2020, ഏപ്രിൽ 2, വ്യാഴാഴ്‌ച

9.13 നിമിവംശവർണ്ണനം


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 13
(നിമിവംശവർണ്ണനം)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: അല്ലയോ രാജാവേ!, ഇക്ഷ്വാകുവിന്റെ മറ്റൊരു പുത്രനായിരുന്നു നിമി. അദ്ദേഹം വസിഷ്ഠമഹർഷിയുടെ കാർമികത്വത്തിൽ ഒരു മഹാസത്രം ആരംഭിക്കുവാൻ അലോചിച്ചു. നിമിയുടെ ആഗ്രഹമറിഞ്ഞ വിസിഷ്ഠഗുരു പറഞ്ഞു: രാജൻ!, ഞാൻ ഇന്ദ്രനാൽ ഈ പദം മുൻകൂട്ടി വരിച്ചിരിക്കുകയാണ്. ഇന്ദ്രയാഗം കഴിഞ്ഞാലുടൻ അങ്ങയുടെ ആഗ്രഹം നിറവേറ്റിക്കൊള്ളാം. അതുവരെ അങ്ങ് കാത്തിരിക്കുക. രാജൻ!, ഈ സമയം ഗൃഹസ്ഥനായ നിമി വസിഷ്ഠന്റെ വരവ് കാത്തിരിക്കുകയും, വസിഷ്ഠനാകട്ടെ, ഇന്ദ്രന്റെ യാഗം നടത്തിക്കൊടുക്കുകയും ചെയ്തു. എന്നാൽ, കുറെ കാലമായിട്ടും വസിഷ്ഠഗുരു വരാഞ്ഞതിനാൽ മറ്റ് ഋത്വിക്കുകളുടെ സഹായത്തോടെ നിമി യാഗം ആരംഭിച്ചു. പക്ഷേ, തന്റെ ആഗമനം പ്രതീക്ഷിക്കാതെ യാഗം തുടങ്ങിയത് കണ്ട് കോപാകുലനായ വസിഷ്ഠൻ നിമിചക്രവർത്തിയെ ശപിച്ചു. അറിവുള്ളവനെന്ന് സ്വയം അഭിമാനിക്കുന്ന നിമിയുടെ ദേഹം പതിക്കട്ടെ. എന്ന ഗുരുവിന്റെ ശാപത്തിന് പകരമായി, നിമിയും, അത്യാശ കൊണ്ട് ധർമ്മത്തെ മറന്ന് പ്രവർത്തിച്ച വസിഷ്ഠനും പതിക്കട്ടെ, എന്ന് മറുശാപം ചെയ്തു. ജ്ഞാനിയായ നിമിചക്രവർത്തി ഇങ്ങനെ പറഞ്ഞുകൊണ്ട് തന്റെ ശരീരമുപേക്ഷിച്ചു. വസിഷ്ഠമഹർഷിയും തന്റെ ശരീരത്തെ ത്യജിച്ചു. പിന്നീട്, വസിഷ്ഠൻ മിത്രവരുണന്മാരാൽ ഉർവ്വശി നിമിത്തം കുംഭോത്ഭവനായി ജനിക്കുകയുണ്ടായി.

