2021, ജൂൺ 27, ഞായറാഴ്‌ച

10.12 അഘാസുരമോക്ഷം.

ഓം


അഘാസുരമോക്ഷം


ശ്രീശുകൻ പറഞ്ഞു: “അല്ലയോ മഹാരാജൻ!, ഒരിക്കൽ അതിരാവിലെ എഴുന്നേറ്റ് ഭഗവാൻ തൻ്റെ അതിമനോഹരമായ കുഴൽവിളിയാൽ  ചങ്ങാതിമാരായ മറ്റ് ഗോപക്കിടാങ്ങളെ ഉണർത്തി അവരുമായി വനഭോജനത്തിന് ഗോകുലത്തിൽ നിന്നും യാത്രയായി. അന്ന് ഭഗവാൻ ആയിരക്കണക്കിന് ഗോപന്മാരെ കൂടെ കൂട്ടി വേണ്ട സാധനസാമഗ്രികളുമായി അവരവരുടെ പശുക്കിടാങ്ങളേയും മുൻപേ നടത്തിക്കൊണ്ട് സന്തോഷത്തോടെ നടന്നുതുടങ്ങി. ആ ബാലന്മാർ തങ്ങളുടെ പശുക്കിടാങ്ങളെ ഭഗവാൻ്റെ പശുക്കിടാങ്ങളോടൊത്തുചേർത്ത് മേച്ചുകൊണ്ട് പലതരം ക്രീഡകളാൽ ഉല്ലസിച്ചു. പലവിധ രത്നങ്ങളാൽ അലങ്കരിക്കപ്പെട്ടവരാണെങ്കിലും അവർ കാട്ടിലെ കായ്കൾ, തളിർതൊത്തുകൾ, പൂക്കൾ, മയിൽപീലികൾ മുതലായവയാൽ വീണ്ടും സ്വയം അലങ്കരിച്ചുരസിച്ചു.  കുട്ടികൾ പരസ്പരം അവരുടെ പൊതിച്ചോറുകളും മറ്റ് സാധനങ്ങളും തമ്മിൽ കാണാതെ ഒളിച്ചുവയ്ക്കുകയും, അവർ അത് കണ്ടുപിടിക്കുമ്പോൾ അത് ദൂരെ നിൽക്കുന്നവർക്കെറിഞ്ഞുകൊടുക്കുകയും അവർ വീണ്ടും അത് മറ്റുള്ളവർക്കെറിഞ്ഞുകൊടുക്കുകയും, ഒടുവിൽ ഉടമസ്ഥൻ്റെ വല്ലായ്മ കണ്ട് പിന്നീട് അത് തിരികെ കൊടുക്കുകയും ചെയ്യും. ഭഗവാൻ വനശോഭയെ കാണാൻ അകലേക്ക് പോയാൽ ‘ഞാൻ മുമ്പേ... ഞാൻ മുൻപേ’ എന്ന് സ്പർദ്ധയോടുകൂടി ഭഗവാനെ തൊട്ട് കളിക്കുകയും ചെയ്തു. ചിലർ ഓടക്കുഴൽ വിളിക്കുകയും, മറ്റ് ചിലർ കൊമ്പ് വിളിക്കുകയും, വേറെ ചിലർ വണ്ടുകളോടൊപ്പം പാട്ട് പാടുകയും, മറ്റുചിലരാകട്ടെ കുയിലുകൾക്കൊപ്പം കൂകുകയും ചെയ്തു. പറക്കുന്ന പക്ഷികളുടെ നിഴൽ നോക്കി ഓടിക്കൊണ്ടും, അരയന്നങ്ങളോടൊപ്പം ചന്തത്തിൽ നടന്നുകൊണ്ടും, കൊറ്റികൾക്കൊപ്പം ഒരിടത്ത് ചടഞ്ഞിരുന്നുകൊണ്ടും, മയിലുകളോടൊത്ത് ചാഞ്ചാടിയും അവർ ആനന്ദിച്ചു. കുരങ്ങന്മാരുടെ വാലുകളിൽ പിടിച്ചുവലിച്ചും അവരോടൊപ്പം മരങ്ങളിൽ കയറിയും, അവരുടെ ഗോഷ്ടികൾക്കൊത്ത് ഗോഷ്ടി കാട്ടിയും അവർ രസിച്ചു. അവർ തവളകൾക്കൊത്ത് ചാടിക്കളിച്ചു. പുഴകളിലും നദികളിലുമൊക്കെ അവർ മുങ്ങിക്കുളിച്ചു. അവർ പരസ്പരം തങ്ങളുടെ നിഴലുകളെ നോക്കി ഗോഷ്ടികാട്ടി ചിരിച്ചു. ഇക്കരെ നിന്ന് കൂക്കിവിളിച്ച് അവയുടെ മാറ്റൊലി കേട്ട് അവർ കളിച്ചുനടന്നു. 

രാജൻ!, അങ്ങനെ ജ്ഞാനികൾക്ക് ബ്രഹ്മാനന്ദാനുഭൂതിയായും, ദാസഭാവത്തെ പ്രാപിച്ചവർക്ക് ഇഷ്ടദൈവമായും, മായയെ ആശ്രയിച്ച് ലൗകികരായി ജീവിക്കുന്നവർക്ക് ഒരു മർത്ത്യബാലനായും പ്രതിഭാസിക്കുന്ന നന്ദകുമാരനായ ആ ഭഗവാനുമൊത്ത് മുജ്ജന്മപുണ്യത്താൽ ഭാഗ്യവാന്മാരായ ഗോപാലന്മാർ ഈവിധം വിഹരിച്ചു. അനേകജന്മങ്ങളിൽ തപോനുഷ്ടാനങ്ങൾ ചെയ്ത് ജീവിച്ച മഹായോഗികൾക്കുപോലും യാതൊരുവൻ്റെ പാദരേണു പോലും ലഭ്യമല്ലയോ, ആ ഭഗവാൻ അതാ ഈ ഗോകുലവാസികളുടെ ദൃഷ്ടികൾക്ക് വിഷയീഭവിച്ചുകൊണ്ട് ജീവിക്കുന്നു. ഗോകുലവാസികളുടെ ഈ പരമഭാഗ്യം എങ്ങനെയാണ് ഞാൻ വർണ്ണിക്കേണ്ടത്!... അത്ഭുതം തന്നെ!... 


പരീക്ഷിത്തേ!, ആ സമയത്തായിരുന്നു അവിടെ അഘാസുരൻ എന്ന ഒരു രാക്ഷസൻ വന്നതു. ദേവന്മാർ സദാ അവൻ്റെ മരണത്തേയും കാത്തുകഴിയുകയായിരുന്നു. അമൃതപാനം ചെയ്ത ദേവന്മാർ പോലും അവൻ്റെ മരണം ആഗ്രഹിച്ചു. എന്തായാലും, അഘാസുരന് കാട്ടിൽ ആ ഗോപാലന്മാരനുഭവിച്ചുകൊണ്ടിരുന്ന സന്തോഷം സഹിക്കാനായില്ല. കംസനയച്ച ഈ അഘാസുരൻ പൂതനയുടേയും ബകാസുരൻ്റേയും അനുജനായിരുന്നു. ഗോപാലന്മാരുടെ നാഥനായ ഭഗവാനെ കണ്ടതും അഘാസുരൻ ഉള്ളിൽ നിനച്ചു “ഇവനാണ് എൻ്റെ സഹോദരിയേയും സഹോദരനേയും ഇല്ലാതാക്കിയത്. ആയതിനാൽ അവരെ സന്തോഷിപ്പിക്കുവാനായി ഈ കൃഷ്ണനെ ഈ ബാലന്മാരോടൊപ്പം കൊന്നുകളയുകതന്നെ വേണം. സംഘത്തോടൊപ്പമുള്ള ഇവൻ്റെ മരണം കൊണ്ട് എൻ്റെ സഹോദരങ്ങൾക്ക് ഉദകക്രിയ ചെയ്യാൻ കഴിഞ്ഞാൽ ഗോകുലവാസികളെല്ലാം മൃതപ്രായരാകുകതന്നെ ചെയ്യും. കാരണം, ഈ സന്താനങ്ങളാണെല്ലോ അവരുടെ ജീവൻ... ജീവൻ പോയിക്കഴിഞ്ഞാൽ പിന്നെ ശരീരത്തിലെന്തിരിക്കുന്നു?..” 


രാജാവേ!, ഇങ്ങനെ ചിന്തിച്ചുകൊണ്ട് അഘാസുരൻ ഒരു യോജന നീളത്തിൽ മാമലപോലെ പെരുത്തതും, ഗുഹപോലെ തുറന്ന മുഖത്തോടുകൂടിയതും, അതിഘോരവും അത്ഭുതകരവുമായ ഒരു പെരുമ്പാമ്പിൻ്റെ രൂപത്തിൽ അവരെ കൂട്ടത്തോടെ വിഴുങ്ങുവാനുള്ള ആഹ്രഹത്തോടുകൂടി വഴിയിൽ കിടന്നു. അവൻ്റെ കീഴ്ചുണ്ട് ഭൂമിയിൽ തൊട്ടിരുന്നു. മേൽചുണ്ട് മുകളിൽ അങ്ങ് മേഘത്തെ തൊട്ടുനിന്നു. ഗുഹപോലെ അവൻ്റെ വായ തുറന്നിരുന്നു. ഇരുളടഞ്ഞ അതിൻ്റെ ഉൾഭാഗം. നാവാണെങ്കിൽ നീണ്ട് പെരുവഴിയിൽ കിടക്കുന്നു. കൊടുങ്കാറ്റ് വീശുന്നതുപോലെ അവൻ നിശ്വസിച്ചു. അവൻ്റെ ദൃഷ്ടിജ്വാലകൾ കാട്ടുതീപോലെ കത്തിയുയർന്നു. അങ്ങനെ കിടക്കുന്ന അഘാസുരനെ കണ്ട ഗോപാലന്മാർ അത് വൃന്ദാവനത്തിൻ്റെ സൗന്ദര്യമാണെന്ന് കരുതി അവൻ്റെയുള്ളിലേക്ക് പ്രവേശിച്ചു. അവർ പറഞ്ഞു: “കൂട്ടുകാരേ! എന്താശ്ചര്യമായിരിക്കുന്നു!... ഇത് കണ്ടിട്ട് എന്തോ ഒരു വലിയ ജന്തുവിനെപ്പോലെയിരിക്കുന്നു അല്ലേ!... നോക്കൂ!... നമ്മെയെല്ലാം വിഴുങ്ങുവാനിരിക്കുന്ന ഒരു പെരുമ്പാമ്പിനെ പോലെ തോന്നില്ലേ ഇത് കണ്ടിട്ട്?.. സത്യം തന്നെ!... സൂര്യകിരണങ്ങളാൽ ചുവന്നിരിക്കുന്ന മേഘങ്ങൾ ഒരു പെരുമ്പാമ്പിൻ്റെ മേൽചുണ്ടുപോലെയും, അവയുടെ പ്രതിഫലനമായ ഈ നദീതീരം കീഴ്ചുണ്ട് പോലെയുമിരിക്കുന്നു. കാണൂ!.. ഇടതും വലതുമായിട്ടുള്ള ഈ രണ്ട് പർവ്വതഗുഹകൾ അതിൻ്റെ കോർവായകൾ പോലെയിരിക്കുന്നു... ഉയരമുള്ള ഈ പർവ്വതങ്ങൾ ഒരു പെരുമ്പാമ്പിൻ്റെ പല്ലുകൾ പോലെ തോന്നിക്കുന്നു. വീതിയും നീളവുമുള്ള ഈ പെരുവഴികണ്ടാൽ അവൻ്റെ നാവാണെന്ന് തോന്നും. ഇരുട്ടടഞ്ഞ ഈ ഉൾഭാഗം അവൻ്റെ വായപോലെയിരിക്കുന്നു. കാട്ടുതീയാൽ ചൂടുപിടിച്ച ഈ കാറ്റ് അവൻ്റെ ചീറ്റൽ പോലെയും, അതിൽ വെന്തുപോയ ജന്തുക്കളുടെ നാറ്റം ഇതാ ഒരു പെരുമ്പാമ്പിൻ്റെ വായിലെ ദുർഗന്ധം പോലെ വമിക്കുകയും ചെയ്യുന്നു. ഇനി ഇതിനുള്ളിലായ നമ്മെ ഇവൻ വിഴുങ്ങുകയോ മറ്റോ ചെയ്യുമോ?... അങ്ങനെന്തെങ്കിലുമുണ്ടായാൽ ബകൻ്റെ കാര്യം പോലെ ഈ കൃഷ്ണൻ ക്ഷണനേരം കൊണ്ട് ഇവനെ വലിചുകീറും...”


രാജൻ!, ആ ഗോപക്കിടാങ്ങൾ ഇങ്ങനെ പറഞ്ഞുകൊണ്ട് ഭഗവാൻ്റെ തിരുമുഖത്തെ നോക്കിക്കൊണ്ട് ചിരിച്ചുകൊണ്ടും കൈകൊട്ടിക്കൊണ്ടും ഉള്ളിലേക്ക് നടന്നുതുടങ്ങി. ഇങ്ങനെ പെരുമ്പാമ്പിൻ്റെ രൂപത്തിൽ കിടക്കുന്ന അഘാസുരെ കണ്ട് യാഥാർത്ഥ്യം മനസ്സിലാക്കാതെയിരിക്കുന്ന തൻ്റെ കൂട്ടുകാരെ സർവ്വാന്തര്യാമിയായ ഭഗവാൻ, ഇവൻ അതിഘോരരൂപിയായ രാക്ഷസ്സനാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അവരെ തടയാൻ ശ്രമിച്ചു. പക്ഷേ, അപ്പോഴേക്കും ഗോപാലന്മാർ തങ്ങളുടെ പശുക്കൂട്ടങ്ങളുമായി അഘാസുരൻ്റെ ഉള്ളിൽ പ്രവേശിച്ചുകഴിഞ്ഞിരുന്നു. എന്നാൽ, കൃഷ്ണൻ തൻ്റെ വായയ്ക്കുള്ളിൽ കടക്കുവാൻ കാത്തിരിക്കുകയായിരുന്നു അഘാസുരൻ. അവൻ തൻ്റെ സഹോദരങ്ങളുടെ വിനാശത്തെയോർത്തുകൊണ്ട് പ്രതികാരദാഹിയായി ആ ഗോപക്കൂട്ടങ്ങളെ അതുവരെയും വിഴുങ്ങുകയുണ്ടായില്ല. ആ സമയം, സകലർക്കും അഭയം പ്രദാനം ചെയ്യുന്ന ഭഗവാൻ മറ്റ് രക്ഷകനില്ലാത്തവരും തൻ്റെയടുത്തുനിന്നും വേർപ്പെട്ടവരും അപകടത്തിൽ പെട്ടവരും അഘാസുരൻ്റെ ജഠരാഗ്നിയിൽ ചുട്ടുപൊള്ളുന്നവരുമായ തൻ്റെ കൂട്ടുകാരെ കണ്ട് കൃപാപരവശനായിട്ട് ദൈവഹിതമായ ആ സംഭവത്തിന് സാക്ഷിയായിനിന്നുകൊണ്ട് ആശ്ചര്യപ്പെട്ടു. 


രാജൻ!, ഇവിടെ തൻ്റെ കർമ്മത്തെ കണ്ടറിഞ്ഞ് ഭഗവാൻ ഭക്തരക്ഷാർത്ഥം ഉചിതമായത് ചെയ്യുന്നതിനായി ആ പെരുമ്പാമ്പിൻ്റെ വായയ്ക്കുള്ളിലേക്ക് പ്രവേശിച്ചു. ആ സമയം മേഘങ്ങൾക്കുള്ളിൽ മറഞ്ഞിരുന്നുകൊണ്ട് ദേവന്മാർ മുറവിളികൂട്ടി. അതുപോലെ കംസനും കൂട്ടരും ആ രംഗം കണ്ട് സന്തോഷിക്കുകയും ചെയ്തു. ദേവന്മാരുടെ ആ ആർത്തനാദം കേട്ട് അകമലിഞ്ഞ ഭഗവാൻ അഘാസുരൻ്റെ ഉള്ളിലിരുന്നുകൊണ്ട് വളരാൻ തുടങ്ങി. ശ്വാസനാളമടഞ്ഞ് കണ്ണും തുറിച്ച് അവൻ അങ്ങുമിങ്ങും കിടന്ന് വട്ടംചുറ്റി പുളഞ്ഞു. അതികായനായ അവൻ്റെയുള്ളിൽ വീർപ്പുമുട്ടിയ പ്രാണവായു അവൻ്റെ ശിരസ്സിനെ പിളർന്ന് ബഹിർഗ്ഗമിച്ചു. ഒടുവിൽ പ്രാണൻ മുഴുവനും പുറത്തായ അവൻ്റെയുള്ളിൽ മൂർച്ഛിതരായി കിടന്ന ഗോപാലന്മാരെ ഭഗവാൻ തൻ്റെ കൃപാകടാക്ഷത്താൽ എഴുന്നേല്പിച്ച് പശുക്കുട്ടികൾക്കൊപ്പം പുറത്തേക്ക് വന്നു. പെട്ടെന്ന് ഒരു മഹാതേജസ്സ് ഭഗവാൻ പുറത്തുവരുന്നതും കാത്ത് ആകാശത്തിൽനിന്നു. പിന്നീട് ഉജ്ജ്വലിച്ചുകൊണ്ട് ആ തേജസ്സ് മുകുന്ദനിൽത്തന്നെ ചെന്നുചേർന്നു. ശേഷം, ദേവന്മാർ പുഷ്പാർച്ചന ചെയ്തു. അപ്സരസ്സുകൾ നൃത്തം ചെയ്തു. ഗന്ധർവ്വന്മാർ പാട്ടുകൾ പാടി. വിദ്യാധരന്മാർ വാദ്യങ്ങളാലും ഋഷികൾ സ്തോത്രങ്ങളാലും പാർഷദന്മാർ ജയാരവങ്ങളാലും തങ്ങളുടെ രക്ഷകനെ ആരാധിച്ചു. ഈ മംഗളാരവങ്ങൾ കേട്ട് സ്വധാമത്തിൽനിന്നും ബ്രഹ്മദേവൻ അവിടെ പ്രത്യക്ഷനായി ഭഗവന്മഹിമകൾ കണ്ട് അത്ഭുതം കൂറി. 


