2013, ഒക്‌ടോബർ 22, ചൊവ്വാഴ്ച

1.17 കലിക്ക് പരീക്ഷിത്ത് രജാവ് ശിക്ഷ വിധിക്കുന്നു

ഓം

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  അദ്ധ്യായം - 17

കലിക്ക് പരീക്ഷിത്ത് രജാവ് ശിക്ഷ വിധിക്കുന്നു
പരീക്ഷിത്ത് രാജാവ് തന്റെ യാത്രയ്ക്കിടയില്‍ ദയനീയമായ ആ കാഴ്ച കണ്ടു. ശൂദ്രനിലും താഴ്ന്ന ഒരുവന്‍ ഒരു രാജാവിന്റെ വേഷഭൂഷാദികളണിഞ് ഗോമിഥുനങളെ തന്റെ കൈയ്യിലിരിക്കുന്ന ദണ്ഡത്താൽ തലങും വിലങും തല്ലുന്നു. ആ കാഴ്ച കണ്ടാല്‍ ആ ജീവികള്‍ക്ക് ഉടമസ്ഥരായി ആരും തന്നെയില്ലെന്ന് തോന്നും. വെണ്‍താമരയുടെ നിറമുള്ള ആ ഋഷഭം തന്നെ ക്രൂരമായി ഉപദ്രവിക്കുന്ന ശൂദ്രനായ ആ ഭീകരെനെ കണ്ട് പേടിച്ച് വിറച്ച് ഒറ്റക്കാലില്‍ നിന്നുകൊണ്ട് മൂത്രവിസര്‍ജ്ജനം ചെയ്തു. ധര്‍മ്മം പ്രദാനം ചെയ്യുന്നവളാണെങ്കിലും, അവിടെയുണ്ടായിരുന്ന പശുവും വളരെ ദീനയായിരുന്നു. തന്റെ കിടാവും അവളോടൊപ്പമില്ല. ആ ശൂദ്രനില്‍ നിന്നും തെരുതെരെ പ്രഹരമേല്‍ക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞൊഴുകി. ശാരീരികമായി പൂര്‍ണ്ണമായും തളര്‍ന്ന അവള്‍ ഒരുതരി പുല്ലിനുവേണ്ടി പരതി.

അമ്പും വില്ലുമേന്തി സ്വര്‍ണ്ണരഥത്തിലിരിക്കുന്ന പരീക്ഷിത്ത് രാജാവ് ഇടിമിന്നലിന്റെ മുഴക്കത്തില്‍ ഗര്‍ജ്ജിച്ചുകൊണ്ട് കലിയോട് ചോദിച്ചു. "ഹേ ദുഷ്ടബുദ്ധേ!, നീ ആരാണ്?... എന്റെ സം‌രക്ഷണത്തില്‍ കഴിയുന്ന ഈ സാധുക്കളെ ഉപദ്രവിക്കാന്‍ നിനക്കെങനെ ധൈര്യം വന്നു?... രൂപം കണ്ടിട്ട് നീ ഒരു രാജാവിനെപ്പോലെയുണ്ട്... പക്ഷേ നിന്റെ കര്‍മ്മം കണ്ടിട്ട് നീ ഒരു ശൂദ്രനെക്കാളും നീചനാണെന്ന് തോന്നുന്നു. ഭഗവാന്‍ ശ്രീകൃഷ്ണനും ധനുര്‍ദ്ധരനായ അര്‍ജ്ജുനനും കണ്‍‌വെട്ടത്തില്ലെന്നുകരുതി നിരപരാധികളായ ഈ പാവങളെ രഹസ്യമായി നിഷ്കരുണം കൊല്ലാം തുനിഞ നീ ഒരു മഹാപാപിയാണ്. ആയതിനാല്‍ വധിക്കപ്പെടേണ്ടവനും."

തുടര്‍ന്ന് രാജാവ് ഋഷഭത്തോട് ചോദിച്ചു: "ഹേ ഋഷഭമേ!, മൂന്ന് കാലുകളും നഷ്ടപ്പെട്ട് ഒറ്റക്കാലിലിഴയുന്ന അങാരാണ്?... വെളുത്ത താമരയുടെ ചേലില്‍ ഒരു ഋഷഭമായി എന്റെ മുന്നില്‍ നില്‍ക്കുന്ന അങ് ഞങള്‍ക്ക് ദുഃഖം പ്രദാനം ചെയ്യാനായി ദേവലോകത്തുനിന്നും വന്ന ദേവനോ മറ്റോ ആണോ?... കുരുവംശജനായ ഒരു രാജാവ് ഭരണം ചെയ്യുന്ന ഈ രാജ്യത്ത് ഇന്നുവരെ ആര്‍ക്കും കണ്ണീരൊഴുക്കേണ്ടതായിവന്നിട്ടില്ല. അങേയ്ക്കാണ് ഇന്നാദ്യമായി ഇങനെയൊരു ഗതി വന്നുപെട്ടിരിക്കുന്നത്. ഹേ സൗരഭേയാ!, ഈ ശൂദ്രനെ പ്പേടിച്ച് നീ ദുഃഖിക്കാതിരിക്കുക. ഹേ ഗോമാതേ!, ഞാന്‍ ഇവിടെയുള്ളിടത്തോളം അവിടുന്ന് കരയരുത്. എല്ലാം മംഗളകരമായി ഭവിക്കും.

അല്ലയോ സാധ്വീ!, ഒരു ഭരണാദികാരിയുടെ ശ്രേഷ്ഠത എന്നത് അദ്ദേഹത്തിന്റെ പ്രജാപരിപാനശേഷിയാണ്. തന്റെ പ്രജകള്‍ അക്രമികളാല്‍ ദുരിതമനുഭവിക്കുന്ന അവസ്ഥയില്‍ ആ രാജാവിന്റെ കീര്‍ത്തിയും, യശ്ശസ്സും, ആയുസ്സും, നല്ലപുനര്‍ജന്‍‌മവുമെല്ലാം അദ്ദേഹത്തിനു നഷ്ടമായി ഭവിക്കുന്നു. കഷ്ടതകള്‍ അനുഭവിക്കുന്ന പ്രജകളുടെ ക്ഷേമമാണ് ഒരു നൃപന്റെ ആദ്യത്തെ കടമയെന്നത്. അതുകൊണ്ട് ഈ ദ്രോഹിയെ ഞാന്‍ വധിക്കാന്‍ പോകുന്നു. ഹേ സൗരഭേയാ!, നാലുകാലുകളുണ്ടായിരുന്ന നിന്റെ മൂന്ന് കാലുകള്‍ ആരാണ് വെട്ടിമാറ്റിയത്?... ശ്രീകൃഷ്ണന്റെ പാതയെ പിന്‍‌തുടരുന്ന ഒരു രാജാവ് ഭരിക്കുന്ന രാജ്യത്ത് നിന്നെപ്പോലെ ദുഃഖമനുഭവിക്കുന്നവരുണ്ടാകുന്നത് അചിന്തനീയമാണ്.

ഹേ ഋഷഭശ്രേഷ്ഠാ!, സത്യസന്ധനും നിരപരാധിയുമായ നിന്റെ രക്ഷ ഞാന്‍ ഏറ്റെടുക്കുന്നു. പറഞാലും... ആരാണ് നിന്നെ ഈവിധം വിരൂപനാക്കിയത്?... ആരാണിവിടെ പാര്‍ത്ഥന്‍‌മാരുടെ ദൂഷണത്തിനായി ഇറങിത്തിരിച്ചിരിക്കുന്നത്?... സാധുക്കളെ ഹിംസിക്കുന്നവര്‍ക്ക് എന്നില്‍ നിന്നും രക്ഷപെടാന്‍ കഴിയുകയില്ല. അക്രമികള്‍ നശിക്കുമ്പോള്‍ മാത്രമാണ് നിരപരാധികളുടെ ജീവിതം ഭദ്രമാകുന്നത്. നിരപരാധികളെ ദ്വംസിക്കുന്ന അക്രമിമളെ ഞാന്‍ വേരോടെ വകവരുത്തുന്നു. അവര്‍ ഇനി സര്‍‌വ്വാലങ്കാരവിഭൂഷിതരായ ദേവന്‍‌മാരാണെങ്കില്‍ പോലും ആക്കാര്യത്തില്‍ ഉപേക്ഷയില്ല. സത്ജനങളെ സകലവിധത്തിലും രക്ഷിക്കുകയും, ദുര്‍ജ്ജനങളെ അങേയറ്റം ശിക്ഷിക്കുകയും ചെയ്യുകയാണ് ശാസ്ത്രവിധിപ്രകാരം ഉത്തമനായ ഭരണാധികാരിയുടെ പരമമായ ധര്‍മ്മം."

ധര്‍മ്മം പറഞു: "ഹേ രാജന്‍!, അങയുടെ സംസാരം തികച്ചും പാണ്ഡവന്‍‌മാര്‍ക്ക് ചേര്‍ന്നവിധം തന്നെയാണ്. ഭവാന്‍‌മാരുടെ ഭഗവത്പ്രേമത്തില്‍ സന്തുഷ്ടനായി ശ്രീകൃഷ്ണഭഗവാന്‍ പോലും അവിടുത്തെ ദൂതനായി വര്‍ത്തിച്ചിട്ടുണ്ട്. അല്ലയോ പുരുഷര്‍ഷഭാ!, ഞങള്‍ക്ക് വന്നുഭവിച്ചിരിക്കുന്ന ഈ ദുരിതങളുടെ മൂലകാരണമെന്തെന്ന് കൃത്യമായി പറയാല്‍ ഞങള്‍ അശക്തരാണ്. കാരണം, പലരും ഇക്കാര്യത്തില്‍ വ്യത്യസ്ത്ഥാഭിപ്രായങളാണ് ഉന്നയിക്കുന്നത്. ചില പണ്ഡിതന്‍‌മാര്‍ പറയുന്നു, നാം തന്നെയാണ് നമ്മുടെ സകല സുഖദുഃഖങള്‍ക്കും കാരണമെന്ന്... ദൈവകോപമോ ദൈവാനുഗ്രഹമോ ആണ് ഇതിനെല്ലാം കാരണമെന്ന് മറ്റുചിലര്‍... ചിലരാകട്ടെ, കര്‍മ്മത്തെകൂട്ടുപിടിക്കുന്നു. എന്നാല്‍ മറ്റ് ചിലര്‍ പറയുന്നു, പ്രകൃതിയുടെ സ്വഭാവമാണ് ഇതിനൊക്കെ ആധാരമെന്നു. എന്നാല്‍ ഇതിനെക്കുറിച്ച് മറ്റുചില വിദുഷികള്‍ പറയുന്നു, ഈവക കാര്യങള്‍ നമ്മുടെ ചിന്തകള്‍ക്കും അനുമാനങള്‍ക്കുമൊക്കെ അപ്പുറത്താണെന്നാണ്. അതുകൊണ്ട്, ഹേ രാജന്‍!, ഞങള്‍ക്ക് വന്നുചേര്‍ന്ന ഈ വിപത്തിന്റെ മൂലകാരണത്തെ അങുതന്നെ യുക്തമായി ആലോചിച്ചറിഞുകൊള്ളുക."

സൂതന്‍ പറഞു: ഹേ ബ്രാഹ്മണോത്തമന്‍‌മാരേ!, അങനെ, ധര്‍മ്മമായ ഋഷഭത്തില്‍ നിന്ന് ഇത്തരം കേട്ട് പരീക്ഷിത്തിന്റെ സംശയം തികച്ചും അന്യമായി. പരീക്ഷിത്ത് ദൃഢനിശ്ചയത്തോടെ പറഞു.

"ഓ!, അങ് ഒരു ഋഷഭരൂപനാണല്ലോ!, പക്ഷേ അങ് ശാസ്ത്രോക്തമായ സത്യമാണ് സംസാരിക്കുന്നത്. അധര്‍മ്മം ചെയ്യുന്നവന്റേയും, അവന്റെ പേരെടുത്തു പറയുന്നവന്റേയും സ്ഥാനം ഒന്നുതന്നെയാണെന്ന് അങ് മനസ്സിലാക്കുന്നു. അങ് ധര്‍മ്മം തന്നെയാണ്. ഒരു കാര്യം നിശ്ചയമാണ്. ഭഗവാന്റെ ലീലകള്‍ അവര്‍ണ്ണനീയം തന്നെ. ഒരു ഭൂതങള്‍ക്കും അതിനെ മനസ്സുകൊണ്ടോ, വചസ്സുകൊണ്ടൊ നിരൂപണം ചെയ്യാന്‍ സാധ്യമല്ല. ഹേ ധര്‍മ്മമേ!, കൃതയുഗത്തില്‍ അങേയ്ക്ക് തപസ്സ്, സത്യം, ശൗചം, ദയ എന്നിങനെ നാല്‍ പാദങളുണ്ടായിരുന്നു. പക്ഷേ അധര്‍മ്മത്തിലൂടെ മനുഷ്യരുടെ അഹങ്കാരവും, മദവും, കാമവും മൂലം ഇന്ന് നിന്റെ മൂന്നുകാലുകള്‍ നിനക്ക് നഷ്ടമായിരിക്കുന്നു. ഇപ്പോള്‍ സത്യം എന്ന അവശേഷിച്ച ഒറ്റക്കാലിലാണ് നീ നിലകൊള്ളുന്നത്. ഈ ഒറ്റക്കാലില്‍ വല്ലവിധേനയും മുന്നോട്ട് നീങുന്ന നിന്റെ നാലാം കാലും കൂടി ഇല്ലാതാക്കാന്‍ കലി മനുഷ്യരിലൂടെ ഇന്നും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഒരുകാലത്ത് ഭഗവതവതാരങളും മറ്റ് ഉപദേവതകളും ചേര്‍ന്ന് ഭൂഭാരം തീര്‍ത്ത് ഭൂമിയെ രക്ഷിച്ചിരുന്നു. ആ പദന്യാസത്താല്‍ ഭൂമീദേവി സകലവിധ നന്‍‌മകളാലും സൗഭാഗ്യവതിയുമായിരുന്നു. പക്ഷേ സാധ്വിയായ അവള്‍ ഇന്ന് തന്റെ ഭാവിയെയോര്‍ത്ത് വിലപിക്കുകയാണ്. കാരണം, ഇന്നവളെ ഭരിക്കുന്നതും അനുഭവിക്കുന്നതും അബ്രാഹ്മണ്യം കലര്‍ന്ന കുറെ ദുഷ്ടരാജാക്കന്‍‌മാരാണ്."

സൂതന്‍ പറഞു: തുടര്‍ന്ന് മഹാരഥനായ പരീക്ഷിത്ത് രാജാവ് ധര്‍മ്മത്തേയും ഭൂമിയേയും സമാധാനിപ്പിച്ചുകൊണ്ട് തന്റെ മൂര്‍ച്ഛയേറിയ ഖഢ്ഗവുമെടുത്ത് സര്‍‌വ്വാധര്‍മ്മങളുടേയും കാരണക്കാരനായ കലിയെ കൊല്ലുവാനൊരുങി. രാജാവ് തന്നെ കൊല്ലുമെന്ന് മനസ്സിലാക്കിയ കലി തന്റെ വ്യാജമായ രാജകീയപ്രൗഢികളെല്ലാം ഉപേക്ഷിച്ച് ഭഗവിഹ്വലനായി പരീക്ഷിത്തിന്റെ പാദമൂലത്തില്‍ ശരണം പ്രാപിച്ചു. തന്റെ ചരണത്തില്‍ അഭയം തേടിയ കലിയെ വധിക്കാന്‍ ദീനവത്സലനും ശരണ്യനുമായ പരീക്ഷിത്തിനു കഴിഞില്ല. അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് ഇപ്രകാരം പറഞു:

"മഹാനായ അര്‍ജ്ജുനന്‍ വഴി ഞങള്‍ക്കൊരു പാരമ്പര്യമുണ്ട്. ബദ്ധാജ്ഞലിയോടെ അഭയം പ്രാപിക്കുന്നവരെ ഞങള്‍ വധിക്കാറില്ല. പക്ഷേ, അധര്‍മ്മബന്ധുവായ നിനക്ക് ഇനി എന്റെ രാജ്യത്തില്‍ സ്ഥാനമില്ല. ഇന്നെ ഇനി ഈ രാജ്യത്ത് വര്‍ത്തിക്കാന്‍ അനുവദിച്ചാല്‍, നീ ഓരോരോ മനസ്സുകളില്‍ കുടിയേറിക്കൊണ്ട് അതില്‍ ലോഭം, ചതി, പിടിച്ചുപറിക്കല്‍, കലഹം തുടങിയ ഒട്ടേറെ അധര്‍മ്മങളുടെ വിത്തുകള്‍ വിതയ്ക്കും.

ഹേ അധര്‍മ്മബന്ധോ!, യോഗേശ്വരനായ ഭഗവാന്റെ പ്രസാദത്തിനായി പണ്ഡിതന്‍‌മാരാല്‍ യഥാവിധി സത്യാധിഷ്ഠിതമായി യജ്ഞകര്‍മ്മങള്‍ അനുഷ്ഠിക്കപ്പെടുന്ന ഈ ഭാരതവര്‍ഷത്തില്‍ ജീവിക്കാന്‍ നിനക്ക് യാതൊരര്‍ഹതയുമില്ല. ഇങനെയുള്ള മഹായജ്ഞങളില്‍ സം‌പ്രീതനായി, സകല സ്ഥിരജംഗമങളുടേയും അകവും പുറവും നിറഞു വായുവിനെപ്പോലെ കുടികൊള്ളുന്ന ആ ഈശ്വരന്‍ ഞങള്‍ക്ക് സര്‍‌വ്വാഭീഷ്ടങളേയും പ്രദാനം ചെയ്യുന്നു." 

സൂതന്‍ പറഞു: അല്ലയോ ഭൃഗുവര്യാ!, ദണ്ഡവുമുയര്‍ത്തിപ്പിടിച്ച് തന്നെ വധിക്കുവാന്‍ തയ്യാറായി നില്‍ക്കുന്ന പരീക്ഷിത്തിനെ കണ്ട് ഭയത്താല്‍ വിറച്ചുകൊണ്ട് കലി രാജാവിനോട് പറഞു. 

"ഹേ സാര്‍‌വ്വഭൗമാ!, അങയുടെ ആജ്ഞയാല്‍ ഞാന്‍ എവിടെവിടെ വര്‍ത്തിച്ചാലും, അവിടെയൊക്കെ അമ്പും വില്ലും ധരിച്ച അങയെമാത്രമാണ് ഞാന്‍ കാണുന്നത്. അതുകൊണ്ട് അല്ലയോ ധര്‍മ്മരാജന്‍! അങയുടെ അനുശാസനപ്രകാരം എനിക്ക് എന്നെന്നും വര്‍ത്തിക്കാനുള്ള ഇടങള്‍ അവിടുന്നുതന്നെ നിര്‍ദ്ദേശിച്ചരുളിയാലും."

