2019, ഒക്‌ടോബർ 20, ഞായറാഴ്‌ച

8.12 ശ്രീഹരിയുടെ മോഹിനീരൂപത്തിൽ മഹാദേവൻ മോഹിക്കുന്നതു.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 12
(ശ്രീഹരിയുടെ മോഹിനീരൂപത്തിൽ മഹാദേവൻ മോഹിക്കുന്നതു.)


ശ്രീശുകൻ പറഞ്ഞു: അല്ലയോ പരീക്ഷിത്ത് രാജൻ!, ഭഗവാൻ ശ്രീഹരി മോഹിനീവേഷം പൂണ്ട് അസുരന്മാരെ മോഹിപ്പിക്കുകയും, ദേവന്മാരെ അമൃതൂട്ടുകയും ചെയ്ത വൃത്താന്തം കേട്ടറിഞ്ഞ മഹാദേവൻ കാളപ്പുറത്തുകയറി ഭഗവതിയോടൊപ്പം ഭൂതഗണങ്ങളെയും കൂട്ടി ശ്രീഹരിയുടെ ധാമത്തിലേക്ക് പോയി. വിഷ്ണുഭഗവാൻ മഹാദേവനെ സ്വീകരിച്ചാദരിച്ചു. പതിപൂജ ചെയ്തതിനുശേഷം ഉമയോടൊപ്പം ആസനസ്ഥനായിക്കൊണ്ട് മഹാദേവൻ ശ്രീഹരിയോടിങ്ങനെ പറഞ്ഞു: ഹേ ദേവാദിദേവാ!, ജഗദ്വ്യാപിയും ജഗദീശ്വരനുമായ അവിടുന്ന് സർവ്വഭൂതങ്ങളുടേയും പരമകാരണനും, ഈശ്വരനും, ആത്മാവുമാണു. ഈ വിശ്വത്തിന്റെ ആദിയും മധ്യവും അന്തവും അങ്ങിൽനിന്നുണ്ടാകുന്നു. ആദിമധ്യാന്തങ്ങളില്ലാത്തവനും, വ്യയമില്ലാത്തവനും, ദൃശ്യമായും ദൃക്കായും നിലകൊള്ളുന്നവനും, സർവ്വതിനും അകംപുറം നിറഞ്ഞുനിൽക്കുന്നവനും, സച്ചിന്മയമായ ബ്രഹ്മതത്വവും അങ്ങുതന്നെയാകുന്നു. മോക്ഷത്തെ ആഗ്രഹിക്കുന്നവരും ആശയൊഴിഞ്ഞവരുമായ മാമുനിമാർ ഇഹത്തിലും പരത്തിലുമുള്ള കാമനകളെ വെടിഞ്ഞ് അവിടുത്തെ പാദാരവിന്ദങ്ങളെ ഉപാസിക്കുന്നു. ഹേ നാഥാ!, അങ്ങ് പൂർണ്ണനും, നിത്യാനന്ദസ്വരൂപനും, നിർവ്വികാരനും, കേവലാനന്ദമൂർത്തിയും, ശോകമകന്നവനും, ത്രിഗുണങ്ങൾക്കതീതനും, രണ്ടില്ലാത്തതും എല്ലാവുമായ ബ്രഹ്മം തന്നെയാണു. പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിലയകാരണനായതും അങ്ങുതന്നെ. അങ്ങ് ജീവാത്മാക്കളുടെ ഈശ്വരനാകുന്നു. സകലകർമ്മങ്ങളും അവയുടെ ഫലങ്ങളും നിരപേക്ഷനായ അങ്ങയെ ആശ്രയിച്ചുമാത്രം നിലകൊള്ളുന്നു. കാര്യമായും കാരണമായും രണ്ടായി പിരിഞ്ഞിരിക്കുന്നത് കേവലം ഒന്നായ അങ്ങുതന്നെയാകുന്നു. ഒരേ സ്വർണ്ണം വിവിധങ്ങളായ ആഭരണങ്ങളുടെ രൂപത്തിൽ വ്യക്തമാകുന്നതുപോലെ അങ്ങ് സർവ്വകാരണമായി നിലകൊള്ളുന്നു. അജ്ഞാനികളാൽ അങ്ങയിൽ ഭേദഭാവത്തെ കല്പിക്കപ്പെട്ടിരിക്കുകയാണു. അതുകൊണ്ട് സർവ്വോപാധികളിൽനിന്നും മുക്തനായ അങ്ങേയ്ക്ക് പ്രകൃതിഗുണങ്ങളുടെ അടിസ്ഥാനത്തിൽ ഭേദഭാവമുള്ളതായി തോന്നിക്കുന്നു. ചിലർ അങ്ങയെ ബ്രഹ്മമായി കണ്ടറിയുന്നു. മറ്റുചിലർ ധർസ്വരൂപമായും, വേറെ ചിലർ പ്രകൃതിയുടെ നിയന്താവായ പരമപുരുഷനായും, പിന്നെ ചിലർ വിമലാദി നവശക്തികളോടുകൂടിയവനായും, മറ്റുചിലർ അവ്യയനും ആത്മതന്ത്രനുമായ മഹാപുരുഷനുമായി അങ്ങയെ മനസ്സിലാക്കുന്നു.
[നവശക്തികൾ: വിമലാ, ഉത്കർഷിണി, ജ്ഞാനാ, ക്രിയാ, യോഗാ, പ്രഹ്വീ, സത്യാ, ഈശാനാ, അനുഗ്രഹാ]
ഹേ സ്വാമിൻ!, ഞാനോ, പരായുവായ ബ്രഹ്മദേവനോ, മരീച്യാദിമഹാമുനികളോ, സ്വത്വഗുണികളായ മറ്റുപലരുമോ, അങ്ങയാൽ സൃഷ്ടമായ ഈ വിശ്വത്തെ ഉള്ളവണ്ണമറിയുന്നില്ല. അവിടുത്തെ മായയാൽ അപഹൃതചിത്തന്മാരായവരും, സദാ അഭദ്രമായ വൃത്തികളോടുകൂടിയവരുമായ ദൈത്യന്മാരും മാനുഷന്മാരും അങ്ങയെ അറിയാത്തതിൽ എന്തതിശയോക്തിയാണുള്ളതു?. അങ്ങനെയുള്ള അവിടുന്നാകട്ടെ, സ്വസൃഷ്ടമായ ഈ ജഗത്തിന്റെ സൃഷ്ടിസ്ഥിതിലയങ്ങളേയും, ജീവഭൂതങ്ങളുടെ ചേഷ്ടകളേയും, ജഗത്തിന്റെ സംസാരബന്ധമുക്തികളേയും മറ്റും, എപ്രകാരമാണോ വായു സർവ്വചരാചരങ്ങളേയും ആകാശത്തേയും ആവേശിച്ചിരിക്കുന്നത്, അപ്രകാരംതന്നെ അവയിലെല്ലാം ജ്ഞാനസ്വരൂപനായി നിറഞ്ഞുകൊണ്ട് സർവ്വം അറിഞ്ഞുകൊണ്ടിരിക്കുന്നു.

ഹേ ദേവാ!, പ്രകൃതിഗുണങ്ങളോടുചേർന്ന് ലീലകളാടുവാനായി അങ്ങ് കൈക്കൊണ്ടിട്ടുള്ള അനേകം അവതാരങ്ങൾ ഞാൻ കണ്ടിട്ടുള്ളതാണു. ഇപ്പോൾ, അങ്ങ് ധരിച്ച ആ സ്ത്രീശരീരത്തോടുകൂടിയ മോഹിനീരൂപത്തെകൂടി കാണുവാൻ അടിയനിച്ഛിക്കുന്നു. അസുരന്മാരെ മോഹിപ്പിച്ചതും, ദേവന്മാരെ അമൃതൂട്ടിയതുമായ ആ മോഹിനീരൂപത്തെ കാണുവാനാഗ്രഹിച്ചുകൊണ്ടാണ് ഞങ്ങൾ അങ്ങയറ്റം കൌതുകത്തോടെ ഇവിടെ വന്നിരിക്കുന്നതു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, മഹാദേവൻ ഇങ്ങനെ അഭ്യർത്ഥിച്ചുകേട്ടപ്പോൾ ഭഗവാൻ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു: ഹേ മഹാദേവാ!, അമൃതകലശത്തെ അസുരന്മാർ അപഹരിച്ചുകൊണ്ടുപോയപ്പോൾ അവരെ മോഹിപ്പിച്ച് അതിനെ വീണ്ടെടുത്ത് ദേവന്മാർക്ക് നൽകുവാൻ വേണ്ടിയായിരുന്നു ഞാൻ ആ മോഹിനീരൂപം ധരിച്ചതു. അല്ലയോ സുരസത്തമാ!, അതിനെ കാണുവാനിച്ഛിക്കുന്നപക്ഷം അത് ഞാൻ കാട്ടിത്തരാം. എന്നാൽ കാമവികാരത്തെ ഉദ്ദീപിപ്പിക്കുന്ന ആ രൂപം കാമികൾക്കുമാത്രമേ ബഹുമാന്യമായി ഭവിക്കുകയുള്ളൂ.

ശ്രീശുകൻ പറഞ്ഞു: അല്ലയോ പരീക്ഷിത്തേ!, ഇത്രയും പറഞ്ഞുകൊണ്ട് ഭഗവാൻ ശ്രീഹരി അവിടെനിന്നും അന്തർദ്ധാനം ചെയ്തു. മഹാദേവനാകട്ടെ ഉമയോടുകൂടി നാനാദിക്കുകളിലേക്കും കണ്ണുകളോടിച്ചുകൊണ്ട് ഭഗവാനെ തേടിയിരിപ്പായി. ആ സമയം, അവിടെ വിവിധയിനം പൂക്കളും തളിരുകളും നിറഞ്ഞുനിൽക്കുന്ന വൃക്ഷലതാദികളുള്ള ഒരുദ്യാനത്തിൽ പന്തുകൊണ്ട് കളിയാടിയും, അതിമനോഹരമായ പട്ടുവസ്ത്രങ്ങളണിഞ്ഞും, അരയിൽ പൊന്നരഞ്ഞാണം ചാർത്തിയും ഒരു മോഹനാംഗി പ്രത്യക്ഷപ്പെട്ടു. പന്തിനെ താഴേക്കുപതിപ്പിച്ചും മുകളിലേക്ക് കുതിപ്പിച്ചും അവൾ കളിയാടി. ഓരോ പ്രാവശ്യവും കുനിഞ്ഞുനിവരുമ്പോൾ കൊങ്കകളുടേയും പൂമാലയുടേയും ഭാരംകൊണ്ട് അവളുടെ അരക്കെട്ട് വളഞ്ഞൊടിയുന്നതുപോലെ തോന്നി. തളിർതൊത്തിനൊത്ത അവളുടെ മൃദുപാദങ്ങൾ ആ ഉദ്യാനത്തിൽ അങ്ങിങ്ങായി ചലിച്ചുകൊണ്ടിരുന്നു. പന്തിന്റെ ചലനങ്ങൾക്കൊത്തുചലിക്കുന്ന ആ സുന്ദരനയനങ്ങൾ തിരുമുഖത്തിനഴക് കൂട്ടി. കാതിൽ ഇളകിയാടുന്ന കുണ്ഡലങ്ങൾ അഴകൊത്ത അവളുടെ കവിളിണകളിൽ നിഴലിച്ചുകണ്ടു. കറുത്ത കുറുനിരകൾ ആ മുഖത്തെ കൂടുതൽ പ്രകാശമാനമാക്കി. അഴിഞ്ഞുലഞ്ഞ പട്ടുടയാടയും കാർകൂന്തലും അവൾ ഒരുകൈകൊണ്ടൊതുക്കിപ്പിടിച്ചുകൊണ്ട് മറുകരത്താൽ വീണ്ടും പന്താടിക്കൊണ്ടിരുന്നു. അങ്ങനെ മായാവിലാസചേഷ്ടകളാൽ അവൾ ഈ ലോകത്തെ മോഹിപ്പിച്ചു.

രാജൻ!, ഇടയ്ക്കിടെ കടക്കണ്ണെയ്തുകൊണ്ട് അവൾ മഹാദേവനെ നോക്കി. ഈവിധം തന്നെ മോഹിപ്പിച്ചുകൊണ്ടിരിക്കുന്ന ആ സ്ത്രീരൂപത്തിൽ ആകൃഷ്ടനായ മഹാദേവൻ, തന്നെയും തന്റെയടുത്തിരിക്കുന്ന ഉമയേയും മറ്റു പരിവാരങ്ങളേയും ക്ഷണത്തിൽതന്നെ മറന്നുപോയി. രാജാവേ!, പെട്ടെന്ന് മോഹിയുടെ കൈയ്യിൽനിന്നും ആ പന്ത് ദൂരത്തേക്ക് തെറിച്ചുവീണു. അവൾ അതിനെ പിന്തുടർന്നുപോകുന്നത് ഭഗവാൻ രുദ്രൻ കണ്ണെടുക്കാതെ നോക്കിയിരുന്നു. ആ സമയം മന്ദമായ ഒരു കാറ്റുവന്ന് അവളുടെ നേരിയ ഉടുവസ്ത്രത്തെ അരഞ്ഞാണത്തോടൊപ്പം പറത്തിക്കൊണ്ടുപോയി. അങ്ങനെ സുന്ദരാംഗിയായ അവളെ ഭഗവാൻ നോക്കുന്നതിനിടയിൽ അവളും തന്റെ കടക്കണ്ണാൽ ഭഗാവനെ നോക്കിക്കൊണ്ടിരുന്നു. തന്നിൽ ആകൃഷ്ടയായെന്ന ചിന്തയോടെ മഹാദേവനും അവളിൽ അത്യന്തം ആകൃഷ്ടനായി. ആ ചേഷ്ടകളാൽ വിവേകം മറന്ന മഹാദേവൻ അവളെ പ്രാപിക്കുവാനുള്ള ത്വരയോടുകൂടി, സ്വന്തം പത്നിയായ ഭവാനി നോക്കിനിൽക്കെത്തന്നെ അവളുടെയടുക്കലേക്ക് നടന്നുപോയി. വിവസ്ത്രയായ തന്റെയടുക്കലേക്ക് നടന്നടുക്കുന്ന മഹാദേവേനെ കണ്ട് അവൾ അത്യന്തം ലജ്ജിതയായി. ഒരിടത്തുതന്നെ നിൽക്കാതെ അവൾ ചിരിച്ചുകൊണ്ട് മരങ്ങൾക്കിടയിൽ ഒളിച്ചുകളിച്ചു. ഇന്ദ്രിയസം‌യമനം കൈവിട്ടുപോയ ഭഗവാൻ കാമാധീനനായി, ഒരു കൊമ്പനാന പിടിയാനയെ എന്നതുപോലെ, അവളെ പിന്തുടരുവാൻ തുടങ്ങി. അതിവേഗം പാഞ്ഞടുത്ത മഹാദേവൻ പിന്നിൽനിന്നും അവളുടെ മുടിക്കെട്ടിൽ കടന്നുപിടിച്ചു അവളെ തന്നിലേക്ക് ചേർത്തണച്ചു. ഒഴിഞ്ഞുമാറാൻ ശ്രമിച്ച അവളെ പരമശിവൻ ഇരുകൈകൾകൊണ്ടും വാരിപ്പുണർന്നു. ഒരു കൊമ്പനാനയുടെ പിടിയിൽനിന്നും പെണ്ണാനയെന്നതുപോലെ, മഹാദേവന്റെ ഗാഢമായ ആലിംഗനത്തിൽനിന്നും അഴിഞ്ഞുലഞ്ഞ കേശഭാരത്തോടുകൂടി മോഹിനി തലങ്ങും വിലങ്ങും കുതറിപാഞ്ഞു. അല്ലയോ രാജാവേ!, ഭഗവാന്റെ കൈകളിൽനിന്നും രക്ഷപ്പെട്ട വിഷ്ണുമായാമോഹിനി അവിടെനിന്നും ദൂരേയ്ക്കോടിയകന്നു.