രാജാവേ!, അഘാസുരൻ്റെ ജീവനറ്റ ആ മൃതശരീരം ഉണങ്ങി ഒരു ഗുഹപോലെയായി ഗോപാലന്മാർക്ക് ക്രീഡയ്ക്കായി വളരെ നാൾ അവിടെ വൃന്ദാവനത്തിൽ കിടന്നു. ഭഗവാൻ അഞ്ചുവയസ്സിൽ ചെയ്ത ഈ അത്ഭുത പ്രവൃത്തി യഥാർത്ഥത്തിൽ വ്രജവാസികളറിയുന്നത് ഭഗവാന് ആറ് വയസ്സായപ്പോൾ അപ്പോൾ നടന്ന ഒരു സംഭവമായിട്ടായിരുന്നു. മായാമാനുഷനായ ഭഗവാൻ ശ്രീകൃഷ്ണൻ്റെ സ്പർശനത്താൽത്തന്നെ അഘാസുരൻപോലും മോക്ഷത്തെ പ്രാപിച്ചുവെന്നുള്ളതിൽ ഒട്ടുംതന്നെ ആശ്ചര്യപ്പെടേണ്ടതില്ല. കാരണം, മനസ്സിനാൽ ധ്യാനിക്കപ്പെട്ട് ഒരുവൻ്റെ ഉള്ളത്തിൽ സുസ്ഥാപിതമാകുന്ന ഭഗവാൻ തൻ്റെ സായൂജ്യത്തെ അവന് പ്രദാനം ചെയ്യുമെങ്കിൽ, ആ കാരുണ്യമൂർത്തി സ്വയം പ്രത്യക്ഷത്തിൽ ഒരുവൻ്റെ ഉള്ളിലേക്ക് കടന്നുചെന്നാൽ പിന്നെ അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?”


സൂതൻ പറഞ്ഞു: “ബ്രാഹ്മണരേ!, ഇങ്ങനെ ഭഗവദ് ലീലകളെ കേട്ട് മനസ്സുനിറഞ്ഞ പരീക്ഷിത്ത് രാജാവ് വീണ്ടും അതിനെക്കുറിച്ച് ശ്രീശുകബ്രഹ്മർഷിയോട് ചോദിച്ചു:  “അല്ലയോ ബ്രഹ്മർഷേ!, ഭഗവാൻ തൻ്റെ കൗമാരപ്രായത്തിൽ ചെയ്ത ആ പ്രവൃത്തി എങ്ങനെയാണ് ഒരു വർഷത്തിനുശേഷം വർത്തമാനകാലത്തിൽ ചെയ്തതായി കുട്ടികൾ വ്രജവാസികളോട് പറഞ്ഞത്?.. എന്തായാലും അത് ഭഗവാൻ ഹരിയുടെ ലീലയാണെന്നതുറപ്പാണ്. അല്ലയോ മഹായോഗിനേ!, എങ്കിലും അതിൻ്റെ കാരണമറിയാൻ അടിയനിൽ കുതൂഹലം തോന്നുന്നു. ഗുരോ, ഞങ്ങൾ ക്ഷത്രിയരാണെങ്കിലും ലോകത്തിൽ കൃഷ്ണകഥയെ പാനം ചെയ്യുന്നതിനാൽ ധന്യരാണ്.”


സൂതൻ പറഞ്ഞു: “ഹേ ശൗനകഋഷേ!, പരീക്ഷിത്തിനാൽ ഈവിധം ചോദിക്കപ്പെട്ടപ്പോൾ, ഭഗവദ്സ്മരണയിലാണ്ടുപോയ ശ്രീശുകൻ ബാഹ്യജ്ഞാനം വീണ്ടെടുത്ത് വീണ്ടും അദ്ദേഹത്തെ നോക്കി ഇപ്രകാരം പറഞ്ഞു.”


ശ്രീമദ്ഭാഗവതം ദശമസ്കന്ധം പന്ത്രണ്ടാമധ്യായം സമാപിച്ചു.

ഓം തത് സത്


<<<<< >>>>>

2021, ഫെബ്രുവരി 11, വ്യാഴാഴ്‌ച

10.11 ഗോപാലനം, വത്സാസുരവധം, ബകാസുരവധം

 ഓം


ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം 11

(ഗോപാലനം, വത്സാസുരവധം, ബകാസുരവധം)


ശ്രീശുകൻ പറഞ്ഞു: “അല്ലയോ പരീക്ഷിത്തേ!, നളകൂബരമണിഗ്രീവന്മാർക്ക് ഭഗവാൻ ശാപമോക്ഷം നൽകിയതായി പറഞ്ഞുവല്ലോ!. അങ്ങനെ, മരങ്ങൾ കടപുഴകിവീഴുന്ന ശബ്ദം കേട്ട് നാന്ദാദികൾ ഇടിമുഴക്കമാണോ എന്ന് ശങ്കിച്ചുകൊണ്ട് അവിടേയ്ക്ക് ഓടിവന്നു. അവിടെ പിഴുതുവീണുകിടക്കുന്ന രണ്ട് മരങ്ങളേയും അതിനിടയിൽ ദാമോദരനായ ഉണ്ണികൃഷ്ണനേയും അവർ കണ്ടു. സംഭവമെന്താണന്നറിയാതെ ‘അത്ഭുതമായിരിക്കുന്നു’… ‘ഇതാരുടെ പണിയാണ്?’... ‘ഇതെങ്ങനെ സംഭവിച്ചു?’... ‘വല്ല അശുഭലക്ഷണമോ മറ്റോ ആയിരിക്കുമോ?’... എന്നൊക്കെ ശങ്കിച്ചുകൊണ്ട് അവർ സംഭ്രമപെട്ടു. സംഭവം നേരിൽ കണ്ടുകൊണ്ട് അവിടെയുണ്ടായിരുന്ന കുട്ടികൾ പറഞ്ഞു: “മരങ്ങളുടെയിടയിലൂടെ ഉരൽ ആഞ്ഞുവലിച്ചുകൊണ്ട് ഇവൻ ഈ മരങ്ങളെ വീഴ്ത്തുന്നത് ഞങ്ങൾ കണ്ടതാണു.” ഇത്തിരിപ്പോന്ന കൃഷ്ണന് ആ വിധം ചെയ്യാൻ കഴിയില്ലെന്ന് ചിലർ കരുതി. എന്നാൽ, മറ്റുചിലരുടെ മനസ്സിൽ ചെറിയ സംശയം തോന്നിയിരുന്നു. നന്ദഗോപരാകട്ടെ, ആ അത്ഭുതസംഭത്തെ മനസ്സിലാക്കാൻ കഴിയാതെ പുഞ്ചിരിച്ചുകൊണ്ട് ഉരലിൽ ബദ്ധനായി നിൽക്കുന്ന തന്റെ പുത്രനെ ബന്ധമുക്തനാക്കി.  

രാജൻ!, ഭഗവാൻ ഒരു പ്രാകൃതബാലനെപ്പോലെ നർത്തനം ചെയ്തും  പാട്ടുപാടിയും ഗോപികമാർക്കുമുന്നിൽ ഒരു മരപ്പാവപോലെ അധീനനാകുമായിരുന്നു. ചിലനേരങ്ങളിൽ ഭഗവാനോട് ആ ഗോപികമാർ പീഠങ്ങൾ, അളവുപാത്രങ്ങൾ, മെതിയടികൾ, മുതലായ സാധനങ്ങൾ എടുത്തുകൊണ്ടുവരുവാൻ അജ്ഞാപിക്കുമായിരുന്നു. അവരെ രസിപ്പിക്കുന്നതിനായി ആ കരുണാമയൻ, താൻ ക്ഷീണിച്ചുവെന്ന് കാണിക്കുന്നതിനായി, കൈകാലുകൾ കുടയുകയും മറ്റുമായ ചേഷ്ടകൾ കാട്ടിയിരുന്നു. ഈവിധത്തിൽ താൻ ഭക്തന്മാക്ക് ദാസനാണെന്ന് കാട്ടിക്കൊണ്ട് തന്റെ ബാലലീലകളിലൂടെ ഗോകുലവാസികളെ ആനന്ദിപ്പിച്ചു. ഫലകച്ചവടക്കാർ ‘ഫലം വേണോ’… ‘ഫലം വേണോ’... എന്നു വിളിച്ചുകൊണ്ടുവരുമ്പോൾ സർവ്വഫലപ്രദായകനായ ഭഗവാൻ ഫലം വാങ്ങാനുള്ള ഇച്ഛയോടെ ധാന്യങ്ങളുമെടുത്ത് അവിടേയ്ക്കോടുമായിരുന്നു. പഴക്കൊട്ടയിലേക്ക് ഭഗവാന്റെ കൈക്കുമ്പിളിൽനിന്നും ധാന്യം വീഴുകയും, കാലിയായ കരകമലത്തിൽ പഴം വിൽക്കുന്നവൾ പഴം വച്ചുകൊടുക്കും. ആ സമയം ആ കുട്ട നിറയെ രത്നങ്ങൾ നിറയുകയും ചെയ്തിരുന്നു. 

രാജാവേ!, ഒരു ദിവസം രോഹിണീദേവി ചെന്ന് നദീതടത്തിൽ കളിച്ചുകൊണ്ടുനിൽക്കുകയായിരുന്ന രാമകൃഷ്ണന്മാരെ വിളിച്ചു. കളിയിൽ മതിമറന്നിരുന്ന അവർ വരാതെയായപ്പോൾ അവൾ യശോദയെ അവിടേയ്ക്കയച്ചു. യശോദ വന്ന് ബലരാമനോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്ന തന്റെ ഉണ്ണിയെ തുടരെത്തുടരെ വിളിച്ചു. വീണ്ടും വരാൻ കൂട്ടാക്കാത്ത കൃഷ്ണനോട് അവൾ പറഞ്ഞു: “കൃഷ്ണാ, താമരക്കണ്ണാ, ഉണ്ണീ, വരിക… അമ്മിഞ്ഞ കുടിക്കണ്ടേ നിനക്ക്?... കളിച്ചത് മതി… വരൂ കണ്ണാ… മകനേ.. നീ കളിച്ചുതളർന്നിരിക്കുന്നു… വിശന്ന് ക്ഷീണിച്ചിരിക്കുന്നു.. ഉണ്ണീ… രാമാ…. അനുജനേയും കൂട്ടി വേഗം വരൂ… നിങ്ങൾ രാവിലെ വല്ലതും കഴിച്ചതല്ലേ? വിശക്കുന്നുണ്ടാകും… വരൂ… ഊണ് കഴിക്കാൻ നേരമായി… കൃഷ്ണാ… അച്ഛൻ ഉണ്ണാനൊരുങ്ങിക്കൊണ്ട് നിന്നെയും കാത്തിരിക്കുകയാണു. ഞങ്ങളെ വിഷമിപ്പിക്കാതെ വരൂ.. ഉണ്ണികളേ… ദേ.. മേൽ മുഴുവൻ പൊടി പുരണ്ടിരിക്കുന്നു…. കുളിക്കണ്ടേ നിനക്ക്?... ഇന്ന് നിന്റെ പിറന്നാളാണ് ബ്രാഹ്മണർക്ക് പശുക്കളെ ദാനം ചെയ്യണം… നിന്റെ കൂട്ടുകാരെ നോക്കൂ… അവരുടെ അമ്മമാർ കുളിപ്പിച്ച് നന്നായി ഒരുക്കി നിർത്തിയിരിക്കുന്നത് കണ്ടോ?... നീയും വന്ന് കുളിച്ച് വല്ലതും കഴിക്കുക….” 

രാജൻ!, ഇങ്ങനെ, തന്റെ മകനെന്ന് കരുതി ഭഗവാനെ അവൾ ബലരാമനോടൊപ്പം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കുളിപ്പിച്ച് നന്നായി അലങ്കരിപ്പിച്ച് ആഹാരം കൊടുത്തു. 

നന്ദഗോപരും മറ്റ് മുതിർന്ന ഗോപന്മാരും ഗോകുലത്തിൽ കണ്ടുകൊണ്ടിരിക്കുന്ന അശുഭലക്ഷണങ്ങളെക്കുറിച്ച് കൂടിയാലോചിച്ചു. അതിൽ, അല്പം അറിവും പ്രായവും കൂടുതലുള്ള ഉപനന്ദനൻ ഒരു ഗോപൻ കാര്യങ്ങളെ ഗ്രഹിച്ചതിനുശേഷം കുട്ടികളുടെ നന്മയെ ഓർത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഈയിടെയായി ഒരുപാട് അശുഭങ്ങൾ സംഭവിച്ച സ്ഥിതിക്ക് കുട്ടികളുടെ നമ്മയെ ഓർത്ത് നമ്മൾ ഇവിടെനിന്നും മാറിത്താമസ്സിക്കേണ്ടിയിരിക്കുന്നു. ആ ഘോരരാക്ഷസിയിൽനിന്നും നമ്മുടെ ഉണ്ണി എങ്ങനെയോ ദൈവകാരുണ്യം കൊണ്ട് രക്ഷപ്പെട്ടു. ഭഗവാൻ ഹരിയുടെ അനുഗ്രഹത്താൽ ആ വണ്ടി വന്ന് ദേഹത്തുവീഴാതെയും അവൻ രക്ഷപ്പെട്ടു. ചുഴലിക്കാറ്റായി വന്ന ആ അസുരൻ ഇവനെ എടുത്തുകൊണ്ട് പക്ഷികൾക്ക് മാത്രം സഞ്ചരിക്കുവാനാകുന്ന അനന്തമായ ആകാശത്തിലേക്ക് പറക്കുകയും, അവിടെനിന്ന് കല്ലിന്മേൽ വന്നുവീഴുകയും ചെയ്തു. അപ്പോഴും ഈശ്വാരാനുഗ്രഹത്താൽ അവൻ സുരക്ഷിതനായി. ഇപ്പോൾ ഇത്രയും വലിയ രണ്ട് മരങ്ങൾക്കിടയിൽ പെട്ടിട്ടും ഇവൻ ജീവനോടെയിരിക്കുന്നതും ഭഗവാൻ ഹരിയുടെ അനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണു. അതുകൊണ്ട് ഇനിയും കൂടുതൽ ആപത്തുകൾ വന്നുചേരുന്നതിനുമുമ്പ് നാം കുട്ടികളേയും പരിവാരങ്ങളേയും കൂട്ടി മറ്റെങ്ങോട്ടെങ്കിലും പോകേണ്ടതുണ്ടു. ഗോക്കൾക്കും ഗോപന്മാർക്കും ഒന്നുപോലെ വസിക്കാൻ യോഗ്യമായ പുൽത്തകിടികളും വള്ളിക്കുടിലുകളുമൊക്കയുള്ള സമൃദ്ധമായ വൃന്ദാവനം എന്ന ഒരു വനമുണ്ടു. ഇക്കാര്യത്തിൽ നിങ്ങൾക്കെല്ലാം താല്പര്യമാണെങ്കിൽ ഇനി നേരം കളയേണ്ട ആവശ്യമില്ല. ഇപ്പോൾത്തന്നെ നമുക്കങ്ങോട്ട് പോകാം. അങ്ങനെയെങ്കിൽ വൈകിക്കരുത്. വണ്ടികളെ പൂട്ടിക്കൊള്ളുക.. പശുക്കൂട്ടങ്ങൾ മുമ്പേ നടക്കട്ടെ!..”

രാജൻ!, ഈ അഭിപ്രായം ശരിവച്ചുകൊണ്ട് ഗോപന്മാർ തങ്ങൾതങ്ങൾക്കുള്ള വണ്ടികളിൽ സാധനങ്ങൾ കയറ്റിവച്ച് വൃന്ദാവനത്തിലേക്ക് പോകാൻ തീരുമാനിച്ചു. ഇങ്ങനെ, അവർ സ്ത്രീകളേയും കുട്ടികളേയും വൃദ്ധജനങ്ങളേയും വണ്ടിയിൽ കയറ്റി, തങ്ങളുടെ സാധനങ്ങളുമായി പശുക്കൂട്ടങ്ങളെ മുൻനടത്തി കൊമ്പും വിളിച്ച് പെരുമ്പറയും മുഴക്കി പുരോഹിതന്മാരോടൊപ്പം അവിടേയ്ക്ക് യാത്രയായി. ഗോപസ്ത്രീകൾ വണ്ടികളിലിരുന്നുകൊണ്ട് അപ്പോഴും ശ്രീകൃഷ്ണഭഗവാന്റെ ഗുണഗണങ്ങൾ പാടിക്കൊണ്ടിരുന്നു. യശോദാദേവിയും രോഹിണീദേവിയും രാമകൃഷ്ണന്മാർക്കൊപ്പം ഒരു വണ്ടിയിലിരുന്ന് ഭഗവദ്ലീലകളെ കേട്ടു. 

