2019, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

8.10 ദേവന്മാരും അസുരന്മാരും തമ്മിലുള്ള യുദ്ധം.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 10
(ദേവന്മാരും അസുരന്മാരും തമ്മിലുള്ള യുദ്ധം.)


ശ്രീശുകൻ പറഞ്ഞു: അല്ലയോ രാജാവേ!, ദേവന്മാരോടൊത്ത് പാലാഴിയെ കടഞ്ഞുവെങ്കിലും, ഭഗവദ്ഭക്തിയില്ലായ്മമൂലം, അസുരന്മാർക്ക് അമൃതം അനുഭവിക്കുവാൻ യോഗമുണ്ടായില്ല. ദേവന്മാരെ അമൃതൂട്ടിയതിനുശേഷം ഭഗവാൻ ഗരുഡോപരിയേറി സ്വധാമത്തിലേക്ക് യാത്രയായി. ദേവന്മാരുടെ ഐശ്വര്യത്തെക്കണ്ട് സഹിക്കാൻ കഴിയാതെ അസുരന്മാർ ആയുധധാരികളായി അവരോട് യുദ്ധത്തിനൊരുങ്ങി. എന്നാൽ, അമൃതപാനത്താലും ഭഗവദ്പാദങ്ങളെ ആശ്രയിച്ചുകൊണ്ടും കരുത്താർജ്ജിച്ച ദേവന്മാരാകട്ടെ, വിവിധ ആയുധങ്ങളോടെ അവരോടെതിരിട്ടു. രാജൻ!, അവിടെ, അങ്ങനെ, ആ സമുദ്രതീരത്തുവച്ചുതന്നെ, അതിഭീഷണമായ ദേവാസുരയുദ്ധം നടന്നു. അവർ കോപാവേശത്തോടെ പരസ്പരം യുദ്ധം ചെയ്തു. വിവിധ ആയുധങ്ങളാൽ ദേവാസുരന്മാർ അന്യോന്യം പ്രഹരിക്കുവാൻ തുടങ്ങി.

ശംഖ്, കൊമ്പ്, മദ്ദളം, പെരുമ്പറ, കടുന്തുടി എന്നിവയുടെ ഒച്ചപ്പാടും, ആന, കുതിര, തേരു്, കാലാൾ എന്നിവയുടെ ശംബ്ദകോലാഹലവും കൊണ്ട് ദിക്കുകൾ പ്രകമ്പനം കൊണ്ടു. തേരുകൾ തേരുകളോടും, കാലാൾ കാലാളുകളോടും, കുതിരപ്പടകൾ കുതിരപ്പടകളോടും, ആനപ്പടകൾ ആനപ്പടകളോടും ഏറ്റുമുട്ടി. ചിലർ ഒട്ടകത്തിന്മേലും, ചിലർ ആനപ്പുറത്തും, ചിലർ കഴുതകളുടെ പുറത്തും, ചിലർ വെണ്മുഖമൃഗങ്ങൾക്കുമുകളിലും, ചിലർ കരടിപ്പുറത്തും, ചില പുലിമേലും, ചിലർ സിംഹത്തിന്മേലും കയറി യുദ്ധം ചെയ്തു. രാജാവേ!, പറഞ്ഞാലൊടുങ്ങാത്തവിധം കഴുകുകളിൽത്തുടങ്ങി, ജലജീവികളായ ജന്തുക്കളെവരെ വാഹനമാക്കിക്കൊണ്ട് അവർ എതിർസേനകൾക്കുനേരേ കടന്നുചെന്നു.

അല്ലയോ പാണ്ഡവാ!, സുരാസുരന്മാരുടെ ആ മുന്നണിപ്പടകൾ, വിവിധവർണ്ണക്കൊടിക്കൂറകൾകൊണ്ടും, ധവളവർണ്ണക്കുടകൾകൊണ്ടും, വജ്രങ്ങൾ പിടിപ്പിച്ച കൈപ്പിടികളും മയിൽപ്പീലികളുള്ളതുമായ ചാമരങ്ങൾകൊണ്ടും, മനോഹരങ്ങളായ ആലവട്ടങ്ങൾകൊണ്ടും, കാറ്റിൽ പറന്നുകളിക്കുന്ന ഉത്തരീയങ്ങൾകൊണ്ടും, വർണ്ണശബളമായ തലപ്പാവുകൾ കൊണ്ടും, മിന്നിത്തിളങ്ങുന്ന പടച്ചട്ടകൾകൊണ്ടും, വിവിധതരം ആഭൂഷണങ്ങൾകൊണ്ടും, സൂര്യരശ്മികളാൽ ഒളിവിതറുന്ന ആയുധങ്ങൾകൊണ്ടും, ഇങ്ങനെ ജലജന്തുക്കളുടെ നിരകളാൽ രണ്ട് സമുദ്രങ്ങൾപോലെ ശോഭിച്ചു.

