srimad bhagavatham 7.2 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
srimad bhagavatham 7.2 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ഓഗസ്റ്റ് 27, ചൊവ്വാഴ്ച

7.2 ഹിരണ്യകശിപുവിന്റെ ചരിത്രം.


ഓം

ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം അദ്ധ്യായം‌ 2
(ഹിരണ്യകശിപുവിന്റെ ചരിത്രം.)


ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, ഹിരണ്യകശിപുവിനു് തന്റെ പുത്രനായ പ്രഹ്ലാദനോടു് വിദ്വേഷം തോന്നാനുള്ള കാരണത്തെക്കുറിച്ചു് യുധിഷ്ഠിരൻ ചോദിച്ചപ്പോൾ, നാരദമഹർഷി അതിനുത്തരം പറഞ്ഞു: ഹേ ധർമ്മപുത്രരേ!, വരാഹരൂപം ധരിച്ച ശ്രീഹരിയാൽ, തന്റെ ഭ്രാതാവയ ഹിരണ്യാക്ഷവധിക്കപ്പെട്ടതറിഞ്ഞ ഹിരണ്യകശിപുവിനു് ദേഷ്യവും സങ്കടവും അടക്കാനായില്ല. രോഷത്താൽ അവൻ ചുണ്ടുകൾ അമർത്തിക്കടിച്ചുപിടിച്ചു. ക്രോധം കത്തിജ്ജ്വലിക്കുന്ന കണ്ണുകൾകൊണ്ടു് ആകാശത്തേയ്ക്കുനോക്കി. ഭീഷണമായ ദംഷ്ട്രകൾ. ജ്വലിക്കുന്ന കണ്ണുകൾ. വളഞ്ഞ പുരികങ്ങൾ. കണ്ടാൽ ഭയക്കുന്ന മുഖം. സദസ്സിൽ ശൂലം ഉയർത്തിപ്പിടിച്ചുകൊണ്ടു് അവിടെ കൂടിയ ദ്വിമൂർദ്ധാവു്, ത്ര്യക്ഷൻ, ശംബരൻ, ശതബാഹു, ഹയഗ്രീവൻ, നമുചി, പാകൻ, ഇല്വലൻ, വിപ്രചിത്തി, പുലോമാവു്, എന്നീ പ്രധാനികളായ അസുരന്മാരോടു് ഹിരണ്യകശിപു പറഞ്ഞു: ഹേ ശകുനൻ മുതലായ ദാനവന്മാരേ!, ഹേ ദൈത്യന്മാരേ!, നിങ്ങളെല്ലാവരും എന്റെ വാക്കുകളെ ശ്രദ്ധയോടെ കേട്ടിട്ടു് സർവ്വരും അവരവരുടെ ദൌത്യങ്ങളിലേർപ്പെടുക. നമ്മുടെ ശത്രുക്കളായ ദേവന്മാർ എന്റെ പ്രീയപ്പെട്ടവനും എനിക്കു് സുഹൃത്തും സഹോദരനുമെല്ലാമായിരുന്ന എന്റെ ഹിരണ്യാക്ഷനെ കൊന്നിരിക്കുന്നു. വിഷ്ണു ദേവന്മാർക്കും അസുരന്മാർക്കും തുല്യനാണെങ്കിലും, അവൻ, ഈ സമയം ദേവതകളാൽ സന്തുഷ്ടനായി അവരോടൊപ്പം ചേർന്നു് എന്റെ സഹോദരനെ വധിച്ചിരിക്കുകയാണു. സമഭാവദൃഷ്ടി വിഷ്ണു ഉപേക്ഷിച്ചിരിക്കുന്നു. കുട്ടികളെപ്പോലെ, ദേവന്മാരെ സന്തോഷിപ്പിക്കാനായി തന്റെ മായാശക്തിയാൽ അവൻ സൂകരവേഷം പൂണ്ടിരിക്കുന്നു. ആ വിഷ്ണുവിന്റെ കണ്ഠത്തെ ഞാൻ എന്റെ ശൂലത്താൽ കുത്തിപ്പിളർക്കുന്നതാണു. ആ രകതം കൊണ്ടു് രക്തപ്രിയനായ എന്റെ സഹോദരനെ ഞാൻ തൃപ്തനാക്കാൻ പോകുന്നു. ഒരു വൃക്ഷത്തിനെ വേരോടെ അറുത്തിട്ടാൽ അതിന്റെ ശിഖരങ്ങളും തളിരുകളും താനേ ഉണങ്ങിക്കൊള്ളും. വഞ്ചകനായ ആ വിഷ്ണുവിനെ ഞാൻ കൊന്നാൽ, ഈ ദേവന്മാരുടെ പ്രാണനും ഓജസ്സും തന്നെ ഇല്ലാതാകും. എന്റെ ഈ ദൌത്യം ഞാൻ പൂർത്തിയാക്കുന്നസമയം നിങ്ങൾ ബ്രാഹ്മണരാലും ക്ഷത്രിയരാലും പരിപാലിക്കപ്പെടുന്ന ഭൂമിയിൽ പോയി, അവിടെ തപസ്സ്, യാഗം, വ്രതം, ദാനം മുതലായ കർമ്മങ്ങളിലേർപ്പെട്ടവരെ വകവരുത്തുവിൻ!. കാരണം, ബ്രഹ്മണ്യം എന്നതു് യജ്ഞധർമ്മങ്ങളുടെ മൂർത്തീഭാവനായ വിഷ്ണുവിനെ പ്രീതിപ്പെടുത്താനുള്ള കർമ്മമാണു. സകലധർമ്മങ്ങളുടേയും ഉറവിടം അവനാണു. അവൻ ദേവന്മാർക്കും, പിതൃക്കൾക്കും സകല ജീവഭൂതങ്ങൾക്കും ഏകാശ്രയമാണു. ബ്രാഹ്മണർ വധിക്കപ്പെട്ടാൽ പിന്നെ ക്ഷത്രിയരെക്കൊണ്ടു് യജ്ഞം ചെയ്യിക്കാൻ ആരുംതന്നെ ഉണ്ടാവുകയില്ല. അങ്ങനെ യജ്ഞവിഹിതം കിട്ടാതെ ദേവന്മാർ താനേ നശിച്ചുകൊള്ളും. ഭൂമിയിൽ എവിടെയൊക്കെ പശുക്കളും ബ്രാഹ്മണരും ധർമ്മവും പരിപാലിക്കപ്പെടുന്നുവോ, എവിടെയെല്ലാം വേദങ്ങൾ പഠിപ്പിക്കപ്പെടുന്നുവോ, അവിടെയെല്ലാം ചെന്നു് നിങ്ങൾ സർവ്വവും നാമാവശേഷമാക്കുവിൻ!. അങ്ങനെയുള്ള സ്ഥലങ്ങളെല്ലാം തീയിട്ടു് നശിപ്പിക്കുക!. വൃക്ഷങ്ങളെ വേരോടു് പിഴുതെറിയുക!.

