2017, ഒക്‌ടോബർ 30, തിങ്കളാഴ്‌ച

3.33 കപിലമഹാമുനി (ഭഗവതവതാരം)

ഓം
ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  - ദ്ധ്യായം 33

(കപിലമഹാമുനി - ഭഗവതവതാരം)

kapilopadesham എന്നതിനുള്ള ചിത്രം
മൈത്രേയൻ പറഞ്ഞു: "വിദുരരേ!, കർദ്ദമപ്രജാപതിയുടെ ധർമ്മപത്നി ദേവഹൂതി തന്റെ പുത്രനും ഭഗവതവതാരവുമായ കപിലഭഗവാന്റെ തിരുവായ്മൊഴിയായി സാംഖ്യശാസ്ത്രം കേട്ടറിഞ്ഞു. അനന്തരം, ഭക്തിജ്ഞാനവൈരാഗ്യാദികളെക്കുറിച്ച് അവൾക്കുണ്ടായിരുന്ന അജ്ഞാനം നീങ്ങി ചിത്തം നിർമ്മലമായി. കപിലദേവനെ കൈകൂപ്പിസ്തുതിച്ചുകൊണ്ട് അവൾ ഇങ്ങനെ പ്രാർത്ഥിച്ചു."

"ഭഗവാനേ!, ത്രിഗുണങ്ങളുടെ പ്രവാഹവും, ഭൂതേന്ദ്രിയാർത്ഥമയമായ പ്രപഞ്ചസർവ്വത്തിന്റെ ഉറവിടവുമായ, അന്തഃസ്സലിലത്തിൽ ശയിക്കുന്ന ഗർഭോദകശായിയായ അവിടുത്തെ ജഠരപങ്കജത്തിൽനിന്നും പിറന്ന അജനായ ബ്രഹ്മദേവൻപോലും അങ്ങയുടെ ദർശനത്തിനും തന്റെ ഉത്ഭവസ്ഥാനത്തെയറിയുവാൻവേണ്ടിയും തപംചെയ്ത് അങ്ങയെ ധ്യാനിക്കുകയുണ്ടായി. ഭഗവാനേ!, നിഷ്കർമ്മിയായിരുന്നുകൊണ്ട് സൃഷ്ടിസ്ഥിതിസംഹാരാർത്ഥം  ത്രിഗുണങ്ങളെ വികാരമയമാക്കാൻ അങ്ങയുടെ അനന്തവീര്യാംശം അവിടുന്ന് വിനിയോഗിച്ചു. അതിലൂടെ ഇക്കണ്ട പ്രപഞ്ചവുമുണ്ടായി. അവിടുന്ന് ഈ ലോകങ്ങൾക്കെല്ലാം സ്വാമിയാണ്. ഒന്നായിരുന്നുകൊണ്ട് വിഭക്തവീര്യങ്ങളെക്കൊണ്ട് അങ്ങീജഗത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നു. എന്നാൽ സർവ്വവും അടിയങ്ങളുടെ ബുദ്ധിക്കഗോചരങ്ങളുമാണ്. നാഥാ!, പ്രപഞ്ചസർവ്വം അവിടുത്തെ മഹായോനിയിൽനിന്നുത്ഭവിച്ചിരിക്കെ, അങ്ങെങ്ങനെ ഈയുള്ളവളുടെ ഉദരത്തിൽവന്നുപിറന്നു?. എങ്ങനെ സാധ്യമാകാതിരിക്കും?. അവിടുന്നുതന്നെയല്ലേ കല്പാന്തത്തിൽ പ്രളയജലത്തിനുമേൽ വടപത്രത്തിൽ സ്വന്തം പദാരവിന്ദം സ്വമുഖാരവിന്ദത്തിൽ വിനിവേശിപ്പിച്ചുകൊണ്ടുകിടന്നരുളിയത്!. പ്രഭോ!, അങ്ങിവിടെ അവതരിച്ചിരിക്കുന്നത് ഞങ്ങൾ അജ്ഞാനികളുടെ പാപം നശിപ്പിക്കുവാനും പകരം ഹൃദയത്തിൽ അവിടുത്തെ ഭക്തിനിറയ്ക്കുവാനുമാണ്. അങ്ങ് മുമ്പും ഇതിനായി സൂകരമാദിയായുള്ള പലേ അവതാരങ്ങളെടുത്ത് അജ്ഞർക്ക് ബ്രഹ്മപദം കാട്ടിക്കൊടുത്തിട്ടുണ്ട്. ഇന്നിതാ വീണ്ടും ഈയുള്ളവളുടെ പുത്രനായിപ്പിറന്നുകൊണ്ട് അങ്ങയിൽ ആശ്രിത്യമായ ലോകത്തിന് മുക്തിമാർഗ്ഗമരുളിയിരിക്കുന്നു. അവിടുത്തെ തിരുനാമുമുച്ചരിക്കുന്ന മാത്രയിൽത്തന്നെ, അവിടുത്തെ ലീലകളെ കേൾക്കുന്ന നിമിഷത്തിൽത്തന്നെ, അങ്ങയെ ഭക്ത്യാ നമസ്ക്കരിക്കുന്നവേളയിൽത്തന്നെ, അന്ത്യജനെങ്കിൽകൂടി അവൻ യജ്ഞാചരണത്തിന്ന് പാത്രമാകുന്നു. അങ്ങനെയിരിക്കെ, അങ്ങയെ മുഖാമുഖംകാണുന്നവന്റെ മഹാഭാഗ്യത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്!. ഭഗവാനേ!, അവിടുത്തെ തിരുനാമം കീർത്തിക്കുന്ന നാവുള്ളവന്റെ മാഹാത്മ്യത്തെ എവ്വിധം വർണ്ണിക്കാനാണ്!. ചണ്ഡാലകുലത്തിൽ പിറന്നവനാണെങ്കിൽകൂടി അവർ പൂർജാർഹനത്രേ!. ഈ ജന്മം അങ്ങയെ കീർത്തിക്കുന്നവൻ പൊയ്പ്പോയ ജന്മങ്ങളിൽ എന്തെല്ലാം തപസ്സുകളും യജ്ഞങ്ങളുമനുഷ്ഠിച്ചിട്ടുണ്ടാവണം!. അങ്ങനെയുള്ളവർ ഒരു തികഞ്ഞ ആര്യന്റെ സകലഗുണഗണങ്ങളും നേടിയിട്ടുണ്ടാവണം!. അവർ എത്രയോ പുണ്യതീർത്ഥത്തിൽ മുങ്ങിക്കുളിച്ചിട്ടുണ്ടാവണം!. എത്രയോ തീർത്ഥാടനങ്ങൾ ചെയ്തിട്ടുണ്ടാവണം!. അവർ വേദാഭ്യാസികളായിരിക്കണം. ചുരുക്കത്തിൽ ഭഗവന്നാമോച്ചാരണത്തിനുവേണ്ട സകലയോഗ്യതകളും നേടിയവരാണ് അവർ. കപിലനാമധേയത്തിൽ മൽപുത്രനായിപ്പിറന്ന അങ്ങ് ഭഗവാൻ വിഷ്ണുതന്നെയാണെന്ന് ഞാനറിയുന്നു. തീർച്ചയായും അവിടുന്ന് ആ പരമാത്മാവുതന്നെയാണ്. ചിത്തേന്ദ്രിയങ്ങളെ സംയമിപ്പിച്ച് ഋഷികളും മുനിമാരും സദാ അങ്ങയെ ധ്യാനിച്ചുകൊണ്ടിരിക്കുന്നു. കാരണം, വേദഗർഭനായ അവിടുത്തെ കാരുണ്യം കൂടാതെ ആർക്കുംതന്നെ ത്രിഗുണങ്ങളുടെ പിടിയിൽനിന്നും മുക്തമാകാൻ സാധിക്കുകയില്ല."

മൈത്രേയൻ പറഞ്ഞു: "വിദുരരേ!, ഇങ്ങനെ, ഭക്തിവശ്യമായ വാക്കുകളിൽ ദേവഹൂതി കപിലഭഗവാനെ സ്തുതിക്കുകയും, സന്തുഷ്ടനായ ഭഗവാൻ മാതൃവാത്സല്യം തുളുമ്പുന്ന മധുരിമയിൽ അവളുടെ വാക്കുകൾക്ക് മറുപടി പറഞ്ഞു. "അമ്മേ!, അവിടുത്തോട് നാമുപദേശിച്ച ഈ യോഗമാർഗ്ഗം അത്യന്തം ലളിതമാണ്. മറ്റുള്ള യോഗാഭ്യാസനങ്ങളേക്കാൾ സുകരം ഇത് പ്രാവർത്തികമാകുന്നു. വർത്തമാനശരീരത്തിലിരുന്നുകൊണ്ട് ഈ ജന്മത്തില്‍ത്തന്നെ ജീവൻ ഈ യോഗമാഗ്ഗത്താൽ അനായാസേന പരമഗതിയെ പ്രാപിക്കുന്നു. വേദവാദിജനങ്ങളും ഈ മാർഗ്ഗത്തെതന്നെ അവലംബിക്കുന്നു. അമ്മേ!, ഈ മാർഗ്ഗത്തെ സ്വീകരിക്കുന്നപക്ഷം, ഭയാനകമായ സംസാരത്തിൽനിന്നും മുക്തമായി സംശയമെന്യേ ഒരുവൻ എന്റെ ധാമം ചേരുന്നു. എന്നാൽ വിപരീതബുദ്ധികൾ ജനിമൃതികളിൽപ്പെട്ട് സാദാകാലവും ഉഴറിക്കൊണ്ടേയിരിക്കുന്നു."

ശ്രീമൈത്രേയൻ വീണ്ടും പറഞ്ഞു: "വിദുരരേ!, മാതാവായ ദേവഹൂതിക്കായി സാംഖ്യയോഗം പ്രദാനംചെയ്ത്, പുറപ്പെടാന്‍ അനുജ്ഞയും നേടി കപിലഭഗവാൻ ആശ്രമത്തിൽനിന്നും ഇറങ്ങിനടന്നു. മനോഹരപുഷ്പങ്ങളാലലങ്കരിക്കപ്പെട്ട കർദ്ദമമുനിയുടെ ആശ്രമത്തിൽ കപിലഭഗവാന്റെ ഉപദേശമനുസരിച്ച് ദേവഹൂതി ഭക്തിയോഗം അഭ്യസിച്ചുതുടങ്ങി. അവള്‍ സമാധി അഭ്യസിച്ചുതുടങ്ങിയ കര്‍ദ്ദമമുനിയുടെ ആശ്രമം മനോഹരവും വര്‍ണ്ണശബളവുമായ പുഷ്പങ്ങളാല്‍ അലംകൃതമായിരുന്നു. അത് സരസ്വതീനദിയുടെ പൂക്കിരീടമെന്നു പറയപ്പെട്ടു.  അവൾ ദിനവും മൂന്നുനേരം സ്നാനംചെയ്തു. കൂന്തലുകൾ നരച്ചുതുടങ്ങി. തീവ്രതപാനുഷ്ഠാനത്താൽ ശരീരം ക്ഷയിച്ചുതുടങ്ങി. കേവലം പഴകിയ കീറത്തുണികളുടുത്ത് അവൾ നാണം മറച്ചു.

പ്രജാപതിയായ കര്‍ദ്ദമന്റെ ഗൃഹവും അതിലെ ചമയങ്ങളും അദ്ദേഹം തന്റെ ബ്രഹ്മചര്യംകൊണ്ടും യോഗശക്തികൊണ്ടും സര്‍വ്വസമ്പന്നമാക്കിയിരുന്നു. അനുപമമായ അവയുടെ അത്ഭുതസൗന്ദര്യത്തിൽ വൈമാനികരായ സ്വര്‍ഗ്ഗവാസികള്‍പോലും അസൂയാലുക്കളായിരിരുന്നു. ശയ്യകളും മെത്തകളും പാല്‍പതപോലെ മൃദുലമായിരുന്നു. ആനകൊമ്പുകളാല്‍ നിര്‍മ്മിതമായ ആസനങ്ങളും പീഠങ്ങളും സ്വര്‍ണ്ണക്കസവുകള്‍ തുന്നിച്ചേര്‍ത്ത തുണികള്‍കൊണ്ടുപൊതിഞ്ഞിരുന്നു. സ്വര്‍ണ്ണനിര്‍മ്മിതമായ കട്ടിലുകള്‍ മൃദുലതയേറിയ മെത്തകളാലും തലയിണകളാലും അലങ്കരിക്കപ്പെട്ടിരുന്നു. ഒന്നാംതരം വെണ്ണക്കല്ലില്‍ തീര്‍ത്ത ചുമരുകളില്‍ അമൂല്യരത്നങ്ങള്‍ പതിപ്പിച്ചിരുന്നു. അവയുടെ ദിവ്യദ്യുതിയില്‍ പ്രകാശമാനമായ മുറിക്കുള്ളില്‍ മറ്റുവിളക്കുകളുടെ ആവശ്യമുണ്ടായിരുന്നില്ല. അവിടെയുണ്ടായിരുന്ന സ്ത്രീജനങ്ങള്‍ സദാ നാനാതരസ്വണ്ണാഭരണവിഭൂഷിതരായിരുന്നു. മുഖ്യഗൃഹം മധുവും മണവുമുള്ള പൂന്തോട്ടങ്ങളെക്കൊണ്ടും, നവ്യമായ ഫലങ്ങള്‍ നല്‍കുന്ന ധാരാളം പടുകൂറ്റന്‍ വൃക്ഷങ്ങളെക്കൊണ്ടും ചുറ്റപെട്ടിരുന്നു. അവയില്‍ ആകര്‍ഷിതരായി പക്ഷികള്‍ സദാ അതില്‍ ചേക്കേറിക്കൊണ്ടിരുന്നു. ഈ പറവകളുടെ പാട്ടുകളും വണ്ടുകളുടെ മൂളലുംകൊണ്ടു ആ പ്രദേശമാകെ കൂടുതല്‍ കൂടുതല്‍ ഹൃദ്യമായിക്കൊണ്ടിരുന്നു. അന്ന്, ആ പൂന്തോട്ടത്തിലെ താമരക്കുളത്തില്‍ ദേവഹൂതി കുളിക്കാനിറങ്ങുമ്പോള്‍ ഗന്ധര്‍വ്വന്മാര്‍ കര്‍ദ്ദമന്റെ ഗാര്‍ഹസ്ഥ്യത്തെ പുകഴ്ത്തിപാടുമായിരുന്നു. അവളുടെ മഹാനായ പ്രാണനാഥന്‍ അവള്‍ക്ക് സകലവിധസംരക്ഷണവും സദാസമയവും ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.

സ്വര്‍ലോകവാസികള്‍പോലും കാമിക്കുമയും അസൂയപ്പെടുകയും ചെയ്ത ആ അത്യത്ഭുതവും അതിമനോഹരവുമായ സുഖസൗകര്യങ്ങളെ മകന്‍ യാത്രയായതിനുശേഷം പവിത്രയായ ദേവഹൂതി ഉപേക്ഷിച്ചു. എന്നാല്‍, വിദുരരേ!, അവള്‍ മഹാനായ തന്റെ മകന്റെ വേര്‍പാടില്‍ അതീവദുഃഖിതയായിരുന്നു. ദേവഹൂതിയുടെ ഭര്‍ത്താവ് കര്‍ദ്ദമപ്രജാപതി നേരത്തേതന്നെ സന്യാസം സ്വീകരിച്ചുപുറപ്പെട്ടുകഴിഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ മകനും. അവള്‍ ജനനമരണത്തെക്കുറിച്ചറിഞ്ഞുകഴിഞ്ഞിരുന്നുവെങ്കിലും, മായയുടെ പിടിയില്‍നിന്നകന്ന് ഹൃദയശുദ്ധിവന്നവളായിരുന്നുവെങ്കിലും, കുട്ടിക്കിടാവിനെ നഷ്ടപെട്ട ഒരു തള്ളപ്പശുവിനെപോലെ തന്റെ പ്രിയപുത്രനെയോർത്തു ദുഃഖിതയായി. വിദുരരേ!, അങ്ങനെ ഭഗവദവതാരമായ തന്റെ മകന്‍ കപിലനെ സദാ ധ്യാനിച്ചുകൊണ്ട് ദേവഹൂതി വളരെ പെട്ടന്നുതന്നെ കര്‍ദ്ദമാശ്രമത്തിന്റെ ഭൗതികസമ്പന്നതയില്‍ നിസ്പൃഹയായിമാറി. തുടര്‍ന്ന്, മകനില്‍നിന്നും കേട്ടുപഠിച്ച അദ്ധ്യാത്മവിദ്യയുടെ നിസ്തുലപ്രകാശത്തില്‍ അവള്‍ ഭഗവാന്റെ വിഷ്ണുരൂത്തെ സദാ ധ്യാനിക്കുവാന്‍ തുടങ്ങി. ഭക്തിയുടെ പാരമ്യതയില്‍ അവള്‍ ഭഗവാനെ ഭജിച്ചു. സന്യാസിനിയായ ദേവഹൂതി തന്റെ ശരീരപാലനത്തിനുവേണ്ടതുമാത്രം സ്വീകരിച്ചു. പരമസത്യത്തെ തിരിച്ചറിഞ്ഞ അവള്‍ ആ ജ്ഞ്ഞാനത്തില്‍ സംസ്ഥിതയായി. ഹൃദയം ശുദ്ധമായി. ഭഗവാനില്‍ പൂര്‍ണ്ണമായും മനസ്സുറച്ചു. അങ്ങനെ ത്രിഗുണാസംബന്ധിയായ സകല ആശങ്കകളും അവളുടെ ഹൃദയത്തെ വിട്ടൊഴിഞ്ഞു. മനസ്സ് ഭഗവാനില്‍ ലയിച്ചു. അതില്‍ അവള്‍ നിര്‍ഗ്ഗുണസ്വരൂപനായ ഭഗവാനെ അറിഞ്ഞു. ആത്മസാക്ഷാത്കരം ലഭിച്ച ജീവനെപ്പോലെ ദേവഹൂതി ഭൗതികജീവിതത്തില്‍നിന്നും മുക്തയായി. സകലഭൗതികദുഃഖങ്ങള്‍ക്കും അറുതിവന്നു. അങ്ങനെ അവള്‍ക്ക് ആത്മാനന്ദം ലഭിച്ചു.

