2014, സെപ്റ്റംബർ 8, തിങ്കളാഴ്‌ച

3.21 സ്വായംഭുവമനുവും കർദ്ദമപ്രജാപതിയും തമ്മിലുള്ള സംവാദം.


ഓം


ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  - അദ്ധ്യായം 21


​വിദുരൻ മൈത്രേയരോട് ചോദിച്ചു: "ഹേ ആരധ്യനായ മഹാമുനേ!, സ്വായംഭുവമനുവിന്റെ പരമ്പരയുടെ മഹത്വത്തെക്കുറിച്ച് ഞാൻ ഏറെ കേട്ടിരിക്കുന്നു. ആ പരമ്പരയെക്കുറിച്ച് അടിയനെ അവിടുത്തെ കരുണയാൽ ബോധവാനാക്കിയാലും. അദ്ദേഹത്തിന് പ്രിയവ്രതൻ, ഉത്താനപാദൻ എന്നീ രണ്ട് സത്പുത്രന്മാരുണ്ടായിരുന്നുവെന്നും അവർ സപ്തദ്വീപുകൾ ചേർന്ന തങളുടെ രാജ്യത്തിൽ ധർമ്മാധിഷ്ഠിതമായ ഉത്തമഭരണം കാഴ്ചവച്ചിരുന്നുമെന്നുമാണ് ഞങൾ കേട്ടിട്ടുള്ളത്. ഹേ അനഘനായ ബ്രാഹ്മണശ്രേഷ്ഠാ!, സ്വായംഭുവമനുവിന് ദേവഹൂതി എന്ന ഒരു പുത്രിയുണ്ടായതായും, അവൾ കർദ്ദമപ്രജാപതിയെ വിവാഹം കഴിച്ചതായുമൊക്കെ അങ് മുമ്പ് പറഞിട്ടിണ്ടു. അഷ്ടാംഗയോഗസിദ്ധിയിൽ അഗ്രഗണ്യനായ കർദ്ദമമുനി അവളിൽ എത്ര കുട്ടികൾക്കാണ് ജന്മം നൽകിയത്? കൂടാതെ, രുചിമുനിയും ദക്ഷപ്രജാപതിയുമെല്ലാം മനുപുത്രിമാരായ തങളുടെ ഭാര്യമാരോടൊപ്പം ചേർന്ന് പ്രജാവർദ്ധനം നടത്തിയതിന്റെ വൃത്താന്തം ഗ്രഹിക്കുവാൻ അടിയൻ നന്നേ ആഗ്രഹിക്കുകയാണ്.

ജിജ്ഞാസുവായ വിദുരന്റെ ചോദ്യങൾക്ക് മൈത്രേയമഹാമുനി ഉത്തരം നൽകുവാനായി ഇപ്രകാരം പറഞു: "വിദുരരേ!, ബ്രഹ്മദേവന്റെ ഉപദേശം സ്വീകരിച്ച് പ്രജാവർദ്ധനം ചെയ്യുവാനാരംഭിക്കുന്നതിനുമുമ്പ് ആരാധ്യനായ കർദ്ദമമുനി സരസ്വതീനദിയുടെ തീരത്തെത്തി പതിനായിരം വർഷക്കാലം തീവ്രതപസ്സനുഷ്ഠിച്ചു. ഇക്കാലമത്രയും കർദ്ദമമുനി സമാധിയുക്തനായി ഭക്തിയോഗംകൊണ്ട് പ്രപന്നപാലകനായ ഭഗവാൻ ഹരിയെ സമ്പ്രീതനാക്കി. തുടർന്ന്, കൃതയുഗത്തിൽ വേദവേദ്യനായ അരവിന്ദാക്ഷൻ, ഹരി തന്റെ ദിവ്യദർശനമരുളിക്കൊണ്ട് കർദ്ദമമുനിയിൽ സമ്പ്രീതനായി. സൂര്യതേജസ്സോടെ, വെള്ളത്താമരയും ആമ്പൽപ്പൂവുംകൊണ്ട് കോർത്തിണക്കിയ വനമാലയണിഞ്, തിളങുന്ന മഞപ്പട്ടുടുത്ത്, ചുരുൾമുടി ശോഭിക്കുന്ന പത്മാനനത്തോടെ, തന്റെ മുന്നിൽ നിൽക്കുന്ന വിരാജമാനമായ ഭഗവദ്രൂപം കണ്ട് കർദ്ദമമുനി ആശ്ചര്യപ്പെട്ടു. കനകകിരീടകുണ്ഡലാദ്യങളാൽ പരിശോഭിച്ച്, ചതുഭുജങളിൽ ശംഖചക്രഗദാപത്മങൾ പിടിച്ച്, ഭക്തഹൃദയങളെ കീഴടക്കുന്ന ആ കാരുണ്യമൂർത്തി കർദ്ദമനെ നോക്കി പുഞ്ചിരിതൂകി. ചരണാംബുജങൾ ഗരുഡോപരിവച്ച്, കഴുത്തിൽ കൗസ്തുഭശ്രീമണിയോടെ ഭവാൻ ഹരി ആകാശദേശത്ത് വിളങിനിന്നു. ഭഗവാനെ നേരിൽ കണ്ട കർദ്ദമമുനിയിൽ അതിരറ്റ ആത്മാനന്ദമുളവായി. അദ്ദേഹം സാഷ്ടാംഗം വീണ് ഭഗവത് പാദാരവിന്ദങളിൽ നമസ്ക്കാരമർപ്പിച്ചു. ഭഗവത് പ്രേമത്താൽ ആർദ്രമായ ഹൃദയത്തോടെ, തൊഴുകൈയ്യോടെ, കർദ്ദമൻ ഭഗവാനെ സ്തുതിച്ചു.

കർദ്ദമമുനി പറഞു: "ഭഗവാനേ!, സകലഭൂതങൾക്കും സർവ്വകാരണമായ അവിടുത്തെ ഈ അദ്ധ്യാത്മരൂപദർശനത്തിലൂടെ അടിയന്റെ കണ്ണുകൾക്കിതാ പുണ്യം സിദ്ധിച്ചിരിക്കുന്നു. ജന്മജന്മാന്തരങളായി യോഗസാധകൾ അനുഷ്ഠിച്ച് കാത്തിരിക്കുന്ന ഋഷീശ്വരന്മാക്കുപോലും സിദ്ധിക്കാത്തതാണ് ഈ പുണ്യദർശനം. സംസാരസാഗരം മറികടക്കുവാനുള്ള ഒരേയൊരു നൗക അവിടുത്തെ ഈ തൃച്ചേവടികൾ മാത്രമാണ്. അവിടുത്തെ മായയിൽ മുങി വിവേകം നഷ്ടമായ മനുഷ്യർ, നരകത്തിലും ലഭ്യമായ തുച്ഛലാഭത്തിനുവേണ്ടിയും ഈ പദതളിരിണകളെ പൂജിക്കാറുണ്ട്. അവർക്കുപോലും സർവ്വാഭീഷ്ടങളെ പ്രദാനം ചെയ്യുന്ന പരമകാരുണ്യവാനാണ് അങ്. അതുകൊണ്ട്, ഭഗവാനേ ഞാൻ അങയോടർത്ഥിക്കുകയാണ്, ഗൃഹസ്ഥാശ്രമജീവിതത്തിനോടുള്ള ഈയുള്ളവന്റെ ആഗ്രഹനിവൃത്തിക്കുവേണ്ടി അടിയനോടൊപ്പം നിൽക്കുന്ന സമാനശീലയായ ഒരു പത്നിയെ ലഭിക്കുവാൻ സർവ്വാഭീഷ്ടപ്രദായകനായ അവിടുന്ന് അനുഗ്രഹിക്കുമാറാകണം. അഖിലജഗത്തിന്റേയും ഗുരുവും നാഥനുമായ അവിടുത്തെ കൈകളിലെ കളിപ്പാവകളായ സകലജീവന്മാരും തങളുടെ ആഗ്രഹങളെ യാഥാർത്യമാക്കുന്നതിനുവേണ്ടി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അവരുടെ നിരയിൽ നിന്നുകൊണ്ട് ഈയുള്ളവനും കാലപുരുഷനായ അങയെ നമസ്ക്കരിക്കുന്നു. മൃഗതുല്യമതികളായിക്കൊണ്ട് തുച്ഛമായ ഭൗതികവിഷങളിൽ ആസക്തിവയ്ക്കാതെ, പരസ്പരം അങയുടെ മഹിമകളെ ശ്രവിച്ചും കീർത്തിച്ചും അങയുടെ ചരണാതപത്രത്തിൽ ആശ്രയം തേടുന്ന സത്തുക്കൾ, താൻ ഈ ശരീരത്തിനടിമയല്ലെന്ന ഉറച്ച വിശ്വാസത്തോടുകൂടി പരമസായൂജ്യമടയുന്നു. അങയുടെ കാലചക്രം അയനങളായും, പക്ഷങളായും, മാസങളായും, ദിവസങളായും, അതിവേഗം ചുറ്റി ഈ സർവ്വപ്രപഞ്ചസൃഷ്ടികളുടേയും  ആയുസ്സിനെ ഹരിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ അവിടുത്തെ ഭക്തന്മാരെയാകട്ടെ, അത് സ്പർശിക്കാതെ കടന്നുപോകുകയും ചെയ്യുന്നു. ജഗത്സർവ്വം അങിൽനിന്നുമുടലെടുത്തിരിക്കുന്നു. അങിച്ഛിച്ചപ്പോൾ അവിടുത്തെ യോഗമായകൊണ്ട് അവിടുന്നുതന്നെ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചുപരിപാലിക്കുന്നു. അവിടുത്തെ ഇച്ഛയാൽതന്നെ അവ അങയിൽ ലയിക്കുകയും ചെയ്യുന്നു. ചിലന്തി വലകെട്ടിയഴിക്കുന്നതുപോലെ സൃഷ്ടിസ്ഥിതിസംഹാരാദിക്രമങൾ ഇവിടെ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. സർവ്വതിലും അനാസക്തി വച്ചുകൊണ്ട്, ഞങളുടെ സുഖത്തിനുവേണ്ടിമാത്രം അങ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചുപരിപാലിക്കുന്നു. ഇപ്പോഴിതാ വനമാലയും, തുളസീപത്രങളുമണിഞ അവിടുത്തെ അദ്ധ്യാത്മരൂപദർശനവും ഈയുള്ളവന് പ്രാപ്തമായി.

പ്രഭോ!, അങയുടെ കാരുണ്യവർഷത്തിനായിമാത്രം ഞാൻ അവിടുത്തോട് പ്രാർത്ഥിക്കുകയാണ്. നമനീയവും, സർവ്വകാമഫലപ്രദായകവുമായ അവിടുത്തെ കാൽത്തളിരിണകളിൽ അടിയിനിതാ വീണ്ടും വീണ്ടും നമസ്ക്കരിക്കുന്നു. അനുഭവിക്കുന്തോറും ഭൗതികവിഷങളിൽ അനാസക്തരായി അവിടുത്തെ തൃച്ചേവടിയിൽ തിരികെ രമിക്കുവാൻ തക്കവണ്ണം അങ് ഈ വിഷയങളോരോന്നും അവിടുത്തെ യോഗമായയാൽ നിർമ്മിച്ച് ഞങൾ ജീവഭൂതങൾക്ക് യഥേഷ്ടം തന്നരുളിയിരിക്കുന്നു. അങനെയുള്ള പരമാത്മവസ്തുവായ അങയുടെ പാദാരവിന്ദത്തിൽ അടിയന്റെ സാഷ്ടാംഗപ്രണാമം".

മൈത്രേയൻ തുടർന്നു: "വിദുരരേ!, കർദ്ദമമുനിയുടെ സ്തുതിയെ ഭഗവാൻ ഹൃദയം കൊണ്ടു സ്വീകരിച്ചു. മുനിയിൽ സമ്പ്രീതനായ ഭഗവാന്റെ മറുപടി അമൃതം പോലെ കർദ്ദമമുനിയുടെ ഹൃദയസ്ഥാനത്തേക്കൊഴുകിയിറങി. ഭഗവാൻ മന്ദഹസിച്ചുകൊണ്ട് പറഞു: "കർദ്ദമമുനേ!, ഭവാന്റെ അഭിലാഷം നാം മുന്നമേ അറിഞിരിക്കുന്നു. അങെന്തിനുവേണ്ടിയാണോ നമ്മെ ധ്യാനിച്ചത്, അതിനുള്ള അനുഗ്രഹം ചൊരിയുവാൻ നാം സ്വയമേവ സന്നദ്ധനാണ്. പ്രിയഋഷേ!, അങയെപ്പോലെ, സർവ്വവും ത്യജിച്ച് നമ്മിൽ ശരണാഗതിചെയ്യുന്നവർക്ക് ഈ പ്രപഞ്ചത്തിൽ യാതൊരു പീഡയും ഉണ്ടാകുവാൻ വഴിയില്ല.

വിധാതാവിന്റെ പുത്രൻ, കീർത്തിമായ സാമ്രാട്ട് സ്വായംഭുവമനു ബ്രഹ്മാവർത്തമെന്ന ലോകത്തിലധിഷ്ഠിതനായി സപ്തസാഗരത്തേയും പരിപാലിക്കുന്നു. ഹേ ബ്രാഹ്മണോത്തമാ!, പ്രസിദ്ധനും ധർമ്മകോവിദനുമായ ആ രാജഋഷി മറ്റേന്നാൾ തന്റെ റാണി ശതരൂപയോടൊപ്പം ഭവാനെക്കാണുവാനുള്ള അഭിലാഷത്തോടെ ഇവിടെയെത്തുന്നതാണ്. അവർക്ക് അസിതാപാംഗിയായ ഒരു സുന്ദരപുത്രിയുണ്ട്. സത്സ്വഭാവിയായ അവൾ അങേയ്ക്കനുരൂപയും, കല്യാണപ്രായമെത്തിയ സുന്ദരയുവതിയുമാണ്. തങളുടെ മകൾക്കനുരൂപനായ ഒരു ഭർത്താവിനെത്തേടിയലയുന്ന ആ ദമ്പതിമാർ തങളുടെ മകളെ സർവ്വഗുണസമ്പന്നനായ അങേയ്ക്ക് വിവാഹം ചെയ്തുതരുവാൻ സമ്മതം പ്രകടിപ്പിക്കും. ഹേ ധന്യനായ മുനേ!, അങിത്രകാലം മനസ്സിൽകൊണ്ടുനടന്ന സ്ത്രീസൗന്ദര്യത്തെ അങ് അവളിൽ കാണുകയും, പെട്ടെന്നുതന്നെ അവൾ അങയുടേതാകുകയും ചെയ്യും. അതില്പരം അവൾ അങയെ സേവിച്ച് അങയുടെ ഹൃദയകുഞ്ജത്തിൽ വസിക്കുന്നതാണ്. ഒരിക്കൽ നിങളുടെ ദാമ്പത്യജീവിതം ആരംഭിക്കുന്നതോടെ അവൾ അങയുടെ ഒമ്പത് പുത്രിമാർക്ക് ജന്മം നൽകും. കാലാന്തരത്തിൽ യൗവ്വനയുക്തരാകുന്ന അവരെ ഋഷിവര്യന്മാർ പാണിഗ്രഹണം ചെയ്തു അവരിൽ അനേകം പ്രജകളെ സൃഷ്ടിക്കും. അങനെ നമ്മുടെ ആദേശം സാത്ക്ഷാത്ക്കരിച്ച്, സകലകർമ്മങളും നമ്മിലർപ്പിച്ച് നമ്മെ ആരാധിച്ച്, ചിത്തം ശുദ്ധമാക്കി, ഒടുവിൽ ഭവാൻ നമ്മിൽ സായൂജ്യമടയുകയും ചെയ്യും. സകലഭൂതങളിലും കാരുണ്യാവാനായി ആങ് ആത്യന്തികമായ മോക്ഷപദത്തെ പ്രാപിക്കും. സർവ്വഭൂതങൾക്കും സംരക്ഷകനായി ജീവിക്കുന്ന ഭവാൻ അങയോടെപ്പം സകലഭൂതങളും നമ്മിൽ കുടികൊള്ളുന്നുവെന്ന സത്യത്തെ അറിയുകയും, അതേസമയംതന്നെ നാം അങയുടെ ഹൃദയകമലത്തിൽ വസിക്കുന്നുവെന്ന അദ്ധ്യാത്മികതത്വത്തെ ദർശിച്ചറിയുകയും ചെയ്യും.ഒമ്പത് പുത്രിമാർക്കൊപ്പം, ദേവഹൂതിയിൽ ഭവാന്റെ പുത്രനായി നാംതന്നെ അവതരിച്ച് അവൾക്ക് ആത്മതത്വത്തെ ഉപദേശിക്കുകയും, അതുവഴി അവൾ മോക്ഷം നേടി നമ്മിൽ തിരിച്ചെത്തുകയും ചെയ്യുന്നതാണ്.

മൈത്രേയൻ തുടർന്നു: "വിദുരരേ!, ഭഗവാൻ നാരായണൻ കർദ്ദമമുനിയോട് ഇപ്രകാരം അരുളിചെയ്തതിനുശേഷം സരസ്വതീനദിയാൽ ചുറ്റപ്പെട്ട ബിന്ദുസരോവരത്തിൽ നിന്നും അപ്രത്യക്ഷനായി. തന്റെ കണ്മുന്നിൽ നിന്നും മറഞ് വൈകുണ്ഠദേശത്തേക്ക് യാത്രയാകുന്ന ഭഗവാനെ നോക്കിനിൽക്കുമ്പോൾ, കർദ്ദമമുനി കേട്ടത് ഗരുഡന്റെ ചിറകടിയിലൂടെയുതിർന്നുവീഴുന്ന സാമവേദമന്ത്രധ്വനികളായിരുന്നു.

ഭഗവാൻ അപ്രത്യക്ഷനായതിനുശേഷം കർദ്ദമമുനി, സ്വായംഭുവമനു തന്റെ ധർമ്മപത്നി ശതരൂപയോടും, മകൾ ദേവഹൂതിയോടുമൊപ്പം ആഗതനാകുന്ന ധന്യമുഹൂർത്തവും കാത്ത് ബിന്ദുസരോവരത്തിന്റെ തീരത്തുതന്നെ താമസിച്ചു. സ്വായഭുവമനുവാകട്ടെ, ഭാര്യാപുത്രീസമേതനായി രത്നങൾ പതിപ്പിച്ച ഒരു സ്വർണ്ണരഥത്തിൽ ആരൂഡനായി ഭൂമിയിലുടനീളം സഞ്ചരിച്ചു. ഒടുവിൽ, ഭഗവാൻ അരുളിചെയ്തതുപോലെതന്നെ കർദ്ദമമുനിയുടെ വൃതം അവസാനിക്കുന്നദിവസം ആ മുനികുടുംബം, കർദ്ദമാശ്രമത്തിലെത്തി.

സരസ്വതീനദിയിലെ ജലം കരകവിഞ് ബിന്ദുസരോവരത്തിലേക്കൊഴുകിയ ഓരോതുള്ളിയും അമൃതം പോലെ മധുരിതമായിരുന്നു. അതിനൊരു കാരണവുമുണ്ടത്രേ. കർദ്ദമമുനിയുടെ മുന്നിൽ പ്രത്യക്ഷനായ ഭഗവാൻ തന്റെ ഭക്തന്റെ അനുപമമായ പ്രേമം കണ്ട് തിരുനയനങളിലൂടെയൊഴുക്കിയ അശ്രുകണങൾ ആ സരസ്സിൽ വീണു ലയിക്കുകയുണ്ടായി. ആ പൊയ്ക അന്നുമുതൽ കർദ്ദമന്റെ ആശ്രമത്തിന് തുണയായി അതിലൂടെയൊഴുകി. അതിന്റെ തീരങളിലുടനീളം ഫലപുഷ്പങൾ വാരിക്കോരിച്ചൊരിഞുകൊണ്ട് വൃഷലതാതിൽ തിങിവളർന്നുനിന്നു. വനങളുടേയും ഉപവനങളുടേയും മാസ്മരസൗന്ദര്യം അലതല്ലുന്ന ആ തീരം നല്ല മൃഗങൾക്കും പറവകൾക്കും ആവാസകേന്ദ്രമായി മാറി. ആനന്ദാതിരേകത്താലുള്ള പക്ഷികളുടെ കളകൂജനങളാൽ അവിടം മാറ്റൊലികൊണ്ടു. ആനന്ദമദോന്മത്തരായ വണ്ടുകൾ അവിടമാകെ ചുറ്റിപറന്നു. മയിലുകൾ ആനന്ദനൃത്തമാടി. കോകിലങൾ അന്യോന്യം മാടിവിളിച്ചു. കദംബം, ചെമ്പകം, മുതലായ പൂത്തുലഞ മരങളാലും, ചക്രവാഗം, അരയന്നം ആദിയായ പക്ഷികളുടെ നിസ്വനങളാലും ബിന്ദുസരോവരം മനോഹരിയായി അണിഞൊരുങിനിന്നു. അതിന്റെ തീരത്തുകൂടി ആനകളും, കുരങുകളും, സിംഹങളുമെല്ലാം ഭയലേശമില്ലാതെ സ്വതന്ത്രമായി മദിച്ചുനടന്നു.

വിദുരരേ! ഇങനെ അതിമനോഹരിയായ ബിന്ദുസരോവരത്തിന്റെ തീരത്ത് കെട്ടിയുണ്ടാക്കിയിട്ടുള്ള കർദ്ദമമുനിയുടെ പർണ്ണശാലയ്ക്കടുത്ത് സ്വായഭുവമനുവിന്റെ രഥം വന്നുനിന്നു. യാഗാഗ്നിയിലേക്ക് ദ്രവ്യങൾ ഹോമിക്കുകയായിരുന്ന കർദ്ദമമുനിയെ മനു ദൂരത്തുനിന്നുതന്നെ കണ്ടു.  അദ്ദേഹം തന്റെ ഭാര്യയോടും മകളോടുമൊപ്പം മുനിയുടെയടുത്തേക്ക് നടനന്നടുത്തു. ഭഗവാൻ ഹരിയുടെ ദർശനസൗഭാഗ്യവും, അമൃതവാണികളും കൊണ്ട് കർദ്ദമൻ സർവ്വൈശ്വര്യയുക്തമായി കാണപ്പെട്ടു. പത്മദളായതലോചനത്തോടും, ജടിലമായ കേശഭാരത്തോടും, ജീർണ്ണവസ്ത്രധാരിയായും, കർദ്ദമമുനി അത്യധികം ശോഭിച്ചു. മലിനാംബരനെങ്കിലും മുത്തുപോലെ വിദ്യോതമാനവും, തപസ്സാൽ പക്വവുമായിരുന്നു ആ താപസ്സശ്രേഷ്ടന്റെ ശരീരം. ചക്രവർത്തിയായ സ്വായംഭുവമനു കുടുംബസമേതം തന്റെ ഉടജാങ്കണത്തിലെത്തിയതുകണ്ട് കർദ്ദമമുനി എഴുന്നേറ്റുവന്ന് ആദരപൂർവ്വം അദ്ദേഹത്തെ സ്വാഗതം ചെയ്തു. പർണ്ണശാലയിൽ കടന്നിരുന്ന ആദിരാജൻ അല്പസമയം മൗനം പാലിച്ചു.