നാരദർ തുടർന്നു: രാജാവേ!, ഹിരണ്യകശിപുവിന്റെ ആദേശത്തെ കേട്ടു് അവന്റെ ആജ്ഞയെ ശിരസ്സാവഹിച്ചുകൊണ്ടു് അസുരന്മാർ അവനെ വണങ്ങി പുറപ്പെട്ടു. ശേഷം, ഭൂമിയിലെത്തി അവർ ജനമധ്യത്തിൽ ആക്രമണം അഴിച്ചുവിട്ടു. പുരങ്ങളും ഗ്രാമങ്ങളും ഗോശാലകളും പൂങ്കാവുകളും വയലുകളും കാടുകളും ഋഷിവാടങ്ങളും ഖനികളും കർഷകരുടെ നിവാസസ്ഥലങ്ങളും മലഞ്ചേരികളും ഇടയത്തെരുവുകളും രാജകൊട്ടാരങ്ങളും എന്നുവേണ്ടാ, കണ്ണിൽ കണ്ട സകലതും അവർ ചുട്ടെരിച്ചു. ചിലർ മൺവെട്ടിയും മറ്റും കൈയ്യിലെടുത്തു് പട്ടണങ്ങളിലെ പാലങ്ങളും മതിൽക്കെട്ടുകളും കോട്ടകളും ഗോപുരങ്ങളുമെല്ലാം തകർത്തുതരിപ്പണമാക്കി. ചിലർ മഴുകൊണ്ടു് വലിയ വലിയ വൃഷങ്ങളെ വേരോടെ വെട്ടിമുറിച്ചു. ചിലരാകട്ടെ, തീപന്തങ്ങൾകൊണ്ടു് വീടുകൾക്കു് തീയിട്ടു. രാജൻ!, ഇങ്ങനെ അടിക്കടിയുണ്ടായ ആക്രമണങ്ങളാൽ ഭൂമിയിലെ ജനങ്ങൾക്കു് ധർമ്മാചരണത്തെ ഉപേക്ഷിക്കേണ്ടിവന്നു. യജ്ഞശിഷ്ടം കിട്ടാതെയായപ്പോൾ ദേവന്മാരും അസ്വസ്ഥരായി. അവർ സ്വർഗ്ഗലോകത്തെ ഉപേക്ഷിച്ചു് ആരുടേയും കണ്ണിൽ പെടാതെ ഭൂമിയിൽ അലഞ്ഞുനടന്നു.

