srimad bhagavatham 6.16 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
srimad bhagavatham 6.16 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

6.16 ചിത്രകേവിനു് നാരദരുടെ മന്ത്രോപദേശവും, സങ്കർഷണമൂർത്തിയുടെ ദർശനവും.


ഓം
 ചിത്രകേവിനു് നാരദരുടെ മന്ത്രോപദേശവും, സങ്കർഷണമൂർത്തിയുടെ ദർശനവും.
ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 16



ശ്രീശുകബ്രഹ്മർഷി പറഞ്ഞു: അല്ലയോ പരീക്ഷിത്തു് രാജാവേ!, അനന്തരം, അന്തരിച്ചുപോയ ആ ബാലനെ തന്റെ യോഗവിദ്യയാൽ ആ കുടുംബാങ്ങൾക്കു് കാട്ടിക്കൊടുത്തുകൊണ്ടു് നാരദമുനി അവനോടിങ്ങനെ പറഞ്ഞു: ഹേ ജീവാത്മാവേ!, നിനക്കു് നല്ലതുവരട്ടെ!, നിന്റെ മാതാപിതാക്കന്മാരെ നോക്കുക. നീ കാരണം ഈ നിൽക്കുന്ന നിന്റെ ഉറ്റവരും ഉടയവരും സുഹൃത്തുക്കളുമൊക്കെ അതീവ ദുഃഖത്തിലാണു. നീ ഈ ശരീരത്തിലേക്കു് പ്രവേശിക്കുക. ശേഷം, അവശേഷിച്ച ആയുഷ്കാലം ഇവരോടൊത്തു് ജീവിക്കുക. ഈ നൃപാസനത്തെ അലങ്കരിച്ചുകൊണ്ടു് പിതാവിൽനിന്നും ലോകഭോഗങ്ങളെ സ്വീകരിച്ചനുഭവിക്കുക!.

ശ്രീശുകൻ തുടർന്നു: രാജാവേ!, നാരദമുനിയുടെ ഈ വാക്കുകളെ കേട്ടപ്പോൾ ആ ജീവൻ അദ്ദേഹത്തോടിപ്രകാരം പറഞ്ഞു: മുനേ!, ദേവന്മാർ, പക്ഷികൾ, മൃഗങ്ങൾ, മനുഷ്യതുടങ്ങിയ പലപല യോനികളിൽ കർമ്മബന്ധത്താൽ കറങ്ങിക്കൊണ്ടിരിക്കുന്ന എനിക്കു് ഏതു് ജന്മത്തിലായിരുന്നു ഇവർ മാതാപിതാക്കന്മാരായിരുന്നതു?. സംസാരത്തിലെ ഈ ചുറ്റിത്തിരിയലിൽ ഓരോ ജീവാത്മാക്കൾക്കും മറ്റുള്ള ജീവാത്മാക്കളോടു് തമ്മിൽ ബന്ധുക്കൾ, കുടുംബക്കാർ, ശത്രുക്കൾ, ഇടത്തരക്കാർ, സഹായികൾ, യാതൊരു ബന്ധവുമില്ലാത്തവർ, വിദ്രോഹികൾ ഇങ്ങനെ നാനാ തരത്തിലുള്ള ബന്ധങ്ങൾ ഉണ്ടാകുന്നു. സ്വർണ്ണം മുതലായ ദ്രവ്യങ്ങൾ ക്രയവിക്രയങ്ങൾക്കിടയിൽ അതിന്റെ ഉപയോക്താക്കളായ മനുഷ്യരോടൊപ്പം കറങ്ങിക്കൊണ്ടിരിക്കുന്നതുപോലെ, ജീവാത്മാക്കളും തങ്ങളുടെ ഓരോ ജനനത്തിനും കാരണക്കാരായ വിവിധ മാതാപിതാക്കന്മാരെ ആശ്രയിച്ചു് അവരുടെയിടയിൽ പര്യടനം നടത്തുന്നു. ഒപ്പം ചേർന്നുനിൽക്കുന്ന ബന്ധങ്ങൾ പോലും കുറെ കാലങ്ങൾക്കുശേഷം വേർപിരിയപ്പെടുന്നതായാണു് കാണപ്പെടുന്നതു. കാരണം, യാതൊരുവസ്തുവാകട്ടെ, എത്രകാലം ഒരുവനു് അതുമായി വേഴ്ചയുണ്ടോ, അത്രകാലം മാത്രമേ അതുമായുള്ള മമതയും അവനുണ്ടാകുന്നുള്ളൂ. ഇതുപോലെ, ഓരോ മാതാപിതാക്കന്മാരാൽ ബന്ധപ്പെട്ടു് ഓരോ ശരീരത്തിനുള്ളിൽ കഴിയുമ്പോഴും ജീവൻ ശാശ്വതനും നിരങ്കാരനുമാണു. എത്രകാലം ആ ശരീരത്തിനുള്ളിൽ വർത്തിക്കുമോ, അത്രകാലം വരെ മാത്രമേ ആ ജീവനു് അവരുമായി സംബന്ധമുള്ളൂ. ഈ ജീവൻ നിത്യനും അവ്യയനുമാണു. സൂക്ഷ്മരൂപനായ ഇവൻ സ്ഥൂലരൂപമായ തന്റെ ശരീരത്തിനു് ആധാരമാകുന്നു. സ്വയം പ്രകാശിതനായ ഇവനാകട്ടെ, ത്രിഗുണങ്ങൾക്കധീനനായിരുന്നുകൊണ്ടു് തത്ഫലമായി വിവിധ ശരീരങ്ങളെ സ്വീകരിക്കുന്നു. ആത്മാവിനു് പ്രിയനായും അപ്രിനായും, സ്വന്തക്കാരാനായും അപരനായും ആരുംതന്നെയില്ല. അവൻ മറ്റുള്ളവരുടെ ചിത്തവൃത്തികൾക്കും കർമ്മങ്ങൾക്കും സാക്ഷിയായി ഏകനായിത്തന്നെയിരിക്കുന്നു. യതുകൊണ്ടു് ഇവൻ സുഖത്തേയോ ദുഃഖത്തേയോ കർമ്മഫലത്തേയോ സ്വീകരിക്കുന്നവനല്ല. എന്നാൽ കാര്യകാരണങ്ങളെ നോക്കിക്കണ്ടുകൊണ്ടു് ഉദാസീനനായി നിലകൊള്ളുന്നു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഇങ്ങനെ പറഞ്ഞുകൊണ്ടു് ആ ജീവൻ അവിടെനിന്നും അപ്രത്യക്ഷമായി. തുടർന്നു്, ഉണ്ടായ സംഭവത്തിൽ ആശ്ചര്യം കൊള്ളുകയും, ചിത്രകേതു ആദിയായ സർവ്വരും തങ്ങൾക്കിടയിലുള്ള സ്നേഹമാകുന്ന ചങ്ങലയെ അറുത്തുകളഞ്ഞുകൊണ്ടു് തങ്ങളുടെ ദുഃഖത്തെയകറ്റുകയും ചെയ്തു. ശേഷം, അവർ ആ ബാലന്റെ മൃതദേഹം ശേഷക്രിയകൾ ചെയ്തു് യഥാവിധി സംസ്കരിച്ചു. അതോടുകൂടി, ത്യജിക്കുവാൻ പറ്റാത്തതായതും, ശോകം, മോഹം, ഭയം, ആർത്തി മുതലായവയെ തരുന്നതുമായ മമതയാകുന്ന മിഥ്യാബോധത്തെ പരിത്യജിച്ചു.