രാജൻ!, വൃന്ദാവനത്തിലെത്തി അവർ ശകടങ്ങൾ കൊണ്ട് അർദ്ധവൃത്താകൃതിയിലുള്ള ഒരു താൽകാലിക പാർപ്പിടം നിർമ്മിച്ചു. വൃന്ദാവനവും ഗോവർദ്ധനപർവ്വതവും കാളിന്ദീനദിയുമൊക്കെ കണ്ട് രാമകൃഷ്ണന്മാർ അങ്ങേയറ്റം സന്തോഷിച്ചു. അവർ തങ്ങളുടെ ചേഷ്ടിതങ്ങളെക്കൊണ്ടും കൊഞ്ചൽമൊഴികളെക്കൊണ്ടും വ്രജവാസികളെ ആനന്ദിപ്പിച്ചു. കുറച്ചുനാൾകൂടി കഴിഞ്ഞപ്പോൾ അവർ കാലികളെ മേയ്ക്കുവാൻ പ്രാപ്തരായി വളർന്നു. വ്രജത്തിൽനിന്നും അധികം ദൂരെ പോകാതെ അവർ അടുത്തുള്ള പ്രദേശങ്ങളിൽ പോയി കാലികൾ മേച്ചുതുടങ്ങി. ചില സമയങ്ങളിൽ ഭഗവാൻ പുല്ലാങ്കുഴൽ ഊതി. മറ്റുചിലപ്പോൾ അവർ കിങ്കിണി കെട്ടിയ പിഞ്ചുപാദങ്ങളാൽ നൃത്തമാടി. ചിലനേരങ്ങളിലാകട്ടെ, പലതരം മൃഗങ്ങളുടെ ചേഷ്ടകളെ അനുകരിച്ചുകൊണ്ട് സാധാരണ കുട്ടികളെപ്പോലെ ആ മായാമാനുഷന്മാർ സഞ്ചരിച്ചു.

രാജാവേ!, ഒരിക്കൽ രാമകൃഷ്ണന്മാർ ചങ്ങാതിമാരുമൊത്ത് യമുനയുടെ കരയിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരസുരൻ അവിടെ പ്രത്യക്ഷപ്പെട്ടു. അവർ ഒരു പശുക്കുട്ടിയായി ചമഞ്ഞ് പശുക്കൂട്ടങ്ങൾക്കിടയിൽ വന്നുചേർന്നത് ഭഗവാൻ ബലരാമന് കാട്ടിക്കൊടുത്തുകൊണ്ട് അങ്ങോട്ടേയ്ക്കടുത്തു. പിന്നിൽനിന്നും വാലും കാലും കൂടി ചേർത്തുപിടിച്ച് ആ മഹാസുരനെ അടുത്തുനിന്ന ഒരു കപിത്തമരത്തിനുമുകളിലേക്ക് വലിച്ചെറിഞ്ഞു. ഏറിന്റെ ഊക്കത്തിൽ അവൻ ആ മരത്തോടൊപ്പം നിലം പതിച്ചു. അത് കണ്ടുനിന്ന കുട്ടികൾ ഭഗവാനെ അഭിനന്ദിച്ചു. ദേവന്മാർ സന്തോഷത്താൽ പൂമഴ വർഷിച്ചു. അസുരനെ വധിച്ചതിനുശേഷം സർവ്വലോകപാലകന്മാരായ രാമകൃഷ്ണന്മാർ പ്രാതൽ കഴിച്ച് ഗോപാലനം ചെയ്തുകൊണ്ട് കാടുതോറും നടന്നു.

ഒരിക്കൽ ഭഗവാനും ബലരാമനും മറ്റ് ചങ്ങാതിമാർക്കൊപ്പം തങ്ങളുടെ പശുക്കളെ വെള്ളം കുടിപ്പിക്കുവാനായി ഒരു തടാകത്തിലെത്തി. പശുക്കളെ വെള്ളം കുടിപ്പിച്ചതിനുശേഷം അവരും തങ്ങളുടെ ദാഹമകറ്റി. തൊട്ടടുത്തായി അവർ ഇടിമിന്നലിൽ അടർന്നുവീണ പർവ്വതശിഖരം പോലെ തോന്നിക്കുന്ന അതിബൃഹത്തായ ഒരു ജന്തുവിനെ കണ്ടു. അത് കൊറ്റിയുടെ രൂപം ധരിച്ച ബകാസുരനായിരുന്നു. അവൻ പെട്ടെന്ന് ഓടിയടുത്ത് ശ്രീകൃഷ്ണനെ വിഴുങ്ങി. ആ കാഴ്ച കണ്ട് ബലരാമാദികളായ മറ്റുള്ള ബാലന്മാർ, പ്രാണൻ വേറിട്ട ഇന്ദ്രിയങ്ങളെന്നതുപോലെ, പ്രജ്ഞയറ്റവരായിത്തീർന്നു. ഭഗവദ്തേജസ്സ് ആ കൊറ്റിയുടെ തൊണ്ടയുടെ അടിഭാഗം ദഹിപ്പിച്ചു. ആ പൊള്ളൽ താങ്ങാനാകാതെയാകണം, അവൻ ഭഗവാനെ പുറത്തേക്ക് ഛർദ്ദിച്ചു. ഒരു പോറൽ പോലും കൂടാതെ പുറത്തുവന്ന ഭഗവാനെ ബകാസുരൻ വർദ്ധിച്ച കോപത്തോടെ വീണ്ടും ഭക്ഷിക്കുവാനൊരുങ്ങി. എതിർത്തുവന്ന ആ കംസന്റെ ചങ്ങാതിയെ കൃഷ്ണൻ ഇരുകൈകൾകൊണ്ടും അവന്റെ കൊക്കുകളിൽ പിടിച്ച് രാമച്ചം പോലെ നിഷ്പ്രയാസം വലിച്ചുകീറി. ആ സമയം, സ്വർഗ്ഗവാസികൾ വൃന്ദാവനത്തിലെ മല്ലികപ്പൂക്കളാൽ ബകാസുരാന്തകനായ ഭഗവാനെ അഭിഷേകം ചെയ്തു. ശംഖം, ഭേരി മുതലായവയുടെ നാദത്തോടൊപ്പം സ്തുതിക്കുകയും ചെയ്തു. ഗോപാലബാലന്മാർ ആ സംഭവം കണ്ട് അത്ഭുതപ്പെട്ടു. ബലരാമാദികൾ ഭഗവാനെ സ്നേഹപൂർവ്വം ആലിംഗനം ചെയ്തു. അവർ, ഇന്ദ്രിയങ്ങൾക്ക് പ്രാണൻ തിരികെ ലഭിച്ചതുപോലെ, സ്വസ്ഥരായി. പിന്നീട്, വ്രജത്തിൽ തിരിച്ചെത്തി ഉണ്ടായ സംഭവങ്ങളെല്ലാം വ്രജവാസികളെ പറഞ്ഞറിയിച്ചു. അത് കേട്ട് അത്ഭുതപരതന്ത്രരായി ഗോപന്മാരും ഗോപീജനങ്ങളും സ്നേഹവും ആദരവും കലർന്ന്, പരലോകത്തുനിന്നും മടങ്ങിവന്നവനെ എന്നതുപോലെ, കൊതിതീരാതെ ഭഗവാനെത്തന്നെ നോക്കിനിന്നു. 

രാജൻ!, നന്ദഗോപരങ്ങടുന്ന ഗോപന്മാർ മനസ്സിലോർത്തു: ‘കഷ്ടം തന്നെ!... ഈ കുട്ടിയെ കൊല്ലാൻ എത്രയോ ദുഃഷ്ടശക്തികൾ തുനിഞ്ഞിറങ്ങിയതാണ്?... എങ്കിലും, അന്യരെ ദ്രോഹിക്കാനിറങ്ങിയ അവർക്കുതന്നെയാണ് മരണം വന്നുഭവിച്ചതു. എത്ര ഉഗ്രരൂപികളാണെങ്കിലും അവർക്കൊന്നും ഇവനെ ഉപദ്രവിക്കാൻ കഴിയുന്നില്ല. കൊല്ലുവാനുള്ള ഇച്ഛയോട് വന്നടുക്കുന്ന അവർ തീയിൽ വന്നുപതിക്കുന്ന ഈയാമ്പാറ്റകളെപ്പോലെ നശിച്ചുപോകുന്നു. അത്ഭുതംതന്നെ!... ബ്രഹ്മഞ്ജന്മാരുടെ വാക്കുകൾ ഒരിക്കലും പിഴയ്ക്കാറില്ല. സർവ്വജ്ഞനായ ഗർഗ്ഗമുനി പ്രവചിച്ചതുപോലെതന്നെ എല്ലാം സംഭവിക്കുന്നു.’

രാജൻ!, ഇപ്രകാരം അവർ ഭഗവാന്റെ അത്ഭുതലീലകളെപറ്റി പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ ആനന്ദിച്ചുകൊണ്ടിരിക്കുന്ന അവർക്ക് സംസാരദുഃഖം അല്പംപോലും അനുഭവപ്പെട്ടില്ല. ഈവിധത്തിൽ ബലരാമനും ശ്രീകൃഷ്ണനും കുട്ടികളുടേതായ പലവിധി ലീകലളിലേർപ്പെട്ടുകൊണ്ട് തങ്ങളുടെ ബാല്യകാലം വ്രജത്തിൽ കഴിച്ചുകൂട്ടി.”


ശ്രീമദ്ഭാഗവതം ദശമസ്കന്ധം പതിനൊന്നാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്.



2021, ജനുവരി 31, ഞായറാഴ്‌ച

10.10 നളകൂബരമണിഗ്രീവമോക്ഷവും അവരുടെ സ്തുതിയും

ഓം

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം‌ 10

(നളകൂബരമണിഗ്രീവമോക്ഷവും അവരുടെ സ്തുതിയും)

 

പരീക്ഷിത്ത് രാജാവ് ശ്രീശുകബ്രഹ്മർഷിയോട് ചോദിച്ചു: അല്ലയോ സർവ്വജ്ഞ!, നളകൂബരും മണിഗ്രീവനുമുണ്ടായ ശാപത്തിന് കാരണമെന്തായിരുന്നുവെന്നും, അത്തരത്തിൽ എന്ത് ഹീനപ്രവൃത്തിയായിരുന്ന് അവർ ചെയ്തതെന്നും, കൂടാതെ എന്തുകൊണ്ടായിരുന്ന് ദേവർഷി നാരദർക്കുപോലും കോപമുണ്ടായതെന്നും പറഞ്ഞുതരിക.

ശ്രീശുകൻ പറഞ്ഞു: രാജൻ!, രുദ്രാനുചാരികളായിരുന്നുവെങ്കിലും ഈ നളകൂബരമണിഗ്രീവന്മാർ മദം മുഴുത്തവരായിരുന്നു. വാരുണി എന്ന മദ്യം സേവിച്ച് ഇവർ ചുഴലുന്ന കണ്ണുകളോടുകൂടി മന്ദാകിനിയുടെ തീരത്തുള്ള കൈലാസപർവ്വതത്തിലെ പൂങ്കാവിൽ വനം പുഷ്പിച്ചിരുന്ന ഒരു സമയത്ത് കുറെ സ്ത്രീകൾക്കൊപ്പം പാട്ടും പാടി സഞ്ചരിച്ചിരുന്നു. താമരപ്പൂക്കൾ നിറഞ്ഞ ഗംഗയിലിറങ്ങി ഇവർ, പിടിയാനകൾക്കൊപ്പം കൊമ്പന്മാരെന്നതുപോലെ, ആ യുവതികൾക്കൊത്ത് ക്രീഡിച്ചു. ഹേ കൌരവ!, ആ സമയത്തായിരുന്നു ഭഗവാൻ ദേവർഷി നാരദർ യാദൃശ്ചികമായി അതുവഴി വരികയും മദോന്മത്തമാരായ ഈ ദേവന്മാരെ കാണുകയും ചെയ്തതു. നഗ്നരായിരുന്ന ആ അപ്സരസ്സുകൾ ദേവർഷിയെ കണ്ടതും ശാപത്തെ പേടിച്ചും ലജ്ജിതരായും തങ്ങളുടെ വസ്ത്രങ്ങൾ എടുത്തണിഞ്ഞു. എന്നാൽ അഹങ്കാരികളായ നളകൂബരനും മണിഗ്രീവനുമാകട്ടെ ആ മര്യാദ പാലിക്കാൻ മനസ്സില്ലാതെപോയി. ശ്രീമദത്താൽ കണ്ണുകാണാത്തവരും മദ്യപാനത്താൽ ലക്ക് കെട്ടവരും ആയ ആ യക്ഷന്മാരെ കണ്ട് അവരുടെ അനുഗ്രഹത്തിനായി നാരദമുനി അവരെ ഇങ്ങനെ ശപിച്ചു: ധനമദത്തെപോലെ, കുലീനത്വാഭിമാനം, പാണ്ഡിത്യം മുതലായ മറ്റൊരു ഗുണങ്ങളും വിഷയഭോഗിയായ ഒരുവന്റെ ബുദ്ധിയെ നശിപ്പിക്കുന്നില്ല. എന്നാൽ ധനമദമാകട്ടെ, അജ്ഞാനികളായ വിഷയഭോഗികളിൽ സ്ത്രീസേവ, ചൂതുകളി, മദ്യപാനം മുതലായ അധർമ്മങ്ങളെ സംഭവിപ്പിക്കുന്നു. ഇങ്ങനെ ഐശ്വര്യമദം ഉണ്ടാകുമ്പോൾ, ഇക്കൂട്ടർ നശ്വരമായ ഈ ശരീരത്തെ ജരാമരണങ്ങളില്ലാത്ത അനശ്വരവസ്തുവായി കണക്കാക്കുന്നു. കൂടാതെ, കരുണയറ്റവരായി ഇവർ മറ്റുള്ള പ്രാണികളെ ഹിംസിക്കുകയും ചെയ്യുന്നു. നരപതി എന്നോ ഭൂപതി എന്നോ എന്തുപേർ വിളിച്ചാലും ഒടുവിൽ ഈ ശരീരത്തെ ക്രിമിയെന്നോ മലമെന്നോ ചാമ്പലെന്നോ വിളിക്കേണ്ടിവരുന്നു. അതിന്റെ പരിപോഷണത്തിനായി ഇങ്ങനെ അന്യപ്രാണികളെ ഹിംസിക്കുന്നവർ സ്വാർത്ഥത്തെക്കുറിച്ചെന്തറിയാൻ?... പ്രാണിഹിംസ നിമിത്തം നരകം മാത്രമാണ് പിന്നീടുള്ള ഗതി. തുടക്കത്തിൽ ഈ ശരീരം അന്നം തന്ന് വളർത്തിയവന്റെ സ്വത്താകുമോ?... അതോ അച്ഛനമ്മമാരുടേതോ?... അതോ ഇനിയിത് മുത്തച്ഛന്റേതാകുമോ അതല്ലെങ്കിൽ രാജാവിന്റേതാകാം അതുമല്ലെങ്കിൽ പിന്നെ ഇത് വിലകൊടുത്ത് വാങ്ങിയ യജമാനന്റേതായിരിക്കാം എന്നാൽ, ഒടുവിൽ ഈ ദേഹം അഗ്നിക്ക് അവകാശപ്പെട്ടതായിത്തീരും അല്ലാത്തപക്ഷം അതിനെ ഭക്ഷിക്കുവാൻവേണ്ടി കാത്തിരിക്കുന്ന നായയുടേതായിരിക്കും.

ഇങ്ങനെ ജീവിച്ചിരിക്കുമ്പോൾ ആരുടേതുമായിരിക്കാവുന്നതും, എന്നാൽ ഒരിക്കൽ മൂലപ്രകൃതിയിൽ നിന്നുണ്ടായി പിന്നീടൊരിക്കം അതിൽത്തന്നെ ലയിച്ചുചേരുന്നതുമായ ഈ ശരീരം തന്റേതാണെന്ന് അഭിമാനിച്ചുകൊണ്ട് അതിനെ പരിപോഷിപ്പിക്കാൻവേണ്ടി മൂഢന്മാരല്ലാതെ വിവേകമുള്ളവരാരെങ്കിലും ജന്തുക്കളെ കൊല്ലുമോ?... ഐശ്വര്യമദത്താൽ കണ്ണുനഷ്ടപ്പെട്ട മൂഢനായ ഒരുവന് ദാരിദ്ര്യമെന്നത് ആ കണ്ണിനെ തിരികെ നേടാനുള്ള സിദ്ധൌഷധമാണു. കാരണം, ദരിദ്രനായ ഒരുവന്ന് മാത്രമേ അന്യപ്രാണികളെ തന്നെപ്പോലെ കാണാൻ കഴിയുകയുള്ളൂ. ശരീരത്തിൽ മുള്ള് തറച്ച് അതിന്റെ വേദനയറിഞ്ഞിട്ടുള്ളവർ ആ ഗതി മറ്റൊരു പ്രാണിക്കും ഉണ്ടായിക്കാണുവാൻ ആഗ്രഹിക്കുകയില്ല. മാത്രമല്ല, അവർക്ക് മറ്റുള്ള ജന്തുക്കളിൽ സഹാനുഭൂതിയും ഉണ്ടാകുന്നു. അപ്രകാരം ആ ദുഃഖം അനുഭവിച്ചിട്ടില്ലാത്തവർക്ക് തോന്നുകയില്ല. ഈ ലോകത്തിൽ ദരിദ്രനായ മനുഷ്യൻ എല്ലാ മദങ്ങളിൽനിന്നും മുക്തനായി നിരരഹങ്കാരിയായി തന്റെ കർമ്മവശാൽ പലവിധ കഷ്ടങ്ങളും ജീവിതത്തിൽ അനുഭവിക്കുന്നു. അതുതന്നെ അവന് ഒരിക്കൽ വിശുദ്ധനാകാനുള്ള ഉത്തമമായ തപസ്സാകുന്നു. വിശപ്പിന്റെ വിലയറിഞ്ഞ് അന്നത്തെ കൊതിക്കുന്ന ദരിദ്രന്റെ ഇന്ദ്രിയങ്ങൾ അത്യാവശ്യം വേണ്ടതൊഴിച്ച് മറ്റ് വിഷങ്ങൾക്ക് പിറകേ പായാതെ അനുദിനം വരണ്ടുപോകുന്നു. ആയതിനാൽത്തന്നെ അവനിൽ പരദ്രോഹകാംക്ഷയും അകന്നുപോകുന്നു. സമഭാവനയുള്ള സജ്ജനങ്ങൾ എപ്പോഴും ദരിദ്രനോടുകൂടിമാത്രമേ ചങ്ങാത്തം കൂടുകയുള്ളൂ. ഇങ്ങനെ സജ്ജനങ്ങളോടുള്ള സംഗം കൊണ്ട് അവന്റെ അന്നാദിയോടുള്ള തൃഷ്ണയും ഒഴിഞ്ഞു കാലക്രമത്തിൽ വിശുദ്ധനായിത്തീരുകയും ചെയ്യുന്നു. സമചിത്തരായവർ മുകുന്ദചരണത്തെ മാത്രം ആശ്രയിക്കുന്നവരാണു. അങ്ങനെയുള്ളവർക്ക് ധനമദത്താൽ അഹങ്കരിക്കുന്നവരും അസത്വിഷയങ്ങളെ ആശ്രയിക്കുന്നവരും തീർത്തും ഉപേക്ഷിക്കപ്പെടേണ്ടവരുമായ ദുർജ്ജനങ്ങളിൽനിന്ന് എന്താണ് സാധിപ്പാനുള്ളത്?. അതുകൊണ്ട്, ഞാനിതാ ശ്രീമദത്താൽ വിവേകം നഷ്ടപ്പെട്ടവരും വാരുണീമദ്യം സേവിച്ച് സ്ത്രീജിതന്മാരായവരും ആത്മനിയന്ത്രണം നഷ്ടപ്പെട്ടവരുമായ ഇവരുടെ അജ്ഞാനജമായ അഹങ്കാരത്തെ നശിപ്പിക്കാൻ പോകുന്നു.