സൂതന്‍ തുടര്‍ന്നു: ഇത്ഥം അഭ്യര്‍ത്ഥിച്ച് നില്‍ക്കുന്ന കലിക്ക് വര്‍ത്തിക്കാന്‍ പരീക്ഷിത്ത് രാജന്‍, ചൂതുകളിസ്ഥലം, മദ്യപാനം ചെയ്യുന്നിടം, വേശ്യാവൃത്തി നടക്കുന്നിടം, അറുവുശാല എന്നിങനെ നാല് അധര്‍മ്മസ്ഥലങള്‍ അനുവദിച്ചുകൊടുത്തു. ഈ നാലിടവും പോരാഞ് കലി വീണ്ടും പരീക്ഷിത്തിനോട് യാചിച്ചതിനെ തുടര്‍ന്ന് രാജാവ് അഞ്ചാമതായി കലിക്ക് വസിക്കാന്‍ സ്വര്‍ണ്ണം കൂടി അനുവദിച്ചുകൊടുത്തു. എന്തെന്നാല്‍ സ്വര്‍ണ്ണമെന്ന വസ്തുവും, അസത്യം, മദം, കാമം, വൈരം, തുടങിയവയുമായി ബന്ധപ്പെട്ടുകിടക്കുന്നു. അങനെ ഉത്തരാപുത്രനായ പരീക്ഷിത്തിന്റെ നിര്‍ദ്ദേശപ്രകാരം കലി തന്റെ പ്രഭാവം ഈ പറഞ അഞ്ചു അധര്‍മ്മഘടകങളില്‍ ഒതുക്കി. ആയതിനാല്‍ ക്ഷേമേച്ഛുക്കളായ മനുഷ്യര്‍, പ്രത്യേകിച്ച് ധര്‍മ്മശീലന്‍‌മാര്‍, രാജാക്കന്‍‌മാര്‍, ലോകത്തെ നയിക്കുന്ന മറ്റുള്ള മഹാത്മാക്കള്‍, ഗുരുക്കന്‍‌മാര്‍ എന്നിങനെയുള്ളവര്‍, ഈ അഞ്ചു ഘടകങളുടേയും സ്വാധീനവലയത്തില്‍ നിന്ന് അകന്ന് കഴിയണം.  അതിനുശേഷം, രാജാവ് ധര്‍മ്മത്തിന് നഷ്ടമായ, തപസ്സ്, ശൗചം, ദയ എന്നീ മൂന്ന് പാദങള്‍ പ്രതിസന്ധിപ്പിക്കുകയും, ഭൂമിദേവിയെ സമാശ്വസിപ്പിച്ച് പുനഃരുദ്ധരിപ്പിക്കുകയും ചെയ്തു. 

അങനെ അതിനുശേഷം, കൗരവേന്ദ്രനും മഹാഭാഗ്യശാലിയുമായ പരീക്ഷിത്ത്, വാനപ്രസ്ഥസമയത്ത് തന്റെ പിതാമഹന്‍ യുധിഷ്ഠിരനാല്‍ ഉപന്യസ്തമായ ഹസ്തിനപുരത്തെ, സിംഹാസനത്തിലിരുന്ന് സകലവിധ ഐശ്വര്യത്തോടും വിജയത്തോടും കൂടി പരിപാലനം ചെയ്ത് കീര്‍ത്തിയാര്‍ജ്ജിച്ചു. ഹേ മുനിമാരേ!, മഹാനുഭാവനായ അഭിമന്യുപുത്രന്‍, പരീക്ഷിത്ത് കാരണം നിങള്‍ക്കും ഇവിടെ ഇങനെയൊരു സത്രം നടത്താന്‍ അവസരം ലഭിച്ചു.

ഇങനെ, ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  പതിനേഴാം അധ്യായം സമാപിച്ചു.

ഓം തത് സത്




2013, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

1.16 പരീക്ഷിത്തിന്റെ രാജ്യത്തില്‍ കലിയുടെ ആഗമനം

ഓം
ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  അദ്ധ്യായം - 16

സൂതന്‍ പറഞു: ഹേ മുനിമാരേ!, പാണ്ഡവന്‍‌മാരുടെ മോക്ഷപ്രാപ്തിക്കുശേഷം, യുവരാജാവ് പരീക്ഷിത്ത് രാജഭരണം ഏറ്റെടുത്തു. ബ്രാഹ്മണോത്തമന്‍‌മാരയ പണ്ഡിതന്‍‌മാര്‍ അദ്ദേഹത്തിന് വേണ്ടവിധം ശിക്ഷണങള്‍ നല്‍കിയനുഗ്രഹിച്ചു. പരീക്ഷിത്തിന്റെ ജനനസമയത്ത് ജ്യോതിഷികള്‍ പ്രവചിച്ച ഗുണഗണങളൊക്കെ അദ്ദേഹത്തിന്റെ രൂപത്തിലും, ഭാവത്തിലും, കര്‍മ്മരംഗത്തും അതേപടികണ്ടു. പരീക്ഷിത്ത് രാജന്‍ കൃപാചാര്യരെ തന്റെ ഗുരുവായി സ്വീകരിച്ചുകൊണ്ട്, ഗംഗയുടെ തീരത്തുവച്ച് മൂന്ന് അശ്വമേധയാഗങള്‍ നടത്തി. ദാനതല്പ്പരനായ അദ്ദേഹം യഥാവിധി ഗുരുക്കന്മാര്‍ക്ക് ദക്ഷിണ നല്‍കി അനുഗ്രഹം തേടി. യജ്ഞവിഹിതത്തില്‍ സന്തുഷ്ടരായ ദേവതകള്‍ ദര്‍ശനം നല്‍കി പരീക്ഷിത്തിനെ അനുഗ്രഹിച്ചു.

ഒരിക്കല്‍, പരീക്ഷിത്ത് ദിഗ്വിജയം ചെയ്തുപോകുന്ന സമയം വഴിയില്‍ കലിയെ കണ്ടു. ശൂദ്രനായ കലി ഒരു രാജാവിന്റെ വേഷത്തില്‍ വന്ന് ഗോമിഥുനങളുടെ കാലുകള്‍ വെട്ടുന്നത് രാജാവ് കണ്ടു. കോപാകുലനായ പരീക്ഷിത്ത് കലിയെ ശിക്ഷിക്കാനൊരുങി.

ശൗനകന്‍ ഇടക്ക് കയറി ചോദിച്ചു: അല്ലയോ സൂതമഹര്‍ഷേ!, ശൂദ്രനായ കലി ഒരു രാജാവിന്റെ വേഷത്തില്‍ തന്റെ രാജ്യത്തില്‍ വന്ന് നിരപരാധികളായ ഗോമിഥുനങളെ ഹിംസിച്ചു. എന്നിട്ടും പരീക്ഷിത്ത് എന്തുകൊണ്ടാണ് തുച്ഛമായ ശിക്ഷ നല്‍കി കലിയെ പോകാനനുവദിച്ചത്? ഭഗവാനുമായി എന്തെങ്കിലും ബന്ധമുള്ളതാണീ സംഭവമെങ്കില്‍ അത് കേള്‍ക്കാന്‍ ഞങള്‍ക്ക് അതിയായ താല്പ്പര്യമുണ്ട്. കാരണം, ഭഗവാന്റെ ഭക്തന്‍‌മാര്‍ എപ്പോഴും ആ പാദമലരിലെ മകരന്ദം നുകരുന്നതില്‍ വ്യാപൃതരാണ്. മാത്രമല്ല, അങനെയിരിക്കെ അസത്തായ മറ്റുവിഷയങള്‍ പറഞ് ഒരുവന്‍ തന്റെ ആയുസ്സ് വ്യര്‍ത്ഥമാക്കുന്നതെന്തിന്?

ഹേ സൂതാ!, മൃത്യുവിനെ ജയിച്ച് അമരത്വം നേടാന്‍ ആഗ്രഹിക്കുന്ന ഏറെ ജീവികള്‍ ഇവിടെയുണ്ട്. അവരാകട്ടെ ഈ കുറഞ ആയുസ്സില്‍ തന്നെ മരണനിയന്താവായ മൃത്യുനാഥാനെ ഇവിടെ ആവാഹിച്ച് വരുത്തി തങളുടെ നരകയാതനകളില്‍ നിന്ന് രക്ഷനേടാന്‍ പ്രാര്‍ത്ഥിക്കുന്നു. ആ അന്തകന്‍ ഹൃദയത്തിലുള്ളിടത്തോളം ഒരുവന്‍ മരണത്തില്‍ നിന്നകന്നു കഴിയുന്നു. അതിനായി മൃത്യുവിനെ ജയിക്കാന്‍ ഇച്ഛിച്ച്, ആ ഭഗവാന്റെ അടിമയായിരിക്കുന്നവര്‍ അവന്റെ ലീലകളാകുന്ന അമൃതത്തെ നുകര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ അല്പ്പബുദ്ധികളും അലസന്‍‌മാരുമായ മനുഷ്യരാകട്ടെ, രാത്രിമുഴുവന്‍ ഉറങിയും, പകല്‍ മുഴുവന്‍ വ്യര്‍ത്ഥമായ കര്‍മ്മങളില്‍ മുഴുകിയും തങളുടെ അല്പ്പമായ ആയുസ്സിനെ പാഴാക്കുന്നു.

സൂതന്‍ തുടര്‍ന്നു: പരീക്ഷിത്തിന്റെ ഭരണകാലത്ത്, തന്റെ രാജ്യത്തില്‍ കലി വ്യാപൃതമായ വാര്‍ത്തയറിഞ്, രോഷാകുലനായ രാജാവ് അമ്പും വില്ലുമായി കലിയെ നേരിടാനായി പുറപ്പെട്ടു. കുതിരകളും, ആനകളും, കലാളുമൊക്കെയടങുന്ന സൈന്യവുമായി പരീക്ഷിത്ത്, കറുത്ത കുതിരകളെ പൂട്ടിയതും, സിംഹത്തിന്റെ ചിത്രമെഴുതിയ കൊടികെട്ടിയതുമായ മനോഹരമായ തന്റെ രഥത്തില്‍, കലിയെ വകവരുത്തുവാന്‍ രാജ്യത്താകമാനം യാത്രയാരംഭിച്ചു. അദ്ദേഹം ഭദ്രാശ്വം, കേതുമാല, ഭാരതവര്‍ഷം, ഉത്തകുരു, കിം‌പുരുഷം എന്നീ രാജ്യങള്‍ ജയിച്ച്, ജനങളുടെ ശ്രദ്ധയാകര്‍ഷിച്ചു. കലിയെ നശിപ്പികാനായി പോയ എല്ലായിടങളിലും, ഭക്തോത്തമന്‍‌മാരായ പാണ്ഡവരുടെ കീര്‍ത്തിയെക്കുറിച്ചും, ഭഗവാന്റെ എണ്ണമറ്റ ലീലകളെക്കുറിച്ചും പരീക്ഷിത്ത് യഥേഷ്ടം കേട്ടു. താന്‍ മാതൃഗര്‍ഭത്തില്‍ വച്ച് അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രതേജസ്സില്‍ നിന്നു ഭഗവാനാല്‍ രക്ഷിക്കപെട്ട ചരിത്രമൊക്കെ അവിടെയെല്ലാം ആള്‍ക്കാര്‍ പാടിനടന്നു. പാണ്ഡവന്‍‌മാരോടുള്ള വൃഷ്ണികുലത്തിന്റെ ഭക്തവാത്സല്യവും അവര്‍ തെരുതെരെ കൊട്ടിപ്പാടിനടന്നു. ആ വര്‍ണ്ണനങള്‍ കേട്ട് സന്തുഷ്ടനായ പരീക്ഷിത്ത് അവര്‍ക്കെല്ലാം വസ്ത്രങളും, സ്വര്‍ണ്ണമാലകളും കൊടുത്ത് അവരെ സംതൃപ്തരാക്കി.

പ്രപഞ്ചത്തെ മുഴുവന്‍ അനുസരിപ്പിക്കുന്ന ഭഗവാന്‍ വിഷ്ണു, കൃഷ്ണാവതാരം പൂണ്ട്, പാണ്ഡവന്‍‌‌മാരുടെ സേവകനായി, അര്‍ജ്ജുനന്റെ സാരഥിയായി, അവരുടെ കാര്യസ്ഥനായി, സുഹൃത്തായി, ദൂതനായി, കാവല്‍ക്കാരനായി, അവരുടെ ആജ്ഞയ്ക്കൊത്തനുസരിച്ചു. ആ ഭഗവാനെക്കുറിച്ച് അവിടുത്തെ ജനങളില്‍ നിന്നുകേട്ടപ്പോള്‍ പരീക്ഷിത്തിന്റെ ഹൃദയം ഭഗവത് ഭക്തിരസത്തില്‍ മുങിത്താണു നൃത്തം കുതിച്ചു. ഹേ മുനിമാരേ!, തന്റെ പൂര്‍‌വികര്‍ ചെയ്ത സത്ക്കര്‍മ്മങളെപറ്റി നിരന്തരം കേട്ട് പരീക്ഷിത്ത് രാജന്‍ ആശ്ചര്യം കൊണ്ടു നടക്കമ്പോഴുണ്ടായ സംഭവങളെക്കുറിച്ചിനി ഞാന്‍ നിങളോട് സംസാരിക്കാം.

അവശേഷിച്ച ഒറ്റക്കാലില്‍ ഒരു ഋഷഭരൂപത്തില്‍ ചുറ്റിത്തിരിയുന്ന ധര്‍മ്മം, പുത്രരെ നഷ്ടപ്പെട്ട ദുഃഖത്തില്‍ കരുയുന്ന ഭൂമിയെ കാണാനിടയായി. ഗോരൂപിണിയായ ഭൂമിയുടെ കണ്ണുകള്‍ നിറഞൊഴുകി. ധര്‍മ്മം അവളോട് ചോദിച്ചു. "ഹേ ഭദ്രേ!, നീ എന്താണിങനെ ദുഃഖത്തിന്റെ ഛായയില്‍ നിലകൊള്ളുന്നത്?... നിന്റെ മുഖം കറുത്തിരുണ്ടിരിക്കുന്നല്ലോ!... നിനക്കെന്തെങ്കിലും മഹാവ്യാധി പിടിപ്പെട്ടിട്ടുണ്ടോ?... അതോ, ദൂരെയെങോ പോയ പ്രീയസുഹൃത്തിനെ ഓര്‍ത്തുകരയുകയാണോ?... ഇനി ഒറ്റക്കാലില്‍ നില്‍ക്കുന്ന എന്നെയോര്‍ത്താണോ നീ ഇങനെ വിലപിക്കുന്നത്?... അതോ മാംസഭോജികളാല്‍ നാളെ നിനക്കുണ്ടാകാന്‍ പോകുന്ന ദുരവസ്ഥയെ ഓര്‍ത്തിട്ടാണോ?... അല്ലെങ്കില്‍, ദേവന്‍‌മാര്‍ക്കുള്ള യജ്ഞവിഹിതം നഷ്ടപ്പെട്ടതോര്‍ത്തായിരിക്കും ഒരുപക്ഷേ നീ ദുഃഖിക്കുന്നത്!... അതുമല്ലെങ്കില്‍ പിന്നെ ഇവിടെ ജീവികള്‍ക്ക് നേരിടേണ്ടിവരുന്ന വരള്‍ച്ചയും സര്‍‌വ്വനാശവുമോര്‍ത്തായിരിക്കും!... ഹേ ഭവതീ, ഇവിടെ ഈ ഭൂമിയില്‍, കുട്ടികളും സ്ത്രീകളുമനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ ഓര്‍ത്താണോ നീയിങനെ തേങുന്നത്?... അതോ, പണ്ഡിതരായ ബ്രാഹ്മണന്‍‌മാര്‍, ഏത് വാക്ദേവതയുടെ അനുഗ്രഹത്താലാണോ അറിവ് നേടി വിദുഷികളായത്, ആ പരാശക്തിക്ക് തന്നെ വിപരീതമായി കര്‍മ്മങള്‍ ചെയ്യുന്നതുകൊണ്ടാണോ നീയിങനെ വേദനിക്കുന്നത്?... അല്ലെങ്കില്‍, ബ്രഹ്മണ്യത്തെ ചില അധര്‍മ്മികളായ രാജാക്കന്‍‌മാര്‍ക്കുമുന്നില്‍ അടിയറവച്ചുകൊണ്ട് അവരെ ആശ്രയിച്ചുകഴിയുന്ന മൂഢരായ കുറെ ബ്രാഹ്മണകുലജാതരെയോര്‍ത്തോ?... കലിയുടെ അധീനതയിലാണ്ട ഈ രാജാക്കന്‍‌മാരുടെ ഇപ്പോഴത്തെ രാജ്യഭരണം തികച്ചും അനീതിയും അക്രമവും നിറഞതാണ്. ഇന്നാട്ടിലെ ജനങള്‍ ധര്‍മ്മം മറന്നുപോയിരിക്കുന്നു. സ്ഥലകാലബോധമില്ലാതെ അവര്‍ ഉണ്ണുന്നു, കുടിക്കുന്നു, മൈഥുനം ചെയ്യുന്നു. അല്ലയോ ദേവീ, ഇതൊക്കെയാണോ നിന്റെ വിഷമത്തിനു കാരണം?...

ദേവീ, നിന്റെ ഭാരം കുറയ്ക്കാന്‍ ഭഗവാന്‍ ഹരി ശ്രീകൃഷ്ണനാമത്തില്‍ ഇവിടെ അവതരിച്ചിരുന്നു. പക്ഷേ, ജനങളെ അദ്ധ്യാത്മികതയുടെ പാതയിലേക്ക് തിരിച്ചുവിടുന്ന അവന്റെ ലീലകള്‍ ഇന്ന് അവന്റെ തിരിച്ചുപോക്കിലൂടെ, നിനക്ക് നഷ്ടമായിരിക്കുന്നു. ആ നഷ്ടത്തെക്കുറിച്ചോര്‍ത്താകും നീ ഈവിധം സങ്കടപ്പെടുന്നതു. ഹേ വസുന്ധരേ!, ഇതൊന്നുമല്ലെങ്കില്‍ പിന്നെ നീ ഇങനെ തളര്‍ന്നിരിക്കുന്നതിലുള്ള മൂലകാരണം എന്നെ അറിയിച്ചാലും. ദേവന്‍‌മാര്‍ പോലും പുകഴ്ത്തുന്ന നിന്റെ ഈ സൗഭാഗ്യത്തെ, സകലതിന്റേയും അന്തകനായ കാലം, യാതൊരു ദയയുമില്ലാതെ കവര്‍ന്നെടുത്തിട്ടുണ്ടാകുമെന്നു ഞാന്‍ സംശയിക്കുന്നു."

ഭൂമിദേവി പറഞു: "ഹേ ധര്‍മ്മമേ!, അവിടുന്ന് ചോദിച്ച സകല ചോദ്യങളുടേയും ഉത്തരം അങേയ്ക്കുതന്നെ അറിയാവുന്നതാണ്. അങും ഒരുകാലത്ത് നാലുകാലില്‍ വര്‍ത്തിച്ചുകൊണ്ട് ഈ ലോകത്തിനു മുഴുവനും ആനന്ദത്തെ പ്രദാനം ചെയ്തവനായിരുന്നുവല്ലോ!... സര്‍‌വ്വലോകത്തിനുമധിപനായ ആ ആദിനാരായണന്‍, സത്യം, ശൗചം, ദയ, ക്ഷാന്തി, ത്യാഗം, സന്തോഷം, ആര്‍ജ്ജവം, ശമം, ദമം, തപസ്സ്, സമത്വം, തിതിക്ഷ, ഉപരതി, വേദാധ്യായനം, ജ്ഞാനം, വിരക്തി, ഐശ്വര്യം, ശൗര്യം, ശക്തി, തേജസ്സ്, സ്മൃതി, സ്വാതന്ത്ര്യം, കൗശലം, കാന്തി, ധൈര്യം, മാര്‍ദ്ധവം, പ്രാഗല്ഭ്യം, കുലീനത, ശീലം, നിശ്ചയദാര്‍ഢ്യം, ഓജസ്സ്, ബലം, ഭാഗം, ഗാംഭീര്യം, സ്തൈര്യം, ആസ്തിക്യം, കീര്‍ത്തി, മാനം, അനഹംകൃതി,  അദ്ധ്യാത്മികം ഇത്യാദി ഗുണങളാല്‍ സമ്പന്നനാണ്. ആ നാരായണന്റെ ലീലകള്‍ ഇന്ന് ഈ എന്നില്‍ ഇല്ലാതായിരിക്കുന്നു. അവന്റെ അസാന്നിധ്യം കലി തീര്‍ത്തും മുതലെടുത്തിരിക്കുന്നു. ഇതാണ് ഇന്ന് എന്റെ ഹൃദയത്തെ കാര്‍ന്നുതിന്നുന്ന ദുഃഖം. ഞാന്‍ എന്നെക്കുറിച്ചുമാത്രമല്ല വേവലാതിപ്പെടുന്നത്. അങയെക്കുറിച്ചും, ദേവദേവോത്തമന്‍‌മാരെക്കുറിച്ചും, പിതൃക്കളെക്കുറിച്ചും, ഋഷികളെക്കുറിച്ചും, സാധുക്കളായ ഭക്തന്‍‌മാരെക്കുറിച്ചും, മറ്റു വര്‍ണ്ണാശ്രമങളിലുള്ള സകലമാന ജനങളെക്കുറിച്ചും എനിക്ക് അതിയായ സങ്കടമുണ്ട്. 