നിത്യസമാധിയിലായതോടെ ത്രിഗുണങ്ങളാലുണ്ടായ സകല ഭ്രമങ്ങളും തീർന്ന്, തന്റെ ഭൌതികശരീരത്തെ സ്വപ്നത്തിൽ കണ്ടതെന്നപോലെ അവൾ മറന്നു. ആ ശരീരത്തെ കർദ്ദമൻ സൃഷ്ടിച്ച സ്വർഗ്ഗകന്യകമാർ പോഷിപ്പിച്ചു. അത് പുഷ്ടിപ്പെട്ടു. ആ സമയം, സകല ആകുലതകളും മറന്ന അവളുടെ ശരീരം പുകയാൽ ചുറ്റപ്പെട്ട അഗ്നിയെപ്പോലെ കാണപ്പെട്ടു. ഭഗവദ്ച്ചിന്തയിൽ മുഴികി ദേഹബോധം നഷ്ടമായ അവൾക്ക് ചിലസമയങ്ങളിൽ തന്റെ കേശഭാരമഴിഞ്ഞുവീഴുന്നതോ, വസ്ത്രങ്ങൾ ഉഴിഞ്ഞുവീഴുന്നതോ അറിയാൻ കഴിഞ്ഞിരുന്നില്ല.
അല്ലയോ വിദുരരേ!, അങ്ങനെ കപിലോപദേശം കേട്ട് ദേവഹൂതി അചിരേണ സംസാരബന്ധനത്തിൽനിന്ന് മുക്തയായി സാക്ഷാൽ ബ്രഹ്മത്തിൽ ലയിച്ചു. അവൾക്ക് ആത്മജ്ഞാനമുണ്ടായ ആ പുണ്യസ്ഥലം മൂന്നുലോകങ്ങളിലും “സിദ്ധപദം”എന്ന നാമത്തിൽ അറിയപ്പെടുന്നു. വിദുരരേ!, ഒടുവിൽ അവളുടെ ശരീരാംഗങ്ങൾ ജലത്തിൽ ലയിച്ചുചേർന്നു, ആ ജലം ഒരു പുണ്യനദിയായിയൊഴുകി. അതിൽ മുങ്ങിനിവരുന്നവർ സംസാരത്തിൽ നിന്നും മുക്തരാകുന്നു. ആയതിനാൽ ഇന്നും മോക്ഷേച്ഛുക്കളായി അവടെയെത്തുന്നവർ അതിൽ പുണ്യസ്നാനം ചെയ്തുപോരുന്നു.
തുടർന്ന്, അച്ഛന്റെ ആശ്രമം ഉപേക്ഷിച്ചു, മഹായോഗിയായ കപിലഭഗവാൻ അമ്മയോടു അനുജ്ഞയും വാങ്ങി വടക്കു-പടിഞ്ഞാറ് ദിശ ലക്ഷ്യമാക്കി യാത്രതിരിച്ചു. ഭഗവാൻ നടന്നുനീങ്ങവേ, സിദ്ധചാരണഗർന്ധർവ്വമുനികളും, അപ്സരകന്യകമാരും പ്രാർത്ഥനയോടെ കൈകൂപ്പി കുമ്പിട്ടുനിന്ന് അവനിൽ നമസ്കാരമർപ്പിച്ചു. സമുദ്രം നമസ്കരിച്ചുകൊണ്ട് ഗംഗാസാഗരത്തിൽ കപിലഭഗവാനു് വാസസ്ഥലമൊരുക്കി. ഇന്നും കപിലഭഗവാൻ സമാധിസ്ഥനായിക്കൊണ്ട് സാംഖ്യശാസ്ത്രാചാര്യന്മാരാൽ പൂജിതനായി മൂലോകമുമുക്ഷുക്കൾക്ക് മുക്തിയരുളുവാൻ അവിടെ കുടികൊള്ളുന്നു. ഹേ അനഘനായ വിദുരരേ!, കപിലഭഗവാന്റേയും മാതാവ് ദേവഹൂതിയുടേയും പരമപവിത്രമായ ഈ സംവാദം നീ ചോദിച്ചതുകൊണ്ട് ഞാൻ പറഞ്ഞുതന്നു. വിദുരരേ! കപിലദേവഹൂതിസംവാദം പരമരഹസ്യമാണു. അത് കേൾക്കുന്നവർക്കും പഠിക്കുന്നവർക്കും ഗരുഡവാഹനനായ ഭഗവാൻ നാരായണനിൽ ഭക്തിയുണ്ടാകുന്നു. തുടർന്ന്, ഭഗവദ്ഭക്തിരസാബ്ധിയിൽ ആറാടുവാൻ അവർക്ക് വൈകുണ്ഠത്തിൽ പ്രവേശനവും ലഭിക്കുന്നു.    


ഇങ്ങനെ ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  മുപ്പത്തിമൂന്നാമധ്യായം സമാപിച്ചു.
ത്രിതീയസ്കന്ദം സമാപ്തം
ഓം തത് സത്

2015, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

3.32 കപിലോപദേശം (സകാമകർമ്മബന്ധനം - സംസാരം)

ഓം
ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 32 
കപിലോപദേശം (സകാമകർമ്മബന്ധനം - സംസാരം)

കപിലഭഗവാൻ തുടർന്നു: "അമ്മേ!, ഗൃഹമേധികളായ മനുഷ്യർ അർത്ഥകാമങ്ങളുടെ ലാഭത്തിനായിമാത്രം സ്വധർമ്മമാചരിക്കുന്നു. അവർ ഒരേ കർമ്മപഥത്തിലൂടെ വീണ്ടും വീണ്ടും സഞ്ചരിച്ചുകൊണ്ട്, ഗൃഹപാലനതല്പരരായി, സുഖഭോഗികളായി ഗൃഹാന്തഃകൂപത്തിൽത്തന്നെ ജന്മാന്തരങ്ങൾ കഴിച്ചുകൂട്ടുന്നു. ആയതിനാൽ, വിഷയേച്ഛുക്കളായ ഇവർക്ക് എന്നിൽ ഒരുകാലത്തും ഭക്തിയുണ്ടാകുന്നില്ല. അന്യഥാ ഇവർ അനേകം യജ്ഞങ്ങൾചെയ്ത് ദേവന്മാരേയും പിതൃക്കളേയും തൃപ്തരാക്കി അർത്ഥകാമങ്ങൾനേടി അതനുഭവിക്കുന്നതിൽ മനസ്സുറപ്പിക്കുന്നു. അനന്തരം, ദേഹാവസാനത്തിൽ ചന്ദ്രലോകം പ്രാപിച്ച് അവിടെ സോമരസാസ്വാദകരായി അല്പകാലംകഴിച്ച്, വീണ്ടും ഇവിടേയ്ക്കുതന്നെ മടങ്ങിവരുന്നു.

അമ്മേ!, ഭഗവാൻ നാരായണൻ, തന്റെ അനന്തശേഷതല്പത്തിന്മേൽ ശയിക്കുവാനാരംഭിക്കുമ്പോൾ, ചന്ദ്രലോകമടക്കമുള്ള സകലസ്വർല്ലോകങ്ങളും ഇല്ലാതെയാകുന്നു. ആസമയം ബുദ്ധിമാന്മാരും ശുദ്ധചിത്തരുമായുള്ള ധീരയതികൾ എന്റെ സ്മരണയിലേർപ്പെട്ടുകഴിയുന്നു. ത്രിഗുണാധീതരായി അവർ ഇന്ദ്രിയങ്ങളെ സംയമിപ്പിച്ചടക്കി ഭഗവതർപ്പണമായി സ്വധർമ്മമാചരിക്കുന്നു. ഇങ്ങനെ, നിവൃത്തിധർമ്മനിരതരായി, നിരഹങ്കാരരായി, നിർമ്മമരായി സ്വധർമ്മമനുഷ്ഠിക്കുന്നവർ ക്രമേണ ചിത്തം ശുദ്ധമാക്കി എന്റെ ധാമത്തിലെത്തിച്ചേരുന്നു. അവർ സൂര്യമണ്ഡലപഥത്തിലൂടെ, ഇഹപരലോകങ്ങൾക്ക് നാഥനും, അവയുടെ ഉത്ഭവനാശാദികൾക്ക് പരമകാരണനുമായ ഭഗവാൻ ഹരിയെ പ്രാപിക്കുന്നു. എന്നാൽ, ഭഗവാന്റെ ഹിരണ്യഗർഭകലയെ ആശ്രയിക്കുന്നവരാകട്ടെ!, ബ്രഹ്മദേവന്റെ ജന്മാവസാനത്തോളം, രണ്ട് പരാർദ്ധങ്ങളുടെ അന്ത്യംവരെ സത്യലോകത്തിലോ മറ്റേതെങ്കിലും ഊർദ്ദ്വലോകങ്ങളിലോ തുടരേണ്ടതായിവരുന്നു. ദ്വിപരാർദ്ധം നീളുന്ന ബ്രഹ്മായുസ്സ് അവസാനിക്കുന്നതോടെ വിധാതാവ്, ഭൂമി, ജലം, വായു, അഗ്നി, ആകാശം, മനസ്സ്, അഹങ്കാരം മുതലായ പ്രകൃതിതത്വങ്ങളാൽ സമാവൃതമായ ഭൗതികലോകത്തെ അഴിക്കുകയും, തുടർന്ന് ഭഗവാനിൽ ലീനനാകുകയുംചെയ്യുന്നു. ഇങ്ങനെ, വിഷയഭോഗങ്ങളിൽനിന്നകന്ന്, പ്രാണായാമാദിസാധനകളോടെ, ചിത്തവൃത്തിനിരോധനംചെയ്ത്, വിദേഹമുക്തിയടയുന്ന യോഗികൾ ഇഹലോകത്തെവെടിഞ്ഞ് ബ്രഹ്മലോകത്തെത്തുകയും, തുടർന്ന് ബ്രഹ്മശരീരത്തിൽ പ്രവേശിക്കുകയും, അനന്തരം വിരിഞ്ചൻ ഭഗവാൻ നാരായണനിൽ ലയിക്കുന്നവേളയിൽ ഒപ്പം ഈ യോഗികൾ ഹരിയിൽ ലീനരാകുകയുംചെയ്യുന്നു.

അതുകൊണ്ട്, അമ്മേ!, സർവ്വഭൂതങ്ങളുടേയും ഹൃദ്പത്മനിവാസിയായ ആ ജഗദീശ്വരനിൽ അഭയം പ്രാപിച്ചുകൊള്ളുക!. മാതേ!, ബ്രഹ്മാദികൾ, സനകാദിഋഷികൾ, മരീചിമുമ്പായ മുനിമുഖ്യന്മാർ തുടങ്ങിയവർപോലും ഭഗവാൻ സൃഷ്ടിക്കൊരുങ്ങുമ്പോൾ ഇവിടെ പുനർജ്ജനിക്കുന്നു. സൃഷ്ട്യർത്ഥം ത്രിഗുണങ്ങൾ വികാരവിധേയമാകുന്നവേളയിൽ പ്രപഞ്ചത്തിന്റെ രക്ഷിതാവും വേദവേദാന്തസ്വരൂപനുമായ ബ്രഹ്മദേവനും, അദ്ധ്യാത്മമാർഗ്ഗദർശികളായ ഋഷിവര്യരും ആ മഹാപുരുഷന്റെ കാലതത്വത്തിനധീനരായി ഇവിടെ ജന്മമെടുക്കുന്നു. കല്പാന്തത്തിൽ നിഷ്കാമകർമ്മനിരതരായ ഇവർ ഹരിയോടുചേരുന്നുവെങ്കിലും, കല്പാദിയിൽ സൃഷ്ടികർമ്മാചരണത്തിനുവേണ്ടി ഇവർക്ക് ജന്മം സ്വീകരിച്ചെങ്കിലേ മതിയാകൂ.

സകാമകർമ്മാസക്തരായ ജനങ്ങളും തങ്ങളുടെ കർമ്മങ്ങൾ ഇവിടെ വേണ്ടവിധം ശ്രദ്ധയാതന്നെ ചെയ്തുകൊണ്ടിരിക്കുന്നു. അവർ നിത്യനിരന്തരം സ്വധർമ്മം അതിന്റെ ഫലത്തെയിച്ഛിച്ചുകൊണ്ട് നിർവ്വഹിക്കുന്നു. അങ്ങനെയുള്ളവർ തങ്ങളാലസംയതമായ മന‌സ്സോടുകൂടി രജോഗുണപ്രേരിതമായി പലേതരം ഉത്കണ്ഠയിലാണ്ടുകഴിയുന്നു. ഇന്ദ്രിയസുഖങ്ങൾക്കുവേണ്ടി അവർ അറ്റമില്ലാതുള്ള ആഗ്രഹങ്ങളുമായി പരക്കംപായുന്നു. പിതൃക്കളെ യജിച്ച് അഹോരാത്രം കുടുംബപരിപാലനാർത്ഥം ധനം സമ്പാദിക്കുവാനായി നെട്ടോട്ടമോടുന്നു. അങ്ങനെയുള്ളവരെ ത്രൈവർഗ്ഗികരെന്ന് ശാസ്ത്രം സംബോധനചെയ്യുന്നു. എന്തുകൊണ്ടെന്നാൽ, അവർ എപ്പോഴും ധർമ്മാർത്ഥകാമങ്ങൾക്കായി സ്വധർമ്മമനുഷ്ഠിക്കുകയും, മോക്ഷപ്രദായകനായ സർവ്വേശ്വരനിൽ വിമുഖരായും നിലകൊള്ളുന്നു. അവർ ആ ഉരുവിക്രമന്റെ ലീലകൾക്ക് കാതോർക്കുന്നില്ല. ആ ഉത്തമശ്ലോകന്റെ ചരിതാമൃതങ്ങൾക്ക് മുഖംതിരിഞ്ഞുവർത്തിച്ചുകൊണ്ട് ഇക്കൂട്ടർ ഭഗവദ്ദ്വേഷികളായി കാലംപോക്കുന്നു. സൂകരങ്ങൾ ചെളിയിൽ കുതറിത്തിമർത്ത് ആഹ്ലാദിക്കുന്നതുപോലെ, അവർ ഭഗവന്നാമങ്ങളുച്ചരി‌ക്കാതെ ഭൗതികലാഭാർത്ഥം പ്രഭുക്കന്മാരെ പ്രകീർത്തിച്ചുകൊണ്ട് കൃപണന്മാരായി ജീവിക്കുന്നു. തല്ഫലമായി അർക്കന് ദക്ഷിണപാദസ്ഥമായ പിതൃലോകത്തിലെത്തി വീണ്ടും ഇഹലോകത്തിൽവന്ന് സ്വകുടുംബത്തിൽത്തന്നെ പിറന്ന് അതേ സകാമകർമ്മങ്ങളിൽപെട്ട് ജനനം‌മുതൽ ശ്മശാനഗമനംവരെയുള്ള കാലം കഴിച്ചുകൂട്ടുന്നു. വീണ്ടും പുറപ്പെട്ട് സുകൃതം ക്ഷയിക്കുമ്പോൾ ദൈവേച്ഛയാൽ മുന്നേപോലെ ജീവന് യാതൊരു ഊർദ്ദ്വഗതിയും സംഭവിക്കാതെ ജനിമൃതി തുടർന്നുകൊണ്ടേയിരിക്കുന്നു. മാതേ!, അതുകൊണ്ട്, ആ ഉത്തമശ്ലോകനെ ഭജിച്ചുകൊണ്ട്, ആ പരമേഷ്ഠിയുടെ തൃപ്പാദത്തിൽ സർവ്വാത്മനാ ശരണം പ്രാപിച്ചുകൊള്ളുക!. അവൻ ഒരുകാലത്തും അമ്മയെ കൈവിടുകയില്ല. അമ്മേ!, വാസുദേവനിൽ ശരണാഗതി പ്രാപിക്കുന്ന ഒരുവന് കാലാന്തരത്തിൽ ജ്ഞാനവൈരാഗ്യാദികളുണ്ടാകുന്നു. അതിലൂടെ അവന് ബ്രഹ്മദർശനവും സുലബ്ദമാകുന്നു. കാരണം, ഭക്തഹൃദയം സദാ ഭൗതികവിഷയങ്ങളിൽ സമചിത്തതപുലർത്തുന്നു. അവർ അപ്രിയസുപ്രിയദ്വന്ദങ്ങൾക്ക് പരരായിവർത്തിക്കുന്നു. തന്മൂലം അവർ തങ്ങളെ വിഷയങ്ങളിൽ വിലിപ്തമാകാതെ, ഉച്ഛനീചത്വദ്വൈതമനോഭാവങ്ങൾ വർജ്ജിച്ച്, ഭഗവാൻ ഹരിയുടെ ഗുണഗണങ്ങളെ തങ്ങൾക്കുള്ളിലും നിറയ്ക്കുന്നു.

അമ്മേ!, ഇവിടെ സത്യത്തിൽ ജഗത്സർവ്വത്തിനും സാക്ഷിയായി, നിയന്താവായി, ഈശ്വരനായി, സർവ്വഭൂതങ്ങൾക്കും താങ്ങായി, തണലായി ആ ബോധസ്വരൂപൻ ഒരുവനേയുള്ളൂ. എന്നാൽ ഭക്തഹൃദയങ്ങളുടെ വ്യത്യസ്ഥഭാവങ്ങളാൽ അവൻ ഏകനായ പരമാത്മാവായും അനേകനായ അവതാരങ്ങളായും പ്രത്യക്ഷനാകുന്നു. സകലയോഗങ്ങളുടേയും ഉദ്ദേശലക്ഷ്യം വിഷയങ്ങളിൽ വൈരാഗ്യം ജനിപ്പിച്ച് ജ്ഞാനം സമ്പാദിക്കുകയെന്നതാണ്. സർവ്വയോഗങ്ങൾകൊണ്ടും അത് സാധ്യമാണ്. എന്നാൽ, ഭഗവദ്ദ്വേഷികളായുള്ളവർ ഭഗവാനെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് ഊഹാപോഹങ്ങളെ നിമിത്തമാക്കിക്കൊണ്ടത്രേ!. അവരുടെ തെറ്റായ സങ്കല്പംമൂലം കാണുന്നതെല്ലാം അവർക്ക് ആപേക്ഷികങ്ങളായിത്തോന്നുന്നു. അമ്മേ!, എന്റെ ആദ്യാശക്തിയായ മഹത്തത്ത്വത്തിൽനിന്നും ഞാൻ അഹങ്കാരം, സത്വാദിത്രിഗുണങ്ങൾ, പഞ്ചഭൂതങ്ങൾ, വ്യക്തിഗതബോധം, പതിനൊന്നിന്ദ്രിയങ്ങൾ, ജീവഭൂതശരീരം തുടങ്ങിയ ഉപതത്ത്വങ്ങൾ സുവ്യക്തമാക്കി. അതുപോലെ, സകലലോകങ്ങളും ആ മഹായോനിയിൽനിന്നുടലെടുത്തവയാണ്.

