2020, സെപ്റ്റംബർ 27, ഞായറാഴ്‌ച

10.4 ഭയാകുലനായ കംസൻ ഗോപന്മാരെ ദ്രോഹിക്കുന്നതു.

ഓം

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം‌ 4

(ഭയാകുലനായ കംസൻ ഗോപന്മാരെ ദ്രോഹിക്കുന്നതു.)

 

ശ്രീശുകൻ പറഞ്ഞു: മഹാരാജൻ!, വസുദേവൻ ഭഗവാനെ ഗോകുലത്തിലാക്കി യശോദ പെറ്റുണ്ടായ ബാലികയുമായി കംസഗൃഹത്തിലെത്തിയതും എല്ലാം പഴയതുപോലെയായി. സകല കോട്ടവാതിലുകളും മുന്നേപോലെ അടഞ്ഞു. ശേഷം കുട്ടിയുടെ കരച്ചിൽ കേട്ട് കാവൽക്കാർ ഞെട്ടിയുണർന്നു. ആ സമയം ദേവകീദേവിയുടെ എട്ടാമത്തെ കുഞ്ഞിനെ വകവരുത്തുവാനായി ഭയത്തോടെ ഉറക്കമില്ലാതെ തന്റെ മരണവും മുന്നിൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു കംസൻ. കാവൽക്കാർ ആ വാർത്ത എത്രയും വേഗം കംസനെ അറിയിച്ചു. കേട്ടപാടെ അവൻ കിടക്കയിൽനിന്നും ചാടിയെഴുന്നേറ്റു. തന്റെ അന്തകൻ പിറന്നിരിക്കുന്ന സമയത്തെ തിരിച്ചറിഞ്ഞ് ഇടറുന്ന പാദങ്ങളോടെ അഴിഞ്ഞുലഞ്ഞ് മുടിക്കെട്ടുകളോടെ അവൻ പ്രസവഗൃഹത്തിലേക്ക് പോയി. അന്തകന്റെ രൂപത്തിൽ തന്റെ മുന്നിൽ നിൽക്കുന്ന കംസനെ കണ്ട് ദീനയായ ദേവകി ഇങ്ങനെ പറഞ്ഞു: അല്ലയോ സത്ഗുണശീലാ!, ഈ കുഞ്ഞ് അങ്ങയുടെ പുത്രന്റെ ഭാര്യയാകേണ്ടവളാണു. സ്ത്രീകളെ വധിക്കുന്നത് അങ്ങേയ്ക്ക് കരണീയമല്ല. സഹോദരാ!, ഞങ്ങളുടെ കർമ്മഫലമായി അഗ്നിക്കുസമമായ ഞങ്ങളുടെ എത്രയോ കുഞ്ഞുങ്ങളാണു അങ്ങയാൽ കൊല്ലപ്പെട്ടിരിക്കുന്നതു?. ഇവളെ അവിടുത്തെ സമ്മാനമായി ഞങ്ങൾക്ക് വളർത്താൻ തന്നാലും. പ്രഭോ!, അങ്ങയുടെ ഈ അനുജത്തി തന്റെ മക്കളെല്ലാം കൊല്ലപ്പെട്ടതിൽ ദുഃഖിച്ചുകഴിയുകയാണു. ജ്യേഷ്ഠാ! ഇവളെയെങ്കിലും അങ്ങ് ഞങ്ങൾക്ക് വിട്ടുതരുവാൻ ദയ കാണിക്കണം.