ഐശ്വര്യദേവതയായ ശ്രീമഹാലക്ഷ്മിയുടെ അനുഗ്രഹവര്‍ഷത്തിനായി ബ്രഹ്മാദിദേവതകള്‍ പോലും എന്നെന്നും തപംചെയ്ത് അവളെ ആരാധിക്കുന്നു. എന്നാല്‍ ആ ദേവിയാകട്ടെ തന്റെ വാസസ്ഥലമായ അരവിന്ദവനം വിട്ട് ഭഗവാന്റെ സവിധത്തില്‍, ആ കാല്‍ക്കല്‍ പാദസേവ ചെയ്യുന്നു. ആ ഭഗവാന്‍ ഇവിടെയുണ്ടായിരുന്നസമയം തന്റെ താമരപ്പൂക്കളും, കേതുവും, കുലിശവും, അങ്കുശവും ഒക്കെക്കൊണ്ട് എന്നെ അലങ്കരിച്ചനുഗ്രഹിച്ചിരുന്നു. പക്ഷേ, ഇന്ന് ആ നാരായണന്‍ എന്നെവിട്ട് സ്വധാമഗമനം ചെയ്തിരിക്കുന്നു. രാക്ഷസവംശജരായ അനേഹം അധാര്‍മ്മിക രാജാക്കന്‍‌മാരുടെ അക്ഷൗഹിണിപ്പടകളെ ചുമക്കാന്‍ ത്രാണിയില്ലാതായ എന്റെ ചുമലില്‍ നിന്ന് ആ ഭാരമൊഴിച്ച്, ആ നാരായണന്‍ എന്നെ അനുഗ്രഹിച്ചിട്ടുണ്ട്. എന്നെ മാത്രമല്ല, ഒരുനാള്‍ ശക്തി ക്ഷയിച്ച അങയേയും ആ ഭഗവാന്‍ യഥുകുലത്തില്‍ അവതാരമെടുത്തുകൊണ്ട് കാത്തരുളി. സുന്ദരിയായ സത്യഭാമയെ വശ്യമായ പുഞ്ചിരികൊണ്ടും, കടക്കണ്‍ ചലനങള്‍ കൊണ്ടും വശത്താക്കാന്‍ കഴിഞ ആ ഭഗവാനെ പിരിഞിരിക്കാന്‍ ആര്‍ക്കാണിവിടെ കഴിയുക?... ഭൂമിയായ എന്നിലൂടെ ആ ഭഗവാന്‍ നടക്കുമ്പോള്‍ അവന്റെ പാദധൂളികളാല്‍ ഞാന്‍ പവിത്രമായി. ആ പാദസ്പര്‍ശത്തിന്റെ ശീതളിമയില്‍ എന്നിലുതിര്‍ന്ന രോമാഞ്ചത്തില്‍ എഴുന്നുനിന്ന നിബിഢതനുരുഹങളാണ് ഈ വൃക്ഷവൃന്ദങള്‍." 

സൂതന്‍ പറഞു: ഹേ മുനിമാരേ!, കിഴക്കോട്ടൊഴുകുന്ന സരസ്വതീനദിയുടെ തീരത്ത് ഭൂമിയും, ധര്‍മ്മവും കൂടി ഇങനെ ഭഗവാന്റെ മഹിമകള്‍ വാഴ്ത്തിനില്‍ക്കുന്നതിനിടയില്‍ രാജര്‍ഷിയായ പരീക്ഷിത്ത് അവിടെയെത്തി.

ഇങനെ, ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  പതിനാറാമധ്യായം സമാപിച്ചു.

ഓം തത് സത്



2013, ഒക്‌ടോബർ 16, ബുധനാഴ്‌ച

1.15 പാണ്ഡവരുടെ ഭഗവത്പ്രാപ്തി

ഓം

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  അദ്ധ്യായം - 15

.
സൂതന്‍ പറഞു" അല്ലയോ മുനിമാരേ!, ഭഗവാന്‍ ശ്രീകൃഷ്ണന്റെ വിയോഗത്താല്‍ ആകെ വ്യാകുലനായ അര്‍ജ്ജുനന്‍ ജ്യേഷ്ഠന്‍ യുധിഷ്ഠരന്റെ പലതരത്തിലുള്ള സംശയങളും കൂടി കേട്ടുകഴിഞപ്പോള്‍ തീര്‍ത്തും തളര്‍ന്നുപോയി. ആര്‍ത്തനായ അര്‍ജ്ജുനന്റെ വായും ഹൃദയവും വറ്റിവരണ്ടു. തേജസ്സറ്റ ശരീരവുമായി ഭഗവാനെ ഓര്‍ത്തുണ്ടായ സങ്കടത്തില്‍ ജ്യേഷ്ഠനോടൊരുവാക്കുപോലും ഉരിയാടാന്‍ അര്‍ജ്ജുനനു കഴിഞില്ല. വിരഹദുഃഖത്താലുതിര്‍ന്ന കണ്ണുനീര്‍ തുടയ്ക്കുന്തോറും, ഭഗവാനെ ഓര്‍ത്തുള്ളസങ്കട വീണ്ടും വീണ്ടും അര്‍ജ്ജുനന്റെ ഹൃദയത്തില്‍ ആര്‍ത്തിരമ്പി.

മിത്രമായും, സഖാവായും, കൂട്ടുകാരനായും, തേരാളിയായുമൊക്കെ തന്നോടൊപ്പമുണ്ടായിരുന്ന ഭഗവാനെ ഓര്‍ത്തുകൊണ്ട്, കണ്ണീരൊഴുക്കി, ദീഘമായി നിശ്വസിച്ചുകൊണ്ട്, അര്‍ജ്ജുനന്‍ യുധിഷ്ഠിരരോട് പറഞു: "ഹേ മഹാരാജന്‍!, എന്റെ ആത്മമിത്രമായി എന്നോടൊപ്പമുണ്ടായിരുന്ന ഭഗവാന്‍ ഹരി ഇന്ന് എന്നെ വിട്ട് പിരിഞിരിക്കുന്നു. ദേവന്മാരെപോല്ലും അമ്പരിപ്പിച്ചിരുന്ന ആ ശക്തി ഇന്നെനിക്ക് നഷ്ടമായിരിക്കുന്നു. ആരെ കൂടാതെ പ്രപഞ്ചത്തിലെ സകലമാനവസ്തുക്കളും ജഢങളാകുന്നുവോ, ആ ഭഗവാന്‍ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ആ ഭഗവാന്റെ കാരുണ്യം കൊണ്ടാണ്, ധനത്തെ മോഹിച്ച് ദ്രുപദരാജ്യത്തെ സ്വയവരപന്തലില്‍ വന്ന ദുഷ്ടരാജാക്കന്മാരെ തോല്പ്പിച്ച്, മത്സ്യത്തെ അമ്പെയ്തിവീഴ്ത്തി, ദ്രൗപതിയെ പാണിഗ്രഹണം ചെയ്യാന്‍ എനിക്ക് സാധിച്ചത്. ആ ഭഗവാന്റെ കൃപയാല്‍ എനിക്ക് ഇന്ദ്രനെപ്പോലും സുരൗഘത്തോടെ തോല്പ്പിക്കാന്‍ കഴിഞു. തുടര്‍ന്ന് ഞാന്‍ അഗ്നിദേവനെ ഖാണ്ഡവവനം നശിപ്പിക്കാന്‍ സഹായിച്ചു. അവിടെ നിന്നും ഞാന്‍ രക്ഷിച്ചെടുത്ത മയന്‍ പ്രത്യുപകാരമായി നമുക്ക് സുന്ദരമായൊരു സഭയുണ്ടാക്കി തന്നു. അവിടെ രാജസൂയയാഗസമയത്ത് സകലരാജാക്ക്ന്മാരും ഒത്തുകൂടി യാഗം മംഗളകരമാക്കി.

കൃഷ്ണന്റെ അനുഗ്രഹത്താലാണ്, രാജസൂയവേളയില്‍, നമ്മുടെ അനുജന്‍, ആയിരം ആനകളുടെ കരുത്തുള്ള ഭീമസേനന്‍, അനേകം രാജാക്കന്മാരുടെ ആരാധനാപാത്രമായ ജരാസന്ധനെ കൊന്നത്. മഹാഭൈരവന് കുരുതികൊടുക്കാനായി ജരാസന്ധന്‍ കൊണ്ടുവന്ന ആ രാജാക്കന്മാരെ നമുക്കു രക്ഷിക്കാനായതും കാരുണ്യവാനായ ആ ഭഗവാന്റെ അനുഗ്രഹം ഒന്നുകൊണ്ടുമാത്രം. അന്ന് അവര്‍ അങയെ ആദരപൂര്‍‌വ്വം വന്ദിച്ചിരുന്നു.

അധര്‍മ്മിയായ ദുശ്ശാസനന്‍ കാരണം, രാജസൂയവേളയില്‍ ഭംഗിയായി കെട്ടിവച്ചിരുന്ന മുടി ദ്രൗപതിക്ക് അഴിച്ചിടേണ്ടി വന്ന്. അന്ന് അവള്‍ ആ ഭഗവാന്റെ കാല്‍ക്കല്‍ വീണ് കണ്ണീരൊഴുക്കി വിലപിച്ചു. അതിന്റെ ഫലമായി കൗരവരുടെ സകല പത്നിമര്‍ക്കും തങളുടെ മുടിക്കെട്ടുകള്‍ അഴിച്ചിടേണ്ടിവന്നു.

അന്ന് നമ്മുടെ വനവാസകാലത്ത്, ദുര്‍‌വാസാവ് മഹര്‍ഷി തന്റെ പതിനായിരം ശിഷ്യഗണങള്‍ക്കൊപ്പം ദുര്യോധനന്റെ പക്ഷം ചേര്‍ന്ന് നമ്മളെ പരീക്ഷിക്കാനെത്തിയ സമയത്ത്, ഈ ഭഗവാനാണ് നമ്മുടെ ഉച്ചിഷ്ടം ഉണ്ടുകൊണ്ട്, കുളിച്ചുകൊണ്ട്നിന്ന മുനിവൃന്ദങളെ തന്റെ യോഗമായയാല്‍ ഊട്ടി, നമ്മെ അത്യപകടത്തില്‍ നിന്നു രക്ഷിച്ചുകൊണ്ട്, സകലലോകങളേയും സംതൃപ്തമാക്കിയത്. എന്റെ യുദ്ധകൗശലം കണ്ട് വിസ്മയപ്പെട്ട്, മഹാദേവനും പാര്‍‌വ്വതീദേവിയും എന്നില്‍ സം‌പ്രീതരായി അവര്‍ തങളുടെ ആയുധങള്‍ എനിക്ക് തന്നനുഗ്രഹിച്ചു. കൂടാതെ അങ് സ്വര്‍ഗ്ഗലോകത്ത് ദേവേന്ദ്രന്റെ സന്നിധിയില്‍ ഞാന്‍ ഈ ഉടലോടുകൂടി പോകുകയും അവിടെ എനിക്ക് അര്‍ത്ഥാസനം ലഭിക്കുകയും ചെയ്തു. അതും ആ ഭഗവാന്റെ കാരുണ്യമല്ലാതെ എന്താണ്. അന്ന്, ഞാന്‍ സ്വര്‍ഗ്ഗലോകത്ത് അദിതിയായിരുന്ന കാലം, ദേവന്മാരെ ആക്രമിക്കാനെത്തിയ നിവാതകവചന്‍ എന്ന അസുരരാജനെ നിഗ്രഹിക്കാന്‍, ആ ഭഗവാന്റെ കൃപയാല്‍, എന്റെ ഖാണ്ഡീവം കൊണ്ട് എനിക്ക് ദേവഗണങളെ സഹായിക്കാന്‍ കഴിഞു. പക്ഷേ, ഇന്ന് ആ ഭഗവാന്‍ എന്നോടൊപ്പമില്ല.

ആ ഭഗവാനെ തേരാളിയായി എന്റെ രഥത്തിനുമുന്നിലിരുത്തിക്കൊണ്ടാണ് ഞാന്‍ കൗരവസൈന്യമായ കരകാണാത്ത മഹാസമുദ്രത്തെ തകര്‍ത്തുകടന്നതും, ശത്രുക്കളുടെ ശിരസ്സില്‍നിന്നും ഔജ്വല്യവും, മണിമയവുമായ രത്നങള്‍ പതിപ്പിച്ച കിരീടങള്‍ ബലാത്കാരമായി തിരിച്ചു നേടിയെടുത്തതുമൊക്കെ. കൗരവരുടെ സൈന്യം അത്യന്തം ശക്തവും, പര്യാപ്തവുമായിരുന്നു. പക്ഷേ എന്റെ തേര്‍തട്ടിലിരുന്ന് കടക്കണ്ണെയ്ത് ആ ഭഗവാന്‍ ഭീഷ്മര്‍, ദ്രോണര്‍, കര്‍ണ്ണന്‍, ശല്യന്‍ തുടങിയ ശക്തിമാന്മാരായ കൗരവയോദ്ധാക്കളുടെ ആയുസ്സിനേയുയും, മാനസ്സികവികാരങളേയും ഹരിച്ചു. യുദ്ധത്തില്‍ ഭീഷ്മര്‍, ദ്രോണര്‍, കര്‍ണ്ണന്‍, ഭൂരിശ്രവസ്സ്, സുശര്‍മ്മരാജാവ്, ജയദ്രദരാജന്‍, ശല്യര്‍, എന്നുവേണ്ടാ സകലയോദ്ധാക്കളും എന്റെ നേരേ തീവ്രവും, അഗോചരവുമായ അസ്ത്രങള്‍ പ്രയോഗിച്ചു. പക്ഷേ, അസുരന്മാരുടെ നിരവധി വധശ്രമങളിനിന്നും പ്രഹ്ലദമഹാരജന്‍ രക്ഷപെട്ടതുപോലെ, ആ നാരായണന്റെ കാരുണ്യത്താല്‍, ഓരോ ശരങളും എന്നെ സ്പര്‍ശിക്കാതെ കടന്നുപോയി. യുദ്ധത്തിനിടയില്‍ എന്റെ കുതിരകള്‍ക്ക് ദാഹിച്ചപ്പോള്‍, ആ ഭഗവാനെ കണ്ടുണ്ടായ ധൈര്യത്തില്‍, ഞാന്‍ ജലത്തിനായി പോയി. ആ സമയം അവനെന്നെ ശത്രുക്കളുടെ അസ്ത്രങളില്‍നിന്നും കാത്തുരക്ഷിച്ചു. പക്ഷേ അജ്ഞാനിയായ ഞാന്‍, ജ്ഞാനികള്‍ പോലും മോക്ഷത്തിനായി പൂജിക്കുന്ന, ആ ഭഗവാനെ എന്റെ തേരാളിയായി കണ്ടു.

പുഞ്ചിരിയോടെ ആ ഭഗവാന്‍ പറഞിട്ടുള്ള നര്‍മ്മങള്‍ എത്ര ഹൃദ്യമായിരുന്നു!... ഹൃദയം തൊട്ടുണര്‍ത്തുന്ന തരത്തില്‍, പാര്‍ത്ഥാ, അര്‍ജ്ജുനാ, കുരുനന്ദനാ, സഖേ, എന്നൊക്കെ എന്നെ സംബോധന ചെയ്ത എന്റെ മാധവന്റെ വാക്കുകള്‍ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ഊണിലും, ഉറക്കത്തിലും, പ്രവൃത്തിയിലും, ഒരുക്കത്തിലും, ഇരിപ്പിലും, കിടപ്പിലുമൊക്കെ ഞങള്‍ ഒരുമിച്ചായിരുന്നു. - "ഹേ സുഹൃത്തേ, നീ പാരമാര്‍ത്ഥികനാണ്" - എന്നൊക്കെ പറഞ് ആ പരമാത്മാവിനെ ഞാന്‍ ഒരു മനുഷ്യനെയെന്നപോലെ പലതരത്തില്‍ തരം താഴ്ത്തിയിട്ടുണ്ട്. അപ്പോഴെല്ലാം എന്റെ അറിവില്ലായ്മയെ ആ ഭഗവാന്‍ ഒരു നല്ല കൂട്ടുകാരനോടെന്നപോലെ, ഒരു നല്ല അച്ഛന്‍ മകനോടെന്നപോലെ, പൊറുത്ത് മാപ്പാക്കിയുട്ടുണ്ട്.

ഹേ മഹാരാജന്‍!, ഇന്നിതാ എന്റെ സുഹൃത്തും വഴികാട്ടിയുമായിരുന്ന ഭഗവാന്‍ ശ്രീകൃഷ്ണനെ എനിക്ക് നഷ്ടമായിരിക്കുന്നു. ആ നഷ്ടം എന്റെ ഹൃദയത്തെ ശൂന്യമാക്കിയിരിക്കുന്നു. കൃഷ്ണന്‍ എന്നില്‍ നിന്നകന്നതോടെ ഞാന്‍ തോല്‍ക്കാന്‍ തുടങിയിരിക്കുന്നു. കൃഷ്ണന്റെ ഭാര്യമാരുടെ ശരീരത്തെ സം‌രക്ഷിച്ചുകൊണ്ട് വരുന്ന വഴിയില്‍, കുറെ ഗോപന്‍‌മാര്‍ എന്നെ തോല്പ്പിച്ചു. ആ പഴയ ഖാണ്ഡീവവും, ശരങളും, രഥവും, കുതിരകളുമൊക്കെയാണ് ഇപ്പോഴും എന്നോടൊപ്പമുള്ളത്. അന്ന് അതിസമര്‍ത്ഥമായി യുദ്ധം ചെയ്ത അര്‍ജ്ജുനനാണിത്. അന്ന് സകലരും വാനോളം പുകഴ്ത്തിയ പാര്‍ത്ഥന്‍ തന്നെയാണീ ഞാന്‍. പക്ഷേ എന്തിനുപറയാന്‍, സര്‍‌വ്വം ശൂന്യമായിരിക്കുന്നു. ആ ഭഗവാന്‍ എന്നെ വിട്ടുപിരിഞ ക്ഷണത്തില്‍ തന്നെ എല്ലാം, ചാരത്തിലേക്കൊഴിക്കപ്പെടുന്ന നെയ് പോലെ, ഇന്ദ്രജാലത്തില്‍ നിന്നുണ്ടാകുന്ന ധനം പോലെ, അഥവാ പാഴ്നിലത്തില്‍ പാകുന്ന വിത്തുകള്‍ പോലെ അര്‍ത്ഥശൂന്യമായിരിക്കുന്നു. 

ഹേ മഹാരാജന്‍!, അങ് ചോദിച്ചതുകൊണ്ട് ഞാന്‍ പറയാം. ദ്വാരകയിലുണ്ടായിരുന്ന നമ്മുടെ ബന്ധുമിത്രാദികളെല്ലാം ഒരു വിപ്രശാപത്താല്‍ നശിക്കാന്‍ വിധിക്കപ്പെട്ടുകഴിഞിരുന്നു. തത്ഫലമായി അവര്‍ മദ്യത്തിനടിമപ്പെട്ട് മൂഢന്‍‌മാരായി പരസ്പരം കലഹിച്ചും തല്ലിയും, നാലോ അഞ്ചോ പേര്‍ അവശേഷിക്കെ, സകലരും യമപുരം പ്രാപിച്ചിരിക്കുന്നു. ഇതെല്ലാം ആ നാരായണന്റെ ചേഷ്ടിതങളാണ്. ചിലപ്പോള്‍ മനുഷ്യര്‍ പരസ്പരം കൊല്ലുകയും ചാകുകയും ചെയ്യുന്നു. മറ്റുചിലപ്പോള്‍ അവര്‍ അന്യോന്യം രക്ഷിതാക്കളാകുന്നു. ഹേ രാജന്‍!, ജലാശയങളില്‍ വലിയ ജലജീവികള്‍ ചെറിയവയെ വിഴുങുന്നതുപോലെ, ഭഗവത് പ്രേരണയാല്‍ തന്നെ, വലിയവയും, കരുത്തുറ്റവയുമായ യഥുക്കള്‍, ചെറിയവും, ശക്തിയറ്റതുമായ യഥുക്കളെ നശിപ്പിക്കുന്നു. 