മാതേ!, ഈ ജ്ഞാനം ഒരുപോലെയുണ്ടാകാൻ സാധ്യമല്ല. അതുണ്ടാകണമെങ്കിൽ ജീവന് ജഗദീശ്വരനായ നാരായണനിൽ ശ്രദ്ധാസമന്വിതവും അചഞ്ചലിതവും, തീവ്രവൈരാഗ്യപൂർണ്ണവുമായ ഭക്തിയുണ്ടായിരിക്കണം. സദാ അവൻ ആ കരുണാമയനിൽ മഗ്നനായിരിക്കണം. അവൻ വിഷയങ്ങളിൽനിന്നും പൂർണ്ണമായി അകന്നവനുമായിരിക്കണം. അമ്മേ!, ഞാനിന്നവിടുത്തോട് ബ്രഹ്മത്തെയറിയുവാനുള്ള ഉത്തമോപാധിയെക്കുറിച്ചാണ് പ്രതിപാദിച്ചത്. ഇതിലൂടെ ഒരു ജീവന് പ്രകൃതിയേയും പുരുഷനേയുംകുറിച്ച് വേർതിരിച്ചറിയുവാനും, അവരുടെ പരസ്പരസംയോഗത്തെ നന്നായി മനസ്സിലാക്കുവാനും കഴിയും. മാതേ!, ഭക്തിയോഗമാണ് ഭഗവത്പ്രാപ്തിക്ക് ഉത്തമമായ ഉപാധി. എന്നാൽ ജ്ഞാനയോഗത്തിലൂടെയും ജീവന്മാർ അതിന്റെ പരമകാഷ്ഠയിലേക്ക് കുതിച്ചുയരുന്നു. എങ്ങനെയെന്നാൽ, ഒരിക്കൽ ജ്ഞാനയോഗം കൊണ്ട് അവനെയറിയാൻ തുടങ്ങുമ്പോൾ പ്രകൃതിയുടെ സത്വാദി ത്രിഗുണങ്ങളിൽനിന്നും മനുഷ്യൻ മുക്തമാകുന്നു. അതോടെ അവനിൽ ഈശ്വരപ്രേമമുദിക്കുകയും ഹരിയിൽ ഇളക്കമറ്റ ഭക്തി വർദ്ധിക്കുകയും ചെയ്യുന്നു. ആയതിനാൽ, ജ്ഞാനയോഗംകൊണ്ടും ഭക്തിയോഗംകൊണ്ടും ജീവൻ എത്തപ്പെടുന്നത് ആ ഭഗവദ്ധാമത്തിൽത്തന്നെയെന്നറിയുക.

അമ്മേ!, ഒരേ പദാർത്ഥംതന്നെ, അതിന്റെ വ്യത്യസ്ഥസവിശേഷതകളാൽ വ്യത്യസ്ഥ ഇന്ദ്രിയങ്ങൾ ദ്വരാ പലേവിധത്തിൽ മനസ്സിലാക്കപ്പെടുന്നതുപോലെ, ഏകനായ ഈശ്വരനെ വ്യത്യസ്ഥശാസ്ത്രങ്ങൾവഴി വ്യത്യസ്ഥരൂപനായി ഗ്രഹിക്കപ്പെടുന്നു. സകാമകർമ്മംകൊണ്ടും, വെവ്വേറെയായ യജ്ഞങ്ങളെയനുഷ്ഠിച്ചും, പലവിധദാനധർമ്മങ്ങൾചെയ്തുകൊണ്ടും, ബ്രഹ്മചര്യമനുഷ്ഠിച്ചുകൊണ്ടും, സ്വാധ്യായനം ചെയ്തുകൊണ്ടും, ജ്ഞാനയോഗംകൊണ്ടും, ചിത്തേന്ദ്രിയങ്ങളെ സംയമിപ്പിച്ചും, സന്ന്യാസം സ്വീകരിച്ചുകൊണ്ടും, സ്വധർമ്മമാചരിച്ചുകൊണ്ടും, വ്യത്യസ്ഥ അംഗങ്ങളോടെ യോഗാസനമുറകളഭ്യസിച്ചുകൊണ്ടും, ഭക്തിയോഗംകൊണ്ടും, പ്രവൃത്തിനിവൃത്തിമാർഗ്ഗം അവലംബിച്ചുകൊണ്ടും, ആത്മതത്വം ഉൾക്കൊണ്ടുകൊണ്ടും, വൈരാഗ്യമാർജ്ജിച്ചുകൊണ്ടും വ്യത്യസ്ഥമാർഗ്ഗാവലംബനങ്ങളിലൂടെ നാനാതരമുമുക്ഷുക്കൾ ജന്മാന്തരങ്ങൾകൊണ്ട് ഭഗവത്പ്രാപ്തിയെ കൈവരിക്കുന്നു. കാരണം, അവൻ ഒരേസമയം സാകാരനായും നിരാകാരനായും, സഗുണനായും നിർഗ്ഗുണനായും നിലകൊള്ളുന്നു. അമ്മേ!, ഇങ്ങനെ ഭക്തിയോഗത്തിന്റെ നാല് വ്യത്യസ്ഥസ്വരൂപങ്ങളെക്കുറിച്ചും, ജീവന്മാർക്കഗോചരമെങ്കിൽകൂടി കാലത്തിന് അവന്റെ മേലുള്ള ആധിപത്യത്തെക്കുറിച്ചും ഞാൻ അമ്മയെ ബോധിപ്പിച്ചുകഴിഞ്ഞു. മാതേ!, അവിദ്യയാൽ അജ്ഞാനംകൊണ്ട് തന്റെ സ്വരൂപത്തെമറന്നുചെയ്യുന്ന സകാമകർമ്മങ്ങളുടെ ഫലമായി ജന്മാന്തരങ്ങളോളം ജീവന് പലവിധസംസാരത്തിൽ കഴിയേണ്ടിവരുന്നു. ഇങ്ങനെ, അജ്ഞാനത്താൽ സ്വസ്വരൂപം മറക്കയാൽ അവന് തന്റെ ഗതിയെക്കുറിച്ച് അറിയാൻകഴിയാതെയുംപോകുന്നു."

കപിലഭഗവാൻ തുടർന്നു: "അമ്മേ!, ഈ ജ്ഞാനം എന്നിൽ അസൂയാലുക്കളായുള്ളവർക്കും, സംശയാലുക്കൾക്കും, ധിക്കാരികൾക്കും, കുടിലബുദ്ധികൾക്കും, സ്തബ്ധന്മാർക്കും, ഉപദേശിക്കാൻ പാടുള്ളതല്ല. മാത്രമല്ലാ, ഈ പരമജ്ഞാനം ലോലുപന്മാർക്കും, ഗൃഹാരൂഢചേതസ്സന്മാർക്കും, അഭക്തന്മാർക്കും, എന്നിലും മത്ഭക്തന്മാരിലും ദ്വേഷം വച്ചുപുലർത്തുന്നവർക്കും ഒരുകാലത്തും ഉപദേശിക്കാൻ  പാടില്ല.

എന്നാൽ, സത്ച്ചിതാനന്ദദമായ ഈ ജ്ഞാനത്തെ ശ്രദ്ധാവാന്മാർക്കും, ഭക്തന്മാർക്കും, വിനീതന്മാർക്കും, അനസൂയന്മാർക്കും, സർവ്വഭൂതങ്ങളോടും മൈത്രീഭാവമുള്ളവർക്കും, ഇതിൽ മതിയുള്ളവർക്കും പ്രദാനം ചെയ്യുക. ഈ ജ്ഞാനം ഉത്തമഗുരുക്കന്മാരാൽ ഭഗവദ്പ്രേയസ്സന്മാർക്കും, നിർമ്മത്സരന്മാർക്കും, അന്തഃക്കരണവിശുദ്ധിയുള്ളവർക്കും, ഭഗവാനൊഴിഞ്ഞ് മറ്റൊന്നിലും അനുരക്തരല്ലാത്തവർക്കും ഉപദേശിക്കപെടാവുന്നതാണ്.

യാതൊരുവൻ എന്നിൽ മനസ്സൂന്നി ശ്രദ്ധാഭക്തിസമന്വിതം ഇതിനെ കേൾക്കുകയും പഠിക്കുകയും ചെയ്യുന്നുവോ, അവൻ സർവ്വകൽമഷങ്ങളുമകന്ന് എന്റെ ധാമപ്രാപ്തിക്ക് അർഹനായിത്തീരുന്നു.

ഇങ്ങനെ ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം മുപ്പത്തിരണ്ടാമധ്യായം സമാപിച്ചു.

ഓം തത് സത്







2015, ഒക്‌ടോബർ 21, ബുധനാഴ്‌ച

3.31 കപിലോപദേശം (ജീവഭൂതോല്പത്തിയും അവയുടെ ജീവിതഗതിയും)

ഓം
ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 31
(കപിലോപദേശം - ജീവഭൂതോല്പത്തിയും അവയുടെ ജീവിതഗതിയും)

കപിലഭഗവാൻ പറഞ്ഞു: "മാതേ!, അങ്ങനെ ഭഗവതാജ്ഞയാ ഒരു ജീവൻ തന്റെ കർമ്മഫലാനുബന്ധമായി ഒരു പുരുഷന്റെ രേതഃകണത്തിലൂടെ സ്ത്രീയുടെ ഉദരത്തിൽ പ്രവേശിച്ച് തന്റെ പ്രാരബ്ദകർമ്മാചരണത്തിനുതകുംവിധം ഒരു പുതുശരീരത്തെ സ്വീകരിക്കുന്നു. ഒരു രാത്രികൊണ്ട് അത് സങ്കലിതമാകുന്നു. അഞ്ചുരാത്രികൾകൊണ്ട് ഒരു കുമിളയുടെ ആകൃതിയുണ്ടാകുന്നു. പത്ത് രാത്രികഴിഞ്ഞാലത് വളർന്നൊരു ജംബുവിന് തുല്യമായ ആകൃതിയെ പ്രാപിക്കുന്നു. അനന്തരം പടിപടിയായിവളർന്ന് ഒരുതുണ്ട് മാംസശകലത്തിന്  തത്തുല്യമോ ഒരു മുട്ടയുടെ വലിപ്പമോ യഥോചിതം അതിനുണ്ടാകുന്നു. തുടർന്ന്, ഒരുമാസക്കാലംകൊണ്ട് ശിരസ്സ് രൂപാന്തരപ്പെടുകയും, രണ്ടുമാസം കഴിയുന്നതോടെ കാലുകൾ, പാദങ്ങൾ തുടങ്ങിയ ശരീരഭാഗങ്ങളുണ്ടാകുകയും ചെയ്യുന്നു. മൂന്നാംമാസം അവസാനിക്കുന്നതോടെ അതിന് നഖങ്ങളും, വിരലുകളും, രോമങ്ങളും, അസ്ഥികളും, ത്വക്കും ഉണ്ടാകുന്നു. അനന്തരം, ജനനേന്ദ്രിയവും, കണ്ണുകളും, മൂക്കും, ചെവിയും, വായും, ഗുദവും വ്യക്തമാകുന്നു. നാലുമാസം പൂർത്തിയാകുമ്പോൾ സപ്തധാതുക്കൾ കൂടിച്ചേരുന്നു. അഞ്ചാംമാസം ജീവന് വിശപ്പും ദാഹവുമനുഭവവേദ്യമാകുന്നു. ഷട്മാസകാലാന്തരത്തിൽ അവൻ മാതൃജഠരത്തിൽ കിടന്നുകൊണ്ട് വലത്തേക്കുതിരിയുവാൻ ഭാവിക്കുന്നു. 

മാതാവ് ഭക്ഷിക്കുന്ന അന്നപാനാദികളുടെ അംശംപറ്റി തന്റെ ഭൂണവും വഹിച്ചുകൊണ്ട് ഈ ജീവൻ അന്യജീവജാലങ്ങളെപ്പോലെ മലമൂത്രരക്തങ്ങൾനിറഞ്ഞ, അസഹനീയമായ തന്റെ പാർപ്പിടത്തിൽ,  ജഠരത്തിൽ കഴിഞ്ഞുകൂടുന്നു. വിശന്നുവിവശരായ കൃമികീടങ്ങൾ തന്റെ മൃദുലമേനിയിലേൽപ്പിക്കുന്ന ക്ഷതങ്ങളുംസഹിച്ചുകൊണ്ട് അവൻ അവിടെ പലേ ദുരിതങ്ങളുമനുഭവിക്കുന്നു. തൽക്കാരണാൽ ഇടയ്ക്കിടെ മൂർച്ഛിച്ച് അബോധാവസ്ഥയെ പ്രാപിക്കുന്നു. അമ്മ കഴിക്കുന്ന എരിവും, പുളിയും, അമ്ലവും, ഉപ്പും, ചൂടുമുള്ളതും, അതിതീക്ഷ്ണവും രൂക്ഷവുമായ ഭക്ഷണപദാർത്ഥങ്ങളുടെ ആഘാതം ആ ശരീരത്തിന് സഹിക്കാവുന്നതിനപ്പുറമാണെന്നറിയുക. കുടൽമാലകളാൽ ചുറ്റപ്പെട്ട്, ശിരസ്സ് വളച്ച് നാഭിയോടുചേർത്ത്, ആ ഗർഭപാത്രത്തിൽ ഇവൻ വില്ലുപോലെ ചുരുണ്ടുകിടിക്കുന്നു. അസ്വതന്ത്രയായ ഒരുപക്ഷി തന്റെ കൂട്ടിലെന്നപോലെ, അവൻ അവിടെ തളയ്ക്കപ്പെടുന്നു. ആ സമയം, ഭാഗ്യമുണ്ടെങ്കിൽ, പൊയ്പോയ ബഹുജന്മങ്ങളിൽ താനനുഭവിച്ച നരകയാതനകളെ ഓർക്കുവാൻ അവന് സാധിക്കുന്നു. അങ്ങനെ പീഢിതനായ അവൻ പശ്ചാത്തപിക്കുന്നു. എന്താണ് അവന് ആ അവസരത്തിൽ മനഃശ്ശാന്തി നൽകുന്നത്?.

ഏഴാംമാസമാകുന്നതോടെ ബോധംലഭിക്കുന്നു. ഗർഭാശയത്തിലെ വാതസമ്മർദ്ദത്താൽ അവൻ ചലിക്കാൻ തുടങ്ങുന്നു. മാതാവിന്റെ ഉദരത്തിനുള്ളിലെ കൃമികീടങ്ങളാകുന്ന തന്റെ സഹോദരങ്ങൾക്കൊത്ത് ഗർഭസ്ഥശിശു ഒരിടത്തടങ്ങാതെ സദാ ചലിച്ചുകൊണ്ടിരിക്കുന്നു. ദുസ്തരമായ ഈ ജീവിതാവസ്ഥയിൽ, നിസ്സഹായനായി, സപ്തധാതുക്കളാൽ നിർമ്മിതമായ ഒരു ഗർഭപാത്രാവരണത്താൽ ബന്ധിതനായി, കൃതാഞ്ജലിയോടുകൂടി, തന്നെ ഈ അവസ്ഥയിലാക്കിത്തിർത്ത ജഗദീശ്വരനെക്കണ്ടുകൊണ്ട് ഇങ്ങനെ പ്രകീർത്തിക്കുന്നു."