രാജൻ!, മുനികൾ നിമിയുടെ മൃതശരീരം ഗന്ധതൈലാദികളിൽ സൂക്ഷിച്ചു. യാഗസമാപനത്തിലെത്തിയ ദേവന്മാരോട് അവർ പറഞ്ഞു: അല്ലയോ ദേവന്മാരേ!, സമ്പ്രീതരായ നിങ്ങൾക്ക് കഴിയുമെങ്കിൽ, നിമിചക്രവർത്തിയുടെ ഈ ദേഹം ജീവിക്കുമാറാകട്ടെ. അങ്ങനെയാകട്ടെ!, എന്ന് സമ്മതിച്ച ദേവന്മാരോട് നിമി പറഞ്ഞു: അല്ലയോ ദേവന്മാരേ!, ദേഹവുമായുള്ള ബന്ധം ഇനിമേൽ ഞാൻ ആഗ്രഹിക്കുന്നില്ല. മൃത്യുഭയമെന്ന ഈ മഹാദുഃഖത്തെ കണക്കിലെടുത്തുകൊണ്ടാണ് മുനിമാർ ഈ ശരീരബന്ധം നിരാകരിക്കുന്നതു. പകരം അവർ ശ്രീഹരിയുടെ പദാംഭോരുഹം മാത്രം ഭജിക്കുന്നു.  ദുഃഖവും ഭയവും മാത്രം പ്രദാനം ചെയ്യുന്ന ഈ ദേഹത്തെ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. കാരണം, മത്സ്യങ്ങൾക്ക് വെള്ളത്തിൽ, എന്നതുപോലെ, സകലവിധത്തിലും ഇത് മൃത്യുഭയമുളവക്കുന്നു.

രാജൻ!, ഇത് കേട്ട് ദേവന്മാർ പറഞ്ഞു: ശരി, അങ്ങനെയെങ്കിൽ, നിമി ശരീരമില്ലാതെ അദ്ധ്യാത്മസംസ്ഥിതനായിത്തന്നെ നിലകൊള്ളട്ടെ. പ്രാണികളുടെ കണ്ണിൽ സദാ ഉള്ളവനായും ഇല്ലാത്തവനായും യഥേഷ്ടം ജീവിക്കട്ടെ. രാജാവേ!, എങ്കിലും, ജനങ്ങൾക്ക് ഒരു രാജാവില്ലാത്തതിനാൽ മുനിമാർ നിമിയുടെ ശരീരം മഥനം ചെയ്യുകയും, അതിൽനിന്ന് ഒരു കുമാരൻ ഉത്ഭവിക്കുകയും ചെയ്തു. അവൻ അസാധാരണമായ ജന്മം കൊണ്ട് ജനകനെന്നും, ദേഹമില്ലാതെ ജനിച്ചതിനാൽ വൈദേഹനെന്നും, മഥനം കൊണ്ടുണ്ടായതിനാൽ മിഥിലനെന്നും  വിളിക്കപ്പെട്ടു. അവനാലത്രേ മിഥിലാപുരി നിർമ്മിക്കപ്പെട്ടതു.

നിമിയിൽനിന്ന് പിന്നീട് ഉദാവസുവും, അവന് പുത്രനായി നന്ദീവർദ്ധനനും, അവന് മകനായി സുകേതുവും, തത്സുതനായി ദേവരാതനും പിറന്നു. അവനിൽനിന്നും ബൃഹദ്രഥനും, ബൃഹദ്രദനിൽനിന്ന് മഹാവീര്യനും, മഹാവീര്യനിൽനിന്ന് സ്വധൃതിയും, സ്വധൃതിയിൽനിന്ന് ധൃഷ്ടകേതുവും, ധൃഷ്ടകേതുവിൽനിന്ന് ഹര്യശ്വനും, ഹര്യശ്വനിൽനിന്ന് മരുവും സംജാതരായി. മരുവിന്റെ പുത്രൻ പ്രതീപകൻ, അവന്റെ പുത്രൻ കൃതരഥൻ, അവന്റെ പുത്രൻ ദേവമീഢൻ, അവന്റെ പുത്രൻ വിശ്രുതൻ, അവന്റെ പുത്രൻ മഹാധൃതി, അവന്റെ പുത്രൻ കൃതരാതൻ, അവന്റെ പുത്രൻ മഹാരോമാവ്, അവന്റെ പുത്രൻ സ്വർണ്ണരോമാവ്, അവന്റെ പുത്രൻ ഹ്രസ്വരോമാവ്, അവന്റെ പുത്രൻ സീരധ്വജൻ എന്ന ജനകമഹാരാജാവ് എന്നിവരായിരുന്നു.  ഈ ജനകൻ ഒരിക്കൽ യാഗത്തിനുവേണ്ടി ഭൂമിയെ ഉഴുതുമറിക്കുമ്പോൾ കലപ്പത്തലപ്പാൽ സീതാദേവി സംജാതയായി. അങ്ങനെയായിരുന്ന് അദ്ദേഹത്തിന് സീരധ്വജൻ (കലപ്പയുടെ കൊടിയടയാളമായവൻ) എന്ന നാമം ലഭിച്ചതു.