രാജാവേ!, കാമദേവനാൽ തോൽ‌പ്പിക്കപ്പെട്ട ശ്രീരുദ്രൻ ആ മോഹിനീരൂപത്തെ തേടി വിഷ്ണുവിന്റെ മാർഗ്ഗത്തെ പിന്തുടർന്നു. കാമാതുരനായ ഒരു കൊമ്പനാനയെപ്പോലെ അവളുടെ പിന്നാലെ പാഞ്ഞുകൊണ്ടിരുന്ന മഹാദേവനിൽനിന്നും ഒരിക്കലും പാഴാകാത്ത രേതസ്സ് സ്ഖലിച്ചു. അല്ലയോ മഹീപതേ!, ആ രേതസ്സ് എവിടെയെല്ലാം പതിച്ചുവോ, അവിടമെല്ലാം സ്വർണ്ണത്തിന്റേയും വെള്ളിയുടേയും വിളഭൂമിയായി ഭവിച്ചു. സരിത്തുകളിലും സരസ്സുകളിലും പർവ്വതങ്ങളിലും കാടുകളിലും ഉദ്യാനങ്ങളിലും മുനികൾ വസിക്കുന്നിടങ്ങളിലുമെല്ലാം മഹാദേവൻ മോഹിനിയെ അന്വേഷിച്ചലഞ്ഞു.

ഹേ നൃപശ്രേഷ്ഠാ!, രേതസ്സ് സ്ഖലിച്ചതോടെ താൻ വിഷ്ണുമായയാൽ ചൈതന്യം നശിച്ചവനാണെന്ന് സ്വയം വിലയിരുത്തിയതിനുശേഷം, ആ പാഴ്വൃത്തിയിൽനിന്നും ശിവൻ പിന്തിരിഞ്ഞു. അഗ്രാഹ്യമായ ശക്തിയോടുകൂടിയവനും ജഗദാത്മാവുമായ ശ്രീഹരിയുടെ മാഹാത്മ്യത്തെക്കുറിച്ച് ബോധവാനായ രുദ്രൻ ഈ സംഭങ്ങളെയൊന്നും അത്ഭുതകരമായി കണ്ടില്ല. വിഷണ്ണനായും ലജ്ജിതനായുമിരിക്കുന്ന രുദ്രനെ കണ്ട് ശ്രീഹരി തന്റെ പുരുഷസ്വരൂപത്തെ ധരിച്ചുകൊണ്ട് പ്രത്യക്ഷനായി ഇങ്ങനെ അരുളിച്ചെയ്തു.

ശ്രീഭഗവാൻ പറഞ്ഞു: ഹേ വിബുധശ്രേഷ്ഠാ!, എന്റെ മായാമോഹിനീരൂപത്തിൽ ഭ്രമിച്ചവനാണെങ്കിലും അങ്ങ് സ്വയമേവ സ്വപ്രകൃതിയിലേക്ക് മടങ്ങിയത് സന്തോഷകരമായ കാര്യം തന്നെ. നാനാവിധത്തിലുള്ളതും, ആത്മനിയന്ത്രണമില്ലാത്തവരാൽ മറികടക്കാൻ പ്രയാസമുള്ളതുമായ എന്റെ മായയിൽ ഒരിക്കൽ ആസക്തനായാൽ പിന്നീടതിൽനിന്ന് താങ്കൾക്കല്ലാതെ മറ്റാർക്കാണ് സ്വയം വിട്ടുമാറാൻ സാധിക്കുക?. കാലമായും ത്രിഗുണാത്മികയുമായുമിരിക്കുന്ന എന്റെയീ മഹാമായ ഇനി ഒരിക്കലും അങ്ങയെ മോഹിപ്പിക്കുകയില്ല.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഇപ്രകാരം ശ്രീഹരിയാൽ സാന്ത്വനിപ്പിക്കപ്പെട്ട മഹാദേവൻ തന്തിരുവടിയെ പ്രദക്ഷിണം ചെയ്ത് അനുജ്ഞയും വാങ്ങി കൈലാസത്തിലേക്ക് യാത്രയായി. അല്ലയോ ഭാരതാ!, ശേഷം, ഭഗവാൻ പരമശിവൻ ഋഷിമാർ മുമ്പാകെ ഭഗവദ്മായയെക്കുറിച്ച് സ്വപത്നിയായ ഭവാനിയോടു പ്രീതിയോടുകൂടി പറഞ്ഞു: ദേവീ!, ഭഗവാൻ ശ്രീഹരിയുടെ മായയെ ഭഗവതി കണ്ടതാണല്ലോ!. അതിൽ സർവ്വസ്വതന്ത്രനായ ഞാൻ കൂടി മോഹിച്ചുപോയെങ്കിൽ പരതന്ത്രന്മാരായ മറ്റുള്ളവരെക്കുറിച്ചെന്തുതന്നെ പറയാനാണു!. ആയിരം വർഷങ്ങൾക്കുശേഷം ഞാൻ സമാധിയിൽനിന്നും വിരമിച്ചപ്പോൾ, ആരെയായിരുന്ന് ധ്യാനിച്ചതെന്ന് ഭവതി ചോദിക്കുകയുണ്ടായി. അവൻ കാലത്തിനു് പ്രവേശിക്കാൻ കഴിയാത്തവനും വേദങ്ങളാലറിയപ്പെടാത്തവനും പുരാണപുരുഷനുമായ ഈ ശ്രീഹരിതന്നെയായിരുന്നു.

ശ്രീശുകൻ പറഞ്ഞു: അല്ലയോ വത്സാ!, പാലാഴിയെ മഥിക്കുന്നതിനിടയിൽ മന്ദരപർവ്വതത്തെ തന്റെ പൃഷ്ഠഭാഗത്തിൽ താങ്ങിനിർത്തിയ ശാർഗ്ങപാണിയായ ഭഗവാൻ മഹാവിഷ്ണുവിന്റെ മഹിമയെ ഇങ്ങനെ ഞാൻ അങ്ങേയ്ക്കുവേണ്ടി പറഞ്ഞുകഴിഞ്ഞു. ഇതിനെ കീർത്തിക്കുകയും കേൾക്കുകയും ചെയ്യുന്ന യാതൊരു ഭക്തന്റേയും ഉദ്യമങ്ങൾ പാഴാകുകയില്ല. എന്തെന്നാൽ, ഉത്തമശ്ലോകനായ ശ്രീഹരിയുടെ ഗുണാനുവർണ്ണനം സമസ്തസംസാരദുഃഖങ്ങളേയും ഇല്ലാതെയാക്കുന്നു. മോഹിനീവേഷം പൂണ്ടുചെന്ന് അസുരന്മാരെ മോഹിപ്പിച്ച് കടൽ കടഞ്ഞെടുത്ത അമൃതത്തെ ദേവന്മാർക്ക് നൽകിയ ഭഗവാൻ ശ്രീഹരിയുടെ തൃപ്പാദം ഭക്തിശൂന്യരായ അസത്തുക്കൾക്ക് വിഷയമാകാത്തതാണു. തന്നെ ആശ്രയിച്ച ഭക്തന്മാരുടെ ആഗ്രഹത്തെ നിറവേറ്റിയ തന്തിരുവടിയെ ഞാൻ പ്രണമിക്കുന്നു.



ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം പന്ത്രണ്ടാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






Lord Shiva is bevildered by the Mohini form of Lorsh Hari

2019, ഒക്‌ടോബർ 19, ശനിയാഴ്‌ച

8.11 ദേവാസുരയുദ്ധം അവസാനിക്കുന്നു.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 11
(ദേവാസുരയുദ്ധം അവസാനിക്കുന്നു.)


ശ്രീശുകൻ പറഞ്ഞു: രാജൻ!, പരമപുരുഷനായ ഭഗവാന്റെ കാരുണ്യത്താൽ ഇന്ദ്രാദിദേവന്മാർ അസുരന്മാരെ യുദ്ധത്തിൽ വകവരുത്തിക്കൊണ്ടിരുന്നു. മഹാബലിക്കുനേരേ ഇന്ദ്രൻ തന്റെ വജ്രായുധം ഓങ്ങിത്തുടങ്ങിയപ്പോൾ ജനങ്ങൾ ഹാ!ഹാ! എന്ന് മുറവിളി കൂട്ടാൻ തുടങ്ങി. ആയുധങ്ങളേന്തി മുന്നിൽ തലയുയർത്തിനിൽക്കുന്ന മഹാബലിയെ കണ്ട് അദ്ദേഹത്തെ അവഹേളിച്ചുകൊണ്ട് ദേവേന്ദ്രൻ പറഞ്ഞു: ഹേ മൂഢാ!, ഇന്ദ്രജാലക്കാരൻ കൺകെട്ടുവിദ്യകൾ കാട്ടി ജനങ്ങളെ കബളിപ്പിച്ച് അവരുടെ ധനം കൈക്കലാക്കുന്നതൂപോലെ, മായാജാലത്തിലൂടെ നമ്മെ ജയിക്കാൻ ഭാവിക്കുകയാണോ നീ?. മായാജാലം കാട്ടി സ്വർഗ്ഗത്തിലെത്തുവാനും, സ്വർഗ്ഗത്തേയും മറികടന്ന് മോക്ഷപദത്തിലേക്കുയരുവാനും യത്നിക്കുന്നവരെ അവരുടെ പൂർവ്വസ്ഥാനത്തിനിന്നുപോലും തള്ളിതാഴെയിടുന്നവനാണു ഞാൻ. ഇന്നിതാ നൂറു് മുനകളുള്ള എന്റെയീ വജ്രായുധത്താൽ നിന്റെ ഉടലിൽനിന്നും ശിരസ്സറുത്ത് താഴെയിടാൻ പോകുന്നു. ഹേ മൂഢാത്മാവേ!, രക്ഷപെടാമെങ്കിൽ ഉറ്റവരുടേയും ഉടയവരുടേയും സഹായം തേടിക്കൊള്ളുക.

ബലി പറഞ്ഞു: ഹേ ഇന്ദ്രാ!, യുദ്ധത്തിൽ പങ്കെടുക്കുന്ന സർവ്വർക്കും കാലശക്തിക്കനുസൃതമായി യശസ്സും വിജയവും അപജയവും മരണവുമൊക്കെ ക്രമാനുസൃതമായി സംഭവിക്കാവുന്നതാണു. അതുകൊണ്ട്, ബോധവാന്മാർ ഇതിനെ കാലത്തിന്റെ നിയന്ത്രണമായിമാത്രം കാണുന്നു. അവർ വിജയത്തിൽ ആഹ്ലാദിക്കുകയോ, അപജയത്തിൽ ദുഃഖിക്കുകയോ ചെയ്യുന്നില്ല. എന്നാൽ, നിങ്ങൾ ദേവന്മാർ അക്കാര്യത്തിൽ അറിവില്ലാത്തവരാണു. കാലാനുസൃതമായി സംഭവിക്കുന്ന ജയാപജയങ്ങളെ സ്വന്തം മഹിമകളായും മറ്റുള്ളവരുടെ കുറവുകളായും കരുതുന്ന നിങ്ങൾ ജ്ഞാനികളുടെ കണ്ണിൽ ശോചനീയന്മാരാണു. അതുകൊണ്ട് നിങ്ങൾ പറയുന്ന ഈ ദുരുക്തികൾ ഞങ്ങൾ കാര്യമാക്കുന്നില്ല.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, വീരനായ മഹാബലി ഇത്തരം കടുത്തവാക്കുകളാൽ അധിക്ഷേപിച്ചതിനുശേഷം, വില്ലിൽ തൊടുത്ത കൂരമ്പുകളെ തന്റെ കാതോളം വലിച്ചുവിട്ട് ഇന്ദ്രനെ പ്രഹരിച്ചു. ശത്രുവിൽനിന്നും ആ അപ്രിയസത്യത്തെ കേട്ട ഇന്ദ്രൻ, തോട്ടികൊണ്ട് കുത്തുകൊണ്ട ആനയെപ്പോലെ, ക്രോധാകുലനായി. ആ നിന്ദാവചനത്തെ സഹിക്കുവാൻ ഇന്ദ്രന് കഴിഞ്ഞില്ല. ഒരിക്കലും പാഴാകാത്ത തന്റെ വജ്രായുധത്തെ ഇന്ദ്രൻ മഹാബലിക്കുനേരേ പ്രയോഗിച്ചൂ. പ്രഹരമേറ്റ ബലി വിമാനോത്തോടൊപ്പം, ചിറകറ്റ ഒരു പർവ്വതം പോലെ, നിലംപതിച്ചു. മഹാബലി മരിച്ചുവീഴുന്നതുകണ്ട ജംഭാസുരൻ ഒരു സുഹൃത്തെന്ന നിലയിലുള്ള തന്റെ ധർമ്മം നിറവേറ്റുവാൻ‌വേണ്ടി ഇന്ദ്രനോട് യുദ്ധത്തിനായി ഓടിയടുത്തു. കരുത്തനായ ജംഭൻ സിംഹാരൂഢനായി അതിവേഗം പാഞ്ഞെത്തി ഇന്ദ്രന്റെ പൂണെല്ലിൽ ആഞ്ഞടിച്ചു. പിന്നീടവൻ ആനയേയും പ്രഹരിച്ചു. അടിയേറ്റ് വിവശനായ ഐരാവതം മോഹാലസ്യപ്പെട്ട് ഭൂമിയിൽ മുട്ടുകുത്തിവീണു. പെട്ടെന്നുതന്നെ ഇന്ദ്രന്റെ സാരഥിയായ മാതലി ആയിരം ആനകളെപൂട്ടിയ ഒരു മഹാരഥം അവിടേയ്ക്ക് കൊണ്ടുവന്നു. ദേവേന്ദ്രൻ ഐരാവതത്തിൽനിന്നിറങ്ങി ആ രഥത്തിലേക്ക് കയറി. മാതലിയുടെ ആ മിടുക്കിനെ അഭിനന്ദിച്ചതിനുശേഷം ജംഭൻ ശൂലത്താൽ അവനേയും പ്രഹരിച്ചു. എന്നാൽ, മാതലി ആ വേയെ സധൈര്യം കടിച്ചമർത്തി. പെട്ടെന്നുതന്നെ കോപിഷ്ടനായ ഇന്ദ്രൻ വജ്രായുധത്താൽ ജംഭന്റെ കഴുത്തറുത്തു.