പരീക്ഷിത്ത് രാജൻ!, ഇങ്ങനെ ദീനദീനം വിലപിച്ചുകൊണ്ട് ദേവകി ആ കുഞ്ഞിനെ തന്റെ മാറോടുചേർത്ത് മറച്ചുപിടിച്ചു. എന്നാൽ, വീണ്ടും അധിക്ഷേപിച്ചുകൊണ്ട് ദുഷ്ടനായ കംസൻ ആ കുട്ടിയെ അവളിൽനിന്നും പിടിച്ചുപറിച്ചെടുത്തു. സ്വാർത്ഥതയിൽ സർവ്വവും മറന്ന അവൻ ആ കുഞ്ഞിനെ ഇരുകാലുകളും കൂട്ടിപ്പിടിച്ച് കരിങ്കല്ലിന്മേൽ ഊക്കോടെയടിക്കുന്നതിനിടയിൽ ശ്രീമഹാവിഷ്ണുവിന്റെ സോദരിയായ അവൾ ആ ദുഷ്ടന്റെ കൈയ്യിൽനിന്നും വഴുതി മോൽ‌പ്പോട്ടുയർന്ന് ആകാശത്തിലെത്തി. ദേവി അവിടെ ആയുധങ്ങളുയർത്തിപ്പിടിച്ച എട്ടു തൃക്കരങ്ങളോടെ പ്രശോഭിച്ചു. ദിവ്യമാലകളും പട്ടുവസ്ത്രങ്ങളും കുറിക്കൂട്ടുകളും രത്നാഭരണങ്ങളുമണിഞ്ഞ്, വില്ല്, ശൂലം, ശരം, പരിച, വാൾ, ശംഖം, ചക്രം, ഗദ എന്നിവ ധരിച്ച് പൂജിതയായി നിൽക്കുന്ന ദേവിയെ സിദ്ധചാരണകിന്നരനാഗഗന്ധർവ്വാപ്സരസ്സുകൾ വാഴ്ത്തിസ്തുതിച്ചു. ആ മായാദേവി ഇങ്ങനെ അരുളിച്ചെയ്തു: ഹേ മൂഢാ!, എന്നെ കൊല്ലുന്നതുകൊണ്ട് നിനക്കെന്ത് നേട്ടം?. നിന്റെ അന്തകനും മുജ്ജന്മശത്രുവുമായ ഒരുവൻ എങ്ങോ ജനിച്ചുകഴിഞ്ഞിരിക്കുന്നു. പാവം കുഞ്ഞുങ്ങളെ വെറുതേ വധിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവും നിനക്കുണ്ടാകാൻ പോകുന്നില്ല.

രാജൻ! ആ മായാദേവി ഇങ്ങനെ പറഞ്ഞുകൊണ്ട് ഉടൻ‌തന്നെ മറഞ്ഞരുളി. അവൾ ഇന്നും ഭൂമിയിൽ പലയിടങ്ങളിൽ പലപേരുകളിലായി വാണരുളുന്നു. ദേവിയുടെ അരുളപ്പാട് കംസനെ സ്തബ്ദനാക്കി. ദേവകീവസുദേവന്മാരെ തടവറയിൽനിന്ന് മോചിപ്പിച്ചതിനുശേഷം വളരെ വിനീതനായി അവരോട് പറഞ്ഞു: അല്ലയോ സഹോദരീ!, ഹേ വസുദേവരേ!, പാപിയായ ഞാൻ രാക്ഷന്മാർ സ്വന്തം സന്താനങ്ങളെ ഭക്ഷിക്കുന്നതുപോലെ നിങ്ങളുടെ എത്രയോ കുഞ്ഞുങ്ങളെയാണു കൊന്നുകളഞ്ഞതു!. കഷ്ടം തന്നെ!. അല്പം പോലും കരുണയില്ലാതെ ഞാൻ സകല ബന്ധുക്കളേയും തള്ളിക്കളഞ്ഞവനാണു. ശ്വസിക്കുന്നുണ്ടുവെങ്കിലും ഞാൻ മരിക്കപ്പെട്ടവനാണു. ബ്രഹ്മഹന്താവിനെപ്പോലെ ഞാൻ ഏത് നരകത്തിൽ പതിക്കുമെന്നെനിക്കറിയില്ല. മനുഷ്യർ മാത്രമല്ല, ദൈവങ്ങൾ പോലും നുണ പറയുന്നു. ആ അശരീരി വാക്യത്തിൽ വിശ്വസിച്ച് പാപിയായ ഞാൻ സ്വസഹോദരിയുടെ മക്കളെയെല്ലാം കൊന്നുകളഞ്ഞിരിക്കുകയാണു. അല്ലയോ സൌഭാഗ്യശാലികളേ!, സ്വകർമ്മങ്ങളാൽ നിങ്ങളുടെ മക്കൾക്ക് സംഭവിച്ചതോർത്ത് നിങ്ങൾ ദുഃഖിക്കരുതു. പ്രാണികൾ സദാ പ്രാരബ്ദകർമ്മങ്ങൾക്കധീനരാണു. അവർ എപ്പോഴും ഒരിടത്തുതന്നെ ചേർന്നിരിക്കുകയുമില്ല. മണ്ണാൽ കുടങ്ങൾ മുതലായ പാത്രങ്ങളുണ്ടായി പിന്നീട് പൊട്ടിത്തകർന്ന് നശിച്ചുപോകുന്നു. അതുപോലെ, ഭൌതികശരീരങ്ങൾ ഉണ്ടാകുകയും നശിക്കുകയും ചെയ്യുന്നു. എന്നാൽ മണ്ണിന് നാശമുണ്ടാകാത്തതുപോലെ ആത്മാക്കൾക്കും നാശം സംഭവിക്കുന്നില്ല. ഈ തത്വം അറിയാത്തവനു ദേഹാദികളിൽ ആത്മബുദ്ധി ജനിക്കുന്നു. അതിനാൽ അവന് താനെന്നും പരനെന്നുമുള്ള ഭേദവിചാരവും ഉണ്ടാകുന്നു. ആയതിനാലാണു ആത്മാക്കൾ പുത്രാദി ദേഹങ്ങളോട് ചേരുന്നതും പിന്നീട് വിട്ടുപിരിയുന്നതും. അങ്ങനെയുള്ളവർക്ക് സംസാരദുഃഖം ഒരിക്കലും ഒഴിയുന്നില്ല. ഹേ ശോഭനേ!, അതുകൊണ്ട് എന്നാൽ മൃതരായ നിന്റെ കുഞ്ഞുങ്ങളെയോർത്ത് ഇനി നീ ദുഃഖിക്കരുതു. അവരെല്ലാവരും മറുഗതിയില്ലാതെ സ്വന്തം പ്രാരബ്ദകർമ്മഫലങ്ങൾ അനുഭവിക്കുകയാണു. ഒരുവൻ എത്രകാലമാണോ താൻ വധിക്കുന്നവനും വധിക്കപ്പെടുന്നവനുമാണെന്ന് വിചാരിക്കുന്നതു, അത്രയും കാലം അവൻ ദേഹത്തെ ആത്മാവെന്ന് കരുതിയിരിക്കുന്നു. ആത്മദൃഷ്ടിയില്ലാത്തവനും അജ്ഞാനിയുമായ അവൻ ഹന്താവും ഹന്തവ്യനുമാണെന്ന മിഥ്യാവിചാരത്തെ അവലംബിച്ചുകൊണ്ട് ജീവിതം വൃഥാവിലാക്കുന്നു. ആയതിനാൽ എന്റെ ഈ ദുഷ്ടതകളെ നിങ്ങൾ പൊറുക്കണം. നിങ്ങളെപ്പോലുള്ള സജ്ജനങ്ങൾ എപ്പോഴും ദീനാനുകമ്പയുള്ളവരാണല്ലോ!.