ഹിരണ്യാക്ഷന്റെ ഉദകക്രിയകളെ ചെയ്തതിനുശേഷം, ഹിരണ്യകശിപു തന്റെ സഹോദരപുത്രന്മാരെ ആശ്വസിപ്പിച്ചു. രാജാവേ!, ക്രോധം കൊണ്ടു് വിറയ്ക്കുന്നുണ്ടായിരുന്നുവെങ്കിലും അവനു് കാലബോധം നഷ്ടപ്പെട്ടിരുന്നില്ല. വൻ മധുരമായ വാക്കുകളാൽ ശകുനി, ശംബരൻ, ധൃഷ്ടൻ, ഭൂതസന്താപനൻ, വൃകൻ, കാലനാഭൻ, മഹാനാഭൻ, ഹരിശ്മശ്രു, ഉത്കചൻ മുതലായവരേയും അവരുടെ മാതാവായ രുഷാഭാനുവിനേയും സ്വമാതാവായ ദിതിയേയും സ്വാന്തനിപ്പിച്ചു.

ഹിരണ്യകശിപു അവരോടു് ഇപ്രകാരം പറഞ്ഞു: അല്ലയോ മാതാക്കന്മാരേ!, പ്രിയസഹോദരങ്ങളേ!, വീരന്മാരുടെ മരണത്തിൽ ഇങ്ങനെ വ്യാകുലപ്പെടാൻ പാടില്ല. നേർക്കുനേയുദ്ധം ചെയ്തു് വീരമൃത്യുവടയുന്ന ധീരന്മാർക്കു് മരണം ശ്ലാഘനീയവും അഭികാമ്യവുമാണു. അമ്മേ!, തണ്ണീർപന്തലുകളിൽ വഴിയാത്രക്കാർ ഒത്തുചേരുകയും, വെള്ളം കുടിച്ചു് ദാഹമകറ്റി വിശ്രമിച്ചതിനുശേഷം പലവഴിയ്ക്കായി പിരിഞ്ഞുപോകുകയും ചെയ്യുന്നു. അതുപോലെ, പൂർവ്വജന്മസംബന്ധത്താൽ കുടുംബങ്ങളിൽ മനുഷ്യൻ ഒത്തുപിറക്കുകയും പിന്നീടു് കർമ്മവശാൽ പലതായി വേർപെടുകയും ചെയ്യുന്നു. അമ്മേ!, ആത്മാക്കൾക്കു് മരണമോ വ്യയമോ സംഭവിക്കുന്നില്ല. അവൻ സർവ്വഗതനാണു. അവർ ബോധസ്വരൂപനും ഈ ശരീരേന്ദ്രിയങ്ങൾക്കു് പരനുമാണു. എന്നാൽ അജ്ഞാനത്താൽ അവൻ സ്ഥൂലസൂക്ഷ്മങ്ങളായ ശരീരങ്ങളെ സ്വീകരിക്കുകയും, അവയിലൂടെ സുഖദുഃഖങ്ങളെ അനുഭവിക്കുകയും ചെയ്യുന്നു. അതുകൊണ്ടു്, ശരീരത്തിൽനിന്നും ജീവനെ വേർപെടുന്നതിൽ ദുഃഖിക്കാനൊന്നുമില്ല. ജലാശയങ്ങളിലെ ജലം ഇളകുമ്പോൾ, തീരത്തു് നിൽക്കുന്ന വൃക്ഷങ്ങളുടെ നിഴലുകളും ജലത്തിൽ ഇളകുന്നതുപോലെ തോന്നും. ചുഴലുന്ന കണ്ണുകളാൽ നോക്കുമ്പോൾ ഭൂമിയും ചുഴലുന്നതുപോലെ അനുഭവപ്പെടുന്നു. എന്നതുപോലെ, അമ്മേ!, പ്രാപഞ്ചികവിഷങ്ങളാൽ ഭ്രമിച്ചുകൊണ്ടിരിക്കുന്ന മനസ്സാൽ നോക്കുമ്പോൾ, നിർവ്വികാരനായ ആത്മാവും സ്വയം ശരീരസംബന്ധിയായി അറിയപ്പെടുന്നു. അങ്ങനെ വിഷയങ്ങളാൽ ഭ്രമിക്കപ്പെട്ട ജീവൻ സ്ഥൂലസൂക്ഷ്മശരീരങ്ങളെ സ്വീകരിച്ചുകൊണ്ടു് അന്യദേഹസ്ഥരായ ജീവന്മാരിൽ ചിലരെ സ്വജനങ്ങളെന്നും മറ്റുചിലരെ പരജനങ്ങളെന്നും മനസ്സിലാക്കുന്നു. ഈ തെറ്റിദ്ധാരണയാൽ അവർ അവരുടെ വേർപാടിൽ ദുഃഖിക്കുന്നു. യഥാർത്ഥത്തിൽ ഇങ്ങനെയുള്ള മനസ്സിന്റെ ഭ്രമമാണു് സകല സുഖദുഃഖങ്ങൾക്കും കാരണം. ഈ ബന്ധങ്ങളെക്കൊണ്ടു് ജീവന്മാർക്കു് വീണ്ടും വീണ്ടും വ്യത്യസ്ഥ യോനികളിൽ ജന്മങ്ങൾ സ്വീകരിക്കേണ്ടിവരുന്നു. ഇതിനെ സംസാരമെന്നു വിളിക്കുന്നു. ഇതിൽ ചിലപ്പോൾ ചിലർ വിവേകം വീണ്ടെടുക്കുകയും, ചിലപ്പോൾ ചിലർക്കു് അതു് നഷ്ടമാകുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ടു് ചരിത്രം ഒരു കഥ പറയുന്നു. ഇതു് യമരാജാവിന്റേയും അന്തരിച്ച ഒരാളുടെ ബന്ധുക്കളുടേയുമിടയിലുള്ള ഒരു സംഭാഷണമാണു.