രാജൻ!, നാരദമുനിയിൽനിന്നും ജംഭന്റെ മരണവാർത്ത കേട്ടറിഞ്ഞ ബന്ധുക്കളായ നമുചിയും വലനും പാകനുമൊക്കെ പെട്ടെന്നവിടേയ്ക്കോടിയടുത്തു. പരുഷമായ വാക്കുകളാൽ അവർ ദേവേന്ദ്രനെ പ്രകോപിപ്പിച്ചു. മേഘങ്ങൾ മഴ ചൊരിഞ്ഞുകൊണ്ട് പർവ്വതങ്ങളെ എന്നതുപോലെ, ഇന്ദ്രനെ ശരങ്ങളാൽ മൂടി. യുദ്ധനിപുണനായ വലൻ ദേവേന്ദ്രന്റെ ആയിരം കുതിരകളെ, ആയിരം ശരങ്ങളാൽ ഒരേ സമയംതന്നെ എയ്തുനശിപ്പിച്ചു. പാകൻ എന്ന ഒരസുരൻ ഇരുനൂറ് ശരങ്ങൾ ഒരേ സമയം പ്രയോഗിച്ചുകൊണ്ട് ഇന്ദ്രസാരഥിയേയും രഥത്തേയും പ്രത്യേകം പ്രത്യേകം എയ്തറുത്തു. അത് ആ യുദ്ധക്കളത്തിലെ അത്ഭുതകരമായ കാഴ്ചകളിലൊന്നായിരുന്നു. നമുചിയെന്ന മറ്റൊരസുരൻ പൊന്തൂവലുകൾ പതിപ്പിച്ച പതിനഞ്ചു് ഉഗ്രശരങ്ങളാ‍ൽ ഇന്ദ്രനെ ആക്രമിച്ചു. ആ ശരങ്ങൾ ജലമയങ്ങളായ കാർമേഘങ്ങളെപ്പോലെ ഗർജ്ജിച്ചു. രാജാവേ!, മഴക്കാലത്ത് മേഘങ്ങൾ സൂര്യനെ മറയ്ക്കുന്നതുപോലെ, മറ്റസുരന്മാർ ചേർന്ന് ദേവേന്ദ്രനെ രഥത്തോടും സാരഥിയോടുമൊപ്പം ശരങ്ങൾകൊണ്ട് മൂടിമറച്ചു. ശരങ്ങളാൽ മൂടപ്പെട്ട ഇന്ദ്രനെ കാണാതായപ്പോൾ ദേവഗണങ്ങൾ എത്രയും വിവശരായി. തങ്ങളുടെ നേതാവ് നഷ്ടപ്പെട്ടതറിഞ്ഞ അവർ, നടുക്കടലിൽ കപ്പൽ തകർന്നുപോയ കച്ചവടക്കാരെപ്പോലെ, നിലവിളിക്കുവാൻ തുടങ്ങി. എന്നാൽ, പെട്ടെന്നുതന്നെ ശരക്കൂട്ടിലകപ്പെട്ട ഇന്ദ്രൻ കുതിരകളും തേരും സാരഥിയുമടക്കം, ദിക്കുകളേയും ആകാശത്തേയും ഭൂമിയേയും സ്വതേജസ്സിനാൽ തെളിയിച്ചുകൊണ്ട്, രാതിയുടെ അന്ത്യത്തിൽ ഉദിച്ചുയരുന്ന സൂര്യനെപ്പോലെ, പ്രകാശിച്ചു. തകർന്നടിഞ്ഞ തന്റെ സൈന്യത്തെകണ്ട് കോപത്താൽ ജ്വലിച്ചുകൊണ്ട് ഇന്ദ്രൻ ശത്രുവിനുനേരേ വജ്രായുധം ഓങ്ങി. അല്ലയോ രാജൻ!, എട്ടുവശങ്ങളിലും മൂർച്ചയുള്ള അവന്റെ വജ്രായുധം വലന്റേയും പാകന്റേയും ശിരസ്സുകൾ, അവരുടെ ബന്ധുക്കൾ നോക്കിനിൽക്കെ, അവർക്ക് ഭയമുളവാക്കുന്നവിധം അറുത്തെറിഞ്ഞു. അവരുടെ നാശം കണ്ട് ദുഃഖവും ക്രോധവും രോഷവും കലർന്ന നമുചി ഇന്ദ്രനെ വധിക്കുവാനുള്ള പ്രയത്നം ആരംഭിച്ചു. ക്രുദ്ധനായ നമുചി കാരിരുമ്പുകൊണ്ടുണ്ടാക്കിയ സ്വർണ്ണമയമായ ഒരു ശൂലം കൈയ്യിലെടുത്തുകൊണ്ട്, ഇതാ നിന്ന കൊന്നുകഴിഞ്ഞു! എന്നാക്രോശിച്ചുകൊണ്ട് ഇന്ദ്രന്റെ സമീപത്തേക്കു് പാഞ്ഞടുക്കുകയും, ഒരു സിംഹത്തെപ്പോലെ അലറിക്കൊണ്ട്  ആ ശൂലത്തെ ഇന്ദ്രന്റെ നേർക്കയയ്ക്കുകയും ചെയ്തു. രാജാവേ!, അന്തരീക്ഷത്തിലൂടെ അതിവേഗം പാഞ്ഞുവരുന്ന ആ ശൂലത്തെ ഇന്ദ്രൻ തന്റെ വജ്രായുധത്താൽ തുണ്ടം തുണ്ടമാക്കി മുറിച്ചു. തുടർന്ന്, അവന്റെ തല കൊയ്യുവാനെന്ന ഉദ്ദേശത്തോടെ വജ്രായുധത്തെ നമുചിയുടെ കണ്ഠദേശം ലക്ഷ്യമാക്കി പ്രയോഗിച്ചു. രാജൻ!, അതിശക്തിയോടെ ഇന്ദ്രൻ വിട്ടയച്ച ആ വജ്രായുധം നമുചിയുടെ ത്വക്കിനെപോലും മുറിയ്ക്കാൻ സാധിക്കാതെ തിരിഞ്ഞുമടങ്ങി. കരുത്തുറ്റ വൃത്രാസുരനെ തുണ്ടമാക്കിയ വജ്രായുധത്തിന് നമുചിയുടെ ശരീരത്തിൽ ഒരു പോറൽ പോലും ഏൽ‌പ്പിക്കുവാൻ കഴിഞ്ഞില്ലെന്നുള്ളത് ആശ്ചര്യകരമായ ഒരു കാര്യമായി. ആ സംഭവം ഇന്ദ്രനിൽ ഭീതിയുളവാക്കി. എന്തോ മറിമായം സംഭവിച്ചിരിക്കുന്നതായി തിരിച്ചറിഞ്ഞ ഇന്ദ്രനിൽ ഉത്കണ്ഠ നിറഞ്ഞു. വ്യാകുലതയോടെ അദ്ദേഹം ചിന്തിച്ചു: പണ്ടൊരിക്കൽ ചില പർവ്വതങ്ങൾ ആകാശത്തുകൂടി പറക്കുകയും, ഇടയ്ക്ക് ഭാരം സഹിക്കുവാനാകാതെ തളർന്ന് ഭൂമിയിൽ പതിച്ച് അനേകം ജങ്ങളെ കൊന്നൊടുക്കുകയും ചെയ്തിരുന്നു. ആ സമയം അവയുടെ ചിറകുകളറുത്ത് ഞാൻ ജനങ്ങളെ ആപത്തിൽനിന്നും രക്ഷിച്ചത് ഈ വജ്രായുധം കൊണ്ടായിരുന്നു. ഉഗ്രതപസ്സിന്റെ മൂർത്തീഭാവമായിരുന്ന വൃത്രാസുരനെ കീറിപ്പിളർന്നതും ഇതേ വജ്രത്താൽ തന്നെ. മാത്രമല്ല, യാതൊരസ്ത്രത്താലും ഒരു പോറൽ പോലുമേൽക്കാത്ത ശക്തിശാലികളായ അനേകം യോദ്ധാക്കളെ കൊന്നൊടുക്കിയതും ഈ വജ്രായുധം തന്നെയായിരുന്നു. എന്നാൽ, ഇന്നിതാ ഈ അസുരനെ സ്പർശിക്കുവാൻപോലും കഴിയാതെ കേവലം ഒരു സാധാരണ ദണ്ഡുപോലെ ഇത് തിരികെ വന്നിരിക്കുന്നു. ആയതിനാൽ ഇനിമേൽ ഈ വജ്രായുധത്തെ നാം ഉപയോഗിക്കുകയില്ല. ദധീചിമഹർഷിയുടെ ബ്രഹ്മതേജസ്സുപോലും ഇവനുമുന്നിൽ നിഷ്‌പ്രഭമായിരിക്കുന്നു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഇങ്ങനെ ചിന്തിച്ചുകൊണ്ട് വിഷണ്ണനായി നിൽക്കുന്ന ദേവേന്ദ്രൻ പെട്ടെന്നൊരശരീരിവാക്യത്തെ കേട്ടു. ആ വാക്യം ഇപ്രകാരമായിരുന്നു: ഹേ ഇന്ദ്രാ!, ഉണങ്ങിയ വസ്തുക്കളാലോ, നനഞ്ഞ വസ്തുക്കളാലോ ഈ അസുരന് മരണമില്ലെന്നറിയുക. ഈ വരം ഇവൻ എന്നിൽനിന്നും നേടിയെടുത്തതാണു. ആയതിനാൽ അല്ലയോ ദേവേന്ദ്രാ!, ഇവനെ വധിക്കുവാനായി മറ്റേതെങ്കിലും മാർഗ്ഗത്തെക്കുറിച്ച് ചിന്തിക്കുക.

ശ്രീശുകൻ തുടർന്നു: രാജാവേ!, ദൈവഗിരമായ ആ അശരീരിയെ കേട്ടറിഞ്ഞതിനുശേഷം, ഇന്ദ്രൻ നമുചിയെ കൊല്ലുവാനുള്ള ഉപായത്തെക്കുറിച്ച് ചിന്തിച്ചു. ശേഷം ഉണങ്ങിയതോ, നനഞ്ഞതോ അല്ലാതുള്ള കടൽനുരയെ ഇന്ദ്രൻ ശ്രത്രുവധത്തിനുള്ള ഉപായമായി കണ്ടറിഞ്ഞു. പെട്ടെന്നുതന്നെ അതുപയോഗിച്ച് ഇന്ദ്രൻ നമുചിയെ വധിക്കുകയും ചെയ്തു. അതുകണ്ട ഋഷിസംഘങ്ങൾ അദ്ദേഹത്തെ വാഴ്ത്തുകയും പൂമാലയണിയിച്ചാ‍ദരിക്കുകയും ചെയ്തു. ഗന്ധർവ്വപ്രമുഖന്മാരായ വിശ്വാവസുവും പരാവസുവും ഇന്ദ്രന്റെ ഗുണഗാനങ്ങൾ പാടി. ദേവഗണങ്ങൾ ദുന്ദുഭി കൊട്ടി. ദേവനർത്തകികൾ നൃത്തം ചെയ്തു.

രാജൻ!, അതേസമയംതന്നെ വായു, അഗ്നി, വരുണൻ മുതലായ ദേവന്മാരും എതിരാളികളെ അസ്ത്രങ്ങളാൽ, സിംഹങ്ങൾ മാനുകളെയെന്നതുപോലെ, കൊന്നൊടുക്കിക്കൊണ്ടിരുന്നു. രാജാവേ!, ഇങ്ങനെ, അസുരന്മാർ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതുകണ്ട ബ്രഹ്മദേവൻ ശ്രീനാരദരെ അവിടേക്കയയ്ക്കുകയും, ദേവർഷി ദേവന്മാരെ വിലക്കുകയും ചെയ്തു. ശ്രീനാരദൻ പറഞ്ഞു: അല്ലയോ ദേവന്മാരേ!, ഭഗവദനുഗ്രഹത്താൽ നിങ്ങൾക്ക് അമൃതം നേടുവാൻ കഴിഞ്ഞു. ശ്രീമഹാലക്ഷ്മിയാൽ സർവ്വരും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു. അതുകൊണ്ട്, ഇനിയീ യുദ്ധം മതിയാക്കുക.

ശ്രീശുകൻ പറഞ്ഞു: അല്ലയോ രാജൻ!, ദേവർഷിയുടെ ആ വാക്കുകളെ മാനിച്ചുകൊണ്ട് ദേവന്മാർ കോപത്തെയടക്കുകയും യുദ്ധം അവസാനിപ്പിക്കുകയും ചെയ്തു. തുടർന്ന്, പുകഴ് പാടുന്ന അനുചരന്മാരോടൊപ്പം അവർ ദേവലോകത്തേക്ക് യാത്രയായി. നാരദമുനിയുടെ ഉപദേശപ്രകാരം അവശേഷിച്ച അസുരന്മാർ ചേതനയറ്റ മഹാബലിയുടെ ശരീരത്തെ വഹിച്ചുകൊണ്ട് അസ്തമയപർവ്വതത്തിലേക്കുപോയി. അവയവങ്ങൾ നഷ്ടപ്പെടാത്തവരും ശിരസ്സറ്റുപോകാത്തവരുമായ എല്ലാ അസുരന്മാരേയും ശുക്രമഹർഷി സ്വവിദ്യയായ സഞ്ജീവിനിയാൽ പുനർജീവിപ്പിച്ചു. ശുക്രന്റെ സ്പർശനത്താൽ മഹാബലിയും പുനർജ്ജീവിച്ച് തന്റെ ഇന്ദ്രിയശക്തിയും ഓർമ്മശക്തിയും വീണ്ടെടുത്തു. ജ്ഞാനിയായിരുന്ന അദ്ദേഹം തന്റെ തോൽ‌വിയിൽ ഒരിക്കലും ദുഃഖിക്കുകയുണ്ടായില്ല.


ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം പതിനൊന്നാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






 Indra kills namuchi and war between gods and demons ends

2019, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

8.10 ദേവന്മാരും അസുരന്മാരും തമ്മിലുള്ള യുദ്ധം.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 10
(ദേവന്മാരും അസുരന്മാരും തമ്മിലുള്ള യുദ്ധം.)


ശ്രീശുകൻ പറഞ്ഞു: അല്ലയോ രാജാവേ!, ദേവന്മാരോടൊത്ത് പാലാഴിയെ കടഞ്ഞുവെങ്കിലും, ഭഗവദ്ഭക്തിയില്ലായ്മമൂലം, അസുരന്മാർക്ക് അമൃതം അനുഭവിക്കുവാൻ യോഗമുണ്ടായില്ല. ദേവന്മാരെ അമൃതൂട്ടിയതിനുശേഷം ഭഗവാൻ ഗരുഡോപരിയേറി സ്വധാമത്തിലേക്ക് യാത്രയായി. ദേവന്മാരുടെ ഐശ്വര്യത്തെക്കണ്ട് സഹിക്കാൻ കഴിയാതെ അസുരന്മാർ ആയുധധാരികളായി അവരോട് യുദ്ധത്തിനൊരുങ്ങി. എന്നാൽ, അമൃതപാനത്താലും ഭഗവദ്പാദങ്ങളെ ആശ്രയിച്ചുകൊണ്ടും കരുത്താർജ്ജിച്ച ദേവന്മാരാകട്ടെ, വിവിധ ആയുധങ്ങളോടെ അവരോടെതിരിട്ടു. രാജൻ!, അവിടെ, അങ്ങനെ, ആ സമുദ്രതീരത്തുവച്ചുതന്നെ, അതിഭീഷണമായ ദേവാസുരയുദ്ധം നടന്നു. അവർ കോപാവേശത്തോടെ പരസ്പരം യുദ്ധം ചെയ്തു. വിവിധ ആയുധങ്ങളാൽ ദേവാസുരന്മാർ അന്യോന്യം പ്രഹരിക്കുവാൻ തുടങ്ങി.

ശംഖ്, കൊമ്പ്, മദ്ദളം, പെരുമ്പറ, കടുന്തുടി എന്നിവയുടെ ഒച്ചപ്പാടും, ആന, കുതിര, തേരു്, കാലാൾ എന്നിവയുടെ ശംബ്ദകോലാഹലവും കൊണ്ട് ദിക്കുകൾ പ്രകമ്പനം കൊണ്ടു. തേരുകൾ തേരുകളോടും, കാലാൾ കാലാളുകളോടും, കുതിരപ്പടകൾ കുതിരപ്പടകളോടും, ആനപ്പടകൾ ആനപ്പടകളോടും ഏറ്റുമുട്ടി. ചിലർ ഒട്ടകത്തിന്മേലും, ചിലർ ആനപ്പുറത്തും, ചിലർ കഴുതകളുടെ പുറത്തും, ചിലർ വെണ്മുഖമൃഗങ്ങൾക്കുമുകളിലും, ചിലർ കരടിപ്പുറത്തും, ചില പുലിമേലും, ചിലർ സിംഹത്തിന്മേലും കയറി യുദ്ധം ചെയ്തു. രാജാവേ!, പറഞ്ഞാലൊടുങ്ങാത്തവിധം കഴുകുകളിൽത്തുടങ്ങി, ജലജീവികളായ ജന്തുക്കളെവരെ വാഹനമാക്കിക്കൊണ്ട് അവർ എതിർസേനകൾക്കുനേരേ കടന്നുചെന്നു.