കുബേരന്റെ മക്കളായിട്ടുംകൂടി അജ്ഞാനത്തിൽ മുഴുകി വിവേകം നഷ്ടപ്പെട്ട് ദുഷിച്ച ഗർവ്വോടുകൂടി തങ്ങൾ വിവസ്ത്രരാണെന്ന സത്യംപോലും തിരിച്ചറിയാൻ സാധിക്കാതെ വന്ന ഇവർക്ക് വൃക്ഷഭാവമാണ് അർഹമായത്. ആയതിനാൽ ജ്ഞാനം വീണ്ടെടുക്കുന്നതിനായി വൃക്ഷഭാവത്തിലും എന്റെ അനുഗ്രഹത്താൽ ഇവർക്ക് പൂർവ്വസ്മരണയുണ്ടാകുന്നതാണു. പിന്നീട്, ഒരു നൂറ് ദേവവർഷം പിന്നിട്ടതിനുശേഷം ഒരിക്കൽ ശ്രീവാസുദേവന്റെ സാന്നിധ്യത്തെ നേടി വീണ്ടും ഇവർ സ്വർല്ലോകത്തെ പ്രപിച്ച് ഭഗവദ്ഭക്തി സിദ്ധിച്ചവരായി ഭവിക്കട്ടെ!.

രാജാവേ!, അങ്ങനെ ഇപ്രകാരം പറഞ്ഞതിനുശേഷം ദേവർഷി നാരദർ നാരായണാശ്രമത്തിലേക്ക് പോയി. ഉടൻതന്നെ നളകൂബരമണിഗ്രീവന്മാർ രണ്ട് മരുതുമരങ്ങളായി ഭവിക്കുകയും ചെയ്തു. ഭക്തോത്തമനായ ശ്രീനാരദരുടെ വാക്കുകളെ സത്യമാക്കുന്നതിനായി ഭഗവാൻ ശ്രീകൃഷ്ണൻ ആ ഇരട്ടമരുതുകൾ നിൽക്കുന്നിടത്തേക്ക് താനുമായി ബദ്ധപ്പെട്ടുകിടക്കുന്ന ആ ഉരലും വലിച്ചുകൊണ്ട് പതുക്കെ യാത്രയായി. ദേവർഷി തനിക്ക് പ്രീയപ്പെട്ടവനും അതുപോലെ ഇവർ കുബേരപുത്രന്മാരുമാണു. ആയതിനാൽ ആ മഹാത്മാവിനാൽ ഉച്ചരിക്കപ്പെട്ട വചനത്തെ അപ്രകാരംതന്നെ സാധിപ്പിച്ചേക്കാം എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ട് ഭഗവാനാകട്ടെ ഉരലും വലിച്ചുകൊണ്ട് ആ അർജ്ജുനമരങ്ങളുടെ അല്പവിടവിലൂടെ അപ്പുറം ചാടിക്കടക്കുകയും ഉരൽ അതിനുപിന്നിൽ വിലങ്ങടിച്ചുനിൽക്കുകയും ചെയ്തു. ആ സമയം ദാമോദരനായ ഭഗവാൻ ശക്തിയോടെ ആ ഉലൂഖലത്തെ ആഞ്ഞുവലിച്ചു. ഭഗവദ്ശക്തിയാൽ ഉലഞ്ഞ് ആ മരം വേർപിഴുത് അതിഭയങ്കരശബ്ദത്തോടുകൂടി ഇളകിവീണു. ഉടൻ ആ മരങ്ങൾ നിന്നിടത്ത് പരമമായ കാന്തിയെഴുന്ന മദമടങ്ങിയ രണ്ടു സിദ്ധദേവന്മാർ ദിക്കുകൾ മുഴുവൻ പ്രകാശിപ്പിച്ചുകൊണ്ട് അഖിലലോകനാഥനായ ഭഗവാന്റെയടുക്കൽ വന്ന് ശിരസ്സാനമിച്ച് ഇപ്രകാരം പറഞ്ഞു: ഹേ കൃഷ്ണ!, ഹേ യോഗേശ്വര!, നിന്തിരുവടി ആദ്യനും പരമപുരുഷനുമാണു. സ്ഥൂലസൂക്ഷ്മരൂപങ്ങളിൽ വർത്തിക്കുന്ന ഈ വിശ്വം അവിടുത്തെ സ്വരൂപം തന്നയാകുന്നുവെന്ന് ബ്രഹ്മജ്ഞർ പറയുന്നു. സർവ്വഭൂതങ്ങളുടേയും ദേഹവും പ്രാണനും ഇന്ദ്രിയങ്ങളും അഹങ്കാരവുമെല്ലാം അങ്ങയാൽ നിയന്ത്രിതമാകുന്നു. കാലസ്വരൂപനായതും വിശ്വവ്യാപിയായിരിക്കുന്നതും വിശ്വനിയന്താവായിരിക്കുന്നതും അവ്യയനായ അങ്ങ് മാത്രമാണു. ത്രിഗുണസ്വരൂപമായ പ്രകൃതിയും അതുപോലെ മഹത്തത്വവുമെല്ലാം നിന്തിരുവടിതന്നെയാകുന്നു. സർവ്വചരാചരങ്ങളിൽ കുടികൊള്ളുന്ന പുരുഷനും സർവ്വചരാചരങ്ങളിലെ വികാരങ്ങളെ അറിയുന്നവനും അങ്ങുതന്നെ. അങ്ങ് സൃഷ്ടിക്ക് മുൻപേയുള്ളവനാണു. അങ്ങനെയുള്ള അങ്ങയെ ത്രിഗുണാത്മകമായ ഈ ശരീരത്തിൽ പെട്ടുകിടക്കുന്ന അജ്ഞാനികൾക്ക് എങ്ങനെയറിയാൻ കഴിയും? അവിടുത്തെ മായയാൽതന്നെ മറയ്ക്കപ്പെട്ട മഹിമകളോടുകൂടിയവനും ബ്രഹ്മസ്വരൂപിയും സൃഷ്ടികർത്താവും സർവ്വൈശ്വര്യസമ്പൂർണ്ണനും വസുദേവപുത്രനുമായ നിന്തിരുവടിക്ക് ഞങ്ങളുടെ പ്രണാമം. വ്യത്യസ്ഥമായ ഓരോരോ ശരീരങ്ങളിലവതരിച്ച് അത്തരം സൃഷ്ടികൾക്ക് കഴിയാത്തതായ അത്ഭുതകർമ്മങ്ങൾ അങ്ങ് ചെയ്യുന്നു. അവയൊക്കെ അവിടുത്തെ അനുപമവും അത്ഭുതാവഹവുമായ ലീലകളാകുന്നു. ആയതിനാൽ അങ്ങയുടെ ആ ശരീരങ്ങളെല്ലാം തികച്ചും ആദ്ധ്യാത്മികങ്ങളാകുന്നു. അതെല്ലാം ആ ശരീരങ്ങളിലൂടെയുള്ള അങ്ങയുടെ അവതാരങ്ങളാണു. ഇന്ന് അങ്ങ് അതുല്യവും അനന്തവുമായ ശക്തിയോടെ ഇവിടെ അവതരിച്ചിരിക്കുന്നത് ഇവിടുത്തെ സകലചരാചരങ്ങൾക്കും മോക്ഷമരുളുന്നതിനുവേണ്ടിയാണു. ഹേ പരമകല്യാണമൂർത്തേ!, ഹേ പൂർണ്ണമംഗളസ്വരൂപ!, ശാന്തനായും യാദവന്മാരുടെ നാഥനായും വസുദേവകുമാരനായുമിരിക്കുന്ന നിന്തിരുവടിക്ക് നമസ്ക്കാരം. അല്ലയോ സർവ്വവ്യാപിയായ ഭഗവാനേ!, അങ്ങയുടെ അനുചരദാസരായി വർത്തിക്കുന്ന ഞങ്ങളെ പോകാനനുവദിച്ചാലും. നാരദമഹർഷിയുടെ അനുഗ്രഹത്താൽ ഞങ്ങൾക്ക് നിന്തിരുവടിയുടെ ദർശനം ലഭ്യമായിരിക്കുന്നു. ഞങ്ങളുടെ വാക്കുകൾ അങ്ങയുടെ നാമസങ്കീർത്തനങ്ങളെ പാടുന്നതിനായും, കാതുകൾ അവിടുത്തെ സത്കഥാശ്രവണത്തിന്നായും, കൈകൾ അങ്ങേയ്ക്കുവേണ്ടി ദാസ്യവൃത്തികൾ ചെയ്യുന്നതിനായും, മനസ്സ് അവിടുത്തെ തൃപ്പാദസ്മരണത്തിനായും, ശിരസ്സ് അങ്ങയുടെ ആവാസസ്ഥലങ്ങളെ നമസ്ക്കരിക്കുന്നതിനായും, കണ്ണുകൾ നിന്തിരുവടിയുടെ ഭക്തന്മാരെ ദർശിക്കുന്നതിനായും പ്രയോജനപ്പെടട്ടെ.

ശ്രീശുകൻ തുടർന്നു: രാജാവേ!, ഇങ്ങനെ നളകൂബരമണിഗ്രീവന്മാർ ഭഗവാനെ സ്തുതിച്ചു. ഭഗവാനാകട്ടെ എല്ലാം കേട്ടുകൊണ്ട് ഉരലിൽ ബദ്ധപ്പെട്ടവനെന്ന് നടിച്ചുകൊണ്ട് പുഞ്ചിരിതൂകി ഇപ്രകാരം അവരോടരുളിച്ചെയ്തു. മദാന്ധതയാകുന്ന തിമിരം ബാധിച്ചിരുന്ന നിങ്ങളെ കരുണാമയനായ ഋഷി ശാപവചനങ്ങളാൽ അനുഗ്രഹം ചെയ്തു എന്നുള്ളത് എനിക്ക് മുമ്പേ അറിവുള്ളതാണു. തീർത്തും എന്നിൽ ആത്മാർപ്പണം ചെയ്തിട്ടുള്ളവരും സമചിത്തന്മാരുമായ സജ്ജനങ്ങളുടെ ദർശനത്താൽ മനുഷ്യന്ന് മായയോടുള്ള ബന്ധം, ആദിത്യന്റെ ദർശനത്താൽ കണ്ണുകൾക്ക് ഇരുട്ട് എന്നതുപോലെ, അകന്നുപോകുന്നു. അല്ലയോ നളകൂബരമണിഗ്രീവന്മാരേ!, നിങ്ങൾ ആഗ്രഹിച്ചതുപോലെ, നിങ്ങൾക്ക് പരമവും സംസാരദുഃഖകന്നതുമായ ഭക്തി എന്നിൽ വേണ്ടവണ്ണം ഉണ്ടായിരിക്കുന്നു. ഇനി നിങ്ങൾ സ്വസ്ഥാനത്തേക്ക് പൊയ്ക്കൊള്ളുക.

രാജൻ!, അങ്ങനെ ഭഗവാനാൽ അനുഗ്രഹീതരായ ആ രണ്ടുപേരും ഉരലിൽ ബദ്ധനായിരിക്കുന്ന ഭഗവാനെ പലവട്ടം പ്രദക്ഷിണം ചെയ്ത് നമസ്കരിച്ച് യാത്രയും ചോദിച്ചുകൊണ്ട് അനുമതിവാങ്ങി ഉത്തരദിക്കിലേക്ക് യാത്രയായി.

 

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം പത്താമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next

 

10.9 ഉലൂഖലബന്ധനം

ഓം

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം‌ 9

(ഉലൂഖലബന്ധനം)

 

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഒരിക്കൽ വീട്ടിലുള്ള മറ്റു ഗോപികൾ മറ്റോരോ കർമ്മങ്ങളിൽ വ്യാപൃതരായിരുന്നതിനാൽ യശോദ സ്വയം തൈർ കടയുകയായിരുന്നു. വീട്ടുജോലികൾക്കിടയിലും അവൾ ഭഗവദ്ലീലകളെത്തന്നെ നിരന്തരം ഓർത്തുപാടിക്കൊണ്ടിരുന്നു. സുന്ദരിയായ ദേവി തൈർ കടയുകയാണ്. അവൾ അരഞ്ഞാണിട്ട് മുറുക്കിയ വെൺപ്പട്ടുവസ്ത്രങ്ങളാണണിഞ്ഞിരിക്കുന്നത്. പുത്രവാത്സല്യത്താൽ അവളുടെ സ്തനങ്ങൾ സദാ ചുരന്നുകൊണ്ടേയിരുന്നു. കയർ വലിക്കുമ്പോൾ കൈകളിലണിഞ്ഞിരിക്കുന്ന പൊൻവളകളും കാതിലെ ഭൂഷണങ്ങളും ഇളകിയാടുന്നു. മുഖത്ത് വിയർപ്പ് പൊടിഞ്ഞിരിക്കുന്നു. വാർമുടിക്കെട്ടിൽനിന്നും പിച്ചകപ്പൂക്കൾ ഉതിർന്നുവീഴുന്നു. അങ്ങനെ തൈർ കടയുന്ന സമയത്ത് അവിടെയെത്തി പാൽകുടിക്കണമെന്നുള്ള ആഗ്രഹത്തോടുകൂടി മാതാവിനെ സമീപിച്ച ഉണ്ണിക്കണ്ണൻ കടക്കോലിനെ പിടിച്ചുനിർത്തിക്കൊണ്ട് അവളുടെ മുഖത്തേയ്ക്ക് നോക്കി. തന്റെ മടിയിൽ കയറിയിരിക്കുന്ന ഉണ്ണിയെ അവൾ വാത്സല്യത്തോടുകൂടി തന്റെ ചുരന്നിരിക്കുന്ന സ്തനം കുടിപ്പിച്ചു. എന്നാൽ അടുപ്പത്ത് തിളച്ചുപൊന്തുന്ന പാൽ ഇറക്കിവയ്ക്കാനായി പാൽ കുടിച്ചുകൊണ്ടിരുന്ന ഉണ്ണിയെ അവൾ നിലത്തിറക്കിവച്ച് പെട്ടെന്ന് അടുക്കളിയിലേക്കോടി. ഈ സംഭവത്തിൽ കോപത്താൽ വിറയ്ക്കുന്ന ചെഞ്ചുണ്ട് കൃഷ്ണൻ പല്ലുകൾകൊണ്ട് കടിച്ചമർത്തി. തുടർന്ന്, അവിടെയുണ്ടായിരുന്ന ഒരു അമ്മിക്കുഴവിയെടുത്ത് തൈർപാത്രം തച്ചുടച്ചതിനുശേഷം കള്ളക്കണ്ണീരുമൊലിപ്പിച്ച് അകത്തളത്തിലേക്ക് പോയി ആരും കാണാതെ അവിടെ വച്ചിരുന്ന വെണ്ണ എടുത്ത് ഭക്ഷിച്ചു. തിളച്ച പാൽ അടുപ്പത്തുനിന്നും ഇറക്കിവച്ച് യശോദ തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച തൈർകലം ഉടഞ്ഞുകിടക്കുന്നതായിരുന്നു. അത് തന്റെ മകന്റെ പണിയാണെന്നറിഞ്ഞ് അവൾ ചിരിച്ചുകൊണ്ട് അവനെ അവിടമാകെ തിരഞ്ഞുനടന്നു. അന്വേഷിച്ചുചെന്നപ്പോൾ, കമിഴ്ത്തിവച്ച ഉരലിന്റെ പുറത്തുകയറിയിരുന്ന് ഉറിയിൽ വച്ചിരുന്ന വെണ്ണയെ എടുത്ത് ഭക്ഷിച്ച് ബാക്കി വന്നത് കുരങ്ങന്മാർക്കും കൊടുത്തുകൊണ്ടിരിക്കുന്ന ഉണ്ണിയെ അവൾ കണ്ടു. മെല്ലെ അവൾ കാലൊച്ച കേൾപ്പിക്കാതെ പതുങ്ങിപ്പതുങ്ങി പിന്നിലൂടെ നടന്നടുത്തു. എന്നാൽ വടിയെടുത്തുകൊണ്ട് തന്നെ പിടിക്കുവാനായി പമ്മിവരുന്ന അമ്മയെ കണ്ട് കൃഷ്ണൻ ഉരലിൽനിന്നുമിറങ്ങി ഒരോട്ടം വച്ചുകൊടുത്തു. തപസ്സുകൊണ്ട് അവന്റെ സ്വാരൂപ്യത്തെ പ്രാപിക്കപ്പെട്ടതും, അവനിൽ പ്രവേശിക്കുവാൻ യോഗ്യതയുള്ളതുമായ യോഗികളുടെ മനസ്സിനുപോലും പ്രാപിക്കുവാൻ ദുസ്സാധ്യമായ ആ പരമാത്മസ്വരൂപനെ പിടിച്ചുകെട്ടുവാനായി യശോദ അവന്റെ പിറകേയോടി. വളരെ കഷ്ടപ്പെട്ട് അതിവേഗത്തിൽ അവൾ അവനുപിന്നാലെ പാഞ്ഞു. കെട്ടഴിഞ്ഞുവീണ മുടിക്കെട്ടിൽനിന്നും പുഷപങ്ങൾ ഉതിർന്ന് പോയ വഴിയിലെല്ലാം വീണു. ഒടുവിൽ ഒരുവിധത്തിൽ അവനെ അവൾ എങ്ങനെയോ കടന്നുപിടിച്ചു. താൻ അപരാധം പ്രവർത്തിച്ചുപോയി എന്ന് കാണിച്ചുകൊണ്ടും, മഷി പരന്നിരിക്കുന്ന കൺതടങ്ങളെ ഇരുകുഞ്ഞികരങ്ങൾകൊണ്ട് തിരുമ്മിക്കൊണ്ടും, വാവിട്ട് കരഞ്ഞുകൊണ്ടും, ഭയത്താൽ വിഹ്വലമായ നേത്രങ്ങളോടെ തലയുയർത്തി തന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടും നിൽക്കുന്നവനായ കൃഷ്ണനെ യശോദ ഇരുകൈകൾകൊണ്ടും കൂട്ടിപ്പിടിച്ചു പേടിപ്പിച്ചുകൊണ്ട് ശകാരിച്ചു.