ഏത് സ്ഥലത്തിനും കാലത്തിനും അനുയോജ്യമായി, ഹൃദയത്തിലുണ്ടാകുന്ന സകല താപങളും ഇല്ലാതാക്കാന്‍ പാകത്തില്‍ ആ ഗോവിന്ദന്‍ എനിക്കു നല്കിയ ഉപദേശങളില്‍ ഇന്നിതാ ഞാന്‍ അഭയം പ്രാപിക്കുന്നു. 

സൂതന്‍ തുടര്‍ന്നു: അങനെ ഭഗവത് പാദപങ്കജത്തേയും, അത്യന്തം സൗഹൃദഭാവത്തില്‍ ഭഗവാന്‍ അര്‍ജ്ജുനന് ഉപദേശിച്ചിരുന്ന അദ്ധ്യാത്മജ്ഞാനത്തേയും ധ്യാനിച്ചുകൊണ്ട് അര്‍ജ്ജുനന്‍ ഭൗതികനഷ്ടങളെയെല്ലാം മറന്നു ഹൃദയത്തില്‍ ശാന്തിനേടി. നിരന്തരധ്യാനത്തിലൂടെ വാസുദേവനിലുള്ള അര്‍ജ്ജുനന്റെ രതി കൂടി കൂടി വന്നു. അങനെ ആ ജീവന്റെ സകലവ്യഥകളും തീര്‍ന്നു. ഭഗവാനോടൊപ്പമുള്ള കാലത്തെക്കുറിച്ചും, അവന്റെ ലീലകളെക്കുറിച്ചും, അന്ന് യുദ്ധമധ്യത്തില്‍ വച്ച് തനിക്കുപദേശിച്ച അദ്ധ്യാത്മികജ്ഞാനത്തേയും പുനര്‍‌വിചിന്തനം ചെയ്ത് അര്‍ജ്ജുനന്‍ തന്റെ ഹൃദയത്തെ മൂടിമറച്ചിരുന്ന അജ്ഞാനാന്ധകാരത്തെ നീക്കി ചിത്തത്തെ പ്രകാശമാനമാക്കി. ആ അദ്ധ്യാത്മികജ്ഞാനസമ്പത്ത് കൈവശമുണ്ടായിരുന്നതുകൊണ്ട് അര്‍ജ്ജുനന്‍ ദ്വൈതചിന്തയകന്ന് സകലസംശയങളേയും ചീന്തിയെറിഞു. പ്രകൃതിയുടെ സത്വം, രജസ്സ്, തമസ്സ് എന്നിത്യാദി മൂന്ന് ഗുണങള്‍ക്കുമതീതനായി ആ പുണ്യാത്മാവ് ജനനമരണാദികളാകുന്ന ഭൗതികചക്രത്തില്‍ നിന്നും എന്നെന്നേക്കുമായി മുക്തനായി. 

അര്‍ജ്ജുനനില്‍ നിന്നും യഥുവംശത്തിന്റെ പര്യന്തവും, ഭഗവാന്‍ അവതാരലക്‌ഷ്യം പൂര്‍ത്തിയാക്കി സ്വധാമഗമനം ചെയ്ത സത്യവും കേട്ടറിഞ് യുധിഷ്ഠിരന്‍ ഭഗവാനില്‍ ചേരാനുള്ള വഴിയെക്കുറിച്ച് ആലോചിച്ചുതുടങി. അര്‍ജ്ജുനന്റെ സംസാരം കുന്തീദേവിയും മറഞുനിന്നുകേട്ടു. തുടര്‍ന്ന് ഭഗവാനില്‍ അനുസ്യൂതം ഭക്തിചെയ്ത് അവരും സംസൃതിയില്‍ നിന്നു മുക്തിനേടി. 

സര്‍‌വത്രസമഭാവത്തോടുകൂടി, മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന ലാഘവത്തില്‍, അജനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ സ്വേച്ഛയാല്‍ യഥുകുലം മുച്ചൂടും തകര്‍ത്ത് ഭൂമീദേവിയുടെ ഭാരം തീര്‍ത്ത് അവളെ അനുഗ്രഹിച്ചു. എപ്രകാരമാണോ ഒരു ഇന്ദ്രജാലനടന്‍ ഒരു ജീവിയെ മാറ്റി മറ്റൊന്നിനെ സൃഷ്ടിക്കുന്നത്, അപ്രകാരം ഭഗവാന്‍, മത്സ്യം തുടങിയ തന്റെ അവതാരങളെപ്പോലെതന്നെ കൃഷ്ണാവതാരശരീരത്തെയും ത്യജിച്ച് ഭൂഭാരം തീര്‍ത്തു. 

മുനിമാരേ!, ഭഗവാന്‍ മുകുന്ദന്‍ എന്ന് ഈ ഭൂലോകത്തുനിന്നും ഭൗതികമായി അപ്രത്യക്ഷമായോ, അന്നുമുതല്‍ കലി ഇവിടെ സ്ഥാനമേറ്റുകൊണ്ട് അജ്ഞാനികള്‍ക്ക് അമംഗളങളുളവാക്കി തുടങി. പുരത്തിലും, രാഷ്ട്രത്തിലും, എന്തിനുപറയാന്‍ വീടുകള്‍ തോറും, ലോഭം, കള്ളത്തരം, ഉപദ്രവം, ദുര്‍മ്മന്ത്രണം തുടങിയ അധര്‍മ്മങള്‍ പെരുകുന്നത് യുധിഷ്ഠിരന്‍ കണ്ടറിഞു. അദ്ദേഹം തന്റെ ഉത്ഭവസ്ഥാനത്തേക്ക് ചേക്കേറാനുള്ള ഒരുക്കങള്‍ കൂട്ടിത്തുടങി. അദ്ദേഹം തന്നോളം വളര്‍ന്ന്, അതിസമര്‍ത്ഥനായ തന്റെ കൊചുമകന്‍ പരീക്ഷിത്തിനെ രാജ്യഭാരമേല്പ്പിച്ച് പട്ടാഭിഷേഹം നടത്തി. പിന്നീട് അനിരുദ്ധന്റെ പുത്രനായ വജ്രനെ മധുരയില്‍ ശൂരസേനരാജാവായി വാഴിച്ചു. തുടര്‍ന്ന്, യുധിഷ്ഠിരന്‍ സന്ന്യാസജീവിതത്തിനു തുടക്കം കുറിച്ചു. അദ്ദേഹം പട്ടുവസ്ത്രങളും, ആഭരണങളുമൊക്കെ പൂര്‍ണ്ണവിരക്തിയോടുകൂടി  ഉപേക്ഷിച്ചു. തന്റെ വാക്കുകളും, മറ്റിന്ദ്രിയങളും മനസ്സിലേക്ക് അടക്കി. മനസ്സ് പ്രാണലേക്കും, പ്രാണന്‍ ശ്വാസത്തിലേക്കും, ശ്വാസത്തെ ഒടുവില്‍ മരണാവസ്ഥയിലേക്കും എത്തിച്ചു. അങനെ യോഗമാര്‍ഗ്ഗത്തിലൂടെ പഞ്ചഭൂതാത്മകമായ ആ ശരീരം പ്രകൃതിയുടെ ത്രൈഗുണ്യങളിലേക്ക് അര്‍പ്പിക്കപ്പെട്ടതോടെ, ബോധത്തെ അദ്വൈതമായ പരമാത്മതത്വത്തില്‍ ചേര്‍ത്ത് ജീവന്‍‌മുക്തനാക്കാന്‍ യുധിഷ്ഠിരന് കഴിഞു.

അതോടെ യുധിഷ്ഠിരന്റെ രൂപത്തിലും, ഭാവത്തിലും അതിയായ മാറ്റം സംഭവിച്ചു. അദ്ദേഹം കീറിയ തുണിയുടുത്ത്, മുടി അഴിച്ചിട്ട്, നിരാഹാരനായി, സംസാരം നിറുത്തി, ഒരു മൂകനെപ്പോലെയും, ബധിരനെപ്പോലെയും, ആരോടും ഒന്നും മിണ്ടാതെയും, ആരില്‍നിന്നും ഒന്നും കേള്‍ക്കാതെയും അനാഥനായ ഒരു ഭ്രാന്തനെപ്പോലെ ജീവിച്ചു. അദ്ദേഹം, തന്റെ പൂര്‍‌വ്വികന്മാര്‍ ചെയ്തതുപോലെ, വടക്കേദിക്കിലേക്ക് യാത്രയായി. എവിടെയായലും യുധിഷ്ഠിരന്‍ ഹൃദയത്തില്‍ പരമാത്മാവിനെ മാത്രം ധ്യാനിച്ച് ദിനം കഴിച്ചു. 

രാജ്യമെമ്പാടും കലി വന്ന് പരന്നതോടെ പ്രജകളെല്ലാം അധര്‍മ്മികളായി മാറി. ഇതെല്ലാം കണ്ടും കേട്ടും പാണ്ഡവസഹോദരന്മാരെല്ലാം ജ്യേഷ്ഠനായ യുധിഷ്ഠിരന്റെ പാതയെ പിന്തുടര്‍ന്നു. ധര്‍മ്മത്തെ സാക്ഷിയാക്കി ജീവിതം നയിച്ച അവര്‍ക്ക്, വൈകുണ്ഡപാദപത്മമമാണ് പരമമായ ഗതിയെന്നു മനസ്സിലാക്കന്‍ ഒട്ടും തന്നെ അമാന്തിക്കേണ്ടിവന്നില്ല. അതിനാല്‍ അവര്‍ നിരന്തരം ഭഗവത് ധ്യാനനിരതരായി. അങനെ വിഷയവാസനയകന്ന്, നിരന്തരമായ ധ്യാനത്തിലൂടെ അവര്‍ പരമഗതിയെ പ്രാപിച്ചു. ഭൗതികവിഷയങളില്‍ മുങിക്കഴിയുന്നവര്‍ക്ക് അപ്രാപ്യമായ ഈ സ്ഥാനത്തിന്നധിപന്‍ ആ നാരായണനാണ്. 

വിദുരരും ഭഗവാനെ അനുസ്യൂതം ചിന്തിച്ചുകൊണ്ട് തീര്‍ത്ഥാടനത്തിനിടയില്‍ പ്രഭാസതീര്‍ത്ഥത്തിലെത്തി ശരീരമുപേക്ഷിച്ചു വിദേഹമുക്തനായി പിതൃലോകത്തിലെത്തി തന്റെ സ്ഥാനമേറ്റു. തന്റെ പതികള്‍ തന്നെ ഉപേക്ഷിച്ച് പോകുന്നത് ദ്രൗപതി മനസ്സിലാക്കി. അവര്‍ സുഭദ്രയോടൊപ്പം ഏകാന്തഭക്തിയോടെ ഭഗവത്ധ്യാനത്തില്‍ മുഴുകി ആ പരമപദത്തെപ്രാപിച്ചു. 

ഭാഗവതോത്തമന്‍‌മാരായ പാണ്ഡുപുത്രന്മാരുടെ, പവിത്രവും മംഗളകരവുമായ, ഈ പരമാത്മപ്രാപ്തിയെ ഭക്തിയോടെ കേള്‍ക്കുന്നവര്‍ക്ക് ആ ഭഗവാന്‍ സകലസൗഭാഗ്യങളും ഭക്തിയും നല്കിയനുഗ്രഹിക്കുന്നു.

ഇങനെ, ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  പതിനഞ്ചാമധ്യായം സമാപിച്ചു.

ഓം തത് സത്


2013, ഒക്‌ടോബർ 15, ചൊവ്വാഴ്ച

1.14 ഭഗവാന്‍ ശ്രീകൃഷ്ണന്റെ തിരോധാനം

ഓം

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  അദ്ധ്യായം - 14

സൂതന്‍ പറഞു: ഹേ മുനിമാരേ!, അര്‍ജ്ജുനന്‍ കൃഷ്ണനെ കാണാനും, ഭഗവാന്റെ വിചേഷ്ടിതങളെന്തൊക്കെയെന്നറിയാന്‍ വേണ്ടിയും ദ്വാരകയിലേക്ക് പോയി. മാസങള്‍ കഴിഞിട്ടും മടങിയെത്തിയില്ല. മാത്രമല്ല, ഘോരമായ ദുര്‍നിമിത്തങളും ധര്‍മ്മപുത്രന്‍ കണ്ടുതുടങി. കാലത്തിന്റെ ഗതി വളരെ രൗദ്രമായിരിക്കുന്നു. കാലാവസ്ഥകളില്‍ വിവരീതമായ മാറ്റങളും സംഭവിച്ചിരിക്കുന്നു. പ്രജകള്‍ അത്യാഗ്രഹികളും രോഷാകുലരുമായി ഉപജീവനാര്‍ത്ഥം അവര്‍ അധര്‍മ്മത്തിന്റെ പാതകളില്‍ കൂടി സഞ്ചരിക്കാന്‍ തുടങിയിരിക്കുന്നു. കൂട്ടുകാര്‍ തമ്മിലുള്ള വ്യവഹാരങളില്‍ പോലും സ്വാര്‍ത്ഥതയും കളങ്കവും കണ്ടുതുടങി. കുടുംബകാര്യങളില്‍ അച്ചനും അമ്മയും മക്കളും തമ്മില്‍ പരസ്പരം മനസ്സിലാക്കാതെ വ്യത്യസ്ഥ അഭിപ്രായങള്‍ ഉണ്ടാകുന്നു. സുഹൃത്തുക്കള്‍ തമ്മിലും, എന്തിനുപറയാന്‍ വീടുകളില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ പോലും വഴക്കുകള്‍ സംഭവിക്കുന്നു. വന്നുവന്ന് ജനങള്‍ അഹങ്കാരികളും അത്യാഗ്രഹികളും കോപാകുലരുമായി മാറിയിരിക്കുന്നു.

എന്തോ അത്യാപത്തിന്റെ മുന്നോടിയാണീ അരിഷ്ടലക്ഷണങളെന്നു മനസ്സിലാക്കിയ ധര്‍മ്മപുത്രര്‍ ഭീമസേനനോടു പറഞു: "അനുജാ!, ബന്ധുക്കളെ കാണാനും ഭഗവാന്റെ വിശേഷങളെക്കുറിച്ചറിയാനും വേണ്ടി ഞാന്‍ പാര്‍ത്ഥനെ ദ്വാരകയിലേക്കയച്ചിരുന്നു. അനുജന്‍ പോയതില്‍ പിന്നെ ഇപ്പോള്‍ മാസം ഏഴ് തികഞിരിക്കുന്നു. ഇതുവരെ തിരികെയെത്തിയിട്ടുമില്ല. അവര്‍ക്കെന്തു സംഭവിച്ചുവെന്ന് ഊഹിക്കാനും എനിക്ക് കഴിയുന്നില്ല. തന്റെ അവതാരലക്‌ഷ്യം തീര്‍ത്ത്, ദേവര്‍ഷി നാരദര്‍ പറഞതുപോലെ, ഭഗവാന്റെ സ്വധാമഗമനത്തിനുള്ള സമയമായോ എന്നുപോലും ഞാന്‍ സംശയിക്കുന്നു.

ആ ഭഗവാന്റെ അനുഗ്രഹത്താലാണ് നമുക്ക് ഇക്കണ്ട സകല ഐശ്വര്യങളും വന്നുചേര്‍ന്നിരിക്കുന്നത്. രാജ്യം, ഉത്തമരായ ജീവിതപങ്കാളികള്‍, കുലത്തിന്റെ ശ്രേയസ്സ്, നല്ലവരായ പ്രജകള്‍, നന്മ നിറഞ ജീവിതം, ശത്രുക്കള്‍ക്ക് മേല്‍ വിജയം, എന്തൊക്കെ കാരുണ്യവര്‍ഷമാണ് ആ കരുണാമയന്‍ നമുക്കുമേല്‍ ചൊരിഞിരിക്കുന്നത്!... നിങള്‍ നോക്കൂ, സ്വര്‍ഗ്ഗത്തില്‍ നിന്നും, ഭൂമിയില്‍ നിന്നും, ശാരീരികമായും എന്തെല്ലാം അനര്‍ത്ഥങളാണ്, ബുദ്ധിയെപ്പോലും തകിടം മറിച്ചുകൊണ്ട്, നമുക്കുചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത്!... കണ്ണുകളും, തുടകളും, കൈകളും എന്നുവേണ്ടാ, എന്റെ ശരീരത്തിന്റെ ഇടതുവശം മുഴുവനും പിടയ്ക്കുകയാണ്. ഭയത്താല്‍ എന്റെ ഹൃദയം ത്രസിക്കുന്നു. ശരിക്കും ഇത് എന്തോ അശുഭം നമുക്ക് വന്ന് ഭവിക്കാന്‍ പോകുന്നതിന്റെ ലക്ഷണമാണ്.

ഭീമാ!, നോക്കൂ!, നരി തീതുപ്പുന്ന വായുമായി സൂര്യഭഗവാനുനേരെ ഓരിയിടുന്നു. നായ്ക്കള്‍ ഭയമില്ലാതെ എനിക്കുനേരേ കുരച്ചുകൊണ്ടുവരുന്നു.  പശുക്കള്‍ എന്നെ പരിഹസിച്ചുകൊണ്ട് ഇടതുവശത്തുകൂടി കടന്നുപോകുന്നു. കഴുതകളെപ്പോലെയുള്ള താഴ്ന്ന ജാതി ജന്തുക്കള്‍ എനിക്കുചുറ്റും വലം ചെയ്ത് എന്നെ അപമാനിക്കുന്നു. എന്റെ കുതിരകളെ നോക്കൂ, എത്രമാത്രം തളര്‍ന്നിരിക്കുന്നൂ അവ!... നോക്കൂ, ഈ കപോതം ഏതോ മരണവാര്‍ത്തയുമായി വന്നതുപോലെ തോന്നുന്നു. മൂങകളുടേയും കാക്കകളുടേയും കൂക്കിവിളികള്‍ എന്റെ ഹൃദയത്തെ വിറപ്പിക്കുന്നു. ഇവയെല്ലാം കൂടി ഈ പ്രപഞ്ചത്തെ തന്നെ ശൂന്യമാക്കാന്‍ പോകുന്നതുപോലെ എനിക്കനുഭവപ്പെടുനു. ഹേ സഹോദരാ!, അതാ ആകാശത്തില്‍ പുകമൂടുന്നത് നീ കാണുന്നില്ലേ?... നോക്കൂ എങനെയീ ഭൂമി മലകളോടും കൊടുമുടികളോടുമൊപ്പം ഇളകിമറിയുന്നുവെന്ന്!... ഹോ! മേഘമില്ലാതെ ആകാശത്തില്‍ ഇങനെ ഇടിമുഴക്കങളുണ്ടാകുമോ?... അത്യുഗ്രമായി കാറ്റുവീശി പൊടിപറത്തി അന്തരീക്ഷം മുഴുവന്‍ ഇരുട്ടാക്കിയിരിക്കുന്നു. മേഘങള്‍ തീമഴപെയ്യിച്ച് ഭൂമിയില്‍ മുഴുവന്‍ ദുരന്തം സൃഷ്ടിക്കുന്നു.