ഹിരണ്യകശിപു തുടർന്നു: ഉശീനരം എന്ന ഒരു ദേശത്തു് സുയജ്ഞൻ എന്ന ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം യുദ്ധത്തിൽ ശത്രുക്കളാൽ കൊല്ലപ്പെട്ടപ്പോൾ, ആ മൃതശരീരത്തിനുചുറ്റുമിരുന്നുകൊണ്ടു് ബന്ധുമിത്രാദികൾ വിലപിക്കുവാൻ തുടങ്ങി. അദ്ദേഹത്തിന്റെ രത്നകവചം പൊട്ടിത്തകർന്നിരിക്കുന്നു. ആഭരണങ്ങളും പൂമാലയും മറ്റും അഴിഞ്ഞുലഞ്ഞുകിടക്കുന്നു. ചിന്നിചിതറിയ മുടിയിഴകൾ. ചേതനയറ്റ മുഖം. ആ മൃതശരീരം യുദ്ധക്കളത്തിൽ വീണുകിടക്കുകയാണു. ശരീരമാസകലം രക്തം പുരണ്ടിരിക്കുന്നു. നെഞ്ചിൽ ശത്രുവുന്റെ ശരം തറച്ചുനിൽക്കുന്നു. തന്റെ ധീരതയെ കാണിക്കുവാനായി മരിക്കുന്ന സമയം അവൻ ചുണ്ടു് അമർത്തിക്കടിച്ചിരിക്കുകയാണു. നിർജ്ജീവമായ മുഖത്തു് പൊടിപിടിച്ചിരിക്കുന്നു. കരങ്ങൾ ആയുധങ്ങളോടൊപ്പം ശത്രുക്കളാൽ ഛേദിക്കപ്പെട്ടുകിടക്കുന്നു. വന്റെ പത്നിമാർ ചുറ്റും കൂടിയിരുന്നു വിലപിക്കുവാൻ തുടങ്ങി. ഹേ നാഥാ!, അങ്ങു് ഞങ്ങളെ വിട്ടുപോയിരിക്കുന്നു. ഞങ്ങളും കൊല്ലാക്കൊല ചെയ്യപ്പെട്ടിരിക്കുന്നു. വീണ്ടും വീണ്ടും ഇങ്ങനെ പറഞ്ഞു് അവർ അദ്ദേഹത്തിന്റെ കാൽക്കലിരുന്നു നിലവിളിച്ചു. അവരുടെ കണ്ണിൽനിന്നുമുതിർന്ന അശ്രുകണങ്ങൾ മാറിലെ കുങ്കുമത്താൽ നനഞ്ഞു് ശോണാഭമായി അവന്റെ പാദങ്ങളിൽ വീണു. അഴിഞ്ഞുലഞ്ഞ ആഭരണങ്ങളോടും കേശത്തോടും, കണ്ടുനിൽക്കുന്നവർക്കൊക്കെ ദുഃഖത്തെ പ്രദാനം ചെയ്തുകൊണ്ടു്, അവർ ദീനദീനം നിലവിളികൂട്ടി. അയ്യോ!, വിധി അങ്ങയെ ഞങ്ങളിൽനിന്നും അകറ്റിയല്ലോ!. ഉശീനരത്തിലെ നിവാസികൾക്കു് ഇന്നുവരേയും ജീവനമായിരുന്ന അങ്ങയുടെ ഈ അവസ്ഥ അവർക്കെല്ലാം ഇന്നു് തീരാദുഃഖത്തെ നൽകിയിരിക്കുന്നു. അങ്ങു് ഞങ്ങളുടെ സുഹൃത്തായിരുന്നു. അങ്ങില്ലാതെ എങ്ങനെയാണു് ഞങ്ങൾ കഴിയുക?. ഹേ വീരാ!, ഏതിടത്തേയ്ക്കു് പോയാലും ഞങ്ങളെക്കൂടി കൊണ്ടുപോകൂ!.