എന്നാൽ ഭഗവാന്റെ ഉപദേശങളെ സ്മരിച്ചുകൊണ്ട് കർദ്ദമൻ മാധുര്യമേറുന്ന വാക്കുകളാൽ സ്വായഭുവമനുവിനോട് പറഞു: "ഹേ ഭഗവൻ!, അങയുടെ ലോകസഞ്ചാരം സത്തുക്കളെ സംരക്ഷിക്കുവാനും, അസത്തുക്കളെ വധിക്കുവാനുമാണെന്ന് നിസംശയം നാം മനസ്സിലാക്കുന്നു. കാരണം അങ് ഭഗവാൻ ഹരിയുടെ അത്ഭുതവീര്യത്തെ സദാ ഉള്ളിൽ കൊണ്ടുനടക്കുന്നവനാണല്ലോ!. ആവശ്യാനുസരണം അങ് സൂര്യചന്ദ്രന്മാരുടേയും, അഗ്നിയുടേയും, ഇന്ദ്രന്റേയും, വായുവിന്റേയും, യമരാജന്റേയും, ധർമ്മരാജന്റേയും, വരുണന്റേയും എന്നുവേണ്ടാ, സകലദേവതകളുടേയും പ്രതീകമായി വർത്തിക്കുന്നു. അങ് സ്വയമേവ ഭഗവാൻ വിഷ്ണു തന്നെയാണ്. അങ് ഉചിതമായ സമയത്ത്, അങയുടെ പ്രഭാവത്താലും, ഹരിദത്തമായ അത്ഭുതവീര്യത്താലും, വേണ്ടവിധം പ്രവർത്തിക്കാത്തപക്ഷം, ഇവിടെ ആഭാസന്മാരും, ആതതായികളും ചേർന്ന് അവരുടെ ആധിപത്യം സ്ഥാപിക്കും. ഭഗവാൻ ഹരിയാൽ അനുശാസിതങളായ നീതിന്യായവ്യവസ്ഥകളും, വർണ്ണാശ്രമധർമ്മങളുമൊക്കെ തകിടം മറിയും. അങയുടെ ശിക്ഷണം അവിടുന്ന് ഒരുനിമിഷം പപിൻവലിച്ചാൽ ഇവിടെ അധർമ്മം തന്റെ പാത വിരിക്കും. ധനമോഹികളായ മനുഷ്യർ കയറൂരിവിട്ട കാളകളെപ്പോലെ ധനത്തിനുപിറകേ കുതിച്ചുപായും. അധമന്മാർ ഈ ലോകത്തെ അതിതൂർണ്ണം നശിപ്പിക്കും. ഇത്രകണ്ട് പ്രധാനമായ ഒരു സ്ഥാനം അങീപ്രപഞ്ചത്തിൽ വഹിക്കുമ്പോൾ ഈയുള്ളവന്റെ പർണ്ണശാലയിലേക്കുള്ള അങയുടെ ആഗമനോദ്ദേശ്യമറിയുവാൻ നാം ആഗ്രഹിക്കുകയാണ്. എന്തുതന്നെയായാലും അതിനെ ഹൃദയകൊണ്ടുതന്നെ സ്വീകരിക്കുവാൻ അടിയൻ സന്നദ്ധനുമാണ്".

ഇങനെ ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  ഇരുപത്തൊന്നാമധ്യായം സമാപിച്ചു.

ഓം തത് സത്





3.20 വിദുരമൈത്രേയ സംവാദം.

ഓം
ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം  അദ്ധ്യായം - 20

നൈമിഷാരണ്യത്തിൽ ഒത്തുകൂടിയ ഭാഗവതപ്രിയന്മാരിൽ പ്രമുഖനായ ശൗനകൻ സൂതമുനിയോട് ചോദിച്ചു: "അല്ലയോ മഹാമുനേ!, ഭഗവാൻ നാരായണസ്വാമി വരാഹമൂർത്തിയായി അവതരിച്ച്, ദൈത്യേന്ദ്രനായ ഹിരണ്യാക്ഷനെ വധിച്ച്, ധരിത്രിയെ പുനഃരുദ്ധരിപ്പിച്ചതിനുശേഷം, അവൾക്ക് ഭാവിയിൽ പിറക്കുവാനിരുന്ന ജീവഭൂതങൾക്ക് മോക്ഷപദത്തെ കാണിച്ചുകൊടുക്കുവാൻ അന്നത്തെ മനുവായ സ്വായംഭുവൻ എന്തൊക്കെ പദ്ധതികളായിരുന്ന് ചമച്ചിരുന്നത്?".

ഈ ചോദ്യംകൊണ്ട് ശൗനകന്റെ ഉദ്ദേശം വിദുരരെക്കുറിച്ച് കൂടുതലറിയുക എന്നുള്ളതായിരുന്നു. വിദുരർ ഉത്തമനായ ശ്രീകൃഷ്ണഭക്തനും, ഭഗവാന്റെ ഉത്തമതോഴനുമായിരുന്നു. പരമഭാഗവതനായിരുന്നതിനാൽതന്നെ ഭഗവത്ദ്വേഷികളായ തന്റെ ജ്യേഷ്ഠൻ, ധൃതരാഷ്ട്രരിൽനിന്നും, അദ്ദേഹത്തിന്റെ പുത്രരായ ദുര്യോധനാദികളിൽനിന്നും വളരെ അകന്നായിരുന്നു എന്നെന്നും വിദുരർ ജീവിച്ചിരുന്നത്. വേദവ്യാസന്റെ പുത്രനായ അദ്ദേഹം തന്റെ അച്ഛനെപ്പോലെ തികഞ വിവേകിയും, മഹാപണ്ഡിതനുമായിരുന്നു. ആയതിനാൽ ഭഗവത് പാദങൾ ഹൃദയകുഹരത്തിൽ വച്ചും, അവന്റെ ഭക്തന്മാരോട് സംഘം ചേർന്നും അദ്ദേഹം ജീവിച്ചു.

വളരെയധികം പുണ്യക്ഷേത്രങളിലൂടെ സഞ്ചരിച്ച്, ഭൗതികവിഷങളിൽ അത്യധികം നിസ്പൃഹനായി, വിദുരർ ഒരുനാൾ ഹരിദ്വാരത്തിലെത്തി. അവിടെവച്ച് അദ്ദേഹം തത്വജ്ഞാനിയായ മൈത്രേയമഹാമുനിയെ കണ്ടുമുട്ടുകയും, അദ്ദേഹത്തിൽനിന്നും ഭഗവന്മഹികളൊന്നൊഴിയാതെ കേട്ടുപഠിച്ചതായും ശൗനകാദികൾക്കറിയാമായിരുന്നു. അതുകൊണ്ട് അവർ വിദുരരെക്കുറിച്ച് കൂടുതലറിയുവാൻ മൈത്രേയരോട് വീണ്ടും പ്രാർത്ഥിച്ചു.

ശൗനകാദികൾ ചോദിച്ചു: "ഹേ പണ്ഡിതശ്രേഷ്ഠാ!, ഞങൾ അങേയ്ക്ക് സർവ്വമംഗളങളും നേരുകയാണ്. അങയുടെ തിരുമുഖകമലത്തിൽനിന്നും അമൃതൂറുന്ന ഭഗവത് സത്ചരിത്രങൾ കേട്ട് ഞങളുടെ ഹൃദയമുരുകുകയാണ്. അല്ലെങ്കിൽതന്നെ ഹരികഥാമൃതം നുകർന്നാരാണിവിടെ പരിതൃപ്തനായിട്ടുള്ളത്?".

ഇങനെ ആർദ്രഹൃദയന്മാരായ ശൗനകാദിഋഷീശ്വർന്മാരുടെ ചോദ്യങൾക്ക് മറുപടിയായി രോമഹർഷണപുത്രൻ, സൂതമഹർഷി ഭഗവത് കഥാമൃതസാഗരത്തിൽ നിമഗ്നമായിരുന്നുകൊണ്ട് പറഞുതുടങി: "ഹേ ഋഷിവര്യന്മാരേ!, ഇനി ഞാൻ പറയാൻ പോകുന്ന വസ്തുതകൾ നിങൾ ശ്രദ്ധയോടും ഭക്തിയോടും കേട്ടുകൊള്ളുക. ഭഗവാൻ നാരായണൻ തന്റെ യോഗമായാശക്തിയുടെ വൈഭവത്താൽ സൂകരവേഷത്തിലവതീർണ്ണനായി, ഭൂമീദേവിയെ സമുദ്രത്തിന്റെ അഗാധതയിൽനിന്നുമുയർത്തി, അവളെ നിജസ്ഥാനത്തിയ വൃത്താന്തവും, ഹിരണ്യാക്ഷനെന്ന ആസുരശക്തിയെ വളരെ നിസ്സാരമായി കാലപുരിക്കയച്ച സംഭവങളുമടങുന്ന അവന്റെ അദ്ധ്യാത്മലീലകളെല്ലാം മൈത്രേയമുനിയിൽനിന്നും കേട്ടറിഞ് ദിവ്യാനുഭൂതിയെ പ്രാപിച്ച വിദുരർ, ആ പരമാത്മാവിനേക്കുറിച്ച് കൂടുതലറിയുവാൻ മൈത്രേയരോട് വീണ്ടും യാചിച്ചു.

വിദുരർ പറഞു: "ഹേ മഹാപണ്ഡിതാ!, പ്രജാപതികളെ സൃഷ്ടിച്ചതിനുശേഷം, പ്രപഞ്ചസൃഷ്ടിയെ പൂർത്തിയാക്കുന്നതിനായി പിന്നീടെന്തൊക്കെ കർമ്മങളായിരുന്ന് വിധാതാവ് അനുഷ്ഠിച്ചുപോന്നത്?. അദ്ദേഹത്തിന്റെ കല്പനകളെ സ്വീകരിച്ച് മരീചി, സ്വായഭുവമനു, തുടങിയ പ്രജാപതികളെല്ലാം ഏത് പ്രകാരമായിരുന്നു ഇക്കണ്ട സൃഷ്ടികളുടെയെല്ലാം രചനകൾ നിർവ്വഹിച്ചിരുന്നത്?. ഈ കാണുന്ന പ്രപഞ്ചം എങനെയാണിവിടെ നിലവിലുണ്ടായത്?. അവരോരോരുത്തരും സ്വന്തം പത്നിമാരുമായിമാത്രം ഏർപ്പെട്ട് നടത്തിയ സൃഷ്ടികളാണോ, അതോ ഈ പ്രജാപതികൾ  സർവ്വസ്വതന്ത്രമായി നിർമ്മിച്ചിതോ?. അതുമല്ലെങ്കിൽ പിന്നെ ഇവരെല്ലാവരും ചേർന്ന് സംയുക്തമായി വർത്തെടുത്തതാണോ ഈ പ്രപഞ്ചം?"

ദൃശ്യപ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചുള്ള വിദുരരുടെ സന്ദേഹങൾ തികച്ചും ചിന്തനീയമായിരുന്നു. അനന്തകോടി ചരാചരങളുടെ മഹാസഞ്ചയമാകുന്ന ഈ ബ്രഹ്മാണ്ഡം എങനെ ഉത്ഭവിച്ചുവെന്നും, എന്നുത്ഭവിച്ചുവെന്നും, എവിടെനിന്നുത്ഭവിച്ചെന്നുമൊക്കെയുള്ള സംശയങൾ വിദുരരുടെ ബുദ്ധിയെ നിരന്തരം ഇളക്കിമറിച്ചുകൊണ്ടിരുന്നിരിക്കണം.

അതീവജിജ്ഞാസുവായ വിദുരരോട് മൈത്രേയൻ പറഞു: "വിദുരരേ!, കാലം ഹേതുവായി വിഷ്ണുഭഗവാനിച്ചിച്ചപ്പോൾ സത്വരജസ്തമോഗുണങൾക്ക് പരിണാമങളുണ്ടാകുകയും, തത്ഫലമായി മഹത് എന്ന തത്വം രൂപം കൊള്ളുകയും ചെയ്തു. തുടർന്ന് മഹത് തത്വത്തിൽനിന്ന് ത്രിവിധങളായ അഹങ്കാരമുടലെടുത്തു. അഹങ്കാരത്തിൽ രജോഗുണം അന്യഗുണദ്വയങൾക്കുമേൽ പ്രധാനിയായിനിന്നു. രജോഗുണപ്രധാനിയായ അഹങ്കാരതത്വത്തിൽനിന്നും പഞ്ചഭൂതങൾ ജന്മമെടുത്തു. വെവ്വേറെ നിലകൊണ്ടിരുന്ന ഈ പഞ്ചഭൂതങൾകൊണ്ട് പ്രപഞ്ചനിർമ്മിതി അസാധ്യമായന്നായപ്പോൾ, ഇവ അഞ്ചും, കൂട്ടത്തിൽ ഭഗവത് ചൈത്യന്യവും കലർന്ന് സ്വർണ്ണവർണ്ണത്തിൽ അത്യുജ്ജ്വലമായ ഒരു ഗോളം പ്രത്യക്ഷമായി. ആയിരത്താണ്ടോളം കാലം ഈ ഹേമാണ്ഡം കാരണസമുദ്രത്തിൽ നിർജ്ജീവമായിക്കിടന്നു. അനന്തരം ഭഗവാൻ ഗർഭോദകശായിവിഷ്ണു ഈ അണ്ഡത്തിലേക്ക് പ്രവേശിച്ചു. അനന്തരം അവന്റെ നാഭിയിൽനിന്നും ആയിരം മാർത്താണ്ഡന്മാരുദിച്ചുയരുംവണ്ണം തേജസ്സോടുകൂടി ഒരു താമരപുഷ്പം തളിർത്തുപൊന്തി. വിദുരരേ!, അത് സകലജീവഭൂതങളുടേയും ഉറവിടമായിരുന്നു. അതിൽ നിന്നും ആദ്യമായി അഖിലവീര്യവാനായ ബ്രഹ്മദേവൻ ജനിച്ചു. അദ്ദേഹത്തിന്റെ ഹൃദയകമലത്തിലേക്ക് അത്ഭുതവീര്യത്തോടെ ഗർഭോദകശായിവിഷ്ണുഭഗവാൻ പ്രവേശിക്കുകയും, അതോടെ ഇക്കണ്ട വിശ്വത്തെ മുന്നേപ്പോലെ വിധാതാവ് സൃഷ്ടിക്കുകയും ചെയ്തു.

വിദുരരേ!, ബ്രഹ്മദേവൻ സൃഷ്ടികർമ്മങൾ ധ്രുതഗതിയിലാരംഭിച്ചു. ആദ്യസൃഷ്ടി അദ്ദേഹത്തിന്റെ നിഴലിൽനിന്നുമായിരുന്നു. ജീവഭൂതങൾക്കുള്ളിൽ കുടിയേറിയിരിക്കുന്ന അജ്ഞാനതത്വങളായ താമിശ്രം, അന്ധതാമിശ്രം, തമസ്സ്, മോഹം, മഹാമോഹം എന്നിങനെ അഞ്ചുവിധത്തിൽ അവ അറിയപ്പെട്ടു. ഈ തമോസൃഷ്ടികളിൽ അസന്തുഷ്ടനായ ബ്രഹ്മദേവൻ തമോബദ്ധമായ സ്വശരീരം വിട്ടൊഴിഞു. പക്ഷേ യക്ഷരാക്ഷസാദികൾ ചേർന്ന് ക്ഷുത്തൃഡാദികൾക്ക് കാരണമായ ആ ശരീരത്തെ തുടർന്ന് പരിപാലിച്ചു. വിദുരരേ!, അതു ചെന്നവസാനിച്ചത് ഘോരവിപത്തിലേക്കായിരുന്നു. ബ്രഹ്മദേവനുപേക്ഷിച്ച ശരീരത്തെ സ്വീകരിച്ചതോടെ യക്ഷന്മാരും, രാക്ഷസന്മാരും അസഹനീയമായ വിശപ്പിനും ദഹത്തിനും വശംഗതരായി വിധാതാവിനെത്തന്നെ ഭക്ഷിക്കുവാൻ വക്ത്രപ്രപാടനം ചെയ്തുകൊണ്ട് അദ്ദേഹത്തിനുനേരേ പാഞടുത്തു. അവർ ആർത്തുവിളിച്ചുകൊണ്ടുപറഞു: "വിടരുതിവനെ..... കൊന്നുതിന്നുവിൻ...."

ഭീതിയും ആശങ്കയും നിറഞ സ്വരത്തിൽ ബ്രഹ്മദേവൻ അവരെ ആ ഘോരകർമ്മത്തിൽനിന്നും വിലക്കി: "യക്ഷരാക്ഷസാദികളെ!, നാം നിങളുടെ പിതാവാണ്. നമ്മെ കൊന്ന് പാപം ഭുജിക്കരുത്. പകരം, വിട്ടയയ്ക്കുക!".

തുടന്ന് അദ്ദേഹം സത്വഗുണത്തെ പ്രധാനമാക്കിക്കൊണ്ട് ദേവാധിപന്മാരെ സൃഷ്ടിക്കുകയും, സത്വഗുണപ്രതിരൂപമായ പ്രകാശമാനമായ പകൽ നൽകിക്കൊണ്ട് അവരെ അനുഗ്രഹിക്കുകയും ചെയ്തു. അനന്തരം തന്റെ പൃഷ്ഠഭാഗത്തുനിന്നും ബ്രഹ്മദേവൻ നിശാചരവർഗ്ഗത്തെ സൃഷ്ടിച്ചു. എന്തിനുപറയാൻ!... സ്വാഭാവികമായും കാമാസക്തരായ അവർ മൈഥുനവേഴ്ചയ്ക്കായി തങളുടെ സൃഷ്ടാവായ ബ്രഹ്മദേവനെതന്നെ സമീപിച്ചു. ആ വിഢിത്വത്തെക്കണ്ട് ആദ്യം വിരിഞ്ചൻ മന്ദഹസിച്ചുവെങ്കിലും, നിർലജ്ജരായി തന്നോടടുത്തുവരുന്ന കാമാർത്തരായ അസുരന്മാരാൽ അപമാനിതനായി അദ്ദേഹം അവിടെനിന്നും പലായനം ചെയ്തു. തതവസരത്തിൽ ശരണം പ്രാപിക്കുവാനായി ഭഗവാൻ നാരായണസ്വാമി മാത്രമേയുള്ളൂവെന്ന് മനസ്സിലാക്കിക്കൊണ്ട് വിരിഞ്ചൻ അനാഥരക്ഷകനായ ഹരിയുടെ പാദാരവിന്ദത്തിൽ ആശ്രിതനായി. തന്നിൽ ശരണാഗതി ചെയ്യുന്നവരുടെ സർവ്വാഭീഷ്ടങളും ഒന്നൊഴിയാതെ സാധ്യമാക്കുന്നവനാണ് നാരായണനെന്നും, അവൻ ഭക്തപരിപാലനാർത്ഥം യുഗങൾതോറും അവതരിക്കുന്നുവെന്നുള്ള അറിവും ബ്രഹ്മാവിൽ പണ്ടേതന്നെ സുദൃഡമായിരുന്നു. ആയതിനാൽ അദ്ദേഹം ഭഗവാനോട് ഇപ്രകാരം പ്രാർത്ഥിച്ചു".

ബ്രഹ്മദേവൻ പറഞു: "സർവ്വജ്ഞനായ ഭഗവാനേ!, അങേയ്ക്ക് നമസ്ക്കാരം!. അവിടുത്തെ ആജ്ഞയെ അവലംബിച്ചുകൊണ്ട് ഞാൻതന്നെ ചമച്ച സൃഷ്ടിയിൽനിന്നുമിതാ കാമഭ്രാന്തന്മാരായ കുറെ രാത്രിഞ്ചരന്മാർ ജന്മമെടുത്തിരിക്കുന്നു. മൈഥുനാസക്തരായി എന്നെതന്നെ ആക്രമിക്കുവാൻ പാഞടുക്കുന്ന ആ മഹാപാപികളിൽനിന്നും, ഭഗവാനേ!, അടിയനെ രക്ഷിച്ചരുളിയാലും. ഈ മഹാദുരന്തത്തിൽനിന്നും എന്നെ കരകയറ്റുവാൻ ചരണാശ്രിതജനക്‌ളേശഹാരകനായ അവിടുന്നല്ലാതെ മറ്റൊരുശക്തിയെ അടിയൻ കാണുന്നില്ല. ഈയുള്ളവനെ ആക്രമിക്കുന്നതിലൂടെ യഥാർത്ഥത്തിൽ അവർ പരോക്ഷമായി അങയെയാണ് ദ്വേഷിക്കുന്നത്. അങനെയുള്ളവർക്ക് നേർവഴികാട്ടുവാനും ശക്തൻ അങ് മാത്രമാണ്."