രാജൻ!, പുത്രസ്നേഹവതിയായ അവൾ അവന്റെ ശക്തിയെ തിരിച്ചറിയാതെ തന്റെ പുത്രൻ തന്നിൽ ഭയപ്പെട്ടിരിക്കുന്നതായി മനസ്സിലാക്കി കൈയ്യിലുണ്ടായിരുന്ന വടി ദൂരേയ്ക്ക് വലിച്ചെറിഞ്ഞ് അവനെ കയറുകൊണ്ട് ബന്ധിക്കാൻ ഭാവിച്ചു. യാതൊരുവനാണോ അകവും പുറവുമില്ലാത്തത്, യാതൊരുവനാണോ മുമ്പും പിൻപുമില്ലാത്തത്, യാതൊരുവനാണോ ഈ ലോകത്തിന്റെ മുമ്പായും പിൻപായും അകമായും പുറമായും വർത്തിക്കുന്നത്, യാതൊരുവനാണോ ഈ ലോകംതന്നെയായിരിക്കുന്നത്, യാതൊരുവനാണോ ഇന്ദ്രിയങ്ങൾക്ക് വിഷയമല്ലാത്തവനായി അവ്യക്തനായി നിലകൊള്ളുന്നത്, അങ്ങനെയുള്ള മാനുഷരൂപം ധരിച്ച ആ സത്ചിദാനന്തമൂർത്തിയെ തന്റെ മകനെന്ന് കരുതി ദേവി യശോദ കയറുകൊണ്ട് ഉരലിൽ കെട്ടിയിടാൻ ശ്രമിച്ചു. കുറ്റക്കാരനായ തന്റെ പുത്രനെ കെട്ടിയിടുവാനായി ബദ്ധപ്പെട്ടുകൊണ്ടിരിക്കെ ആ കയറിന് രണ്ടുവിരൽനീളം പോരാതെയായി. അത് കണ്ട് അവൾ മറ്റൊരു കയറെടുത്ത് ആദ്യത്തേതുമായി കൂട്ടിക്കെട്ടി. അപ്പോഴും തികയാതെവന്ന ആ കയറിന്റെ അറ്റത്ത് മറ്റൊരു കഷണം കൂടി വീണ്ടും ഏച്ചുകെട്ടി. പിന്നെയും രണ്ടംഗുലം നീളത്തിൽ കയറ് തികയാതെവന്നു. ഇങ്ങനെ എത്ര തവണ ശ്രമിച്ചിട്ടും ഉള്ള കയറിന് രണ്ടുവിരൽനീളം പോരാതെ അവശേഷിച്ചു. ഇപ്രകാരം വീട്ടിലുള്ള കയറുകളെല്ലാം ചേർത്തുകെട്ടിയിട്ടും അതിന് ഭഗവാനെ പിടിച്ചുകെട്ടുവാൻതക്ക നീളം തികയാതെവരുന്നതുകണ്ട് ചുറ്റും കൂടിനിന്ന ഗോപികമാർ വാപൊത്തി ചിരിക്കാൻ തുടങ്ങി. സങ്കടവും ദേഷ്യവും അതോടൊപ്പം ഉള്ളിലൂറുന്ന സന്തോഷവും എല്ലാം കൂടിച്ചേർന്ന ഒരു ഭാവം യശോദയുടെ മുഖത്ത് പ്രത്യക്ഷമായി. ഗോപിമാർക്കൊപ്പം ചിരിച്ചുകൊണ്ട് അവളും വിസ്മയത്തോടെ അവനെ നോക്കിനിന്നു. എന്നിട്ടും തന്റെ ഉദ്യമത്തിനായി കിണഞ്ഞ് പരിശ്രമിക്കുന്ന അവളുടെ വാർമുടിക്കെട്ടിൽനിന്നും പൂക്കൾ കൊഴിഞ്ഞുവീണുകൊണ്ടേയിരുന്നു. അവൾ വല്ലാതെ വിയർത്തു. അങ്ങനെ കഷ്ടപ്പെടുന്ന സ്വമാതാവിനെ കണ്ട് ഭഗവാൻ കാരുണ്യത്തോടെ സ്വയം ബന്ധനത്തിന് വഴങ്ങിക്കൊടുത്തു.

ഹേ പരീക്ഷിത്തേ!, ബ്രഹ്മാവാദിയായ ദേവന്മാരോടുകൂടിയ ഈ ലോകം ആരുടെ അധീനതയിലാണോ ഇരിക്കുന്നത്, അങ്ങനെയുള്ള സർവ്വസ്വതന്ത്രനായ ഭഗവാൻ കൃഷ്ണനായി അവതരിച്ച് ഇങ്ങനെ താൻ സ്വയം ഭക്തർക്ക് അധീനനാണെന്നുള്ള തത്വം ലോകത്തിന് കാട്ടിക്കൊടുത്തു. വെറും ഒരു ഗോപസ്ത്രീയായ യശോദയ്ക്ക് കിട്ടിയ ഈ പ്രസാദം മോക്ഷദാതാവായ ശ്രീഹരിയിൽനിന്നും ബ്രഹ്മാവിനോ മഹാദേവനോ എന്തിനുപറയാൻ, സ്വന്തം തിരുമാറിടത്തിൽ സദാ ഇടം പിടിച്ചിരിക്കുന്ന ശ്രീ ലക്ഷ്മീഭഗവതിക്കുപോലുമോ ഇന്നോളം ലഭ്യമായിട്ടില്ലതന്നെ. രാജൻ!, ഗോപികാപുത്രനായ ഈ ഭഗവാൻ ശ്രീകൃഷ്ണൻ ഈ ലോകത്തിൽ എത്രത്തോളം എളുപ്പത്തിൽ ഭക്തന്മാർക്ക് ലഭിക്കുന്നുവോ, അത്രത്തോളം എളുപ്പത്തിൽ താപസ്സന്മാർക്കോ യോഗിക്കൾക്കോ പോലും പ്രാപ്യനാകുന്നില്ലെന്നറിയുക.

അങ്ങനെ കണ്ണനെ ബന്ധിച്ച് അമ്മ ഗൃഹകൃത്യങ്ങൾക്കായി മടങ്ങി. ആ സമയം, സർവ്വേശ്വരനായ കൃഷ്ണന് തന്റെ ഒരു ദൌത്യം ഓർമ്മവന്നു. പണ്ട് വൈശ്രവണന്റെ പുത്രന്മാരായിരുന്ന രണ്ട് യക്ഷന്മാർ മരുത് വൃക്ഷങ്ങളായി അവിടെ നിൽക്കുന്നത് ഭഗവാൻ കണ്ടറിഞ്ഞു. ശ്രീമദത്താൽ അഹങ്കാരികളായിമാറിയ നളകൂബരൻ, മണിഗ്രീവൻ എന്നീ പേരുകളിൽ വിഖ്യാതരായിരുന്ന ഇവർ ശ്രീനാരദരുടെ ശാപത്താലായിരുന്നു ഇങ്ങനെ വൃക്ഷങ്ങളായി ഭവിച്ചതു.

 

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം ഒമ്പതാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next

10.8 നാമകരണം, ബാലലീലാനിരൂപണം, മൃദ്ഭക്ഷണം, വിശ്വരൂപദർശനം

ഓം

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം‌ 8

(നാമകരണം, ബാലലീലാനിരൂപണം, മൃദ്ഭക്ഷണം, വിശ്വരൂപദർശനം)

 

ശ്രീശുകൻ പറഞ്ഞു: അല്ലയോ പരീക്ഷിത്ത് രാജൻ!, വസുദേവർ പറഞ്ഞയയ്ക്കപ്പെട്ട് യദുക്കളുടെ ഗുരുവും മഹാതപസ്വിയുമായ ഗർഗ്ഗമുനി അങ്ങനെയിരിക്കെ ഒരുദിനം നന്ദന്റെ ഗോകുലത്തിലേക്ക് വന്നു. കണ്ടപാടേ സന്തുഷ്ടനായി നന്ദഗോപർ എഴുന്നേറ്റ് കൈകൂപ്പി വണങ്ങി അദ്ദേഹത്തെ ആദരിച്ചുപൂജിച്ചു. അതിഥിസത്ക്കാരത്തിനുശേഷം സന്തോഷപൂർവ്വം ഉപവിഷ്ടനായ ഗർഗ്ഗമുനിയോട് ആനന്ദം തുളുമ്പുന്ന വാക്കുകളാൽ നന്ദൻ ചോദിച്ചു: അല്ലയോ ബ്രഹ്മർഷേ!, പൂർണ്ണനായ അങ്ങേയ്ക്കുവേണ്ടി എന്താണ് ഞങ്ങൾ ചെയ്യേണ്ടതു?. ഹേ സർവ്വജ്ഞ!, അങ്ങയെപ്പോലുള്ള മഹാത്മാക്കളുടെ സന്ദർശനം ദീനചിത്തന്മാരായ ഞങ്ങൾ കുടുംബികൾക്ക് അനുഗ്രഹമായി ഭവിക്കുന്നു. അങ്ങയാൽ രചിക്കപ്പെട്ട ജ്യോതിശാസ്ത്രം കൊണ്ടാണ് പഞ്ചേന്ദ്രിയങ്ങൾക്കപ്പുറമുള്ള ഭൂതം, ഭാവി മുതലായവയുടെ അറിവ് ലോകത്തിനുണ്ടാകുന്നതു. ബ്രാഹ്മണർ സമൂഹത്തിൽ മറ്റുള്ളവർക്ക് ആചാര്യന്മാരാകുന്നു. അങ്ങാണെങ്കിൽ ബ്രഹ്മഞ്ജാനികളിൽ ശ്രേഷ്ഠനും. ആകയാൽ ഈ രണ്ട് കുട്ടികളുടേയും നാമകരണാദി സംസ്ക്കാരങ്ങളെ ചെയ്തനുഗ്രഹിക്കണം.

ഗർഗ്ഗമുനി പറഞ്ഞു: അല്ലയോ നന്ദഗോപരേ!, ഞാൻ യാദവന്മാരുടെ കുലഗുരുവാണെന്ന കാര്യം ലോകർക്കെല്ലാം അറിയാവുന്നതാണു. ആ സ്ഥിതിക്ക് അങ്ങയുടെ കുട്ടികളുടെ സംസ്ക്കാരങ്ങൾ ഞാൻ ചെയ്താൽ, ഇവർ ദേവകിയുടെ പുത്രന്മാരെണെന്ന് കംസൻ വിചാരിക്കും. തന്നെ കൊല്ലുവാനായി ഒരു കുഞ്ഞ് എങ്ങോ ജനിച്ചിട്ടുണ്ടെന്ന് മഹാപാപിയായ കംസൻ ദേവകിയുടെ പുത്രിയായ യോഗമായയിൽനിന്നും കേട്ടറിഞ്ഞ സ്ഥിതിക്ക്, അവളുടെ എട്ടാമത്തെ ഗർഭം പെൺകുഞ്ഞാകില്ല എന്നറിഞ്ഞുകൊണ്ടും, അങ്ങേയ്ക്ക് വസുദേവരോടുള്ള സ്നേഹത്തെ മനസ്സിലാക്കിക്കൊണ്ടും, അവൻ ഉണ്ണിയെ കൊല്ലുവാനുള്ള ശ്രമങ്ങൾ നടത്തും. ഞാൻ ഇവരുടെ സംസ്ക്കാരകർമ്മങ്ങൾ ചെയ്യുന്നപക്ഷം, ഈ സംശയം ആ ദുഷ്ടൻ ഉറപ്പിക്കുകയും അത് നമുക്കപകടമായി ഭവിക്കുകയും ചെയ്യും.

അതുകേട്ട് നന്ദഗോപർ പറഞ്ഞു: അല്ലയോ മുനേ!, എന്റെ ബന്ധുക്കൾപോലുമറിയാതെ ആരാരുമില്ലാത്തിടത്തുവച്ച് ഒഴിച്ചുകൂടാൻ പറ്റാത്തതായ ആ കർമ്മങ്ങൾ മാത്രം ചെയ്തുതരിക.

ശ്രീശുകൻ തുടർന്നു: പരീക്ഷിത്തേ!, ഇങ്ങനെ നന്ദഗോപരുടെ ഇംഗിതത്തെ മാനിച്ച് ഗർഗ്ഗൻ സന്തോഷപൂർവ്വം ആരുമില്ലാത്തിടത്തുവച്ച് വളരെ രഹസ്യമായി കുട്ടികളുടെ നാമകരണാദിസംസ്ക്കാരങ്ങൾ ചെയ്തു. തുടർന്ന് അദ്ദേഹം പറഞ്ഞു: ഹേ നന്ദരേ!, രോഹിണിയുടെ പുത്രനായ ഇവൻ സർവ്വഗുണസമ്പന്നനായി സകലരേയും രമിപ്പിച്ചുകൊണ്ട് രാമൻ എന്ന പേരിൽ പ്രസിദ്ധനാകും. കരുത്തുറ്റവനാകയാൽ ബലൻ എന്നും ഇവൻ അറിയപ്പെടും. മാത്രമല്ല, യദുക്കളെ ഐക്യമത്യത്തോടെ ചേർത്തുനിർത്തുന്നതിനാൽ ഇവനെ ലോകം സങ്കർഷണൻ എന്നും വിളിക്കുന്നതാണു. ഇനി, യുഗങ്ങൾതോറും ഓരോരോ ശരീരങ്ങൾ മാറിമാറി സ്വീകരിക്കുന്ന അങ്ങയുടെ ഈ രണ്ടാമത്തെ പുത്രന് വെളുപ്പും ചുവപ്പും മഞ്ഞയും നിറങ്ങളുണ്ടായിരുന്നത്രേ. എന്നാൽ ഇപ്പോഴിതാ ഇവൻ കറുത്ത നിറത്തിൽ കാണപ്പെടുന്നു. ആയതിനാൽ കൃഷ്ണവർണ്ണത്തോടുകൂടിയ ഇവൻ കൃഷ്ണൻ എന്ന് അന്വർത്ഥനാമാവായി അറിയപ്പെടും. കൂടാതെ, ഗുണങ്ങൾക്കും കർമ്മങ്ങൾക്കും രൂപങ്ങൾക്കുമനുസരിച്ച് ഇവന് അനേകം നാമങ്ങൾ വേറെയുമുണ്ടു. അവയെ ഞാൻപോലും അറിയാത്ത സ്ഥിതിയ്ക്ക് സാധാരണജനങ്ങൾ എങ്ങനെയറിയാനാണു!. ഗോപഗോകുലനന്ദനനായ ഇവൻ നിങ്ങൾക്കെല്ലാം അത്യന്തം ശ്രേയസ്സിനെ ഉണ്ടാക്കും. നിങ്ങൾക്കുണ്ടാകുന്ന സകലദോഷങ്ങളും ഇവന്മൂലം അനായാസേന നിങ്ങൾ തരണം ചെയ്യുകയും ചെയ്യും. രാജൻ!, പണ്ട്, രാജാവഴ്ചയില്ലാതായ ഒരു കാലത്ത് കൊള്ളക്കാൽ ജനങ്ങളെ ഉപദ്രവിച്ചപ്പോൾ ഇവൻ അവരെ രക്ഷിക്കുകയും, അങ്ങനെ സുരക്ഷിതരായ ജനങ്ങൾ ആ കൊള്ളക്കാരെ കീഴടക്കുകയും ചെയ്തിരുന്നു. യാതൊരു മനുഷ്യരാണോ ഭാഗ്യശാലികളായി ഇവന്റെ പ്രീതിക്ക് പാത്രമാകുന്നത്, അവർ, വിഷ്ണുവാൽ അസുരന്മാരിൽനിന്നും ദേവന്മാർ എന്നതുപോലെ, ഇവനാൽ ശത്രുക്കളിൽനിന്നും രക്ഷിക്കപ്പെടുന്നു. അതുകൊണ്ട് അല്ലയോ നന്ദ!, അങ്ങയുടെ ഈ പുത്രൻ സർവ്വഗുണങ്ങളാലും സർവ്വൈശ്വര്യങ്ങളാലും കീർത്ത്യാലും പ്രഭാവത്താലും വിഷ്ണുവിനു സമനാകുന്നു. ആകയാൽ, ഇവനെ ഏറ്റവും ജാഗ്രതയോടുകൂടി സംരക്ഷിച്ചാലും.

