2019, നവംബർ 13, ബുധനാഴ്‌ച

9.2 മനുപുത്രന്മാരുടെ ചരിതം.


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 2
(മനുപുത്രന്മാരുടെ ചരിതം.)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: രാജൻ!, സുദ്യുമ്നൻ വാനപ്രസ്ഥാശ്രമം സ്വീകരിച്ചുകൊണ്ടു് വനത്തിലേക്കു് പോയതിനുശേഷം, വൈവസ്വതമനുവായ ശ്രാദ്ധദേവൻ വീണ്ടും സന്താനാർത്ഥിയായി ഗംഗയുടെ തീരത്തു് നൂറുവർഷക്കാലം തപസ്സനുഷ്ഠിച്ചു. ഭഗവാൻ ഹരിയെ ധ്യാനിച്ചു് പ്രീതനാക്കി അദ്ദേഹം തന്നോളം ശ്രേഷ്ഠന്മാരായ ഇക്ഷ്വാകു മുതലായ പത്തു് പുത്രന്മാരെ നേടുകയും ചെയ്തു. അതിൽ പൃഷധ്രൻ എന്ന പുത്രനെ വസിഷ്ഠമഹർഷി ഗോപാലകനായി നിയമിച്ചു. അദ്ദേഹം രാത്രികാലങ്ങൾ     വീരാസനനിഷ്ഠയോടുകൂടി ഗോക്കളെ പാലിച്ചുവന്നു. മഴ കോരിച്ചൊരിയുന്ന ഒരു രാത്രിയിൽ  അടുത്തുള്ള കാട്ടിൽനിന്നും ഒരു പുലി അസാധാരണമായി ആ ഗോശാലയിലേക്കു് കടന്നുവന്നു. അതിനെകണ്ട മാത്രയിൽ പശുക്കളെല്ലാം ഭീതിയോടെ എഴുന്നേറ്റു് തൊഴിത്തിനുള്ളിൽ വട്ടം കറങ്ങുവാൻ തുടങ്ങി. ഞൊടിയിടയിൽത്തന്നെ അവയിൽ ഒന്നിനെ അതു് കടന്നുപിടിച്ചു. അവൾ ഭീതയായി അലമുറയിട്ടു. കരച്ചിൽ കേട്ടു് പെട്ടന്നുതന്നെ പൃഷധ്രൻ അവിടേയ്ക്കോടിയെത്തി. രാത്രിയുടെ കൂരിരിട്ടിൽ അദ്ദേഹത്തിനു് ഒന്നുംതന്നെ കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. എങ്കിലും, നിഴലിൽ എന്തോ ഒരൂഹംവച്ചു് വാളെടുത്തു് ആഞ്ഞുവീശി. അഹോ! കഷ്ടം!. പുലിയാണെന്ന ശങ്കയിൽ അതിലൊരു പശുവിന്റെ തലയായിരുന്നു അയാൾ അറുത്തിട്ടതു. അവൾ അവിടെത്തന്നെ പിടഞ്ഞുവീണുമരിച്ചു. അതിനിടയിൽ വാളിന്റെ അഗ്രത്താൽ മുറിവേറ്റു് പുലിയുടെ ഒരു കാതും അടർന്നുവിണിരുന്നു. പേടിച്ചരണ്ടു് ചോരയൊലിപ്പിച്ചുകൊണ്ടു് അതും ദൂരേയ്ക്കു് പാഞ്ഞകന്നു.