മൈത്രേയൻ പറഞു: വിദുരരേ!, ബ്രഹ്മദേവന്റെ മനോവ്യഥയെ ഭഗവാൻ മനസ്സിലാക്കി. ഉപായമായി, കളങ്കപ്പെട്ടുപോയ ശരീരത്തെ തത്ക്ഷണം ത്യജിക്കുവാൻ കരുണാമയനായ ഭഗവാൻ അദ്ദേഹത്തോടരുളിചെയ്തു. ഭഗവദുപദേശത്തെ ശിരസാവഹിച്ചുകൊണ്ട് ബ്രഹ്മാവ് തന്റെ അശുദ്ധമായ ശരീരം ഉടനടി ത്യജിച്ചു.  ഝടുതിയിൽ ആ ശരീരം സന്ധ്യായാമമായ ഒരു സുന്ദരയുവതിയുടെ രൂപത്തിൽ പുനർജ്ജനിച്ചു. തന്റെ മനോഹരപാദങളിൽ പാദസരധ്വനിയുണർത്തിയും, വശ്യനയനങൾ ചലിപ്പിച്ചും, സ്വർണ്ണാഭരണങളണിഞും, മനം കവരുന്ന പട്ടുടുത്ത അരയിൽ സ്വർണ്ണ അരഞാണമണിഞും അവൾ രജോഗുണയുക്തയായി പരിലസിച്ചു. ഉയർന്നുതടിച്ച കുചങളും, സുന്ദരദന്തങളും, പുഞ്ചിരിയൂറുന്ന് ചെഞ്ചുണ്ടുകളുമെല്ലാ അവളുടെ നിത്യസൗന്ദര്യത്തിന് മാറ്റുകൂട്ടി. വശ്യമാർന്ന താമരനയങളിലൂടെ അവൾ കാമാർത്തരായി നിൽക്കുന്ന ആ നിശാചരന്മാർക്കുനേരേ പ്രേമത്തിന്റെ കൂരമ്പുകളയച്ചു. കറുത്തുനീണ്ട കുറുനിരകൾക്കിടയിൽ നാണത്താൽ മുഖമൊളിപ്പിച്ചുനിൽക്കുന്ന സന്ധ്യയെക്കണ്ടതും, കാമാർത്തിപൂണ്ടുനിൽക്കുന്ന അസുരന്മാരിൽ കാമാഗ്നി ആളിപ്പടർന്നു. ആ സൗന്ദര്യനിധിയെ അവൾ വാനോളം പുകഴ്ത്തി.

"അവർ പറഞു: "ഹാ! എന്തൊരു സൗന്ദര്യം!... എന്തൊരു യുവത്വം!... ഇവളിൽ ആകൃഷ്ടരായി ഇവളോടൊത്തുരമിക്കുവാൻ അക്ഷമരായുള്ള നമ്മളോടൊപ്പം നടക്കുമ്പോൾപോലും ഇവൾ എത്ര തന്ത്രപൂർവ്വമാണ് ഒരു അകാമിയെപ്പോലെ തന്നെ സംയമനം ചെയ്തിരിക്കുന്നത്!... സന്ധ്യയുടെ മൂർത്തരൂപമായ ആ മാദകസുന്ദരിയെനോക്കി കൗശലശാലികളായ രക്ഷോഗണങൾ ബഹുമാനം നടിച്ചുകൊണ്ട് പറഞു: " ഹേ സുന്ദരീ!... ആരാണ് നീ?. ആരുടെ സ്വന്തമാണ് നീ?. എന്തിനുവേണ്ടിയാണ് ഇവിടേക്കുവന്നിരിക്ക്കുന്നത്?. അനുപമസുന്ദരിയായ നീ എന്തിനുവേണ്ടിയാണ് ഹതഭ്യാഗ്യരായ ഞങളെ ഈവിധം ഭ്രമിപ്പിക്കുന്നത്?. നീ ആരായിരുന്നാലും നിന്നെ ഒരുനോക്ക് കാണുവാൻ കഴിഞതുപോലും ഭ്യാഗ്യമായാണ് ഞങൾക്ക് തോന്നുന്നത്. താമരപ്പാദങൾകൊണ്ട് നീയീപന്തുതട്ടിക്കളിക്കുമ്പോൾ അവയുടെ ചലനനൾ കണ്ട് ഞങളുടെ ബുദ്ധി ഭ്രമിച്ചുപോകുകയാണ്. ഹേ സുന്ദരീ!, കുചഭാരത്താൽ നീ തളർന്നതുപോലെ തോന്നുന്നു. ആ മുടികെട്ട് തെല്ലോന്നഴിച്ചിട്ടാലും..."

മൈത്രേയൻ തുടർന്നു: "വിദുരരേ!, ഈവിധം വിലപിച്ചുകൊണ്ട് കാമാതുരരായ ആ അസുരവൃന്ദം സന്ധ്യയുടെ അത്യപൂർവ്വമായ സൗന്ദര്യത്തിൽ പ്രലോഭിതരായി, അവളൊരു മൂർഖബുദ്ധിയെന്ന് ദ്ധരിച്ച്, ആ അതിസൗന്ദര്യത്തെ അനുഭവിക്കുവാനുള്ള മൂർച്ഛിതത്വരയോടുകൂടി അവളെ തങളുടെ വശത്താക്കി. ഇതുകണ്ട ബ്രഹ്മദേവൻ അർത്ഥവത്തായി ഒന്നുമന്ദഹസിച്ചു. അനന്തരം, തന്റെ അത്ഭുതവീര്യത്താൽ ഗന്ധർവ്വാപ്സരസ്സുകളെ സൃഷ്ടിച്ചു. അതിമനോഹരമായ ഈ സൃഷ്ടിക്കുശേഷവും മുന്നേപോലെ അദ്ദേഹം തന്റെ വർത്തമാനകളേബരം ത്യജിക്കുകയും, ഗന്ധർവ്വന്മാർ ആഹ്‌ളാദപുരസ്സരം അതേറ്റെടുക്കുകയും ചെയ്തു. പിന്നീട് വിധാതാവ് സ്വീകരിച്ചത് അലസ്സതയുടെ മൂർത്തിമത്ഭാവമായിരുന്നു. അതിൽനിന്നും അദ്ദേഹം ഭൂതപ്രേതപിശാചുക്കളെ സൃഷ്ടിച്ചു. അവരുടെ അഴിച്ചിട്ട കേശഭാരവും, നഗ്നതയും കണ്ട് വിരിഞ്ചൻ കണ്ണുപൊത്തിക്കൊണ്ട് ആ ശരീരവും ഉപേക്ഷിച്ചു. ആലസ്യഭാവത്തോടെ വലിച്ചെറിയപ്പെട്ട ആ ശരീരത്തെ ഭൂതപ്രേതപിശാചുക്കൾ സ്വന്തമാക്കി. അന്നുമുതൽ അശുദ്ധമായ ഏതൊരു ശരീരത്തേയും അവർ ആക്രമിച്ചുതുടങി. ഉറക്കത്തിൽ ഉമിനീരൊഴുക്കുന്നവരുടെ ശരീരങൾ തുടങി ഭ്രാന്തന്മാരുടെ ശരീരങൾ വരെ ഈ ദുർജാതരുടെ ആക്രമണത്തിനുവിധേയമാകുന്നത് ഇക്കാര്യത്തിനുദാഹരണമാണ്.

തുടർന്ന്, തന്റെ അഗണിതമായ വീര്യത്തെ സൃഷ്ടിയുടെ മൂർത്തരൂപത്തിലേക്കെത്തിക്കുവാനുള്ള ആഗ്രഹത്തോടെ വിധാതാവ് തന്റെ പരോക്ഷശരീരത്തിലെ നാഭിയിൽനിന്നും സാധ്യഗണങളേയും പിതൃഗണങളേയും ഉല്പന്നമാക്കി. അവർ സ്വമേധയാ വിരിഞ്ചന്റെ അഗോചരശരീരത്തെ തങളുടെ നിലനില്പിനുവേണ്ടി സ്വായത്തമാക്കി. ഈ അതിസൂക്ഷ്മ ശരീരത്തിലൂടെയത്രേ ദിവ്യന്മാർ തങളുടെ പിതൃക്കൾക്കും സാധ്യന്മാർക്കും ശ്രാദ്ധകാലങളിൽ ബലിതർപ്പണം നടത്തുന്നത്. തുടർന്ന്, ബ്രഹ്മദേവൻ ത്രോധനകലയിലൂടെ സിദ്ധന്മാരേയും വിദ്ധ്യാധരന്മാരേയും സൃഷ്ടിക്കുകയും, അനന്തരം, അന്തർധാനമെന്ന നാമത്തിൽ താനാജ്ജിച്ചെടുത്ത ആ ദിവ്യശരീരത്തെ അവർക്കായി തന്നെ സമർപ്പിക്കുകയും ചെയ്തു.

പിന്നീടൊരിക്കൽ വിരിഞ്ചൻ ജലരാശിയിൽ തന്റെ ശരീരപ്രതിച്ഛായയെ ആരാധനാപാരവശ്യത്തോടെ വീക്ഷിക്കുകയും അതിലൂടെ  കിംപുരുഷകിന്നരാദികളുടെ സൃഷ്ടി നടത്തുകയും ചെയ്തു. കിംപുരുഷന്മാർ ബ്രഹ്മദേവന്റെ ആ നിഴൽരൂപത്തെ പരിഗ്രഹിച്ചു. അതിൽ അത്ഭുതം കൂറിയ അവർ ഇന്നും പ്രഭാതത്തിൽ അദ്ദേഹത്തിന്റെ സാഹസകൃത്യങളെ വർണ്ണിച്ചുപാടുന്നു. അങനെയിരിക്കെ സൃഷ്ടികർമ്മം മന്ദഗതിയിലായിരിക്കുന്നുവെന്ന് ശങ്കിച്ച് വിരിഞ്ചൻ തന്റെ നിലവിലുള്ള ശരീരത്തെ ത്യജിക്കുവാനൊരുമ്പെട്ടു. അനന്തരം നെടുനീളത്തിൽ നീണ്ടുനിവർന്നുകിടന്നുകൊണ്ട് അതൃപ്തഭാവത്തിൽ ആശരീരവും അദ്ദേഹം ഉപേക്ഷിച്ചു. ഹേ വിദുരരേ!, ആ ശരീരത്തിൽനിന്നുമുതിർന്നുവീണ രോമങൾ പാമ്പുകളായി രൂപാന്തരം പ്രാപിച്ചു. മണ്ണിൽ വീണുപുളഞിഴഞുനീങിയ അവയിൽ പലതും ഉഗ്രരൂപികളും വിഷകാരികളുമായ സർപ്പങളും നാഗങളുമായി പരിണമിച്ചു. ഒടുവിൽ, തന്റെ ജീവിതത്തിന്റെ ലക്ഷ്യം ഏതാണ്ട് പൂർത്തിയായെന്നു മനസ്സിലാക്കിയ ആദിദേവൻ തന്റെ മനസ്സിൽനിന്നും മനുക്കളെ സൃഷ്ടിച്ചു. അവരത്രേ ലോകക്ഷേമതല്പരരായി വർത്തിക്കുന്നത്. അവർക്കായി അദ്ദേഹം തന്റെ സ്വന്തം ശരീരത്തെ നൽകി. അങനെ ബ്രഹ്മശരീരം സ്വീകരിച്ചു നിൽക്കുന്ന പ്രജാപതികളായ മനുക്കളെക്കണ്ട് സകലസൃഷ്ടികളും ബ്രഹ്മാവിനെ വാനോളം പ്രശംസിച്ചു.

അവർ പറഞു: "ഹേ വിധാതാവേ!, അങയുടെ സൃഷ്ടികളെല്ലാം അപാരം തന്നെ. എന്ത് ചാരുതയോടെയാണ് അങിവിടെ ഓരോന്നും ചമച്ചുണ്ടാക്കിയിരിക്കുന്നത്!. ആചാരപ്രധാനമായ സർവ്വസ്സ്വവും ഇത്രകണ്ട് മനോഹരമായി അങ് നിർവ്വഹിച്ചുകഴിഞു. ഇനി ഞങളുടെ ഊഴമാണ്. യജ്ഞപ്രധാനമായി ബാക്കിയുള്ളതെല്ലാം അവിടുത്തെ സൃഷ്ടിയോട് കൂട്ടിച്ചേർക്കുവാൻ അങയുടെ അനുഗ്രഹത്തിനായ്ക്കൊണ്ട് ഞങളങയോട് പ്രാർത്ഥിക്കുകയാണ്. ഭക്തികൊണ്ടും, തപസ്സുകൊണ്ടും, യോഗനിഷ്ഠകൊണ്ടും, ഇന്ദ്രിയനിഗ്രഹം കൊണ്ടും ഉദാത്തനായ ഹേ ബ്രഹ്മഋഷേ!, അവിടുന്ന് ഋഷിവര്യന്മാരായ നാല് പുത്രന്മാരെ സൃഷ്ടിച്ചു. അവർ നാല്വർക്കും തന്റെ ശരീരത്തിന്റെ ഓരോ അംശം അങ് പകുത്തുകൊടുക്കുകയും ചെയ്തു. അവരിലൂടെ ഇവിടെ ഇന്നും സമാധി, യോഗം, ഋദ്ധി, തപസ്സ്, വിദ്യ, വിരക്തി എന്നീ വ്രതശുദ്ധികൾ നിലനിന്നുപോരുന്നു".

ഇങനെ, ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  ഇരുപതാമധ്യായം സമാപിച്ചു.

ഓം തത് സത്.




2014, സെപ്റ്റംബർ 2, ചൊവ്വാഴ്ച

3.19 ഹിരണ്യാക്ഷവധം.

ഓം

ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  അദ്ധ്യായം - 19



​മൈത്രേയൻ പറഞു: "ഹേ ഭാരതപുത്രാ!, വരാഹ-ഹിരണ്യാക്ഷയുദ്ധം കണ്ട് അത്ഭുതപരവശനായ സൃഷ്ടികർത്താവ് ഭഗവന്മഹിമകളെ അങേയറ്റം കീർത്തിച്ചു. നിർവ്യളീകവും അമൃതം പോലെ മാധുര്യപൂർണ്ണവുമായ അദ്ദേഹത്തിന്റെ വാക്കുകളിൽ സമ്പ്രീതനായ ഭഗവാൻ പ്രേമപൂരിതമായ ഒരു പുഞ്ചിരിയോടെ ആ പ്രാർത്ഥന കൈകൊണ്ടു.

ഹിരണ്യാക്ഷന്റെ വിദ്വേഷഭാവവും പ്രകീർത്തിനയോഗ്യമായിരുന്നു. അവൻ ചാടിയുയർന്നു ഭീമാകാരമായ തന്റെ ഗദ ചുഴറ്റി ഭഗവാന്റെനേർക്ക് ഗർവ്വോടെ നിർഭയനായി പാഞടുത്തു. ഹിരണ്യാക്ഷന്റെ താടിയെല്ലുനോക്കി ആഞടിക്കുവാനോങിയ ഭഗവാന്റെ ഗദ, ഹിരണ്യാക്ഷന്റെ തത്തുല്യം ബൃഹത്തായ ഗദയുമായി കൂട്ടിയിടിച്ച് അത്ഭുതാവഹമായ ഒരു ശബ്ദത്തോടെ ആ തൃക്കയ്യിൽ നിന്നും വഴുതിവീണു. ഉജ്ജ്വലദീപ്തിയോടെ അത് കറങിവീഴുന്ന കാശ്ച അതിമനോഹരമായിരുന്നു. വിദുരരേ!, ഇവിടെ പ്രതീക്ഷയ്ക്ക് വിപരീതമായിരുന്നു ഹിരണ്യാക്ഷന്റെ പ്രതികരണം. ആയുധം നഷ്ടപ്പെട്ട ഭഗവാനുമേൽ വിജയം കൈവരിക്കുവാൻ സാധ്യതയുണ്ടെന്നുതോന്നിയ ഈ അവസരത്തിൽ അവൻ യുദ്ധധർമ്മത്തിന് പ്രാമുഖ്യം കൊടുത്തു. ഈ സമയം ഭഗവത്പ്രേമികളായ ദേവതകളിൽനിന്നും, ഋഷികളിൽനിന്നും ഒരു ദീർഘനിശ്വാസമുണർന്നു. അവർ അമ്പരപ്പോടെ ആ രംഗം കണ്ടുനിന്നു. ഭഗവാൻ അവന്റെ നീതിബോധത്തെ ഹൃദയംകൊണ്ട് സ്വീകരിച്ചു. അതേസമയംതന്നെ തന്റെ സുദർശനചക്രത്തെ വിരൽതുമ്പിലേക്കാവാഹിക്കുകയും ചെയ്തു. ആ ദിവ്യായുധം വന്ന് ഭഗവാന്റെ വിരൽതുമ്പിൽ ചുഴലുവാൻ തുടങിയ സമയം അനന്തമായ ആകാശത്തിൽ ദേവഗണങൾ വട്ടമിട്ടുനിന്നുകൊണ്ട് പറഞു: "ഹേ നാരായണാ!, നിന്റെ ലീലകൾ മതിയാക്കി ദിതിയുടെ ഈ ദുഷ്ടപുത്രനായ വധിച്ചാലും, അങ് വിജയിക്കട്ടെ പ്രഭോ!, അങ് വിജയിക്കട്ടെ!." രക്തനേത്രങളോടെ, സുദർശനചക്രവുമേന്തിനിന്നരുളുന്ന വരാഹമൂർത്തിയെ കണ്ടതും ഹിരണ്യാക്ഷന്റെ ഇന്ദ്രിയങളും ബുദ്ധിയും ഭ്രമിച്ചു. അവൻ രോഷാകുലനായി പല്ലും ഞെരിച്ച് ഉഗ്രവിഷകാരിയായ ഒരു സർപ്പത്തെപ്പൊലെ ഭഗവാനുനേരേ ചീറിയടുത്തു. ഭയാനകമായ അവന്റെ ദംഷ്ട്രകൾ രക്തനിമഗ്നമാകാ വെമ്പി. "നിന്നെ ഞാനിതാ വധിക്കുവാൻ പോകുന്നു" എന്നാക്രോശിച്ചുകൊണ്ട് ഗദയുമായി അവൻ ഭഗവാനുമേൽ ചാടിവീണു. പണ്ഡിതനായ വിദുരരേ!, ശത്രുവിൽനിന്നും ഒരു കൊടുങ്കാറ്റുപോലെ തനിക്കുനേരേ വന്നടുത്ത ഗദയെ സകലയജ്ഞങളുടെ ഭോക്താവും, സൂകരരൂപിയുമായ ഭഗവാൻ ഇടതുകാൽകൊണ്ട് നിശ്പ്രയാസം തട്ടിയെറിഞു.

"ഹേ അസുരശ്രേഷ്ഠാ!, പോയി നിന്റെ ആയുധമെടുത്തുകൊണ്ടുവരൂ!, കഴിയുമെങ്കിൽ എന്നെ ജയിക്കുവാൻ നോക്കൂ!" എന്നുപറഞുകൊണ്ട് ഭഗവാൻ ആ ദൈത്യേന്ദ്രന്റെ മനസ്സിനെ കൂടുതൽ പ്രക്ഷുബ്ദമാക്കി. എരിതീയിൽ വീഴുന്ന എണ്ണപ്പോലുള്ള ഭഗവാന്റെ വാക്കുകൾ കേട്ട് അപമാനിതനായ ഹിരണ്യാക്ഷൻ അലsrറിക്കൊണ്ട് തന്റെ ഗദ ഭഗവാനുനേരേ ചുഴറ്റിയെറിഞു..  തനിക്കുനേരേ പാഞടുക്കുന്ന ആസുരീകമായ ആ ആയുധത്തെ, ഗരുഡൻ സർപ്പത്തെ റഞ്ചിയെടുക്കുമാറ്, വരാഹമൂർത്തി കടന്നുപിടിച്ചു. പിന്നീട് തിരികെ നൽകിയെങ്കിലും അവഹേളനത്തിന് വിധേയനായി നിരാശനായ ഹിരണ്യാക്ഷൻ അത് സ്വീകരിക്കുവാൻ കൂട്ടാക്കിയില്ല. പകരം അവൻ തീചീറ്റുന്ന ഒരു ത്രിശൂലമെടുത്ത് ഭഗവാനുനേരേ പ്രയോഗിച്ചു. വിപ്രന്മാർക്കുനേരേ ഒരുവൻ ആഭിചാരകർമ്മം ചെയ്യുന്നതുപോലെയായിരുന്നു ഹിരണ്യാക്ഷന്റെ ഈ ആക്രമണം. ഹിരണ്യാക്ഷനെയ്ത ആ ത്രിശൂലം അത്യുജ്ജ്വലമായി കത്തിജ്വലിച്ചുകൊണ്ട് ആകാശത്തേക്ക് പറന്നുയർന്ന്. ഭഗവാൻ തന്റെ സുദർശനചക്രത്തെയയച്ച് ആ ജ്വലിക്കുന്ന ത്രിശൂലം, ഇന്ദ്രൻ ഗരുഡന്റെ ചിറകരിഞുവീഴ്ത്തിയതുപോലെ, കഷണങളായി ഛേദിച്ചെറിഞു. അതുകണ്ട ഹിരണ്യാക്ഷനിൽ ക്രോധം അണപൊട്ടിയൊഴുകി. അവൻ ഭഗവാനുനേരേ ഓടിയടുത്ത് കഴിയുന്നത്ര ശക്തിയിൽ മുഷ്ടിചുരുട്ടി ശ്രീവത്സം ശോഭിക്കുന്ന ആ തിരുമാറിൽ ആഞിടിച്ചു. അനന്തരം അവിടെനിന്നും കടന്നുകളയുകയും ചെയ്തു. ഒരു കരിവീരന്റെ ശരീരത്തിൽ പൂച്ചെണ്ടുകൊണ്ടടിക്കുന്നതുപോലെയായിരുന്നു ഹിരണ്യാക്ഷനിൽനിന്നും ഭഗവാനേറ്റ ആ പ്രഹരം. സർവ്വശക്തനായ നാരായണൻ അണുവിട ചലിക്കാതെ അവിടെത്തന്നെനിന്നു. പലേവിധത്തിലുള്ള യുദ്ധതന്ത്രങളുപയോഗിച്ച് ഹിരണ്യാക്ഷൻ ഭഗവാനോടെതിർത്തുവെങ്കിലും ആ പരമാനന്ദമൂർത്തിയുടെ യോഗമായയെ വെല്ലുവാൻ അവന് സാധിച്ചില്ല. കാഴ്ചക്കാർ ലോകം പ്രളയജലത്തിലാണ്ടുപോകുമോയെന്ന് ചിന്തിച്ച് ഭയന്നു.