"ഞാൻ ഹരിയുടെ ചരണാരവിന്ദത്തിലിതാ അഭയം തേടുന്നു. അവൻ എണ്ണമറ്റ അവതാരങ്ങളോടെ സകലലോകങ്ങളിലും കാണപ്പെടുന്നു. ഞാനിതാ അവനിൽമാത്രം ആശ്രയം തേടുകയാണ്. കാരണം അവന്റെ മഹാമായയാണ് എന്റെ കർമ്മഫലാനുസൃതമായി എനിക്കീഗതിവരുത്തിയതെന്നും, ആയതിനാൽ അവനുമാത്രമേ ഇനി എന്നെ ഇതിൽനിന്നും മുക്തനാക്കാൻ കഴിയുകയുള്ളൂവെന്നും ഞാനിപ്പോളറിയുന്നു. പരിശുദ്ധനായ ഞാൻ എന്റെ പൂർവ്വജന്മകർമ്മഫലങ്ങൾ കാരണമായി ഇന്ന് ആ പരമപുരുഷന്റെ മായയാൽ മൂടപ്പെട്ട് എന്റെ അമ്മയുടെ ജഠരത്തിൽ ശയിക്കുകയാണ്. ഞാനിതാ ആ കരുണാമയനെ നമിക്കുന്നു. അവൻ എന്നോടൊപ്പമിതാ ഇവിടെ കുടികൊള്ളുന്നു. പക്ഷേ, അവൻ എന്നെപ്പോലെയല്ല. മായാതീതനും നിർവ്വികാരനുമാണ്. അവൻ പശ്ചാത്താപികളുടെ ഹൃദയത്തിൽ കാണപ്പെടുന്നവനാണ്. അങ്ങനെയുള്ള ആ പരമാത്മാവിന് നമസ്ക്കാരം!. ആ പരംപൊരുളിന്റെയംശമാണെന്നിരിക്കിലും, പഞ്ചഭൂതാത്മകമായ ഈ ശരീരം സ്വീകരിച്ചതോടെ ഞാൻ ഇന്ദ്രിയങ്ങൾക്കും, തിഗുണങ്ങൾക്കും, അഹങ്കാരത്തിനും അധീനനായി അവനിൽനിന്ന് ഭിന്നനായി കഷ്ടതകളനുഭവിക്കുന്നു. എന്നാലവനോ, അദ്ധ്യാത്മസ്വരൂപനും, തിഗുണാതീതനും, സർവ്വത്തിനും പരനുമായി നിലകൊള്ളുന്നു. ആയതിനാൽ അവനെ ഞാനിതാ ശിരസ്സാനമിക്കുന്നു. ഞങ്ങൾ ജീവഭൂതങ്ങൾ അവന്റെ പ്രകൃതിക്ക് അധീനരാകുകയും, ജനനമരണസംസാരചക്രത്തിൽനിന്ന് കരകയറാതെയുഴറുകയും ചെയ്യുന്നു. ആ പരമപുരുഷനുമായി തനിക്കുള്ള ബന്ധം വിസ്മരിക്കപ്പെട്ടതിനെത്തുടർന്നാണ് ഒരു ജീവന് ദുസ്തരമായ ഈ അവസ്ഥയിലെത്തേണ്ടിവരുന്നതും. അങ്ങനെയെങ്കിൽ, ആ ജീവന് അവന്റെ കാരുണ്യംകൂടാതെ എങ്ങനെ ഭക്തിയും മുക്തിയുമുണ്ടാകാൻ?. അതുകൊണ്ടുതന്നെ ആ കരുണാമയൻ മാത്രമാണിവിടെ സകലചരാചരങ്ങൾക്കും നായകൻ. അവൻ ഭൂതഭവ്യഭവത്പ്രഭുവാണ്. അവന്റെ ആജ്ഞയാൽതന്നെ ജീവന്മാർ ഇവിടെ പലേകർമ്മങ്ങളിലേർപ്പെട്ട് കാലംപോക്കുന്നു. ആയതിനാൽ താപത്രയങ്ങളിൽനിന്ന് മുക്തനാകുവാൻ അവനെ ശരണം പ്രാപിക്കേണ്ടതുണ്ട്."

"അമ്മേ!, ഈവിധം തന്റെ മാതാവിന്റെ ജഠരമായ മലമൂത്രരക്തസമ്മിശ്രാന്തഃകൂപത്തിൽ കിടന്നുകൊണ്ട്, ഔദരാഗ്നിയാൽ തപിക്കപ്പെട്ട്, ഗർഭസ്ഥജീവൻ ആ പരംപൊരുളിനെ കണ്ടുകൊണ്ട് മാസങ്ങളെണ്ണി വീണ്ടും ഇങ്ങനെ പ്രാർത്ഥിക്കുന്നു. 

"ഭഗവാനേ!, കൃപണനായ എന്നെ ഈ തടവിൽനിന്നും എന്നാണങ്ങ് മോചിതനാക്കുന്നത്?. ഈശ്വരാ!, പത്തുമാസം പ്രായമേ എനിക്കുള്ളുവെങ്കിലും അങ്ങയുടെ അപാരകരുണയാലെനിക്കിന്ന് ബോധം തിരിച്ചുകിട്ടിയിരിക്കുന്നു. ഹേ! ദീനവത്സലാ!, ഈ ഉപകാരത്തിനുപകരം, തൊഴുകൈയ്യോടെ അവിടുത്തെ തിരുമുമ്പിൽ നിന്ന് പ്രാർത്ഥിക്കുകയല്ലാതെ അടിയനെന്തുചെയ്യാനാണ്?. ഭഗവാനേ!, ഉള്ളതിലും മെച്ചമായ ഒരു ശരീരം നീയെനിക്കിന്ന് തന്നുകഴിഞ്ഞു. ഇതിലൂടെ എനിക്കെന്റെ ചിത്തേന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ കഴിയും. എന്റെ പരംധാമത്തെക്കുറിച്ച് എനിക്കറിയാൻ കഴിയും. ഈ കാരുണ്യമെന്നിൽ ചൊരിഞ്ഞതിനിതാ അവിടുത്തെ തൃപ്പാദങ്ങളിൽ ഞാൻ നമസ്ക്കരിക്കുന്നു. പുരാണപുരുഷനായ അവിടുത്തെ എനിക്കിനി ഉള്ളിലും പുറത്തും ഒരുപോലെ കാണ്മാൻ സാധിക്കും. അതുകൊണ്ട് ഭഗവാനേ!, ഇവിടെ, ഈ ഗർഭപാത്രത്തിൽ തീർത്തും അസഹനീയമായ അവസ്ഥയിലാണ് ഞാനെങ്കിലും, വെളിയിൽ ഭൗതികമായ ആ മഹാന്തഃകൂപത്തിലേക്ക് വീഴുവാൻ ഞാനാഗ്രഹിക്കുന്നില്ല. കാരണം, അങ്ങയുടെ മഹാമായ ഉടൻ പിടികൂടി എന്നിൽ ദേഹാത്മബോധം ജനിപ്പിക്കുമെന്നുള്ളത് തീർച്ചയാണ്. അവിടെനിന്നാണല്ലോ ജനിമൃതികളാകുന്ന ഈ സംസാരം തുടങ്ങിയതും. അതുകൊണ്ട്, ഭഗവാനേ!, ഞാൻ നിശ്ചയിച്ചുകഴിഞ്ഞു, ഇനിയും ആ സമുദ്രത്തിൽ മുങ്ങിപൊങ്ങാതെ, എന്റെ ശുദ്ധബോധത്തെ കൂട്ടുപിടിച്ച്, ഞാൻ ഈ സംസാരത്തിൽനിന്ന് മുക്തനാകും. ഭഗവാൻ ഹരിയുടെ പാദപത്മം ഹൃദയത്തിൽവച്ചുകൊണ്ട് ഞാൻ വീണ്ടുമൊരു യോനിയിൽ ചെന്നുപെടാതെ ഭവാബ്ധിയിൽനിന്നും രക്ഷനേടാനാഗ്രഹിക്കുന്നു."

കപിലഭഗവാൻ തുടർന്നു: "അമ്മേ!, പത്തുമാസം പ്രായമായ അവൻ മാതൃഗർഭസ്ഥനായി ഈവിധം ആഗ്രഹിച്ചുകേഴുന്നസമയം, സൂതിവാതൻ അവനെ തലകീഴാക്കിക്കൊണ്ട് അവന്റെ പിറവിക്ക് പ്രചോദനം നൽകുന്നു. തത്ഫലമായി വളരെ കഷ്ടപ്പെട്ട്, തലകീഴായ്മറിഞ്ഞ്, ശ്വാസംകിട്ടാതെ, ആ പ്രാണസങ്കടത്തിൽ തനിക്ക് ലബ്ദമായിരുന്ന ആത്മബോധം നിമിഷാർദ്ധംകൊണ്ട് നഷ്ടപ്പെട്ട്, അവൻ ഝടുതിയിൽ പുറത്തേക്ക് വിസർജ്ജിക്കപ്പെടുന്നു. മലമൂത്രരക്തമലിനാനുലിപ്ത്നായി അവൻ ക്ഷണത്തിൽ ഭൂജാതനാകുന്നു. മലത്തിൽനിന്നുതിർന്ന കൃമിയെപ്പോലെ അവൻ അതിനുമധ്യത്തിൽ ക്കിടന്നുപുളയുന്നു. ജ്ഞാനംമറന്ന് മായയ്ക്കുവശംഗതനായി "ക്വാ, ക്വാ" യെന്നുറക്കെ നിലവിളിക്കുന്നു. പൊക്കിൾക്കൊടി ഛിദ്രിച്ച് മാതാവിൽനിന്നും വേർപ്പെടുത്തപ്പെട്ട അവൻ തന്റെ മനോഗതമറിയാത്ത ചില ബന്ധുജനങ്ങളുടെ കൈകളിൽ പരിചരണാർത്ഥം എത്തപ്പെടുന്നു. അവർ നൽകുന്നതൊന്നും അവന് ഹിതമല്ലെങ്കിൽകൂടി അത് നിഷേധിക്കാനാകാതെ അവൻ അവിടേയും യാതാനാപൂർണ്ണമായ പരിതഃസ്ഥിതിയിലാണ്ടുപോകുന്നു. അവിടെ സ്വേദജങ്ങളാൽ അശുദ്ധമായ കിടക്കയിൽകിടന്ന് ശരീരമാസകലം ഊരൽകൊണ്ടുപുളയുന്നു. ഒന്ന് ചൊറിയുവാനോ, എഴുന്നേറ്റിരിക്കുവാനോ, നിൽക്കുവാനോ, അനങ്ങുവാനോ കഴിയാതെ നിരവധി കഷ്ടതകൾ അവനെ സദാസമയവും പിന്തുടർന്നുകൊണ്ടേയിരിക്കുന്നു. വലിയകൃമികീടങ്ങളെ ചെറിയവകൾചേർന്ന് ആക്രമിക്കുന്നതുപോലെ, മശകമാദിയായുള്ള ചെറുപ്രാണികൾ അവന്റെ മൃദുലമേനിയിൽ കുത്തിനോവിക്കുന്നു. അങ്ങനെ തനിക്കുവന്നുഭവിച്ച നിസ്സഹായാവസ്ഥയിൽ, ജഠരത്തിൽവച്ച് പ്രാപ്തമായിരുന്ന ആത്മജ്ഞാനം മറന്ന് മായയ്ക്കുവശംഗതനായി അവൻ പരിതപിക്കുന്നു. ഈവിധം ദുരിതങ്ങളിലൂടെ കടന്ന് അവൻ കൗമാരദശപ്രാപിക്കുന്നു. അവിടേയും അലബ്ദമായ ആഗ്രഹൗഘങ്ങൽക്കുനടുവിൽ അവൻ ശോചിക്കുകയും, അജ്ഞാനത്താൽ ദ്വേഷിക്കുകയും ദുഃഖിക്കുകയുംചെയ്യുന്നു. 

ഇങ്ങനെ സംസാരിയായി വളർന്നുവരുന്ന മനുഷ്യനിൽ ശരീരാഭിമാനമുടലെടുക്കുകയും, വിഷയങ്ങളിൽ ലോഭമുണ്ടാകുകയും, അതുനേടിയെടുക്കുന്നതിനിടയിൽ തടസ്സമായിവരുന്ന അന്യകാമികളിൽ ശത്രുതയുണ്ടാകുകയും, തദ്വാരാ അവന്റെ നാശം തുടങ്ങുകയുംചെയ്യുന്നു. അജ്ഞാനത്താൽ താൻ ശരീരമാണെന്നുകരുതുന്നതോടെ അനിത്യമായ വസ്തുവകകളെ തന്റേതെന്ന് തെറ്റിദ്ധരിക്കുന്നു. അതിലൂടെ അവൻ അജ്ഞാനത്തിന്റെ കൂരിരുൾചുഴിയിലേക്കാണ്ടുപതിക്കുന്നു. അജ്ഞാനവും സകാമകർമ്മാസക്തിയും മൂലം ജന്മജന്മാന്തരങ്ങളായി തന്നെ പിന്തുടരുന്നതും തന്റെ സകലദുഃഖങ്ങളുടേയും പരമകാരണവുമായ ഈ ശരീരം നിലനിർത്തുന്നതിനുവേണ്ടി അവൻ പലേകർമ്മങ്ങളിലേർപ്പെടുകയും തത്ക്കാരണാൽ ജനിമൃതിയാകുന്ന സംസാരത്തിൽ കാലാകാലങ്ങളായി ഉഴറുകയും ചെയ്യുന്നു. 

മാതേ!, ഒരുവൻ വിഷയാസക്തരായ ജനങ്ങളുടെകൂടെച്ചേർന്ന് തന്റെ ഇച്ഛാപൂർത്തിക്കായി അധർമ്മത്തിന്റെ വഴിയിലൂടെ ചരിക്കുന്നപക്ഷം, അവൻ വീണ്ടും പൂർവ്വൈവ നരകത്തിൽതന്നെ പതിക്കുവാനിടയാകുന്നു. അവൻ അതിലൂടെ സത്യം, ശൗചം, ദയ, മൗനം, ബുദ്ധി, ശ്രീ, ശാലീനത, യശ്ശസ്സ്, ക്ഷമ, ശമം, ദമം, ഭാഗ്യം, ഇത്യാദിസത്ഗുണങ്ങളിൽനിന്നകന്നുപോകുന്നു. അതുകൊണ്ട് ആത്മജ്ഞാനഹീനരും സ്ത്രീകൾക്കുമുന്നിൽ അടിയറവയ്ക്കപ്പെട്ട ശുനകന്മാരെപ്പോലുള്ളവരുമായുള്ള സംഗം സജ്ജനം വർജ്ജിക്കേണ്ടതുണ്ട്. സ്ത്രീസംഗംകൊണ്ടും, സ്ത്രീസംഗികളായുള്ളവരുടെ ചങ്ങാത്തംകൊണ്ടും മനുഷ്യൻ സ്ത്രീകൾക്കടിമപ്പെടുകയും അവരിൽ ഭ്രമിച്ചുപോകുകയുംചെയ്യുന്നതുപോലെ മറ്റൊരുബന്ധംകൊണ്ടും അത് ഇത്രവേഗം സാധ്യമായിവരുന്നില്ല. ബ്രഹ്മദേവൻപോലും, ഒരു പേടമാനായി തന്റെ മുന്നിൽവന്ന സ്വപുത്രിയുടെ സൗന്ദര്യംകണ്ടുഭ്രമിച്ച്, അവളുടെപിറകേ ഒരു കലമാനായി വേഷംപൂണ്ട് നാണംകെട്ടോടിപ്പോയതായി കേട്ടിരിക്കുന്നു. 

അമ്മേ!, ഭഗവാൻ നാരായണനല്ലാതെ, ബ്രഹ്മാവ് മുതൽ അദ്ദേഹത്തിന്റെ സൃഷ്ടികളായ നരദേവതിര്യക്കുകൾതുടങ്ങി ഈച്ചയെറുമ്പുകൃമികീടാണുക്കൾവരെയുള്ള ജീവഭൂതങ്ങളിലാരുംതന്നെ സ്ത്രീരൂപമായ മായയുടെ വലയിൽകുടുങ്ങാത്തവരായില്ല. എന്തിനുപറയാൻ, ലോകങ്ങളെമുഴുവൻ ജയിച്ചവനെപ്പോലും സ്ത്രീരൂപേണ കേവലം തന്റെ പുരികങ്ങളുടെ ചലനമാത്രത്താൽ,  എന്റെ മാഹാമായ  അവളുടെ ചൊൽപ്പടിക്കുകൊണ്ടുവരുന്നു. അതുകൊണ്ട്, ഈശ്വരസാക്ഷാത്ക്കാരത്തിന്റെ പരമകാഷ്ഠയെ തീവ്രമായി ആഗ്രഹിക്കുന്ന ഏതൊരുയോഗിയും സ്ത്രീസംഗം പൂർണ്ണമായും ഉപേക്ഷിക്കേണ്ടതുണ്ട്. സ്ത്രീസംഗം നരകത്തിന്റെ വാതിലായി ശാസ്ത്രം പ്രമാണീകരിക്കുന്നു. ഭഗവത്സൃഷ്ടമായ ഈ സ്ത്രീരൂപം മായയുടെ മൂർത്തിമദ്ഭാവമാണെന്ന് ധരിച്ചുകൊള്ളുക. അവളുടെ സേവനങ്ങളേറ്റുവാങ്ങി, അവളോടൊപ്പം സംഗംചേരുകയെന്നുള്ളത്, തൃണാവൃതമായ അന്തഃകൂപത്തിലേക്കെന്നതുപോലെ മൃത്യുവിലേക്കുള്ള വഴിയാണെന്നറിഞ്ഞുകൊള്ളുക. 

പോയജന്മത്തിൽ സ്ത്രീസംഗം വച്ചുപുലർത്തിയ ഒരുവൻ, മരണാനന്തരം മായയുടെ വേഷഭൂഷാദികളിണിഞ്ഞുവന്ന്, അതേമായയുടെതന്നെ ഒരു പുരുഷാകാരംകണ്ടുഭ്രമിച്ച്, അവനെ ഭർത്താവായിസ്വീകരിച്ച്, തന്റെ ധനം, കുട്ടികൾ, ഗൃഹം തുടങ്ങിയവയുടെ ധാതാവായി അവനെ കാണുന്നു. അതവളെ സർവ്വനാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ആയതിനാൽ, ഒരുവൾക്ക് തന്റെ ഭർത്താവിനേയും, കുട്ടികളേയും, ഗൃഹത്തേയും, യഥാർത്ഥത്തിൽ കാട്ടാളന്റെ സംഗീതം പോലെ മൃത്യുകാരകമാണെന്നറിയേണ്ടതുണ്ട്. സ്വശരീരാനുസൃതമായി ജീവഭൂതങ്ങൾ പലേലോകങ്ങളിലുമലഞ്ഞുതിരിഞ്ഞ് സകാമകർമ്മങ്ങളാചരിക്കുകയും, തന്മൂലമുണ്ടാകുന്ന വിവിധഫലങ്ങളനുഭവിച്ചുകൊണ്ടുമിരിക്കുന്നു. ഇങ്ങനെ കർമ്മഫലാനുസൃതമായി ജീവന്മാർ നേടിയെടുക്കുന്ന ഭൂതേന്ദ്രിയമനോമയമായ ശരീരം കർമ്മാവസാനത്തിൽ ഉപേക്ഷിക്കുന്ന അവസ്ഥയെ മരണമെന്നും, കർമ്മാരംഭത്തിൽ മറ്റൊന്ന് സ്വീകരിക്കുന്ന അവസ്ഥയെ ജനനമെന്നും പറയുന്നു. 