രാജൻ!, പിറ്റേദിവസമായിരുന്നു താൻ കൊന്നതു് പുലിയെ അല്ലായിരുന്നുവെന്നും, പകരം വെട്ടിയറുത്തതു് തന്റെ പശുവിന്റെ ശിരശ്ശായിരുന്നുവെന്നും പൃഷധ്രൻ അറിയുന്നതു. തൊഴുത്തിൽ ചത്തുമലച്ചുകിടക്കുന്ന പശുവിനെകണ്ടു് അയാൾ ദുഃഖിതനായി. അറിയാതെയാണു് പിഴ പറ്റിയതെങ്കിലും വസിഷ്ഠമഹർഷി അവനെ ശപിക്കുകതന്നെ ചെയ്തു. നീ ചെയ്ത ഈ ഗോഹത്യയുടെ ഫലമായി ക്ഷത്രിയത്വം നശിച്ചു് ഒരു ശൂദ്രനായി ഭവിക്കുക!. എന്നദ്ദേഹം പൃഷധ്രനെ ശപിച്ചു. അയാൾ ഗുരുവിന്റെ ശാപത്തെ തൊഴുകൈയ്യോടെ സീകരിച്ചു. അന്നുമുതൽ ഇന്ദ്രിയനിഗ്രഹം ചെയ്തു് പൃഷധ്രൻ സർവ്വസംഗപരിത്യാഗമായ സന്യാസധർമ്മത്തെ സ്വീകരിച്ചു. അദ്ദേഹം ഭഗവാൻ ശ്രീവാസുദേവനിൽ ഏകാന്തഭക്തിയുള്ളവനായി. സകലജീവജാലങ്ങളുടേയും സുഹൃത്തായും, സകലബന്ധങ്ങളും വിട്ടൊഴിഞ്ഞവനായും, മനസ്സിനേയും ഇന്ദ്രയങ്ങളേയും നിയന്ത്രിച്ചു്, അപരിഗ്രഹവിധിയോടെ, യാഥൃശ്ചികമായി വന്നുചേരുന്നതുകൊണ്ടു് ജീവിതത്തെ നയിച്ചുകൊണ്ടു്, ഭഗവാനിൽ മനസ്സിനെയുറപ്പിച്ചു്, ജ്ഞാനസ്ഥനായി, ജഡാന്ധബധിരനെപ്പോലെ ഈ ഭൂമിയിലെമ്പാടും സഞ്ചരിച്ചുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ, ഒരുദിവസം, കാട്ടിലൂടെ എങ്ങോട്ടെന്നില്ലാതെ നടക്കുമ്പോൾ ആളിക്കത്തുന്ന കാട്ടുതീയെകണ്ടു് സ്വയം അതിനുള്ളിലേക്കു് പ്രവേശിച്ചു് ശരീരത്തെ എരിച്ചുകളഞ്ഞുകൊണ്ടു് അദ്ദേഹം ജീവനെ പരമാത്മാവിലർപ്പിച്ചു.

രാജൻ!, മനുവിന്റെ ഇളയപുത്രൻ കവി ചെറുപ്പത്തിൽത്തന്നെ വിഷയത്തിൽ താല്പര്യമില്ലാത്തവനായിരുന്നു. യൌവ്വനം തുടങ്ങുന്നതിനുമുന്നേതന്നെ അദ്ദേഹം കൂട്ടുകാരുമൊത്തു് വനത്തിലേക്കു് പോകുകയും, ഹൃദയത്തിൽ പരമപുരുഷനെ ധ്യാനിച്ചു് മുക്തിയടയുകയും ചെയ്തു. രാജാവേ!, കരൂഷൻ എന്ന മനുപുത്രനിൽനിന്നും കാരൂഷന്മാരെന്ന ക്ഷത്രിയവീരന്മാരുണ്ടായി. ബ്രാഹ്മണരിൽ അത്യന്തം ഭക്തിയുള്ളവരും ധർമ്മതല്പരന്മാരുമായിരുന്ന അവർ ഉത്തരദേശങ്ങളെ പരിപാലിച്ചു. അല്ലയോ രാജൻ!, മനുവിന്റെ മറ്റൊരു പുത്രനായിരുന്നു. ധൃഷ്ടൻ, അവനിൽനിന്നും ധാർഷ്ടം എന്ന ക്ഷത്രിയജാതികളുത്ഭവിക്കുകയും, അവർ പിന്നീടു് ഇവിടെ ബ്രഹ്മണ്യത്തെ പ്രാപിക്കുകയും ചെയ്തു. നൃഗൻ എന്ന മറ്റൊരു മനുപുത്രൻ സുമതി എന്ന പുത്രനെ ജനിപ്പിച്ചു. സുമതിയിൽനിന്നും ഭൂതജ്യോതിസ്സും, ഭൂതജ്യോതിസ്സിൽനിന്നും വസുവും ഉണ്ടായി. വസുവിന്റെ പുത്രനായിരുന്നു പ്രതീകൻ. അവന്റെ പുത്രൻ ഓഘവാനും. ഓഘവാന്റെ പുത്രന്റെ പേരും ഓഘവാനെന്നുതനെയായിരുന്നു. അവനെ കൂടാതെ പിതാവായ ഓഘവാനു് ഓഘവതി എന്ന ഒരു പുത്രി കൂടി ഉണ്ടായിരുന്നു. അവളെ സുദർശൻ എന്നവൻ വിവാഹം കഴിച്ചു.