ഉഗ്രവേഗത്തിൽ കറങിയടിച്ച ചുഴലിയിൽ പൊടികൾ പറന്ന് അവിടമാകെ ഇരുട്ടുപരത്തി. പാറത്തുണ്ടുകൾ നാനാദിക്കുകളിൽനിന്നും ശരവർഷംപോലെ എടുത്തെറിയപ്പെട്ടു. തേജോഗോളങൾ ആ പൊടിമറയിൽ അപ്രത്യക്ഷമായി. ഇടിയും മിന്നലും ഇടതൂർന്നുണ്ടായിക്കൊണ്ടിരുന്നു. ആകാശത്തുനിന്നും ചലവും, മുടിയും, ചോരയും, അമേധ്യവും, മൂത്രവും, അസ്ഥിയും മുതലായ വിസർജ്ജ്യവസ്തുക്കൾ പൊഴിയാൻ തുടങി. അംബരചുംബികളായ മഹാപർവ്വതങൾ നിരന്നുനിന്നു നാനാതരങളിലുള്ള അസ്ത്രങൾ വിക്ഷേപിച്ചു. ദിക്വസ്ത്രരായ രാക്ഷസവർഗ്ഗങൾ അഴിച്ചിട്ട കേശഭാരത്തോടുകൂടി കൈകളിൽ ത്രിശൂലങളുമായി ഓടിയടുത്തു. ആതതായികളും, ദുഷ്ടരുമായ യക്ഷരക്ഷസ്സുകൾ ആനകളുടെമേലും, രഥങളിലും, കാലാളുകളായും വന്ന് അസഭ്യമായ വാക്കുകൾ പുലമ്പി.

ഹേ അനഘനായ വിദുരരേ!, വരാഹമൂർത്തിയായി അവതരിച്ച് ഉർവ്വിയുടെ വേദന തീർക്കുവാനായി ഹിരണ്യാക്ഷനോട് പടപൊരുതിനിൽക്കുന്ന ഭഗവാൻ ഒടുവിൽ ഈ രക്ഷോഗണങളുടെയെല്ലാം ഐന്ദ്രജാലികമായ പ്രകടനങൾ ഒന്നൊഴിയാതെ ഇല്ലാതാക്കുവാൻ തീരുമാനിച്ചുകൊണ്ട് തന്റെ സർവ്വശക്തമായ സുദർശനം പ്രയോഗിച്ചു.

വിദുരരേ!, ആ സമയം ദിതിയുടെ ഹൃദയത്തിൽ ഒരാളലുണ്ടായി. അവൾ തന്റെ ഭർത്താവായ കശ്യപപ്രജാപതിയുടെ വാക്കുകളെ അനുസ്മരിച്ചു. ആ സ്തനങളിലൂടെ ചോര ചുരന്നു.

അതേസമയം യുദ്ധത്തിൽ തന്റെ സകല അടവുകളും പിഴച്ചുവെന്ന് തീർത്തും ബോധ്യമായപ്പോൾ ഹിരണ്യാക്ഷൻ അവസാനമായി ഒരിക്കൽകൂടി ഭഗവാനുനേരേ ക്രോധാകാരനായി ആർത്തുവിളിച്ചുകൊണ്ട് ഓടിയടുത്തു. ബലിഷ്ഠമായ തന്റെ കരങൾക്കുള്ളിലാക്കി ഭഗവാനെ ഞെരിച്ചുകൊല്ലുവാൻ ആവേശത്തോടെ തിമർത്തുവന്ന ഹിരണ്യാക്ഷൻ തന്റെ കരവലയത്തിന് ബഹിർഭാഗത്തുനിന്നരുളുന്ന ഭഗവാനെക്കണ്ട് ഇളിഭ്യനായി. ഈ അടവും പിഴച്ചതറിഞ് അവൻ ചുരുട്ടിപ്പിടിച്ച മുഷ്ടിയുമായി ഭഗവാനുനേരേ ഓടിയടുത്തു. അധോക്ഷജനായ ഹരി, പണ്ട് മരുത്പതിയായ ഇന്ദ്രൻ വൃത്രാസുരനെ അടിച്ചുവീഴ്ത്തിയതുപോലെ, ഹിരണ്യാക്ഷന്റെ കർണ്ണമൂലം നോക്കി പ്രഹരിച്ചു. അജിതനായ ഭഗവാനിൽനിന്ന് ഈവിധം പ്രഹരമേറ്റ ഹിരണ്യാക്ഷൻ പരിഭ്രാന്തനായി വട്ടം ചുഴന്ന് നിലം പതിച്ചു. അവന്റെ കണ്ണുകൾ രക്തത്തോടെ പുറത്തേക്കുചാടി. സകലശരീരഭാഗങളും കരചരണങളോടൊപ്പം ഞെരിഞൊടിഞ്, എപ്രകാരമാണോ ഒരു പടുകൂറ്റൻ വൃക്ഷം വേരറ്റ് നിലം പൊത്തുന്നത്, അപ്രകാരം ആ അസുരശ്രേഷ്ഠൻ ചത്തുമലച്ചു.

ഹേ അനഘാ!, ബ്രഹ്മാദിനിർജ്ജരന്മാരും, യോഗീന്ദ്രന്മാരും ആ കാഴ്ചകണ്ട് അത്ഭുതം കൂറി. തകർന്നടിഞുകിടക്കുന്ന ഭീമാകാരനായ ആ ദൈത്യേന്ദ്രന്റെ കരാളവദനം അപ്പോഴും നിറം മങാത്തതിൽ അവർ ആശ്ചര്യഭരിതരായി. അമ്പരപ്പോടെ അവർ പറഞു: "അഹോ ഭാഗ്യം!, എത്ര അനുഗ്രഹീതമായ മരണമാണിവന് ആ കാലപുരുഷൻ വിധിച്ചത്!"

വിദുരരേ!, വിജനമായ സ്ഥലങളിലിരുന്ന് യോഗികൾ വിദേഹമുക്ത്യർത്ഥം ധ്യാനിക്കുന്ന ഭഗവാൻ ഹരിയുടെ ആ പുണ്യശരീരത്തിലെ മുൻകാലുകളുടെ പ്രഹരമേറ്റാണ് ഹിരണ്യാക്ഷന് നിധനം സംഭവിച്ചത്. തകർന്നുവീണ കിടപ്പിൽ ഹിരണ്യാക്ഷൻ കണ്ടത് ആ തിരുമുഖകമലത്തിൽനിന്ന് തനിക്കുനേരേ പൊഴിയുന്ന അമൃതവർഷമായിരുന്നു. ദർശനമാത്രയിൽ അവൻ തന്റെ ശരീരമുപേക്ഷിച്ചു.

ഹേ ഭാരതാ!, ഇങനെ, വൈകുണ്ഠദ്വാരപാലകന്മാരായിരുന്ന ജയവിജയന്മാർക്ക് സനകാദികളിൽനിന്നേറ്റുവാങേണ്ടിവന്ന ശാപകാരണത്താൽ വ്യത്യസ്ഥങളായ കുറെ അസുരയോനികളിൽ ജന്മമെടുക്കേണ്ടിവരുകയും, പിന്നീട് ഭഗവാനിൽ വിദ്വേഷഭാവഭക്തിവച്ചുകൊണ്ട് അവനുമായി പടപൊരുതി കഴിയുന്നത്രവേഗത്തിൽ അവർക്ക് വൈകുണ്ഠലോകത്തിലേക്കുള്ള പുനഃപ്രാപ്തിയുണ്ടാകുകയും ചെയ്തു.

യുദ്ധാവസാനം ദേവന്മാർ ഭഗവാനോട് പറഞു: "ഭഗവാനേ!, അവിടുത്തേക്ക് അനന്തകോടി നമസ്ക്കാരം!. അവിടുന്ന് സകലയജ്ഞങളുടേയും ഭോക്താവാണ്. സത്വഗുണം സ്വീകരിച്ച് വരാഹമൂർത്തിയായി അവതാരമെടുത്തിതാ ഈ ലോകത്തെ രക്ഷിക്കുവാനയി അങ് വീണ്ടും വന്നിരിക്കുന്നു. ഞങൾക്കും സകലലോകത്തിനും തീരാദുഃഖമായിരുന്ന ഈ അസുരരാജാവിനെ അങ് യമപുരിക്കയച്ച് അടിയങളെ രക്ഷിച്ചരുളിയിരിക്കുന്നു. ഇനിമുതൽ ഭയംകൂടാതെ ഞങൾക്കങയെസേവിക്കാമെന്നതിൽ ഞങൾ ആനന്ദിക്കുകയാണ്".

മൈത്രേയൻ തുടർന്നു: "വിദുരരേ!, അങനെ അക്ഷയവിക്രമനായ ഹിരണ്യാക്ഷനെക്കൊന്നതിനുശേഷം ഭഗവാൻ ഹരി തന്റെ ധാമത്തിലേക്ക് തിരിച്ചു. ദേവലോകം പ്രകാശമാനമായി. അവർ അവിടെ അഖണ്ഡോത്സവം കൊണ്ടാടിക്കൊണ്ട് അവർ ഭഗവാനെ അവന്റെ അതുഭുതമഹിമകളാൽ വാഴ്ത്തിസ്തുതിച്ചു. ആ ആദിനാരായണൻ സൂകരവേഷംപൂണ്ട് ഇവിടെ അവതീർണ്ണനായതും, വീരനായ ഹിർണ്യാക്ഷനെ യുദ്ധത്തിൽ വധിച്ചു തന്റെ ലീലകളാടിയതും, ഇവിടെ ധർമ്മം പുനഃസ്ഥാപിച്ചതുമായ അവന്റെ അദ്ധ്യാത്മലീകളെല്ലാം ഞാൻ എന്റെ കാരുണ്യനിധിയായ ഗുരുനാഥനിൽനിന്നും കേട്ടറിഞപ്രകാരംതന്നെ ഭവാനോട് പറഞുകഴിഞു".

നൈമിഷാരണ്യത്തിൽ ശൗനകരോടൊപ്പം കൂടിയിരിക്കുന്ന മുനിപുംഗവന്മാരോടായി സൂതമഹാമുനി പറഞു: "ഹേ ശൗനകാദിമുനിശ്രേഷ്ഠന്മാരേ!, അങനെ ഭക്തോത്തമനായ വിദുരൻ പണ്ഡിതനായ മൈത്രേയരിൽനിന്നും ഭഗവന്മഹിമകളെക്കേട്ട് പരമമായ ആത്മജ്ഞാനനിർവൃതിയിൽ നിമഗ്നനായി. ഉദ്ദാമയശ്ശസ്സോടുകൂടിയ ആ ഉത്തമശ്‌ളോകന്റെ മഹിമാശ്രവണമാത്രയിൽ വിദുരരിലെന്നപോലെ ഏതൊരു മനുഷ്യരിലും അതിരറ്റ ബ്രഹ്മാനന്ദം ഉളവാകുന്നു. ഇങനെയുള്ള മാധവമഹിമകളെപറ്റി എത്ര ചൊന്നാലാണ് തൃപ്തിവരുന്നത്!. ഒരു മൃഗമായിരുന്നിട്ടുകൂടി, ഭഗവത്പദതളിരിൽ ആശ്രിതനായ ഗജേന്ദ്രനെ അതിഘോരനായ നക്രത്തിന്റെ പിടിയിൽനിന്നും നിമിഷമാത്രത്തിൽ ആ കരുണാമയൻ മോചിതനാക്കി. ആ കരിവീരനെ അനുചരിച്ചിരുന്ന പിടിയാനകൾ ഭീതരായി അവനോട് കേണപേക്ഷിച്ചപ്പോൾ, അവർക്കും ആ അത്യാപത്തിൽനിന്നും ഭഗവാൻ രക്ഷയരുളി.

ഏത് ജീവനാണിവിടെ ഇങനെയുള്ള പരമാത്മാവിൽ രതിയുണ്ടാകാത്തത്?. തന്നിൽ അനന്യമായ ശരണാഗതി ചെയ്യുന്നവരിൽ അവൻ അവിളംബം പ്രസാദിക്കുന്നു. എന്നാൽ ദുരാത്മാക്കളിലാകട്ടെ, അവൻ എന്നും ദുരാരാധ്യനായിതന്നെ നിലകൊള്ളുകയും ചെയ്യുന്നു.

ഹേ ധന്യാത്മാക്കളേ!, അത്യത്ഭുതമായി ഭഗവാൻ ആദിനാരായണൻ വിക്രമവീര്യനായ ഹിരണ്യാക്ഷനെ കൊന്ന് ഭൂമിദേവിയെ രക്ഷിച്ച ഈ ചരിതം ഭക്തിയോടെ കേൾക്കുന്നവരും, ശ്രദ്ധയോടെ പഠിക്കുന്നവരും, അതിൽ ഹൃദയാനന്ദപുളകിതരാകുന്നവരുമായ യാതൊരു മനുഷ്യരും, അവരിനി ബ്രഹ്മഹത്യാദിമഹാപാപങൾ ചെയ്ത നീചരാണെങ്കിൽ‌പോലും, ക്ഷണത്തിൽതന്നെ സർവ്വപാപവിമുക്തരായി, അതിഘോരമായ ഈ സംസാരസാഗരത്തെ തരണം ചെയ്യുന്നു. മഹാപുണ്യമായ ഈ ചരിതത്തെ ഹൃദയത്തിലേറ്റുന്ന പുമാന് കീർത്ത്യാദിസർവ്വൈശ്വര്യങളും പ്രാപ്തമാകുന്നു. യുദ്ധഭൂമിയിൽ ഈ പുണ്യചരിതം സകല ഇന്ദ്രിയങളേയും സംയമനം ചെയ്യാനുതകുന്ന ഉത്തമ ആയുധമായി വർത്തിക്കുന്നു. എന്നാൽ ദേഹാവസാനത്തിൽ യാതൊരുവനാണോ ഇതിനെ ശ്രവണം ചെയ്യുന്നത്, ഹേ ശൗനകാ!, അവനാകട്ടെ, അനിവൃത്തമായ പരമഗതിയെ പ്രാപിക്കുന്നു.

ഇങനെ ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  പത്തൊമ്പതാമധ്യായം സമാപിച്ചു.

ഓം തത് സത്







2014, ഓഗസ്റ്റ് 11, തിങ്കളാഴ്‌ച

3.18 ഭഗവാനും ഹിരണ്യാക്ഷനുമായുള്ള യുദ്ധം.


ഓം


ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  അദ്ധ്യായം - 18


​മൈത്രേയൻ തുടർന്നു: "വിദുരരേ!, മദാന്തനും അഹങ്കാരിയുമായ ഹിരണ്യാക്ഷൻ എങനെയോ വരുണദേവന്റെ വാക്കുകൾ ചെവിക്കൊണ്ടു. നാരദമുനിയിൽ നിന്നും ഭഗവാൻ വരാഹമൂർത്തിയുടെ  വാസസ്ഥലത്തെക്കുറിച്ചു കേട്ടറിവുള്ള ഹിരണ്യാക്ഷൻ ഉടൻ തന്നെ സമുദ്രത്തിന്റെ ആത്യാഴത്തിലൂടെ ഊളയിട്ട് രസാതലത്തെ ലക്ഷ്യമാക്കി പാഞു. അവിടെ സർവ്വവ്യാപിയായ ഭഗവാൻ ഹരി വരാഹരൂപത്തിൽ തന്റെ തേറ്റമേൽ ഭൂമിയെ ഉയർത്തിപിടിച്ചു നിന്നരുളുന്ന കാഴ്ച ഹിരണ്യാക്ഷൻ കണ്ടു. അഗ്നിയൊഴുകുന്ന കനൽക്കണ്ണിലൂടെ ഭഗവാൻ അവന്റെ പ്രതാപത്തെ ഞൊടിയിടയിൽ ഇല്ലാതെയാക്കി".

ഹിരണ്യാക്ഷൻ അട്ടഹസിച്ചുകൊണ്ട് ഭഗവാനോട് പറഞു: "ഹേ വനഗോചര മൃഗമേ!, ഹേ ദേവന്മാരുടെ ദേവനായ മടയാ!, എന്റെ വാക്കുകളെ നീ ശ്രദ്ധയോടെ കേൾക്കുക. ഈ ഭൂമി, ഇവൾ നിനക്കുള്ളതല്ല. പ്രപഞ്ചകർത്താവ് ഞങൾക്കായി തന്നിട്ടുള്ളതാണിവളെ. നീ ഇവിടെ വന്നതും, ഇവളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതും നിന്റെ കഷ്ടകാലം അടുത്തിരിക്കുന്നതുകൊണ്ടാണെന്ന് മനസ്സിലാക്കിക്കൊള്ളുക ഹേ മൂഡാ!, നീ പ്രഗത്ഭനായ ഒരിന്ദ്രജാലക്കാരനാണെന്നും, നിന്നെ ആരാണിങോട്ടേക്കയയ്ചതെന്നും, നീ ഒളിച്ചിരുന്നു ഞങളിൽ പലരേയും വകവരുത്തിയതുമെല്ലാം എനിക്ക് നന്നായി അറിയാം. ഇന്ന് ഞാൻ നിന്നെ കാലപുരിക്കയച്ച്, ഞങൾക്കു നഷ്ടപ്പെട്ട എല്ലാ ജീവനേയും സജീവമാക്കി, നീ ഞങൾക്കുചെയ്ത ദ്രോഹങൾക്കോരോന്നിനും എണ്ണിയെണ്ണി പകരം ചോദിക്കുന്നുണ്ടു. എന്റെ ഗദയുടെ പ്രഹരമേറ്റ് തലച്ചോറ് തകർന്ന് നീ നിലംപതിക്കുന്നതോടെ നിനക്ക് ദേവന്മാരും, ഋഷികളും കാലാകാലങളിൽ അർപ്പിച്ചുകൊണ്ടിരിക്കുന്ന യജ്ഞവും, യജ്ഞവിഹിതവുമെല്ലാം, മരങൾ വേരറ്റുവീഴുമ്പോലെ സ്വയമേവ ഇല്ലാതാകും".

മൈത്രേയൻ തുടർന്നു: "വിദുരരേ!, ജഗന്നാഥനായ ഭഗവാന്റെ മുഖത്തുനോക്കി ഹിരണ്യാക്ഷൻ പറഞ അസഹ്യമായവാക്കുകളെല്ലാം ആദ്യം കാരുണ്യമൂർത്തി ക്ഷമിക്കുകതന്നെ ചെയ്തു. എന്നാൽ ഇതല്ലാം കേട്ട് ഭൂമീദേവി പേടിച്ചുവിറയ്ക്കാൻ തുടങിയപ്പോൾ ഹരിയുടെ ഭാവം മാറി. പിടിയാനയുമായി ക്രീഡയാടുന്ന ഗജേന്ദ്രൻ തന്റെ പ്രിയതമയെ ഒരു ചീങ്കണ്ണി ഉപദ്രവിക്കാൻ തുനിയുമ്പോൾ പ്രതികരിക്കുവാൻ എഴുന്നേൽക്കുന്നതുപോലെ, തേറ്റമേലേറ്റപ്പെട്ട ധരിത്രിയുമായി ഭഗവാൻ ജലത്തിൽനിന്നും ഉത്ഥാനം ചെയ്തു. ഉടൻതന്നെ, ചീങ്കണ്ണി ആനയെ എന്നതുപോലെ, ഹിരണ്യാക്ഷൻ ഭഗവാനെ പിന്തുടർന്നു. ഹിരണ്യകേശവും, കരാളദംഷ്ട്രയുമുള്ള അവൻ ഭഗവാനെ പോരിനു വിളിച്ചു."

ഇടിമിന്നലിന് സമാനമായ ശബ്ദത്തിൽ അവൻ അലറിക്കൊണ്ട് ഭഗവാനോട് ആക്രോശിച്ചു: "ഹേ ഭീരൂ!, നിനക്ക് നാണമില്ലേ എന്നോട് യുദ്ധം ചെയ്യാതെ ഇവളേയുംകൊണ്ട് ഇവിടെന്നിന്നും കടക്കാൻ?. നാണമില്ലാത്തവന് ലോകത്തിലൊന്നുംതന്നെ നിന്ദ്യമായില്ലെന്നത് എത്രകണ്ട് വാസ്തവമായിരിക്കുന്നു!. അഹോ! ആശ്ചര്യം തന്നെ!"

മൈത്രേയൻ തുടർന്നു: "ഭഗവാൻ ഭൂമിയെ ജലത്തിന്റെ മുകൾപരപ്പിൽ പ്രതിഷ്ഠിച്ചു. ജലത്തിനുമുകളിൽ അവൾക്ക് നിസ്സഹയയായി ഇരിക്കുവാനായി അവൻ തന്റെ മായാശക്തിയെ അവളിൽ വിക്ഷേപിച്ചു. ശത്രു നോക്കിനിൽക്കെ, ബ്രഹ്മാവ് ഭഗവാനെ ശ്‌ളാഘിച്ചു. അമരകൾ ഭഗവാനുമേൽ പുഷ്പവൃഷ്ടിചെയ്തു. പടച്ചട്ട ധരിച്ച്, സർവ്വാഭരണവിഭൂഷിതനായ ഹിരണ്യാക്ഷൻ പരുഷമായ വാക്കുകളാൽ ഭഗവാനെ നിന്ദിച്ചുസംസാരിച്ചുകൊണ്ട് ഗദയുമായി അവന്റെ പിന്നാലെ പാഞു. പക്ഷേ ആ കരുണാമയൻ വളരെ സൗമ്യമായ സ്വരത്തിൽ അവനോട് പറഞു"

ഭഗവാൻ പറഞു: "അതേ!, ഞങൾ വരാഹങൾ ആരണ്യവാസികളാണ്. അതുകൊണ്ടുതന്നെ നിന്നെപ്പോലുള്ള നായ്ക്കൾക്ക് ഞങളെ പേടിക്കേണ്ടിയുമിരിക്കുന്നു. നിന്നെ വേട്ടയാടിപ്പിടിക്കുകയെന്നുള്ളതുതന്നെയാണ് ഞങളുടെ ലക്ഷ്യവും. പക്ഷേ ഒന്ന് നീ അറിയുന്നത് നന്ന്. ഞങൾക്ക് മൃത്യുവിനെ ഒട്ടും ഭയമില്ലാത്തവരാണ്. ആയതിനാൽ നീ ഭൂഷണവും ആയുധവുമാക്കിയിരിക്കുന്ന ഈ നിന്ദാവചനനങൾ ഞങളെ ഏശുകപോലുമില്ല. രസാതലം പിടിച്ചടക്കിയതിൽ ഞങൾ ദേവന്മാർക്ക് യാതൊരുവിധമായ നാണക്കേടോ, പശ്ചാത്താപമോ ഇല്ല. എന്തായാലും, നിന്നെപ്പോലെ ശക്തിമത്തായ ഒരു ശത്രു എന്നെ യുദ്ധത്തിനായി വെല്ലുവിളിച്ച സ്ഥിതിക്ക് എത്രനാൾ പട പൊരുതേണ്ടിവന്നാലും, നിന്നെ കാലപുരിക്കയച്ചേ ഞാൻ ഇവിടെ നിന്നും മടങുന്നുള്ളൂ. നിന്നോടൊപ്പമുള്ള ഈ കാലാൾപടകളുടെ സഹായത്താൽ കഴിയുമെങ്കിൽ നീ എന്നെ വധിച്ചുകൊള്ളുക. അതുവഴി നിനക്ക് നിന്റെ ബന്ധുമിത്രാദികളുടെ കണ്ണീരൊപ്പുകയും ചെയ്യാം. അല്ലാത്തപക്ഷം സ്വന്തം വാക്കിനു വില കൽപ്പിക്കാത്ത നിനക്ക് മൂലോകങളിലും സ്ഥാനമുണ്ടാകുകയില്ല എന്നോർത്തുകൊള്ളുക".