അല്ലയോ പാണ്ഡവാ!, സുരാസുരന്മാരുടെ ആ മുന്നണിപ്പടകൾ, വിവിധവർണ്ണക്കൊടിക്കൂറകൾകൊണ്ടും, ധവളവർണ്ണക്കുടകൾകൊണ്ടും, വജ്രങ്ങൾ പിടിപ്പിച്ച കൈപ്പിടികളും മയിൽപ്പീലികളുള്ളതുമായ ചാമരങ്ങൾകൊണ്ടും, മനോഹരങ്ങളായ ആലവട്ടങ്ങൾകൊണ്ടും, കാറ്റിൽ പറന്നുകളിക്കുന്ന ഉത്തരീയങ്ങൾകൊണ്ടും, വർണ്ണശബളമായ തലപ്പാവുകൾ കൊണ്ടും, മിന്നിത്തിളങ്ങുന്ന പടച്ചട്ടകൾകൊണ്ടും, വിവിധതരം ആഭൂഷണങ്ങൾകൊണ്ടും, സൂര്യരശ്മികളാൽ ഒളിവിതറുന്ന ആയുധങ്ങൾകൊണ്ടും, ഇങ്ങനെ ജലജന്തുക്കളുടെ നിരകളാൽ രണ്ട് സമുദ്രങ്ങൾപോലെ ശോഭിച്ചു.

രാജാവേ!, അസുരന്മാരുടെ സൈന്യാധിപൻ വിരോചനപുത്രനായ മഹാബലിയായിരുന്നു. അദ്ദേഹം മയനാൽ നിർമ്മിതമായ വൈഹായസം എന്നുപേരുള്ള ഒരു വിമാനത്തിലിരുന്നായിരുന്നു യുദ്ധം ചെയ്തിരുന്നതു. ആ വിമാനം യുദ്ധത്തിനുള്ള സകല സംവിധാനങ്ങളോടും കൂടിയതായിരുന്നു. അത് ചിലപ്പോൾ ദൃശ്യമാകുകയും മറ്റുചിലപ്പോൾ അദൃശ്യമാകുകയും ചെയ്തു. മറ്റ് ഉപാധ്യക്ഷന്മാരാൽ പരിവൃതനായ മഹാബലി ഉദയചന്ദ്രനെപ്പോലെ തിളങ്ങി. അദ്ദേഹത്തിനുചുറ്റും നാനാസംഘങ്ങളുടെ അധിപന്മാർ പ്രത്യേകം പ്രത്യേകം വിമാനങ്ങളിലേറി തയ്യാറായിനിന്നു. അവരിൽ, നമുചി, ശംബരൻ, ബാണൻ, വിപ്രചിത്തി, അയോമുഖൻ, ദ്വിമൂർദ്ധാവ്, കാലനാഭൻ, പ്രഹേതി, ഹേതി, ഇല്വലൻ, ശകുനി, ഭൂതസന്താപൻ, വജ്രദംഷ്ട്രൻ, വിരോചനൻ, ഹയഗ്രീവൻ, ശംകുശിരസ്സ്, കപിലൻ, മേഘദുന്ദുഭി, താരകൻ, ചക്രാക്ഷൻ, ശുംഭൻ, നിശുംഭൻ, ജംഭൻ, ഉത്കലൻ, അരിഷ്ടൻ, അരിഷ്ടനേമി, മയൻ, എന്നിവരെക്കൂടാതെ, പൌലോമൻ, കാലേയന്മാർ, നിവാതകവചന്മാർ തുടങ്ങിയവരുമുണ്ടായിരുന്നു. ഇവരെല്ലാം കഷ്ടപ്പെട്ട് സമുദ്രമഥനം ചെയ്തുവെങ്കിലും അമൃതത്തെ അനുഭവിക്കുവാൻ കഴിയാതെപോയവരായിരുന്നു. എന്നിരുന്നാലും, തങ്ങളുടെ സൈന്യങ്ങൾക്ക് പ്രചോദനവും പ്രോത്സാഹനവും നൽകുവാനായി അവർ തങ്ങളുടെ ശംഖങ്ങളെ ഉച്ചത്തിൽ മുഴക്കുവാൻ തുടങ്ങി. അതുകണ്ട ദേവേന്ദ്രന് കോപം വന്നു. ഐരാവതത്തിന്മേലിരിക്കുന്ന അദ്ദേഹം അരുവികളൊഴുകിക്കൊണ്ടിരിക്കുന്ന ഉദയപർവ്വതത്തിനുമേൽ സൂര്യനെന്നതുപോലെ, പ്രശോഭിച്ചു. അദ്ദേഹത്തെ ചുറ്റപ്പെട്ട് നാനാദിശകളിലായി ദേവഗണങ്ങൾ, വായു, അഗ്നി, വരുണൻ, മുതലായവരും മറ്റ് ലോകപാലകന്മാരും നിലകൊണ്ടു.

രാജൻ!, ആ ദേവാസുരന്മാർ കാതടപ്പിക്കുന്നവിധം അധിക്ഷേപങ്ങളും വെല്ലുവിളികളുമായി, മുന്നോട്ട് തള്ളിക്കയറിവന്ന് ഈരണ്ടുപേരായിത്തിരിഞ്ഞ് ദ്വന്ദയുദ്ധം ആരംഭിച്ചു. ആ ദ്വന്ദയുദ്ധത്തിൽ ഇന്ദ്രൻ മഹാബലിയോടും, സ്കന്ദൻ താരകനോടും, വരുണൻ ഹേതിയോടും, മിത്രൻ പ്രഹേതിയോടും, യമധർമ്മൻ കാലനാഭനോടും, വിശ്വകർമ്മാവു് മയനോടും, ശംബരൻ ത്വഷ്ടാവിനോടും, വിരോചനൻ സവിതാവിനോടും, നമുചി അപരാജിതനോടും, അശ്വിനീദേവകൾ വൃഷപർവ്വാവിനോടും, സൂര്യൻ ബലിപുത്രന്മാരായ നൂറുപേരോടും, ചന്ദ്രൻ രാഹുവിനോടും, വായുദേവൻ പുലോമാവിനോടും, ശക്തിശാലിയായ ശ്രീഭദ്രകാളീദേവി ശുംഭനിശുംഭന്മാരോടും, വൃഷാകപി ജംഭനോടും, അഗ്നിദേവൻ മഹിഷാസുരനോടും, ഇല്വലനും വാതാപിയും ചേർന്ന് ബ്രഹ്മപുത്രന്മാരായ മരീച്യാദികളോടും, ദുർമ്മർഷൻ കാമദേവനോടും, ഉത്കലൻ സപ്തമാതൃക്കളോടും, ബൃഹസ്പതി ശുക്രാചാര്യരോടും, ശനിദേവൻ നരകാസുരനോടും, മരുത്തുക്കൾ നിവാതകവചന്മാരോടും, അഷ്ടവസുക്കൾ കാലേയന്മാരോടും, വിശ്വദേവന്മാർ പൌലോമന്മാരോടും, രുദ്രഗണങ്ങൾ ക്രോധവശന്മാരോടും യുദ്ധം ചെയ്തു. ഇങ്ങനെ ഈരണ്ടുപേരായും കൂട്ടം ചേർന്നും ദേവന്മാരും അസുരന്മാരും പരസ്പരം പൊരുതി.

രാജൻ!, വിജയം കൊതിക്കുന്ന അവർ മൂർച്ചയുള്ള വിവിധയിനം ആയുധങ്ങളാൽ അന്യോന്യം പ്രഹരിച്ചു. ചക്രങ്ങൾ, ഗദകൾ, ഈട്ടികൾ, ദണ്ഡുകൾ, വേലുകൾ, തീപന്തങ്ങൾ, കുന്തങ്ങൾ, മഴുകൾ, കൃപാണങ്ങൾ, കത്തികൾ, ഉലക്കകൾ, മൺകുത്തികൾ, ബാണങ്ങൾ മുതലായ അതിഭീഷണങ്ങളായ മാരകായുധങ്ങളാൽ ശിരസ്സുകൾ ഉടലിൽനിന്നും അറ്റുവീണുകൊണ്ടിരുന്നു. വാഹനങ്ങളോരോന്നും ആരോഹകന്മാരോടൊപ്പം ഖണ്ഡിക്കപ്പെട്ടു. വിവിധശരീരഭാഗങ്ങൾ ആഭരണങ്ങളോടൊപ്പം എയ്തുമുറിക്കപ്പെട്ടു. ആ ദേവാസുരന്മാരുടെ ചുവടുവയ്പ്പിലും തേർചക്രങ്ങളുടെ ചലനങ്ങളിലുമായി യുദ്ധഭൂമിയിൽനിന്നും മേലോട്ടുയർന്ന് ദിക്കുകളേയും ആകാശത്തേയും സൂര്യനേയും മറച്ചുകൊണ്ടിരുന്ന പൊടിപടലങ്ങൾ ചോരയിൽകുതിർന്ന് ചെളിയായിമാറിക്കൊണ്ട് നിലത്തുവീണൊഴുകി.  കഴുത്തറ്റുവീണ ശിരസ്സുകളിൽ കിരീടങ്ങൾ അണിഞ്ഞിരിക്കുന്നു. അതിലെ കണ്ണുകൾ കോപാവേശം സ്ഫുരിച്ച് സ്തംഭിച്ചിരുന്നു. ആ ശിരസ്സുകളിലെ ചുണ്ടുകൾ അമർഷത്താൽ കടിച്ചമർത്തപ്പെട്ടിരുന്നു. അങ്ങനെയുള്ള തലകളും ആഭരണങ്ങളണിഞ്ഞ കൈകളും തടിച്ചുകൊഴുത്തുരുണ്ട തുടകളും കൊണ്ട് ആ പടക്കളം മൂടിവിരിക്കപ്പെട്ടിരുന്നു. കബന്ധങ്ങൾ അറ്റുവീണ ശിരസ്സുകളിലെ കണ്ണുകളിലൂടെ നോക്കിക്കൊണ്ട് കൈകളിൽ ആയുധങ്ങളുയർത്തിപ്പിടിച്ച് ശത്രുക്കൾക്കുനേരേ കലിതുള്ളി അവർ ചീറിയണഞ്ഞു.

ഹേ പരീക്ഷിത്തുരാജൻ!, മഹാബലിയാകട്ടെ, പത്തു് ശരങ്ങൾ ഇന്ദ്രനുനേരേ ചൊരിഞ്ഞു. മൂന്നെണ്ണം ഐരാവതത്തെ ലക്ഷ്യമാക്കിയയച്ചു. നാലെണ്ണം ഐരാവതവാഹകന്മാർക്കുനേരേയും, ഒരെണ്ണം മുഖ്യപാപ്പാനുനേരേയും എയ്തു. എന്നാൽ, ഇന്ദ്രൻ പുഞ്ചിരിയോടെ ആ ശരങ്ങളെ അടുത്തെത്തുന്നതിനുമുമ്പേതന്നെ അത്രതന്നെ എണ്ണം വരുന്ന കൂർത്ത അസ്ത്രങ്ങളലെയ്തുമുറിച്ചു. അതുകണ്ട് കോപം മൂത്ത മഹാബലി ശക്തിവേൽ കൈയ്യിലെടുത്തുവെങ്കിലും ജ്വലിച്ചുനിൽക്കുന്ന അത് ബലിയുടെ കയ്യിൽനിന്നും നിർഗ്ഗമിക്കുന്നതിനുമുന്നേതന്നെ ഇന്ദ്രൻ അതിനെ മറ്റൊരസ്ത്രത്താൽ എയ്തുമുറിച്ചു. ശേഷം, ശൂലം, കുന്തം, ഏറുകുന്തം, ഈട്ടി മുതലായ പലേ ആയുധങ്ങളെടുത്തി മഹാബലി പ്രയോഗിക്കുവാൻ നോക്കിയെങ്കിലും അതെല്ലാം ദേവേന്ദ്രൻ നിഷ്പ്രയാസം എയ്തുവീഴ്ത്തുകയായിരുന്നു.

രാജാവേ!, പിന്നീട് ബലി തനിക്ക് വശഗതമായിരുന്ന അന്തർദ്ധാനവിദ്യയെ അവലംബിച്ചുകൊണ്ട് മറഞ്ഞുനിന്ന് മായാജാലം സൃഷ്ടിച്ചു. അതിൽനിന്നും രൂപം കൊണ്ട ഒരു പർവ്വതം ദേവന്മാരുടെ സൈന്യത്തിനുമീതേയായി പ്രത്യക്ഷപ്പെട്ടു. ആ പർവ്വതത്തിൽനിന്നും കാട്ടുതീയിൽ കത്തിയമരുന്ന വൃക്ഷങ്ങളും കൂർത്ത അഗ്രങ്ങളുള്ള പാറക്കഷണങ്ങളും ദേവസൈന്യത്തെ തവിടുപൊടിയാക്കിക്കൊണ്ട് അവർക്കുമീതേ വീഴാൻ തുടങ്ങി. സർപ്പങ്ങളും തേളുകൾ പോലെയുള്ള മറ്റനേകം വിഷജീവികളും ഇഴഞ്ഞടുത്തു. ദേവസൈന്യത്തിന്റെ കൂറ്റൻ ആനകളെപ്പോലും ആക്രമിക്കാൻ പോന്ന സിംഹങ്ങൾ, പുലികൾ, പന്നികൾ മുതലായ ഹിംസ്രജന്തുക്കളും ഉയർന്നുവന്നു. മഹാരാജാവേ!, വെട്ടുവിൻ!, മുറിക്കുവിൻ! എന്നൊക്കെ ആർത്തുവിളിച്ചുകൊണ്ട് വിവസ്ത്രരായ നൂറുകണക്കിനു് രാക്ഷസകൂട്ടങ്ങളും പ്രത്യക്ഷമായി. തുടർന്ന്, ഗംഭീരശബ്ദത്തോടും മിന്നലോടും കൂടി കാർമേഘക്കെട്ടുകൾ കാറ്റിൽ ചിതറിത്തെറിച്ചുകൊണ്ട് തീപ്പൊരികൾ വർഷിക്കുവാൻ തുടങ്ങി. കല്പാന്തത്തിലെ തീജ്വാലപോലെ തോന്നിക്കുന്നതായ ബലിയാൽ ഉണ്ടാക്കപ്പെട്ട അതിഭീഷണമായ ആ അഗ്നിജ്വാലകൾ കാറ്റിനോടുചേർന്നുകൊണ്ട് ദേവസൈന്യത്തെ ദഹിപ്പിക്കുവാനാരംഭിച്ചു. ആഞ്ഞടിക്കുന്ന കൊടുംകാറ്റിൽ ഉയർന്ന തിരമാലകളോടൊപ്പം സമുദ്രം കരകയറിവരാൻ തുടങ്ങി. രാജൻ!, അസുരന്മാരുടെ മായയിൽപ്പെട്ട് ദേവഗണങ്ങൾ ദുഃഖിതരായി. എന്നാൽ ദേവസൈന്യം സ്വരക്ഷയ്ക്കു് പോരാതവന്ന ആ നിമിഷം ഭഗവാൻ ശ്രീമഹാവിഷ്ണു അവിടെ പ്രത്യക്ഷനായി. ഗരുഡന്റെ തോളത്തിരിക്കുന്ന തൃപ്പാദങ്ങൾ. തിരുവുടലിൽ മഞ്ഞപ്പട്ടുടുത്തിരിക്കുന്നു. പുതുപുത്തൻ ചെന്താമരയ്ക്കൊത്ത കണ്ണുകൾ. വിവിധ ആയുധങ്ങളേന്തിയ എട്ടു് തൃക്കരങ്ങൾ. ശ്രീവത്സം, കൌസ്തുഭം എന്നിവ പരിലസിക്കുന്നു. കിരീടകുണ്ഡലങ്ങളണിഞ്ഞിരിക്കുന്നു. രാജാവേ!, ഭഗവാന്റെ വരവോടുകൂടി അസുരന്മാരുടെ മായാലീലകൾക്കറുതിവന്നു. തന്തിരുവടിയുടെ പ്രഭാവത്തിൽ എല്ലാം സ്വപ്നതുല്യമായിത്തീർന്നു. ശ്രീഹരിയുടെ സ്മരണപോലും സർവ്വാപത്തുകളിൽനിന്നും രക്ഷയരുളുന്നു.