രാജാവേ!, അസുരന്മാരുടെ സൈന്യാധിപൻ വിരോചനപുത്രനായ മഹാബലിയായിരുന്നു. അദ്ദേഹം മയനാൽ നിർമ്മിതമായ വൈഹായസം എന്നുപേരുള്ള ഒരു വിമാനത്തിലിരുന്നായിരുന്നു യുദ്ധം ചെയ്തിരുന്നതു. ആ വിമാനം യുദ്ധത്തിനുള്ള സകല സംവിധാനങ്ങളോടും കൂടിയതായിരുന്നു. അത് ചിലപ്പോൾ ദൃശ്യമാകുകയും മറ്റുചിലപ്പോൾ അദൃശ്യമാകുകയും ചെയ്തു. മറ്റ് ഉപാധ്യക്ഷന്മാരാൽ പരിവൃതനായ മഹാബലി ഉദയചന്ദ്രനെപ്പോലെ തിളങ്ങി. അദ്ദേഹത്തിനുചുറ്റും നാനാസംഘങ്ങളുടെ അധിപന്മാർ പ്രത്യേകം പ്രത്യേകം വിമാനങ്ങളിലേറി തയ്യാറായിനിന്നു. അവരിൽ, നമുചി, ശംബരൻ, ബാണൻ, വിപ്രചിത്തി, അയോമുഖൻ, ദ്വിമൂർദ്ധാവ്, കാലനാഭൻ, പ്രഹേതി, ഹേതി, ഇല്വലൻ, ശകുനി, ഭൂതസന്താപൻ, വജ്രദംഷ്ട്രൻ, വിരോചനൻ, ഹയഗ്രീവൻ, ശംകുശിരസ്സ്, കപിലൻ, മേഘദുന്ദുഭി, താരകൻ, ചക്രാക്ഷൻ, ശുംഭൻ, നിശുംഭൻ, ജംഭൻ, ഉത്കലൻ, അരിഷ്ടൻ, അരിഷ്ടനേമി, മയൻ, എന്നിവരെക്കൂടാതെ, പൌലോമൻ, കാലേയന്മാർ, നിവാതകവചന്മാർ തുടങ്ങിയവരുമുണ്ടായിരുന്നു. ഇവരെല്ലാം കഷ്ടപ്പെട്ട് സമുദ്രമഥനം ചെയ്തുവെങ്കിലും അമൃതത്തെ അനുഭവിക്കുവാൻ കഴിയാതെപോയവരായിരുന്നു. എന്നിരുന്നാലും, തങ്ങളുടെ സൈന്യങ്ങൾക്ക് പ്രചോദനവും പ്രോത്സാഹനവും നൽകുവാനായി അവർ തങ്ങളുടെ ശംഖങ്ങളെ ഉച്ചത്തിൽ മുഴക്കുവാൻ തുടങ്ങി. അതുകണ്ട ദേവേന്ദ്രന് കോപം വന്നു. ഐരാവതത്തിന്മേലിരിക്കുന്ന അദ്ദേഹം അരുവികളൊഴുകിക്കൊണ്ടിരിക്കുന്ന ഉദയപർവ്വതത്തിനുമേൽ സൂര്യനെന്നതുപോലെ, പ്രശോഭിച്ചു. അദ്ദേഹത്തെ ചുറ്റപ്പെട്ട് നാനാദിശകളിലായി ദേവഗണങ്ങൾ, വായു, അഗ്നി, വരുണൻ, മുതലായവരും മറ്റ് ലോകപാലകന്മാരും നിലകൊണ്ടു.