സൂര്യന്റെ പ്രഭ കുറഞുവരുന്നു. നക്ഷത്രങള്‍ തമ്മില്‍ യുദ്ധം ചെയ്യുന്നതുപോലെ കൂട്ടിയിടിക്കുന്നു. ജീവികളെ നോക്കൂ, വൈകാരികമായി ഇളകിമറിഞ് അന്ധാളിച്ചുനിന്നുകൊണ്ട് അവര്‍ കരയുകയാണ്. നദികളും ഉപനദികളും, കായലും അതുപോലെതന്നെ മനസ്സുമൊക്കെ അത്യന്തം ക്ഷുഭിതമായി ഒഴുകുന്നു. വെണ്ണകൊണ്ട് തീ കൂട്ടാന്‍ കഴിയുന്നില്ല. എന്തത്യാഹിതമാണ് നമുക്ക് സംഭവിക്കാന്‍ പോകുന്നത്?...

പശുകിടാങള്‍ പാല്‍ കുടിക്കുന്നില്ല. തള്ളപശുവാകട്ടെ ചുരത്താന്‍ മടിക്കുകയും ചെയ്യുന്നു. അവ കരയുകയാണ്. ഋഷഭങള്‍ പുല്ല് മേയുന്നില്ല. ദൈവങള്‍ ക്ഷേത്രത്തിനുള്ളിലിരുന്ന് വിയര്‍ത്തുകുളിച്ച് കരയുകയാണ്. അവര്‍ കോവിലില്‍ നിന്നിറങിയോടാന്‍ വെമ്പുന്നു. പട്ടണങളും നഗരങളും ഗ്രാമങളും ഉദ്യാനങളും, ഖനികളും, ആശ്രമങളുമൊക്കെ അവയുടെ ഐശ്വര്യം നഷ്ടപ്പെട്ട നശിക്കുന്നു. എന്തു ദുരന്തമാണോ നമ്മളോടോടിയടുക്കുന്നത്!... എന്തോ അത്യാപത്ത് ഈ ലോകത്തെ കാര്‍ന്നു തിന്നാല്‍ പോകുന്നുവെന്ന് എനിക്ക് തോന്നുകയാണ്. ഈ ഭൂമി ആ ഭഗവാന്റെ അടിമലരാല്‍ പവിത്രമായിരുന്നു ഇത്രനാളും. ഇനി ഇവള്‍ക്ക് ആ സൗഭാഗ്യം നഷ്ടപ്പെടാന്‍ പോകുന്നുവെന്നാണ് ഈ ദുഃശ്ശകുനങള്‍ വിളിച്ചറിയിക്കുന്നത്"

സൂതന്‍ പറഞു: അല്ലയോ ശൗനകാ!, ഇങനെ ഇത്തരം ദുഃര്‍നിമിത്തങളെ ചൊല്ലി ധര്‍മ്മപുത്രര്‍ വിലപിക്കുന്ന സമയത്ത് അര്‍ജ്ജുനന്‍ ദ്വാരകയില്‍ നിന്ന് തിരിച്ചെത്തി.  അര്‍ജ്ജുനന്‍ ധര്‍മ്മപുത്രരെ നമസ്ക്കരിച്ചു. മുമ്പെങും കണ്ടിട്ടില്ലാത്ത ദുഃഖം അര്‍ജ്ജുനനില്‍ യുധിഷ്ഠിരന്‍ കണ്ടു. ആര്‍ത്തനായി തലകുനിച്ച് നില്ക്കുന്ന അര്‍ജ്ജുനന്റെ കണ്ണിലൂടെ കണ്ണുനീര്‍ വാര്‍ന്നൊഴുകി. നാരദര്‍ പറഞിട്ടുള്ള സൂചനകള്‍ ധര്‍മ്മപുത്രര്‍ ഓര്‍ത്തു. വിഷാദഭരിതമായ ഹൃദയത്തോട് നില്ക്കുന്ന അര്‍ജ്ജുനനോട് ജനമധ്യത്തില്‍ വച്ചുതന്നെ കാര്യങള്‍ അന്വേഷിച്ചു. 

മഹാരജാവ് യുധിഷ്ഠിരന്‍ ആകാംശയും ഭീതിയും കലര്‍ന്ന ശബ്ദത്തില്‍ അര്‍ജ്ജുനനോട് തിരക്കി: "പ്രീയസോദരാ!, അവിടെ ദ്വാരകയില്‍ നമ്മുടെ ബന്ധുക്കള്‍ക്കൊക്കെ സുഖം തന്നെയല്ലേ?... മധുവും, ഭോജനും, ദശാര്‍ഹനും, ആര്‍ഹനും, സാത്വതനും, അന്ധകനും, മറ്റുള്ള യഥുവംശജരൊക്കെ സുഖമായിരിക്കുന്നുവോ?... നമ്മുടെ മാതാമഹന്‍ ശൂരസേനന്‍ എങനെ കഴിയുന്നു?... അമ്മാവന്മാരായ വസുദേവര്‍ക്കും, അദ്ദേഹത്തിന്റെ അനുജന്മാര്‍ക്കും ക്ഷേമം തന്നെയല്ലേ?... അമ്മാവി ദേവകി തുടങിയ ഏഴുസഹോദരിമാര്‍ക്കും, അവരുടെ പുത്രന്മാര്‍ക്കും, പുത്രവധുക്കള്‍ക്കും സുഖമാണോ?... ദുഷ്ടനായ കംസന്റെ പിതാവ് ഉഗ്രസേനനും, അദ്ദേഹത്തിന്റെ അനുജന്മാരും ഇന്ന് ജീവിച്ചിരിക്കുന്നുവോ?... ഹൃദീകനും, അദ്ദേഹത്തിന്റെ മകന്‍ കൃതവര്‍മ്മനും, ഭക്തനായ അക്രൂരനും, ജലന്തനും, ഗദനും, സാരണനും, ശത്രുജിത്തിനും മറ്റുമൊക്കെ ക്ഷേമം തന്നെയല്ലേ?... ഭക്തരക്ഷകനായ നമ്മുടെ ബലരാമന്‍ എന്തുപറയുന്നു?... വൃഷ്ണികുലത്തിന്റെ മഹാരഥനായ പ്രദ്യുംനനും, ഭഗവതംശമായ അനിരുദ്ധനും ഒക്കെ എങനെയുണ്ട്?... 

പ്രവരന്മാരായ ഭഗവാന്‍ ശ്രീകൃഷ്ണന്റെ മക്കളുണ്ടല്ലോ അവിടെ. സുഷേണന്‍, ചാരുദേഷ്ണന്‍, ജാംബവതീപുത്രന്‍ സാംബന്‍, ഋഷഭന്‍!... ഇവരൊക്കെ പുത്രന്മാരോടൊപ്പം സുഖമായിരിക്കുന്നുവോ?... ഭഗവാന്റെ സന്തതസഹചാരികളായ ശ്രുതദേവനും, ഉദ്ധവരും, നന്ദനും, സുനന്ദനും, മറ്റുള്ളപുണ്യാത്മാക്കളൊക്കെ എന്തുപറയുന്നു?... ഇവര്‍ക്കെല്ലാം തുണയായി ഭഗാവനും, ബലരാമനും എന്നെന്നും ഇവരോടൊപ്പമുണ്ട്. നമ്മുടെ സൗഹൃദവും, ക്ഷേമവുമൊക്കെ ഇവര്‍ എന്നെന്നും ഓര്‍ക്കാറുണ്ടോ?... ഭക്തരക്ഷകനായ ഭഗവാന്‍ ഗോവിന്ദന്‍ അവിടെ, ദ്വാരകാപുരിയില്‍ ബ്രാഹ്മണോത്തമന്മാരായ തന്റെ ഭക്തരോടൊപ്പം സുഖിച്ചുവാഴുകയാണോ?... 

ഹേ അര്‍ജ്ജുനാ!, ആദിനാരായണനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അനന്തനായ ബലരാമനോടൊപ്പം യാഥവകുലമാകുന്ന സമുദ്രത്തില്‍ സകലലോകത്തിന്റേയും നിത്യമംഗളത്തിനായി കഴിയുകയാണ്. ഈ യാഥവന്മാരെല്ലാം ആ ഭഗവാനോടൊപ്പം ആത്മാനന്ദം നുകര്‍ന്നുകൊണ്ട് മഹാപുരുഷന്മാരെപോലെ കഴിയുന്നു. 

സത്യഭാമയില്‍ തുടങുന്ന പതിനാറായിരം പത്നിമാരുടെ, അത്യുത്തമമായ ഭക്തിപാരവശ്യത്താല്‍, സ്വര്‍ഗ്ഗലോകത്തിന്റെ ഭാരം തീര്‍ത്ത് ഈ നാരിമാരെ വജ്രായുധവല്ലഭനായ ഭഗവാന്‍ രക്ഷിച്ചനുഗ്രഹിച്ചു. അങനെ ആ ഭഗവാന്റെ ഭാര്യാപദമലങ്കരിച്ച് അവര്‍ നിത്യാനന്ദവതികളായി ജീവിക്കുന്നു. യഥുവീരന്മാര്‍ എപ്പോഴും ഭഗവനാല്‍ സംരക്ഷിക്കപ്പെട്ട് നിര്‍ഭയരായി ജീവിക്കുന്നു. അതുകൊണ്ടുതന്നെ, അവര്‍ സ്വര്‍ഗ്ഗത്തില്‍ കൂടി കിട്ടാവുന്നതില്‍ വച്ച് ആത്യുത്തമമായ സുധര്‍മ്മ എന്ന സഭയിലേക്ക് ഭയലേശമില്ലാതെ അതിക്രമിച്ചുകടക്കുന്നു. കാരണം ഭക്തന്മാരായ അവര്‍ക്ക് അത് അര്‍ഹതപെട്ടതത്രേ!...

അല്ലയോ സഹോദരാ!, നിനക്ക് എന്തെങ്കിലും ശാരീരികമായ അസ്വസ്തത വന്നുപെട്ടിട്ടുണ്ടോ?... നീ എന്തേ ഇങനെ തേജസ്സറ്റവനായി കാണപ്പെടുന്നത്?... നിന്നെ ആരെങ്കിലും, അപമാനിക്കുകയോ, അഥവാ ദ്വാരകയിലെ ദീര്‍ഘകാലത്തെ താമസം കൊണ്ട് ആരെങ്കിലും അവജ്ഞയോടെ പെരുമാറുകയോ മറ്റോ ചെയ്തോ?.. അര്‍ജ്ജുനാ, അംഗളകരമായ വാക്കുകളാല്‍ ആരെങ്കിലും നിന്നെ സംബോധനചെയ്തപമാനിക്കുകയോ ചെയ്തിട്ടുണ്ടോ?..., നിന്നോട് സഹായം ചോദിച്ചുവന്നവരാരെങ്കിലും വെറുംകൈയ്യോടെ മടങിയോ?... അതോ നിനക്ക് ആരോടെങ്കിലും സത്യലംഘനം ചെയ്യേണ്ടിവന്നോ?... നീ എപ്പോഴും ബ്രാഹ്മണരുടേയും, കുട്ടികളുടേയും, പശുക്കളുടേയും, സ്ത്രീകളുടേയും, ആതുരരുടേയുമൊക്കെ രക്ഷകനായിരുന്നുവല്ലോ, പിന്നെന്തേ നിനക്കതിനു കഴിഞില്ല. 

ഇനി അസ്വീകാര്യമല്ലാത്ത ഏതെങ്കിലും സ്ത്രീകള്‍ നിന്നെ സമീപിക്കാനിടയായോ?... അതോ, സ്വീകാര്യമായ ഏതെങ്കിലും അബലകളോട് നിനക്ക് അനുചിതമായി ഇടപെടേണ്ടിവന്നോ?.  എന്തേ നിന്റെ ശിരസ്സ് ഈവിധം താഴ്ന്നിരിക്കുന്നു?... മാര്‍ഗ്ഗമധ്യേ നിന്നേക്കാള്‍ ശക്തിമാനോ, സമനോ ആയ ഏതെങ്കിലും എതിരാളികളോട് നിനക്ക് തോല്ക്കേണ്ടിവന്നോ?... വൃദ്ധരോടോ ബാലന്മാരോടോ, ക്ഷമിക്കാന്‍ കഴിയാത്തതരത്തില്‍ എന്തെങ്കിലും തെറ്റ് നിന്റെ ഭാഗത്ത് നിന്നുണ്ടായോ?... അവരെ ഊണിനു കൂടെ കൂട്ടാതെ നീ ഒറ്റയ്ക്ക് ആഹാരം കഴിച്ചോ?...

ഹേ അര്‍ജ്ജുനാ!, ഇതൊന്നുമല്ല കാരണമെങ്കില്‍, പിന്നെ ഞാന്‍ സംശയിക്കുന്നു, നിന്റെ ആത്മബന്ധുവായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ നിനക്ക് എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടിട്ടുണ്ടായിരിക്കണം. അതല്ലെങ്കില്‍ പിന്നെ നീ ഇങനെ ദുഃഖിക്കില്ല കുഞേ!.

ഇങനെ, ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  പതിനാലാമധ്യായം സമാപിച്ചു.

ഓം തത് സത്







2013, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

1.13 വിദുരന്റെ വരവും, ധൃതരാഷ്ട്രരുടെ ദേഹത്യാഗവും.

ഓം
ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  അദ്ധ്യായം - 13

സൂതന്‍ പറഞു: അങനെയിരിക്കെ, ഒരിക്കല്‍ വിദുരന്‍ ഒരു തീര്‍ത്താടനത്തിനിടയില്‍ മൈത്രേയമുനിയെ കാണാന്‍ ഇടയായി. അദ്ദേഹം മൈത്രേയമുനിയില്‍ നിന്നും ജീവന്റെ പരമമായ ഗതിയെ പറ്റിയുള്ള ആത്മവിദ്യ പഠിച്ച്.  അദ്ധ്യാത്മികവിദ്യയില്‍ തനിക്കുണ്ടായിരുന്ന സംശയങളെല്ലാം മൈത്രേയമുനിയില്‍ നിന്നറിഞതോടെ വിദുരരില്‍ മുകുന്ദനോടുള്ള ഭക്തി കൂടുതല്‍ ദൃഡമായി.അതില്‍ സംതൃപ്തിപൂണ്‍ട് വിദുരര്‍ ഹസ്തിനപുരത്തിലെത്തി.വിദുരന്റെ തിരിച്ചുവരവില്‍ ധര്‍മ്മപുത്രരും, അനുജന്മാരും, ധൃതരാഷ്ട്രരും, സാത്യകിയും, സഞ്ചയനും, കൃപാചാര്യരും, കുന്തിയും, ഗാന്ധാരിയും, ദ്രൗപതിയും, സുഭദ്രയും, ഉത്തരയും, കൃപിയും, എന്നുവേണ്ടാ കൊട്ടാരത്തിലുണ്ടായിരുന്ന സകലമായ ബന്ധുമിത്രാദികളും അത്യന്തം സന്തോഷിച്ചു. ദേഹത്തെ വിട്ടുപിരിഞ ജീവന്‍ വീണ്ടും ആ ദേഹത്തിലേക്ക് വന്നുചേരുന്നതുപോലെ അവര്‍ ഉന്മേഷഭരിതരായി. ആകാംശയോടെ അവര്‍ വിദുരരുടെ അടുത്തേക്ക് പാഞെത്തി. ധര്‍മ്മപുത്രന്‍ ഗാഡമായി ആലിംഗനം ചെയ്തുകൊണ്ട് അദ്ദേഹത്തെ കൊട്ടാരത്തിനുള്ളിലേക്ക് ആനയിച്ചു. ഹൃദയം നിറഞൊഴുകിയ സ്നേഹവായ്പ്പില്‍ അവരെല്ലാം വിദുരരെ ആകാശയോടെ കണ്‍കുളിര്‍ക്കെ നോക്കിനിന്നു. യുധിഷ്ഠിരന്‍ വിദുരര്‍ക്ക് ഇരിപ്പിടമൊരുക്കി. വിദുരര്‍ ഭക്ഷണം കഴിച്ച് വിശ്രമിച്ചതിനുശേഷം തനിക്കായി ഒരുക്കിയ സുഖാസനത്തില്‍ വന്നിരുന്നു. യുധിഷ്ഠിരന്‍ അദ്ദേഹത്തിന്റെ വിശേഷങള്‍ ആരാഞു. ബന്ധുമിത്രാദികളെല്ലാം വിദുരരുടെ മറുപടിയ്ക്കായി കാതോര്‍ത്തിരുന്നു.

യുധിഷ്ഠിരന്‍ പറഞു: "അല്ലയോ വല്യച്ചാ!, അങേയ്ക്ക് സുഖമാണോ? അങ് എവിടെയായിരുന്ന് ഇത്രനാളും?... എന്തെല്ലാം ആപത്തുകളില്‍ നിന്ന് അങ് ഞങളെ രക്ഷിച്ചിരിക്കുന്നു!... അമ്മയോടൊപ്പം ചേര്‍ന്ന് ഞങളുടെ പക്ഷത്ത് നിന്നുകൊണ്ട് വിഷബാധയില്‍ നിന്നും അഗ്നിബാധയില്‍ നിന്നുമൊക്കെ അങ് ഞങളെ രക്ഷിച്ചിട്ടുണ്ട്. അതെല്ലാം അങിന്നോര്‍മ്മിക്കുന്നുണ്ടോ?... ഇത്രനാളും അങ് എങനെയായിരുന്നു ഉപജീവനം നയിച്ചിരുന്നത്?... ഏതെല്ലാം പുണ്യസ്ഥലങളാണ് അങ് തീര്‍ത്ഥാടനം ചെയ്തത്?.. വിഭോ!, അങയെപോലുള്ള മഹാത്മാക്കളാണ് ഏത് തീര്‍ത്ഥത്തേയും പവിത്രമാക്കുന്നത്. ഭഗവാനെ എന്നെന്നും ഹൃദയത്തില്‍ വച്ചുകൊണ്ട് നടക്കുന്ന അങയെപ്പോലുള്ള ഭക്തന്മാരുടെ സാന്നിധ്യം തന്നെ സകല സ്ഥലങളേയും പുണ്യതീര്‍ത്ഥങളാക്കി മാറ്റുന്നു. കൃഷ്ണന്റെ ഉറ്റവര്‍ താമസിക്കുന്ന ദ്വാരകയില്‍ അങ് പോയിരുന്നോ?.. അവിടെ യാഥവന്മാര്‍ക്കൊക്കെ ക്ഷേമം തന്നെയല്ലേ?.."

സൂതന്‍ പറഞു: യുധിഷ്ഠിരന്റെ ചോദ്യങള്‍ക്ക് ഒന്നിനുപുറകെ ഒന്നായി വിദുരര്‍ മറുപടി പറഞു. പക്ഷേ ഒന്നൊഴിച്ചു.... യഥവരുടെ കുലക്ഷയം മാത്രം വിദുരര്‍ അവരെ അറിയിച്ചില്ല. പാണ്ഡവന്മാരുടെ ദുഃഖം കാണാന്‍ വിദുരര്‍ക്ക് ശക്തിയുണ്ടായിരുന്നില്ല. ആയതിനാല്‍ അപ്രിയവും, പാണ്ഡവന്മാര്‍ക്ക് താങാന്‍ കഴിയാത്തതുമായ ആ വാര്‍ത്ത മനഃപൂര്‍‌വ്വം വിദുരര്‍ അവരില്‍ നിന്നു മറച്ചുവച്ചു. വിദുരരെ ദേവതുല്യം പാണ്ഡവര്‍ ആദരിച്ചു. തന്റെ ജ്യേഷ്ഠനായ ധൃതരാഷ്ട്രരുടെ മനോവ്യഥ അല്പ്പമൊന്ന് കുറയ്ക്കുന്നതിനും, മറ്റുള്ളവരുടെ സന്തോഷത്തിനും വേണ്ടി വിദുരന്‍ അല്പ്പകാലം ഹസ്തിനപുരത്തില്‍ താമസിച്ചു. യമരാജാവിന്റെ സ്ഥാനം അലങ്കരിച്ചിരുന്ന വിദുരര്‍ക്ക് മണ്ഡൂകമഹര്‍ഷിയുടെ ശാപത്താല്‍ നൂറ് വര്‍ഷക്കാലം ശൂദ്രനായി ജീവിക്കേണ്ടിവന്നു. അക്കാലമത്രയും ആര്യമനായിരുന്നു ആ സ്ഥാനത്ത് തുടര്‍ന്നത് പാപികളെ ദണ്ഡിച്ചിരുന്നത്.