അമ്മേ!, സുയജ്ഞന്റെ ശരീരം സംസ്കരിക്കേണ്ട സമയമായിട്ടും അവർ അതിനെ വിട്ടുകൊടുക്കാതെ അതു് തങ്ങളുടെ മടിയിൽ വച്ചു് കെട്ടിപ്പിടിച്ചു് നിലവിളിക്കുകയായിരുന്നു. ആസമയം, സൂര്യൻ അസ്തമഗിരിയിലേക്കു് തിരിച്ചെത്തി. അവരുടെ അത്യുച്ഛത്തിലുള്ള കരച്ചിൽ അങ്ങു് യമലോകത്തുവരെ കേൾക്കാമായിരുന്നു. ആ സമയം, ഒരു ബാലന്റെ ശരീരം സ്വീകരിച്ചുകൊണ്ടു് യമരാജൻ അവരുടെയടുത്തെത്തി. നെചത്തടിച്ചു് നിലവിളിക്കുന്ന സുയജ്ഞന്റെ ഭാര്യമാരെക്കണ്ടു് യമരാജാവു് സ്വയം ഇങ്ങനെ പറഞ്ഞു: അത്യാശ്ചര്യമായിരിക്കുന്നു!. മുതിർന്നവരായ ഇവർ എത്രയോ ജനനമരണങ്ങൾ കണ്ടിരിക്കുന്നു?. തങ്ങൾക്കും ഒരു കാലത്തു് ഇതുതന്നെ സംഭവിക്കുമെന്നറിഞ്ഞിട്ടും മരണത്തിൽ ഇവർ ഭ്രമിച്ചിരിക്കുന്നതെന്തേ?. ജീവാത്മാക്കൾ എങ്ങുനിന്നോ വരുന്നു. അവിടേയ്ക്കുതന്നെ പോകുകയും ചെയ്യുന്നു. പ്രകൃതിയുടെ ഈ നിയമം ഏവർക്കും ബാധകവുമാണു. എന്നിട്ടും അർത്ഥമില്ലാതെന്തിനാണിങ്ങനെ ഇവർ വിലപിക്കുന്നതു?. ഈ സ്ത്രീകൾക്കു് സത്യത്തിൽ ഞങ്ങൾ കുട്ടികൾക്കുള്ളത്രപോലും തിരിച്ചറിവില്ലാതായിരിക്കുന്നു. യഥാർത്ഥത്തിൽ ഞങ്ങൾ ഭാഗ്യവാന്മാരാണു. കുട്ടികളായ ഞങ്ങൾ ജീവിതത്തിൽ കഷ്ടപ്പെടുന്നവരായിട്ടും, മാതാപിതാക്കൾ നഷ്ടപ്പെട്ടു് അനാഥരായിട്ടും ദുർബലരായിട്ടും,  ഞങ്ങളെ ഇതുവരേയ്ക്കും വന്യമൃഗങ്ങളൊന്നും വന്നു് ഭക്ഷിച്ചില്ലല്ലോ!. അതുകൊണ്ടു്, മാതാവിന്റെ ഗർഭത്തിൽ വച്ചു് ഞങ്ങളെ രക്ഷിച്ചവൻതന്നെ എപ്പോഴും ഞങ്ങളെ സകല ആപത്തുകളിൽനിന്നും രക്ഷിച്ചുകൊള്ളും.