രാജൻ!, സീരധ്വജന്റെ പുത്രനായി കുശധ്വജനും, അവന് പുത്രനായി ധർമ്മധ്വജൻ എന്ന രാജാവും, അദ്ദേഹത്തിന് മക്കളായി കൃതധ്വജനും മിതധ്വജനും പിറന്നു. കൃതധ്വജനിൽനിന്ന് കേശിധ്വജനും, മിതധ്വജനിൽനിന്ന് ഖാണ്ഡിക്യനും പിറന്നു. ഹേ രാജൻ!, കേശിധ്വൻ അദ്ധ്യാത്മവിദ്യയിൽ നിപുണനായിരുന്നു. എന്നാൽ, കേശിധ്വജനെ ഭയന്ന് ഖാണ്ഡിക്യൻ നാടുവിട്ടോടിപ്പോയി. ആ കേശിധ്വജന് ഭാനുമാൻ എന്ന ഒരു പുത്രനുണ്ടായി. അവന്റെ പുത്രൻ ശതദ്യുമ്നനും, തത്സുതൻ ശുചിയും, തത്സുതൻ സനദ്വാജനും, തത്സുതൻ ഊജകേതുവും, തത്സുതൻ അജനും, തത്സുതൻ പുരുജിത്തുമായിരുന്നു. പുരുജിത്തിന്റെ പുത്രൻ അരിഷ്ടനേമി, അവന്റെ പുത്രൻ ശ്രുതായുസ്സ്, അവന്റെ പുത്രൻ സുപാർശ്വകൻ, അവന്റെ പുത്രൻ ചിത്രരഥൻ, അവന്റെ പുത്രൻ ക്ഷേമർദ്ധി എന്നിവർ മിഥിലയുടെ രാജാക്കന്മാരായി. ക്ഷേമർദ്ധിയുടെ പുത്രൻ സമരഥനും, അവന്റെ പുത്രൻ സത്യരഥനും, സത്യരഥന്റെ പുത്രൻ ഉപഗുരുവും, അവന്റെ പുത്രൻ ഉപഗുപ്തനും, അവന്റെ പുത്രൻ വസുവും, അവന്റെ പുത്രൻ അനന്തനും, അവന്റെ പുത്രൻ യുയുധനും, അവന്റെ പുത്രൻ സുഭാഷണനും, അവന്റെ പുത്രൻ ജയനും, അവന്റെ പുത്രൻ വിജയനും, അവന്റെ പുത്രൻ ധൃതനും, അവന്റെ പുത്രൻ ശുനകനും, അവന്റെ പുത്രൻ വീതഹവ്യനും, അവന്റെ പുത്രൻ ധൃതിയും, അവന്റെ പുത്രൻ ബഹുലാശ്വനും, അവന്റെ പുത്രൻ കൃതിയും, അവന്റെ പുത്രൻ മഹാവശിയുമായിരുന്നു. ജ്ഞാനികളായ ഇവരെല്ലാം മിഥിലയിലെ രാജാക്കന്മാരായിരുന്നു. യാജ്ഞവൽക്യൻ മുതലായ യോഗേശ്വരന്മാരുടെ കൃപയാൽ ഇവരെല്ലാം ഗൃഹസ്ഥവൃത്തിയിലും ദ്വന്ദമോഹങ്ങളടങ്ങിയവരായിരുന്നു.


ശ്രീമദ്ഭാഗവതം നവമസ്കന്ധം പതിമൂന്നാമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.


Previous    Next