മത്രേയൻ പറഞു: "വിദുരരേ!, ഭഗവാന്റെ വാക്കുകൾ ഹിരണ്യാക്ഷന്റെ മനസ്സിനെ പ്രക്ഷുബ്ദമാക്കി. അവൻ ക്രൂരനായ ഒരു മലമ്പാപ്പിനെപ്പോലെ കോപംകൊണ്ടുവിറച്ചു. ക്രോധം അവന്റെ സകല ഇന്ദ്രിയങളിലൂടേയും മിന്നൽപിണർപോലെ തുളച്ചുകയറി. പ്രതികാരദാഹിയായി ആ ദൈത്യേന്ദ്രൻ ഭഗവാന്റെ മേൽ ചാടിവീണ് തന്റെ ശക്തിമത്തായ ഗദകൊണ്ട് സർവ്വപ്രഹരണായുധനായ ഭഗവാനെ ആഞടിക്കുവാൻ ശ്രമിച്ചു. ഭഗവാൻ ഒരുവശത്തേയ്ക്ക് തെല്ലൊന്ന് ചരിഞു. യോഗാരൂഢനായ ഒരു ഋഷി മൃത്യുവിനെ തടയുന്നതെപ്രകാരമാണോ. അതുപോലെ തന്റെ നെഞ്ചിനുനേരേ വന്ന അതിതീക്ഷണമായ പ്രഹരത്തിൽനിന്നും ഒഴിഞുമാറി. ഉള്ളിൽനിന്നും തിളച്ചുമറിയുന്ന അമർഷത്താൽ പല്ലുഞെരിച്ചുകൊണ്ട് ഹിരണ്യാക്ഷൻ തന്റെ ഗദയും വീശി വീണ്ടും വീണ്ടും ഭഗവാനുനേരേ ഓടിയടുത്തപ്പോൾ, ഭഗവാന് പ്രതികരിക്കാതെ നിവർത്തിയില്ലെന്നായി. ഭഗവാൻ തന്റെ ഗദയാൽ ഹിരണ്യാക്ഷന്റെ വലതുപുരികത്തെ ലക്ഷ്യമാക്കി അടിക്കുവാൻ ശ്രമിച്ചപ്പോൾ, യുദ്ധത്തിൽ കൗശലമുള്ള അസുരേന്ദ്രൻ സൂത്രത്തിൽ ആ പ്രഹരത്തെ ഒഴിവാക്കി.

ഇങനെ പ്രക്ഷുബ്ധമായ മനസ്സോടെ, വിജയം കാംക്ഷിച്ചുകൊണ്ട് ഇരുവരും അതിഘോരമായ തരത്തിൽ യുദ്ധം ചെയ്തു. ഗദകൾകൊണ്ട് ഇരുവരും പരസ്പരം മുറിവേൽപ്പിച്ചു. ചോരയുടെ മണം അവരിലെ മത്സരബുദ്ധിയെ വർദ്ധിപ്പിച്ചു. ഒരു പശുവിനുവേണ്ട് രണ്ട് കാളകൾ തമ്മിൽ പൊരുതുമ്പോലെ, പല തരത്തിലുള്ള കുതന്ത്രങളും, സൂത്രപ്പണികളും, കൗശലങളുമുപയോഗിച്ച് അവർ യുദ്ധം മുന്നോട്ടുകൊണ്ടുപോയി. വിദുരരേ!, വരാഹമൂർത്തിയായ ഭഗവാൻ ഭൂമീദേവിയെ രക്ഷിക്കുവാനായി ഹിരണ്യാക്ഷനോട് ചെയ്ത ഭയാനകമായ ഈ യുദ്ധം കാണാൻ ബ്രഹ്മാവ് തന്റെ അനുയായികളുമായി വേഗംതന്നെ അവിടെയെത്തി. യുദ്ധസ്ഥലത്തെത്തിയ വിരിഞ്ചൻ അവിടുത്തെ കാഴ്ചകൾ കണ്ട് അമ്പരന്നു. ഹിരണ്യാക്ഷന്റെ ശക്തിയിൽ അദ്ദേഹം ആശ്ചര്യം കൊണ്ടു. ഇതുവരെ അവനോടാരും പോരിനായി മുതിരാതിരുന്നതിൽ അതിശയപ്പെടാൻ യാതൊന്നുംതന്നെയില്ലെന്ന സത്യത്തെ ബ്രഹ്മാവ് മനസ്സിലാക്കി".

പിന്നീട് സൂകരവേഷം പൂണ്ട് നിൽക്കുന്ന ഭഗവാൻ നാരായണനോട് വിധതാവ് പറഞു: "ഭഗവാനേ!, അങയിൽ ആശ്രിതരായിരിക്കുന്ന ദേവന്മാരേയും, ബ്രാഹ്മണരേയും, ഗോക്കളേയും നിഷ്കളങ്കരായ മറ്റ് സാധുജനങളേയും ഉപദ്രവിക്കുന്നതിൽ ഇവൻ ആനന്ദം കണ്ടെത്തുന്നു. ഇവൻ ആ പാവങൾക്കൊരു പേടിസ്വപ്നമെന്നോണം അവരുടെ മനഃശാന്തിയെ ഇല്ലാതാക്കിയിരിക്കുന്നു. എന്നിൽനിന്നും വരം നേടിയതിൽപിന്നെ ഈ ദൈത്യേന്ദ്രൻ ലോകമാകെ അലഞുതിരിഞു മറ്റു ശക്തികളെ കാരണംവിനാ യുദ്ധത്തിനായി വെല്ലുവിളിച്ച് തന്റെ ദുഷ്ഃകീർത്തി ലോകമെമ്പാടും പരത്തുന്നു. ഭഗവാനേ!, ക്ഷുദ്രനും, ധിക്കാരിയും, തന്ത്രശാലിയും, ചതിയനുമായ ഇവനോടൊപ്പം കൂടുതൽ ലീലകളാടേണ്ട ആവശ്യമില്ല. സർവ്വജ്ഞനായ അങയെ ഉപദേശിക്കേണ്ട ആവശ്യമില്ലെങ്കിലും അടിയൻ പറയുകയാണ്, ഇവനനുകൂലമായ മുഹൂർത്തമടുക്കുന്നതിനുമുന്നേ ഇവനെ അങ് വകവരുത്തിയാലും. അവിടുത്തെ യോഗമായാൽ അല്പകാര്യമായ ഇവന്റെ വധം നിറവേറാത്തപക്ഷം, ഇവനനുകൂലമായ സമയമടുക്കുമ്പോൾ ഇവൻ പുതിയ തന്ത്രങളുമായി അങയുടെ സമയം വൃഥാവിലാക്കും. നേരം സന്ധ്യയോടടുക്കുവാൻ പോകുന്നു. പരം പുരുഷനായ അങ് ഇവനെ കൊന്ന് ഞങൾ ദേവതകൾക്കുവേണ്ടി വിജയം കൈവരിച്ചാലും. നമുക്ക് മംഗളകരമായ അഭിജിത്ത് മൊഹൂർത്തം ഏതാണ്ട് അവസാനിച്ച മട്ടാണ്. ഹേ ജഗന്നാഥാ!, ഈ ദുഷ്ടനെ യമപുരിക്കയച്ച് ഞങളെ കാത്തുകൊണ്ടാലും പ്രഭോ!.

ഞങൾ ദേവന്മാരുടെ ഭാഗ്യംകൊണ്ട്, ഈ നിശാചരൻ, അങയുടെ കല്പനപോലെ, സ്വയമേവ തന്റെ അന്തകനെ അന്വേഷിച്ചുവന്നിരിക്കുകയാണ്. അവിടുത്തെ പ്രഹരണശക്തിയെ ഇവന് കാട്ടിക്കൊടുക്കുക. ഇവനെ വധിച്ച്, ഇവിടെ ധർമ്മം പുനഃസ്ഥാപിച്ചാലും ഭഗവൻ!.

ഇങനെ ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  പതിനെട്ടാമധ്യായം സമാപിച്ചു.

ഓം തത് സത്

2014, ഓഗസ്റ്റ് 7, വ്യാഴാഴ്‌ച

3.17 ഹിരണ്യാക്ഷന്റെ ദിഗ്വിജയം.

ഓം

ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  
അദ്ധ്യായം - 17

​മൈത്രേയൻ പറഞു: "വിദുരരേ!, നാലുദിശകളിൽനിന്നും വന്നടുത്ത് പ്രപഞ്ചത്തെ മുഴുവൻ ഘോരമായ അന്തകാരത്തിലാഴ്ത്തിയ ആ ഇരുട്ടിന്റെ പരമാർത്ഥം വിഷ്ണുസംഭവനായ ബ്രഹ്മദേവനിൽ നിന്നു ഗ്രഹിച്ചതോടെ ദേവന്മാരുടെ ഭയം തെല്ലൊന്നു ശമിച്ചു. ഭഗവാൻ ഹരി അവതരിക്കുമെന്നും, തങളുടെ ദുഃഖത്തിന് അറുതിവരുമെന്നുമുള്ള ദൃഡമായ വിശ്വാസത്തോടുകൂടി അവർ സ്വന്തം സ്വന്തം ലോകങളിലേക്ക് തിരിച്ചുപോയി. ദിതിയാകട്ടെ, ഭർത്താവ് കശ്യപപ്രജാപതിയുടെ പ്രവചനമനുസരിച്ചു, ദേവതാദ്വേഷികളായി പിറക്കാൻ പോകുന്ന സ്വന്തം മക്കളെ തീർത്തും നൂറ് വർഷക്കാലം തന്റെ ഗർഭപാത്രത്തിൽതന്നെ അടക്കിവച്ച്, ഒടുവിൽ നൂറ് ആണ്ട് തികഞവേളയിൽ അവർക്ക് ജന്മം നൽകി. അവരുടെ ജനനസമയത്ത്, സ്വർല്ലോകത്തിലും, ഭൂലോകത്തിലും, അവയ്ക്കിടയിലായും, അത്യന്തം ആശ്ചര്യജനകവും, ഭയാനകവുമായ ഒട്ടനവധി അസ്വാസ്ഥ്യസംഭവങളുണ്ടായി. ഭൂമിയിൽ കൊടുമുടികൾ ഇളകിയാടി ഭൂചലങളുണ്ടായി. മറ്റുഗ്രഹങളിൽനിന്നും ഉൽക്കകളുടെ പ്രവാഹവും, അഗ്നിസ്രാവവുമുണ്ടായി. അശുഭങളായ ഗ്രഹങൾ പലതും പുതുതായി രൂപംകൊണ്ടു. ഇടിമിന്നലും പേമാരിയും തുടങി സകലമാന ദുർന്നിമിത്തങളും പ്രപഞ്ചത്തിലുടനീളം കാണപ്പെട്ടു. കനത്ത ചുഴലിക്കാറ്റുകൾ അത്യുഗ്രശബ്ദത്തിൽ ചൂളം വിളിച്ചുകൊണ്ട് കൂട്ടത്തോടെ അന്തരീക്ഷത്തിൽ ആഞടിച്ചുകൊണ്ട് പൊടിപറത്തി ആകാശത്തെ അപ്പടെ മലിനമാക്കി. കലാപകാരികളെന്നോണം വീശിയടിക്കുന്ന ആ കൊടുങ്കാറ്റിൽ ഭീമാകാരമായ വൃഷങൾ പൊലും പിഴുതെറിയപ്പെട്ടു. സ്വർഗ്ഗീയസൗന്ദര്യത്തെ വിളിച്ചോതിയിരുന്ന ജ്യോതിർഗോ‌ളങളെല്ലാം മേഘക്കൂട്ടങളാൽ സമാവൃതമായി മറഞുപോയി. ഏതോ ആസുരശക്തി അത്യുച്ഛത്തിൽ അട്ടഹസിക്കുമാറ് ഇടിമിന്നലുകൾ പരിഹസിച്ചു. നാനാദിശകളിലും ഘോരമായ ഇരുട്ടുപരന്നു പ്രപഞ്ചസർവ്വം അവ്യക്തമായി. സമുദ്രങൾ ഭയാനകമായി തിരയിളക്കി. ഹൃദയത്തിലുരുകുന്ന ഏതോ തീരാദുഃഖത്തെ വിളിച്ചോതുവണ്ണം അവർ അലമുറയിട്ടു. ദീനരായ അവരുടെ അടിത്തട്ടിൽ ജലജീവികൾ കലഹമുണ്ടാക്കിത്തുടങി. നദികൾ തുടങിയ ജലരാശികൾ അത്യുഗ്രവേഗം ഇളകിമറിഞു. താമരകൾ കരിഞുണങി കൊഴിഞുവീണു. മഞിൻകൂട്ടങൾ സൂര്യചന്ദ്രന്മാരെ ഇടക്കിടെ മറച്ചുകൊണ്ടിരുന്നു. കൊടുമുടികളിൽനിന്നും ഗുഹകളിൽനിന്നും ഉഗ്രരഥങൾ കടകടശബ്ദത്തോടെ ഇറങിവരുമ്പോലെ ഇടിമിന്നലുകളുണ്ടായി.

ഉൾഗ്രാമങളിൽ പെൺനരികൾ ദുശ്ശകുനസൂചകമായി അത്യുച്ഛത്തിൽ ഓരിയിട്ടു. അവർ വായിലൂടെ അഗ്നിയെ ചർദ്ദിക്കുവാൻ തുടങി. കുറുക്കന്മാരും മൂങകളും അവരോടൊപ്പം ചേർന്ന് ഭീതിയേറുന്നതരത്തിൽ കൂക്കിവിളിച്ചു. നായ്ക്കൾ കഴുത്തുയർത്തിപ്പിടിച്ചുകൊണ്ട് ആകാശത്തേക്കുനോക്കി വ്യത്യസ്ഥഭാവങളിൽ നിലവിളിച്ചു. വിദുരരേ!, കഴുതകൾ കൂട്ടത്തോടെ അലമുറയിട്ടുകൊണ്ടും, പരുക്കൻ കുളമ്പുകളാൽ നിലം കുത്തിപ്പൊളിച്ചുകൊണ്ടും തലങും വിലങുമോടിയപ്പോൾ, അവരുടെ ആക്രന്ദനത്തിൽ ഭയചകിതരായി കിളികൾ കൂക്കിവിളിച്ചുകൊണ്ട് കൂടുകളിൽനിന്നും പറന്നുയരുകയും, കന്നുകാലികൾ ആർത്തനാദം കേട്ട് പേടിച്ചരണ്ട് കാട്ടിലും തൊഴുത്തിലുമെല്ലാം മലമൂത്രവിസർജ്ജനം ചെയ്യുകയുംചെയ്തു. ഭയവിഹ്വലരായ പശുക്കൾ പാലിനുപകരം ചോര ചുരന്നു. മേഘങൾ മഴയ്ക്കുപകരം ചലവും. ക്ഷേത്രങളിൽ മൂർത്തികൾ കണ്ണീരൊഴുക്കിത്തുടങി. മരങൾ നിശബ്ദരായി കടപുഴകിവീണു. ആപത്ക്കാരികളായ കുജൻ, ശനി, മുതലായ ഗ്രഹങൾ, ബുധൻ, വ്യാഴം, വെള്ളി തുടങിയ ശുഭോദർക്കങളായ ഗ്രഹങളേക്കാളും, മറ്റു മംഗളകരമായ തേജഃപുഞ്ജങളേക്കാളും തെളിമയാർന്നുകണ്ടു. ഗ്രഹങൾ തമ്മിൽ കൂട്ടിയിടിച്ചു ആകശത്തിൽ വിസ്ഫോടനങളുണ്ടായി.

ഈവിധം ഭയാനകങളായ ദുഃശ്ശകുനങൾ കണ്ട് ബ്രഹ്മാത്മ്ജന്മാരായ സനാകദികുമാരന്മാരൊഴികെ പ്രപഞ്ചത്തിലെ സർവ്വഭൂതങളും കിടുങിവിറച്ചു. ദിതിയുടെ ഗർഭത്തിലൂടെ ജയവിജയന്മാരുടെ വരവിനെ അറിയാമായിരുന്ന സനത്കുമാരന്മാരെ മാറ്റി നിറുത്തിയാൽ മറ്റെല്ലാവരും തഥവസ്ഥയുടെ രഹസ്യത്തെ അറിയാതെ പകരം, പ്രളയം അടുത്തിരിക്കുന്നുവെന്ന അജ്ഞതയിൽ പ്രാണഭയംകൊണ്ട് വീർപ്പുമുട്ടി.

വിദുരരേ!, സൃഷ്ടിയുടെ തുടക്കത്തിൽ ജന്മമെടുത്ത ഈ അസുരന്മാരുടെ ഉരുക്കുശരീരം പിറന്നയുടൻതന്നെ അസാധരണമാംവിധം രണ്ടുപർവ്വതങൾപോലെ വളർന്നുയർന്നു. കിരീടമകുടം കൊണ്ട് അംബരത്തെ ചുംബിക്കുവാനെന്നോണം ആ അത്ഭുശരീരങൾ മുകളിലേക്കുയർന്ന് നാനാദിക്കുകളും മറച്ചു. അവർ ഓരോ അടി ചലിക്കുമ്പോഴും ഭൂമി അടിമുടി പ്രകമ്പനം കൊണ്ടു. അവരുടെ കൈത്തണ്ടകളിൽ കങ്കണങൾ തിളങി. കച്ചകെട്ടി മനോഹരമാക്കിയ ആ അരക്കെട്ടിന്റെ വ്യാപതതയിൽ സൂര്യൻ പോലും മറഞുപോയി.

ആ സമയം കശ്യപപ്രജാപതി തന്റെ മക്കൾക്ക് നാമകരണം ചെയ്തു. ദിതിയുടെ ജഠരത്തിൽ നിന്നും ആദ്യം പുറത്തുവന്ന പുത്രനെ ഹിരണ്യാക്ഷനെന്നും, അവൾ തന്റെ ഗർഭത്തിൽ ആദ്യം ധാരണം ചെയ്ത പുത്രനെ ഹിരണ്യകശിപുവെന്നും വിളിച്ചു. ബ്രഹ്മദേവനിൽ നിന്നും നേടിയ അസാധാരണമായ ഒരു വരബലത്തിൽ ഒന്നാമൻ ഹിരണ്യകശിപുവിന് മൂലോകങളിലും അന്തകനില്ലാതായി. അതിൽ അവൻ അത്യന്തം അഹങ്കരിച്ച് നിർഭയനായി ത്രൈലോകങളെ തന്റെ കാൽചുവട്ടിലാക്കി. രണ്ടാമൻ ഹിർണ്യാക്ഷൻ ജ്യേഷ്ഠന്റെ സകല ദുഃഷ്കർമ്മങൾക്കും സാക്ഷിയും, സഹായിയുമായി നിന്നു. അവൻ ഒരു ഗദയും തോളിലേന്തി പ്രപഞ്ചശക്തികളെ മുഴുവൻ യുദ്ധത്തിനായി വെല്ലുവിളിച്ചുകൊണ്ടുനടന്നു. ഭീമാകാരമായ ഒരു പൂമാലയണിഞ്, തോളിൽ അതിബൃഹത്തായ തന്റെ ഗദയും പിടിച്ച്, അടക്കനാവാത്തെ ക്രോധഭാവത്തോടുകൂടി ഹിരണ്യാക്ഷൻ നടക്കുമ്പോഴെല്ലാം, അവൻ ധരിച്ചിരുന്ന സ്വർണ്ണകാൽചിലമ്പിന്റെ ആക്രമണധ്വനി അവിടമാകെ പരന്നു. അവന്റെ മനസ്സിന്റേയും ശരീരത്തിന്റേയും ശക്തിയും, അവന് ദത്തമായ വരത്തിന്റെ ദിവ്യതയും ചേർന്ന് ആ ആസൂരീശക്തിക്ക് മാറ്റുകൂട്ടി. ഒരിടത്തും അവന് മൃത്യുഭയമുണ്ടായിരുന്നില്ല. ആരും അവനെ ശിക്ഷിക്കുവാനുമുണ്ടായിരുന്നില്ല. ഹിരണ്യാക്ഷനെ കാണുന്നമാത്രയിൽ തന്നെ, ഗരുഡനെ പേടിച്ച് ഉരഗങൾ പൊത്തിലൊളിക്കുന്നതുപോലെ, ദേവന്മാർ പേടിച്ചൊളിക്കുവാൻ തുടങി.

അധികാരം തന്റെ ഉള്ളംകൈയ്യിലിട്ടമ്മാനമാടിയിരുന്ന ഇന്ദ്രനേയും കൂട്ടരേയും വെളിയിൽ കാണാതായ അവസ്ഥയിൽ, തന്റെ ശക്തി‌ക്കു‌മുന്നിൽ തോറ്റോടിയ ദേവന്മാരെ വെല്ലുവിളിച്ചുകൊണ്ട് ആ ദൈത്യേന്ദ്രൻ അത്യുച്ഛത്തിൽ അലറി. സ്വർഗ്ഗലോകം മുഴുവൻ ദേവന്മാരെയന്വേഷിച്ചു കണ്ടുകിട്ടാതെ, ഹിരണ്യാക്ഷൻ ക്രോധോന്മത്തനായ ഗജേന്ദ്രനെപ്പോലെ ഗർജ്ജിച്ചുകൊണ്ട് സമുദ്രത്തിന്റെ അഗാധതയിലേക്ക് നീർക്കുഴിയിട്ടു നീന്തിക്കളിച്ചു. തങൾക്കെതിരെ വരുന്ന ഭീമകായനായ രാക്ഷസവീരനെക്കണ്ട് വരുണദേവന്റെ സൈന്യമായ ജലജീവികൾ ഭീതിയോടെ ക്ഷണത്തിൽതന്നെ ജീവനുംകൊണ്ട് നീന്തിയൊളിച്ചു. വർഷങളോളം ജലത്തിന്റെ അത്യാഴത്തിൽ ചുറ്റിത്തിരിഞ്, ഒടുവിൽ തന്റെ മഹാഗദകൊണ്ട് കൂറ്റൻ തിരകളെ ഇടിച്ചുതകർത്ത് ഹിരണ്യാക്ഷൻ വരുണന്റെ രാജധാനിയായ വിഭാവരിയിലെത്തി.