ഹിരണ്യകശിപു തുടർന്നു: അമ്മേ!, ഇങ്ങനെ ചിന്തിച്ചുകൊണ്ടു് ബാലവേഷത്തിൽ വന്ന യമരാജൻ ആ സ്ത്രീകളോടു് പറഞ്ഞു: ഹേ ദുർബലരായ സ്ത്രീജനങ്ങളേ!, ഈശ്വരനാലാണു് ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതും, പരിപാലിക്കപ്പെടുന്നതും, സംഹരിക്കപ്പെടുന്നതും. അങ്ങനെയാണു് സ്മൃതികൾ പറയുന്നതു. സർവ്വചരാചരങ്ങളടങ്ങുന്ന ഈ ദൃശ്യപ്രപഞ്ചം അവന്റെ കളിപ്പാട്ടമാണു. അതിന്റെ സംരക്ഷിക്കുന്നതിനും തകർക്കുന്നതിനുമുള്ള അധികാരം കേവലം അവനുമാത്രമുള്ളതാണു. വഴിയിൽ നഷ്ടപ്പെട്ടതു് ചിലപ്പോൾ ഈശ്വരനാൽ സംരക്ഷിക്കപ്പെട്ടു് ആരുടേയും കണ്ണിൽപെടാതെ അവിടെത്തന്നെ കിടക്കുന്നു. എന്നാ, ചിലപ്പോൾ വീട്ടിൽ സൂക്ഷിച്ചുവച്ചിട്ടുള്ള ധനം പോലും ഈശ്വരാധീനമില്ലാതെ നഷ്ടപ്പെട്ടുപോകുന്നു. കൊടുംകാട്ടിലകപ്പെട്ടവൻ പോലും ഈശ്വരനാൽ പാലിക്കപ്പെട്ടു് സുരക്ഷിതനാകുന്നു. എന്നാൽ, വീട്ടിനുള്ളിൽ സർവ്വസുരക്ഷിതനായവൻ ആരാലും രക്ഷിക്കപ്പെടാതെ മരണപ്പെടുന്നു. ഓരോ ജീവന്മാർക്കും തങ്ങളുടെ കർമ്മഫലങ്ങളാൽ ഓരോതരം ശരീരമെടുക്കേണ്ടിവരുന്നു. കർമ്മാവസാനത്തിൽ ആ ശരീരവും അവസാനിക്കുന്നു. ഇങ്ങനെ പ്രത്യേകതരം സ്ഥൂലസൂക്ഷ്മശരീരങ്ങളിൽ കുടികൊള്ളുന്ന ഈ ജീവന്മാർക്കു് അവയുമായി ശാശ്വതമായ യാതൊരു ബന്ധവുമില്ല. കാരണം, അവൻ സർവ്വദാ ശരീരങ്ങളിൽനിന്നും ഭിന്നനാണു. ഈ ദേഹം ഒരു ഗൃഹം പോലെ, പഞ്ചഭൂതാത്മകമായി രൂപാന്തരപ്പെട്ടിട്ടുള്ള ജീവന്റെ ആലയമാണു. എന്നാൽ അജ്ഞാനത്താൽ ഇതിനെ അവതാനെന്നു് തെറ്റിദ്ധരിക്കുന്നു. ജീവനു് ഇതിന്റെ സംയോഗത്തിലോ വിയോഗത്തിലോ യാതൊരു കാര്യവുമില്ല. വിറകിൽനിന്നും അഗ്നി വേറിട്ടുനിൽക്കുന്നതുപോലെ, ശരീരത്തിനുള്ളിലെ വായു എപ്രകാരം ശരീരത്തിൽനിന്നും വേറിട്ടുനിൽക്കുന്നുവോ, സർവ്വവ്യാപ്തമായിരുന്നിട്ടും ആകാശം ഒന്നിനോടും ബന്ധപ്പെട്ടുനിൽക്കുന്നില്ലയോ, അപ്രകാരം, ജീവനും ഈ ശരീരവുമായി യാതൊരു ബന്ധവുമില്ല. നിങ്ങൾ മൂഢമതികളാണോ?. നിങ്ങളുടെ സുയജ്ഞൻ ഇതാ കിടക്കുന്നു. പിന്നെന്തിനാണു് നിങ്ങൾ കരയുന്നതു?. മുമ്പിവൻ നിങ്ങൾ പറയുന്നതു് കേട്ടിരുന്നു. നിങ്ങളോടിവൻ മറുപടിയും പറഞ്ഞിരുന്നു. അവനെ കാണാത്തതുകൊണ്ടാണോ നിങ്ങൾ ഇങ്ങനെ നിലവിളിക്കുന്നതു?. ഇതിനർത്ഥം, ഈ ശരീരത്തിനുള്ളിലിരുന്നുകൊണ്ടു് നിങ്ങൾ പറഞ്ഞതൊക്കെ കേൾക്കുകയും, അതിനു് മറുപടി പറയുകയും ചെയ്തിരുന്നവനെ നിങ്ങൾ ഒരിക്കലും കണ്ടിരുന്നില്ല എന്നതാണു. നിങ്ങൾ കണ്ടിരുന്നതു് ഈ ശരീരത്തെയായിരുന്നു. അങ്ങനെയെങ്കിൽ അതിപ്പോഴും ഇവിടെ കിടക്കുന്നുണ്ടു. പിന്നെന്തിനാണു് നിങ്ങൾ വിലപിക്കുന്നതു?. ഈ ശരീരത്തിലെ പ്രധാനതത്വമായ പ്രാണൻ പോലും നിങ്ങളെ കേൾക്കുന്നവനോ നിങ്ങളോടു് സംസാരിക്കുന്നവനോ അല്ല. അവയിൽ നിന്നെല്ലാം വേറിട്ടുനിൽക്കുന്ന ആത്മചൈതന്യമാണു് യഥാർത്ഥത്തിൽ കേൾക്കുന്നവനും പറയുന്നവനും.