രാജൻ!, ഗരുഡോപരി ഇരുന്നരുളുന്ന ശ്രീനാരായണനെ കണ്ട് സിംഹവാഹനനായ കാലനേമി എന്ന ഒരസുരൻ ഒരു ശൂലമെടുത്ത് ഭഗവാനുനേരേ ചുഴറ്റിയെറിഞ്ഞു. പെട്ടെന്ന്, ഗരുഡന്റെ മേൽ വീഴാൻ തുടങ്ങിയ ആ ശൂലത്തെ കടന്നുപിടിച്ച്, അതുകൊണ്ടുതന്നെ ആ ശത്രുവിനെ വാഹനത്തോടുകൂടി വധിച്ചുകളഞ്ഞു. ശേഷം, മാലി, സുമാലി എന്ന രണ്ടു് അസുരന്മാരെക്കൂടി ഭഗവാൻ വകവരുത്തി. അപ്പോഴായിരുന്നു, മാല്യവാൻ എന്ന മറ്റൊരസുരൻ ഭഗവനുനേരേ പാഞ്ഞടുത്തതു. അവൻ തന്റെ ഗദയുമായി ഒരു സിംഹത്തിന്റെ അലർച്ചയോടെ പക്ഷിരാജനായ ഗരുഡനെ പ്രഹരിച്ചു. എന്നാൽ, ക്ഷണനേരംകൊണ്ട് ഭഗവാൻ തന്റെ ചക്രത്താൽ അവന്റെ തലയറുത്തു.


ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം പത്താമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






War between Gods and Demons

2019, ഒക്‌ടോബർ 5, ശനിയാഴ്‌ച

8.9 അസുരന്മാർക്കു് പറ്റിയ അമളി.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 9
(അസുരന്മാർക്കു് പറ്റിയ അമളി.)


ശ്രീശുകൻ പറഞ്ഞു: അല്ലയോ പരീക്ഷിത്തുരാജൻ!, അമൃത് കിട്ടിയതോടെ അസുരന്മാർക്കിടയിൽ ശണ്ഠ തുടങ്ങി. അവരിലെ സൌഹൃദബന്ധം അതോടെയില്ലാതായി. പരസ്പരം ശകാരിച്ചും അമൃതകുംഭത്തെ തട്ടിത്തെറിപ്പിച്ചും അടിപിടി കൂടിക്കൊണ്ടിരിക്കുന്ന ആ സമയം സുന്ദരിയായ ഒരു സ്ത്രീ തങ്ങളുടെയടുത്തേക്കു് നടന്നുവരുന്നതായി അവർ കണ്ടു. അവളുടെ അംഗഭംഗിയെ ആസ്വദിച്ചുകൊണ്ടു് അസുരന്മാർ അവൾക്കരികിലേക്കോടിയടുത്തു. തുടർന്നവളോടു് ചോദിച്ചു: ഹേ സുന്ദരീ! നീ ആരാണു്?. എവിടെനിന്നും വരുന്നു?. എന്താണു് നിന്റെ ഈ വരവിന്റെ ഉദ്ദേശം?. അല്ലയോ മോഹനാംഗി!, നീ ഞങ്ങളുടെ മനസ്സുകളെ വല്ലാതെ മോഹിപ്പിച്ചിരിക്കുന്നു. ദേവന്മാരോ, അസുരന്മാരോ, സിദ്ധചാരണാദികളോ, മറ്റു് ലോകപാലകന്മാരോ നിന്നെ ഇതുവരേയ്ക്കും സ്പർശിച്ചിട്ടില്ലെന്നു് ഞങ്ങളറിയുന്നു. എങ്കിൽ പിന്നെ മനുഷ്യരാൽ അത് സാദ്ധ്യമല്ലെന്നത് നിശ്ചയം തന്നെ. ഹേ സുന്ദരീ!, നീ ഒരുപക്ഷേ ഞങ്ങളുടെ മാനസേന്ദ്രിയങ്ങളെ സംതൃപ്തമാക്കുവാൻ വേണ്ടി ദൈവഹിതത്താൽ അയയ്ക്കപ്പെട്ടളാകും! അല്ലേ?. അല്ലയോ മാനിനീ!, ഹേ കൃശോദരീ!, ഞങ്ങൾ ഒരു വസ്തുവിനെ ചൊല്ലി മത്സരബുദ്ധിയോടെ കലഹിച്ചുകൊണ്ടിരിക്കുകയാണു. അത് തുടർന്നുപോകാതിരിക്കാൻ നീ ഞങ്ങളെ സഹായിക്കണം. ഞങ്ങൾ കശ്യപപ്രജാപതിയുടെ സന്താനപരമ്പരയിലുള്ള ജ്യേഷ്ഠാനുജന്മാരാണു. കർമ്മത്തിൽ ഒരുപോലെ യത്നിക്കുന്നവരുമാണു. അതുകൊണ്ടു് ഞങ്ങളിൽ കലഹമുണ്ടാകാത്തവിധം ഇതിനെ നീതന്നെ നീതിപൂർവ്വം ഞങ്ങൾക്കു് വിളമ്പിത്തരുക.

ഇപ്രകാരം അഭ്യർത്ഥിക്കപ്പെട്ട ശ്രീമഹാവിഷ്ണു ചിരിച്ചുകൊണ്ടും കടക്കണ്ണുകളാൽ നോക്കിക്കൊണ്ടും അവരോടിങ്ങനെ പറഞ്ഞു: കശ്യപന്റെ പരമ്പരയിലുള്ളവർ വെറും പുംശ്ചലിയായ ഒരു സ്ത്രീയിൽ എങ്ങനെയാണു് ആസക്തരാകുക?. ജ്ഞാനികൾ ഒരിക്കലും സ്ത്രീകൾക്കടിപ്പെടുകയില്ല. ഹേ വീരന്മാരേ!, ചെന്നായ്ക്കളുടേയും അതുപോലെ ഒന്നിനുപിറകേ മറ്റൊന്നായി പുതിയ പുതിയ ആളുകളെ തേടി നടക്കുന്ന ദാസിപ്പെണ്ണുങ്ങളുടേയും സൌഹൃദം ഒരിക്കലും നിത്യമാകുകയില്ലെന്നാണു കേട്ടിട്ടുള്ളതു.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, മോഹിനിയുടെ ഈ മധുരവചനങ്ങളെ കേട്ട അസുരന്മാർ പൊട്ടിച്ചിരിച്ചു. ശേഷം, എന്തോ ചിന്തിച്ചുറച്ചുകൊണ്ടു് അവർ അമൃതകലശത്തെ അവളുടെ കൈയ്യിൽ കൊടുത്തു. അതിനെ സ്വീകരിച്ചുകൊണ്ടിങ്ങനെ മോഹിനി പറഞ്ഞു: എന്റെ തീരുമാനം അബദ്ധമായാലും സുബദ്ധമായാലും അതെല്ലാവർക്കും സമ്മതമാണെങ്കിൽ ഇതിനെ ഞാൻ നിങ്ങൾക്കായി പങ്കുവച്ചുതരാം. രാജൻ!, മോഹിനീതത്വത്തെക്കുറിച്ചു് അജ്ഞാനികളായിരുന്ന ആ അസുരന്മാർ അവളുടെ മധുരവാക്കുകൾക്കു് വിധേയരായി അങ്ങനെയാകട്ടെ എന്ന് സമ്മതിക്കുകയും ചെയ്തു. ദേവാസുരന്മാർ ഒരു നേരം ഉപവസിച്ചതിനുശേഷം, കുളികഴിഞ്ഞ് അഗ്നി തെളിയിച്ചാരാധിച്ചു്, പശുക്കൾക്കും ബ്രാഹ്മണർക്കും യഥാവിധി ദാനങ്ങൾ നൽകി. ബ്രാഹ്മണർ വേണ്ട കർമ്മങ്ങൾ നിർവ്വഹിച്ചു. ദേവന്മാരും അസുരന്മാരും പുതുവസ്ത്രങ്ങളണിഞ്ഞ് സർവ്വാഭരണവിഭൂഷിതരായിവന്ന് കിഴക്കോട്ട് തലതിരിച്ചുവച്ചിട്ടുള്ള ദർഭപ്പുല്ലുകളിൽ ചമ്രം പടിഞ്ഞിരുന്നു. അലങ്കരിക്കപ്പെട്ട നെടുമ്പുരയ്ക്കുള്ളിൽ അവർ കിഴക്കോട്ട് നോക്കിയിരിക്കുകയാണു.

മഹാരാജൻ!, ആ സമയം കൈയ്യിൽ അമൃതകലശവുമായി അഴകാർന്ന പൂമ്പട്ടുടുത്ത്, പ്രേമം തുളുമ്പുന്ന വശ്യമായ കണ്ണുകളോടെ, സുന്ദരിയായ ആ മോഹീനീരൂപം തന്റെ പൊഞ്ചിലങ്കകളുടെ കിലകിലാരവത്തോടെ അവിടെ രംഗപ്രവേശം ചെയ്തു. കാമം ജനിപ്പിക്കുന്ന ആ സുന്ദരരൂപത്തെ കണ്ടു് ദേവാസുരന്മാർ മോഹിതരായി. ജന്മനാൽതന്നെ ക്രൂരസ്വഭാവികളായ അസുരന്മാർക്ക് അമൃതം നൽകുന്നത്, പാമ്പിന് പാൽ കൊടുക്കുന്നതുപോലെയാണെന്ന് മനസ്സിലാക്കിയ ഭഗവാൻ അമൃതം അസുരന്മാർക്ക് നൽകിയില്ല. സർവ്വജ്ഞനായ ശ്രീഹരി ദേവന്മാരേയും അസുരന്മാരേയും രണ്ടുപന്തികളിലായി വെവ്വേറെ ഇരുത്തി. ശേഷം ഒരു നിരയിലിരിക്കുന്ന അസുരന്മാരെ സമീപിച്ച് മധുരവചനങ്ങളാലും വിവിധ ചേഷ്ടകളാലും അവരെ മോഹിപ്പിച്ചുകൊണ്ട് ദൂരെ മറുനിരയിലിരിക്കുന്ന ദേവന്മാർക്കു് അമൃതം വിളമ്പി. രാജൻ!, നീതിയാ‍യാലും അനീതിയായാലും നീ ചെയ്യുന്നത് ഞങ്ങൾക്കു് സമ്മതമാണു, എന്ന്, മോഹിനീവേഷധാരിയായ ഭഗവാനു് കൊടുത്ത വാക്കിനെ പാലിക്കുവാനായും, സ്തീകളോട് വാക്കുതർക്കം നടത്തുന്നവരല്ല തങ്ങളെന്ന ഡംഭു് കാണിക്കുവാനായും അസുരന്മാർ പന്തിയിൽ മറുത്തൊന്നും പറയാതെ സ്വസ്ഥാനങ്ങളിലിരിക്കുകതന്നെ ചെയ്തു. അവളെ സ്വന്തമാക്കുവാനുള്ള തീവ്രമായ ആഗ്രഹത്താലും, എതിർത്താൽ അവൾ പിന്മാറുമോ എന്ന ഭയത്താലും, അല്പം കഴിഞ്ഞായാൽ‌പോലും അമൃതം തങ്ങൾക്കും ഇവൾ വിളമ്പിയിരിക്കും എന്ന അവളിലെ നീതിനിഷ്ഠയെ ബഹുമാനിച്ചുകൊണ്ടും, ഭഗവദ്മായയാൽ നിയന്ത്രിതരായി അവരാരുംതന്നെ പ്രതികരിക്കാൻ തുനിഞ്ഞില്ല.

ഹേ രാജാവേ!, എന്നാൽ, രാഹു എന്ന അസുരൻ ദേവന്മാരുടെ വേഷമണിഞ്ഞ് അവരുടെ സംഘത്തിനിടയിൽ കയറി കുബുദ്ധിയാൽ അമൃതത്തെ പാനം ചെയ്തു. പെട്ടെന്നുതന്നെ സൂര്യനും ചന്ദ്രനും അത് ഭഗവാനെ അറിയിയ്ക്കുകയും, ഭഗവാൻ അതിതീഷ്ണമായ തന്റെ ചക്രത്താൽ രാഹുവിനെ തല ഉടലിൽനിന്നും ഛേദിച്ചുകളയുകയും ചെയ്തു. ശിരസ്സിൽനിന്നും വേർപെട്ട അവന്റെ ഉടലാകട്ടെ, അമൃതത്തെ സ്പർശിക്കുകപോലും ചെയ്യാതെ നിലത്തുവീണു. അമൃതസ്പരശമുണ്ടായതിനാൽ നശിക്കപ്പെടാത്ത അവന്റെ ശിരസ്സിനെ ബ്രഹ്മദേവൻ തമോഗുണയുക്തമായ ഒരു ഗ്രഹമായി കല്പിച്ചു. രാജാവേ!, ആയതിലുള്ള വിദ്വേഷത്താൽ രാഹു ഇന്നും സൂര്യചന്ദ്രന്മാരെ പർവ്വകാലങ്ങളിൽ ആക്രമിച്ചുകൊണ്ടിരിക്കുന്നു.

രാജൻ!, ദേവന്മാർ അമൃതപാനം ചെയ്തുകഴിഞ്ഞപ്പോൾ അസുരന്മാർ നോക്കിനിൽക്കെ ലോകഭാവനനായ ഭഗവാൻ ശ്രീഹരി തന്റെ സ്വരൂപത്തെ പ്രാപിച്ചു. ഭഗവദ്ഭക്തന്മാർക്കുമാത്രമേ ഉദ്യമസാഫല്യമുണ്ടാകുകയുള്ളൂ എന്ന് ഭഗവാൻ ഇതിലൂടെ ലോകത്തെ അറിയിച്ചിരിക്കുന്നു. കർമ്മത്തിലും കാലത്തിലും ദേശത്തിലും ചിന്തയിലും ദേവാസുരന്മാർ ഒരുപോലെയായിരുന്നുവെങ്കിലും, ഫലാനുഭവത്തിൽ അവർ രണ്ടായിപിരിഞ്ഞു. ഭഗവാനിൽ ആശ്രയം കൊണ്ട ദേവന്മാർ അമൃതത്തെ അനുഭവിക്കുകയും, അതേസമയം, അങ്ങനെയല്ലാതിരുന്ന അസുരന്മാർക്കാകട്ടെ, അത് ബലപ്രയോഗത്തിലൂടെ സ്വന്തമാക്കിയിരുന്നുവെങ്കിൽ‌പോലും, ഒടുവിൽ നഷ്ടമാകുകതന്നെ ചെയ്തു. രാജൻ!, പ്രാണൻ, ധനം, കർമ്മം, മനസ്സു്, വാക്കു് മുതലായവയാൽ സ്വന്തം ശരീരത്തേയും ആത്മജാദികളേയും മാത്രം നിമിത്തമാക്കി മനുഷ്യൻ ചെയ്യുന്ന കർമ്മങ്ങളെല്ലാം ഭേദബുദ്ധിയോടെയാണെങ്കിൽ അത് തീർത്തും വ്യർത്ഥമായിപ്പോകുന്നു. എന്നാൽ, അവ ഭേദവിചാരങ്ങളൊഴിഞ്ഞ് ഭഗവദർപ്പണമാക്കി അനുഷ്ഠിക്കപ്പെടുന്നപക്ഷം സഫലമാകുകയും ചെയ്യുന്നു. എങ്ങനെയെന്നാൽ, ഒരു വൃക്ഷത്തിന്റെ ചുവട്ടിൽ ജലം ഒഴിച്ചുകൊടുക്കുന്നതോടെ വേരിൽനിന്ന് തുടങ്ങി സകല ശിഖരങ്ങളിലും തളിരുകളിലും വരെ അതെത്തിച്ചേരുകയും വൃക്ഷമൊട്ടാകെ സമ്പുഷ്ടമാകുകയും ചെയ്യുന്നു. അതുപോലെ, നാനാത്വേന വികസിച്ച ഏകത്വമാണു് പ്രപഞ്ചവും ഈശ്വരനെന്നുമുള്ള അഭേദമായ ബോധത്താലാണു് ദേവന്മാർക്കു് പാലാഴിമഥനത്തിൽ തങ്ങളുടെ പ്രയത്നം സഫലമാക്കാൻ കഴിഞ്ഞതു.



ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം ഒമ്പതാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






Mohini cheats asuras and serves nectar to suras

2019, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

8.8 ലക്ഷ്മീസ്വയംവരവും ഭഗവാന്റെ മോഹിനീവേഷധാരണവും.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 8
(ലക്ഷ്മീസ്വയംവരവും ഭഗവാന്റെ മോഹിനീവേഷധാരണവും.)


ശ്രീശുകൻ പറഞ്ഞു: അല്ലയോ പരീക്ഷിത്തുരാജാവേ!, മഹാദേവൻ ഹലാഹലവിഷത്തെ കുടിച്ചുകൊണ്ടു് തങ്ങളുടെ സങ്കടത്തെയകറ്റിയതിനാൽ സന്തുഷ്ടരായ ദേവാസുരന്മാർ വീണ്ടും പാലാഴിയെ മഥിക്കുവാൻ തുടങ്ങി. തത്ഫലമായി കാമധേനു ആവിർഭവിച്ചു. യജ്ഞസാമഗ്രികളെ യഥേഷ്ടം ഉത്പാദിപ്പിക്കുവാൻ കഴിവുള്ളവളാണു കാമധേനു. ആയതിനാൽ, ബ്രഹ്മലോകപ്രാപ്തിക്കുതകുന്ന യജ്ഞത്തിനു് സഹായകമായ ആ പശുവിനെ ഋഷികൾ സ്വീകരിക്കുകയുണ്ടായി. പിന്നീടു് പാലാഴിയിൽനിന്നും ഉച്ചൈശ്രവസ്സെന്ന നാമത്തിൽ ചന്ദബിംബസമാനമായ ഒരു വെള്ളക്കുതിര ഉണ്ടായി. അതിൽ മഹാബലി തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ, ഭഗവാൻ ഹരിയുടെ മുൻകൂട്ടിയുള്ള ആദേശമനുസരിച്ചു് ഇന്ദ്രൻ അതിൽ തന്റെ ഇഷ്ടം പ്രകടിപ്പിച്ചില്ല. അതിനുശേഷം പൊന്തിവന്നതു് ഗജവീരനായ നാലുകൊമ്പുള്ള ഐരാവതമായിരുന്നു. മഹാദേവന്റെ കൈലാസമഹിമയെ വെല്ലുവിളിക്കാൻ പോന്ന അഴകോടുകൂടി അതു് ഉയർന്നുവന്നു. തുടർന്നു്, കൌസ്തുഭം പ്രത്യക്ഷമായി. അതിനെ വിഷ്ണുഭഗവാൻ തന്റെ മാറിടത്തിനലങ്കാരമാക്കി. പിന്നീടു് പാരിജാതവൃക്ഷം വന്നു. സുരലോകവിഭൂഷണമായ ആ വൃക്ഷം, ഹേ പരീക്ഷിത്തേ!, അങ്ങു് ചെയ്യുന്നതുപോലെ, അഭീഷ്ടവസ്തുക്കൾക്കായി അർത്ഥിക്കുന്നവരുടെ ആഗ്രഹങ്ങൾ എക്കാലവും പൂർണ്ണമാക്കുന്നു. അതിനുശേഷം കഴുത്തിൽ പൊൻപതക്കങ്ങളും ഉടലിൽ അഴകുള്ള വസ്ത്രങ്ങളും അണിഞ്ഞുകൊണ്ടു് അപ്സരസ്സുകളുണ്ടായി. അവർ തങ്ങളുടെ ചേഷ്ടിതങ്ങളോടെ സ്വർല്ലോകവാസികളെ രഞ്ജിപ്പിക്കുന്നു.

അല്ലയോ രാജൻ!, അതിനുശേഷം, സൌദാമിനീകിരണങ്ങളെപ്പോലുള്ള സ്വകാന്തിയാൽ ദിക്കുകളെ പ്രകാശമയമാക്കിക്കൊണ്ടു് ഐശ്വര്യദേവതയും വിഷ്ണുപരായണയുമായ സാക്ഷാത് ശ്രീമഹാലക്ഷ്മി ആവിർഭവിച്ചു. ദേവന്മാരും, അസുരന്മാരും, മനുഷ്യരും, മറ്റു സകലരുംതന്നെ, അവളുടെ സൌന്ദര്യം, യൌവ്വനം, നിറം, എന്നിവയിൽ ആകൃഷ്ടരായി ആ ദേവിയിൽ ആഗ്രഹം പ്രകടിപ്പിച്ചു. ദേവേന്ദ്രൻ പെട്ടെന്നുതന്നെ അത്യത്ഭുതമായ ഒരിരിപ്പിടം അവൾക്കു് സമ്മാനിച്ചു. നദികളുടെ മൂർത്തരൂപങ്ങൾ പെട്ടെന്നു് ശുദ്ധജലം നിറച്ച ഹേമകലശങ്ങളുമായി വന്നു. ഭൂമീദേവി അഭിഷേകത്തിനുള്ള സകലതും ചട്ടവട്ടമാക്കി. ഗോക്കൾ വിശുദ്ധിയ്ക്കായി പഞ്ചഗവ്യങ്ങൾ നൽകി. വസന്തമാകട്ടെ, പലതരം പുഷ്പങ്ങളും കൊണ്ടുവന്നു. ഋഷികൾ വിധിപൂർവ്വകമായ അഭിഷേകകർമ്മങ്ങൾ ചെയ്തു. ഗന്ധർവ്വന്മാർ മംഗളഗീതങ്ങൾ പാടി. നർത്തകിമാർ ആടുകയും പാടുകയും ചെയ്തു. മേഘങ്ങൾ വ്യത്യസ്ഥങ്ങളായ വാദ്യങ്ങളും ശംഖധ്വനികളും മറ്റും മുഴക്കി. തുടർന്നു്, ബ്രാഹ്മണർ വേദമന്ത്രങ്ങളുച്ചരിച്ചുകൊണ്ടിരിക്കെ, ദിഗ്ഗജങ്ങൾ ലക്ഷ്മീഭഗവതിയെ പൂർണ്ണകുംഭങ്ങൾകൊണ്ടഭിഷേകം ചെയ്തു.

ഹേ രാജാവേ!, സമുദ്രരാജാവു് മഞ്ഞപ്പട്ടുകൊണ്ടുണ്ടാക്കിയ വിശിഷ്ടവസ്ത്രങ്ങളെ അവൾക്കു് സമ്മാനിച്ചു. വരുണൻ വൈജയന്തിമാല കൊണ്ടുവന്നു. മധുഗന്ധമാസ്വദിച്ചുകൊണ്ടു് അതിനുചുറ്റും വണ്ടുകൾ വട്ടമിട്ടുപറന്നു. പ്രജാപതിയായ വിശ്വകർമ്മാവു് ദേവിയ്ക്കു് വിവിധ ആഭരണങ്ങൾ നിർമ്മിച്ചുനൽകി. സരസ്വതിദേവി മുത്തുമാലയും കൊടുത്തു. ബ്രഹ്മദേവൻ താമരപ്പൂവും, നാഗങ്ങൾ കമ്മലുകളും സമ്മാനിച്ചു. ബ്രാഹ്മണർ അവൾക്കുവേണ്ടി സ്വസ്തിവചനങ്ങൾ ഉച്ചരിച്ചു. ഒളിവീശുന്ന കനകകുണ്ഡലങ്ങൾ ശ്രീമഹാലക്ഷ്മിയുടെ കവിൾത്തടങ്ങളിൽ തട്ടിയുലഞ്ഞു. സുന്ദരവദനയായ ലക്ഷ്മീഭഗവതി ചുറ്റും വണ്ടുകൾ മുരളുന്ന ഒരു പൂമാലയെ തന്റെ തൃക്കൈയ്യാലെടുത്തുകൊണ്ടു് മന്ദമന്ദം ലജ്ജയോടുകൂടി നടന്നുതുടങ്ങി. സുന്ദരിയും യൌവ്വനയുക്തയുമായ ദേവി, കാൽച്ചിലമ്പുകളുടെ മധുരനാദത്തോടുകൂടി, സഞ്ചരിക്കുന്ന സ്വർണ്ണലതയോ എന്നുതോന്നുമാറു്, അങ്ങുമിങ്ങും പരിലസിച്ചു. അവൾ ഗന്ധർവ്വയക്ഷാസുരസിദ്ധചാരണദേവന്മാർക്കിടയിൽ തനിക്കനുയോജ്യനാഒരു രക്ഷകനെ നോക്കിനടന്നു. എന്നാൽ, ഏറെ തിരഞ്ഞിട്ടും അങ്ങനെയൊരു പുരുഷനെ അവൾക്കു് കണ്ടെടുക്കാൻ സാധിച്ചില്ല. കാരണം, തപഃശക്തിയുള്ളവർക്കു് കോപത്തിന്മേൽ വിജയം കൈവന്നിട്ടില്ല. ജ്ഞാനമുള്ളവരിലാകട്ടെ, ധനമാനാദികളിലുള്ള ആസക്തി നശിച്ചിട്ടില്ല. മഹിമയുള്ളവനാണെങ്കിലും ചിലരിൽ കാമവിചാരം വർദ്ധിച്ചിരിക്കുന്നു. ചിലരാകട്ടെ, സർവ്വകാര്യങ്ങളിലും വിഷ്ണുവിനെ ആശ്രയിച്ചുമാത്രം ജീവിക്കുന്നവരാണു. ചിലരിൽ ധർമ്മബോധമുണ്ടു്, എന്നാൽ ദീനാനുകമ്പ അവരിൽ തൊട്ടുതീണ്ടിയിട്ടില്ല. ചിലരിലാകട്ടെ, ത്യാഗബുദ്ധിയുണ്ടു, എന്നാൽ മോക്ഷത്തിനുള്ള മാർഗ്ഗം അവർക്കറിയില്ലെന്നിരിക്കുന്നു. ചിലർ ശൂരന്മാരാണു, പക്ഷേ ആ ഭാവം അവരിൽ സ്ഥായിയായി നിലനിൽക്കുന്നില്ല. ചിലരാണെങ്കിൽ സർവ്വഗുണങ്ങൾക്കുമതീതരായി സദാ സമാധിഷ്ഠരായിരിക്കുന്നു. ചിലർ ദീർഘായുസ്സുള്ളവരാണെങ്കിലും സ്ത്രീകളോടു് ഇണക്കം പോരാ. മറ്റുചിലർക്കു് ആ ഗുണമുണ്ടെങ്കിൽ അവർ അല്പായുസ്സുകളുമാണു. എന്നാൽ, ചിലരിൽ ഈ രണ്ടുഗുണങ്ങളും ചേർന്നിട്ടുണ്ടു്, എന്നാൽ, അവരാകട്ടെ, അമംഗലചേഷ്ടകളിൽ വ്യാപൃതരായിരിക്കുന്നു. എന്നാൽ ഒരാൾമാത്രം സർവ്വഗുണസമ്പന്നനാണു, പക്ഷേ, അയാളാകട്ടെ, തിരിച്ചു് ലക്ഷ്മീദേവിയെ ആഗ്രഹിക്കുന്നുമില്ല.

രാജൻ!, ഇങ്ങനെ ഓരോരുത്തരേയും കണ്ടറിഞ്ഞതിനുശേഷം, ലക്ഷ്മീദേവി തന്നെ ആഗ്രഹിക്കാത്തവനാണെങ്കിലും, സർവ്വഗുണങ്ങളുമുള്ളതുകൊണ്ടും, സ്വാശ്രിതനാകയാലും, പ്രകൃതിഗുണങ്ങൾക്കതീതനായതുകൊണ്ടും, സർവ്വൈശ്വര്യസിദ്ധികൾക്കും ഏകാശ്രയമായതുകൊണ്ടും, ഭഗവാൻ ശ്രീഹരിയെത്തന്നെ തന്റെയാഗ്രഹത്തിനൊത്ത വരനായി സ്വീകരിച്ചു. മത്തഭ്രമരങ്ങളാൽ ചുറ്റപ്പെട്ട കമനീയമായ ആ പുത്തൻ താമരമാലയെ ശ്രീമഹാലക്ഷ്മി ശ്രീഹരിയുടെ കഴുത്തിൽ അണിയിച്ചു. പിന്നീടു്, താൻ കുടികൊള്ളേണ്ടതായ ആ വിരിമാറിടത്തെ ലജ്ജയോടെ നോക്കിക്കൊണ്ടു് അവൾ ഭഗവാനോടുചേർന്നുനിന്നു. മൂലോകങ്ങളുടേയും പിതാവായ ഭഗവാൻ സർവ്വൈശ്വര്യങ്ങളുടേയും അധിഷ്ഠാനമായ ലക്ഷ്മീഭഗവതിക്കു് തന്റെ തിരുമാറിടത്തിൽ സുസ്ഥിരമായ സ്ഥാനം കല്പിച്ചുകൊടുത്തു. അവിടെ കുടികൊണ്ടു് ആ ദേവി കരുണയും കടാക്ഷവും നിറഞ്ഞ വീക്ഷണത്താൽ സ്വസന്താനങ്ങളായ ത്രിലോകവാസികൾക്കു് വേണ്ടതെല്ലാം നലകിയനുഗ്രഹിച്ചുകൊണ്ടിരിക്കുന്നു. പെട്ടെന്നുതന്നെ അവിടെ വിവിധ വാദ്യഘോഷങ്ങളും ശംഖധ്വനികളും മുഴങ്ങി. അപ്സരസ്സുകൾ ആടുകയും പാടുകയും ചെയ്തു. ബ്രഹ്മാദിദേവകളും, അംഗിരസ്സാദി വിശ്വസൃഷ്ടാക്കളും പുഷ്പവൃഷ്ടി ചൊരിഞ്ഞു. അവർ വിവിധ വേദസൂക്തങ്ങളാൽ ഭഗവാൻ ഹരിയുടെ മഹിമാകഥനം ചെയ്തു. ദേവന്മാരേയും പ്രജാപാലകരേയും ശ്രീമഹാലക്ഷ്മി സർവ്വൈശ്വര്യങ്ങളും പ്രദാനം ചെയ്തനുഗ്രഹിച്ചു. സത്ഗുണസമ്പന്നരായി അവർ പരമമായ ആനന്ദത്തെ പ്രാപിച്ചു.

ഹേ രാജൻ!, ലക്ഷ്മീഭഗവതിയുടെ കാരുണ്യം നഷ്ടമായതിനെത്തുടർന്നു്, ദൈത്യന്മാരും ദാനവന്മാരുമൊക്കെ ശക്തി ക്ഷയിച്ചവരായും നിർല്ലജ്ജന്മാരായും കാമലോലുപന്മാരായും നിരുത്സാഹികളുമായി ഭവിച്ചു. എങ്കിലും അവർ വീണ്ടും സമുദ്രമഥനം ആരംഭിച്ചു. തത്ഫലമായി കമലലോചനയായ വാരുണീദേവി ആവിർഭവിക്കുകയും, മഹാവിഷ്ണുവിന്റെ അനുമതിയോടെ അവളെ അസുരന്മാർ സ്വീകരിക്കുകയും ചെയ്തു.