വിഭാവരി അനേകകോടി ജലജീവരാശികളുടെ അധിപനായ വരുണദേവന്റെ വാസസ്ഥലമാണ്. അവിടെയാണ് സാധാരണയായി രാക്ഷസന്മാരും താമസിക്കുന്നത്. അവിടെയെത്തി ഒരു നീചജന്മത്തെപ്പോലെ ഹിരണ്യാക്ഷൻ വരുണന്റെ കാൽക്കൽ വീണ്. അതിരറ്റ ഗർവ്വത്തിൽ, പരിഹാസഭാവത്തോടെ ഹിരണ്യാക്ഷൻ വരുണദേവനെ യുദ്ധത്തിന് വിളിച്ചു.

ഹിരണ്യാക്ഷൻ പറഞു: "ഹേ ജലാധിപതേ!, എനിക്ക് യുദ്ധം തരൂ. അങ് ഒരു ലോകത്തിന്റെ മുഴുവനും നാഥനാണ്. കീർത്തിമാനുമാണ്. അഹങ്കാരികളും, ധിക്കാരികളുമായ എത്രയോ യോദ്ധാക്കളെയാണങ് തകർത്തുകളഞത്!. എത്രയോ ശക്തി‌മാന്മാരയ ദൈത്യന്മാരേയും ദാനവന്മാരേയും കൊന്ന്, ദേവന്മാർക്കുവേണ്ടി അങൊരിക്കൽ രാജസൂയമഹായാഗം നടത്തിയവനാണ്!".

മൈത്രേയൻ പറഞു: "വിദുരരേ!, അങനെ ഒരു പൊങച്ചക്കാരൻ ശത്രുവിന്റെ പരിഹാസത്തിന് ഇരയാകേണ്ടിവന്ന വരുണദേവനിൽ അടക്കാനാകാത്ത കോപമുടലെടുത്തു. പക്ഷേ ഉചിതമായ കാരണത്താൽ പൊന്തിവന്ന ക്രോധത്തെ അദ്ദേഹം തന്റെ ഉള്ളിലൊതുക്കി. "വൃദ്ധനായ താൻ യുദ്ധത്തിനില്ലെന്നും, ദൈത്യേന്ദ്രനായ നിന്റെ നൈപുണ്യം യുദ്ധത്തിൽ കീർത്തനയോഗ്യമാണെന്നും, അങനെയുള്ള നിന്നോട് യുദ്ധം ചെയ്യുവാൻ, നിന്നെപ്പോലുള്ള ദാനവേന്ദ്രന്മാർ പോലും പുകഴ്ത്തുന്ന ഭഗവാൻ മഹാവിഷ്ണു മാത്രമേ യോഗ്യനായിയുള്ളൂവെന്നും വരുണൻ ഹിരണ്യാക്ഷനോട് പറഞു. മാത്രമല്ലാ, അവനെ കണ്ടുമുട്ടുന്നതോടെ നിന്റെ സകല ഗർവ്വവും തീർന്ന് യുദ്ധക്കളത്തിൽ നായ്ക്കൾക്കുനടുവിൽ നീ നിലം പതിക്കുമെന്നും, അതോടെ നീ കാലപുരം പൂകുമെന്നും, നിന്നെപ്പോലുള്ള വഞ്ചകന്മാരെ ഉന്മൂലനാശം വരുത്തി, സാധുക്കൾക്ക് സൗഖ്യം പകരുവാൻ വേണ്ടിയാണ് ആ പരമപുരുഷൻ കാലാകാലങളിൽ വരാഹം പോലുള്ള അവതാര‌ങളെടുക്കുന്നതെന്നും വരുണൻ ആ രാക്ഷസവീരനോടുപറഞു.

ഇങനെ ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  പതിനേഴാമധ്യായം സമാപിച്ചു.

ഓം തത് സത്









2014, ഓഗസ്റ്റ് 5, ചൊവ്വാഴ്ച

3.16 വൈകുണ്ഠദ്വാരപാലകന്മാരായ ജയവിജയന്മാരെ സനകാദികൾ ശപിക്കുന്നത്.

ഓം

ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  അദ്ധ്യായം - 16


ബ്രഹ്മദേവൻ പറഞു: "സനകാദിമുനിശ്രേഷ്ഠന്മാരുടെ സ്തുതിയിൽ വൈ‌കു‌ണ്ഠേശ്വരനായ ഭഗവാൻ ഹരി അവരിൽ സമ്പ്രീതനായി".

ശ്രീഭഗവാൻ പറഞു: "ഹേ ഋഷീശ്വരന്മാരേ!, വൈകുണ്ഠദ്വാരപാലകന്മാരായ നമ്മുടെ ഈ പാർശ്വദന്മാർ അജ്ഞാനജമായ അവിവേകം നിമിത്തം നിങളെ അപമാനിച്ചിരിക്കുന്നു. തത്കാരണമായി നിങൾ ഇവർക്ക് വിധിച്ച ശിക്ഷയും ഉചിതം തന്നെ. മുനിമാരേ!, നമ്മെ സംബന്ധിച്ചിടത്തോളം ബ്രഹ്മനിഷ്ഠരായ ബ്രാഹ്മണർ നമ്മുടെ ഹൃദയസ്ഥാനത്ത് വസിക്കുന്നവരാണ്. നമ്മുടെ അനുചരവൃന്ദത്തിൽ നി‌ന്ന് നിങൾക്കുണ്ടായ അപരാധം നാം ചെയ്യുന്ന അപരാധത്തിനുതന്നെ തുല്യമാണ്. ഇവർ നിങളോട് കാട്ടിയ ധിക്കാരം ശരിക്കും നമ്മെത്തന്നെ തെറ്റുകാരനാക്കുകയാണ് ചെയ്തതു. ആയതിനാ‌ൽ നിങളോട് നാം ക്ഷമ യാചിക്കുന്നു. ഒരു ഭൃത്യനാൽ ചെയ്യപ്പെട്ട കുറ്റം സമൂഹത്തിൽ എപ്പോഴും ഉപയോഗിക്കപ്പെടുന്നത് അവന്റെ യജമാനനെ താഴ്ത്തിക്കെട്ടുവാൻ വേണ്ടിയായിരിക്കും. ശരീരത്തിൽ ഒരിടത്തുണ്ടായ വെള്ളപ്പാണ്ഡിന്റെ അടയാളം പതുക്കെ പതുക്കെ ആ ശരീരം മുഴുവൻ വ്യാപിക്കുമെന്നതുപോലെ അത് വസ്തുനിഷ്ഠവുമാണ്. ചണ്ഡാലകുലത്തിൽ പിറന്ന്, നായയുടെ മാംസം വെട്ടി പാകം ചെയ്തു ജീവിക്കുന്നവനാണെ‌ങ്കിൽ പോലും ഒരിക്കൽ നമ്മുടെ മഹിമാശ്രവണമാകുന്ന അമൃതത്തിൽ മുങിനിവർന്നാൽ അവൻ നമ്മുടെ ലോകത്തെ പ്രാപിക്കുന്നു. ഇവിടെ നിങൾ നമ്മെ നിസ്സന്ദേഹമായി അറിഞവരാണെന്നിരിക്കെ നമ്മുടെ സ്വന്തം കരങൾ പോലും നിങൾക്കുവിരുദ്ധമായി നിന്നാൽ നാമതിനെ വെട്ടിവീഴ്ത്തുവാൻ ബാധ്യസ്ഥനാണ്. കാരണം, നാം നമ്മുടെ ഭക്തന്റെ അടിമയാണ്.  അവർ സദാസമയം നമ്മുടെ അംഘ്രിപത്മത്തിൽ പൂജചെയ്യുത് നമ്മെ അങേയറ്റം പരിശുദ്ധനാക്കുന്നു. നമുക്ക് കിട്ടിയ ഈ സൗഭാഗ്യത്തെ നെഞ്ചോടുചേർത്ത് ലക്ഷ്മി നമ്മെ അനുസ്യൂതം സേവിക്കുമ്പോൾ, മറ്റുള്ളവർ അവളുടെ അണുവിട കാരുണ്യത്തിനുവേണ്ടി സകലവ്രതങളും നോറ്റ് അവളെ പുകഴ്ത്തിപാടു‌മ്പോൾ, നാമാകട്ടെ, അവളിൽ തികച്ചും നിസ്പൃഹനായിയിരിക്കുന്നു.

യജ്ഞങളനുഷ്ഠിച്ചുകൊണ്ട് അനേകകോടി ജനങൾ നമ്മെ ആരാധിക്കുന്നു. അവർ അഗ്നിയാകുന്ന നമ്മു‌ടെ വക്ത്രത്തിലേക്ക് സ്വാദിഷ്ടമായ പലവക ദ്ര‌വ്യങളും ഹോമിക്കുന്നു. പക്ഷേ അതിൽനിന്ന് യാതൊന്നുംതന്നെ നാം സ്വീകരിക്കുന്നില്ല. എന്നാൽ കറയറ്റ ഭക്തിയോടെ നമ്മുടെ പാദാരവിന്ദത്തെ ആശ്രയിച്ച്, ഫലേച്ഛകൂടാതെ കർമ്മം ചെയ്യുന്ന ബ്രാഹ്മണോത്തമന്മാരുടെ വക്ത്രത്തിലേക്ക് യാതൊന്നു ഹോമിക്കപ്പെടുന്നുവോ, അത് സകലതും നാം ആർത്തിയോടെ സ്വീകരിക്കുകയും ചെയ്യുന്നു. നാം നമ്മുടെ യോഗമായയുടെ ഏകസ്വാമിയാണ്. നമ്മുടെ പാദതീർത്ഥമായ സ്വർഗ്ഗീയഗംഗ താഴേയ്ക്കൊഴുകി മൂന്നുലോകങളും ശുദ്ധമാക്കുന്നു. ഭഗവാൻ മഹാദേവൻ പോലും ആ തീർത്ഥത്തെ തന്റെ ശിരസ്സിൽ ആദരവോടെ വഹിക്കുന്നു. അങനെയുള്ള നമുക്ക് ആ ബ്രാഹ്മണശ്രേഷ്ഠന്മാരുടെ പാദധൂളികൾ മൂർദ്ധനി ചേർക്കാമെങ്കിൽ പിന്നെയാർക്കിണിവിടെ അതിനു കഴിയാത്തത്?.

ബ്രാഹ്മണരും, ഗോക്കളും, മറ്റ് അശരണരായ ജീവികളുമൊക്കെ നമ്മുടെ ശരീരം തന്നെയാണ്. അജ്ഞാനത്താൽ ബുദ്ധിഭ്രംശം ഭവിച്ച അവിവേകികൾ അവരെ നമ്മിൽനിന്നും വേറിട്ടുകാണുന്നു. അങനെയുള്ളവൻ വിഷകാരികളായ ഉഗ്രസ‌ർപ്പത്തെപ്പോലെ സമൂഹത്തിൽ ജീവിക്കുന്നു. എന്നാൽ താമസിയാതെ അവർ കഴുകന്റെ കൊക്കുകൾകൊണ്ടെന്നതുപോലെ യമകിങ്കരന്മാരാൽ പിച്ചിചീന്തിയെറിയപ്പെടുന്നു. നേരേമറിച്ച് സാധുക്കളാകട്ടെ, തങൾക്കുനേരേ ക്രുദ്ധിച്ചടുത്ത് ശപിച്ചിട്ടുപോകുന്ന ബ്രാഹ്മണ‌രോടുപോലും നിന്ദിച്ചു സംസാരിക്കുന്നില്ല. അവർ തങളിലെ നന്മകൊണ്ട് അവരെ ബഹുമാനിക്കുകയും പരിചരിക്കുകയും ചെയ്യുന്നു. ഞാനിപ്പോൾ നിങളെ സ്വാന്തനിപ്പിക്കുന്നതുപോലെയോ, അഥവാ ഒരച്ഛനിൽ നിന്നും ശകാരം ഏറ്റുവാങിയ മകൻ അദ്ദേഹത്തിൽ പിതൃഭക്തി വയ്ക്കുന്നതുപോലെയോ, അവർ ബ്രാഹ്മണരെ മധുരമായ വാക്കുകളാൽ പ്രകീർത്തിച്ച് അവരെ സമാശ്വസിപ്പിക്കു‌ന്നു.

ഇവിടെ ഈ ഭൃത്യന്മാർ നമ്മുടെ ഇംഗിതത്തെ അറിയാതെ നിങളെ അപമാനിച്ചിരിക്കുന്നുവെന്നുള്ളത് തികച്ചും സത്യമാണ്. പക്ഷേ ഇവരെ നമ്മിൽനിന്നും കൂടുതൽ കാലമകറ്റിനിറുത്താതെ, തങളുടെ തെറ്റുകൾ തിരുത്തി വേഗം നമ്മുടെ ധാമത്തിലേക്ക് തിരികെ വരുവാൻ അനുഗ്രഹിച്ചാൽ, അത് ഇവരേക്കാൾ കൂടുതൽ നിങൾ നമ്മോടു ചെയ്യുന്ന ഉപകാരമായിരിക്കും".

ബ്രഹ്മാവ് തുടർന്നു: "ഹേ സുരോത്തമന്മാരേ!, ഭഗവാൻ ഹരിയുടെ തിരുവായ്മൊഴിയായി വേദമന്ത്രങൾ പോലെയൊഴുകിയ വചനാമൃതം കേട്ട് ദിവ്യാനുഭൂതിപൂണ്ടുവെങ്കിലും, കോപമാകുന്ന സർപ്പത്താൽ ദംശിക്കപ്പെട്ട സനകാദികുമാരന്മാർ തൃപ്തരായില്ല. ഭഗവാന്റെ വാക്കുകളിലൂടെ ഒഴുകിയ ഗൗരവാവഹമായ ആശയങളും, അവയുടെ തീവ്രമായ അത്ഥങളും കുമാരന്മാർക്ക് വേണ്ടവണ്ണം ഗ്രഹിക്കുവാൻ കഴിഞില്ല. ചെവികൾ തുറന്നുപിടിച്ചു അവരത് ഗ്രഹിക്കുവാൻ ശ്രമിച്ചുവെങ്കിലും ഭഗവാനെന്താണുദ്ദേശ്ശിച്ചതെന്ന് അവർ പ്രഥമബുദ്ധ്യാതന്നെ സംശയിച്ചു. എങ്കിലും ഭഗവാന്റെ വാക്കുകൾ കുമാരന്മാരെ കോൾമയിർ കൊള്ളിച്ചു. അവർ തൊഴുകൈയ്യോടെ ഭഗവാനോട് പ്രാർത്ഥിച്ചു".

സനാകാദികൾ പറഞു: "ഭഗവാനേ!, അങെന്താണ് ഞങളോട് കർത്തവ്യമായി ആജ്ഞാപിക്കുന്നതെന്ന് ഞങൾക്ക് ഗ്രഹിക്കുവാൻ കഴിയുന്നില്ല. സർവ്വലോകങ‌ൾക്കും സ്വാമിയായ അങേയ്ക്ക് ഹിതമായി ഞങൾ എന്തു കർമ്മം ചെയ്തിട്ടാണ് അവിടുന്ന് ഞങളോട് ഇത്ര കാരുണ്യം കലർന്ന് സംസാരിക്കുന്നതെന്നും മനസ്സിലാകന്നില്ല. ഭഗവാനേ!, ബ്രഹ്മണ്യം സ്വയമേവ അങയുടെ ആശ്രിതനാണ്. ബ്രാഹ്മണർ അങേയ്ക്ക് പ്രിയമാണെന്ന അവിടുത്തെ വാക്കുകൾ അങ് ഞങളിൽ പൊഴിക്കുന്ന കാരുണ്യത്തേക്കളധികം സമൂഹത്തിനു നൽകുന്ന ശാസനവുമാണ്. യഥാർത്ഥത്തിൽ അങ് ദേവതകളുടെ മാത്രമല്ല ഞങൾ ബ്രാഹ്മണരുടേയും പൂജ്യനായ സാക്ഷാൽ നാരായണനാണനും രക്ഷകനുമാണെന്ന് ഇതിലൂടെ അടിയങൾക്ക് ബോധ്യമായി.

പ്രപഞ്ചത്തിൽ സർവ്വഭൂതങളുടേയും സ്വധർമ്മമെന്നത്, ഗുഹ്യനും, അവ്യയനും, നിർവ്വികാരനുമായ അങയിൽ മാത്രം നിക്ഷിപ്ത്മായിരിക്കുന്നു. മാത്രമല്ലാ, കാലാന്തരത്തിലുള്ള അങയുടെ പലേ അവതാരങളും ഇവിടെ ധർമ്മത്തെ പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. യോഗികൾ പോലും അവിടുത്തെ അനുഗ്രഹം ഒന്നുകൊണ്ടുമാത്രമാണ് അനിത്യവിഷങളിൽനിന്നകന്ന് അജ്ഞാനാന്തകാരത്തെ മറികടക്കുന്നത്. അങനെയിരിക്കെ സകലഭൂതങൾക്കും സർവ്വേശ്വരനായ അങേയ്ക്കായി ഇവിടെ ആർക്കെന്തുപകാരം ചെയ്യുവാൻ സാധിക്കും?. ഭൗതികസുഖം നേടിയെടുക്കുവാനുള്ള സ്വാർത്ഥതയിൽ കാലാകാലങളിൽ മനുഷ്യർ ലക്ഷ്മീദേവിയെ ആരാധിച്ച്, അവളുടെ പാദരജസ്സുകളെ ശിരസ്സിലേൽക്കുന്നു. എന്നാൽ ആ ഐശ്വര്യദേവതയാകട്ടെ, മധുപരാജൻ അവിടുത്തെ അംഘ്രിയുഗളത്തിൽ ഭക്തന്മാരർച്ചിച്ച തുളസിയിലകളുടെ പരിമളം നുകരുവാൻവേണ്ടി, ആ പൂമാലയിൽ ഒരിടം തേടി അതിനെ ചുറ്റിപറ്റിപ്പറക്കുന്നതുപോലെ, അങയുടെ പരിലാളനങൾക്കായി അങയെ പിരിയാതെ അവൾ സദാസമയം അവിടുത്തെ മാറോടുചേർന്നുകഴിയുന്നു. ഹേ ഭഗവാനേ!, അങ് സദാസമയവും അവിടുത്തെ ഉത്തമ ഭക്തന്മാരുടെ ചേഷ്ടകളിൽ ആനന്ദം കണ്ടു രസിക്കുന്നു. എന്നാലോ, അങയെ അനുസ്യൂതം നിർമ്മലഭക്ത്യാ പരിചരിച്ചുകൊണ്ടിരിക്കുന്ന ലക്ഷ്മീദേവിയെ അവിടുന്ന് കണ്ടില്ലെന്നും നടിക്കുന്നു. അങനെ നിത്യനിർമ്മലനായ അങയെ ബ്രാഹ്മണരുടെ പാദരജസ്സാൽ എങനെ പവിത്രമാക്കാനാകും?. അഥാവാ, ശ്രീവസ്തം പോലും അങയെ ഏതുവിധത്തിൽ മഹത്വവത്ക്കരിക്കും എന്ന് അടിയങൾക്ക് മനസ്സിലാകുന്നില്ല പ്രഭോ!.

ധർമ്മത്തിന്റെ മൂർത്തരൂപമായ അങ് കഴിഞ മൂന്ന് യുഗങളിലും അവതരിച്ച് സകലചരാചങളേയും കാത്തുരക്ഷിച്ചു. അല്ലയോ സത്വഗുണസ്വരൂപനായ ഭഗവാനേ!, ഞങൾ ബ്രാഹ്മണരേയും ദേവന്മാരേയും രജസ്തമസാദി ദുർഗ്ഗുണങൾ തീണ്ടാതെ കാത്തുകൊള്ളേണമേ!. ഹേ നാരായണാ!, അങ് ഭക്തോത്തമന്മാരുടെ രക്ഷകനാണ്. അവരുടെ നന്മയെ പരിരക്ഷിക്കേണ്ടത് അങയുടെ കടമയും. അല്ലാത്തപക്ഷം, അവിടുത്തെ പാതയെ പ്രമാണമാക്കി വർത്തിക്കുന്ന സാധാരണജനങൾ കൂട്ടത്തോടെ അധർമ്മത്തിന്റെ പാദയിലേക്ക് വഴുതിവീഴുന്നതാണ്. ഭഗവാനേ!, സത്വഗുണനിധിയായ അങ് ഒരിക്കലും ധർമ്മച്യുതി ആഗ്രഹിക്കുന്നില്ല. മാത്രമല്ലാ, അവിടുത്തെ പരമതേജസ്സാൽ ഈ പ്രപഞ്ചത്തിനുണ്ടാകുന്ന സകല പ്രതികൂലശക്തികളേയും അങ് നിഗ്രഹിക്കുകയും ചെയ്യുന്നു. അതുവഴി സൃഷ്ടിസ്ഥിതിപ്രളയങൾക്ക് ഏകകാരണനായ അവിടുന്ന് അവ്യയവീര്യനായി തന്റെ ലീലകൾ കൊണ്ടാടുന്നു.

ഭഗവാനേ!, ഞങൾ ഈ പാവം ദ്വാരപാലകരെ ശപിച്ചുവെന്നുള്ളത് നേരാണ്. നിരപരാധികളായ ഇവർക്കോ, ഇവരെ ശപിച്ച ഞങൾക്കോ അങ് ഏത് ശിക്ഷ തന്നാലും അത് ഞങളുടെ സൗഭാഗ്യമായി കരുതി ഞങളതിനെ സുമനസാ സ്വീകരിക്കുന്നു".

ശ്രീഭഗവാൻ പറഞു: "ഹേ ബ്രാഹ്മണോത്തമന്മാരേ!, നിങളിൽനിന്നും ഇവർക്കേൽക്കേണ്ടിവന്ന ശിക്ഷ, യഥാർത്ഥത്തിൽ നമ്മിൽനിന്നുതന്നെ ഉണ്ടായതാണ്. തല്ഫലമായി ഇവർ ഒരു അസുരയോനിയിൽ ജന്മമെടുക്കുകയും, അതിലൂടെ നിത്യനിരന്തരമായി നമ്മിൽ ദ്വേഷഭക്തിവയ്ക്കുകയും ചെയ്യും. ഹൃദയത്തിൽ നമ്മെക്കുറിച്ചുള്ള ഭീതിയുൾക്കൊണ്ടുകൊണ്ടു, ഇവർ അനുസ്യൂതം നമ്മെ വിദ്വേഷഭാവത്തിൽ അനുസ്മരിച്ച്, ഒടുവിൽ നമ്മോടുചേരുകയും ചെയ്യും".