അഞ്ചു് ഭൂതങ്ങളും, പത്തിന്ദ്രിയങ്ങളും, മനസ്സും ചേർന്നു് സ്ഥൂലവും സൂക്ഷ്മവുമായിരിക്കുന്ന ഈ ശരീരങ്ങൾ നിർമ്മിതമായിരിക്കുന്നു. ജീവന്മാർ ഒരിക്കൽ ഈ ശരീരങ്ങളെ സ്വീകരിക്കുകയും, പിന്നീടു് അവയെ സ്വകീയമായ വിവേകത്താൽ ത്യജിക്കുകയും ചെയ്യുന്നു. അതാണു് വാസ്തവം. എത്രകാലംവരെ ഈ ജീവൻ മനസ്സ്, ബുദ്ധി, അഹംകാരം മുതലായവയാൽ നിർമ്മിതമായ ഈ സൂക്ഷ്മശരീരത്തിനുള്ളിൽ അകപ്പെട്ടിരിക്കുന്നുവോ, അത്രകാലം വരേയ്ക്കും ഇവൻ കർമ്മബന്ധങ്ങൾക്കാധീനനാകുന്നു. ഈ മറ കാരണം, മായയുമായി ബന്ധപ്പെട്ടു് സംസാരത്തിലെ സുഖദുഃഖങ്ങൾ വീണ്ടും വീണ്ടും വന്നും പോയും അവൻ അനുഭവിക്കുന്നു. പരമാർത്ഥമായി തോന്നുന്ന ത്രിഗുണസംബന്ധിയായ വിഷയങ്ങളുടെ ചേഷ്ടകൾ സത്യത്തിൽ സങ്കല്പം മാത്രമാണു. തീർത്തുപറഞ്ഞാൽ, ഇന്ദ്രിയങ്ങളാലറിയപ്പെടുന്ന സർവ്വതും സ്വപ്നം പോലെ അയഥാർത്ഥമാണു. അതുകൊണ്ടു് ശരീരാത്മഭേദത്തെക്കുറിച്ചറിവുള്ളവർ അക്കാര്യത്തിൽ ഒരിക്കലും ദുഃഖിക്കാറില്ല. എന്നാൽ അജ്ഞാനികളായി അവയെക്കുറിച്ചു് ദുഃഖിക്കുന്നവരെ തിരുത്തുവാനും പ്രയാസമാണു. ഈ സത്യത്തെ ബോധിപ്പിക്കുന്ന ഒരു കഥയെ ഞാൻ നിങ്ങൾക്കായി പറയാം. ഒരു കാട്ടിൽ അങ്ങിങ്ങായി തീറ്റയിട്ടു് പ്രലോഭിപ്പിച്ചും വലവിരിച്ചും ഒരു വേടൻ പക്ഷികളെ വേട്ടയാടി പിടിക്കുക പതിവായിരുന്നു. ഒരിക്കൽ, അവിടെ ഒരു കുരുവിമിഥുനം മേയുന്നതായി അവൻ കണ്ടു. നിഷ്‌പ്രയാസം അവയിൽ പെൺകുരുവിയെ വേടൻ തന്റെ വലയിലാക്കി. വലയ്ക്കുള്ളിലകപ്പെട്ട അവളെ നോക്കി ആൺകുരുവിയ്ക്കു് അത്യധികം വിഷമം തോന്നി. എന്നാൽ അവളെ ആപത്തിൽനിന്നും രക്ഷിക്കാൻ കഴിയാതെ അവൻ ദീനനായി വിലാപം ചെയ്തു.