രാജാവേ!, നരിഷ്യന്തൻ എന്ന മനുപുത്രന്റെ മകനായിരുന്നു, ചിത്രസേനൻ. അവന്റെ മകനായി ദക്ഷനെന്നുപേരുള്ള ഒരാൾ പിറന്നു. ദക്ഷന്റെ പുത്രനായിരുന്നു മീഢ്വാൻ. അവനിൽനിന്നു് കൂർച്ചൻ ജനിച്ചു. അവന്റെ പുത്രനായിട്ടു് ഇന്ദ്രസേനനും പിറക്കുകയുണ്ടായി. ഇന്ദ്രസേനന്റെ മകനായിരുന്നു വീതിഹോത്രൻ. അവന്റെ പുത്രൻ സത്യശ്രവനായിരുന്നു. അവന്റെ പുത്രൻ ഉരുശ്രവസ്സും, ഉരുശ്രവസ്സിൽനിന്നും ദേവദത്തനും പിറന്നു. ദേവദത്തന്റെ മകനായി അഗ്നിദേവൻ സ്വയം അഗ്നിവേശ്യൻ എന്ന നാമത്തിൽ ജനിക്കുകയുണ്ടായി. ഇദ്ദേഹം പിന്നീടു് കാനീനൻ, ജാതുകർണ്യൻ എന്നിങ്ങനെയെല്ലാം അറിയപ്പെട്ടു. അല്ലയോ രാജാവേ!, അഗ്നിവേശ്യൻ എന്ന ആ ഋഷിയിൽനിന്നും അഗ്നിവേശ്യായനം എന്നുപേരുള്ള ഒരു ബ്രാഹ്മണകുലം സംജാതമായി. രാജൻ!, ഇതോടെ ഞാൻ നരിഷ്യന്തന്റെ വംശത്തെക്കുറിച്ചു് പറഞ്ഞുകഴിഞ്ഞു. ഇനി ദിഷ്ടവംശത്തെക്കുറിച്ചു് കേട്ടുകൊള്ളുക.

ദിഷ്ടന്റെ മകനായി നാഭാഗൻ പിറന്നു. രാജൻ!, മറ്റൊരു നാഭാഗന്റെ ചരിതം ഞാൻ പിന്നീടങ്ങയോടു് പറയുന്നുണ്ടു. അവനല്ല ഈ നാഭാഗൻ എന്നറിഞ്ഞുകൊള്ളുക. ഈ നാഭാഗൻ കർമ്മം കൊണ്ടു് വൈശ്യനായി മാറി. അവന്റെ പുത്രനായിരുന്നു മലന്ദൻ. മലന്ദനിൽനിന്നും വത്സപ്രീതി ജനിച്ചു. വത്സപ്രീതിയ്ക്കു് പ്രാംശുവെന്ന ഒരു പുത്രൻ ജനിച്ചു. അവന്റെ പുത്രനായി പ്രമതി പിറന്നു. പ്രമതിയ്ക്കു് ഖനിത്രനും, ഖനിത്രനു് ചാക്ഷുഷനും, ചാക്ഷുഷനു് വിവിംശതിയും മക്കളായി പിറന്നു. രാജൻ!, വിവിംശതിയ്ക്കു് പുത്രനായി രംഭനും, അവനു് പുത്രനായി ധർമ്മിഷ്ടനായ ഖനിനേത്രനും, അവനു് പുത്രനായി കരന്ധമനും ജനിക്കുകയുണ്ടായി. കരന്ധമന്റെ പുത്രനായിരുന്നു ആവീക്ഷിത്തു്. ആവീക്ഷിത്തിനു് മരുത്തൻ പുത്രനായിപ്പിറന്നു. ഇവനെയായിരുന്നു അംഗിരസ്സുമുനിയുടെ പുത്രനായ സംവർത്തനൻ എന്ന യോഗീശ്വരൻ യജ്ഞത്തെ യജിപ്പിച്ചതു. രാജൻ!, ആ യജ്ഞത്തിനു് കിടപിടിക്കുന്ന മറ്റൊരു യജ്ഞം ഇന്നുവരെ ഉണ്ടായിട്ടില്ല. കാരണം, ആ യജ്ഞത്തിൽ എല്ലാം അത്യന്തം ശ്രേഷ്ഠവും സ്വർണ്ണമയവുമായിരുന്നു. അതിൽ ദേവേന്ദ്രൻ സോമപാനത്തിൽ വ്യാപൃതനായിരുന്നു. ബ്രാഹ്മണർക്കു് അന്നു് ധാരാളം ദക്ഷിണകൾ കിട്ടിയിരുന്നു. അവിടെ അന്നു് ഭക്ഷണം വിളമ്പിക്കൊടുത്തിരുന്നതു് മരുത്തുക്കളായിരുന്നു. എല്ലാം കണ്ടറിഞ്ഞുകൊണ്ടു് വിശ്വേദേവന്മാരും അവിടെ സദസ്സിലുണ്ടായിരുന്നു.