നേത്രങ്ങൾക്ക് ആലോകനശക്തി നഷ്ടമാകുന്ന വേളയിൽ അവയ്ക്ക് വിഷയങ്ങളുടെ ഗ്രഹണശേഷിയും നഷ്ടമാകുന്നു. അതിലൂടെ നേത്രങ്ങൾക്കും ദൃശ്യങ്ങൾക്കും ദൃക്കായിരിക്കുന്ന ജീവഭൂതങ്ങൾക്ക് തുടർന്നുള്ള വിഷയാനുഭവം ഇല്ലാതെയാകുന്നു. ഇതുപോലെ, വിഷയാവബോധത്തിന് ഉപാധിയായ സ്ഥൂലശരീരത്താൽ വിഷായാനുഭവം സാധ്യമാകാതെവരുന്ന അവസ്ഥയ്ക്ക് മരണം എന്നുപറയുന്നു. തുടർന്ന് ജീവഭൂതങ്ങൾ തങ്ങളുടെ കർമ്മഫലപ്രാപ്തമായ പുതുശരീരം നേടി വീണ്ടും തങ്ങൾ വിഷയാനുഭവത്തിന് പ്രാപ്തനാകുന്ന അവസ്ഥയ്ക്ക് ജനനമെന്നും പറയുന്നു. 

ആയതിനാൽ, മരണത്തെ ഭീകരമായിക്കാണാതെയും, നശ്വരമായ ശരീരത്തെ താനെന്ന് ധരിച്ച് അതിൽ അഭിമാനം കൊള്ളാതെയും, വിഷയങ്ങളുടെ പിറകേപോയി കാലം വൃഥാവിലാക്കാതെയും, ഒരുവൻ തന്റെ സ്വരൂപത്തെ ഉള്ളവണ്ണമറിയാൻ ശ്രമിക്കുകയും, ധീരനായി, മുക്തസംഗനായി ഇവിടെ സ്വധർമ്മമനുഷ്ഠിക്കുകയുംവേണം. മാത്രമല്ലാ, സമ്യക്കായ വീക്ഷണത്തോടുകൂടിയും, ഭഗവാൻ ഹരിയുടെ ഭക്തിയാലുറച്ച മനസ്സോടുകൂടിയും, വിഷയങ്ങളോട് തനിക്കുള്ള ബന്ധം ദോഷകാരകമാണെന്ന് മനസ്സിലാക്കിയും, മനുഷ്യൻ ബുദ്ധിയോടുകൂടി സ്വശരീരത്തെ മായയുടെ അധീനതയിൽനിന്നും ദൂരെ നിർത്തണം. അങ്ങനെയെങ്കിൽ, അമ്മേ!, മനുഷ്യൻ അവളുടെ ബന്ധനത്തിൽനിന്നും മുക്തനായി എന്റെ പരമമായ ധാമംചേർന്ന് ബ്രഹ്മാനന്ദാനുഭവത്തിന് യോഗ്യനായിത്തീരുന്നു. 

ഇങ്ങനെ, ശ്രീമദ്ഭാഗവതം, ത്രിതീയസ്കന്ധം , മുപ്പത്തിയൊന്നാമധ്യായം സമാപിച്ചു.

ഓം തത് സത്



2015, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

3.30 കപിലോപദേശം (സകാമകർമ്മം, ഹാനീകരം)

ഓം
അദ്ധ്യായം - 30 (കപിലോപദേശം - സകാമകർമ്മം, ഹാനീകരം)

കപിലഭഗവാൻ പറഞ്ഞു: "അമ്മേ!, ശക്തനായ മഹാമാരുതൻ എപ്പോൾവേണമെങ്കിലും ആഞ്ഞടിക്കുവാൻ സാധ്യയുണ്ടെന്നറിയാതെ ആകാശത്തിൽ വിഹരിക്കുന്ന കാർമേഘാവലികളെപ്പോലെ, ഇവിടെ വിഷയസുഖങ്ങളിൽ വ്യാപൃതനായിരിക്കുന്ന മനുഷ്യൻ, തന്നെ കൊണ്ടുപോകാൻവരുന്ന ആ കാലസ്വരൂപന്റെ വരവിനെ അറിയാതെപോകുന്നു. വിഷയഭോഗാസക്തരായ അവർ സുഖത്തിനുവേണ്ടി വളരെ ക്ലേശിച്ചും കഷ്ടപ്പെട്ടും കൂട്ടിവയ്ക്കുന്ന സമ്പാദ്യമത്രയും ആ കാലപുരുഷൻ നിമിഷാന്തരത്തിൽ തട്ടിത്തെറിപ്പിക്കുന്ന അവസ്ഥ അവനെ അത്യന്തം ദുഃഖത്തിലാഴ്ത്തുന്നു. വിഷയി, അജ്ഞാനത്താൽ തന്റെ ശരീരം, ധനം, വീട്, സ്ഥലം മുതലായ അനിത്യവസ്തുക്കളെ നിത്യമെന്ന് വിശ്വസിക്കുന്നു. 

അമ്മേ!, ഈ ജീവൻ ഏതേതുയോനിയിൽ പിറന്നാലും അതാത് യോനിയിൽ അവ ഒരു പ്രത്യേകതരം നിർവൃതി കണ്ടെത്തുകയും അതിൽ എന്നെന്നേയ്ക്കുമായി ഒട്ടിനിൽക്കുകയും ചെയ്യുന്നു. നരകത്തിലായാലും, ദേവമായയാൽ ആ നിർവൃതിയിൽ അനുരക്തരായി അവർ ദേഹംവിട്ടൊഴിയാൻ തയ്യാറാകുന്നുമില്ല. തന്റെ ശരീരത്തിലും, പുത്രദാരാദികളിലും, ഗൃഹത്തിലും, വളർത്തുമൃഗങ്ങളിലും, ധനത്തിലും, ബന്ധുമിത്രാദികളിലും അവർക്കുള്ള അതിരൂഢമായ ആസക്തിയാണ് ഇത്ര തീവ്രമായ അനുരാഗം അവർക്ക് വിഷയങ്ങളിലുണ്ടാക്കുന്നത്. ഈ മായാബന്ധനത്തിൽപ്പെട്ട് സ്വരൂപവും, ജ്ഞാനവും മറന്ന് അവർ തനിക്കുവന്നുചേർന്ന മഹാഭാഗ്യത്തിൽ അത്യധികം അഭിമാനിക്കുകയുംചെയ്യുന്നു. സദാസമയവും ഇങ്ങനെ പുത്രദാരാദികളെയോർത്ത് വ്യാകുലചിത്തനായി, അവരുടെ ക്ഷേമാർത്ഥം ഒരിക്കലുമൊടുങ്ങാത്ത ആഗ്രഹങ്ങളുമായി, മൂഢരായ മനുഷ്യർ നിരന്തരം പാപകർമ്മങ്ങളിലേർപ്പെട്ടുകൊണ്ടേയിരിക്കുന്നു. വിഷയി, ഇങ്ങനെ മായയിൽ മോഹിതനായി തന്റെ ഹൃദയവും ഇന്ദ്രിയങ്ങളും കുടുംബത്തിനായി ദാനംചെയ്യുന്നു. അവരുടെ ആശ്ലേഷങ്ങളിലും മധുരഭാഷണങ്ങളിലും അവന് നാൾതോറും രതി കൂടികൂടിവരുന്നു. തന്റെ മക്കളുടെ തേൻ ചോരുന്ന വാക്കുകളിൽ ആകൃഷ്ടനാകുന്നു. അങ്ങനെ നയതന്ത്രപരമായ സവിശേഷതകളോടെ ഒരു ഗൃഹസ്ഥാശ്രമി തന്റെ ഗൃഹത്തിൽ കഴിയുന്നു. തനിക്കും കുടുംബത്തിനും യഥാസമയം വന്നുഭവിക്കുന്ന ദുരിതങ്ങളും കഷ്ടപ്പാടുകളും തന്നാലാവുംവിധം തരണംചെയ്തുകൊണ്ട് അവൻ ജീവിതത്തിൽ മുന്നോട്ടുപോകുന്നു. കാലപ്രഭാവത്തിനെതിരെ അവൻ നടത്തുന്ന പ്രതിപ്രവർത്തനങ്ങളിൽ വിജയിക്കുന്നപക്ഷം സന്തോഷിക്കുകയും, അല്ലാത്തവേളയിൽ ദുഃഖിക്കുകയും ചെയ്യുന്നു. അവൻ ഹിംസിച്ചും പിടിച്ചുപറിച്ചും ആവുന്നത്ര ധനം തന്റെ കുടുമ്പത്തിന്റെ സുഖത്തിനുവേണ്ടി സമ്പാദിച്ചുകൂട്ടുന്നു. അതിന്റെ നേരിയ അംശം മാത്രമനുഭവിച്ചുകൊണ്ട്, താൻ ആർക്കുവേണ്ടിയാണോ ഇക്കണ്ടധനമൊക്കെ ആർജ്ജിച്ചത് അവർക്കുവേണ്ടിത്തന്നെ തന്റെ കർമ്മഫലപ്രാപ്തമായ നരകത്തിലേയ്ക്ക് ആണ്ടുപതിക്കുകയും ചെയ്യുന്നു. 

കുടുംബഭരണം കാര്യക്ഷമമാക്കാനുള്ള പരിശ്രമത്തിൽ പരാജിതനാകുമ്പോഴൊക്കെ അവൻ പൂർവ്വാധികം ശക്തിയോടെ വീണ്ടും അധാർമ്മികതയിലേക്ക് മുന്നേറുകയും ഒടുവിൽ ശാരീരികമായും മാനസീകമായും തീർത്തും തളരുന്ന അവസ്ഥയിൽ അത്യാഗ്രഹത്താൽ പരാർത്ഥം കൈക്കലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അങ്ങനെ സ്വകുടുംബത്തെ വേണ്ടവിധം പരിപാലിക്കാൻ കഴിയാതെ ആ ഹതഭാഗ്യൻ തന്റെ സർവൈശ്വര്യങ്ങളും വൃഥാവിലാക്കുന്നു. അവൻ തന്റെ പരാജയത്തെ വീണ്ടും ഓർത്തോർത്ത് പരിതപിക്കുന്നു. ഈ സമയം, ജീവിതത്തിൽ പരാജിതനായ അവനെ, കായികശേഷി നശിച്ച കാളയെ കൃഷിക്കാർ ഉപേക്ഷിക്കുന്നതുപോലെ, പുത്രദാരാദിബന്ധുജനങ്ങൾ നിഷ്കരുണം അവഗണിച്ചുതുടങ്ങുന്നു. ഒരുകാലത്ത് തന്നാൽ ഭരിക്കപ്പെട്ടവൻ വർത്തമാനകാലത്ത് തന്നെ ഭരിക്കുമ്പോഴും ആ മൂഢൻ കുടുംബാസക്തിയിൽനിന്നും വിരക്തിനേടാൻ ശ്രമിക്കുന്നില്ല. 

ഒടുവിൽ ജരാനരകൾ ബാധിച്ച് വൈരൂപ്യനായി അവൻ മരണത്തെ അഭിമുഖീകരിക്കാൻ തയ്യാറാകുന്നു. ശുനകനെപ്പോലെ അലക്ഷ്യമായി, കിട്ടുന്നതെന്തും ഭക്ഷിച്ച്, കിടക്കയുംവിടാതെ ഒരിടത്ത് ചുരുണ്ടുകൂടുന്നു. അജീർണ്ണം ബാധിച്ച് അല്പാഹാരനും അല്പചേഷ്ടിതനുമായി നാൾക്കൊന്നിന് ക്ഷയിച്ചുവരുന്നു. ആ അവസ്ഥയിൽ അവന്റെ കണ്ണുകൾ പുറത്തേക്കുതള്ളുന്നു. നാഡികളിൽ അങ്ങിങ്ങ് കഫം കട്ടപിടിക്കുന്നു. ശ്വാസോച്ഛ്വാസം പ്രയാസകരമായി ഭവിക്കുന്നു. ശ്വസിക്കുമ്പോൾ തൊണ്ടയിൽനിന്നും "ഗുരഗുര" എന്ന പ്രത്യേകശബ്ദമുതിർക്കുന്നു. ഈവിധം ശാരീരികവും മാനസീകവുമായ യാതനകളിലൂടെ മൃത്യുവിന്റെ പിടിയിലായ മനുഷ്യൻ ഒടുവിൽ സ്വജനങ്ങളുടേയും സുഹൃത്തുക്കളുടേയും കണ്മുന്നിൽവച്ച് തന്റെ ശരീരമുപേക്ഷിക്കുന്നു. കാലപാശത്താൽ ബന്ധിക്കപ്പെട്ട അവൻ ആഗ്രഹിച്ചിട്ടും ഒരുവാക്കുപോലും അവരോടുരിയാടാൻ കഴിയാതെ വിവശനാകുന്നു. കുടുംബഭരണമേറ്റെടുത്ത് അജിതേന്ദ്രിയനായി കാലം പോക്കുന്ന മനുഷ്യൻ സ്വജനമധ്യത്തിൽ കിടന്ന്, അവർ നെഞ്ചംതകർത്ത് വാവിട്ടലയ്ക്കുന്ന ദയനീയരംഗം അത്യന്തം വേദനയോടെ കണ്ടുകൊണ്ട് മൃത്യുവിന് വശംഗതനാകുന്നു. തന്റെമുന്നിൽ കോപാഗ്നി ജ്വലിപ്പിച്ച് തുറിച്ചകണ്ണുകളോടെ നിൽക്കുന്ന യമദൂതരെക്കണ്ടുഭയന്ന് അവൻ കിടക്കയിൽത്തന്നെ മലമൂത്രവിസർജ്ജനംചെയ്യുന്നു. 

രാജഭടന്മാർ കുറ്റവാളികളെ വരിഞ്ഞുകെട്ടികൊണ്ടുപോകുന്നതുപോലെ ദൂതന്മാർ അവനെ കരുത്തുറ്റ കയർ‌കൊണ്ട് കഴുത്തിൽ കുരുക്കിട്ട് ബന്ധിച്ച് അവന്റെ സൂക്ഷ്മശരീരത്തെ ആവരണംചെയ്തുകൊണ്ട് ശിക്ഷിക്കുവാനായികൊണ്ടുപോകുന്നു. പോകുന്നവഴിയിൽ അവൻ അവരുടെ ബലിഷ്ഠമായ കൈകളിൽകിടന്ന് പരിഭ്രാന്തനായി വിറയ്ക്കുന്നു. നായ്ക്കൾ കുരച്ചുകൊണ്ടോടിയടുത്ത് അവന്റെ ശരീരത്തെ കടിച്ചുകീറുന്നു. ആ അവസരത്തിൽ മനുഷ്യൻ തന്റെ പൂർവ്വകാലവൃത്തികളെയോർത്ത് പരിതപിക്കുന്നു. ചുട്ടുപൊള്ളുന്ന വെയിലിൽ, കാട്ടുതീജ്വാലകളുടെ നടുവിലൂടെ, അഴൽപൊങ്ങുന്ന മണൽപരപ്പിലൂടെ അവൻ യമലോകത്തേക്ക് ചുവടുകൾവയ്ക്കുന്നു. വിശപ്പും ദാഹവുംകൊണ്ടവശനായി നടക്കാൻ കഴിയാതെ തളർന്നുവീഴാൻതുടങ്ങുന്ന അവന്റെമേൽ ചാട്ടവാറുകൾ ആഞ്ഞുപതിയുന്നു. ആ പെരുവഴിയിൽ കുടിക്കാൻ ജലമോ, വിശ്രമിക്കാൻ ഇടമോ, ആഹരിക്കാൻ അന്നപാനാദികളോ ലഭ്യമാകാതെ വലയുന്നു. ആ വിവശതയിൽ വഴിയിൽ അവൻ ബോധം നഷ്ടപ്പെട്ട് തളർന്ന് നിലം‌പതിക്കുന്നു. എന്നാൽ, നിർദ്ദയരായ യമദൂതന്മാർ അവനെ വീണ്ടും വലിച്ചെഴുന്നേൽപ്പിക്കുന്നു. അങ്ങനെ അവർ അവനെ യമരാജനുമുന്നിൽ ഹാജരാക്കുന്നു. 

മൂന്ന് മുഹൂർത്തംകൊണ്ട്, പാപിയായ മനുഷ്യൻ തൊണ്ണൂറ്റിയൊമ്പതിനായിരം യോജനദൂരം പിന്നിട്ട്, അവിടെയെത്തി, തനിക്കനുഭവിക്കേണ്ടതായ നരകയാതനകൾക്ക് തുടക്കം കുറിക്കുന്നു. ചിലപ്പോൾ അവനെ യമദൂതർ ആളിപ്പടരുന്ന തീജ്വാലയിലേക്കെടുത്തെറിയുന്നു. ചിലർക്ക് സ്വന്തമോ മറ്റുള്ളവരുടേയോ ചുട്ട ശരീരം ഭക്ഷിക്കേണ്ടിവരുന്നു. അവന്റെ കുടൽമാല കഴുകന്മാരും വേട്ടനായ്ക്കളും ചേർന്ന് കൊത്തിയും കടിച്ചും വെളിയിലെടുക്കുന്നു. താൻ സ്വയം കാൺകെ തന്റെ ശരീരത്തെ തേളുകളും, സർപ്പങ്ങളും, മശകങ്ങളുംചേർന്ന് പീഡിപ്പിക്കുന്നു. മറ്റുള്ള ജന്തുക്കൾ അവനെ കടിച്ചുമുറിവേൽപ്പിക്കുന്നു. പിന്നീടവന്റെ ശരീരം യമദൂതന്മാർ തുണ്ടംതുണ്ടമായി വെട്ടിമുറിക്കുന്നു. ആനകൾ അവനെ വലിച്ചുകീറുന്നു. മലമുകളിൽനിന്ന് പിന്നീടവനെ തൂക്കി താഴേക്ക് വീശിയെറിയുന്നു. ജലത്തിനടിയിലോ ഗുഹകൾക്കുള്ളിലോ തടഞ്ഞുവയ്ക്കുന്നു. നിഷിദ്ധമായ ശാരീരികസംഭോഗങ്ങൾ ചെയ്തുവന്ന മനുഷ്യരെ അവർ അവിടെ താമിശ്രം, അന്ധതാമിശ്രം, രൗരവം എന്നീനാമങ്ങളോടുകൂടിയ പ്രത്യേകനരകങ്ങളിലേക്ക് തള്ളുന്നു."