രാജൻ!, ഇങ്ങനെ പറഞ്ഞുകൊണ്ടും കണ്ണീരൊഴുക്കിക്കൊണ്ടും കംസൻ ദേവകീവസുദേവന്മാരുടെ പാദങ്ങളിൽ വീണുനമസ്കരിച്ചു. മായാദേവിയുടെ വാക്കുകളാൽ ദേവകിയും വസുദേവരും നിരപരാ‍ധികളാണെന്ന് ബോധ്യം വന്ന കംസൻ സ്നേഹത്തോടെ അവരെ തടവിൽനിന്നും മോചിതരാക്കി. ദേവകി പശ്ചാത്താപത്താൽ നിർമ്മലനായ സഹോദരനോട് അവന്റെ കുറ്റം പൊറുത്തു മാപ്പാക്കി. വസുദേവൻ ചിരിച്ചുകൊണ്ട് കംസനോട് പറഞ്ഞു: അല്ലയോ മഹാഭാഗാ!, അങ്ങ് പറഞ്ഞത് തീർത്തും സത്യമാണു. മനുഷ്യർക്കുണ്ടാകുന്ന ഈ ദേഹാദികളിലുള്ള അഹംബുദ്ധി അജ്ഞാനത്താലുളവാകുന്നതാണു. അതിലൂടെ താനെന്നും പരനെന്നുമുള്ള ഭേദചിന്തയും മനുഷ്യനിൽ ഉടലെടുക്കുന്നു. ഭേദഭാവനയുള്ളവരിൽ വ്യസനം, സന്തോഷം, ഭയം, ദ്വേഷം, അത്യാശ, മോഹം, മദം എന്നിവ പ്രതിഫലിക്കുന്നു. അവരാകട്ടെ, ജഡവസ്തുക്കളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്ന കാലസ്വരൂപനായ ഈശ്വരനെ അറിയാതെപോകുന്നു.