മഹാരാജൻ!, പെട്ടെന്നു്, ആ പാൽക്കടലിൽനിന്നും അത്യാശ്ചര്യരൂപനായ ഒരു പുരുഷൻ പ്രത്യക്ഷനായി. അവന്റെ കൈത്തണ്ടകൾ നീണ്ടുതടിച്ചവയായിരുന്നു. ശംഖു കടഞ്ഞ കഴുത്തഴകോടുകൂടിയും, ചുവന്ന കണ്ണിണകളോടുകൂടിയും, ശ്യാമാഭനായും, യൌവ്വനയുക്തനായി പൂമാലയണിഞ്ഞും, സർവ്വാഭരണവിഭൂഷിതനായും, മഞ്ഞപ്പട്ടുടുത്തും, വിരിഞ്ഞ മാറിടത്തോടുകൂടിയും, മിന്നിത്തിളങ്ങുന്ന കനകകുണ്ഡലങ്ങളണിഞ്ഞും, അറ്റം ചുരുണ്ട കേശഭാരത്തോടുകൂടിയും, സിംഹപരാക്രമിയായും, കങ്കണങ്ങളണിഞ്ഞവനായും, അമൃതകുംഭത്തെയേന്തിയ കൈകളോടുകൂടിയും ഭഗവാൻ ശ്രീഹരിയുടെ അംശാവതാരമായ, ഹവിർഭാഗാധികാരിയായ, ആയുർവേദവിജ്ഞാനത്തിന്റെ പിതാവായ വിശ്വവിഖ്യാതനായ ശ്രീ ധന്വന്തരീമൂർത്തി അവതാരം ചെയ്തു.

രാജൻ!, പെട്ടെന്നു്, കൈയ്യിൽ അമൃതുമായി നിന്നരുളുന്ന ധന്വന്തരീമൂർത്തിയെ കണ്ടു് സകലതും ഒറ്റയ്ക്കു് കൈക്കലാക്കാനുള്ള അത്യാഗ്രഹത്തോടുകൂടി അസുരന്മാരെല്ലാം ചേർന്നു് ആ അമൃതകലശത്തെ ബലാത്കാരത്താൽ തട്ടിയെടുത്തു. അസുരന്മാർ അമൃതവുമായി സ്ഥലം വിട്ടതറിഞ്ഞു് സന്തപ്തചിത്തരായി ദേവന്മാർ ശ്രീഹരിയെ ശരണം പ്രാപിച്ചു. അവരുടെ ദയനീയമായ അവസ്ഥയെക്കണ്ടു് സർവ്വാഭീഷ്ടപ്രദായകനായ ഭഗവാൻ അവരോടു് പറഞ്ഞു: ദേവകളേ!, നിങ്ങൾ ദുഃഖിക്കാതിരിക്കുക!. എന്റെ മായാശക്തിയാൽ അസുരന്മാർക്കിടയിൽ ഭിന്നത സൃഷ്ടിച്ചു് നിങ്ങളുടെ അഭീഷ്ടം ഞാൻ സാധിപ്പിച്ചുകൊള്ളാം.

രാജാവേ! അവിടെ അമൃതക്കൊതിമൂത്ത അസുരന്മാർക്കിടയിൽ ഞാൻ മുമ്പേ’, ഞാൻ മുമ്പേ’, നീയല്ല, നീയല്ല എന്നിങ്ങനെ പരസ്പരം തർക്കം തുടങ്ങി. അവരിൽ ചിലർ പറഞ്ഞു: സുരാസുരന്മാരുടെ തുല്യപ്രയത്നം കൊണ്ടാണു് ഈ അമൃതകുംഭം സിദ്ധിച്ചതു. സത്രയാഗത്തിലെന്നതുപോലെ ഇതിലും അവർ തുല്യമായ പങ്കിനർഹരാണു. ഇതു് സനാതനധർമ്മമാണു.

ശ്രീശുകൻ തുടർന്നു: രാജാവേ!, ഇങ്ങനെ പറഞ്ഞുകൊണ്ടു് ശക്തി ക്ഷയിച്ചവരും വിരോധികളുമായ ചില അസുരന്മാർ ശക്തന്മാരായ ചില അസുരന്മാർക്കെതിരെ വാദിച്ചുകൊണ്ടിരുന്നു. ഈ തക്കം നോക്കി, ഭഗവാൻ അത്യാശ്ചര്യകരവും അനിർദ്ദേശ്യവുമായ മോഹിനീരൂപത്തെ ധരിച്ചു. രാജൻ!, കണ്ടാൽ നീത്താമരയ്ക്കുതുല്യം സൌന്ദര്യമാർന്നതായിരുന്നു ആ രൂപം. അവളുടെ ഓരോ അംഗങ്ങളും സ്ത്രീസൌന്ദര്യത്തിന്റെ മൂർത്തീഭാവങ്ങളായിരുന്നു. കാതുകളിൽ കനകകുണ്ഡലങ്ങളണിഞ്ഞിരിക്കുന്നു. മിന്നിത്തിളങ്ങുന്ന കവിൾത്തടങ്ങളും ഉയർന്ന നാസികയും അവളുടെ തിരുമുഖത്തിനു് മാറ്റു് കൂട്ടുന്നു. നവയൌവ്വനത്താൽ അഴകൊത്ത സ്തനങ്ങൾ. കൃശമായ ഉദരം. ആ മുഖസൌന്ദര്യത്തിൽ ആകൃഷ്ടരായ വണ്ടുകൾ അവൾക്കുചുറ്റും മൂളിപ്പറക്കുന്നു. അവയുടെ നാദത്താൽ സംഭ്രമിക്കുന്ന കണ്ണിണകൾ. മല്ലികപ്പൂക്കളാൽ കോർത്തിണക്കിയ മാല്യം മുടിയിൽ ചൂടിയിരിക്കുന്നു. അഴകാർന്ന കഴുത്തിൽ വിവിധയിനം ആഭരണങ്ങളണിഞ്ഞിരിക്കുന്നു. തോൾവളകളാലലംകൃതമായ ഭുജങ്ങൾ. നിർമ്മലമായ പുടവചുറ്റിയ തിരുവുടൽ. കാഞ്ചി പരിലസിക്കുന്ന അരക്കെട്ടു്. കാൽചിലമ്പുകൾ കൊഞ്ചിച്ചിരിക്കുന്നു. നാണം കുതിർന്ന അവളുടെ പുരികക്കൊടികളുടെ ശൃഗാരചേഷ്ടകളും കടാക്ഷവീക്ഷണങ്ങളും ആ അസുരപതികളുടെ മനസ്സുകളിൽ കാമത്തെ വളർത്തി."

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം എട്ടാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






 Lakshmi swayamvaraam, Lord Vishnu's Mohini form

2019, ഒക്‌ടോബർ 2, ബുധനാഴ്‌ച

8.7 മഹാദേവൻ കാളകൂടവിഷത്തെ പാനം ചെയ്യുന്നതു.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 7
(മഹാദേവൻ കാളകൂടവിഷത്തെ പാനം ചെയ്യുന്നതു.)


ശ്രീശുകൻ പറഞ്ഞു: ഹേ കുരുവംശോത്തമാ!, ദേവന്മാരും അസുരന്മാരും ചേർന്നു് സർപ്പരാജാവായ വാസുകിയെ ക്ഷണിച്ചുവരുത്തി, ഫലഭാഗം നൽകാമെന്ന വാഗ്ദാനത്തോടുകൂടി പാലാഴിമഥനത്തിനായി മന്ദരപർവ്വതത്തിനുചുറ്റും അവനെ കയറായി ഉപയോഗിച്ചു. സുരാസുരസംഘം ഉത്സാഹത്തോടെ മഥനം തുടങ്ങി. വിഷ്ണുഭഗവാൻ ആദ്യംതന്നെ വാസുകിയുടെ മുഖഭാഗം പിടിച്ചു. ഉടൻ‌തന്നെ ദേവന്മാരും ഭഗവാനെ പിന്തുടർന്നു. എന്നാൽ, ഭഗവാന്റെ ആ പ്രവൃത്തിയെ അസുരന്മാരെതിർത്തു. അവർ പറഞ്ഞു: സർപ്പങ്ങളുടെ അശുഭഭാഗമായ വാൽഭാഗം ഞങ്ങൾ പിടിക്കുകയോ? അസംഭവ്യം!. വേദശാസ്ത്രപരിജ്ഞാനമുള്ളവരും വിദ്യാഭ്യാസസമ്പന്നന്മാരുമായ ഞങ്ങൾ അസുരന്മാർ നല്ല വംശത്തിൽ ജനിച്ചവരും കർമ്മം കൊണ്ടു് പേരും പെരുമയും നേടിയവരുമാണു.

ശ്രീശുകൻ തുടർന്നു: അല്ലയോ രാജൻ!, ഇങ്ങനെ പറഞ്ഞുകൊണ്ടു് അവർ നിന്നിടത്തുനിന്നും അനങ്ങാതെ നിലയുറപ്പിച്ചു. അവരെക്കണ്ടു് ഭഗവാൻ പുഞ്ചിരിതൂകിക്കൊണ്ടു് വാസുകിയുടെ തലഭാഗം വിട്ടുകൊടുക്കുകയും, വാൽഭാഗം പിടിയ്ക്കുകയും ചെയ്തു. ഇങ്ങനെ ദേവാസുരന്മാർ അത്യുത്സാഹത്തോടുകൂടി അമൃതലാഭത്തിനായി പാലാഴിമഥനം ആരംഭിച്ചു. അല്ലയോ പാണ്ഡുനന്ദനാ!, പെട്ടെന്നു്, കറങ്ങിയുലയുന്ന പർവ്വതം അടിയിൽ താങ്ങില്ലാതെ ഭാരത്താൽ സമുദ്രത്തിന്റെ അഗാധതയിലേക്കു് ആണ്ടുപോകാൻ തുടങ്ങി. തങ്ങളുടെ പ്രയത്നം വിധിയുടെ വൈഭവത്താൽ വൃഥാവിലായിപ്പോകുന്നതുകണ്ട ദേവാസുരന്മാരുടെ ഹൃദയവും മുഖവും ദുഃഖത്താൽ വിളറിവെളുത്തു.

(കൂർമ്മാവതാരം)
രാജാവേ!, വിഘ്നേശ്വരൻ വരുത്തിവച്ച ഈ വിനയെ കണ്ടിട്ടു്, സർവ്വശക്തനായ ശ്രീഹരി അതിബൃഹത്തായ ഒരു ആമയുടെ രൂപം സ്വീകരിച്ചുകൊണ്ടു് ഇളകിമറിയുന്ന ആ സമുദ്രത്തിലേക്കിറങ്ങി താണുപൊയ്ക്കൊണ്ടിരുന്ന മന്ദരപർവ്വതത്തെ താങ്ങി മുകളിലേക്കുയർത്തി. ഉയർന്നുവരുന്ന പർവ്വതത്തെകണ്ടു് സന്തോഷത്തോടെ ദേവകളും അസുരന്മാരും സമുദ്രമഥനം പുനരാരംഭിച്ചു. വീണ്ടും അതു് താഴ്ന്നിറങ്ങാനിടവരാതെ ലക്ഷം യോജനവരുന്ന ഒരു മഹാദ്വീപത്തെപ്പോലെ കൂർമ്മാവതാരം തന്റെ പൃഷ്ഠഭാഗത്താൽ ആ പർവ്വതത്തെ താങ്ങിനിർത്തി. ഹേ ശ്രീമാൻ!, തന്റെ മുതുകിലിരുന്നു് വട്ടം ചുഴലുന്ന മഹാപർവ്വതത്തിന്റെ ചുഴറ്റലിനെ സുഖമുളവാക്കുന്ന ഒരുതരം സ്പർശനമായിമാത്രമേ ആ ആദികൂർമ്മത്തിനു് തോന്നിയുള്ളൂ. ഭഗവാൻ ആസുരശക്തിരൂപത്തിൽ അസുരന്മാരിലും, ദൈവീകശക്തിരൂപത്തിൽ ദേവന്മാരിലും, അബോധാവസ്ഥയുടെ രൂപത്തിൽ വാസുകിയിലേക്കും പ്രവേശിച്ചു. സഹസ്രബാഹുവായ മറ്റൊരു ഗിരീന്ദ്രനെപ്പോലെ അതിബൃഹത്തായ മന്ദരപർവ്വതന്നെ മറിയാതെയും ചരിയാതെയും മുകളിൽനിന്നും പിടിച്ചുകൊണ്ടു് ഭഗവാൻ അന്തരീക്ഷത്തിൽ സ്ഥിതിചെയ്തു. ബ്രഹ്മാദിദേവതകൾ ദിവ്യപുഷ്പവൃഷ്ടിയോടെ സ്തുതിഗീതങ്ങൾ പാടി. അതിൽ ശക്തിവർദ്ധിച്ച ദേവാസുരന്മാർ പാലാഴിയെ ഊക്കോടെ കടയാൻ തുടങ്ങി. നക്രം മുതലായ ജലജന്തുക്കൾ പരവശരായി ആ സമുദ്രജലത്തിൽ ഇളകിമറിഞ്ഞു. അങ്ങനെ താഴെയും മുകളിലുമായി മന്ദരപർവ്വതത്തെ താങ്ങിനിർത്തിയും, ദേവാസുരന്മാർക്കു് കരുത്തേകിയും, വാസുകിയെ അബോധാവസ്ഥയിലാക്കി അവനെ ശരീരവേദനയിൽനിന്നും രക്ഷപ്പെടുത്തിയും, സുരാസുരന്മാരെ കേവലം നിമിത്തമാക്കിക്കൊണ്ടു് ഭഗവാൻ ശ്രീഹരി സ്വയം പാലാഴിയെ മഥനം ചെയ്തു.


രാജൻ!, വാസുകിയുടെ എണ്ണമറ്റ നേത്രങ്ങളിൽനിന്നും മുഖശ്വാസങ്ങളിൽനിന്നും ഉതിർന്ന അഗ്നിയാലും പുകയാലും പൌലോമൻ, കാലകേയൻ, മഹാബലി, ഇല്വലൻ, മുതലായ അസുരന്മാർ, കാട്ടുതീയിൽ‌പ്പെട്ട വൃക്ഷങ്ങളെപ്പോലെ, നിലം‌പൊത്തി. ആ തീജ്വാലയിൽ ദേവന്മാരുടേയും കാന്തി നഷ്ടപ്പെട്ടു. അവരുടെ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം പുകമൂടി കറത്തിരുണ്ടു. പക്ഷേ, ഭഗവദ്വശങ്ങളായിത്തീർന്ന കാർമേഘങ്ങളെ പെയ്യിച്ചുകൊണ്ടു് ഭഗവാൻ അവരുടെ ക്ഷീണമകറ്റി. പെട്ടെന്നുതന്നെ അവിടെ തണുത്തകാറ്റു് വീശി അവർക്കു് കുളിർമ ചൊരിഞ്ഞു. അവർ വീണ്ടും തങ്ങളുടെ ഉദ്യമത്തിലേർപ്പെട്ടു. പക്ഷേ, ഏറെ കടഞ്ഞിട്ടും അമൃതം പൊന്തിവരാത്തതുകണ്ടു് പിന്നീടു് ഭഗവാൻ‌തന്നെ കടച്ചിൽ ആരംഭിച്ചു.

ശ്യാമളനിറം പൂണ്ട തിരുവുടലിൽ മഞ്ഞപ്പട്ടണിഞ്ഞിരിക്കുന്നു. കാതുകളിൽ കുണ്ഡലങ്ങളിളകിയാടുന്നു. കേശഭാരം കാറ്റിലുലയുന്നു. വനമാല ആ തിരുമാറിനെ കെട്ടിപ്പുണർന്നുകൊണ്ടാടിയുലയുന്നു. ചുവന്ന കണ്ണുകൾ. തന്റെ തൃക്കരങ്ങളാൽ വാസുകിയെ പിടിച്ചുകൊണ്ടു് മന്ദരപർവ്വത്തെക്കൊണ്ടു് പാലാഴിയെ കടയുന്ന ഭഗവാനെ കണ്ടാൽ മറ്റൊരു പർവ്വതമാണെന്നു് തോന്നി. കൂടാതെ പർവ്വതത്തിനു് താങ്ങായി കൂർമ്മരൂപിയായി അതിനെ അടിയിൽനിന്നും താങ്ങിനിർത്തുകയും ചെയ്തു. സമുദ്രം തീവ്രമായി മഥിക്കപ്പെടുകയാണു. മത്സ്യങ്ങൾ വട്ടം ചുഴലുന്നു. ചീങ്കണ്ണീ, നീർപ്പാമ്പുകൾ, ആമകൾ എന്നീ ജലജീവികൾ കരയിലേക്കടിഞ്ഞുകൂടുന്നു. തിമിമത്സ്യങ്ങൾ, കടലാനകൾ, മുതലകൾ, തിമിംഗലങ്ങൾ എന്നിവയാൽ വിക്ഷുബ്ധമായ ആ മഹാസമുദ്രത്തിൽനിന്നും ആദ്യമായി ഹാലാഹലം എന്ന അത്യുഗ്രമായ വിഷം പൊന്തിവന്നു.