രാജൻ!, ആ ദേവാസുരന്മാർ കാതടപ്പിക്കുന്നവിധം അധിക്ഷേപങ്ങളും വെല്ലുവിളികളുമായി, മുന്നോട്ട് തള്ളിക്കയറിവന്ന് ഈരണ്ടുപേരായിത്തിരിഞ്ഞ് ദ്വന്ദയുദ്ധം ആരംഭിച്ചു. ആ ദ്വന്ദയുദ്ധത്തിൽ ഇന്ദ്രൻ മഹാബലിയോടും, സ്കന്ദൻ താരകനോടും, വരുണൻ ഹേതിയോടും, മിത്രൻ പ്രഹേതിയോടും, യമധർമ്മൻ കാലനാഭനോടും, വിശ്വകർമ്മാവു് മയനോടും, ശംബരൻ ത്വഷ്ടാവിനോടും, വിരോചനൻ സവിതാവിനോടും, നമുചി അപരാജിതനോടും, അശ്വിനീദേവകൾ വൃഷപർവ്വാവിനോടും, സൂര്യൻ ബലിപുത്രന്മാരായ നൂറുപേരോടും, ചന്ദ്രൻ രാഹുവിനോടും, വായുദേവൻ പുലോമാവിനോടും, ശക്തിശാലിയായ ശ്രീഭദ്രകാളീദേവി ശുംഭനിശുംഭന്മാരോടും, വൃഷാകപി ജംഭനോടും, അഗ്നിദേവൻ മഹിഷാസുരനോടും, ഇല്വലനും വാതാപിയും ചേർന്ന് ബ്രഹ്മപുത്രന്മാരായ മരീച്യാദികളോടും, ദുർമ്മർഷൻ കാമദേവനോടും, ഉത്കലൻ സപ്തമാതൃക്കളോടും, ബൃഹസ്പതി ശുക്രാചാര്യരോടും, ശനിദേവൻ നരകാസുരനോടും, മരുത്തുക്കൾ നിവാതകവചന്മാരോടും, അഷ്ടവസുക്കൾ കാലേയന്മാരോടും, വിശ്വദേവന്മാർ പൌലോമന്മാരോടും, രുദ്രഗണങ്ങൾ ക്രോധവശന്മാരോടും യുദ്ധം ചെയ്തു. ഇങ്ങനെ ഈരണ്ടുപേരായും കൂട്ടം ചേർന്നും ദേവന്മാരും അസുരന്മാരും പരസ്പരം പൊരുതി.

രാജൻ!, വിജയം കൊതിക്കുന്ന അവർ മൂർച്ചയുള്ള വിവിധയിനം ആയുധങ്ങളാൽ അന്യോന്യം പ്രഹരിച്ചു. ചക്രങ്ങൾ, ഗദകൾ, ഈട്ടികൾ, ദണ്ഡുകൾ, വേലുകൾ, തീപന്തങ്ങൾ, കുന്തങ്ങൾ, മഴുകൾ, കൃപാണങ്ങൾ, കത്തികൾ, ഉലക്കകൾ, മൺകുത്തികൾ, ബാണങ്ങൾ മുതലായ അതിഭീഷണങ്ങളായ മാരകായുധങ്ങളാൽ ശിരസ്സുകൾ ഉടലിൽനിന്നും അറ്റുവീണുകൊണ്ടിരുന്നു. വാഹനങ്ങളോരോന്നും ആരോഹകന്മാരോടൊപ്പം ഖണ്ഡിക്കപ്പെട്ടു. വിവിധശരീരഭാഗങ്ങൾ ആഭരണങ്ങളോടൊപ്പം എയ്തുമുറിക്കപ്പെട്ടു. ആ ദേവാസുരന്മാരുടെ ചുവടുവയ്പ്പിലും തേർചക്രങ്ങളുടെ ചലനങ്ങളിലുമായി യുദ്ധഭൂമിയിൽനിന്നും മേലോട്ടുയർന്ന് ദിക്കുകളേയും ആകാശത്തേയും സൂര്യനേയും മറച്ചുകൊണ്ടിരുന്ന പൊടിപടലങ്ങൾ ചോരയിൽകുതിർന്ന് ചെളിയായിമാറിക്കൊണ്ട് നിലത്തുവീണൊഴുകി.  കഴുത്തറ്റുവീണ ശിരസ്സുകളിൽ കിരീടങ്ങൾ അണിഞ്ഞിരിക്കുന്നു. അതിലെ കണ്ണുകൾ കോപാവേശം സ്ഫുരിച്ച് സ്തംഭിച്ചിരുന്നു. ആ ശിരസ്സുകളിലെ ചുണ്ടുകൾ അമർഷത്താൽ കടിച്ചമർത്തപ്പെട്ടിരുന്നു. അങ്ങനെയുള്ള തലകളും ആഭരണങ്ങളണിഞ്ഞ കൈകളും തടിച്ചുകൊഴുത്തുരുണ്ട തുടകളും കൊണ്ട് ആ പടക്കളം മൂടിവിരിക്കപ്പെട്ടിരുന്നു. കബന്ധങ്ങൾ അറ്റുവീണ ശിരസ്സുകളിലെ കണ്ണുകളിലൂടെ നോക്കിക്കൊണ്ട് കൈകളിൽ ആയുധങ്ങളുയർത്തിപ്പിടിച്ച് ശത്രുക്കൾക്കുനേരേ കലിതുള്ളി അവർ ചീറിയണഞ്ഞു.