അല്ലയോ പരീക്ഷിത്തേ!, ഇങ്ങനെ ദേവകീവസുദേവന്മാരുടെ മറുപടിയിൽ സന്തുഷ്ടനായ കംസൻ അവരുടെ അനുജ്ഞയും വാങ്ങി സ്വഗൃഗത്തിലേക്ക് യാത്രയായി. പിറ്റേദിവസം മന്ത്രിമാരെ വിളിച്ചുവരുത്തി തലേന്ന് സംഭവിച്ചതായ സംഭവവും യോഗമായാദേവിയാൽ അരുളപ്പെട്ടതുമെല്ലാം അവരെ പറഞ്ഞുധരിപ്പിച്ചു. എന്നാൽ ദേവശത്രുക്കളും അജ്ഞാനികളുമായ ആ അസുരന്മാർ ദേവന്മാരിൽ കോപിതരായിക്കൊണ്ട് കംസനോട് ഇങ്ങനെ പറഞ്ഞു: അല്ലയോ ഭോജേന്ദ്രാ!, അങ്ങനെയെങ്കിൽ നഗരങ്ങളിലും ഗ്രാമങ്ങളിലും വ്രജങ്ങളിലും മറ്റും പ്രസവിച്ച് അധികം ദിവസമായിട്ടില്ലാത്ത സകല കുട്ടികളേയും ഞങ്ങൾ വധിക്കുവാൻ പോകുകയാണു. യുദ്ധത്തിൽ പേടിയുള്ളവരും അങ്ങയുടെ വില്ലിന്റെ ഒച്ച കേട്ടാൽ ഹൃദയം നടുങ്ങുന്നവരുമായ ദേവന്മാർ എന്ത് ചെയ്യാൻ പോകുന്നുവെന്ന് നമുക്ക് കാണാമല്ലോ!. നാലുപാടുംനിന്ന് പ്രവഹിക്കുന്ന അങ്ങയുടെ ശരങ്ങളാൽ മുറിവേറ്റ അവർ ഇനി ഓടുകയേ നിവർത്തിയുള്ളൂ എന്ന് കരുതി പലായനം ചെയ്തവരാണു. ചില ദേവന്മാർ ദീനരായി ആയുധം നിലത്തുവച്ച് തൊഴുകൈയ്യോടെ നിന്നു. മറ്റുചിലരാകട്ടെ, പോർക്കച്ചയും തലക്കെട്ടും അഴിച്ചുവച്ച് ഭീതിയോടെ നിലകൊണ്ടു. ആയുധപ്രയോഗം മറന്നവനേയോ തേർ നഷ്ടപ്പെട്ടവനേയോ ഭീതനായി അഭയം പ്രാപിച്ചവനേയോ മറ്റൊരുത്തനോട് യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നവനേയോ യുദ്ധത്തിൽനിന്നും ഒരിക്കൽ പിന്തിരിഞ്ഞോടിയവനേയോ വില്ല് ഒടിഞ്ഞവനേയോ യുദ്ധം ചെയ്യാതെ നിൽക്കുന്നവനേയോ അങ്ങ് ഒരിക്കലും കൊല്ലാറില്ല.