ബ്രഹ്മദേവൻ തുടർന്നു: "ദേവന്മാരേ!, അങനെ അത്യപൂർവ്വമായ ഈ സംഭവത്തിനുശേഷം, ഭഗവാൻ ഹരിയെ ദർശിച്ച് സനകാദികുമാരന്മാർ സ്വയംപ്രഭാപൂരിതമായ ആ പരംധാമത്തിൽനിന്നും വിടവാങാൻ തീരുമാനിച്ചു. ഭഗവാനെ വലംവച്ച് നമസ്ക്കരിച്ചുകൊണ്ട്, ആ കാരുണ്യവാൻ നൽകിയ അദ്ധ്യാത്മജ്ഞാനവും ഹൃദയത്തിലേറ്റി, ഭക്തനും ഭഗവാനും രണ്ടല്ലെന്നറിഞ അതിരറ്റ ആനന്ദത്തോടുകൂടി  അവർ വൈകുണ്ഠലോകം പിൻവാങി.

തുടർന്ന് ഭഗവാൻ തന്റെ പാർശ്വദന്മാരോടായിക്കൊണ്ട് പറഞു: "ഹേ ജയവിജന്മാരേ!, നിങൾ നിർഭയരായി പൊയ്ക്കൊള്ളുക. നിങൾക്ക് സർവ്വമംഗളങളും നേരുന്നു. ഇന്ന് നിങൾക്കുവന്നുഭവിച്ച ബ്രാഹ്മണശാപത്തെ വ്യർത്ഥമാക്കുവാൻ നമുക്ക് കഴിയുമെങ്കിലും നാം അതിനു തുനിയുന്നില്ല. കാരണം നമ്മുടെ സമ്മതത്തോടുതന്നെയാണ് നിങൾക്ക് ആ ശാപമേൽക്കേണ്ടിവന്നത്. ലക്ഷ്മീദേവിയും ഇതിനെ മുമ്പൊരിക്കൽ ശരിവച്ചിരുന്നു. അതിനും കാരണമുണ്ട്. സദാകാലവും നമ്മുടെ ശക്തിയായി അരികിൽ വർത്തിച്ച് നമ്മുടെ പാദാരവിന്ദത്തെ പൂജിച്ചുകഴിഞിരുന്ന അവളേയും ഒരിക്കൽ നിങൾ നാം നിദ്രയിലായിരിക്കെ തടഞുനിറുത്തിയിരുന്നു. നാം നിങൾക്കുറപ്പുതരുകയാണ്, നമ്മിൽ വിദ്വേഷഭക്തിവച്ചുകൊണ്ട്, അതിൽനിന്നുണ്ടാകുന്ന നിത്യനിരന്തരമായ അദ്ധ്യാത്മയോഗസാധനയിലൂടെ ഹൃദയം ശുദ്ധമായി, ബ്രാഹ്മണനിന്ദയിൽനിന്നും നിങൾക്കുണ്ടായ ഈ ശാപം തീർന്ന്, വളരെ വേഗംതന്നെ നിങൾ നമ്മെ പ്രാപിക്കുന്നതാണ്".

ബ്രഹ്മദേവൻ പറഞു: "വൈകുണ്ഠദ്വാരത്തിൽ വച്ച് ജയവിജയന്മാരോട് ഇങനെ ഉപദേശിച്ചുകൊണ്ട്, ഭഗവാൻ ലക്ഷ്മീസമേതനായി വിമാനശ്രേണിവിഭുഷണവും, അത്യതിശയകരവുമായ തന്റെ പരമധാമത്തിലേക്കുമടങി. പക്ഷേ, ജയവിജന്മാർ എന്ന ഗീർവ്വാണഋഷഭന്മാർ സനകാദികളുടെ ശാപത്തിനിരയായതുകാരണം, അവർ സർവ്വൈശ്വര്യങളും നഷ്ടപ്പെട്ട്, ഹതശ്രിയരായി, ദുർമുഖരായി, വൈകുണ്ഠലോകത്തിൽനിന്നും താഴേയ്ക്ക് നിലംപൊത്തി. പുത്രന്മാരേ!, ജയവിജയന്മാർ പുണ്യം ക്ഷയിച്ച് നിലം പൊത്തിയസമയം വൈകുണ്ഠത്തിൽ ഉഗ്രവിമാനങളിലിരിക്കുന്ന ദേവതകൾ തങൾക്കുണ്ടായ നിരാശയെ കാട്ടുവാനായി "ഹാഹാകാരം" മുഴക്കി.

ദേവതകളേ!, ശാപബാധിതരായ ആ വൈകുണ്ഠദ്വാരപാലകന്മാർ അതീവവീര്യമാർന്ന കശ്യപരുടെ ബീജത്തിലൂളെ ദിതിയുടെ ഗർഭത്തിൽ പ്രവേശിച്ചു. പിറക്കാനിരിക്കുന്ന ആ അസുരജന്മങളുടെ തേജസ്സാണ് നിങളെ ഉപദ്രവിക്കുന്നതും, നിങളുടെ ശക്തിയെ ക്ഷയിപ്പിച്ചിരിക്കുന്നതും. നാം നിങളുടെ രക്ഷാർത്ഥം അശക്തനാണ്. ഭഗവാൻ ഹരിക്കുമാത്രമേ ഇനി നമ്മളെ ഈ ദുഃഖത്തിൽനിന്നും രക്ഷിക്കാനാകൂ. കാരണം ഇതെല്ലം അവന്റെ ലീലകളത്രേ!.

പുത്രന്മാരേ!, ഭഗവാൻ വിഷ്ണു തന്നെയാണ് സത്വരജസ്തമസ്സാദി ത്രിഗുണങളുടെ ഈശ്വരൻ. അവൻ തന്നെയാണ് സൃഷ്ടിസ്ഥിതിസംഹാരത്തിന് മൂലഹേതുവും. മഹായോഗികൾക്കുപോലും അവന്റെ യോഗമായയെ ഉള്ളവണ്ണമറിയാൻ കഴിഞിട്ടില്ല. ആദിപുരുഷനായ അവൻ തന്നെ നമ്മെ രക്ഷിക്കട്ടെ!. നമ്മൾ ഈ കാര്യത്തിൽ അശക്തരാണെന്നറിയുക.

ഇങനെ, ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  പതിനാറാമധ്യായം സമാപിച്ചു.

ഓം തത് സത് 

<<<<<<<  >>>>>>>



2014, ജൂലൈ 30, ബുധനാഴ്‌ച

3.15 വൈകുണ്ഠലോകവർണ്ണനം

ഓം
ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം  - അദ്ധ്യായം - 15


മൈത്രേയമുനി പറഞു: "പ്രീയവിദുരരേ!, തനിക്ക് പിറക്കാൻ പോകുന്ന  പുത്രന്മാർ സാധുജനങൾക്ക് തീരാവ്യധയായി മാറു‌മെന്ന് ക‌ശ്യപരിൽനിന്നും മനസ്സിലാക്കിയ ദിതി തന്റെ ഗർഭത്തെ ഒരു നൂറ് വർഷക്കാലം തന്നിൽതന്നെ ത‌ന്റെ ജഠരത്ഥിൽ അടക്കിവച്ചു. അവളുടെ ഗർഭത്തിൽ നിന്നും വമിക്കുന്ന ഘോരാന്ത‌കാരത്തിന്റെ ദുഃഷ്‌പ്രഭാവം സൂര്യചന്ദ്രന്മാരുടെ അ‌തുജ്ജ്വലപ്രകാശത്തെപ്പോലും മറയ്ക്കുവാൻ തുടങി. ആ സമയം സർവ്വലോകങളിലുമുള്ള ദേ‌വതകൾ വിധാതാവിനെ സമീപിച്ച് സ‌ങ്കടമുണർ‌ത്തിച്ചു".

ദേവതകൾ പറഞു: "ഹേ ബ്രഹ്മദേവാ!, എന്താണീ സംഭവിക്കു‌ന്നത്? ഈരേഴുപതിനാലുലോകങളേയും ഘോരമായ അന്തകാരത്തിലാ‌ഴ്‌ത്തുന്ന ഈ ഇരുട്ട് എവിടെനിന്നുവരുന്നു?. ഹേ ഭഗവൻ!, ത്രികാലജ്ഞനായ അങറിയാതെ ഇവിടെന്തു സംഭവിക്കാൻ?. പ്രപഞ്ചസർവ്വത്തെ ഇങനെ അതിഘോരമായ ഇരുട്ടിലാഴ്ത്തിവിടുന്ന ഈ മറയുടെ കാരണത്തെക്കുറിച്ചറിയുവാൻ ഞങൾ അങയോട് പ്രാർത്ഥിക്കുകയാണ്. ഹേ ദേവാദിദേവാ!, ലോകനാഥാ!, ശിഖാമണേ!, അങ് സകലജീവഭൂതങളുടേയും മനോവ്യാപാരത്തെ അറിയുന്നവ‌നാണ്. വിജ്ഞാനവീര്യനായ അവിടു‌ത്തേക്ക് നമോവാകം. ഭഗവാൻ വിഷ്ണുവിന്റെ മായാശക്തിയാൽ അവ്യക്തയോനി‌യിൽ ജ‌ന്മമെടുത്ത രജോഗുണപ്രദാനനായ അങേയ്ക്ക് ഞങളുടെ നമസ്ക്കാരം".

"ഹേ ദേവാ!, സകലലോകങളും അങയിൽ സ്ഥിതിചെ‌യ്യുന്നു. അങിൽനിന്ന് സകലഭൂതങൾക്കും ജന്മമെടുത്തിരിക്കുന്നു. അതുകൊണ്ട് അങത്രേ ഈ പ്രപഞ്ചത്തിനുമുഴുവൻ കാരണശരീരനായി നിലകൊള്ളുന്നതും. അങയെ അചഞ്ചലമായ ഭക്തിയോടെ ധ്യാനിക്കുന്ന യാതൊരു പുരുഷ‌ന്റേയും ഹൃദയം ഹരിഭക്തിയാൽ നിറഞൊഴുകുന്നു. അവിടുത്തെ കാരുണ്യം നിമിത്തമായി യാതൊരുവനാണോ പ്രാണായാമാദി മോക്ഷമാർഗ്ഗങളിലൂ‌ടെ മനസ്സിനേയും ഇന്ദ്രിയങളേയും നിയന്ത്രിച്ച്, പക്വമായ യോഗാഭ്യാസം അനുഷ്ഠിക്കുന്നത്, അവന് ഭൗതികലോകത്തിലായാൽപ്പോലും‌ ഒരു കാര്യത്തിലും തോൽവി സംഭവിക്കുന്നില്ല. ഋഷഭം മൂക്കുകയറാൽ നിയന്ത്രിതമെന്നപോലെ‌ ജീവഭൂതങൾ അങയുടെ വേദശാസനങളാ‌ൽ നിയന്ത്രിതമാണ്. ആർക്കും അങയുടെ വൈദികനിയമങൾക്ക് നേരേ മുഖം തിരിക്കുവാൻ സാധ്യമല്ല. സകലഭൂതങൾക്കും ജീവിതാധാരമായ മഹത്ഗ്രന്ഥങൾ നിർമ്മിച്ച അങേയ്ക്ക് ഞങളുടേ നമോവാകം".

"ഹേ ബ്രഹ്മദേവാ!, ഞങളിപ്പോൾ ദുഃഖകടലിലാഴ്ന്നിരിക്കുകയാണ്. നാലുപാടുനിന്നും പ്രപഞ്ചസർവ്വത്തെ മറയ്ക്കുന്ന അതിഘോരമായ ഈ അന്തകാരത്തിൽ കാഴ്ചമറഞ ഞങൾ തീർത്തും നിഷ്ക്രിയരായിരിക്കുകയാണ്. അവിടുത്തെ കാരുണ്യം മാത്രമാണിനി ഞങൾക്ക് ശരണം. ഇന്ധനം അഗിക്കുമുകളിലൂടെ നിറഞൊഴുകുമ്പോലെ കശ്യപപ്രജാപതിയുടെ വീര്യത്താൽ ദിതിയിലുണ്ടായിരിക്കുന്ന ഈ ഗർഭപിണ്ഡം‌ ലോകം മുഴുവൻ ഇരുട്ട് കോരിനിറയ്‌ക്കുകയാണ്. അവിടുന്ന് ഞങളേയും ഈ ലോകത്തേയും രക്ഷിച്ചാലും".

മൈത്രേയൻ തുടർന്നു: "വിദുരരേ!, ബ്രഹ്മദേവൻ ദേവന്മാരുടെ പ്രാർത്ഥനയിലൂടെ അവരുടെ മനോവ്യഥ മനസ്സിലാക്കി".

ബ്രഹ്മാവ് പറഞു: "ഹേ ദേവതകളെ!, നിങളുടെ ദുഃസ്ഥിതി നാം മനസ്സിലാക്കുന്നു. പ്രപഞ്ചത്തെ മറച്ചുകൊണ്ടിരിക്കുന്ന ഈ ഘോരാന്തകാരത്തിന്റെ രഹസ്യം നാം പറയാം. നിങൾക്ക് മുൻ‌ഗാമിയായി നമുക്ക് സനകൻ, സനാതനൻ, സനന്ദനൻ, സനത്കുമാരൻ എന്നിങനെ നാലുപുത്രന്മാർ കൂടിയുണ്ടായിരുന്നു. അവർ സകലലോകങളിലും സദാ നിസ്പൃഹരായി സഞ്ചരിച്ചുകൊണ്ടേയിരുന്നു. പ്രപഞ്ചപര്യടനത്തിനിടയി‌ൽ ഒരിക്കൽ അവർ വിഷ്ണുലോകത്തിലുമെത്തി. അവിടമായിരുന്നു ഭഗവാൻ ഹരിയുടേയും അവന്റെ ഭക്തോത്തമന്മാരുടേയും സ്വധാമമായ വൈകുണ്ഠലോ‌കം. ആ ദിവ്യലോകത്തെയത്രേ ഭൂലോകമടക്കം ഈരേഴുപതിനാലുലോകങളിലുമുള്ള നിവാസികൾ ആരാധിക്കുന്നതും എത്തപ്പെടാൻ ആഗ്രഹിക്കുന്നതും.

വൈകുണ്ഠവാസികളെല്ലാം പ്രകൃത്യാ ഭഗവത്സ്വരൂപികളാണ്. അവർ സദാസമയ‌വും നിഷ്കാമികളായി ഭഗവാൻ ഹരിയുടെ പാദ‌സേവചെയ്തുകഴിയുന്നു. ആദ്യനും വേദവേദ്യനുമായ വിഷ്ണുഭഗവാൻ സ്വധാമത്തിലിരുന്നുകൊണ്ട്, സമ്പൂർണ്ണസത്വഗുണപ്രധാനനായി, രജസ്തമസ്സുകളിൽ നിന്ന് പൂർണ്ണമായി അകന്ന്, തന്റെ ഭക്തന്മാർക്ക് ധർമ്മം പ്രദാനം ചെയ്യുന്നു. അവിടെ ധാരാളം വനങളുണ്ടു. ആ വനങളിലുള്ള വൃക്ഷങളെല്ലാം കല്പതരുക്കളാണ്. എല്ലാ ഋതുക്കളിലും അവ പൂത്തുതളിർത്ത് ഫലങളോടും പൂക്കളോടും കൂടി സമൃദ്ധമായിരിക്കുന്നു. കാരണം, അവിടെയുള്ള സകലതും കൈവല്ല്യത്തിന്റെ മൂർത്തിമദ് ഭാവങളാണ്. അവിടെയുള്ളവൻ മംഗളസ്വരൂപനായ ഭഗവാന്റെ മഹിമകളെ വാഴ്ത്തി, തങളുടെ പരിവാരങളോടൊപ്പം പ്രത്യേകം പ്രത്യേകം സ്വർണ്ണവിമാനങളിൽ സഞ്ചരിക്കുന്നു. ബ്രഹ്മാനന്ദം അലതല്ലുന്ന ഇത്തരം വേളകളിൽ മണവും തേനുമൂറുന്ന മാധവീപുഷ്പങളെപ്പോലും ആ ഭഗവത്സ്വരൂപികൾ പുച്ഛിച്ചുതള്ളുന്നു. ഉച്ഛസ്വരത്തിൽ മധുരമായി പാടിക്കൊണ്ടിരിക്കുന്ന ഭ്രമരങളും, സദാ ചിലച്ചുകൊണ്ടിരിക്കുന്ന പ്രാവുകളും, കുയിലുകളും, കൊക്കുകളും, ചക്രവാഗങളും, അരയന്നങളും, തത്തകളും, തിത്തിരിപക്ഷികളും, മയിലുക‌ളും, മറ്റെല്ലാ ദിവ്യപറവകളും തങളുടെ പാട്ടും കൂത്തും നിറുത്തി, ഭഗവാൻ ഹരിയുടെ ഭക്തന്മാരുടെ തിരുമുഖകമലങളിൽകൂടിയൊഴുകുന്ന അവന്റെ മഹിമാഗാനങളെ കേട്ട് നിർവൃതിയടയുന്നു.

സുഗന്ധപുഷ്പങളായ മന്ദാരവും, കുന്ദവും, കുരബകവും, ഉത്പലവും, ചമ്പകവും, അർണ്ണവും, പുന്നാഗവും, നാഗകേശരവും, ബകുലവും, ആമ്പലും, പാരിജാതവുമെല്ലാം തുളസിക്കതിരുകളെനോക്കി അസൂയകൊള്ളുന്നു. എന്തെന്നാൽ, ഭഗവാൻ അവളെ വനമാലയിൽ കോർത്ത് തന്റെ നിർമ്മലവിരിമാറിലണിയുന്നുവത്രേ!.

വൈകുണ്ഠവാസികളുടെ വിമാനങൾ, ഇന്ദ്രനീലം, മരതകം മുതലായ രത്നങളാലും, സ്വർണ്ണത്താലും നിർമ്മിതമാണ്. അവർ തങളുടെ ഭാര്യമാരോടൊപ്പമാണ് യാത്രചെയ്യുന്നതെ‌ങ്കിലും, അവരുടെ മാംസളശരീരഭാഗങളെ നോക്കി അതിൽ ആസക്തരാകുകയോ, അഥവാ സൗന്ദര്യം കവിഞൊഴുകുന്ന മുഖകമലങളെക്കണ്ട് രജോഗുണയുക്തരാകുകയോ ചെയ്യുന്നില്ല. വൈകുണ്ഠവാസികളായ നാരി‌മാർ ല‌ക്ഷ്മീദേവിക്കു തത്തുല്ല്യം സുന്ദരിമാരാണ്. സർവ്വാഭരണവിഭൂഷിതകളായ ആ നാരിമാർ ഭഗവത് ഭക്തിയിൽ മതിമറന്ന് വൈകുണ്ഠത്തിലെ രത്നം പതിപ്പിച്ച തൂണുകളും ചുമരുകളും തുടച്ചുവൃത്തിയാക്കുന്നതിൽ സ്വയമേവ വ്യാപൃത‌രായിരുന്നു.

മുത്തുകളും പവിഴങളും പാകിയ കുളക്കരയിലിരുന്നുകൊണ്ട് ഐശ്വര്യദേവതയായ ലക്ഷ്മീദേവി ചിലപ്പോൾ ഭഗവത് പാദാരവിന്ദങളിൽ തുളസിക്കതിർ കൊണ്ട് അർച്ചന ചെയ്യുന്നതുകാണാം. ചിലസമയങളിൽ അവൾ ജലത്തിലേക്കുനോക്കി, ഭഗവാന്റെ ചുംബനമേറ്റ് മനോഹരമായ തന്റെ തിരുമുഖത്തിന്റെ പ്രതിച്ഛായകണ്ട് അലൗകികമായ അദ്ധ്യാത്മനിർവൃതിയടയുന്നതും കാണാൻ സാധിക്കും.

നിർഭാഗ്യകരമെന്നു പറയട്ടെ!, അവിവേകികളായ മനുഷ്യർ തുച്ഛമായതും, ഒരുവന്റെ ബുദ്ധിയെ ഭ്രമിപ്പിക്കുന്നതുമായ ഭൗതികവിഷ‌യങളുടെ അല്പസുഖത്തിൽ മുങി, അതിൽ അത്യന്തം ആസക്തി‌പൂണ്ട്, അദ്ധ്യാത്മികവും, അനന്താനന്ദവും നിറഞൊഴുകുന്ന വൈകുണ്ഠലോകത്തെക്കുറിച്ചു ചിന്തിക്കുന്നതേയില്ല. നിത്യവും ശുദ്ധവുമായ ബ്രഹ്മസത്യത്തെ നിരാകരിച്ച്, അനിത്യവും അശുദ്ധവുമായ ഭൗതികവസ്തുക്കളിൽ രമിക്കുന്ന ജീവന്മാർ അജ്ഞാനതിമിരാന്തകൂപത്തിലേക്കെടുത്തെറിയപ്പെ‌ടുന്നു. ദേവതകളേ!, നമ്മുടെ കോടാനുകോടി സൃഷ്ടികളുള്ളതിൽ അത്യന്തം മഹത്തരമാണ് മനുഷ്യജന്മം. നമ്മൾ ദേവന്മാർപോലും കാമിക്കുന്ന ജീവിതാവസ്ഥയാണ് അവരുടേത്. കാരണം, ദേവന്മാരടക്കം മറ്റേത് ജന്മങളേയുമപേക്ഷിച്ച് മനുഷ്യജന്മത്തിലൂടെ ഒരു ജീവന് ധർമ്മത്തേയും, ജ്ഞാനത്തേയും, അതുവഴി ആദ്യന്തരഹിതമായ ബ്രഹ്മസത്യത്തേയും ആർജ്ജിക്കുവാൻ സാധിക്കുന്നു. അങനെയുള്ള മനുഷ്യജന്മം നേടിയിട്ടും ഒരുവൻ ഭഗവാനെക്കുറിച്ചോ, അവന്റെ ധാമത്തെക്കുറിച്ചോ ചിന്തിക്കാത്തപക്ഷം, അവൻ വളരെ ക്രൂരമായി ഭൗതികവിഷങളുടെ പിടിയിലകപ്പെട്ടു എന്നാണ് നാം മനസ്സിലാക്കേണ്ടത്.