രാജൻ!, മേല്പറഞ്ഞ മരുത്തന്റെ പുത്രനായിരുന്നു ദമൻ. അവന്റെ പുത്രൻ രാജ്യവർദ്ധനനായിരുന്നു. അവന്റെ പുത്രനായി സുധൃതിയെന്നവൻ പിറന്നു. സുധൃതിക്കാകട്ടെ, നരൻ എന്ന ഒരുവൻ ജനിച്ചു. നരന്റെ പുത്രൻ കേവലനായിരുന്നു. അവനിൽനിന്നും ബന്ധുമാനും, ബന്ധുമാനിൽനിന്നും വേഗവാനും ജനിച്ചു. വേഗവാന്റെ പുത്രനായി ബന്ധുവെന്ന നാമത്തിൽ ഒരുവൻ പിറന്നു. അവന്റെ പുത്രനായിരുന്നു തൃണബിന്ദുവെന്ന ഒരു രാജാവു്. അഗണിതഗുണങ്ങളുടെ ഉറവിടമായ ആ തൃണബിന്ദുവിനെ അലംബുഷാ എന്ന ഒരപ്സരസുന്ദരി വിവാഹം ചെയ്തു. അവളിൽ അദ്ദേഹത്തിനു് കുറെ പുത്രന്മാരും ഇഡവിഡ എന്ന ഒരു പുത്രിയും ജനിച്ചു. വിശ്രവസ്സെന്ന മഹർഷി തന്റെ പിതാവായ പുലസ്ത്യമഹഷിയിൽനിന്നും അന്തർദ്ധാനവിദ്യയെ പഠിച്ചതിനുശേഷം ഇഡവിഡയിൽ ദനദൻ എന്ന ഒരു പുത്രനു് ജന്മം നൽകി. രാജൻ!, തൃണബിന്ദുവിനും വിശാലൻ, ശൂന്യബന്ധു, ധൂമ്രകേതു എന്നിങ്ങനെ മൂന്നു് പുത്രന്മാരുണ്ടായിരുന്നു. അതിൽ വിശാലനാകട്ടെ, രാജാവായതിനുശേഷം, വൈശാലി എന്ന പേരിൽ ഒരു പുരിതന്നെ നിർമ്മിച്ചിരുന്നു. വിശാലന്റെ പുത്രനായിരുന്നു ഹേമചന്ദ്രൻ. അവന്റെ പുത്രനായതു് ധൂമ്രാക്ഷനും. ധൂമ്രാക്ഷന്റെ പുത്രനായ സംയമനിൽനിന്നും കൃശാശ്വൻ, ദേവജൻ എന്നീ രണ്ടു് പുത്രന്മാർ ജനിച്ചു. കൃശാശ്വനിൽനിന്നും സോമദത്തൻ എന്ന ഒരു പുത്രൻ ജനിച്ചു. അവൻ അശ്വമേധയാഗത്താൽ പരമപുരുഷനെ ആരാധിച്ചവനായിരുന്നു. അതിലൂടെ അവൻ പരമഗതിയെ പ്രാപിച്ചു. സോമദത്തന്റെ പുത്രനായി സുമതി ജനിച്ചു. സുമതിയുടെ പുത്രനായിരുന്നു ജനമേജയൻ. വിശാലരാജാവിന്റെ പരമ്പരയിലുണ്ടായ ഇവരെല്ലാം തൃണബിന്ദുവിന്റെ യശസ്സിനെ നിലനിർത്തിയവരായിരുന്നു.


ശ്രീമദ്ഭാഗവതം നവമസ്കന്ധം രണ്ടാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്.


Previous    Next






the decedents of manu' sons