ദേവന്മാർ പേടിയില്ലാത്ത ദിക്കിൽ ശൂരത്വം കാട്ടുന്നവരും യുദ്ധമില്ലാത്തപ്പോൾ വലിയ വായിൽ വീരവാദം നടത്തുന്നവരുമാണു. അവരെക്കൊണ്ടെന്ത് ചെയ്യാൻ?. എവിടെയോ ഒളിഞ്ഞുകുത്തിയിരിക്കുന്ന മഹാവിഷ്ണു എന്ത് കാട്ടാൻ?. കാട്ടിലിരിക്കുന്ന ശിവനോ ശക്തി ക്ഷയിച്ച ഇന്ദ്രനോ അഥവാ തപസ്സനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ബ്രഹ്മാവിനോ എന്ത് സാധ്യമാകാൻ?. എങ്കിലും അവർ ശത്രുക്കളാണു. അവരെ വിലകുറച്ചുകാണുന്നതുചിതമല്ല. ആയതിനാൽ അവരെ ഉന്മൂലനാശം വരുത്തുന്നതിനായി ഞാങ്ങളെ നിയോഗിച്ചാലും. എപ്രകാരമാണൊ മനുഷ്യരുടെ ശരീരത്തിലുണ്ടാകുന്ന മുറിവുകൾ ആദ്യം വകവയ്ക്കാതെ പിന്നീട് ചികിത്സിച്ചുഭേദമാക്കാൻ കഴിയാതെയാകുന്നതു?, അഥവാ എപ്രകാരമാണോ തുടക്കത്തിൽ അനിയന്ത്രിതമായ ഇന്ദ്രിയങ്ങളെ പിന്നീട് അടക്കി നിർത്താൽ പറ്റാത്തതായിമാറുന്നതു, അപ്രകാരം നമ്മൾ നിസ്സാരനെന്നുകരുതി തള്ളിക്കളയുന്ന ശത്രുക്കൾ ക്രമേണ ശക്തി പ്രാപിച്ച് പിന്നീട് ഇളക്കാൻ പറ്റാത്തവിധമായിത്തീരുന്നു. വിഷ്ണുതന്നെയാണു ദേവന്മാരുടെ മഹാബലം. എവിടെയാണോ സനാതനവേദോക്തമായ ധർമ്മം സ്ഥിതിചെയ്യുന്നതു, അവിടെ വിഷ്ണു കുടികൊള്ളുന്നു. ആ ധർമ്മത്തിന്റെ വേരുകൾ ഉറച്ചിരിക്കുന്നതു വേദം, ഗോക്കൾ, ബ്രാഹ്മണർ, തപസ്സ്, ദക്ഷിണയോടുചേർന്ന യാഗാദികർമ്മങ്ങഓൾ എന്നിവയിലാണു. ആയതിനാൽ അല്ലയോ രാജൻ!, ബ്രാഹ്മണരേയും താപസ്സന്മാരേയും യാജ്ഞികരേയും പശുക്കളേയുമൊക്കെ ഞങ്ങളുടെ സകല ശക്തികളുമുപയോഗിച്ച് ഞങ്ങൾ കൊന്നുതള്ളിക്കൊള്ളാം. ബ്രാഹ്മണർ, പശുക്കൾ, വേദങ്ങൾ, തപസ്സ്, സത്യം, ഇന്ദ്രിയസംയമനം, മനോനിയന്ത്രണം, ശ്രദ്ധ, ദയ, തിതിക്ഷ, യാഗങ്ങൾ തുടങ്ങിയവ ആ വിഷ്ണുവിന്റെ ശരീരമാകുന്നു. അവൻ അസുരവിദ്വേഷിയായി സകലഭൂതങ്ങളുടേയും അന്തഃകരണങ്ങളിൽ ഒളിഞ്ഞുകിടക്കുന്നു. ബ്രഹ്മാവാദിയായ സകലദേവന്മാരുടേയും ആദികാരണൻ അവനാണു. ആയതിനാൽ മഹർഷിമാരടങ്ങുന്ന സർവ്വത്തിനേയും കൊല്ലുകയെന്നുള്ളതാണു അവനെ വകവരുത്തുവാനുള്ള ഏകോപായം.

പരീക്ഷിത്തേ!, ഇങ്ങനെ ആ ദുർമന്ത്രികളാൽ ഭ്രമിക്കപ്പെട്ട ദുർമ്മതിയായ കംസൻ ബ്രാഹ്മണരെ ഹിംസിക്കുന്നതുതന്നെയാണു തനിക്കഭികാമ്യമെന്ന് കരുതി. തുടർന്ന്, ദുഷ്ടന്മാരായ ആ അസുരന്മാരോട് സജ്ജനങ്ങളെ ഉപദ്രവിക്കുവാനുള്ള ആദേശവും നൽകി കംസൻ തിരിച്ചുപോയി. തമോഗുണത്താൽ ബുദ്ധി നഷ്ടപ്പെട്ടവരായ ആ അസുരന്മാർ തങ്ങളുടെ നാശം അടുത്തിരിക്കുന്നതറിയാതെ സജ്ജനദ്രോഹം ആരംഭിച്ചുതുടങ്ങി. മഹാജനങ്ങളെ ഉപദ്രവിക്കുന്നതിലൂടെ ഒരുവൻ തന്റെ ആയുസ്സും ഐശ്വര്യവും കീർത്തിയും പുണ്യവും പരലോകപ്രാപ്തിയുമടങ്ങുന്ന സകലശ്രേയസ്സുകളേയും ഇല്ലാതെയാക്കുന്നു.

 

 

 

ശ്രീമദ്ഭാഗവതം ദശമസ്കന്ധം നാലാമദ്ധ്യായം സമാപിച്ചു.

 

ഓം തത് സത്.

 

 

Previous    Next