രാജ്യം വീണ്ടെടുത്തതിനുശേഷം, തന്റെ വംശത്തെ നിലനിറുത്താല്‍ ശക്തനായ ഒരു പൗത്രനും ഉണ്ടായ സന്തോഷത്തോടുകൂടി യുധിഷ്ഠിരന്‍ ശ്രേഷ്ഠരായ സഹോദരങളോടൊപ്പം സര്‍‌വ്വൈശ്വര്യങളോടെ തന്റെ രാജ്യം ഭരിച്ചു. വീടും, അതിനോടു ചുറ്റപ്പെട്ട ചിന്തകളിലും പ്രമത്തനായി അതില്‍ ബദ്ധരായി ജീവിതം നയിക്കുന്നവര്‍ക്ക് അങേയറ്റം ദുസ്തരമായ കാലചക്രം തങളുടെ ജീവിതത്തിന്റെ യഥാര്‍ത്ഥ സത്യത്തെ അറിയാതെ നഷ്ടമാകുന്നു. വിദുരര്‍ ഈ സത്യത്തെ അറിയുന്നവനാണ്. ധൃതരാഷ്ട്രരുടെ ഇപ്പോഴത്തെ അവസ്ഥയില്‍ വിദുരര്‍ വളരെ ദുഃഖിതനായിരുന്നു. ഈ ദുസ്ഥിതിയില്‍ നിന്നും അദ്ദേഹത്തെ എങനെയെങ്കിലും രക്ഷിക്കണമെന്ന് വിദുരര്‍ക്ക് തോന്നി.

വിദുരര്‍ ധൃതരാഷ്ട്രരോട് പറഞു: "ഹേ രാജന്‍!, മരണസമയം അടുത്തുവരുന്നത് അങ് കാണുന്നില്ലേ?.. അല്പ്പനേരം പോലും പാഴാക്കാതെ ശീഘ്രം എഴുന്നേല്‍ക്കുക. കാലത്തെ അതിജീവിക്കാന്‍ ഈ പ്രപഞ്ചത്തില്‍ ഒരു ശക്തിക്കും സാധ്യമല്ല. കാരണം ആ ഈശ്വരനാണ് കാലത്തിന്റെ രൂപത്തില്‍ സകലഭൂതങളോടും നിമിഷംതോറും അടുത്ത്കൊണ്ടിരിക്കുന്നത്. അവനുമുന്നില്‍ ഒരുവന് ഏറ്റവും പ്രീയപ്പെട്ട തന്റെ പ്രാണന്‍ പോലും അര്‍പ്പിക്കേണ്ടിവരുന്നു. പിന്നെയാണോ ഈ പുത്രമിത്രധാരധാനാദികളൊക്കെ!.. ഹേ രാജന്‍!, അങയുടെ അച്ചനും, സഹോദരങളും, സുഹൃത്തുക്കളും, പുത്രന്മാരുമെല്ലാം അങേയ്ക്ക് നഷ്ടമായി... സ്വന്തം ജീവിതത്തിന്റേയും വലിയൊരു ഭാഗം അങിപ്പോള്‍ ജീവിച്ചുതീര്‍ത്തു... ശരീരത്തെ ജരാനരകള്‍ ബാധിച്ചുകശിഞു... അങിന്ന് ജീവിക്കുന്നതുപോലെ മറ്റാരുടേയോ ഗൃഹത്തിലാണ്... പണ്ടേതന്നെ അങ് അന്ധനാണ്... ഇപ്പോഴിതാ അങേയ്ക്ക് ചെവിയും കേള്‍ക്കാന്‍ കഴിയുന്നില്ല... ബുദ്ധിയും ഓര്‍മ്മയും നശിച്ചുകഴിഞിരിക്കുന്നു... പല്ലുകള്‍ അടര്‍ന്നുപോയി... ജഠരാഗ്നി കുറഞു... ദിവസം മുഴുവനും അങ് ചുമച്ചും കഫം തുപ്പിയും ജീവിക്കുന്നു.

അഹോ കഷ്ടം!... എത്ര കരുത്തുറ്റതാണീ ജന്തുക്കളുടെ ജീവിക്കാനുള്ള ആശ!... ഭീമസേനന്‍ തരുന്ന അപവര്‍ജ്ജിതമായ പിണ്ഡവും കഴിച്ചുകൊണ്ട്, ഗൃഹപാലനായ ഒരു നായയെപ്പോലെയാണ് അങിവിടെ കഴിയുന്നത്. തീവച്ചും, വിഷം കൊടുത്തും അങ് കൊല്ലാം ശ്രമിച്ചവരാണ് ഇവരെല്ലാം. ഈ കുടുംബത്തിലെ ഒരു ഭാര്യയെ അങ് അപമാനിച്ചവനാണ്. ഇവരുടെ രാജ്യവും, ധനവുമൊക്കെ അങ് ഒരുകാലത്ത് പിടിച്ചടക്കിവച്ചിരുന്ന ആളാണ്. ഇവരാല്‍ കിട്ടുന്ന അന്നവും ഭക്ഷിച്ചുകൊണ്ട് ഇങനെ നാണം കെട്ട ഒരു ജീവിതം അങേയ്ക്കിനി ആവശ്യമുണ്ടോ?... ഒരിക്കലും മരിക്കാനാഗ്രഹിക്കാത്ത ഒരു കൃപണനെപ്പോലെ ജീവിക്കാന്‍ ശ്രമിച്ചാലും, ഈ ശരീരം ഒരു പഴംതുണിപോലെ ദ്രവിച്ച് ഒരു കാലത്ത് പൂര്‍ണ്ണമായും നശിച്ചുപോകും.  

ആരാണോ സ്വാര്‍ത്ഥതയൊഴിഞ് വിരക്തനായി ഏതെങ്കിലും  അവിജ്ഞാത സ്ഥലത്ത് പോയി ഈ ഭൗതികശരീരത്തെ ഉപയോഗശൂന്യമാകുമ്പോള്‍ ഉപേക്ഷിക്കുന്നത്, അവനാണ് ധീരന്‍. യാതൊരുവനാണോ സ്വവിചിന്തനം കൊണ്ടോ, പരപ്രേരണയാലോ, ജഗത്തിന്റെ മിഥ്യാത്വത്തെക്കുറിച്ച് ബോധവാനായി സകലതും തന്റെ ഉള്ളില് തന്നെയിരിക്കുന്ന ഭഗവാനില്‍ അര്‍പ്പിക്കുന്നത്, അവനാണ് ഉത്തമനായ മനുഷ്യന്‍. മനുഷ്യനിലെ നന്മകളെ ഇല്ലാതാക്കുന്ന ആ കലികാലം വരാറായി. അതുകൊണ്ട്, അല്ലയോ ജ്യേഷ്ഠാ!, ബന്ധുക്കളൊന്നുമറിയാതെ പെട്ടെന്ന് ഉത്തരദിശയിലേക്ക് പോയ്ക്കൊള്ളുക."  

സൂതന്‍ പറഞു: അങെനെ വിദുരരുടെ ഉപദേശം ചെവിക്കൊണ്ട് ഹൃദയത്തില്‍ പ്രജ്ഞയുണര്‍ന്ന് ധൃതരാഷ്ട്രര്‍ കുടുംബത്തോടുള്ള സ്നേഹപാശം എന്നെന്നേക്കുമായി പൊട്ടിച്ചെറിഞ് വീടും കൂടുമുപേക്ഷിച്ച് മോക്ഷപദത്തെ ലക്‌ഷ്യമാക്കി പുറപ്പെട്ടു. തന്റെ പ്രിയഭര്‍ത്താവ് ഹിമാലയത്തിലേക്ക് പുറപ്പെടാന്‍ പോകുന്ന വിവരമറിഞ്, പതിവൃതയായ ഗാന്ധാരി സന്ന്യാസാശ്രമത്തിന്റെ പ്രതീകമായ ന്യസ്തദണ്ഡം കൈയ്യിലെടുത്തുകൊണ്ട് ധൃതരാഷ്ട്രരോടൊപ്പം യാത്രതിരിച്ചു.   പൂജയും പ്രാര്‍ത്ഥനയും ദാനകര്‍മ്മങളും കഴിച്ച് മൂത്തവരെ വണങാനെത്തിയ ധര്‍മ്മപുത്രര്‍, ധൃതരാഷ്ട്രരേയും, ഗാന്ധാരിയേയും, കൊട്ടാരത്തിലാകമാനം അന്വേഷിച്ചു. കാണാഞപ്പോള്‍, മൂകനും, ബധിരനുമായ തന്റെ വല്യച്ചന്‍ എവിടെയെന്ന് യുധിഷ്ഠിരന്‍ സഞ്ചയനോട് തീരക്കി. 

"ഹേ സഞ്ചയാ!, എവിടെയാണ് എന്നെ ഏറെ സ്നേഹിക്കുന്ന വിദുരര്‍?... എവിടെ പുത്രദുഃഖത്താല്‍ നീറുന്ന എന്റെ ഗാന്ധാരിയമ്മ?... സകലബന്ധുക്കളും നഷ്ടപ്പെട്ട എന്റെ വല്യച്ചന്‍ എവിടെ?... ഭാഗ്യദോഷിയായ എന്റെ പ്രവൃത്തിയില്‍ തകര്‍ന്ന മനസ്സുമായി അദ്ദേഹം പത്നീസമേതം ഗംഗയില്‍ പോയി മുങിക്കാണുമോ?... പണ്ട്, അച്ചന്‍ ഞങള്‍ക്ക് നഷ്ടമായപ്പോള്‍ കുഞുങളായിരുന്ന ഞങളെ ഈ വല്യച്ചനാണ് സം‌രക്ഷിച്ചിരുന്നത്. അഹോ കഷ്ടം!... അവരെവിടെ പോയി?..."  

സൂതന്‍ പറഞു: സദാ വലംകൈയ്യായിരുന്ന താന്‍ പോലുമറിയാതെ വീടുവിട്ടിറങിപ്പോയ ധൃതരാഷ്ട്രരോടുള്ള സ്നേഹവും, കരുണയും മനസ്സില്‍ കൊടുമ്പിരിക്കൊള്ളുന്ന അവസ്ഥയിലല്‍ യുധിഷ്ഠിരന്റെ ചോദ്യത്തിനു മറുപടി പറയാനന്‍ സഞ്ചയന് ശക്തിയുണ്ടായിരുന്നില്ല. ആദ്യം അയാളള്‍ കൈകള്‍ കൊണ്ട് മുഖത്തുകൂടിയൊഴുകിയ കണ്ണുനീര്‍ തുടച്ചു. മനസ്സിനെ ബുദ്ധികൊണ്ട് പരിപാകപ്പെടുത്തി, തന്റെ എല്ലാമെല്ലാമായ സ്വാമിയുടെ പാദങളില്‍ മനസ്സാ സ്മരിച്ചുകൊണ്ട് യുധിഷ്ഠിരനോട് പറഞു.   "അല്ലയോ മഹാരാജന്‍!, ആ മഹാത്മാക്കള്‍ എന്നെയും ചതിച്ചിരിക്കുന്നു. അവരെന്ത് നിനച്ചെന്നോ.. എങോട്ട് പോയെന്നോ എനിക്കറിയില്ല."

സൂതന്‍പറഞു: പെട്ടെന്ന് നാരദമുനി അവിടെ പ്രത്യക്ഷനായി. യുധിഷ്ഠിരനും അനുജന്മാരും ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് മുനിയെ നമസ്ക്കരിച്ചു. മനസ്സ് നിറഞൊഴുകിയ സങ്കടത്തോടെ യുധിഷ്ഠിരന്‍ പറഞു: "ദേവര്‍ഷേ!, എന്റെ വല്യച്ഛന്മാരെവിടെന്നെന്നിക്കറിയില്ല. പുത്രദുഃഖത്താല്‍ മനം നൊന്തു ഗാന്ധാരിയമ്മ ഞങളെവിട്ട് ഇവിടെനിന്നെങോ പോയിരിക്കുന്നു. അങ് അനന്തസാഗരത്തില്‍ നാവികനെന്നപോലെ അജ്ഞര്‍ക്ക് വഴികാട്ടുവാന്‍ കെല്പ്പുള്ളവനാണ്. ഞങളെ ഈ ദുഃഖത്തില്‍ നിന്നും വേഗം കരയ്ക്കണച്ചാലും."

ദേവര്‍ഷി നാരദര്‍ കാരുണ്യം വഴിയുന്ന സ്വരത്തില്‍ അവരോട് പറഞു. "ഹേ രാജന്‍!, സകലതും ആ ജഗദീശ്വരന്റെ അധീനതയില്ലണ്. അവന്റെ ഭക്തരെ അവന്‍ തന്നെ വേണ്ടവിധം രക്ഷിച്ചുകൊള്ളും. അങ് ഈ സമയം ആരെയും ഓര്‍ത്ത് ദുഃഖിക്കേണ്ടതില്ല. സകലഭൂതങളേയും കൂട്ടിചേര്‍ക്കുന്നതും തമ്മില്‍ പിരിക്കുന്നതും ആ ഭഗവാന്‍ തന്നെ. മൂക്കുകയറിട്ട ഒരു പശു എപ്രകാരം നിയന്ത്രിതമാണോ, അപ്രകാരം തന്നെ നിയമക്കുരുക്കുകളാലും, നാമരൂപങളാലും സകലഭൂതങളും ബദ്ധപ്പെട്ടിരിക്കുന്നു. ഒരു കളിക്കാരന്‍ തന്റെ കളിക്കോപ്പുകള്‍ സ്വന്തം ഇച്ഛാനുസരണം യോജിപ്പിക്കുകയും വിയോജിപ്പിക്കുകയും ചെയ്യുന്നതുപോലെ, ഈശ്വരന്‍ സ്വേച്ഛയാ മനുഷ്യരെ കൂട്ടിയിണക്കുകയും വേര്‍തിരിക്കുമയും ചെയ്യുന്നു. 

ഒരുവന്‍ താന്‍ പ്രകൃതിയാണെന്ന് വിശ്വസിച്ചാലും, പുരുഷനാണെന്ന് വിശ്വസിച്ചാലും, അതല്ല, ഇനി ഇവ രണ്ടും ചേര്‍ന്ന പ്രതിഭാസമാണെന്ന് വിശ്വസിച്ചാലും, മറിച്ച് ഇനി അങനെയല്ല എന്ന് കരുതിയാലും, ദുഃഖം എന്നത് മായയാലുണ്ടാകുന്ന ഒരു ഭ്രമം മാത്രമാണ്. അതുകൊണ്ട് അജ്ഞാനജമായ ഈ മനോവൈക്ലവ്യം അങ് ഉപേക്ഷിക്കുക. താങ്കള്‍ ഒരുപക്ഷേ കരുതുന്നുണ്ടാകും, അനാഥരായ അവര്‍ താങ്കളെ കൂടാതെ എങനെ ജീവിക്കുമെന്ന്. പഞ്ചഭൂതാത്മകമായ ഈ ശരീരം കാലത്താലും, കര്‍മ്മത്താലും, പ്രകൃതിയുടെ സത്വം, രജസ്സ്, തമസ്സ് എന്നീ മൂന്ന് ഗുണങളാലും എന്നെന്നും അടിപ്പെട്ടുതന്നെ നില്ക്കുന്നു. ആ കാലസര്‍പ്പത്തിന്റെ വക്ത്രത്തിലകപ്പെട്ട ഒരുവന് മറ്റൊരാളെ ഏതുവിധം രക്ഷിക്കാനാകും. കൈയ്യില്ലാത്തതിനെ കൈയ്യുള്ളവ ഭക്ഷിക്കുന്നതും, കാലില്ലാത്തതിനെ നാല്‍ക്കാലികള്‍ തിന്നുന്നതും, പ്രകൃതിയുടെ നിയമമാണ്. ആ നിയമമനുസരിച്ച്, ശക്തിഹീനമായ സകലതും ശക്തമായതിന് ഉപജീവനത്തിനുള്ള മാര്‍ഗ്ഗമായി മാറുന്നു. 

അല്ലയോ മഹാരാജന്‍!, ആ ഭഗവാന്‍ മാത്രമാണ് സകലഭൂതങളിലും അകവും പുറവും നിറഞ് നിലകൊള്ളുന്നത്. അതുകൊണ്ട്, അങ് ആ ഈശ്വരനില്‍ മാത്രം അഭയം തേടുക. കാലരൂപനായ ആ ജഗദീശ്വരനാണ് ഭഗവാന്‍ ശ്രീകൃഷ്ണന്റെ രൂപത്തില്‍ അധര്‍മ്മികളെ ഇല്ലാതാക്കാന്‍ ഇവിടെ അവതീര്‍ണ്ണനായിരിക്കുന്നത്. അവനാല്‍ ചെയ്യേണ്ടതൊക്കെ ആ നാരായണന്‍ ചെയ്തുതീര്‍ത്ത് ഇനി മറ്റെന്തിനോ വേണ്ടി കാത്തിരിക്കുന്നു. അതുവരെ നിങളും അവന്റെ പുനരവതാരത്തിനുവേണ്ടി കാത്തിരിക്കുക.

ഹേ രാജന്‍!, അങ് ഹിമാലയത്തിന് തെക്കുവശം മഹാത്മാക്കളായ ഋഷീശ്വരന്മാരുടെ ആശ്രമങളുണ്ട്. ധൃതരാഷ്ട്രരും, ഗാന്ധാരിയും വിദുരരോടൊപ്പം അവിടേയ്ക്ക് പോയിരിക്കുകയാണ്. അവിടെയാണ് സപ്തസ്രോതം എന്ന പുണ്യസ്ഥലം. അവിടെ ഗംഗാദേവി ഏഴായി പിരിഞ്, സപ്തഋഷികളുടെ ആത്മസംതൃപ്തിക്കുവേണ്ടി ഏഴായിയൊഴുകുന്നു. ആ സപ്തസ്രോതത്തിന്റെ തീര്‍ത്ത് താമസിച്ചുകൊണ്ട്, ധൃതരാഷ്ട്രര്‍, ദിവസവും ത്രിസന്ധ്യകളിലും സ്നാനം ചെയ്ത് ശുദ്ധനായി ഇപ്പോള്‍ അഷ്ടാംഗയോഗം അഭ്യസിക്കുകയാണ്. തീയില്‍ അഗ്നിഹോത്രാദി യാഗങള്‍ ചെയ്തും, മനസ്സിനെ വിഷയങളില്‍ നിന്ന് പിന്‍‌തിരിപ്പിച്ചും, അദ്ദേഹം ആത്മസാക്ഷാത്കാരം നേടാനുള്ള ഒരുക്കത്തിലാണ്. പ്രാണായാമപ്രത്യാഹാര ഉപാസനകളിലൂടെ അദ്ദേഹം ഇന്ദ്രിയങളെ സം‌യമനം ചെയ്ത് ചിത്തത്തെ ശുദ്ധമാക്കി അത് ഭഗവാന്‍ ഹരിയുടെ പാദാരവിന്ദത്തിലുറപ്പിക്കും. കുടത്തിലെ ആകാശം കുടം പൊട്ടിവീഴുമ്പോള്‍ അനന്തമായ മഹാകാശത്തില്‍ ലയിക്കുന്നു. അതുപോലെ, അദ്ധ്യാത്മജ്ഞാനം നേടി ചിത്തം ശുദ്ധമാകുമ്പോള്‍ ജീവന്‍ ബ്രഹ്മത്തില്‍ ലയിക്കുന്നു. ഇങനെ പ്രകൃതിയുടെ മായാഗുണങളില്‍ നിന്നൊക്കെ അകന്ന് ഭൗതികകര്‍മ്മങളെല്ലാം ഉപേക്ഷിച്ച്, ഇന്ദ്രിയങളോരോന്നും വിഷയങളില്‍ നിന്നും പൂര്‍ണ്ണമായി പിന്തിരിപ്പിച്ച്, മനസ്സിനെ ഇളക്കമറ്റ അവസ്ഥയില്‍ നിറുത്തി, ധ്യാനപദത്തിലെ സകലതടസ്സങളും നീക്കണം.