ഹേ പരീക്ഷിത്തുരാജൻ!, മഹാബലിയാകട്ടെ, പത്തു് ശരങ്ങൾ ഇന്ദ്രനുനേരേ ചൊരിഞ്ഞു. മൂന്നെണ്ണം ഐരാവതത്തെ ലക്ഷ്യമാക്കിയയച്ചു. നാലെണ്ണം ഐരാവതവാഹകന്മാർക്കുനേരേയും, ഒരെണ്ണം മുഖ്യപാപ്പാനുനേരേയും എയ്തു. എന്നാൽ, ഇന്ദ്രൻ പുഞ്ചിരിയോടെ ആ ശരങ്ങളെ അടുത്തെത്തുന്നതിനുമുമ്പേതന്നെ അത്രതന്നെ എണ്ണം വരുന്ന കൂർത്ത അസ്ത്രങ്ങളലെയ്തുമുറിച്ചു. അതുകണ്ട് കോപം മൂത്ത മഹാബലി ശക്തിവേൽ കൈയ്യിലെടുത്തുവെങ്കിലും ജ്വലിച്ചുനിൽക്കുന്ന അത് ബലിയുടെ കയ്യിൽനിന്നും നിർഗ്ഗമിക്കുന്നതിനുമുന്നേതന്നെ ഇന്ദ്രൻ അതിനെ മറ്റൊരസ്ത്രത്താൽ എയ്തുമുറിച്ചു. ശേഷം, ശൂലം, കുന്തം, ഏറുകുന്തം, ഈട്ടി മുതലായ പലേ ആയുധങ്ങളെടുത്തി മഹാബലി പ്രയോഗിക്കുവാൻ നോക്കിയെങ്കിലും അതെല്ലാം ദേവേന്ദ്രൻ നിഷ്പ്രയാസം എയ്തുവീഴ്ത്തുകയായിരുന്നു.