കപിലഭഗവാൻ തുടർന്നു: "അമ്മേ!, ജീവഭൂതങ്ങളനുഭവിക്കുന്ന സ്വർഗ്ഗീയസുഖങ്ങളും നരകയാതനകളും നമുക്കീഭൂമിയിൽത്തന്നെ കാണാനാകും. പാപം ചരിച്ചവർ ഈ ശരീരമുപേക്ഷിച്ചതിനുശേഷവും പ്രസ്തുതകർമ്മമൊടുങ്ങുവോളം മറ്റൊന്ന് സ്വീകരിച്ചുകൊണ്ട് ഇവിടെ നരകയാതനകളനുഭവിക്കുന്നു. അങ്ങനെയുള്ളവർ നരകത്തിന്റെ ഏറ്റവും ഇരുൾമൂടിയ ഭാഗത്തേക്കെത്തപ്പെടുന്നു. സഹജീവികളെ ചതിച്ചും പറ്റിച്ചുമുണ്ടാക്കിയിട്ടുള്ള അന്യായാർജ്ജിതവിത്തമെല്ലാം അവിടേയ്ക്കുള്ള വഴിച്ചിലവിനായിമാത്രം ഉപകരിക്കപ്പെടുന്നു. ദൈവേച്ഛയാൽ ഇങ്ങനെ അവർ ചെയ്ത പാപവൃത്തികളുടെ ഫലമായി പലതരത്തിൽ അതികഠിനമായ യാതനകൾ അനുഭവിക്കേണ്ടിവരുന്നു. എന്നെന്നേയ്ക്കുമായി ധനം നഷ്ടപെട്ടവർ വിലപിക്കുന്നതുപോലെ അവർ വാവിട്ടലയ്ക്കുന്നു. 

വിധിക്കപ്പെട്ട കർമ്മങ്ങളുപേക്ഷിച്ച്, അധാർമ്മികവൃത്തികളിലേർപ്പെട്ട് തന്റെ കുടുംബം പോറ്റിയ മനുഷ്യനെ നരകത്തിലെ ഏറ്റവും ഇരുൾമൂടിയ ഇടമായ അന്ധതാമിശ്രത്തിലേക്ക് പ്രവേശിപ്പിക്കപ്പെടുന്നു. അവിടെ ഇക്കണ്ട നരകയാതനകളെല്ലാമനുഭവിച്ചതിനുശേഷം, എണ്ണമറ്റ നീചയോനികളിൽക്കൂടി ഒന്നൊന്നായിക്കടന്ന്, മർത്ത്യജന്മത്തിനുതൊട്ടുതാഴെയുള്ള യോനിയിൽ ജന്മമെടുക്കുന്നതോടെ അവന്റെ പാപഭാരം ഏറെക്കുറെ കാലഹരണപ്പെട്ടുപോകുന്നു. തത്‌ഫലമായി ജന്മാന്തരങ്ങൾകൊണ്ട്, അവൻ ഇവിടെ ഭൂമിയിൽ മനുഷ്യനായി പുനർജ്ജനിക്കുകയും ചെയ്യുന്നു.

ഇങ്ങനെ, ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം , മുപ്പതാമധ്യായം സമാപിച്ചു.

ഓം തത് സത്





2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

3.29 കപിലോപദേശം (ഭക്തിയോഗം)

ഓം
ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 29
(കപിലഭഗവാൻ ദേവഹൂതിക്ക് ഭക്തിയോഗം ഉപദേശിക്കുന്നു)

ദേവഹൂതി പറഞു: "ഭഗവാനേ!, സാംഖ്യമതമനുസരിച്ച് മൂലപ്രകൃതിയേക്കുറിച്ചും, അവളുടെ വിവിധ ലക്ഷണങളെ‌ക്കുറിച്ചും, ആദ്യനായ പരമപുരുഷനെക്കുറിച്ചും, അവന്റെ അനന്തമായ മാഹാത്മ്യത്തെപറ്റിയൊക്കെ അടിയന് അവിടുന്നു ഇതിനകം പറഞുതന്നു. ഭഗവാനേ! ഇനി അവിടുന്ന് സർവ്വയോഗങളുടേയും അവസാനവാക്കായ ഭക്തിയോഗത്തെപറ്റി അടിയനെ ബോധവതിയാക്കിയാലും. ഹേ ഭഗവൻ!, തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന ജനനമരണപൂർണ്ണമായ ഈ സംസാരത്തെക്കുറിച്ചും അടിയനോട് സംസാരിച്ചാലും. അത് കേട്ട് എനിക്കും, ഈ ലോകത്തിന് മുഴുവനും ദുരന്തദായകമായ ഈ സംസാരവൃത്തികളിൽ ജനങ്ങൾക്ക് വിരക്തിയുണ്ടാകട്ടെ!. 

ഭഗവാനേ! അങ്ങയുടെ പ്രതിരൂപമായ കാലത്തെക്കുറിച്ചു പറഞാലും. അതിന്റെ പ്രഭാവത്തിൽനിന്നും രക്ഷനേടാനാണല്ലോ മനുഷ്യൻ പുണ്യവൃത്തികളെ ചെയ്യുന്നത്. ഭഗവാനേ!, അങ്ങു് ആദിത്യനെപ്പോലെ ജ്വലിച്ചുകൊണ്ട് ജീവഭൂതങ്ങളുടെ മനസ്സിന്റെ അന്തകാരത്തെ അകറ്റുന്നു. അങ്ങയിൽ അഭയം പ്രാപിക്കാതെ, അകകണ്ണ് തുറക്കാതെ, അവർ ദീർഘകാലമായി അജ്ഞാനാന്താകാരം നിറഞ ഇരുട്ടറയിൽ ഉറങ്ങുകയാണ്. ആയതിനാൽ അവർ ഇക്കാലമത്രയും അർത്ഥശൂന്യമായ ഭൗതികകർമ്മങ്ങളിലേർപ്പെട്ട് തളർന്നുവലയുന്നു."

മൈത്രേയൻ പറഞു: "അല്ലയോ കുരൂത്തമാ!, ഉത്തമയായ തന്റെ അമ്മയുടെ വാക്കുകളിൽ അകമഴിഞ്ഞ കപിലഭഗവാൻ ഇപ്രകാരം പറഞു: "അമ്മേ! ഇവിടെ മനുഷ്യൻ തന്റെ സ്വഭാവഗുണങ്ങൾക്കനുസരിച്ച് പലേവിധത്തിൽ ഭക്തിമാർഗ്ഗം സ്വീകരിച്ചിരിക്കുന്നു. ദംഭം കൊണ്ടും, മാത്സര്യം കൊണ്ടും,അഹങ്കാരം കൊണ്ടും, ഹിംസാത്മകമായും, കോപാകുലരായും, ചില ഭിന്നദൃക്കുകൾ അവലംബിച്ചിരിക്കുന്ന ഭക്തിമാർഗ്ഗം താമസ്സികമാണു്. എന്നാൽ അവർ ഭൗതികലാഭം കൊതിച്ചും, പ്രശസ്തിക്കുവേണ്ടിയും, ക്ഷേമങ്ങൾക്കുവേണ്ടിയും ഒരു ക്ഷേത്രം പണികഴിപ്പിച്ച്, അതിൽ ഒരു വിഗ്രഹത്തെ പ്രതിഷ്ഠിച്ച്, അതിൽ ദൈവത്തെക്കണ്ടാരാധിക്കുന്നത് രാജസികമായി ഗണിക്കപ്പെടുന്നു. പക്ഷേ, ഒരുവൻ തന്റെ കർമ്മബന്ധങ്ങളിൽനിന്നും മുക്തമാകുവാൻ, കർമ്മങ്ങളെ ഭഗവദ്പാദാരവിന്ദത്തിലർപ്പിക്കുവാനുള്ള ഉപാധിയായിക്കണ്ട്, ആ പരമപുരുഷനെ ഏകാശ്രയമായി ആരാധിക്കുമ്പോൾ, അത് സാത്വികമായ ആരാധനയാകുന്നു. ഒരുവന്റെ ഹൃദയത്തിൽ സർവ്വഭൂതഹൃദിസ്ഥനായ ആ കരുണാമയന്റെ നാമകഥാശ്രവണങ്ങളുടെ രതി നിറയുമ്പോൾ, അവനിൽ അകളങ്കിതമായ ഈ സാത്വികാരാധന നിറയുന്നു. ഗംഗ അനന്തസാഗരത്തിലേക്ക് ഒഴുകിപതിക്കുന്നതുപോലെ, ആ നിർവൃതി ഒരു തടസ്സവും കൂടാതെ ഭഗവാനിലേക്കൊഴുകുന്നു. അങ്ങനെയുള്ള ഒരു ജീവന് ഭഗവദനുഗ്രഹമായി ലഭിക്കുന്ന സായൂജ്യാദിമോക്ഷത്തിൽപോലും ഇച്ഛയുണ്ടാകുന്നില്ല. ഇങ്ങനെ, ഭക്തിയുടെ പാരമ്യതയിലെത്തിയിട്ടുള്ള ജീവന്മാർ അനായാസേന പ്രകൃതിയുടെ ത്രിഗുണങ്ങളെ മറികടക്കുന്നു. ഭഗവാനുതുല്യം ഭഗവത്ധാമത്തിൽ വിരാജിക്കുന്നു. 

ഒരുവൻ തന്നിൽ നിയതവും മഹത്വപൂർണ്ണവുമായ തന്റെ കർമ്മങ്ങളെ അതിന്റെ ഭൗതികഫലങ്ങളിലുള്ള ഇച്ഛയെ ത്യജിച്ച് നിരഹങ്കാരിയായി വർത്തിച്ചുകൊണ്ടു് ഭഗവദ്പാദാരവിന്ദത്തിലർപ്പിക്കണം. ഭക്തൻ നിത്യവും ക്ഷേത്രദർശനം നടത്തുകയും, ഭഗവത്പാദങ്ങളിൽ ആത്മസമർപ്പണം ചെയ്ത് അവനെ ആരാധിക്കുകയും വേണം. വിഷയങ്ങളിലുള്ള പൂർണ്ണവിരക്തിയോടെ സന്യാസഭാവേന, സത്വഗുണിയായി എന്നെ സർവ്വഭൂതങ്ങളിലും ദർശിച്ച് കഴിയണം. എന്റെ ഉത്തമഭക്തൻ തന്റെ ഗുരുക്കന്മാരിലും ആചാര്യന്മാരിലും പരമമായ ഭക്തിയുള്ളവരായിരിക്കണം. അവൻ പാവങ്ങളിൽ കരുണയുള്ളവനായിരിക്കണം. ആചാരാനുഷ്ഠാനങ്ങളിൽ തന്നോടൊപ്പം പോന്നവരോട് സൗഹൃദം കൂടുകയും, അവരോടൊപ്പം ചേർന്ന് ചിത്തേന്ദ്രിയങ്ങളെ സം‌യമനം ചെയ്തു, തന്റെ കർത്തവ്യകർമ്മങ്ങൾ യഥോചിതം നിറവേറ്റുകയും വേണം.ഭക്തൻ സദാസമയം ഭഗവദ്ചിന്തകളിൽ മുഴുകി അദ്ധ്യാത്മതത്വങ്ങളെ നിരന്തരം അനുസന്ധാനം ചെയ്യുകയും, അവന്റെ തിരുനാമങ്ങളെ ഉരുവിട്ടു കഴിയുകയും ചെയ്യുന്നവനായിരിക്കണം. അവൻ ആർജ്ജവമുള്ളവനായിർക്കണം. അവൻ സർവ്വഭൂതങ്ങളുടേയും മിത്രമാണെങ്കിൽകൂടി, ഭഗവദ്ദ്വ്വേഷികളായുള്ളവരിൽനിന്നും അകലം പാലിക്കുകയും വേണം. എന്നെ വേണ്ടവിധം അറിഞ്ഞ്, ബുദ്ധിയും മനസ്സും തികച്ചും ശുദ്ധമാകുന്ന അവസ്ഥയിൽ, എന്റെ നാമങ്ങളുടേയോ മഹിമകളുടേയോ ശ്രവണമാത്രയിൽതന്നെ അനായാസേന എന്റെ ഭക്തന് എന്നിൽ രതിയുണ്ടാകുന്നു. കാറ്റ് വഹിച്ചുകൊണ്ടുവരുന്ന യാതൊരു ഗന്ധവും ഘ്രാണേന്ദ്രിയം നിമിഷമാത്രത്താൽ പിടിച്ചെടുക്കുന്നതുപോലെ, സർവ്വഭൂതാശയസ്ഥിതനായ ആ പരമാത്മാവിനെ യോഗാഭ്യാസനങ്ങളിലൂടെ മനുഷ്യന്റെ ബോധം താമസംവിനാ പിടിച്ചെടുക്കുന്നു. അമ്മേ! ഞാൻ സകലഭൂതങ്ങളിലും സർവ്വദാ പരമാത്മരൂപത്തിൽ കുടികൊള്ളുന്നു. സർവ്വത്ര നിറഞ്ഞരുളുന്ന എന്നെയറിയാതെ ക്ഷേത്രങ്ങൾതോറും അന്യദേവതകളെ ഉപാസിക്കുന്നത് തികച്ചും വിഡംബനം മാത്രമാണ്. ഇങ്ങനെ, സർവ്വഭൂതഹൃദിസ്ഥനായ എന്നെ അജ്ഞാനത്താൽ ദേവാലയങ്ങളിൽമാത്രം ദർശിക്കുന്നവൻ, ഭസ്മത്തിൽ ഹോമം ചെയ്യുന്നവനെപ്പോലെ മൂഢനെന്നറിഞ്ഞുകൊള്ളുക. അതുപോലെ, എന്നെ ആരാധിക്കുകയും, അതേസമയം അന്യഭൂതങ്ങളിൽ ഭിന്നത ദർശിച്ച് അവയെ ദ്വേഷിക്കുകയും ചെയ്യുന്നവനും ശാന്തിയെ നേടുന്നില്ല. അമ്മേ!, അവർ സകലദ്രവ്യങ്ങൾകൊണ്ടും, സകലവിധിപ്രകാരംതന്നെയും എന്നെ യജിക്കുന്നുവെന്നിരിക്കിലും, എന്റെ അഖിലഭൂതസാന്നിധ്യം അറിയാതെപോകുന്നവൻ ഒരിക്കലും ഒന്നുകൊണ്ടും സന്തുഷ്ടനാകുന്നില്ല. ആയതിനാൽ തന്നിലും അന്യഭൂതങ്ങളിലും ഒരേവേളകുടികൊള്ളുന്ന എന്നെയറിയുന്നകാലംവരെ അവർക്ക് സർവ്വകർമ്മങ്ങളുംകൊണ്ട് ആരാധിക്കേണ്ടതുണ്ട്. തനിക്കും പരനുമിടയിൽ ഭേദഭാവമുള്ളവർക്കുമുന്നിൽ മൃത്യുവായിവന്ന് നാം അവരിൽ ഭയം ജനിപ്പിക്കുന്നു. ആയതുകൊണ്ട്, ഭൂതസർവ്വങ്ങളിൽ ദയയും, കാരുണ്യവും, ശ്രദ്ധയും വച്ചുകൊണ്ട്, അവയിലെല്ലാം ഹൃദിമധ്യേ സർവ്വസമനായി കുടികൊള്ളുന്ന നമ്മെ തൃപ്തനാക്കുക.

അമ്മേ!, ചരരൂപികൾ അചരരൂപികളെ അപേക്ഷിച്ച് ശ്രേഷ്ഠരാണെന്നറിയുക. അവയിൽവച്ച്, പ്രാണസ്പന്ദം മാത്രമുള്ള ജീവികളേക്കാൾ സചേതസ്സുകൾ കൂടുതൽ ശുഭരാണ്. അവയിൽ വീണ്ടും ഇന്ദ്രിയവിത്തുക്കൾ അതിശ്രേഷ്ഠർ എന്നറിഞ്ഞുകൊള്ളുക. ഇന്ദ്രിയവിത്തുക്കളിൽ, കേവലം സ്പർശനഗ്രാഹിയുള്ളവരേക്കാൾ ശ്രേഷ്ഠരാണ് രസഗ്രാഹിയുള്ളവർ. ഇവരേക്കാൾ ശ്രേഷ്ഠർ ഗന്ധഗ്രാഹിയുള്ളവരും, ഇവർക്കുമേൽ ശ്രവണഗ്രാഹിയുള്ളവരും ശ്രേഷ്ഠരാകുന്നു. ഇനിയും ഇവർക്കുമുകളിൽ രൂപഭേദഗ്രഹണശേഷിയുള്ളവരും, അവർക്കുമുകളിൽ, വായിൽ മുകളിലും താഴെയും ദന്തങ്ങളുള്ളവരും, ഇവർക്കും മുകളിൽ ബഹുകാലികളും, തന്മേൽ നാൽക്കാലികളും ശ്രേഷ്ഠരാകുന്നു. അമ്മേ!, ഇവർക്കെല്ലാം മേലേയാണ് ഇരുകാലികളായ മനുഷ്യന്റെ സ്ഥാനം.

ഇനി, മനുഷ്യസമൂഹത്തിൽവച്ച്, ഗുണകർമ്മികളായി തരംതിരിക്കപ്പെട്ടിട്ടുള്ളവർ ഒന്നിനുമേൽ മറ്റൊന്നായി മേന്മ പുലർത്തുന്നു. അവർക്കിടയിൽ ബ്രാഹ്മണർ ശ്രേഷ്ഠർ. വേദാധ്യായനം ചെയ്തവർ അതിലും ശ്രേഷ്ഠരാകുന്നു. എന്നാൽ, വേദാഭ്യാസികളായ ഇവർക്കുമുകളിലത്രേ വേദങ്ങളുടെ അന്തഃസത്തയെ ഉൾക്കൊണ്ടുജീവിക്കുന്ന ബ്രാഹ്മണരുടെ സ്ഥാനം. ഇവർക്കുമുകളിൽ സകലസംശയങ്ങളും നിവാാണം ചെയ്യാൻ കഴിവുള്ള പണ്ഡിതബ്രാഹ്മണന്മാരാകുന്നു. തുടർന്ന്, ഇവർക്കുമുകളിൽ സ്വധർമ്മമാചരിക്കുന്നവരും, അതിന്മീതേയുള്ളവർ വിഷയങ്ങളിൽ മുക്തസംഗരുമായി നിലകൊള്ളുമ്പോൾ, നിഷ്കാമികളായ എന്റെ ശുദ്ധഭക്തർ സർവ്വോത്തമന്മാരായി പരമോന്നതസ്ഥാനമലങ്കരിക്കുന്നു.