ആൺകുരുവി പറഞ്ഞു: അഹോ! കഷ്ടം!. ദൈവം എത്ര ക്രൂരനാണു?. എന്നെ ഓർത്തു് ദുഃഖിക്കുന്ന ദീനയായ ഇവളെ ആപത്തിലാക്കിയിട്ടു് അവനെന്തു് നേടാനാണു?. എന്റെ അർദ്ധാംഗിനിയായ ഇവളെ നീ കൊണ്ടുപോകുകയാണെങ്കിൽ പിന്നെ എന്നെ എന്തിനാണു് വെറുതേ വിടുന്നതു?. ഇവളില്ലാതെ ഞാനെന്തിനാണു് ജീവിക്കുന്നതു?. ഭാഗ്യദോഷികളായ എന്റെ കുഞ്ഞുങ്ങൾ അങ്ങു് കൂട്ടിൽ അവരുടെ അമ്മയേയും കാത്തിരിക്കുകയാണു. ഇവളില്ലാതെ എങ്ങനെയാണു് ഞാൻ അവരെ പോറ്റേണ്ടതു?.

ഇങ്ങനെ തന്റെ പ്രിയതമയെ ഓർത്തു് കണ്ണീരൊഴുക്കി കണ്ഠമിടറി വിലപിച്ചുകൊണ്ടിരുന്ന ആ ആൺകുരുവിയേയും ഒളിഞ്ഞിരുന്ന വേടൻ അല്പസമയത്തിനുള്ളിൽ അമ്പെയ്തുവീഴ്ത്തി. അതുപോലെ, നിങ്ങളുടെ മരണത്തേയും മുൻ‌കൂട്ടി കാണാൻ കഴിയാതെ ദുഃഖിച്ചുകൊണ്ടു് എത്രകാലം കാത്തിരുന്നാലും ഇവൻ ഇനി തിരിച്ചുവരാൻ പോകുന്നില്ല.

ഹിരണ്യകശിപു പറഞ്ഞു: അമ്മേ!, അങ്ങനെ, ബാലവേഷം കെട്ടിവന്ന യമരാജന്റെ വാക്കുകൾ കേട്ടു് അത്ഭുതം കൂറിക്കൊണ്ടു് ആ കുടുംബാംഗങ്ങൾ, പ്രാ‍പഞ്ചികമായി ഇക്കാണുന്നതൊന്നും സത്യമല്ലെന്നും, സർവ്വം മായയുടെ ഇന്ദ്രജാലമാണെന്നും മനസ്സിലാക്കി. ഇങ്ങനെ പറഞ്ഞുകൊണ്ടു് യമൻ അവിടെനിന്നും അപ്രത്യക്ഷനായി. പിന്നീടു്, സുയജ്ഞന്റെ ബന്ധുജനങ്ങൾ അവന്റെ ശേഷക്രിയകൾ ചെയ്തു. അതുകൊണ്ടു്, നിങ്ങളുടേതായാലും മറ്റുള്ളവരുടേതായാലും, ശരീരനാശത്തിൽ ഒരിക്കലും ദുഃഖിക്കരുതു. ഞാനെന്നും എന്റേതെന്നും, പരനെന്നും അവന്റേതെന്നുമുള്ള ഭാവങ്ങൾ അജ്ഞാനത്തിൽനിന്നുമുണ്ടാകുന്നവയാണു.

നാരദർ പറഞ്ഞു: രാജാവേ!, തന്റെ മരുമകളോടൊപ്പമിരുന്നു് മകനായ ഹിരണ്യകശിപുവിന്റെ വാക്കുകൾ കേട്ടു് പുത്രദുഃഖമകന്ന ദിതി ചിത്തത്തെ പരമാർത്ഥതത്വത്തിലുറപ്പിച്ചു.


ശ്രീമദ്ഭാഗവതം സപ്തമസ്കന്ധം രണ്ടാമദ്ധ്യായം സമാപിച്ചു.

ഓം തത് സത്.




Previous    Next





The story of Hiranyakashipu