രാജാവേ!, പിന്നീട് ബലി തനിക്ക് വശഗതമായിരുന്ന അന്തർദ്ധാനവിദ്യയെ അവലംബിച്ചുകൊണ്ട് മറഞ്ഞുനിന്ന് മായാജാലം സൃഷ്ടിച്ചു. അതിൽനിന്നും രൂപം കൊണ്ട ഒരു പർവ്വതം ദേവന്മാരുടെ സൈന്യത്തിനുമീതേയായി പ്രത്യക്ഷപ്പെട്ടു. ആ പർവ്വതത്തിൽനിന്നും കാട്ടുതീയിൽ കത്തിയമരുന്ന വൃക്ഷങ്ങളും കൂർത്ത അഗ്രങ്ങളുള്ള പാറക്കഷണങ്ങളും ദേവസൈന്യത്തെ തവിടുപൊടിയാക്കിക്കൊണ്ട് അവർക്കുമീതേ വീഴാൻ തുടങ്ങി. സർപ്പങ്ങളും തേളുകൾ പോലെയുള്ള മറ്റനേകം വിഷജീവികളും ഇഴഞ്ഞടുത്തു. ദേവസൈന്യത്തിന്റെ കൂറ്റൻ ആനകളെപ്പോലും ആക്രമിക്കാൻ പോന്ന സിംഹങ്ങൾ, പുലികൾ, പന്നികൾ മുതലായ ഹിംസ്രജന്തുക്കളും ഉയർന്നുവന്നു. മഹാരാജാവേ!, വെട്ടുവിൻ!, മുറിക്കുവിൻ! എന്നൊക്കെ ആർത്തുവിളിച്ചുകൊണ്ട് വിവസ്ത്രരായ നൂറുകണക്കിനു് രാക്ഷസകൂട്ടങ്ങളും പ്രത്യക്ഷമായി. തുടർന്ന്, ഗംഭീരശബ്ദത്തോടും മിന്നലോടും കൂടി കാർമേഘക്കെട്ടുകൾ കാറ്റിൽ ചിതറിത്തെറിച്ചുകൊണ്ട് തീപ്പൊരികൾ വർഷിക്കുവാൻ തുടങ്ങി. കല്പാന്തത്തിലെ തീജ്വാലപോലെ തോന്നിക്കുന്നതായ ബലിയാൽ ഉണ്ടാക്കപ്പെട്ട അതിഭീഷണമായ ആ അഗ്നിജ്വാലകൾ കാറ്റിനോടുചേർന്നുകൊണ്ട് ദേവസൈന്യത്തെ ദഹിപ്പിക്കുവാനാരംഭിച്ചു. ആഞ്ഞടിക്കുന്ന കൊടുംകാറ്റിൽ ഉയർന്ന തിരമാലകളോടൊപ്പം സമുദ്രം കരകയറിവരാൻ തുടങ്ങി. രാജൻ!, അസുരന്മാരുടെ മായയിൽപ്പെട്ട് ദേവഗണങ്ങൾ ദുഃഖിതരായി. എന്നാൽ ദേവസൈന്യം സ്വരക്ഷയ്ക്കു് പോരാതവന്ന ആ നിമിഷം ഭഗവാൻ ശ്രീമഹാവിഷ്ണു അവിടെ പ്രത്യക്ഷനായി. ഗരുഡന്റെ തോളത്തിരിക്കുന്ന തൃപ്പാദങ്ങൾ. തിരുവുടലിൽ മഞ്ഞപ്പട്ടുടുത്തിരിക്കുന്നു. പുതുപുത്തൻ ചെന്താമരയ്ക്കൊത്ത കണ്ണുകൾ. വിവിധ ആയുധങ്ങളേന്തിയ എട്ടു് തൃക്കരങ്ങൾ. ശ്രീവത്സം, കൌസ്തുഭം എന്നിവ പരിലസിക്കുന്നു. കിരീടകുണ്ഡലങ്ങളണിഞ്ഞിരിക്കുന്നു. രാജാവേ!, ഭഗവാന്റെ വരവോടുകൂടി അസുരന്മാരുടെ മായാലീലകൾക്കറുതിവന്നു. തന്തിരുവടിയുടെ പ്രഭാവത്തിൽ എല്ലാം സ്വപ്നതുല്യമായിത്തീർന്നു. ശ്രീഹരിയുടെ സ്മരണപോലും സർവ്വാപത്തുകളിൽനിന്നും രക്ഷയരുളുന്നു.

രാജൻ!, ഗരുഡോപരി ഇരുന്നരുളുന്ന ശ്രീനാരായണനെ കണ്ട് സിംഹവാഹനനായ കാലനേമി എന്ന ഒരസുരൻ ഒരു ശൂലമെടുത്ത് ഭഗവാനുനേരേ ചുഴറ്റിയെറിഞ്ഞു. പെട്ടെന്ന്, ഗരുഡന്റെ മേൽ വീഴാൻ തുടങ്ങിയ ആ ശൂലത്തെ കടന്നുപിടിച്ച്, അതുകൊണ്ടുതന്നെ ആ ശത്രുവിനെ വാഹനത്തോടുകൂടി വധിച്ചുകളഞ്ഞു. ശേഷം, മാലി, സുമാലി എന്ന രണ്ടു് അസുരന്മാരെക്കൂടി ഭഗവാൻ വകവരുത്തി. അപ്പോഴായിരുന്നു, മാല്യവാൻ എന്ന മറ്റൊരസുരൻ ഭഗവനുനേരേ പാഞ്ഞടുത്തതു. അവൻ തന്റെ ഗദയുമായി ഒരു സിംഹത്തിന്റെ അലർച്ചയോടെ പക്ഷിരാജനായ ഗരുഡനെ പ്രഹരിച്ചു. എന്നാൽ, ക്ഷണനേരംകൊണ്ട് ഭഗവാൻ തന്റെ ചക്രത്താൽ അവന്റെ തലയറുത്തു.


ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം പത്താമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






War between Gods and Demons