അല്ലയോ രാജാവേ!, ആ വിഷം മേലുംകീഴുമില്ലാതെ നാനാദിശകളിലേക്കും വ്യാപരിക്കാൻ തുടങ്ങി. അതുകണ്ടു് പരിഭ്രാന്തരായ പ്രജകൾ അശരണരായി പ്രജാപതിമാരോടൊപ്പം മഹാദേവനിൽ അഭയം പ്രാപിച്ചുകൊണ്ടു് ഓടിയടുത്തു. സർവ്വമുനികളാലും സമ്മതനായ മഹാദേവൻ കൈലാസാചലത്തിൽ ലോകസംഗ്രഹാർത്ഥം തപസ്സനുഷ്ഠിക്കുകയായിരുന്നു. ദേവീസമേതനായി കൈലാസത്തിൽ ഇരുന്നരുളുന്ന ഗിരീശനുമുന്നിൽ അവർ സ്തുതികളോടുകൂടി ദണ്ഡനമസ്ക്കാരം ചെയ്തു.

ശൈവവൈഷ്ണവഭേദങ്ങളെ കാണാത്ത പ്രജാപതിമാർ പറഞ്ഞു: അല്ലയോ ദേവാദിദേവാ!, ശ്രീമഹാദേവാ!, സകലചരാചരങ്ങളുടേയും ആത്മാവും സൃഷ്ടാവുമായ അവിടുത്തെ തിരുമുമ്പിൽ ഞങ്ങൾ ആശ്രിതരായിരിക്കുകയാണു. മൂന്നുലോകങ്ങളേയും ദഹിപ്പിക്കുമാറുള്ള ഈ കൊടിയ വിഷത്തിൽനിന്നും ഞങ്ങളെ രക്ഷിച്ചരുളിയാലും!. സർവ്വഭൂതങ്ങളുടേയും ബന്ധത്തിനും മോക്ഷത്തിനും നിയന്താവായവൻ അങ്ങുമാത്രമാണു. പ്രപന്നാത്മാക്കളുടെ ആർത്തിയെ ഇല്ലാതാക്കുന്ന ലോകത്തിന്റെ ഏകഗുരുവായ അങ്ങയെ അതിനാൽ വിവേകികൾ ആരാധിക്കുന്നു. വിഭോ!, ഭൂമൻ!, സർവ്വസാക്ഷിയായ അങ്ങുന്നു് സൃഷ്ടിസ്ഥിതിസംഹാരങ്ങൾക്കായി ത്രിഗുണങ്ങളെ ഓരോന്നായി സ്വീകരിച്ചുകൊണ്ടു് അതാതുകാലങ്ങളിൽ ബ്രഹ്മാവെന്നും, വിഷ്ണുവെന്നും ശിവനെന്നുമുള്ള വ്യത്യസ്ഥനാമങ്ങളോടെ ലീലകളാടുന്നു. സത്തും അസത്തുമായ സകലഭാവങ്ങളേയും ഭവിപ്പിക്കുന്ന നിന്തിരുവടി പരമഗുഹ്യമായ ബ്രഹ്മതത്വമാണു. നാനാശക്തിരൂപങ്ങളോടെ ഈ ജഗത്തായി പരിണമിച്ചിരിക്കുന്നവനും അങ്ങുതന്നെ. ഭഗവാനേ!, വേദം അങ്ങിൽനിന്നുണ്ടായിരിക്കുന്നു. പ്രാണേന്ദ്രിയങ്ങൾക്കും, പഞ്ചമഹാഭൂതങ്ങൾക്കും, ത്രിഗുണങ്ങൾക്കും, മഹതത്വത്തിനും അങ്ങുതന്നെ പരമകാരണമായിരിക്കുന്നു. നിന്തിരുവടി കാലസ്വരൂപനാണു. സത്യവും ഋതവുമായ ധർമ്മവും അങ്ങുതന്നെ. , , മ്, എന്നിവയുടെ സമുച്ചയമായ ഓംകാരവും അങ്ങിൽത്തന്നെ അധിഷ്ഠിതമായിരിക്കുന്നു.

അല്ലയോ സർവ്വലോകകാരണനായ ഭഗവാനേ!, അഗ്നിയെ അവിടുത്തെ തിരുമുഖമായും, ഭൂമിയെ അവിടുത്തെ പദകമലമായും, കാലത്തെ അവിടുത്തെ ചലനമായും, ദിശകളെ അവിടുത്തെ കർണ്ണങ്ങളായും, ജലരാജനായ വരുണൻ നിന്തിരുവടിയുടെ രസനേന്ദ്രിയമായും ജ്ഞാനികൾ പറയുന്നു. ആകാശം അങ്ങയുടെ നാഭീദേശമാകുന്നു. വായു അങ്ങയുടെ ശ്വാസനവുമാകുന്നു. സൂര്യൻ നേത്രവും, ജലം രേതസ്സുമത്രേ!. നിന്തിരുവടി സകലഭൂതങ്ങൾക്കും ഏകാശ്രമാകുന്നു. ചന്ദ്രൻ അവിടുത്തെ മനസ്സും, സ്വർഗ്ഗലോകം അങ്ങയുടെ ശിരസ്സുമാണു. അല്ലയോ വേദസ്വരൂപാ!, സമുദ്രങ്ങൾ അവിടുത്തെ ഉദരവും, പർവ്വതങ്ങൾ അസ്ഥികളും, സസ്യലതാതികൾ അങ്ങയുടെ രോമങ്ങളും, ചന്ദസ്സുകൾ അങ്ങയുടെ സപ്തധാതുക്കളും, വേദോക്തമായ കർമ്മങ്ങളഖിലവും അങ്ങയുടെ ഹൃദയവുമാകുന്നു. ഭഗവാനേ!, തത്പുരുഷം, അഘോരം, സദ്യോജാതം, വാമദേവം, ഈശാനം എന്നിങ്ങനെ അഞ്ചു് ഉപനിഷത്തുക്കൾ അങ്ങയുടെ തിരുമുഖങ്ങളത്രേ!. അവയാൽത്തന്നെ മുപ്പത്തിയെട്ടുകലകളുൾപ്പെടുന്ന മന്ത്രസംഹിതകൾ സംജാതമായി. ശിവൻ എന്ന നാമത്തിൽ അങ്ങു് സ്വയംജ്യോതിരൂപനായി നിലകൊള്ളുന്നു. നിന്തിരുവടി ആ പരമാത്മതത്വം തന്നെയാകുന്നു. അധർമ്മങ്ങളിൽ അങ്ങയുടെ നിഴൽ പതിഞ്ഞുനിൽക്കുന്നു. സത്വാദിത്രിഗുണങ്ങൾ അവിടുത്തെ മൂന്നുനേത്രങ്ങളാകുന്നു. ചന്ദോമയങ്ങളായ വേദഗ്രന്ഥങ്ങൾ അങ്ങയിൽനിന്നുളവായിരിക്കുന്നു. കാരണം, അവിടുത്തെ കാരുണ്യം കൂടാതെ യാതൊരു പണ്ഡിതന്മാർക്കും അതിനെ രചിക്കുവാൻ സാധ്യമല്ല.

അല്ലയോ ഗിരീശാ!, പ്രപഞ്ചാതീതമായ അവിടുത്തെ ഈ ജ്യോതിസ്വരൂപം ലോകപാലകന്മാർക്കോ, ബ്രഹ്മാവിനോ, ദേവേന്ദ്രനോ, വിഷ്ണുവിനോ അറിവുള്ളതല്ല. ആ രൂപത്തെ ത്രിഗുണങ്ങൾ സ്പർശിക്കുന്നില്ല. കാരണം, അതു് ഭോദോപാധിരഹിതമായ വിശുദ്ധബ്രഹ്മമാകുന്നു. അവിടുത്തെ തൃക്കണ്ണിൽനിന്നുതിർക്കുന്ന അഗ്നിനാളങ്ങളാൽ ഈ ലോകം സംഹരിക്കപ്പെടുമ്പോൾ സർവ്വം ഇവിടെ ഭസ്മമാകുന്നു. നിന്തിരുവടിപോലുമറിയാതെ അതു് സംഭവിക്കുന്നു. അങ്ങനെയെങ്കിൽ ദക്ഷയാഗം മുടക്കിയതോ, ത്രിപുരാസുരനെ തറപറ്റിച്ചതോ, കാളകൂടവിഷത്തെ ഇല്ലാതാക്കുന്നതോ ഒന്നും നിന്തിരുവടിയുടെ പ്രശംസയ്ക്കു് യോഗ്യമായ വിഷയങ്ങളല്ല. വിവേകികൾ അവിടുത്തെ പദകമലത്തെ സദാസമയവും ഹൃദയത്തിൽ സ്മരിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, അങ്ങയുടെ തപോനിഷ്ഠയെ അറിയാത്തവർ അങ്ങു് സദാ ഉമയോടൊപ്പം നടക്കുന്നവനാണെന്നും, വിഷയാസക്തനാണെന്നും, ചുടലക്കാട്ടിൽ ചുറ്റിത്തിരിയുന്ന ക്രൂരനും ഹിംസാലുവുമായവനാണെന്നും തെറ്റിദ്ധരിക്കുന്നു. അത്തരം നാണംകെട്ടവർ നിന്തിരുവടിയുടെ മാഹാത്മ്യത്തെ എങ്ങനെയറിയാൻ?. ഭഗവാനേ!, സകല ചരാചരങ്ങൾക്കും അഗ്രാഹ്യനായ അങ്ങയുടെ തത്വത്തെ ബ്രഹ്മാദികൾപോലും ഉള്ളവണ്ണമറിയുന്നില്ല. ആയതിനാൽ അങ്ങയെ പ്രകീർത്തിക്കുകയെന്നതും അസംഭവ്യമാണു. ഞങ്ങൾ ബ്രഹ്മദേവന്റെ സൃഷ്ടിയുടെ സൃഷ്ടികൾ മാത്രമാണു. എങ്കിലും ഞങ്ങൾ ശക്തിക്കൊത്തവണ്ണം നിന്തിരുവടിയെ സ്തുതിക്കുകയാണു. അല്ലയോ മഹേശ്വരാ!, നിന്തിരുവടിയുടെ ഈ വ്യക്തരൂപത്തെ മാത്രമേ ഞങ്ങൾക്കറിയാൻ സാധിക്കുന്നുള്ളൂ. അതിനപ്പുറമുള്ള അവിടുത്തെ ഗൂഢതത്വത്തെ ഗ്രഹിക്കുവാൻ ഞങ്ങൾ അശക്തരാണു. അവ്യക്തമായ കർമ്മങ്ങളെ ചെയ്യുന്ന അവിടുത്തെ ഈ വ്യക്തരൂപം ലോകത്തിന്റെ ക്ഷേമത്തിനുവേണ്ടിയാണെന്നുമാത്രം ഞങ്ങളറിയുന്നു.

ശ്രീശുകൻ പറഞ്ഞു: രാജൻ! പ്രജകളുടെ ഈ ദുഖം കണ്ടു് സർവ്വഭൂതങ്ങളുടേയും സുഹൃത്തായ ഭഗവാൻ മഹാദേവൻ അലിവുള്ള ഹൃദയത്തോടെ തന്റെ പത്നിയായ സതീദേവിയോടു് പറഞ്ഞു: ഹേ ഭാവനി!, പാലാഴിമഥനത്തിനിടയിൽ പൊന്തിവന്ന ഉഗ്രമായ കാളകൂടവിഷത്താൽ ഈ പ്രജകൾക്കു് നേരിട്ട ദുഃഖത്തെ കാണൂ!. പ്രാണരക്ഷാർത്ഥം വിലപിക്കുന്ന ഇവരെ ദുഃഖത്തിൽനിന്നും കരകയറ്റുകയെന്നതു് നമ്മുടെ കർത്തവ്യമാണു. കാരണം, ദീനപരിപാലനം മാത്രമാണു് അതിനു് കഴിവുള്ളവരുടെ ജീവതത്തിന്റെ പ്രയോജനംതന്നെ. ഭഗവന്മായയാൽ മോഹിതരായി അജ്ഞാനികൾ പരസ്പരം മത്സരിക്കുമ്പോൾ, സത്തുക്കൾ ക്ഷണഭംഗുരമായ സ്വന്തം ജീവനെപ്പോലും ബലിയർപ്പിച്ചുകൊണ്ടു് അവരെ സങ്കടത്തിൽനിന്നും രക്ഷിക്കുന്നു. ഹേ മംഗലസ്വരൂപേ!, കാരുണ്യശീലന്മാർക്കുമുന്നിൽ ഭഗവാൻ ശ്രീഹരി അത്യന്തം സമ്പ്രീതനാകുന്നു. അവൻ പ്രീതനാ‍യാൽ സകലചരാചരങ്ങൾക്കൊപ്പം ഞാനും സന്തുഷ്ടനാകുന്നു. അതുകൊണ്ടു്, ഈ വിഷത്തെ ഞാൻ കുടിക്കാൻ പോകുകയാണു. അതിലൂടെ പ്രജകൾക്കു് സ്വസ്തി സംഭവിക്കട്ടെ!.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ! ദേവിയോടായി ഇങ്ങനെ പറഞ്ഞുകൊണ്ടു് മഹാദേവൻ ആ കാളകൂടവിഷത്തെ പാനം ചെയ്യുവാൻ തുടങ്ങി. ഭഗവദ്ശക്തിയെ അറിഞ്ഞിരുന്ന ദേവി അതിനായി ഭഗവാനെ അനുവദിക്കുകയും ചെയ്തു. ഭൂതഭാവനനായ ശ്രീമഹാദേവൻ ദിക്കെങ്ങും നിറഞ്ഞുവമിക്കുന്ന ആ വിഷത്തെ തന്റെ ഉള്ളംകൈയ്യിലെടുത്തു് ഭക്ഷിച്ചു. ജലത്തിന്റെ പാപരൂപമായ ആ കാളകൂടവിഷം ഭഗവദ്കണ്ഠത്തിൽ നീലവർണ്ണത്തിൽ ഇന്നും തെളിഞ്ഞുകിടക്കുന്നു. എന്നാൽ പരമകാരുണികനായ ഭഗവാനാകട്ടെ, അതിനെ ഒരലങ്കാരമായി സ്വീകരിക്കുകയാണുണ്ടായതു. കാരുണികന്മാർ ലോകത്തിനുണ്ടാകുന്ന ദുഃഖത്തെ സ്വയം ഏറ്റെടുക്കുന്നു. അതാകട്ടെ, സർവ്വാന്തര്യാമിയായ ഭഗവാന്റെ ആരാധനകളിൽ ഏറ്റവും ശ്രേഷ്ഠമായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. മഹാദേവൻ ഇങ്ങനെ വിഷപാനം ചെയ്തതറിഞ്ഞ മഹാവിഷ്ണുവും ബ്രഹ്മദേവനും ദാക്ഷായണിയും മറ്റുള്ളവരും അദ്ദേഹത്തെ പ്രശംസിച്ചു. ഹേ പരീക്ഷിത്തുരാജാവേ!, മഹാദേവന്റെ കൈകുമ്പിളിൽനിന്നും ഇറ്റിറ്റുവീണ വിഷത്തുള്ളികളെ തേളുകളും, പാമ്പുകളും, വിഷച്ചെടികളും, മറ്റുചില ജന്തുക്കളും ഭക്ഷിക്കുകയുണ്ടായി.


ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം ഏഴാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next




Lord Shiva drinks Halahala poison