ഭഗവത് മഹിമകളെ ശ്രവിക്കുന്ന മാത്രയിൽ യാതൊരുവന്റെ ശരീരഭാവങളാണോ താനറിയാതെ മാറിമറയുന്നത്, യാതൊരുവന്റെ ശ്വാസനിശ്വാസഗതികളാണോ ഉച്ഛത്തിലാകുന്നത്, യാതൊരുവന്റെ ശരീരമാണോ വിയർപ്പിൽ കുളിക്കുന്നത്, അവൻ വൈകുണ്ഠപ്രാപ്തിക്കു പാത്രമാകുന്നു. ധ്യാനം, യോഗം തുടങിയ മാർഗ്ഗങളൊന്നും കൂടാതെതന്നെ നാം ദേവതകൾ പോലും നോക്കിനിൽക്കെ അങനെയുള്ള പരമഭക്തന്മാർ ഊർദ്ദ്വലോകത്തിലേക്ക് പറന്നുയരുന്നു.

അല്ലയോ ദേവന്മാരേ!, അപാരസിദ്ധന്മാരായ സനകാദികൾ വൈകുണ്ഠലോകം പൂകിയതോടെ മുമ്പെങും അനുഭവവേദ്യമാകാതിരുന്ന ഒരുതരം ആനന്ദം അവരിലുളവായി. അവിടം നിറയെ ഭക്തന്മാരാൻ നിയന്ത്രിക്കപ്പെട്ടിരുന്ന അതിമനോഹരമായ വിമാനങൾ അവർ കണ്ടു. അവയിലൊന്നും മനസ്സു പറ്റാതെ അവർ വൈകുണ്ഠ‌പുരിയുടെ ആറ് വാതിലുകളും കടന്ന് ഉള്ളിൽ പ്രവേശിച്ചു. അവിടെ ദിവ്യായുധധാരികളായ രണ്ട് സമപ്രായക്കാർ ശിരസ്സിൽ രത്നകിരീടവും ധരിച്ച്, കൈയ്യിൽ ചെങ്കോലും പിടിച്ച്, സർവ്വാഭരണവിഭൂഷിതരായി, കവാടത്തിന്റെ ഇരുവശങളിലായി നിൽക്കുന്നതവർ കണ്ടു. അവർ അണിഞിരുന്ന പൂമാലയെച്ചുറ്റി വണ്ടുകൾ വട്ടമിട്ടു പറന്നു. വർണ്ണശബളമായ പുതുപുഷ്പങൾ കോർത്തിണക്കിയ ആ ദിവ്യമാലയണിഞിരുന്ന അവരുടെ ശരീരം അത്യന്തം അഴകാർന്നുശോഭിച്ചു. ഉയർന്നുവളഞ പുരികങളോടും, വിറയ്ക്കുന്ന നാസയോടും, ചുവന്നുകലങിയ കണ്ണുകളോടും അവർ ഋഷികുമാരന്മാരെ നോക്കി. ഈ ദ്വാരപാലകന്മാരുടെ ഓരോ അംഗങളിൽനിന്നും ഉപാംഗങളിൽനിന്നും അവരുടെ മനസ്സിലുണ്ടായ അതൃപ്തിയെ കുമാരന്മാർ വ്യക്തമായി കണ്ടു.

സനകാദികൾ മഹായോഗികളായിരുന്നു. ഞാനെന്നോ, എന്റേതെന്നോ, അവന്റേതെന്നോ ഭേദബുദ്ധികളില്ലാത്ത അവർ എപ്രകാരമായിരുന്നുവോ സ്വർണ്ണവും, രത്നങളും കൊണ്ടു നിർമ്മിച്ച മറ്റ് ആറ് വാതിലുകളും തുറന്നു അകത്തുകടന്നത്, അപ്രകാരം തന്നെ ഏഴാമത്തെ രത്നക‌വാടവും തള്ളിതുറന്നു. എന്റെ  ആദ്യസൃഷ്ടിക‌ളിൽ പെട്ടവരാണെങ്കിലും സനകാദി മുനികുമാരന്മാർ അഞ്ചുവയസ്സുള്ള ബാലകന്മാരെപ്പോലെ കൗമാരശരീരികളാണ്. ദിഗംബരന്മാരായ ആ അത്ഭുതബാലന്മാർ ശരീരബോധത്തെ മറന്ന ആത്മജ്ഞാനികളായിരുന്നു.

ഹേ ദേവന്മാരേ!, ഏഴാം വാതിൽ തുറന്ന് ഭഗവത് ധാമത്തിലേക്ക് പ്രവേശിക്കുവാൻ തുടങിയ സനാകാദികളെ സുന്ദരരൂപികളായ ആ രണ്ടു ദ്വാരപാലകർ തടഞുനിറുത്തി. നിർഭാഗ്യകരമെന്നല്ലാതെന്തു പറയാൻ!. എല്ലാവരും കാൺകെ, ഭഗവത് ദർശനത്തിനു ഉത്തമാധികാരികളായ തങളെ തടഞുനിറുത്തിയ ദ്വാരപാലകന്മാരെ നോക്കി കുമാരന്മാരുടെ കണ്ണുകൾ കനൽക്കട്ടപോലെ ചുവന്നുവിടർന്നു. തങളുടെ പരമഗുരുവാ‌യ ഭഗവാൻ ഹരിയുടെ പുണ്യദർശനം മുടക്കിയ ദ്വാരപാലകന്മാരിൽ അവർ പ്രകോപിതരായി".

കുമാരന്മാർ പറഞു: "ഹേ ഹരിദാസന്മാരേ!, ആരാണിവർ?. ഇത്രയും അയോഗ്യരായ ഇവർ വൈകുണ്ഠലോകത്തെങനെയെത്തപ്പെട്ടു?. ഒരുപക്ഷേ ഇവർ ദ്വാരപാലകന്മാരാണെങ്കിൽ, ഭഗവാനുസമം സത്ഗുണയുക്തരും ഭഗവത് സ്വരൂപികളുമായിരിക്കേണ്ടവരാണ്. അഹോ! ആശ്ചാര്യമായിരിക്കുന്നു!. ഭഗവാൻ ഹരിക്ക് ശത്രുക്കളോ?. ആ പരമപുരുഷനിൽ ആർക്കാണിവിടെ ശത്രുതവയ്ക്കാൻ കഴിയുക?. ഒരുപക്ഷേ ഇവർ ഉള്ളിൽ കാപട്യം നിറഞവരായിരിക്കണം. അതുകൊണ്ടായിരിക്കണം ഇവർ ഭഗവത് ദർശനം കാംക്ഷിച്ചുവരുന്ന സാധുക്ക‌ളേയും സംശയദൃഷ്ട്യാ കാണുന്നതു. വൈകുണ്ഠലോകത്ത് ഭഗവാനും ഭക്തനുമൊന്നാണ്. അനന്തമായ ആകാശത്തിൽ അല്പാല്പങളായ എത്രയോ വായൂപടലങൾ അന്തരം കൂടാതെ നിലകൊള്ളുന്നു!. അതേവിധമാണിവിടെ ഭഗവാനും ഭക്തനുമായുള്ള ബന്ധം. ആ ഐക്യത്തിന് ഭംഗം വരുത്തുന്നതിനായി ഇവിടെ ഒരു വിത്തും വിളയുവാൻ സാധ്യമല്ല. വൈകുണ്ഠവാസികളുടെ വേഷം പൂണ്ട് ഇവിടുത്തെ ഭക്തന്മാർ അനുഭവിക്കുന്ന ബ്രഹ്മാനന്ദത്തെ ഇല്ലാതാക്കുവാൻ വന്ന് ചാരന്മാരായിരിക്കണം ഇവർ.

ദേവതകളേ!, ഭഗവാന്റെ ധാമമായ വൈകുണ്ഠലോകത്തുവന്ന് ദ്വൈതഭാവം ഉള്ളിൽ വച്ചുകൊണ്ട് ഇവർ ചെയ്ത അപരാധത്തിന് ഉചിതമായ ശിക്ഷ കിട്ടുകതന്നെവേണം. ഇവരെ ഇവിടെന്നും ഭൂലോകത്തിലേക്കയക്കുക. അവിടെ ഇവർ കാമക്രോധമോഹാദികളായ ത്രിവിധശത്രുക്കളാൽ വേട്ടയാടപ്പെട്ടു ജീവിക്കട്ടെ!".

ബ്രഹ്മദേവൻ തുടർന്നു: "അങനെ ഭക്തന്മാരായിരുന്നിട്ടുപോലും അവർക്ക് സനകാദികളുടെ ശാപത്തിനിരയാകേണ്ടിവന്നു. ശാപവചസ്സുകൾ കേട്ട് പേടിച്ചു ഞെട്ടിത്തരിച്ച ദ്വാരപാലകന്മാർ ആ ബ്രാഹ്മണകുമാരന്മാരുടെ പാദങളിൽ വീണ് നമസ്ക്കരിച്ചു. പക്ഷേ ബ്രാഹ്മണശാപത്തെ ഏതായുധം കൊണ്ടു നേരിടാൻ!".

ദ്വാരപാലകന്മാർ പറഞു: "ഹേ ബ്രാഹ്മണശ്രേഷ്ഠരേ!, അവിടുത്തേപ്പോലെയുള്ള ബ്രഹ്മർഷികളെ ബഹുമാനി‌ക്കാതിരുന്നത് ഹതഭാഗ്യരായ ഞങൾ ചെയ്ത മഹാപരാധമാണ്. അതിനു ഞങൾക്കു ലഭിച്ച ശിക്ഷയും ഉചിതം തന്നെ. പശ്ചാത്താപത്താൽ വെന്തുനീറുന്ന ഞങൾക്കൊന്നുമാത്രമേ നിങളോട് അപേക്ഷിക്കുവാനുള്ളൂ. നിങളുടെ ശാപത്തിനിരയായി ഭൗതികലോകത്തുചെന്ന് കാമക്രോധമോഹാദികൾക്ക് വശപ്പെട്ടു ഞങൾ ജീവിക്കുവാൻ പോകുകയാണെന്നറിയാം. പക്ഷേ ഒരുവരം മാത്രം നൽകി ഞങളെ അനുഗ്ര‌ഹിക്കുക. മായയിൽ മുങി ഭഗവാൻ ഹരിയുടെ നിർമ്മലപാദത്തെമാത്രം ഞങൾ മറക്കാതിരിക്കുമാറനുഗ്രഹിക്കണം."

ബ്രഹ്മദേവൻ തുടർന്നു: "ദ്വാരപാലകന്മാർ ഇങനെ സനകാദികൾക്കുമുന്നിൽ ദണ്ഡനമസ്ക്കാരം ചെയ്തുകിടക്കുന്ന സമയം, തന്റെ സേവകന്മാരാൽ, പാമഹംസരായ മാമുനിമാർക്കുണ്ടായ അപമാനത്തെക്കുറിച്ചന്വേഷിക്കുവാനായി അരവിന്ദനാഭനായ ഭഗവാൻ വിഷ്ണു ലക്ഷ്മീഭഗവതിയോടൊപ്പം തന്റെ നിർമ്മലപാദങളാൽ നടകൊണ്ടവിടെയെത്തി. അങനെ, അന്നുവരെ സനകാദികൾ തങളുടെ ഹൃദയകമലത്തിൽ മാത്രം കൊണ്ടുനടന്ന ഹർഷോന്മാദപുളകം കൊള്ളിക്കുന്ന ഭഗവദ്രൂപം അന്നാദ്യമായി അവർ കൺകുളിർക്കെ കണ്ടു. ഭഗവാൻ ഹരി സകലചമയങളോടൊപ്പം സപരിവാരം അവിടെയെഴുന്നള്ളി നിൽക്കുന്ന അദ്ധ്യാത്മികരൂപം അവരുടെ കണ്ണുകൾക്ക് പരമാനന്ദമേകി.

വെൺകൊറ്റക്കുട ചൂടി ഭഗവാൻ സനകാദികളുടെ അടുക്കലേക്ക് നടന്നടുത്തു. അരയന്നങൾക്കുസമമായ രണ്ട് വെഞ്ചാമരങളതാ ഭഗവാനിരുവശങളിലായി നിന്നു വീശുന്നു. അതിലൂടെ വീശുന്ന ഇളംകാറ്റിൽ ഇളകിയാടുന്ന മുത്തുക്കുടയുടെ വെളുത്ത മണിമുത്തുകൾ, കുളിർമ്മയുള്ള ചന്ദ്രനിൽ നിന്നും കൊടുങ്കാറ്റിന്റെ പ്രവാഹത്താൽ അടർന്നുവീഴാൻ വെമ്പുന്ന ഹിമകണങളെപ്പൊലെ മുഖരിതമായി.

ദേവതകളേ!, ഭഗവാൻ സകലൈശ്വര്യങളുടേയും സ്രോതസ്സാണ്. അവന്റെ സാന്നിധ്യം അഖിലർക്കും ഒരു വരദാനവുമാണ്. അവനൊന്നു പുഞ്ചിരിച്ചാലോ, അത് സകലജീവന്റേയും ഹൃദയത്തെ തൊട്ടുണർത്തുന്നു. കാർമേഘവർണ്ണത്തിലുള്ള ആ വിരിമാറിൽ ലക്ഷ്മീഭഗവതി കുടികൊള്ളുന്നു. ആ സുന്ദരൂപത്തെ കണ്ടപ്പോൾ, പ്രപഞ്ചം മുഴുവനും വ്യാപിച്ചുകിടക്കുന്ന പരമമായ അദ്ധ്യത്മചൈതന്യമാണ് തങൾക്കു മുന്നിൽ നിൽക്കുന്നതെന്ന് സനകാദികുമാരന്മാർ മനസ്സിലോർത്തു.  മഞപ്പട്ടുടുത്ത ഭഗവാന്റെ അരയ്ക്കുചുറ്റും മണിമയമായ കടിസൂത്രം നിറഞുതെളിഞു. വർണ്ണശബളമായ വനമാലയ്ക്കുചുറ്റും വണ്ടുകൾ മൂടിപ്പറന്നു. കണങ്കൈയ്യിലെ രത്നവളകൾ അവന്റെ ചലനങൾക്കൊത്ത് ആടിക്കളിച്ചു. ഭഗവാൻ തന്റെ ഒരു കരം ഗരുഡന്റെ ചുമലിൽ വച്ചും, മറുകരത്തിൽ ഒരു ഇളംതാമര ചുഴറ്റിയും അവരുടെ മുന്നിൽ വിളങിനിന്നു. ഇളകിയാടുന്ന മകരകുണ്ഡലങൾ ആ തിരുമുഖപങ്കജത്തിന് അഴക് കൂട്ടി. കവിൾത്തടം ആ കുണ്ഡലങളുടെ അത്ഭുതകാന്തിയിൽ ചിന്നിമിന്നി. ഉത്തമമായ തിരുനാസ ആ മുഖകമലത്തിന് മറ്റുകൂട്ടി. നിരനിരായായി രത്നം പതിപ്പിച്ച കിരീടവും, കണ്ഡാഭരണങളും, കൗസ്തുഭവും, ആ കാർമേഘതിരുമേനി അഴകുകൂട്ടി. ഭക്തോത്തമന്മാരുടെ ഭക്തിവൈഭവത്താൽ ഉത്കൃഷ്ടമായ ഭഗവാൻ നാരായണന്റെ സൗന്ദര്യം, ലക്ഷ്മീഭഗവതിയുടെ സൗന്ദര്യധാമമെന്ന സവിശേഷമായ അഹങ്കാരത്തെ ഇല്ലാതെയാക്കി. ഞാനും, മഹാദേവനും, നിങൾ ദേവതകളെല്ലാം തന്നെ പൂജിക്കേണ്ടതായ ആ ദിവ്യരൂപത്തെ, ആ പ്രകാശാതിരേകത്താൽ മുനികുമാരന്മാർക്ക് അപ്പാടെ കാണാൻ കഴിഞില്ല. എങ്കിലും ഭഗവാനെ കാണാൻ സാധിച്ചതിലുള്ള സന്തോഷാധിക്യത്തിൽ അവർ ശിരസ്സുനമിച്ചുകൊണ്ടു ഭഗവാനെ വണങി.

ഭഗവാന്റെ തൃപ്പാദവിരലുകളിൽനിന്നും ഇളം കാറ്റിലൂടെയൊഴുകിയെത്തിയ തുളസീദളപരിമണം സനകാദികളുടെ നാസാരന്ധ്രങളിലൂടെ ഉള്ളിൽ പ്രവേശിച്ചതും മുമ്പെങും അനുഭവിച്ചിട്ടില്ലാത്ത അത്യപൂർവ്വമായ ഒരു ദിവ്യാനുഭൂതി അവരുടെ മനസ്സിലൂടെയും ശരീരത്തിലൂടെയും കടന്നുപോയി. നിത്യനിരന്തരമായ ഭഗവതാനന്ദം ഹൃദയത്തിൽ അനുഭവിക്കുന്നവരാണെങ്കിൽ പോലും ഇങനെ അത്യന്തം ദുർല്ലഭമായി നേടിയെടുത്ത ഈ ഭഗവതനുഭൂതിയിൽ മുനികൾ തങളെത്തന്നെ വിസ്മരിച്ചു.

ഒരു വിടർന്ന താമരപ്പൂവിൽ മുല്ലപ്പൂംനിരകൾ വിരിഞുനിൽക്കുന്നതുപോലെയുള്ള ഭഗവാന്റെ തിരുമുഖകമലത്തിലെ നറും പുഞ്ചിരി അവർ ആസ്വദിച്ചു. പരമപുരുഷന്റെ ആ ദർശനസൗഭാഗ്യത്തിൽ കൊതിപൂണ്ട് വീണ്ടും അടിതൊട്ടുമുടിവരെ കാണുവാനായി അവർ ആ തിരുപദനഖരനിരകളിലേക്ക് നോക്കി. അരുണമണികൾ പോലുള്ള ആ നഖനിരകളിലൂടെ സനകാദിമുനികളുടെ കണ്ണുകൾ മുകളിലേക്ക് കുതിച്ചു. ഭഗവാന്റെ അംഗോപാംഗങളിലൂടെ ചുറ്റിസഞ്ചരിച്ച് ഒടുവിൽ അവർ ആ ദിവ്യരൂപത്തിൽ നിമഗ്നമായി. ഈ സത്യസ്വരൂപത്തെയാണ് യോഗികൾ ധ്യാനമാർഗ്ഗത്തിലൂടെ അനുഭവിക്കുന്നത്. സാധാരണജനങളിൽ നിന്നും വ്യത്യസ്ഥരായി അവർ അണിമാദി എട്ട് യോഗസിദ്ധികളിലൂടെ ഭഗവാന്റെ പൂർണ്ണസ്വരൂപത്തെ ധ്യാനിച്ച് ഹൃദ്കമലത്തിൽ വച്ചാരാധിക്കുന്നു".

സനകാദികൾ പറഞു: "പ്രഭോ!, അങ് സർവ്വഹൃദയങളിലും അന്തര്യാമിയായി കുടികൊള്ളു‌ന്നുവെങ്കിലും അവിവേകികൾക്ക് അവിടുന്ന് അവ്യക്തമായി നിലകൊള്ളുന്നു. എന്നാൽ അവിടുത്തെ ദാസരായ ഞങളാകട്ടെ ഈ തിരുരൂപത്തെ മുഖാമുഖം കാണുകയും ചെയ്യുന്നു. ഭഗവാനേ!, പിതാവിൽ നിന്നും കേട്ടറിഞ അവിടുത്തെ അപാരമഹിമയെ ഞങളിതാ ഈ കാരുണ്യദർശനത്തിലൂടെ സാക്ഷാത്ക്കരിച്ചിരിക്കുന്നു. ഭഗവാനേ!, സത്വഗുണമൂർത്തിമദ് ഭാവത്തോടെ ഞങളുടെ മുന്നിൽ അവതരിച്ച് നിൽക്കുന്ന അങ് സത്യസ്വരൂപനായ പരമാത്മാവാണെന്നും, അവിടുത്തെ കാരുണ്യം കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ സൗഭാഗ്യം സാധ്യമല്ലെന്നും ഞങളറിയുന്നു.

ഹൃദയത്തിൽ അചഞ്ചലമായ ഭക്തിയും ശ്രദ്ധയുമുള്ള യോഗീശ്വരന്മാർക്ക് അവിടുത്തെ അദ്ധ്യാത്മദർശനം സുലഭം. കാരണം അവിടുത്തെ തൃപ്പാദഭക്തിയൊഴിഞ്, മോക്ഷത്തിനുപോലും അവർ കാംക്ഷിക്കുന്നില്ല. പിന്നെയാണോ ഭൗതികവിഷയത്തിൽ അവർക്കാസക്തിയുണ്ടാകുന്നു?. അവർ സദാകാലവും ഉത്തമശ്‌ളോകനായ അങയുടെ മഹിമാകഥനം ചെയ്തുകൊണ്ട് അങയിൽ രമിക്കുന്നു.

ഹരേ നാരായണാ!, ഏതു നരകതുല്യമായ ജീവതം തന്നാലും, അവിടിയെല്ലാം മനസ്സുനിറയെ അവിടുത്തെ തൃപ്പാദഭക്തിയുണ്ടായിരിക്കണം, അവിടെയെല്ലാം നാവുകൾ‌കൊണ്ട് അവിടുത്തെ തിരുനാമം മാത്രം കീർത്തിക്കുമാറാകണം, അവിടെയെല്ലാം കാതുക‌ൾകൊണ്ട് അവിടുത്തെ മഹിമകളെ മാത്രം കേൾക്കുമാറാകണം. തുളസീദളങൾ ഓരോന്നും ആ തൃപ്പാദമലരിൽ വീണ് പവിത്രമാകുന്നതുപോലെ, അടിയങളുടെ ജീവനും ആ പദാരവിന്ദത്തിൽ ലയിക്കുമാറകണം. പ്രഭോ!, നിർഭാഗ്യശാലികളായ അബുധന്മാർക്ക് അപ്രാപ്യവും, അവിടുത്തെ കാരുണ്യംകൊണ്ട് ഞങൾക്കു സിദ്ധിച്ചതുമായ ഈ തിരുരൂപത്തിനുമുന്നിൽ ഞങളിതാ സാഷ്ടാംഗം പ്രണമിക്കുന്നു.


ഇങനെ ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  പതിനഞ്ചാമധ്യായം സമാപിച്ചു.

 ഓം തത് സത്


<<<<<<<  >>>>>>>