അല്ലയോ രാജന്‍!, ഇന്നേക്ക് അഞ്ചാം നാള്‍ ധൃതരാഷ്ട്രര്‍ തന്റെ ഭൗതികശരീരം ഉപേക്ഷിക്കും. അദ്ദേഹത്തിന്റെ ശരീരം തന്റെ പുല്‍മേഞ മാടത്തോടൊപ്പം യോഗാഗ്നിയില്‍ എരിയുന്ന കാഴ്ച വെളിയിലിരുന്ന് കാണുന്ന വേളയില്‍ തന്നെ പതിവ്രതയായ ഗാന്ധാരി തികഞ ഭര്‍ത്തൃസ്നേഹത്തോടെ അതേ അഗ്നിയില്‍ തന്നെ പ്രവേശിക്കും. ഹേ രാജന്‍!, ധൃതരാഷ്ട്രരുടെ ദേഹത്യാഗത്തിന് സാക്‌ഷ്യം വഹിച്ചുകൊണ്ട് വിദുരര്‍ കടുത്ത ദുഃഖത്തോടും, എന്നാല്‍ അത്യന്തം അദ്ധ്യാത്മികാനന്ദാനുഭൂതിയില്‍ വീണ്ടും തീര്‍ത്ഥാടനത്തിനായി അവിടെ നിന്ന് നടന്നകലും."

സൂതന്‍ പറഞു: ധര്‍മ്മപുത്രരെ ഇത്രയും പറഞറിയിച്ചുകൊണ്ട് നാരദര്‍ തന്റെ വീണയുമായി ഭഗവത് നാമം ഉരുവിട്ടുകൊണ്ട് സ്വര്‍ഗ്ഗലോകത്തിലേക്കുയര്‍ന്നു. ദേവര്‍ഷിയുടെ വാക്കുകള്‍ ഹൃദത്തിലുളവാക്കിയ ആത്മാനന്ദത്തില്‍ ദുഃഖമകന്ന് യുധിഷ്ഠിരന്‍ ശാന്തനായി.

ഇങനെ, ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  പതിമൂന്നാം അധ്യായം സമാപിച്ചു. 

ഓം തത് സത്






2013, ഒക്‌ടോബർ 8, ചൊവ്വാഴ്ച

1.12 പരീക്ഷിത്തിന്റെ ജനനം

ഓം

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  അദ്ധ്യായം - 12

ശൗനകന്‍ ചോദിച്ചു: അല്ലയോ മുനേ, അങ് പറഞു, അശ്വത്ഥാമാവയച്ച ബ്രഹ്മാസ്ത്രത്തിന്റെ തേജസ്സില്‍ നിന്നും ഉത്തരയുടെ ഗര്‍ഭത്തെ സം‌രക്ഷിച്ചുകൊണ്ട് അതിലുണ്ടായിരുന്ന പരീക്ഷിത്ത് രാജാവിനെ കൃഷ്ണന്‍ രക്ഷിച്ചുവെന്നു. ബുദ്ധിമാനും മഹാത്മാവുമായ പരീക്ഷിത്തിന്റെ ജനനവും, കര്‍മ്മങളും, അദ്ദേഹത്തിന്റെ നിധാനത്തിനുശേഷമുള്ള കാര്യങളും എന്തൊക്കെയായിരുന്നു?. ശ്രീശുകബ്രഹ്മമഹര്‍ഷി പരീക്ഷിത്തിനുപദേശിച്ച ആ ബ്രഹ്മജ്ഞാനത്തെ അറിയുവാന്‍ ഞങള്‍ക്കെല്ലാം അതിയായ ആഗ്രഹമുണ്ട്. അതുകൂടി ഞങള്‍ക്ക് പറഞുതന്നാലും.

ശ്രീസൂതന്‍ പറഞു: അച്ചനെപ്പോലെ തന്നെ ധര്‍മ്മരാജാവ് യുധിഷ്ഠിരന്‍ തന്റെ രാജ്യത്തേയും പ്രജകളേയും സന്തുഷ്ടിയോടെ പരിപാലിച്ചുപോന്നു. ഭഗവത് സംഗം കൊണ്ടുണ്ടായ പവിത്രതയില്‍ ധര്‍മ്മപുത്രര്‍ വിഷയങളില്‍ നിന്നകന്ന് നിസ്പൃഹനായി തന്റെ കര്‍മ്മരംഗങളില്‍ പ്രവര്‍ത്തിച്ചു. ക്രമേണ അദ്ദേഹം മൂന്ന് ലോകങളിലും അതിപ്രശസ്തനായി. ധര്‍മ്മപുത്രന്‍ അനുഷ്ഠിച്ച യാഗങളും, അദ്ദേഹത്തിന്റെ കുടുംബമഹിമയും, വീരസഹോദര്‍ന്മാരെ കുറിച്ചും, ഭൂലോകത്തില്‍ അദ്ദേഹത്തിന്റെ ആധിപത്യത്തെക്കുറിച്ചുമൊക്കെയുള്ള കാര്യങള്‍ സകലലോകങളിലും ചര്‍ച്ചാവിഷയങളായി.

അല്ലയോ ബ്രാഹ്മണന്മാരേ!, പക്ഷേ, മുകുന്ദനില്‍ മനസ്സുറച്ചവന് വിഷങളില്‍ എങനെ രമിക്കാന്‍ കഴിയും? ദേവന്മാര്‍ പോലും കൊതിക്കുന്ന സുഖഭോഗങളുടെ അധിപനായിരുന്നിട്ടുപോലും യുധിഷ്ഠിരന്‍ അവയില്‍ നിന്നൊക്കെ അകന്ന് ഭഗവാനില്‍ മനസ്സുറപ്പിച്ചു. ഹേ! ഭൃഗുവര്യാ!, അമ്മയുടെ ഗര്‍ഭത്തില്‍ കിടന്നുകൊണ്ട് അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രാഗ്നിയുടെ ചൂടില്‍ ചുട്ടുപൊള്ളുന്ന സമയം, മറ്റേതോ ഒരു അത്ഭുതശക്തി തന്റെ രക്ഷയ്ക്കെത്തിയതായി വീരനായ പരീക്ഷിത്ത് മനസ്സിലാക്കിയിരുന്നു. തിളങുന്ന പൊന്നിന്‍ കിരീടവും, ഇടിമിന്നല്‍ പോലെ സ്ഫുരിക്കുന്ന മഞപട്ടും ധരിച്ച് കൈയ്യുടെ തള്ളവിരല്‍ മാത്രം വലിപ്പമുള്ള ഭഗവാന്റെ രൂപം പരീക്ഷിത്ത് ഉത്തരയുടെ ഗര്‍ഭത്തില്‍ കിടന്നു കണ്ടു. നാല് തൃക്കൈകളോടെ, രക്തനേത്രങളോടെ, കനകകുണ്ഡലങളുമണിഞ്, സകലദിക്കുകളും നിറഞുവാഴുന്ന ഭഗവാന് ചുറ്റും ഗദായുധം ഒരു ഉല്‍ക്കാഭ പോലെ ഭ്രമണം ചെയ്തു. സൂര്യന്‍ നീഹാരബിന്ധുക്കളെ ബാഷ്പീകരിക്കും വണ്ണം തന്നെ നിഗ്രഹിക്കാനെത്തിയ ബ്രഹ്മാസ്ത്രതേജസ്സിനെ ഭഗവാന്‍ ഇല്ലാതാക്കുന്നതും പരീക്ഷിത്ത് ഗര്‍ഭസ്ഥനായിരുന്നുകൊണ്ടുതന്നെ കണ്ടറിഞു. അന്നു താന്‍ കണ്ട രൂപം ആരുടേതായിരിക്കാം എന്ന് ചിന്തിച്ചു. ക്ഷണത്തില്‍ തന്നെ സര്‍‌വ്വഭൂതഹൃദിസ്ഥിതനും ധര്‍മ്മരക്ഷകനുമായ ഭഗവാന്‍ ഹരി പരീക്ഷിത്തിന്റെ ദര്‍ശനത്തില്‍ നിന്നും മറഞു. അത്നുശേഷം നല്ല ശകുനങള്‍ കണ്ടുതുടങി. ഗ്രഹങളെല്ലാം അനുകൂലരൂപത്തില്‍ വന്നു. അപ്പോള്‍ പാണ്ഡവവംശത്തിന്റെ അനന്തരാവകാശിയായി മഹാനായ ശ്രീ പരീക്ഷിത്ത് രാജാവ് ഭൂജാതനായി.

പരീക്ഷിത്ത് രാജാവിന്റെ ജനനത്തില്‍ സന്തുഷ്ടനായ യുധിഷ്ഠിരന്‍, ധൗമ്യന്‍ കൃപാചാര്യര്‍ തുടങിയ ബ്രാഹ്മണോത്തമന്മാരെകൊണ്ട് കുട്ടിയുടെ ജാതകര്‍മ്മം അത്യന്തം മംഗളകരമായി ചെയ്യിപ്പിച്ചു. ദാനധര്‍മ്മങളെ യഥാവിധം അറിയുന്ന രാജാവ്, തതവസരത്തില്‍ സ്വര്‍ണ്ണം, ഭൂമി, ഗ്രാമം, ആന, കുതിര, അന്നം മുതലായ വസ്തുക്കളെ ബ്രാഹ്മണന്മാര്‍ക്ക് നല്‍കി അവരുടെ അനുഗ്രങള്‍ക്ക് പാത്രമായി. അതില്‍ സന്തുഷ്ടരായി ബ്രാഹ്മണര്‍ പറഞു: "അല്ലയോ പൗരര്‍ഷഭാ!, ഈ നവജാതശിശു പുരുവംശത്തിന്റെ മേല്‍ക്കോയ്മയെ അങേയറ്റം ഉയര്‍ത്തുന്നവനായിരിക്കും. പരിഗ്രഹസാധ്യമല്ലാത്ത ബ്രഹ്മാസ്ത്രതേജസ്സില്‍ നിന്ന്, സര്‍‌വ്വശക്തനും, സര്‍‌വ്വഭൂതഹൃദിസ്ഥിതനുമായ വിഷ്ണുഭഗവാനാണ് ഈ പുത്രനെ രക്ഷിച്ചെടുത്ത് അങയെ അനുഗ്രഹിച്ചത്. ആയതിനാല്‍ ഇവന്‍ ലോകത്തില്‍ വിഷ്ണുരാതന്‍ എന്ന നാമത്തില്‍ വിഖ്യാതനാകും. അവിടുന്ന് ഒട്ടും തന്നെ സശയിക്കേണ്ടതില്ല. ഈ കുഞ്, സര്‍‌വ്വഗുണഗണങളും തികഞ ഒരു ഭരണാധികാരിയും ഭഗവാനില്‍ അതീവ ഭക്തിയുള്ളവനുമായിരിക്കും.

യുധിഷ്ഠിരന് സന്തോഷമായി. ആകാംശ നിറഞ കണ്ണുകളോടെ അദ്ദേഹം ആ ബ്രാഹ്മണരോട് ചോദിച്ചു: "ഗുരോ!, ഈ കുഞ് ഞങളുടെ പൂര്‍‌വ്വികരെപ്പോലെ പേരും പെരുമയുമുള്ളവരാകുമോ? ഇവന്റെ ഭാവിയെ പറ്റിയറിയുവാന്‍ ഞങള്‍ക്കതിയായ ആഗ്രഹമുണ്ട്"

ബ്രാഹ്മണര്‍ പറഞു: "ഹേ രാജന്‍!, മനുപുത്രനായ ഇക്‌ഷ്വാകുവിന് തുല്യനാണ് ഈ കുട്ടി. ഇവന്‍ ബ്രാഹ്മണ്യത്തില്‍ സത്യസന്ധനായ ദശരഥന്റെ പുത്രന്‍ ശ്രീരാമനെപോലെയാകും. ദാനശീലനും ശരണാഗതരക്ഷകനുമായ ശിബിമഹാരാജാവിനെപ്പോലെ ഇവന്‍ യശ്ശസ്സുള്ളവനാകും. ദുഷ്യന്തപുത്രനെപ്പോലെ നിങളുടെ വംശത്തിന്റെ കീര്‍ത്തി ഇവന്‍ വാനോളം ഉയര്‍ത്തും. അര്‍ജ്ജുനനെ പോലെ ധനുര്‍‌വിദ്യയില്‍ അങേയറ്റം പ്രാവീണ്യമുള്ള ഇവന്‍ അഗ്നിക്ക് തുല്യം ശക്തിമാനും, സമുദ്രത്തെപ്പോലെ മറികടക്കപ്പെടാന്‍ കഴിയാത്തവനുമായിരിക്കും. ഈ കുഞ് മൃഗേന്ദ്രനെപ്പോലെ വിക്രമമുള്ളവനും, ഹിമവാനെപ്പോലെ നിഷേവ്യനും, തന്റെ പൂര്‍‌വ്വികന്മാരെപ്പോലെ അത്യന്തം സഹിഷ്ണുവുമായിരിക്കും. തന്റെ മുത്തച്ചനെപ്പോലെ സമചിത്തനും ദാനശീലനുമായിരിക്കും. കൈലാസനാഥനായ ശ്രീപരമേശ്വരനെപ്പോലെയും, രമാപതിയായ വിഷ്ണുവിനെപ്പോലെയും ഇവന്‍ സകലഭൂതങള്‍ക്കും ആശ്രയസ്ഥാനവുമായിരിക്കും. ഭഗവാന്‍ ശ്രീകൃഷ്ണന്റെ സകല സത്ഗുണങളും ഇവനുണ്ടാകും. മാത്രമല്ല, രന്തിദേവനെപ്പോലെ ഉദാരമതിയും, യയാതിയെപ്പോലെ ധാര്‍മ്മികനുമായിരിക്കും. 

ഹേ മഹാരാജാവേ!, ഈ കുട്ടി, ക്ഷമയില്‍ ബലിയെപ്പോലെയും, ഭക്തിയില്‍ പ്രഹ്ലാദനെപ്പോലെയുമായിരിക്കും. ഇവന്‍ അശ്വമേധയാഗങള്‍ ചെയ്തവന് തുല്യം അളവറ്റ അനുഭവസമ്പത്തിനുടമയുമായിരിക്കും. ഈ കുഞ് വളര്‍ന്ന് അനേകം രാജഋഷികള്‍ക്ക് മാതൃകയായി മാറും. ഭുവനത്തിന്റെ രക്ഷയ്ക്കും, ധര്‍മ്മപരിപാലനത്തിനും വേണ്ടി ഒരു വീരശൂരപരാക്രമിയെപ്പോലെ ഇവന്‍ അക്രമികളോട് പോരാടി വര്‍ത്തിക്കും. പിന്നീട് ഒരിക്കല്‍ ഒരു ബ്രാഹ്മണകുമാരന്റെ ശാപത്താല്‍ തക്ഷകദംശനമേറ്റ് ശരീരം വെടിയും എന്ന വാര്‍ത്തകേള്‍ക്കുന്നതോടെ ഈ മഹാത്മാവ് തന്റെ സകല ലൗകിക വിഷയങളും വെടിഞ് ഹരിയുടെ ചരണത്തില്‍ അഭയം പ്രാപിക്കും. 

ഹേ രാജന്‍!, അങനെ രാജകീയമായ സകല സുഖഭോഗങളും ത്യജിച്ച് ഗംഗയുടെ തീരത്ത് ചെന്ന് വ്യാസപുത്രനായ ശ്രീശുകബ്രഹ്മമഹര്‍ഷിയില്‍നിന്നും അദ്ധ്യാത്മികജ്ഞാനം നേടി മൃത്യുഭയമകന്ന് ഈ പുണ്യാത്മാവ് ജീവന്മുക്തനാകും." 

സൂതന്‍ പറഞു: ഇങനെ ജ്യോതിഷരത്നങളായ ബ്രാഹ്മണന്മാര്‍ യുധിഷ്ഠിരന് പരീക്ഷിത്തിന്റെ ഭാവിജീവിതവും, അതിന്റെ ലക്‌ഷ്യവും വിവരിച്ചുകൊടുത്തു. അതിനുശേഷം യഥാവിധി ദക്ഷിണയും സ്വീകരിച്ച് അവര്‍ തങള്‍ തങള്‍ക്കുള്ള ഭവനങളിലേക്ക് അന്യോന്യം പിരിഞുപോയി. അങനെ തന്റെ പേരക്കുട്ടി പരീക്ഷിത്ത് അന്ന നാമത്തില്‍ ലോകത്തില്‍ വിഖ്യാതനാകുമെന്നും, തന്റെ അമ്മയുടെ ഉദരത്തില്‍ വച്ച് കണ്ട ഭഗവത് സ്വരൂപത്തെ ഇവന്‍ സകലഹൃദയങളിലും തേടുകയും, പിന്നീടതിനെ ധ്യാനിച്ച് പരമമായ ഗതിയെ പ്രാപിക്കുമെന്നുമുള്ള സത്യത്തെ അവര്‍ ഈ ബ്രാഹ്മണന്മാരില്‍ നിന്നും മനസ്സിലാക്കി. അമാവാസിക്കുശേഷം ചന്ദ്രബിംബം ദിനംതോറും വര്‍ദ്ധിക്കുന്നതുപോലെ ഈ കുഞ് സകലവിധ സ്നേഹവാത്സല്യങളോടെയും, രാജകീയബഹുമതികളോടെയും നാള്‍ക്കുനാള്‍ വളര്‍ന്നു. 

അതിനുശേഷം, യുധിഷ്ഠിരന്‍ യുദ്ധത്തില്‍ എതിരാളികലെ കൊന്നുനേടിയ പാപഭാരം കുറയ്ക്കുന്നതിനുവേണ്ടി ഒരു അശ്വമേധയാഗത്തിന് തുടക്കം കുറിക്കാന്‍ തീരുമാനിച്ചു. ഖജനാവിലുള്ള പണമല്ലാതെ യാഗത്തിനാവശ്യമായ പ്രത്യേകം ധനം സമ്പാദിക്കുന്നതിലേക്ക് അദ്ദേഹം ശ്രദ്ധപതിപ്പിച്ചു. അദ്ദേഹത്തിന്റെ അഭിലാഷത്തെ മാനിച്ച് ഭഗവാന്റെ ഉപദേശപ്രകാരം പാണ്ഡവസഹോദരന്മാര്‍ ഉത്തരദിശയില്‍ നിന്നും യാഗത്തിനാവശ്യമായ പണം കൊണ്ടുവന്നു. അത് വിനിയോഗിച്ച് യുധിഷ്ഠിരന്‍ മുമ്മൂന്ന് അശ്വമേധയാഗങള്‍ക്കുള്ള സംഭാരങള്‍ ഏര്‍പ്പെടുത്തി. അങനെ ശാന്തിമാര്‍ഗ്ഗത്തിലൂടെ യുദ്ധപരിണാമത്തില്‍ ഭീതനായ ധര്‍മ്മപുത്രര്‍ ഭഗവാന്‍ ഹരിയില്‍ അഭയം പ്രാപിച്ചു. 