അമ്മേ!, അതുകൊണ്ട്, എന്നെമാത്രം ശരണം പ്രാപിച്ചവനേക്കാളും, സർവ്വകർമ്മങ്ങളും നിരന്തരം എന്നിലർപ്പിച്ചവനേക്കാളും, എനിക്കായി ആത്മസമർപ്പണം ചെയ്തവനേക്കാളും ശ്രേഷ്ഠനായി ഒരുവനെ ഞാൻ ഇവിടെ കാണുന്നില്ല. അങ്ങനെയുള്ള എന്റെ ഭക്തന്മാർ പ്രപഞ്ചത്തിലെ സകലചരാചരങ്ങളേയും നമസ്ക്കരിക്കുന്നു, ബഹുമാനിക്കുന്നു. കാരണം, നാം സർവ്വഭൂതാശയസ്ഥിതനാണെന്ന സത്യം, നാം സകലഭൂതങ്ങൾക്കും ഈശ്വരനും നിയന്താവുമാണെന്ന സത്യം അവരിൽ ജ്ഞാനംകൊണ്ടുറഞ്ഞുചേർന്നിരിക്കുന്നു. അല്ലയോ മാനവീ!, ഭക്തിമാർഗ്ഗംകൊണ്ടായാലും യോഗമാർഗ്ഗംകൊണ്ടായാലും, ഇവയിലേതെങ്കിലുമൊന്നനുഷ്ഠിക്കുന്നവർ ആ പരമപുരുഷനെ സുകരം പ്രാപിക്കുന്നു. അവൻ അദ്ധ്യാത്മസ്വരൂപനാണ്. അവനെ ബ്രഹ്മമെന്നും പരമാത്മാവെന്നും വിളിക്കുന്നു. പ്രധാനപുരുഷനായ അവന്റെ ചേഷ്ടിതങ്ങളും അദ്ധ്യാത്മികമാകുന്നു. 

അമ്മേ!, ബ്രഹ്മദേവൻ മുതലായ ജീവഭൂതങ്ങളുടെയെല്ലാം രൂപഭേദങ്ങൾക്ക് കാരണം ഇവിടെ ആ ജഗദീശ്വരന്റെ പ്രതിരൂപമായ കാലമാണെന്നറിയുക. അങ്ങനെയുള്ള കാലസ്വരൂപൻ ഹരിതന്നെയെന്നനറിയാത്തവർക്ക് കാലം എന്നത് ഭയദായകമാകുന്നു. അധിയജ്ഞനായ ഈ കാലപുരുഷൻ സർവ്വത്തിനും ഗുരുവാണ്. അവൻ സർവ്വഭൂതഹൃദയങ്ങളിലും പ്രവിഷ്ടനാണ്. ഒന്ന് മറ്റൊന്നിനാൽ ഇല്ലാതാകുന്നതും അവൻ കാരണമാണ്. അവന് പ്രിയനായും, അപ്രിയനായും, ബന്ധുവായും ഇവിടെ ആരുംതന്നെയില്ല. എന്നാൽ അവനെ ഹൃദയകമലത്തിൽ കുടിവച്ചവർക്ക് അവനെല്ലാമാണുതാനും. അല്ലാത്തവർക്ക് അന്തകനും. അവനെ ഭയന്നത്രേ വായു വീശുന്നതും, സൂര്യൻ പ്രകാശിക്കുന്നതും, ഇന്ദ്രൻ മഴ ചൊരിയുന്നതും, സ്വർഗ്ഗവാസികൾ ഭാസിക്കുന്നതുമെല്ലാം. അവനെ ഭയന്നത്രേ മരങ്ങളും, ലതകളും, ഔഷധികളും, കാലാകാലങ്ങളിൽ പുഷ്പിക്ക്കുന്നതും, ഫലം തരുന്നതും. അവനെ ഭയന്നത്രേ നദികൾ പ്രവഹിക്കുന്നതും, സമുദ്രം നിറഞ്ഞുതുളുമ്പാത്തതും, അഗ്നി ജ്വലിക്കുന്നതും, ഭൂമി തന്റെ സ്ഥാവരജംഗമങ്ങളോടൊപ്പം ജലത്തിലേക്ക് മുങ്ങിത്താഴാത്തതും. 

അമ്മേ!, ആ സർവ്വശക്തന്റെ ആജ്ഞയാലത്രേ ആകാശത്തിൽ, സകലഗ്രഹങ്ങളും തങ്ങളുടെ ജീവഭൂതങ്ങൾക്കൊപ്പം നിലകൊണ്ടുചലിക്കുന്നതും, ഈ വിശ്വം അതിന്റെ സപ്താവരണങ്ങളോടൊപ്പം വിസ്തൃതിപ്രാപിച്ചുകൊണ്ടിരിക്കുന്നതും. അവനോടുള്ള ഭയംകാരണമാണമ്മേ!, ത്രിഗുണാധിപതികളായ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ യുഗങ്ങളായി സൃഷ്ടിസ്ഥിതിസംഹാരകർത്തവ്യങ്ങൾ നടത്തിവരുന്നതും. പ്രപഞ്ചത്തിലെ സകലചരാചരങ്ങളും ത്രിഗുണങ്ങൾക്കടിപ്പെട്ട് അവന്റെ ഗുണരൂപികളായ ഈ ത്രിമൂർത്തികൾക്ക് അധീനരായിക്കഴിയുന്നു. 

അമ്മേ!, കാലത്തെക്കുറിച്ചറിയാൻ അവിടുന്ന് ആഗ്രഹിച്ചല്ലോ!. കാലമെന്ന പ്രതിഭാസം അദ്യന്തരഹിതമാണ്. അത് അവ്യയനായ ഹരിയുടെ പ്രതിരൂപമാണ്. അത് ഈ പ്രപഞ്ചത്തെ ചമയ്ക്കുന്നു. അത് ഒന്നിൽനിന്നും മറ്റൊന്നിനെ നിർമ്മിക്കുന്നു. യമരാജനടക്കമുള്ള സൃഷ്ട്യൗഘങ്ങളെ ഇല്ലാതാക്കിക്കൊണ്ട് കാലം ഈ പ്രപഞ്ചത്തിന് ഒരുനാൾ നാശംവിതയ്ക്കുന്നു. 

ഇങ്ങനെ ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  ഇരുപത്തിയൊമ്പതാമധ്യായം സമാപിച്ചു.
ഓം തത് സത്


2015, ഫെബ്രുവരി 5, വ്യാഴാഴ്‌ച

3.28 കപിലോപദേശം - ഭക്തിനിർവ്വർത്തനം

ഓം
ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 28
(കപിലോപദേശം - ഭക്തിനിർവ്വർത്തനം)