രാജൻ!, ഇങ്ങനെ ഗർഗ്ഗമുനി വേണ്ടവണ്ണം നന്ദഗോപരെ ഉപദേശിച്ചതിനുശേഷം സ്വവസതിയിലേക്ക് പോയി. ശേഷം അനുഗ്രഹീതനായ നന്ദഗോപൻ സന്തുഷ്ടനായി. കാലം അല്പം കടന്നുപോയി. രാമകൃഷ്ണന്മാർ കൈകളുടെ സഹായത്തോടെ കാൽമുട്ടുകളിലിഴഞ്ഞ് കളിക്കുവാൻ തുടങ്ങി. അവർ ചിലമ്പും കിങ്ങിണിയുമണിഞ്ഞ് അതിന്റെ കളകളനാദത്തോടുകൂടി ഗോകുലത്തിന്റെ മുറ്റത്ത് നടന്നുകളിച്ചു. അറിയാത്തവരുടെ പിന്നാലെ ചെന്ന് അവർ തിരിഞ്ഞുനോക്കുമ്പോൾ പരിചയമില്ലാത്ത മുഖം കണ്ട് പേടിച്ച് അബദ്ധം പറ്റിയ മാതിരി അമ്മമാർക്കരുകിലേക്ക് പാഞ്ഞോടിയിരുന്നു. ആ സമയം ചളിയുടെ കുറിക്കൂട്ടുകളണിഞ്ഞ് ചന്ദം കൂടിയിരിക്കുന്ന രാമനേയും കൃഷ്ണനേയും അവരുടെ അമ്മമാർ ഇരുകൈകൾകൊണ്ടും വാരിയെടുത്ത് ചുരന്നിരിക്കുന്ന മുലകൾ കൊടുത്തു. അത് നുകർന്നുകൊണ്ടിരിക്കുന്ന അവരുടെ പുഞ്ചിരി വിടർന്ന ഏതാനും കുഞ്ഞുപല്ലുകളുള്ള ആ മുഖപത്മങ്ങൾ നോക്കി അവർ ആനന്ദിച്ചിരുന്നു.

രാജൻ!, അല്പം കൂടി വളർന്ന ആ രാമകൃഷ്ണന്മാർ ഗോകുലത്തിലെ പശുക്കിടാങ്ങളുടെ വാലിൽ മുറുകെ പിടിച്ച് അതിനുപിന്നാലേ അങ്ങോട്ടുമിങ്ങോട്ടും ഇഴഞ്ഞുനീങ്ങി കളിച്ചു. ഗോപികമാർ തങ്ങളുടെ വീട്ടുകാര്യങ്ങളുപേക്ഷിച്ച് കുട്ടികളുടെ ഈ ക്രീഡകൾ കണ്ട് രസിക്കാൻ തുടങ്ങി. ഭഗവാൻ, ബലരാമനോടൊപ്പം ഇങ്ങനെ ഒരു നിമിഷം പോലും വെറുതെയിരിക്കാതെ കുസൃതികൾ കാട്ടിത്തുടങ്ങി. കൊമ്പുള്ള മൃഗങ്ങൾ, ഇഴജന്തുക്കൾ, പക്ഷികൾ മുതലാവയിൽനിന്നും കുട്ടികളെ ഒരുതരത്തിലും രക്ഷിക്കാൻ കഴിയാതെ ആ അമ്മമാർ അസ്വസ്ഥരായി. അല്ലയോ രാജർഷേ!, കുറച്ചുനാൾ കൂടി കഴിഞ്ഞപ്പോൾ അവർ മുട്ടുകുത്താതെ കാലടികൾവച്ച് അശ്രമം യഥേഷ്ടം ഗോകുലത്തിൽ സഞ്ചരിച്ചുതുടങ്ങി. തുടർന്ന് സമപ്രായക്കാരായ ഗോപബാലന്മാരോടൊപ്പം രാമനും കൃഷ്ണനും കളിച്ചു. അത് കണ്ട് ഗോപികമാർ സന്തുഷ്ടരായി.

ഭഗവാന്റെ ഇത്തരം ബാലചാപല്യങ്ങളെ കണ്ട് ഗോപികമാർ ഒരുമിച്ചുവന്ന് ഒരിക്കൽ യശോദയോട് ഇപ്രകാരം പറഞ്ഞു: ദേവീ!, ചില സമയത്ത് ഇവൻ പശുകുട്ടികളെ അഴിച്ചുവിടുന്നു; അത് കണ്ട് മുറവിളി കൂട്ടുന്നവരെ നോക്കി കളിയാക്കി ചിരിക്കുന്നു; ചിലപ്പോൾ സൂത്രത്തിൽ വന്ന് ആരും കാണാതെ തൈരും പാലും കട്ടുകുടിക്കുന്നു; അതിൽ കുറച്ച് മർക്കടജാതികൾക്കും പങ്ക് വയ്ക്കുന്നു; അതിൽ ആർക്കെങ്കിലും തൈര് വേണ്ടാ, എന്നുണ്ടെങ്കിൽ പിന്നെ പാൽക്കുടങ്ങൾ തച്ചുടയ്ക്കുകയായി; അഥവാ, ഇനി ഒന്നുംതന്നെ കിട്ടാതായാൽ വീട്ടിലുള്ള കുട്ടികളെ കരയിച്ചുകൊണ്ട് കടന്നുകളയുന്നു. മാതേ!, കൈകൊണ്ടെത്താത്ത വിധത്തിൽ വച്ചിട്ടുള്ള പാൽകലങ്ങൾ പീഠമോ ഉരലോ എടുത്തുവച്ച് അതിൽ കയറിനിന്ന് അത് കൈക്കലാക്കുവാനുള്ള ഉപായങ്ങൾ സൃഷ്ടിക്കുന്നു. പാത്രത്തിനുള്ളിൽ ഗോരസങ്ങൾ വച്ചിരിക്കുന്നതറിഞ്ഞ് അതിനുകീഴേ ദ്വാരങ്ങളുണ്ടാക്കുന്നു. ഇവന്റെ ശരീരത്തിലണിഞ്ഞിരിക്കുന്ന ഈ രത്നങ്ങളെ ഇരുട്ടറകളിൽ വെളിച്ചത്തിനായി ഇവൻ ബുദ്ധിപൂർവ്വം പ്രയോജനപ്പെടുത്തുന്നു. ഞങ്ങൾ ഗോപസ്ത്രീകൾ വളരെ തിരക്കുപിടിച്ച് വീട്ടുജോലികളിൽ മുഴുകിയിരിക്കുന്ന സമയത്താണ് ഇവന്റെ ഈ കലാപരിപാടികൾ അരങ്ങേറുന്നതു. ഇവന്റെ ഈ പണികൾ കണ്ട് ആരെങ്കിലും വഴക്കുപറഞ്ഞാൽ അവരോട് ഡംഭം കലർന്ന വാക്കുകളിൽ സംസാരിക്കുന്നു. അടിച്ചുതളിച്ച് ശുദ്ധമാക്കിയിട്ടിരിക്കുന്ന വീടിനുള്ളിൽ കടന്ന് അവിടെ മൂത്രമൊഴിച്ച് രസിക്കുന്ന ദുഃശ്ശീലവും ഇവനുണ്ടു. ഇത്തരം കള്ളക്കൌശലമേറിയ പണികൾ കാട്ടുന്ന ഇവനാണ് ഇപ്പോഴിതാ ഒരു സാധുവെപ്പോലെ ഇവിടെയിങ്ങനെയിരിക്കുന്നതു.

രാജൻ!, ഗോപസ്ത്രീകൾ ഇപ്രകാരം തങ്ങളുടെ അവസ്ഥകൾ യശോദാദേവിയെ പറഞ്ഞുകേൾപ്പിച്ചു. അതെല്ലാം കേട്ടിട്ടും, പേടിപൂണ്ടിരിക്കുന്നവനെ പോലുള്ള ആ മുഖഭാവം കണ്ട് യശോദാദേവിക്ക് കൃഷ്ണനെ ശകാരിക്കാൻ തോന്നിയില്ല. രാജാവേ!, ഒരിക്കൽ കളിച്ചുകൊണ്ടിരുന്ന ബലരാമാദികളായ കുട്ടികൾ ഓടിവന്ന് കൃഷ്ണൻ മുറ്റത്തിരുന്ന് മണ്ണ് തിന്നുന്നു എന്ന് അമ്മയെ അറിയിച്ചു. അവൾ കേട്ട മാത്രയിൽ ഓടിച്ചെന്ന് കൃഷ്ണന്റെ കരങ്ങൾ കൂട്ടിപ്പിടിച്ച് ശകാരിച്ചു. ഭയത്താൽ അമ്പരന്ന് നോക്കുന്നതുപോലെയുള്ള അവന്റെ ഭാവം കണ്ട് ദേവി പറഞ്ഞു: കൃഷ്ണാ!, നിന്റെ ചേട്ടനും മറ്റുള്ള കുട്ടികളും പറയുന്നല്ലോ നീ മണ്ണ് തിന്നെന്ന്!.. അനുസരണയില്ലാത്തവനേ!, ആരും കാണാതെ എന്തിനാണ് നീയീ മണ്ണെല്ലാം  തിന്നുന്നതു?.

രാജൻ!, പേടിച്ചുവിറച്ചവനെപ്പോലെ നിന്നുകൊണ്ട് ഭഗവാൻ പറഞ്ഞു: അമ്മേ!, ഞാൻ മണ്ണ് തിന്നിട്ടില്ല. ഇവരെല്ലാം കള്ളം പറയുകയാണു. അമ്മയ്ക്ക് ഇവരെയാണ് വിശ്വാസമെങ്കിൽ എന്റെ വായ നേരിട്ട് കണ്ടുകൊള്ളൂ!...

അങ്ങനെയെങ്കിൽ വായ തുറന്നുകാട്ടൂ…’ എന്നായി ദേവിയും. ആ സമയം, സകലൈശ്വര്യത്തോടുകൂടിയവനും ഷട്ഗുണസമ്പൂർണ്ണനും ക്രീഡാർത്ഥം ശ്രീകൃഷ്ണനെന്ന മനുഷ്യബാലനായി അവതരിച്ചവനുമായ ഭഗവാൻ ശ്രീഹരി യശോദയെ തന്റെ വായ്മലർ തുറന്നുകാട്ടി.

രാജാവേ!, അത്ഭുതമെന്നാല്ലാതെ എന്ത് പറയാൻ!.. ആ സമയം സകല സ്ഥാവരജംഗമങ്ങളേയും അന്തരീക്ഷത്തേയും ദിക്കുകളേയും പർവ്വതങ്ങൾ, ദ്വീപുകൾ, സമുദ്രങ്ങൾ എന്നിവയുൾപ്പെട്ട ഭൂഗോളത്തേയും, വായു, അഗ്നി, ചന്ദ്രൻ, മറ്റ് നക്ഷത്രരാശികളുമടങ്ങുന്ന വിശ്വത്തേയും ദേവി യശോദ ഭഗവാന്റെ വായയ്ക്കുള്ളിൽ കണ്ടു. കൂടാതെ, സ്വർല്ലോകം, ജലം, അഗ്നി, വായു, ആകാശം, ദേവന്മാർ, ഇന്ദ്രിയങ്ങൾ, വിഷയങ്ങൾ, സത്വാദി ഗുണത്രയങ്ങൾ മുതലായവയും അവൾ ഭഗവദ്വൿത്രത്തിൽ ദർശിക്കുകയുണ്ടായി. തന്നോടും തന്റെ മകനോടും ആ ഗോകുലത്തോടുമൊപ്പമുള്ള ഈ വിശ്വത്തെ മുഴുവനും തന്റെ ഉണ്ണിയുടെ വായ്ക്കുള്ളിൽ കണ്ട ദേവി ഒരുനിമിഷം അമ്പരന്നുപോയി. ഇത് സ്വപ്നമായിരിക്കുമോ?, അഥവാ ദേവമായയാകുമോ?, അല്ലെങ്കിൽ, തന്റെ ബുദ്ധിഭ്രമമായിരിക്കുമോ?, അതുമല്ലെങ്കിൽ, ഇനി തന്റെ കുഞ്ഞിന് ജന്മനാൽ കിട്ടിയിരിക്കുന്ന എന്തെങ്കിലും ദിവ്യസിദ്ധിയായിരിക്കുമോ? എന്ന് യശോദ സംശയം പൂണ്ടിരുന്നു. മനസ്സിനോ ബുദ്ധിക്കോ ഇന്ദ്രിയങ്ങൾക്കോ ഒരുതരത്തിലും മനസ്സിലാക്കാൻ കഴിയാത്ത ഈ വിശ്വം യാതൊരു ആശ്രയസ്ഥാനത്തിൽ തിഷ്ഠമായിരിക്കുന്നുവോ, അത്യന്തം അചിന്ത്യമായ ആ തൃപ്പാദത്തിൽ അവൾ മനസാ നമസ്കരിച്ചു. ഞാൻ ഗോകുലത്തിന്റെ നാഥനായ നന്ദഗോപരുടെ പത്നിയാണ്; അദ്ദേഹം എന്റെ ഭർത്താവാണ്; ഇവൻ എന്റെ മകനാണ്; ഗോക്കളും ഗോപികളും ഗോപന്മാരുമൊക്കെ എന്റേതാണ്; എന്നിങ്ങനെയുള്ള ഈ ദുർബുദ്ധി ആരുടെ മായയിൽ നിന്നുണ്ടാകുന്നുവോ, ആ സർവ്വേശ്വരൻ എനിക്ക് ആശ്രയമായിരിക്കട്ടെ എന്നവൾ പ്രാർത്ഥിച്ചു.

രാജൻ!, ഇങ്ങനെ യശോദാദേവി പരമാർത്ഥതത്വം ഗ്രഹിച്ചപ്പോൾ സർവ്വശക്തനായ ഭഗവാൻ പുത്രസ്നേഹമയമായ വിഷ്ണുമായയെ കൈക്കൊണ്ടു. ഉടൻതന്നെ സ്വപ്നമെന്നോണം അവളുടെ പൂർവ്വസ്മൃതി നശിച്ചുപോയി. അവൾ പുത്രനെ തന്റെ മടിയിലെടുത്തുവച്ച് മുന്നേപോലെ പുത്രവത്സല്യം നിറഞ്ഞവളായിമാറി. വേദങ്ങളും ഉപനിഷത്തുക്കളും സാംഖ്യാദിയോഗതത്വങ്ങളും പുകഴ്ത്തുന്ന മഹിമകളോടുകൂടിയ ഭഗവാൻ ശ്രീഹരിയുടെ ആ മനുഷ്യാവതാരത്തെ അവൾ വീണ്ടും തന്റെ പുത്രനെന്ന് കരുതി സ്നേഹിച്ചുലാളിച്ചു.

രാജൻ!, ഇത്രയും കേട്ടപ്പോൾ പരീക്ഷിത്ത് രാജാവ് ചോദിച്ചു: ഹേ ബ്രാഹ്മണശ്രേഷ്ഠ!, നന്ദനും ശയോദയും അത്രത്തോളം മഹോദയമായ എന്ത് പുണ്യം ചെയ്തിട്ടാണ് ഭഗവാൻ ശ്രീഹരിയെ അവരുടെ മകനായി അവർക്ക് സ്നേഹിക്കാനും ലാളിക്കാനും കഴിഞ്ഞത്?. സ്വന്തം മാതാപിതാക്കളായ ദേവകീദേവിക്കും വസുദേവർക്കും പോലും അനുഭവിക്കുവാൻ സിദ്ധിച്ചിട്ടില്ലാത്തതും കവികൾ പാടിപ്പുകഴ്ത്തുന്നതും ലോകത്തിന്റെ സകലപാപങ്ങളും ഇല്ലാതാക്കുന്നതുമായ ശ്രീകൃഷ്ണഭഗവാന്റെ ആ ദിവ്യലീലകൾ കണ്ടനുഭവിക്കാൻതക്ക പാകത്തിൽ എന്ത് സത്ക്കർമ്മമായിരിക്കണം യശോദയും നന്ദനും ചെയ്തിരിക്കുന്നതു?.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഒരിക്കൽ അഷ്ടവസുക്കളിൽ പ്രധാനനായ ദ്രോണൻ എന്ന വസുവും അദ്ദേഹത്തിന്റെ ഭാര്യ ധര എന്നവളും ചേർന്ന് ബ്രഹ്മദേവന്റെ ആജ്ഞയെ നിറവേറ്റുവാനായി അദ്ദേഹത്തോട് പറഞ്ഞു: അല്ലയോ ബ്രഹ്മദേവ!, ഭൂമിയിൽ ജനിച്ച മനുഷ്യർ അശ്രമം അവിടുത്തെ ദുർഗ്ഗതിയെ തരണം ചെയ്യുന്നത് ഭഗവാൻ ഹരിയിലുള്ള ഭക്തികൊണ്ടാണ്. ഞങ്ങൾക്കും വിശ്വേശ്വരനായ ആ ഭഗവാനിലുള്ള പരമമായ ഭക്തിയെ പ്രദാനം ചെയ്യുക. രാജൻ!, ബ്രഹ്മദേവനാൽ അങ്ങനെയാകട്ടെ എന്നനുഗ്രഹിക്കപ്പെട്ട ദ്രോണൻ എന്ന ആ വസുവും ധര എന്ന അദ്ദേഹത്തിന്റെ പത്നിയുമാണ് ഗോകുലത്തിൽ നന്ദനായും യശോദയായും പിന്നീട് ജനിച്ചതു. അല്ലയോ ഭാരത!, അങ്ങനെ ബ്രഹ്മാവിന്റെ വരത്താൽ അവർക്ക് ഭഗവാൻ പുത്രനായി ഭവിക്കുകയും അവനിൽ അവർക്ക് അളവറ്റ ഭക്തിയുണ്ടാകുകയും ചെയ്തു. ബ്രഹ്മദേവന്റെ ഈ അനുഗ്രഹത്തെ യാഥാർത്ഥ്യമാക്കുവാനായി ഭഗവാൻ ശ്രീഹരി ബലരാമനോടൊപ്പം ശ്രീകൃഷ്ണനായി അവതരിച്ച് വസിച്ചുകൊണ്ട് തന്റെ ദിവ്യലീലകളാൽ അവർക്ക് പ്രീതിയെ ഉളവാക്കി.