യാഗത്തിലേക്ക് ഭഗവാന്‍ ശ്രീകൃഷ്ണനും ക്ഷണിക്കപ്പെട്ടു. ബ്രാഹ്മണോത്തമന്മാരാല്‍ വിധിമതമായി ചെയ്യപ്പെട്ട യാഗത്തില്‍ ഭഗവാന്‍ തൃപ്തനായി. ഹസ്തിനപുരവാസികളുടെ ഇഷ്ടാനുസരണം ഭഗവാന്‍ ഓന്നുരണ്ട് മാസങള്‍ അവിടെ താമസിച്ചു. അതിനുശേഷം ഒരുദിവസം യുധിഷ്ഠിരനോടും ദ്രൗപതിയോടും മറ്റുള്ള ബന്ധുമിത്രാദികളോടും യാത്രപറഞു ഭഗവാന്‍ അര്‍ജ്ജുനനോടും മറ്റ് കുറെ യഥുക്കളോടുമൊപ്പം ദ്വാരകയിലേക്ക് പുറപ്പെട്ടു. 

ഇങനെ ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  പന്ത്രണ്ടാമധ്യായം സമാപിച്ചു.

ഓം തത് സത്



2013, ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

1.11 ദ്വാരകാവാസികളുടെ ശ്രീകൃഷ്ണപ്രാപ്തി.

ഓം
ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  അദ്ധ്യായം - 11

സൂതന്‍ പറഞു: സമൃദ്ധവും മനോഹരവുമായ തന്റെ നഗരം എത്തിയപ്പോള്‍ ഭഗവാന്‍ പാഞ്ചജന്യമൂതി ദ്വാരകാവാസികളെ തന്റെ ആഗമനമറിയിച്ചു. ഈ ശംഖനാദത്തിനുവേണ്ടി കാതോര്‍ത്തിരിക്കുന്ന തന്റെ ഭക്തരുടെ ഹൃദയഭാവത്തെ ഭഗവാനറിയാമായിരുന്നു. കൃഷ്ണന്റെ കൈകളിലൊതുങി ആ ചുണ്ടോട് ചേര്‍ന്നു മുഴങിയ വെളുത്തുമുഴുത്ത ആ ശംഖ് ചുവന്ന് താമരതണ്ടോട് ചേര്‍ന്ന് നീന്തികളിക്കുന്ന ഒരു അരയന്നം പോലെ കാണപ്പെട്ടു. സംസാരഭയമില്ലാതാക്കുന്ന ആ ശംഖനാദം ശ്രവിച്ചതോടെ കൃഷ്ണന്‍ വന്നുവെന്നറിഞ ദ്വാരകാവാസികള്‍ ഭഗവാനെ ഒരുനോക്ക് കാണുവാനും, ആ മധുരസ്വരം കേള്‍ക്കുവാനും അവന്റടുക്കലേക്കോടി. സൂര്യന് മുന്നില്‍ നിലവിളക്ക് വയ്ക്കുന്നതുപോലെ സര്‍‌വ്വാര്‍ത്ഥപ്രദായകനായ ഭഗവാനുമുന്നില്‍ അവര്‍ പ്രത്യേകം പ്രത്യേകം സമ്മാനങള്‍ കാഴ്ച വച്ചു. കുട്ടികള്‍ തങളുടെ രക്ഷകര്‍ത്താക്കളെ കാണുമ്പോഴെന്നപോലെ അവര്‍ ഭഗവാനെ കീര്‍ത്തിച്ചുകൊണ്ട് ദ്വാരകയിലേക്ക് സ്വാഗതം ചെയ്തു.

അവര്‍ പ്രാത്ഥിച്ചു: "ഭഗവാനേ ബ്രഹ്മാവും, ഇന്ദ്രനും, സനകാദിമുനികളുമൊക്കെ പൂജിക്കുന്ന നിന്നെ ഞങളിതാ നമിക്കുന്നു. അങ് മുമുക്ഷുക്കള്‍ ഇച്ചിക്കുന്ന പരമമായ ഗതിയാണ്. അവിടുന്ന് കാലാതീതനായ പരം പൊരുളുമാണ്. അല്ലയോ ജഗത്പിതാവേ!, നീയാണ് ഞങളുടെ അമ്മയും, അച്ചനും, ഗുരുവും, ക്ഷേമകാംക്ഷിയുമെല്ലാം. ഞങള്‍ പൂജിക്കുന്ന ഈശ്വരനും അങാണ്. ഭഗവാനേ!, അവിടുന്നെപ്പോഴും ഞങളോടൊപ്പമുണ്ടാകണം. കാരണം, അവിടുത്തെ സാന്നിധ്യവും, കാരുണ്യവും, ഞങള്‍ക്ക് സകലവിധ വിജയവും പ്രദാനം ചെയ്യുന്നു. ദേവന്മാര്‍ക്കുപോലും, ദുര്‍ല്ലഭമായ അവിടുത്തെ സാന്നിധ്യവും, സം‌രക്ഷണവും കൊണ്ട് ഇന്നിതാ ഞങള്‍ ധന്ന്യരായിരിക്കുന്നു. സ്നിഗ്ദ്ധമായ പ്രേമസ്മിതം തൂകുന്ന നിന്റെ തിരുമുഖം ഇനിമുതല്‍ ഞങള്‍ക്ക് സുലഭം. ഇതു ഞങളുടെ പരമഭാഗ്യമാണ്.

അല്ലയോ താമരക്കണ്ണാ!, നീ ഇല്ലാത്ത ദിനങള്‍ ഞങള്‍ക്ക് യുഗങള്‍ പോലെയാണ്. അച്യുതാ!, നീ മധുരയിലേക്കോ, വൃന്ദാവനത്തിലേക്കോ, ഹസ്തിനപുരത്തിലേക്കോ പോകുന്ന ആ സമയങളില്‍, സൂര്യനില്ലാതെ നയനങള്‍ നിഷ്പ്രഭമാകുന്നതുപോലെ, ഞങളുടെ കണ്ണുകള്‍ക്ക് പിന്നെ ഉപയോഗമില്ലാതെയാകുന്നു. ഹേ! നാഥാ!, അങ് ഇങനെ ഞങളെ പിരിഞിരുന്നാല്‍, സര്‍‌വ്വ ദുഃഖങളും തീര്‍ക്കുന്ന അങയുടെ സുസ്മിതവും മനോഹരവുമായ ആ തിരുമുഖം ഞങളെങനെ കാണും?."

സൂതന്‍ പറഞു: ദ്വാരകാവസികളുടെ ഈ പ്രാര്‍ത്ഥനകേട്ട് ഭഗവാന്‍ പുഞ്ചിരിച്ചുകൊണ്ട് ദ്വാരകയിലേക്ക് കടന്നു. ഭോഗവതി എന്ന നാഗലോകം നാഗങള്‍ കാക്കുന്നതുപോലെ ഭഗവാനെപ്പൊലെ ശക്തരായ മധു, അര്‍ഹന്‍, കുക്കുരന്‍, അന്ധകന്‍, തുടങിയവര്‍ ചേര്‍ന്ന് ദ്വാരകയും കാത്തുരക്ഷിച്ചു. ദ്വാരകാപുരി ആശ്രമങള്‍കൊണ്ടും, കായ്കനിത്തോട്ടങള്‍ കൊണ്ടും, പൂന്തോട്ടങളെകൊണ്ടും, താമരകള്‍ നിറഞ ജലാശയങളെകൊണ്ടും, ഐശ്വര്യവതിയായി കാണപ്പെട്ടു. ഗോപുരങളും, കവാടങളും, വഴികളും, കൗതുകകരമായി തോരണങളും, ചിത്രങളും, കൊടികളും, ഭഗവാനെ കീര്‍ത്തിച്ചുള്ള വാക്യങളും കൊണ്ടലങ്കരിച്ചിരുന്നു. ഭഗവാന്റെ വരവേല്പ്പിനൊരുക്കിയ ഇവയെല്ലാം സൂര്യതാപം തീര്‍ത്ത് തണല്‍ പ്രദാനം ചെയ്തു. വലിയതും ചെറിയതുമായ എല്ലാ വഴികളും, തെരുവുകളും, മുറ്റങളും, വൃത്തിയാക്കി അവിടമാകെ പനിനീര്‍ തളിച്ച് ശുദ്ധമാക്കി, പൂക്കളും, പഴങളും, വിത്തുകളും വിതറിയിരുന്നു.

ഗൃഹകവാടങള്‍ തോറും, തൈര്, മുറിക്കാത്ത പഴവര്‍ഗ്ഗങള്‍, കരിമ്പ്, പൂര്‍ണ്ണകുംഭം, മുതലായ പൂജാസാമഗ്രികള്‍ നിരത്തിവച്ചു. ദ്വാരകാധാമത്തിലേക്ക് തന്റെ പ്രീയപ്പെട്ട ഭഗവാന്റെ തിരിച്ചുവരവിലുള്ള ആഹ്ലാദാതിരേകത്താല്‍ സ്വയം മറന്ന്, വസുദേവര്‍, അക്രൂരന്‍, ഉഗ്രസേനന്‍, ബലരാമന്‍, പ്രദ്യുംനന്‍, ചാരുദേഷ്ണന്‍, ജംബവതീപുത്രനായ സാംബന്‍ മുതലായ ബന്ധുക്കള്‍ ഊണും, ഉറക്കവും, ഇരിപ്പും, കിടപ്പുമെല്ലാം ഉപേക്ഷിച്ച് കാത്തിരുന്നു. രഥത്തിലിരിക്കുന്ന ഭഗവാന്റടുത്തേക്ക് അവര്‍ ബ്രാഹ്മണരുമായി ഓടിയെത്തി. ശംഖുകളും, തൂര്യങളും വിളിച്ച്, വേദമന്ത്രഘോഷങളോടെ ഭഗവാനെ അവര്‍ എതിരേറ്റു. വാരനേന്ദ്രന്മാര്‍ അകമ്പടി സേവിച്ചു. നൂറുകണക്കിന് വാരാമുഖികള്‍ കൃഷ്ണനെ ഒരുനോക്കുകാണുവാനായി അവിടേക്ക് ഓടിയെത്തി. കാതുകളില്‍ ഇളകിയാടിയ കുണ്ഡലങള്‍ അവരുടെ കപോലത്തിന് മാറ്റുകൂട്ടി. നാടകനടന്മാരും, നര്‍ത്തകരും, ഗായകഗന്ധര്‍‌വ്വസംഗങളും ഉത്തമശ്ലോകന്റെ അത്ഭുതചരിതത്തെ കീര്‍ത്തിച്ചു തുടങി. തന്നെ എതിരേല്‍ക്കാനെത്തിയ ഓരോ ബന്ധുക്കളേയും ദ്വാരകയിലെ ഓരോ പൗരന്മാരേയും സമീപിച്ച് ഭഗവാന്‍ അവരെ അനുഗ്രഹിച്ചു. ഉച്ഛനീചത്വങളില്ലാതെ യഥാവിധം ഒരോ വ്യക്തികളേയും കൃഷ്ണന്‍ മാറോടണച്ചും, കരസ്പര്‍ശത്താലും, തലകുനിച്ചുവന്ദിച്ചും, പുഞ്ചിരി നിറഞ നോട്ടം കൊണ്ടും, ആശ്വാസവാക്കുകളാലും, വേണ്ടുന്ന വരങള്‍ നല്‍കിയും, അഭിവാദനം ചെയ്തനുഗ്രഹിച്ചു. പത്നീസമേതരായ ഗുരുക്കന്‍മാരുടേയും ബ്രാഹ്മണരുടേയുമൊപ്പം ജയജയഘോഷങളോടെ ഭഗവാന്‍ ദ്വാരകയിലേക്ക് പ്രവേശിച്ചു. രാജവീഥിയിലൂടെ ഭഗവാന്‍ അകത്തേക്ക് കടക്കുമ്പോള്‍ ഇരുവശങളിലുമുള്ള ഭവനങളിലെ കുലസ്ത്രീകള്‍ വെളിയില്‍ വന്ന് കൃഷ്ണന്റെ ദര്‍ശനപുണ്യം നേടി. അതിലുള്ള ആനന്ദം അവര്‍ ഒരു മഹോത്സവമായി കൊണ്ടാടി. ദ്വാരകാവാസികള്‍ക്ക് ഭഗവാന്‍ പുതിയവനല്ലെങ്കില്‍ കൂടി അച്യുതന്റെ ആ മോഹനാംഗത്തെ ദര്‍ശിച്ച് അവര്‍ക്ക് മതിവന്നിരുന്നില്ല. എന്തെന്നാല്‍ ആ തിരുമാറില്‍ ശ്രീ വിളങുന്നു. ആ തിരുമുഖം കാരുണ്യം തുളുമ്പുന്ന ഒരു പാനപാത്രമാണ്. ആ തൃക്കൈകളാണ് ലോകപാലകന്മാര്‍ക്കുള്ള ഏക ആശ്രയം. ആ തിരുചരണാംബുജമോ!... ഭക്തന്മാര്‍ക്കുള്ള അഭയസ്ഥാനവും!......

പുഷ്പം വിരിച്ച രാജവീഥിയിലൂടെ ഭഗവാന്‍ സഞ്ചരിച്ചു. ഭക്തന്മാര്‍ വെണ്‍കൊറ്റക്കുട ചൂടിയും, വെഞ്ചാമരം വീശിയും കൃഷ്ണന് ഉഷ്ണമകറ്റി. മഞപ്പട്ടണിഞ്, വനമാലയും ചാര്‍ത്തിവരുന്ന കൃഷ്ണനെ കണ്ടാല്‍, സൂര്യചന്ദ്രന്മാരും ഇടിമിന്നല്‍ ചേര്‍ന്ന് വലം ചെയ്തുനില്‍ക്കുന്ന ഒരു കാര്‍മേഘശകലത്തെപ്പോലെ തോന്നി.

ദ്വാരകയിലെത്തിയ കൃഷ്ണന്‍ ആദ്യം സന്ദര്‍ശിച്ചത് തന്റെ അച്ഛന്റെ ഗൃഹത്തിലാണ്. മാതാവ് ദേവകിയെ ഹൃദയത്തോട് ചേര്‍ത്തണച്ചു. അവിടെയുണ്ടായിരുന്ന മറ്റുള്ള മാതാക്കളേയും ഭഗവാന്‍ ശിരസ്സാനമിച്ചു. ആ അമ്മമാര്‍ ഭഗവാനെ മടിയിലിരുത്തി ലാളിച്ചു. അവരുടെ നെഞ്ചിലൂടെ വാത്സല്യമാകുന്ന അമൃതം നിറഞൊഴുകി. അവരുടെ നേത്രാമ്പുതുള്ളികളാല്‍ ഭഗവാന്റെ ശരീരം നനഞു. അതിനുശേഷം, ഭഗവാന്‍ തന്റെ പതിനാറായിരത്തില്‍ പരം പത്നിമാര്‍ താമസിക്കുന്ന, എല്ലാത്തരത്തിലും ഉത്തമമായ സ്വന്തം ഭവനത്തിലേക്ക് നടന്നു. ഹസ്തിനപുരത്തില്‍ നിന്നും ഏറെക്കാലത്തിനുശേഷം മടങിവന്ന തങളുടെ പതിയെ കണ്ടതും, ഭഗവാന്റെ ഭാര്യമാര്‍ ഭഗവത്ചിന്തയില്‍ നിന്നുമുണര്‍ന്ന് ഇരിപ്പിടത്തില്‍ നിന്നും ചാടിയെഴുന്നേറ്റു. ഹൃദയം കവിഞൊഴുകിയ പ്രേമോത്സവത്തോടുകൂടി, വ്രീഢാലോചനകളായി അവര്‍ ഭഗവാന്റടുക്കലേക്ക് മന്ദം മന്ദം നടന്നു. റാണിമാര്‍ തങളുടെ മക്കളെ അവരുടെ പിതാവിന്റടുത്തേക്കയച്ചു. ഭഗവാന്‍ അവരെ ഗാഢമായി പുണര്‍ന്നു. അതിലൂടെ ആ പത്നിമാര്‍ നേത്രവീചികളാല്‍ അന്തരാത്മാവില്‍ ഭഗവാനെ ആലിംഗനം ചെയ്തു. അല്ലയോ ഭൃഗുവര്യാ!, പരിശുദ്ധപ്രേമത്താല്‍ കണ്ണുനീര്‍ അവരുടെ കവിള്‍ത്തടങളിലൂടെ ഒഴുകി. സദാ കൃഷ്ണന്‍ അവരെ തൊട്ടുനിന്നിരുന്നുവെങ്കിലും, ആ നാരായണന്‍ ഏകനായിതന്നെ നിലകൊണ്ടു. ഭഗവാന്റെ കാലിണ അവര്‍ക്ക് നാള്‍തോറും നവമായ അനുഭൂതികളെ പ്രദാനം ചെയ്തു. ശ്രീ പോലും ഒരിക്കലും വിട്ടുപിരിയാത്ത ആ അടിമലരുകള്‍ ഒരിക്കല്‍ അഭയസ്ഥാനമായാല്‍ പിന്നെ ആര്‍ക്ക്, എങനെ അവ ത്യജിക്കാന്‍ കഴിയും!.. 

നിരായുധനായിരുന്നുകൊണ്ട് യുദ്ധത്തില്‍ പങ്കുചേരാതെ അക്ഷൗഹിണികളാല്‍ കരുത്തുറ്റ നിരവധി ദുഷ്ടരാജാക്കന്മാരെ ഇല്ലാതാക്കി ഭൂഭാരം തീര്‍ത്തതില്‍ ഭഗവാന് സംതൃപ്തി തോന്നി. വായു മുളകളെ തന്നിലുരസിപ്പിച്ച് തീയുണ്ടാക്കുന്നതുപോലെ കൃഷ്ണന്‍ മഹാഭാരതയുദ്ധത്തിന് ഹേതുക്കളുണ്ടാക്കി. അവന്‍ തന്റെ മായയാല്‍ ഈ ലോകത്തില്‍ മനുഷ്യനായി അവതരിച്ച് നിര്‍മ്മല നാരികളോട് ചേര്‍ന്ന് ഒരു ലൗകികനെപോലെ ജീവിച്ചു. അവരുടെ കറയറ്റ കടക്കണ്ണിന്റെ കൂരമ്പുകളും, കള്ളച്ചിരിയുമൊക്കെ കണ്ടും കേട്ടും ഒരു കാമദേവനെപ്പോലെ അവന്‍ വര്‍ത്തിച്ചു. മഹാവൈരാഗിയായ ശിവന്‍ പോലും മോഹിച്ചുപോയ ആ കുഹകങളിലൊന്നും പെടാതെ ഭഗവാന്‍ നിസ്പൃഹനായി നിന്നു. സാധാരണക്കാര്‍ അജ്ഞാനത്താല്‍ ഇവനെ സംഗിയായി, ലൗകികസുഖങളില്‍ തങളെപ്പോലെ രതിയുള്ളവനായി കാണുന്നു. ഈശ്വരന്‍ അങനെയാണ്. സകലതിനും അകവും, പുറവും തൊട്ട് നിറഞ് കുടികൊള്ളുമ്പോഴും അവന്‍ ത്രിഗുണാതീതനായിരിക്കുന്നു. ഇതുപോലെ അവന്റെ താമരപ്പാദങളില്‍ ശരണം പ്രാപിച്ചിട്ടുള്ള ഏതൊരു ജീവനും സകല കര്‍മ്മങളും നിസ്സംഗനായി ചെയ്തുതീര്‍ക്കുന്നു. ഈ സ്ത്രീകളില്‍ ചിലര്‍ കരുതുന്നു, തങളുടെ ഭര്‍ത്താവായ കൃഷ്ണന്‍ അവര്‍ക്ക് വശംഗതനായി ജീവിക്കുന്നുവെന്ന്. കാരണം, മന്ദമതികളായ മനുഷ്യരെപ്പോലെ അവര്‍ ഭഗവാന്റെ അതിരറ്റ മഹിമയെ അറിയുന്നില്ല. 

ഇങനെ, ശ്രീമദ് ഭാഗവതം, പ്രഥമസ്കന്ധം , പതിനൊന്നാം അധ്യായം സമാപിച്ചു

ഓം തത് സത്


<<<<<   >>>>>