കപിലഭഗവാൻ മാതാവായ ദേവഹൂതിയോടു പറഞു: "അമ്മേ!, അല്ലയോ നൃപാത്മജേ!, ഇനി നാം അവിടുത്തോടുപറയുവാൻ പോകുന്നതു പരമമായ യോഗത്തിന്റെ ലക്ഷണങളെക്കുറിച്ചാണ്. ഇതറിഞാൽ മനസ്സിനെ വിഷയങളിൽനിന്നു സംയമിപ്പിച്ച് പരമമായ ബ്രഹ്മപദത്തിലേക്കു തിരിച്ചുവിടുവാൻ അനായാസം സാധ്യമാകുന്നു. അതിലേക്ക് ആദ്യമായി ചെയ്യേണ്ടത്, അവനവന്റെ ധർമ്മം തന്നാൽ കഴിയുംവിധം ശുദ്ധമായി അനുഷ്ഠിക്കുകയും, പരധർമ്മങളിൽ നിന്നു കഴിയുംവിധം ഒഴിഞുനിൽക്കുകയുമെന്നുള്ളതാണ്. ഈശ്വരാനുഗ്രഹത്താൽ കിട്ടുന്ന വസ്തുവകകളിൽ സംതൃപ്തനാകുകയും, ഗുരുപാദപത്മങളിൽ ഭക്തിയുണ്ടാകുകയും വേണം. കേവലം സാമ്പ്രദായിക അനുഷ്ഠാനവിധികളിൽനിന്നുമകന്ന്, മോക്ഷകാരകങളായ സാധനകളിൽ തല്പരരാകുകയും, മിതവ്യശീലരായി ആളൊഴിഞയിടങളിലിരുന്നു ഇത്തരം അനുഷ്ഠാനനൾ ചെയ്യുന്നതോടെ ഒരുവൻ ജീവിതത്തിന്റെ പരമമായ ഉദ്ദേശത്തെ സാക്ഷാത്കരിക്കുന്നു.
അഹിംസ, സത്യം, ആസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം, തപസ്സ്, ശൗചം, സ്വാധ്യായം, ഭഗവതാരാധനം, മൗനം, വിവിധതരം ആസനാഭ്യങൾ, സ്തൈര്യം, പ്രാണായാമങൾവഴി പ്രാണജയം, ഇന്ദ്രിയങളെ വിഷയങളിൽനിന്നും പ്രതിഹരിച്ച് മനസ്സിനെ ഹൃദയസ്ഥാനത്തുറപ്പിക്കുക,  തുടങിയ കർമ്മങളിൽ തല്പരരായി അവയെ ശുദ്ധമായി അനുഷ്ഠിക്കേണ്ടതുണ്ട്.  പ്രാണനേയും, മനസ്സിനേയും, ഷട്ചക്രങളിൽ ഏതെങ്കിലുമൊന്നിലുറപ്പിച്ച്, ഹൃദയത്തിൽ ഭഗവാൻ ഹരിയുടെ മഹിമകളെ നിറച്ച് അവനെ ധ്യാനിക്കുമ്പോൾ മനസ്സിനുണ്ടാകുന്ന സംതുലിതഭാവാനുഭത്തിനെ "സമാധി" എന്നു പേർ വിളിക്കുന്നു. പ്രസ്തുത പ്രക്രീയയിലൂടെയോ, തത്തുല്യമായ മറ്റേതുവിധിപ്രകാരമോ, അനിയന്ത്രിതമായി വിഷയങളിൽ മുങി മലിനമായ മനസ്സിനെ സംയമിപ്പിച്ച് ശുദ്ധമാക്കി അതിൽ ഹരിയുടെ അപാരമഹിമകളെ നിറച്ച് അവന്റെ ചിന്തയിൽ ഒരുവൻ നിമഗ്നമാകണം. ചിത്തസംയമനം ചെയ്ത യോഗി, ശുദ്ധവും ശാന്തവുമായ ഒരു പ്രദേശത്തെത്തി, തനിക്ക് സുകരമായ ഒരാസനമൊരുക്കി, അതിലിരുന്ന് ശരീരത്തെ ഋജുവാക്കിവച്ചുകൊണ്ട് പ്രാണായാമാദിസാധനകളെ ചെയ്യണം. തുടർന്ന്, പൂരക-രേചക-കുംഭക വിധിപ്രകാരമോ, മറിച്ച്, കുംഭക-രേചക-പൂരക വിധിപ്രകാരമോ പ്രാണന്റെ ഗതിയെ നിയന്ത്രിച്ച്, മനസ്സിനെ സ്ഥിരവും അചഞ്ചലവുമാക്കണം. സ്വർണ്ണം അഗ്നിയിലുരുക്കി കാറ്റിലുണക്കി അതിനെ മാലിന്യങളിൽനിന്നും വേർപെടുത്തുന്നതുപോലെ, പ്രാണയാമപ്രക്രീയയിലൂടെ ചിത്തം വിഷയമാലിന്യങളകന്ന് പരിശുദ്ധമാകുന്നു. പ്രാണായാമം ചെയ്യുന്നതിലൂടെ ഒരുവൻ തന്റെ ശാരീരികാരോഗ്യത്തെ പരിപാലിക്കുകയും, ധാരണയിലൂടെ അവൻ ആന്തരികമായ കിൽബിഷങളകന്ന് മുക്തനാകുകയും ചെയ്യുന്നു. അതുപോലെ, പ്രത്യാഹാരപരിശീലനംകൊണ്ട് അവൻ വിഷയമാലിന്യങളിൽനിന്നകലുകയും, തുടർന്ന്, ഹരിയെ ധ്യാനിക്കുന്നതിലൂടെ പ്രകൃതിയുടെ ത്രൈഗുണ്യാത്മകമായ സകല ബന്ധനങളിൽനിന്നും അവൻ നിശ്ശേഷം മുക്തനാകുകയും ചെയ്യുന്നു.
ഇങനെ പ്രാണായാമാദിയോഗാഭ്യാസത്താൽ ചിത്തം തികച്ചും നിയന്ത്രിതമാകുന്ന സമയം ഒരുവൻ ധ്യാനത്തിന് യോഗ്യനാകുന്നു. നാസാഗ്രത്തിൽ ദൃഷ്ടി‌യുറപ്പിച്ച്, പാതിതുറന്ന നയനങളോടെ ഭഗവാൻ ഹരിയുടെ തിരുരൂപത്തെ ധ്യാനിച്ചുതുടങണം. ആ സമയം, പത്മഗർഭദ്യുതിയൊഴുകുന്ന പ്രസന്നവദനത്തോടും, അതിൽ രക്തവർണ്ണനയങളോടും, നീലോത്പലം പോലെ ശ്യാമളവർണ്ണത്തിൽ കോമളമായ ശരീരത്തോടും, ചതുർഭുജങളിൽ ശംഖചക്രഗദാപത്മങൾ ധരിച്ചും, അരയിൽ മിന്നിത്തിളങുന്ന മഞപട്ടുടുത്തും, വക്ഷസ്സിൽ ശ്രീവത്സമണിഞും, കഴുത്തിൽ കൗസ്തുഭമണിയണിഞും, നവപുഷ്പങളുടെ പരിമളത്തിൽ ഉന്മത്തരായ വണ്ടുകൾ വട്ടമിട്ടുപറക്കുന്ന വർണ്ണശബളമായ വനമാലയണിഞും, കഴുത്തിൽ അമൂല്യഹാര‌ങളിഞും, കൈത്തണ്ടയിൽ വളകളും, കാപ്പുകളും, കങ്കണങളുമണിഞും, നിരനിരയായ് മുത്തും പവിഴവും പതിക്കപ്പെട്ട കനകകിരീടമണിഞും, കാലിൽ ചിലമ്പണിഞും, അരയിൽ ഉലഞാടുന്ന കാഞ്ചിയണിഞും, അവൻ ഭക്തകോടികളുടെ ഹൃദയകമലങളിൽ നിറഞുനിൽക്കുന്ന കാഴ്ച ധ്യാനനിമഗ്നനായ യോഗി തന്റെ ഉൾക്കണ്ണിൽ കണ്ടറിയുന്നു. ആ കാഴ്ച യോഗിയുടെ ഹൃദയത്തെ പുളകം കൊള്ളിക്കുന്നു.  ആ ദിവ്യരൂപം ഭക്തൻ തന്റെ ഉൾക്കണ്ണിലൂടെയുൾക്കൊണ്ട് അന്തരാത്മാവിൽ നിറയ്ക്കുന്നു. അദ്ധ്യാത്മസുന്ദരമായ ആ കോമളരൂപം സകലലോകങളിലും വാഴ്ത്തപ്പെടേണ്ടതാണ്. കാരണം അനശ്വരസ്വരൂപനായ ഭഗവാൻ ഹരി തന്റെ ഭക്തന്മാരെ അനുഗ്രഹിക്കുവാനായി സദാ കൗതുഹലം കൊണ്ടുനിൽക്കുന്നവനാണ്.
അമ്മേ!, ഭഗവാൻ ഹരി ഉത്തമശ്ലോകനാണ്. അവന്റെ മഹിമകൾ ഭക്തന്മാരുടെ മഹിമയേയും വർദ്ധിപ്പിക്കുന്നു. അതിനാൽ അദ്ധ്യാത്മസ്വരൂപനായ അവനേയും അവന്റെ ഭക്തന്മാരേയും നിരന്തരം ധ്യാനിക്കുകയും, വന്ദിക്കുകയും ചെയ്യുക. അതിലൂടെ ചിത്തം ക്രമേണ പൂർണ്ണമായും അവനിൽ രമിക്കുന്നു. ഇങനെ നിത്യനിരന്തരമായ ഭക്തിയോഗത്താൽ, അവന്റെ നിൽപ്പും, കിടപ്പും, നടപ്പും, തന്റെയുള്ളിൽതന്നെയുള്ള അവന്റെ ഇരിപ്പുമെല്ലാം യോഗി തന്റെ ഉപനയനത്താൽ വീക്ഷണം ചെയ്യുന്നു. കാരണം അവന്റെ മഹിമകളെല്ലാം അത്യന്തം മനോഹരവും, കീർത്തിതവ്യവുമാണ്. അവന്റെ ഓരോ അംഗങൾതോറും ചിത്തത്തെയുറപ്പിച്ച് യോഗി ധ്യാനത്തിൽ മുഴുകണം. ഉൾക്കണ്ണുകൊണ്ടുള്ള യോഗിയുടെ ധ്യാനം, വജ്രവും, അങ്കുശവും, ദ്വജവും ശോഭിക്കുന്ന അവന്റെ പാദപത്മത്തിൽനിന്നുതുടങി, ഉത്തുംഗരക്തവർണ്ണത്തിൽ പ്രശോഭിതമായ നഖനികരങളി‌ലേക്ക് നീങണം. അവയുടെ ഉജ്ജ്വലജ്യോതിയിൽ ഭക്തഹൃദയങളിലെ അന്തകാരം നീങി അവിടം പ്രകാശമാനമാകുന്നു. അവന്റെ തിരുപാദതീർത്ഥോദകമാകുന്ന ഗംഗയെ ശിരസ്സിൽ വഹിച്ചുകൊണ്ട് ദേവാദിദേവൻ മഹാദേവൻ സ്വയം തന്നെ പവിത്രമാക്കുന്നു. ആ പാദമൂലം ഒരിടിമിന്നലായി പരിണമിച്ചുകൊണ്ട് ഭക്തഹൃദയങളിലെ പാപാദ്രികളെ തച്ചുടയ്ക്കുന്നു. ആയതിനാൽ ആ പാദാരവിന്ദം മാത്രമാണ് സകലഭൂതങൾക്കും ഏകാശ്രയം. വിരിഞ്ചജനനിയും, സർവ്വദേവപൂജിതയുമായ ലക്ഷ്മീഭഗവതി തന്റെ കരപല്ലവങളാൽ സദാ അവന്റെ പാദസേവചെയ്തുകഴിയുന്നു. ആ കാഴ്ച യോഗിയുടെ ഹൃദയത്തെ കുളിരണിയിക്കുന്നു.
അംഘ്രിയുഗളത്തിൽനിന്നുമുയർന്ന് യോഗിയുടെ ധ്യാനം ആ കാരുണ്യമൂർത്തിയുടെ ഓജോനിധികളായ തൃത്തുടകളിലേക്ക് മാറണം. ചണപുഷ്പത്തെപ്പോലെ വെളുപ്പുകലർന്ന നീലനിറത്തിലുള്ള ആ തുടകൾ കൂടുതൽ  സൗന്ദര്യവത്താകുന്നത് അവൻ ഗരുഡോപരിയേറുമ്പോഴാണ്. അവിടെനിന്നും മേലോട്ടുയർന്ന് യോഗിയുടെ ഉൾക്കണ്ണ്, അനുപമസൗന്ദര്യമിയലുന്ന പീതവാസസംചുറ്റി, അതിനുമുകളിൽ വ്യത്യസ്ഥവർണ്ണരത്നസംയുതമായ പൊന്നരഞാണം ശോഭിക്കുന്ന, കടീതടദേശത്തിലെത്തണം. ആ പട്ടിന്റെ അഗ്രം താഴെ നെരിയാണിയോളം തൂങിയാടുന്ന സൗന്ദര്യം ഭക്തഹൃദയങളെ കോൾമയിർക്കൊള്ളിക്കുന്നു. അവിടെനിന്നും തൊട്ടുമേലെ അവന്റെ നാഭീദേശം. അവിടെനിന്നും ഉയർന്നുവിടർന്ന പങ്കജമലർ. അത് ആദിദേവനായ വിരിഞ്ചന്റെ ആലയവും, ജഗത്സർവ്വത്തിന്റെ അധിഷ്ഠാനവുമാണ്. അവിടെനിന്നും യോഗിയുടെ മനസ്സ് മരതകമുത്തുകൾപോലെയുള്ള അവന്റെ സ്തനങളിലേക്കുയരണം. കണ്ഠത്തിൽ ധരിച്ചിരിക്കുന്ന വൈഢൂര്യരശ്മികളാൽ അവ കണ്ണഞ്ചിപ്പിക്കുന്ന ധവളവർണ്ണത്തിൽ മിന്നിത്തിളങുന്നതുകാണാം. ആ മരതകമുത്തുക്കുകൾക്കുനടുവിൽ അവന്റെ വക്ഷസ്ഥലമാണ്. അവിടയത്രേ ലക്ഷ്മീഭഗവതി വിളങുന്നത്. അവിടെനിന്നത്രേ സത്ചിതാനന്ദം ജീവഭൂതങളുടെ മനോനയനങളിലേക്ക് വഴിഞൊഴുകുന്നതും. അവിടെനിന്നും മനസ്സ് ചലിക്കേണ്ടത് ആരാധ്യനായ അവന്റെ കണ്ഠത്തിലേക്കാണ്. അവിടെ ശ്രീകൗസ്തുഭം മിന്നിപ്രാശിച്ചുകൊണ്ട് ആ കണ്ഠത്തിന് മാറ്റുകൂട്ടുന്നു.
തുടർന്ന് യോഗി തന്റെ മനോനയനങളിലൂടെ അവന്റെ നാല് തൃക്കൈകളെ ദർശിക്കണം. പ്രകൃതിയുടെ വ്യത്യസ്ഥ വൃത്തികളുടെ അധിപതികളായ ദേവതകളുടെ സമ്പൂർണ്ണശക്തിസ്രോതസ്സ് ആ ചതുഭുജങളാണ്. അനന്തരം മന്തരപർവ്വതപരിക്രമണത്താൽ കൂടുതൽ പ്രകാശമാനമായ അവന്റെ ആഭരണങളെ ദർശിക്കുക. തുടർന്ന്, ആ നാല് തൃക്കൈകളിൽ വിളങുന്ന അസഹ്യതേജസ്സോടുകൂടിയ സുദർശനചക്രത്തെയും, രാജഹംസംപോലെ തോന്നിക്കുന്ന ശംഖവും, അവന് ഏറെ പ്രീയപ്പെട്ട കൗമോദകീഗദയും സ്മരിക്കണം. ശത്രുവായി അവനുനേരേ പാഞുവരുന്ന ദൈത്യവംശത്തെ അപ്പാടെ തച്ചുടച്ച്, ആ ഗദ അവരുടെ രക്തത്താൽ ലേപ്തിമായിരിക്കുന്നു. അവിടെ നിന്നും യോഗി തന്റെ മനസ്സിനെ അവനണിഞിരിക്കുന്ന വനമായിൽ മഗ്നമാക്കണം. മധുപന്മാർ മൂളിക്കൊണ്ട് ആ നിർമ്മലഹാരത്തിനുചുറ്റും വലംവച്ചുപറക്കുന്നു. പിന്നീട് കാണേണ്ടത് അവന്റെ കഴുത്തിൽ മിന്നിത്തിളങുന്ന മുത്തുഹാരമാണ്. അത് അവന്റെ ഭക്തന്മാരുടെ ജീവനത്രേ!. അതിനുമുകളിൽ അവന്റെ മുഖാരവിന്ദമാണ്. ഭക്തവത്സലനായ ഭഗവാൻ ജഗത്തിൽ പലേ അവതാരങൾ സ്വീകരിച്ചുകൊണ്ട് ആ തിരുമുഖകമലം തന്റെ ദാസന്മാർക്ക് കാട്ടിക്കൊടുക്കുന്നു. ആ മുഖകമലത്തിന്റെ കർണ്ണികാമധ്യത്തിൽ അനവദ്യമായ അവന്റെ നാസ പരിശോഭിക്കുന്നു. കാതിൽ ഇളകിയാടുന്ന മകരകുണ്ഡലങളുടെ ഉജ്ജ്വലദ്യുതിയിൽ അവന്റെ കവിളിണകൾ മിന്നിത്തിളങുന്നു. കുറുനിരകളിളകിയാടുന്ന, പത്മദളായതലോചനശോഭിതമായ, ഉല്ലസിക്കുന്ന പുരികദ്വയങളോടുകൂടിയ ആ തിരുമുഖമാണ് യോഗി പിന്നീട് ധ്യാനിക്കേണ്ടത്. അവയുടെ ചന്തത്തിനുമുന്നിൽ, മധുപക്കൂട്ടങൾ വട്ടമിട്ടുപറക്കുന്ന ചെന്താമരയും, നീന്തിതുടിക്കുന്ന മീനമിഥുനങളും തോറ്റുപോകുന്നു.
യോഗി കാരുണ്യവായ അവന്റെ നയനങളെ അചഞ്ചലമായ ഭക്തിയോടെ ധ്യാനിക്കണം. കാരണം, അതിലൂടെയൊഴുകുന്ന കാരുണ്യരശ്മികൾ ഭക്തന്റെ താപത്രയങളെ ഉപസംഹരിക്കുന്നു. മാത്രമല്ലാ, പുഞ്ചിരികലർന്ന ആ നോട്ടം അനുപമമായ ഭഗവതനുഗ്രഹത്തെ വാരിവിതറുന്നു. അമ്മേ!, ഭഗവാൻ ഹരിയുടെ ഉദാരമായ ആ പുഞ്ചിരി അവന്റെ ഭക്തന്മാരുടെ കണ്ണീർക്കടലിന്റെ ബാഷ്പീകരിക്കുന്നു. മാത്രമോ!, ആ ഭ്രൂമണ്ഢലത്തെനോക്കി മകരധ്വജനും ഭ്രമിച്ചുപോകുന്നു. ആർദ്രമായ സ്നേഹത്തോടെ യോഗി തന്റെ ഹൃദയകുഹരത്തിൽ ഹരിയുടെ മന്ദഹാസത്തെ ധ്യാനിക്കണം. ആ മനോഹാരിതയ്ക്കുമുന്നിൽ മുഖം തിരിക്കുവാൻ ആർക്കുംതന്നെ കഴിയുകയില്ല. അവൻ ചിരിക്കുമ്പോൾ, മുല്ലമൊട്ടിൻനിരകൾപോലെ തിളങുന്ന ദന്തപംക്തികൾ അതിനുചുറ്റുമുള്ള ചെഞ്ചുണ്ടിന്റെ ഉജ്ജ്വലദീപതിയിൽ രക്തവർണ്ണത്തിൽ പരിശോഭിക്കുന്നതുകാണാം. അവയെ ധ്യാനിക്കുന്ന യോഗിയുടെ ഹൃദയം മറ്റെങും അലഞുതിരിയാതെ തികച്ചും ആ ഹാസസൗന്ദര്യത്തിൽ നിമഗ്നമാകുന്നു.
അമ്മേ!, ഇങനെ നിത്യനിരന്തരം അവനെ ധ്യാനിക്കുന്നതോടെ യോഗിയുടെ ഹൃദയം പൂർണ്ണമായും അവനിൽ അനുരക്തമാകുകയും, ആ നിലയിൽ അതുല്യമായ ആനന്ദത്തിൽ യോഗി ഉത്പുളകം കൊള്ളുകയും ചെയ്യുന്നു. ഹൃദയത്തിൽനിന്നുമുതിർന്നിറങിയ ആനന്ദാശ്രുവിൽ കുളിച്ച് ആ ജീവൻ പരിശുദ്ധമാകുന്നു. പതുക്കെപതുക്കെ, മത്സ്യം ചൂണ്ടയിൽ കൊളുത്തപ്പെടുന്നതുപോലെ, ഭഗവാനെ നേടുവാൻ താൻ ധ്യാനത്തിനുപയോഗിച്ച തന്റെ ഹൃദയംതന്നെ ഭൗതികവിഷയങളിൽന്നിന്നും സ്വയമേവ പൂർണ്ണതരം വിരക്തമായി ഭഗവാൻ ഹരിയുടെ പാദാരവിന്ദങൾക്കടിപ്പെട്ടുപോകുന്നു. അങനെ ഹൃദയം പൂർണ്ണമായും ഭൗതികമാലിന്യങളിൽനിന്നുമകന്ന്, ഭൗതികമായ നേട്ടങളിലുള്ള ഇച്ഛവെടിഞ്, സ്വയം ഉജ്ജ്വലിച്ചുതെളിയുന്ന ഒരു തിരിനാളമായി മാറുന്നു. കാരണം, ഭക്തന്റെ ഹൃദയം ഇതിനകം വിഷയങളുമായുള്ള ബന്ധത്തെ പൂർണ്ണമായും തിരസ്കരിക്കപ്പെട്ടുകഴിഞിരിക്കും. തുടർന്ന്, വിഷയാനുഭങളുടെ ആധിപത്യത്തിൽനിന്നും സ്വയം രക്ഷപ്പെട്ട്, മനസ്സ് തികച്ചും ഊർദ്ധ്വസ്ഥിതിയിലിരുന്നുകൊണ്ട് സുഖദുഃഖങഭാവങൾക്കധീതമായ തന്റെ സ്വരൂപമഹിമയെ അനുഭവിച്ചറിഞാനന്ദിക്കുന്നു. ആ സമയം യോഗി തനിക്ക് ഭഗവാനുമായുള്ള ആത്മബന്ധത്തെ തിരിച്ചറിയുകയും, താൻ തന്റെ ജീവനെ ഇതുവരെയേൽപ്പിച്ച സുഖദുഃഖങളുടെ മധുരവും തിക്തവുമായ അനുഭവങളൊക്കെക്കും കാരണം തമോഗുണജന്യമായ അഹങ്കാരമാണെന്ന സത്യം യോഗി മനസ്സിലാക്കുകയും ചെയ്യുന്നു. മദ്യപിച്ച് മദോന്മത്തനായ ഒരു മനുഷ്യന് തന്റെ ശരീരത്തിൽനിന്നും അഴിഞുവീഴുന്ന വസ്ത്രത്തെ അറിയാൻ കഴിയാത്തതുപോലെ, സ്വരൂപത്തെ യഥാവിധം തിരിച്ചറിഞ ബ്രഹ്മനിഷ്ഠനായ ഒരു യോഗി തന്റെ ഭൗതികശരീരത്തിന്റെ ചലങളിൽ തീർത്തും ഉദാസീനഭാവം കൈവരിക്കുന്നു.
അമ്മേ!, ഇങനെ ആത്മസാക്ഷാത്കാരം നേടിയ യോഗിയുടെ ശരീരം അവന്റെ ഇന്ദ്രിയങളോടൊപ്പം ഭഗവാൻ ഹരിയുടെ പൂർണ്ണനിരീക്ഷണത്തിലാകുകയും, വിധിതകർമ്മാവസാനം വരെ അത് ആ കാരുണ്യവാന്റെ മേൽനോട്ടത്തിൽ കർമ്മനിരതമാകുകയും ചെയ്യുന്നു. വസ്തുസ്ഥിതിയിലേക്കുണർന്നുയർന്ന യോഗി, യോഗത്തിന്റെ പരമകാഷ്ഠയിലെത്തി, ഭഗവാനും താനും ഒന്നെന്നനുഭവിച്ചറിയുന്ന നിമിഷം, അവൻ ഈ ശരീരത്തിന്റെ ഉപോല്പന്നങളൊന്നുംതന്നെ സ്വാർത്ഥം സ്വീകരിക്കുന്നില്ല. തന്റെ സകലശാരീരികകർമ്മങളും സ്വപ്നത്തിലേതെന്നതുപോലെ അയഥാർത്ഥങളായി അവൻ കണ്ടറിയുന്നു. സമൂഹത്തിൽ ഈശ്വരസൃഷ്ടങളായി അനേകം കുട്ടികളുണ്ട്. പക്ഷേ തന്റേതെന്നഭിമാനിച്ചുകൊണ്ട് മനുഷ്യൻ തങളുടെ കുടുംബത്തിലുള്ളവരെ സ്നേഹിക്കുന്നു. അവർക്കുവേണ്ടി പ്രപഞ്ചത്തിലെ അനേകം ധനങളിൽൽ കുറച്ചു ധനം തന്റേതെന്നഭിമാനിക്കുന്നു. അതുപോലെ മമതയിൽ മുങി ഈ ശരീരത്ത അവൻ പരിപാലിക്കുന്നു. പക്ഷേ അതേസമയംതന്നെ, ഇവയൊന്നിലും നമുക്ക് യാതൊരുവിധമായ ആധിപത്യമോ ബന്ധമോ ഇല്ലെന്ന സത്യവും അവൻ മനസ്സിലാക്കുന്നു. അതുപോലെയാണ് കർമ്മാചരണത്തിനായി തന്റെ ശരീരത്തെ നിലനിറുത്തുമ്പോഴും യോഗി താനും സ്വശരീരവും വേവ്വേറേയാണെന്ന സത്യത്തെ മനസ്സിലാക്കുന്നത്. വിറകിൽനിന്നും ആളികത്തുന്ന അഗ്നി അവയുടെ സ്ഫുലിംഗങളിൽനിന്നും, ധൂമത്തിൽനിന്നും, നാളങളിൽനിന്നും വ്യത്യസ്ഥമാണ്. എന്നാൽ അവയെല്ലാം ഒരേ വിറകിൽനിന്നുമുത്ഭവിച്ച് അഗാധമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
മാതേ!, ഭഗവാൻ ഹരി പരബ്രഹ്മമാണ്. അവനത്രേ സർവ്വതിനും ദർശകൻ. അവൻ ഇന്ദ്രിയസമാഹൃതങളായ ജീവാത്മാക്കളിൽനിന്നും ശുദ്ധനും ഭിന്നനുമാണ്. അതേസമയം സർവ്വഭൂതങളും അവന്റെ പ്രഭാകിരണങളുമാണ്. അതുകൊണ്ട് യോഗി സർവ്വഭൂതങളിലും സമഭാവനയോടെ അവനെ മാത്രം ദർശിക്കണം. അതാണ് ബ്രഹ്മസാക്ഷാത്കാരം. വിറകുകളുടെ അനേകരൂപങളിലൊക്കെയും അഗ്നി വെവ്വേറേയായി പ്രത്യക്ഷമാകുന്നതുപോലെ, ത്രിഗുണങളുടെ വ്യത്യസ്ഥപ്രഭാവങളനുസരിച്ച് വ്യത്യസ്ഥയോനികളിൽ ഒരേ ബ്രഹ്മംതന്നെ പലതായി വേർതിരിഞുരൂപം കൊള്ളുന്നതായി കാണപ്പെടുന്നു. മാതാവേ!, സൃഷ്ടിയുടെ മുഴുവൻ കാര്യവും, കാരണവും, ആ അത്ഭുതപുരുഷന്റെ മായാപ്രകൃതിയാണ് ദുസ്തരമായ അവളുടെ പിടിയിൽനിന്നും ഒരിക്കൻ മുക്തനാകുന്ന യോഗി അനന്തരം എന്നെന്നേയ്ക്കുമായി തന്റെ സ്വരൂപത്തിൽ അധിഷ്ഠിതനായി ഉറച്ചുനിലകൊള്ളുന്നു.

ഇങനെ ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  ഇരുപത്തിയെട്ടാമധ്യായം സമാപിച്ചു.

ഓം തത് സത്.

<<<<<<<  >>>>>>>






srimad bhagavatham, chapter 28 of canto 1, kapilopadesham, lord kapila teaches His mother devahuti about sankhya yogam,