 

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം എട്ടാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.


<<<<< >>>>>

2021, ജനുവരി 1, വെള്ളിയാഴ്‌ച

10.7 ശകടഭഞ്ജനം-തൃണാവർത്തവധം

ഓം

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം‌ 7

(ശകടഭഞ്ജനം-തൃണാവർത്തവധം-ഉണ്ണിക്കണ്ണന്റെ വായിൽ യശോദ വിശ്വരൂപം ദർശിക്കുന്നു)

 

പരീക്ഷിത്ത് രാജാവ് പറഞ്ഞു: ഹേ പ്രഭോ!, ഭഗവാൻ ശ്രീഹരി വിവിധ അവതാരങ്ങളിലൂടെ ആടുന്ന ലീലകളുടെ ശ്രവണം ഞങ്ങളുടെ കാതുകൾക്ക് സുഖാവഹവും മനസ്സിനെ അത്യന്തം ആഹ്ലാദിപ്പിക്കുന്നവയുമാണു. ഏതൊരുവൻ അതിനെ കേൾക്കുന്നുവോ, അവന്റെ മനോവേദനയും ദുഃഖങ്ങളും അകന്ന് അന്തഃകരണം ശുദ്ധമായി അവന് ഭഗവാങ്കൽ ഭക്തിയും, അതുപോലെ ഭഗവദ്ഭക്തന്മാരിൽ മൈത്രിയും പെട്ടെന്നുതന്നെ ഉണ്ടാകുന്നു. ആ മഹിമകളെ പറഞ്ഞുതന്ന് അടിയനിൽ കനിയുമാറാകണം. മനുഷ്യരൂപത്തിൽ അവതരിച്ച് അതിഗൂഢമായി അവർക്കിടയിൽ അവൻ നടത്തിയ മറ്റ് ബാലലീലകളേയും അങ്ങ് പറഞ്ഞുതരിക.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, ഉണ്ണിക്കണ്ണന്റെ ഔത്ഥാനികം എന്ന മംഗളസ്നാനകർമ്മത്തിന് സമയമായപ്പോൾ ദേവി യശോദ മറ്റ് ഗോപികമാരോടൊപ്പം ചേർന്ന് വാദ്യഗീതങ്ങളോടും ബ്രാഹ്മണരുടെ വേദമന്ത്രോച്ചാരണത്തോടുംകൂടി ആ കർമ്മം നിർവ്വഹിച്ചു. കുളിപ്പിച്ച് പുതിയ വേഷഭൂഷാദികളണിയിച്ച് ആഹാരം നൽകിയതിനുശേഷം ഉറക്കം വന്ന കണ്ണനെ ഉണർത്താതെ പതുക്കെ അവൾ കിടക്കയിലേക്ക് കിടത്തി. പിന്നീട്, ആഘോഷത്തിനായി ഗോകുലത്തിൽ വന്നുചേർന്നിരിക്കുന്നവരെ ശുശ്രൂഷിക്കുന്ന തിരക്കിനിടയിൽ ഉണ്ണിക്കണ്ണൻ വിശന്നുകരയുന്നത് അവൾക്ക് കേൾക്കാൻ കഴിഞ്ഞതേയില്ല. അവൻ എങ്ങനെയോ മുട്ടിലിഴഞ്ഞ് മുറ്റത്തെത്തി. അവിടെ കിടന്നുകൊണ്ട് അവൻ കാലുകൾ മേൽപ്പോട്ട് കുതറിച്ചു. അതിമൃദുലമായ ആ പിഞ്ചുപാദം അവിടെയുണ്ടായിരുന്ന ഒരുകൈവണ്ടിയിൽ തട്ടി. ചവിട്ടേറ്റതോടെ ആ വണ്ടി തകിടം മറിഞ്ഞുതകർന്നുപോയി. ചക്രങ്ങൾ അതിൽനിന്നും വേർപെട്ടുപോയി. വിവിധതരം ഗോരസങ്ങൾ നിറച്ച് വണ്ടിയിൽ വച്ചിരുന്ന പാത്രങ്ങളപ്പാടെ തകർന്നുടഞ്ഞു. യശോദയും നന്ദഗോപരും ഗോപസ്ത്രീകളടങ്ങുന്ന മറ്റ് ജനങ്ങളും ശബ്ദം കേട്ട് അവിടേയ്ക്കോടിയടുത്തു. തകർന്നടിഞ്ഞുകിടക്കുന്ന ശകടത്തെക്കണ്ട് അവർ പരിഭ്രാന്തരായി. അതെങ്ങനെ സംഭവിച്ചുവെന്ന് മനസ്സിലാകാതെ അവർ ആർത്തരായി കുട്ടിയുടെ ചുറ്റും വളഞ്ഞുകൂടി. ആ സമയം അവിടെയുണ്ടായിരുന്ന ഗോപന്മാരരോട് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ പറഞ്ഞത് ഇവൻ കൈകാലിട്ടടിച്ച് തട്ടിമറിച്ചുകളഞ്ഞതാണ് എന്നായിരുന്നു. എന്നാൽ അവർക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. കാരണം, അത്ഭുതബാലനായ ഭഗവാന്റെ ശക്തിയെ അവക്കറിയില്ലായിരുന്നു.

വല്ല ഗ്രഹബാധയും ഉണ്ടായാതാകുമോ എന്ന് ശങ്കിച്ച ദേവി യശോദ ബ്രാഹ്മണന്മാരെക്കൊണ്ട് സൂക്തങ്ങളാൽ രക്ഷാബന്ധനാദികൾ ചെയ്യിപ്പിച്ചതിനുശേഷം അവനെ മുലകുടിപ്പിച്ചു. ഗോപന്മാർ ആ കൈവണ്ടിയെ മുന്നേപോലെ ഉറപ്പിച്ചുവച്ചു. തുടർന്ന്, കുട്ടിക്കുണ്ടായ ഗ്രഹദോഷം തീരുവാനായി ബ്രാഹ്മണർ ഹോമം യജിച്ച് ഭഗവാനെ ആരാധിച്ചു. രാജൻ!, ധർമ്മശീലരായ ബ്രാഹ്മണോത്തമന്മാരാൽ അനുഷ്ഠിക്കപ്പെടുന്ന ഇത്തരം കർമ്മങ്ങളിലൂടെയുണ്ടാകുന്ന അനുഗ്രഹങ്ങൾ അമൂല്യമാണെന്നറിഞ്ഞ നന്ദഗോപർ കുഞ്ഞിനെയെടുത്ത് വേദമന്ത്രങ്ങളാൽ പരിശുദ്ധമാക്കപ്പെട്ടെ ജലത്താൽ അഭിഷേകം ചെയ്യിപ്പിച്ചു. ആ ബ്രാഹ്മണർക്ക് നന്ദൻ ബഹുവിധവിഭങ്ങളോടുകൂടിയ അന്നത്തെ ദാനം ചെയ്തു. പുത്രന്റെ നന്മയ്ക്കായി അദ്ദേഹം ആ ബ്രാഹ്മണർക്ക് സർവ്വഗുണസമ്പന്നമായതും അണിയിച്ചൊരുക്കിയതുമായ പശുക്കളേയും ദാനമായി നൽകി അവരിൽനിന്നും ആശീർവചനങ്ങളേറ്റുവാങ്ങി.

രാജൻ!, അങ്ങനെയുള്ള മഹാത്മാക്കളുടെ അനുഗ്രഹാശിസ്സുകൾ ഒരിക്കലും പാഴാകുകയില്ല. ഒരിക്കൽ യശോദ ഉണ്ണിക്കണ്ണനെ മടിയിൽവച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അവന്റെ ഭാരം ഒരു പർവതശിഖത്തോളം കൂടിവരുന്നതായി അവൾക്കനുഭവപ്പെട്ടു. ആ ഭാരം താങ്ങുവാൻ അവൾക്ക് കഴിഞ്ഞില്ല. അവൾ പെട്ടെന്ന് അവനെ താഴത്തിറക്കിവച്ച് വീട്ടുകാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.

രാജൻ!, ആ സമയം, കംസന്റെ ഭൃത്യനായ തൃണാവർത്തൻ എന്ന ഒരസുരൻ ചുഴലിക്കാറ്റായി വന്ന് പൊടിപടലങ്ങളാൽ ഗോകുലം മുഴുവൻ മറച്ചുകൊണ്ടും സകലദിക്കുകളേയും അതിഘോരമായ ശബ്ദത്താൽ വിറപ്പിച്ചുകൊണ്ടും നിലത്തിരിക്കുകയായിരുന്ന ഉണ്ണിക്കണ്ണനെ എടുത്തുകൊണ്ടുപോയി. ഗോകുലം പൊടിപടലത്താൽ മൂടപ്പെട്ടതുകാരണം എല്ലായിടവും കൂരിരുട്ടായി. യശോദാദേവി കുട്ടിയെ തിരഞ്ഞുവന്നുവെങ്കിലും അവൻ ഇരുന്നിടത്ത് അവൾക്കവനെ കാണാൻ കഴിഞ്ഞില്ല. ആർക്കും പരസ്പം കാണാൻ കഴിയാത്തവിധത്തിൽ പൊടിപടലത്താൽ അവിടമാകെ മറഞ്ഞു. കുറെ സമയത്തേക്ക് അവിടെ പൂഴിമഴ വർഷിച്ചുകൊണ്ടേയിരുന്നു. കുഞ്ഞിനെ കാണാതെ യശോദ ദീനദീനം വിലപിച്ചുകൊണ്ട്, കിടാവ് നഷ്ടമായ പശു എന്നതുപോലെ, നിലത്തുവീണു. മണ്ണുമഴ അപമൊന്ന് ശമിച്ചപ്പോൾ മറ്റുള്ള ഗോപികൾ യശോദയുടെ കരച്ചിൽ കേട്ട് പാഞ്ഞെത്തി. ഉണ്ണിയെ കാണാത്തതിൽ അവരും വിഷമിച്ചുകരഞ്ഞു.

ആ സമയം കൃഷ്ണനേയും അപഹരിച്ചുകൊണ്ട് ആകാശത്തിലേക്കുകുയരുകയായിരുന്ന തൃണാവർത്തന് നിമിഷങ്ങൾതോറും ഏറിയേറി വരുന്ന ഭഗവാന്റെ ഭാരം വഹിക്കുവാനോ, തുടർന്നുസഞ്ചരിക്കാനോ കഴിയാതെയായി. ഒരു കൂറ്റൻ പാറപോലെ ഭാരമേറിയ ഭഗവാനെ നിലത്തേക്കിടാൻ ശ്രമിച്ചുവെങ്കിലും ഭഗവാൻ അവന്റെ കഴുത്തിൽ മുറുകെ പിടിച്ചിരുന്നതിനാൽ അവന് അതും സാധിക്കാതെയായി. ആ പിടിയിൽ അനങ്ങാൻപോലും കഴിയാതെ നിശ്ചേഷ്ടനായി അവൻ തുറിച്ച കണ്ണുകളോടെയും വ്യക്തമല്ലാത്ത ശബ്ദത്തിൽ എന്തൊക്കെയോ പുലമ്പിക്കൊണ്ടും കുട്ടിയോടുകൂടിത്തന്നെ ഗോകുലമുറ്റത്ത് ജീവനറ്റ് മലച്ചുവീണു. രാജാവേ!, പരമശിവന്റെ ശരത്താൽ മുറിക്കപ്പെട്ടുവീണ ത്രിപുരന്മാരുടെ പുരം പോലെ, ആ അസുരന്റെ അതികരാളമായ ആ ശരീരം ഒരു പാറയിൽ ഊക്കോടെ വന്നുപതിച്ച് ചിന്നിച്ചിതറി. അതിനെ കണ്ട് ഗോപികൾ ഭയന്ന് നിലവിളിച്ചു. തൃണാവർത്തന്റെ മാറിൽ തൂങ്ങിക്കിടക്കുകയായിരുന്ന ഉണ്ണിയെ അവർ എടുത്ത് അമ്മയ്ക്ക് നൽകി.

ഉണ്ണിയെ തിരിച്ചുകിട്ടിയതിൽ നന്ദഗോപരും കൂട്ടരും ഏറ്റവും സന്തോഷിച്ചു. അവർ പറഞ്ഞു: അഹോ! ആശ്ചര്യം തന്നെ!. ഈ രാക്ഷസ്സനാൽ മരണപ്പെടാതെയും ഒരു കേടും കൂടാതെയും ഉണ്ണി തിരിച്ചെത്തിയിരിക്കുന്നു. വല്ലാത്ത അത്ഭുതം തന്നെ!. ദുഷ്ടന്മാർ പരഹിംസാതല്പരരായി നിശ്ശേഷം നശിച്ചുപോക്കുന്നു. എന്നാൽ ശിഷ്ടൻ തന്നെപ്പോലെ മറ്റുള്ളവരേയും കാണുകയാൽ സർവ്വാപത്തുകളിൽനിന്നും വിമുക്തനായി ഭവിക്കുകയും ചെയ്യുന്നു. എന്തോ ഭാഗ്യത്താൽ മരണപ്പെട്ടുപോകാതെ ഈ ബാലൻ സ്വജനങ്ങളോടൊപ്പംതന്നെയിരിക്കുന്നു. എന്ത് തപസ്സാണോ ഭഗവദർച്ചനമാണോ സർവ്വഭൂതങ്ങളിലും സമബുദ്ധിയോടുകൂടി നമ്മൾ ചെയ്തതെന്നറിയില്ല.

രാജൻ!, ഇങ്ങനെ ഓരോരോ മഹാത്ഭുതങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് നന്ദഗോപർ വസുദേവരുടെ വാക്കുകൾ വീണ്ടും വീണ്ടും ഓർത്തു.  പിന്നീടൊരിക്കൽ ഉണ്ണികൃഷ്ണനെ തന്റെ മടിയിലിരുത്തി യശോദാമ്മ മുലകുടിപ്പിക്കുകയായിരുന്നു. പാൽ കുടിച്ചുകഴിഞ്ഞ ഉണ്ണിയുടെ തിരുമുഖം ലാളിച്ചുകൊണ്ടിരുന്ന സമയം കോട്ടുവായിടുന്ന ഉണ്ണിയുടെ വായിൽ അവൾ ആകാശത്തേയും ഭൂമിയേയും അന്തരീക്ഷത്തേയും നക്ഷത്രമണ്ഡലങ്ങളേയും ദിക്കുകളേയും സൂര്യചന്ദ്രാഗ്നിവായൂസമുദ്രങ്ങൾ എന്നിവയേയും പർവ്വതങ്ങളേയും നദികളേയും വനങ്ങളേയും മറ്റ് സ്ഥാവരജംഗമങ്ങളായ വസ്തുക്കളെന്തെല്ലാമുണ്ടോ അതെല്ലാം കണ്ടു. അല്ലയോ രാജാവേ!, പെട്ടെന്നു അവൾ ഒരു മാൻകുട്ടിയെപ്പോലെ തന്റെ കണ്ണുകൾ ഇറുക്കിയടച്ചു. ആശ്ചര്യഭരിതമായ ആ ദൃശ്യങ്ങൾ കണ്ട് അവൾ അത്ഭുതം കൂറി.

 

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം ഏഴാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്..

 

 

Previous    Next

2020, ഡിസംബർ 23, ബുധനാഴ്‌ച

10.6 പൂതനാമോക്ഷം

ഓം

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം‌ 6

(പൂതനാമോക്ഷം)

 

ശ്രീശുകൻ പറഞ്ഞു: അല്ലയോ പരീക്ഷിത്ത് രാജാവേ!, വസുദേവരുടെ വാക്ക് അസത്യമാകുകയില്ലെന്നും ഗോകുലത്തിൽ തന്റെ മകന് ആപത്തുകൾ സംഭവിക്കുവാനുള്ള സാധ്യത ചെറുതല്ലെന്നും മുന്നിൽകണ്ട നന്ദഗോപൻ ഭഗവാൻ ഹരിയിൽ മനസ്സാ ശരണം പ്രാപിച്ചു.

ഈ സമയം കംസൻ പൂതന എന്ന മഹാരാക്ഷസിയെ ആവിടേയ്ക്കയച്ചുകഴിഞ്ഞിരുന്നു. അവൾ കണ്ണിൽ കണ്ട ചെറുപൈതങ്ങളെയൊക്കെ കൊന്നുകൊണ്ട് നഗരം, ഗ്രാമം, ഗോകുലം തുടങ്ങിയ എല്ലാ സ്ഥലങ്ങളിലൂടെയും സഞ്ചരിച്ചുകൊണ്ടിരുന്നു. രാജൻ!, എവിടെയാണോ ഭക്തരക്ഷകനായ ശ്രീഹരിയുടെ പുണ്യനാമശ്രവണാദികളെ ചെയ്യാതെ മനുഷ്യൻ സ്വാർത്ഥരായി ജീവിക്കുന്നത്, അവിടെ മാത്രമേ ഇത്തരം രാക്ഷസവർഗ്ഗങ്ങൾക്ക് പ്രവർത്തിക്കുവാൻ സാധിക്കുകയുള്ളൂ. ആഗ്രഹിക്കുന്നതുപോലെ വേഷം മാറാൻ കഴിവുള്ള ആ പൂതന ഒരുനാൾ സുന്ദരിയായ ഒരു സ്ത്രീയുടെ രൂപത്തിൽ ആകാശമാർഗ്ഗേണ ഗോകുലത്തിൽ പ്രവേശിച്ചു. മുല്ലപൂവ് ചൂടി, സുന്ദരഗാത്രിയായ അവൾ വിശിഷ്ടവസ്ത്രങ്ങളണിഞ്ഞ് കാതിൽ ഇളകിയാടുന്ന കമ്മലണിഞ്ഞ് കുണുങ്ങിക്കുണുങ്ങി നടന്നുപോകുമ്പോൾ ഗോപികമാർക്കുതോന്നിയത് കൈയ്യിൽ താമരപ്പൂവേന്തി തന്റെ പ്രിയതമനായ ശ്രീഹരിയെ കാണാൻപോകുന്ന മഹാലക്ഷ്മിയെപ്പോലെയായിരുന്നു. കൊല്ലുവാനായി കുഞ്ഞുങ്ങളെ തിരഞ്ഞുകൊണ്ട് അവൾ ഗോകുലത്തിനുള്ളിൽ പ്രവേശിച്ചു. നന്ദഗോപരുടെ വീട്ടിൽ ചാമ്പൽ മൂടിക്കിടക്കുന്ന അഗ്നിയെന്നതുപോലെ മറയ്ക്കപ്പെട്ട തേജസ്സോടുകൂടിബാലമുകുന്ദൻ മെത്തയിൽ കിടക്കുന്നതായി അവൾ കണ്ടു. സകലചരാചരങ്ങൾക്കും സാക്ഷിയായി നിലകൊള്ളുന്ന ഭഗവാൻ അവളുടെ വരവിന്റെ ഉദ്ദേശം മനസ്സിലാക്കിക്കൊണ്ട് നാട്യത്തിൽ കണ്ണടച്ചുകിടന്നു. ഉറങ്ങിക്കിടക്കുന്ന പാമ്പിനെ എന്നതുപോലെ, അന്തകനും അനന്തനുമായ ഉണ്ണികൃഷ്ണനെ അവൾ തന്റെ മടിയിലെടുത്തുവച്ചു. മൃദുവായ ഉറയിൽ കിടക്കുന്ന മൂർച്ചയേറിയ വാൾ എന്നതുപോലെ, നിർമ്മലമായ പെരുമാറ്റത്തോടും എന്നാൽ ക്രൂരമായ മനസ്സോടും കൂടിയ പൂതന വീടിനുള്ളിൽ കടന്നു ഉണ്ണിയെ എടുത്ത് അവളുടെ മടിയിൽ വച്ചിട്ടും, അമ്മമാർ രണ്ടും അവളുടെ കാന്തിയിൽ മോഹിതരായി മിഴിച്ചുനോക്കിക്കൊണ്ടുതന്നെ നിന്നതേയുള്ളൂ. 

ക്രൂരയായ അവൾ കണ്ണനെയെടുത്ത് മടിയിൽ കിടത്തി അതിഘോരമായ വിഷം പുരട്ടിയ തന്റെ സ്തനം ഉണ്ണിക്ക് കൊടുത്തു. പെട്ടെന്നുതന്നെ അമർഷത്തോടെ ഭഗവാൻ രണ്ടുകൈകൾകൊണ്ടും അതിനെ പിടിച്ചമർത്തി അവളുടെ പ്രാണനോടൊപ്പം ആ വിഷപ്പാൽ കുടിച്ചുതുടങ്ങി. സകല മർമ്മങ്ങളും ഞെരിഞ്ഞമർന്ന് വേദനകൊണ്ടു പുളഞ്ഞ അവൾ വിടൂ.. വിടൂ.. മതി.. എന്നിങ്ങനെ പറഞ്ഞുകൊണ്ട് നിലവിളിക്കുവാൻ തുടങ്ങി. അവളുടെ കണ്ണുകൾ രണ്ടും പുറത്തേക്ക് തള്ളി. കൈകാലുകൾ നിലത്തടിച്ചുകൊണ്ട് വിയർത്തൊലിച്ച് അവൾ നിലവിളിച്ചു. അതിശക്തമായ അവളുടെ കരച്ചിലിന്റെ ശബ്ദത്താൽ മലകളോടുകൂടി ഭൂമിയും, ഗ്രഹങ്ങളോടൊപ്പം ആകാശവും കുലുങ്ങിവിറച്ചു. ആ ശബ്ദം നാനാദിക്കുകളിലും അധോലോകങ്ങളിലും മാറ്റൊലിയുണ്ടാക്കി. ഇടിവീഴ്ചയെന്നോണം ആ ശബ്ദം കേട്ട് പേടിച്ചരണ്ട ജനങ്ങൾ നിലത്തുവീണു. രാജാവേ!, ആ രാക്ഷസി വായും പിളർന്ന് ചേതനയറ്റ് തന്റെ യഥാർത്ഥരൂപം കൈക്കൊണ്ട് കൈകാലുകൾ വിടർത്തി, പണ്ട് വജ്രായുധത്താൽ പ്രഹരമേറ്റ വൃത്രാസുരനെപ്പോലെ നിലം പതിച്ചു. അവളുടെ ശരീരം വീഴുന്ന വീഴ്ചയിൽ മൂന്ന് കാതം അകലെനിന്നിരുന്ന വൃക്ഷങ്ങൾപോലും അത്യത്ഭുതകരമായി തകർന്നുവീണു. കലപ്പതണ്ടുകൾപോലുള്ള ദംഷ്ട്രകൾ, ഗുഹകൾ പോലുള്ള മൂക്കിലെ ദ്വാരങ്ങൾ, വലിയ ഉരുണ്ട പാറകൾപോലെ തോന്നിക്കുന്ന സ്തനങ്ങൾ, ചെമ്പ് കമ്പികൾ പോലുള്ള മുടി. പൊട്ടക്കിണർ പോലെ തോന്നിക്കുന്ന കുഴിഞ്ഞ കൺതടങ്ങൾ, നദീതീരങ്ങളെപ്പോലുള്ള ജഘനപ്രദേശം, അണക്കെട്ടുകൾപോലുള്ള കൈകളും തുടകളും, നീർ വറ്റിയ കയം പോലുള്ള വയർ, എല്ലാകൂടിച്ചേർന്ന് ആ ഭയങ്കര സ്വത്വത്തെ കണ്ട ഗോകുലവാസികൾ വല്ലാതെ പേടിച്ചരണ്ടു. മുന്നേതന്നെ അവളുടെ അലർച്ചയിൽ സ്വബോധം നഷ്ടപ്പെട്ടവരായിരുന്നു അവർ. ഭഗവാൻ അതാ ഒന്നുമറിയാത്ത മട്ടിൽ അവളുടെ മാറിൽ കയറിയിരുന്നു യാതൊരു പേടിയും കൂടാതെ കളിക്കുന്നു. അതുകൂടി കണ്ട് പരിഭ്രമത്താൽ ഗോപികമാർ ഓടിച്ചെന്ന് ഭഗവാനെ അവിടെനിന്നും എടുത്തുമാറ്റി

അവർ പശുവിന്റെ വാൽകൊണ്ട് ഭഗവദ്കളേബരം ഉഴിഞ്ഞ് തങ്ങളാലൊക്കുന്ന രക്ഷാവിധികൾ ചെയ്തു. കുട്ടിയെ അവർ ഗോമൂത്രംകൊണ്ട് കുളിപ്പിച്ചതിനുശേഷം ഗോധൂളിയാൽ വിലേപനം ചെയ്യിച്ചു. അവർ നാമങ്ങളുരുവിട്ടുകൊണ്ട് ഗോമയത്താൽ നെറ്റിത്തടം തുടങ്ങിയ പന്ത്രണ്ടംഗങ്ങളിലും രക്ഷയെ ചെയ്തു. അവർ സ്വയം ശുദ്ധമായി ഭഗവാനെയും ആചമനം ചെയ്തു. ആ മന്ത്രം ഇങ്ങനെയായിരുന്നു. ജന്മരഹിതനായ ഭഗവാൻ നിന്റെ കാൽകളെ രക്ഷിക്കട്ടെ. കൌസ്തുഭധരനായ ശ്രീഹരി നിന്റെ ജാനുദ്വയങ്ങളെ രക്ഷിക്കട്ടെ. യാഗസ്വരൂപി നിന്റെ തുടകളെ കാക്കട്ടെ. അച്യുതൻ നിന്റെ അരക്കെട്ടിനെ രക്ഷിക്കട്ടെ. ഹയഗ്രീവൻ നിന്റെ തുടകളെ തുണയ്ക്കട്ടെ. കേശവൻ വന്ന് നിന്റെ ഹൃദയത്തെ കാക്കട്ടെ. ഈശ്വരൻ നിന്റെ മാറിടത്തെ രക്ഷിക്കട്ടെ. ഇനൻ നിന്റെ കണ്ഠത്തെ കാക്കുമാറാകട്ടെ. വിഷ്ണു ഭുജങ്ങളെ രക്ഷിക്കട്ടെ. വാമനൻ ഈ തിരുമുഖത്തെ രക്ഷിക്കട്ടെ. ചക്രായുധൻ ശ്രീഹരി നിന്റെ മുൻഭാഗത്തിൽ രക്ഷകനാകട്ടെ. ഗദാധരൻ പിൻഭാഗത്ത് രക്ഷകനായിരിക്കട്ടെ. ധനുർദ്ധരനായ മധുസൂദനനും ഖൾഗപാണിയായ അജനദേവനുംകൂടി വന്ന് നിന്റെ ഇരുപുറങ്ങളിലും രക്ഷയരുളട്ടെ. ശംഖധരനായ ഭഗവാൻ നാലുകോണുകളിലും നിനക്ക് രക്ഷയാകട്ടെ. ഗരുഡാരൂഢനായ ഉപേന്ദ്രൻ നിന്നെ ആകാശത്തിലും ഹലായുധനായ സങ്കർഷണമൂർത്തി നിന്നെ ഭൂമിയിലും രക്ഷിക്കട്ടെ. സർവ്വാന്തര്യാമിയായ പുരുഷൻ നിന്നെ എല്ലായിടത്തുനിന്നും തുണച്ചുകൊള്ളട്ടെ. ഋഷീകേശൻ നിന്റെ ഇന്ദ്രിയങ്ങളേയും, നാരായണൻ നിന്റെ പഞ്ചപ്രാണനേയും, വാസുദേവൻ നിന്റെ ചിത്തത്തേയും, അനിരുദ്ധൻ നിന്റെ മനസ്സിനേയും രക്ഷിക്കട്ടെ. പ്രദ്യുമ്നൻ ബുദ്ധിയേയും, സങ്കർഷണൻ അഹങ്കരത്തേയും കാക്കട്ടെ. ഗോവിന്ദൻ നീ കളിച്ചുകൊണ്ടിരിക്കുമ്പോഴും, മാധവൻ നീ ഉറങ്ങുമ്പോഴും രക്ഷയ്ക്കെത്തട്ടെ. വൈകുണ്ഠൻ നിന്നെ നടന്നുപോകുമ്പോഴും, ശ്രീപതി നീ ഒരിടത്തിരിക്കുമ്പോഴും നിന്നെ രക്ഷിക്കട്ടെ. യജ്ഞഭുക്കായ ഭഗവാൻ ഭുജിക്കുമ്പോൾ നിന്നെ കാത്തുകൊള്ളട്ടെ. ബാലപീഢയെ ചെയ്യുന്ന ഡാകിനികൾ, യാതുധാനാദികൾ, കുഷ്മാണ്ഡങ്ങൾ തുടങ്ങിയവയ; ഭൂതപ്രേതപിശാചുക്കൾ, യക്ഷരക്ഷവിനായകന്മാർ, കോടര, രേവതി, ജ്യേഷ്ഠ, പൂതന, മാതൃക്കൾ മുതലായവ; ദേഹം, പ്രാണൻ, ഇന്ദ്രിയങ്ങൾ എന്നിവയെ ദ്രോഹിക്കാനെത്തുന്ന ഉന്മാദങ്ങൾ, അപസ്മാരങ്ങൾ എന്നിവകൾ; സ്വപ്നത്തിൽ കാണപ്പെടുന്ന ദുർന്നിമിത്തങ്ങൾ; വൃദ്ധരൂപത്തിലും ബാലരൂപത്തിലുമുള്ള ഗ്രഹങ്ങൾ; കുഞ്ഞുങ്ങളെ ദ്രോഹിക്കുന്ന മറ്റെന്ത് ദുഷ്ടശകതികളാണോ അവയെല്ലാം ഭഗവാൻ മഹാവിഷ്ണുവിന്റെ നാമജപത്താൽ ഭയന്ന് നശിച്ചുപോകട്ടെ.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, ഇങ്ങനെ ഗോപികമാർ ഉണ്ണിക്കണ്ണന് രക്ഷ ചെയ്തു. തുടർന്ന് അമ്മ മകന് മുലപ്പാൽ കൊടുത്ത് പതുക്കെ കിടത്തി. അപ്പോഴേക്കും നന്ദഗോപരും കൂട്ടരും മധുരയിൽനിന്നും തിരിച്ചെത്തി. ചത്തുമലച്ചുകിടക്കുന്ന പൂതനയുടെ മൃതദേഹം കണ്ട അവർ അമ്പരന്നുപോയി. അവരോർത്തു: അത്യാശ്ചര്യം തന്നെ! വസുദേവർ മുജ്ജന്മത്തിൽ മഹാതപസ്സ്വിയാരിക്കണം. അഥവാ അദ്ദേഹം യോഗവിദ്യയിൽ അത്യന്തം നിപുണനായിരിക്കണം. അദ്ദേഹം പറഞ്ഞതുപോലെ, കണ്ടില്ലേ ഗോകുലത്തിൽ ദുർല്ലക്ഷണങ്ങൾ കാണപ്പെടുന്നതു!...

അവർ കോടാലികൊണ്ട് പൂതനയുടെ ശവശരീരത്തെ കഷണങ്ങളാക്കി ദൂരെ കൊണ്ടുപോയി ചിതകൂട്ടി ദഹിപ്പിച്ചു. ഭഗവദ്സ്പർശനത്താൽ തക്ഷണംതന്നെ സകലപാപങ്ങളും വേരറ്റുപോയതിനാലാകണം, അവളുടെ മൃതദേഹം കത്തിയെരിയുമ്പോൾ ഉയർന്ന പുകയ്ക്ക് അകിലിന്റെ മണമായിരുന്നു. കണ്ണിൽ കണ്ട ശിശുക്കളെയെല്ലാം കൊന്നുനടന്നവളാണെങ്കിലും ചോരകുടിക്കുന്ന ഒരു രാക്ഷസസ്ത്രീയായിരുന്നുവെങ്കിലും ഭഗവാന് മുലയൂട്ടിയ അവൾ അതോടെ സത്ഗതി പ്രാപിച്ചു. അങ്ങനെയെങ്കിൽ, ശ്രദ്ധയോടും ഭക്തിയോടും കൂടി പരമാത്മാവായ കൃഷ്ണന് അവന്റെ അമ്മമാരെപ്പോലെ അവന് പ്രിയമുള്ളതിനെയൊക്കെ നൽകുന്ന മറ്റുള്ളവരുടെ ഗതിയെക്കുറിച്ച് എന്തുപറയാൻ!. ലോകം മുഴുവൻ വന്ദിക്കുന്നവരാൽ പൂജിക്കപ്പെടുന്നതാണ് ഭഗവദ്പാദം. ആ പാദങ്ങൾകൊണ്ട് പൂതനയുടെ ശരീരത്തിൽ ചവുട്ടിക്കയറിനിന്ന് അവളുടെ സ്തനത്തെ പാനം ചെയ്തു. രാക്ഷസിയായിരുന്നുവെങ്കിലും അതിലൂടെ അവൾക്ക് അമ്മയുടെ പ്രാപ്യസ്ഥാനമായ സ്വർഗ്ഗലോകം ലഭിച്ചു. ആ സ്ഥിതിയ്ക്ക് അവനുവേണ്ടി പാൽ ചുരത്തുന്ന അമ്മമാരുടേയും ഗോക്കളുടേയും കഥ എന്തായിരിക്കണം!. രാജാവേ!, സകലപുരുഷാർത്ഥങ്ങളേയും പ്രദാനം ചെയ്യുന്ന ദേവകീപുത്രൻ ഒരു മകനായിക്കൊണ്ട് ഗോകുലസ്തീകളുടെ സ്തനപാനം ചെയ്തിരുന്നു. ഭഗവാനിൽ എപ്പോഴും പുത്രദൃഷ്ടിയെ വച്ചുകൊണ്ടിരുന്ന ആ അമ്മമാർക്ക് അജ്ഞാനജമായ സംസാരദുഃഖം പിന്നീടുണ്ടാകുന്നില്ല.

വ്രജത്തിൽ പൂതനുയുടെ ശരീരം കത്തിയമരുമ്പോഴുണ്ടായ പുകയുടെ മണം ശ്വസ്സിച്ചുകൊണ്ട് ഗോപന്മാർ ആശ്ചര്യത്തോടെ പറഞ്ഞു: ഇതെന്ത്?... ഈ മണം ഇതെവിടെനിന്ന് വരുന്നു?... അവർ പൂതനയുടെ വരവും പ്രവൃത്തിയും അവളുടെ മരണവും കുഞ്ഞിന്റെ ക്ഷേമവുമൊക്കെ പരസ്പരം സംസാരിച്ചുകൊണ്ട് അന്തംവിട്ട് നിൽക്കുകയാണു. അല്ലയോ കുരുശ്രേഷ്ഠ!, നന്ദഗോപരാകട്ടെ, മരണത്തിൽനിന്നും രക്ഷപ്പെട്ടവനെന്ന് കരുതിക്കൊണ്ട്, തന്റെ മകനെ എടുത്ത് നെറുകയിൽ ചുംബിച്ചുകൊണ്ട് പരമാനന്ദത്തെ അനുഭവിച്ചു. രാജൻ!, അത്യാശ്ചര്യജനകമായ ഭഗവാന്റെ ബാലലീലയാകുന്ന ഈ പൂതനാമോക്ഷത്തെ കേൾക്കുന്നവൻ ഭഗവാനിൽ ഭക്തിയുള്ളവനായി ഭവിക്കുന്നു.

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം ആറാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next