ഹേ മഹാരാജൻ!, ബാലനെ ഹനിച്ചതിൽ ദുഃഖിതരായ ചിത്രകേതുവിന്റെ ലജ്ജിതരായ മറ്റുള്ള പത്നിമാർ അംഗിരസ്സുമുനിയുടെ ഉപദേശപ്രകാരം യമുനാതീരത്തിലെത്തി ബ്രാഹ്മണരാൽ ശാസ്ത്രോക്തമായി വിധിക്കപ്പെട്ട പ്രായശ്ചിത്തവ്രതം അനുഷ്ഠിച്ചു. ആ സംഭവത്തോടുകൂടി മാമുനിമാരുടെ വചസ്സുകളാൽ ഉത്തേജിതനായി, ആന സരസ്സിലെ ചേറ്റിൽനിന്നെന്നതുപോലെ, ചിത്രകേതു ഗൃഹമാകുന്ന പൊട്ടക്കിണറ്റിൽനിന്നും കരകയറുകയുണ്ടായി. കാളിന്ദിയിൽ കുളിച്ചു്, വിധിയാംവണ്ണം പുണ്യദങ്ങളായ ജലക്രിയകൾ കഴിച്ചു. പിന്നീടു്ആത്മസംയമനം ചെയ്തു് മൌനത്തോടെ അംഗിരസ്സിനേയും നാരദനേയും വണങ്ങി. അനന്തരം, അന്തഃകരണശുദ്ധിവരുത്തുവാനായി തന്നിൽ ശരണം പ്രാപിച്ച ചിത്രകേതുവിനു് നാരദമുനി പ്രീതനായി ഈ മന്ത്രവിദ്യയെ ഉപദേശിച്ചു.

നാരദർ ചിത്രകേതുവിനു് ശേഷതോഷണി എന്ന മന്ത്രം ഉപദേശിക്കുന്നു. നാരദർ പറഞ്ഞു: ശ്രീവാസുദേവനായ ഭഗവാനു് നമസ്ക്കാരം!. പ്രദ്യുന്മനും അനിരുദ്ധനും സങ്കർഷണനുമായ നിന്തിരുവടിയെ ഞാൻ ധ്യാനിക്കുന്നു. ബോധസ്വരൂപനായിരിക്കുന്ന, അത്മാരാമനായിരിക്കുന്ന, സദാ ശാന്തശീലനായിരിക്കുന്ന, പരമാനന്ദമൂർത്തിയ്ക്കു് നമസ്ക്കാരം!. കേവലം ആത്മാനന്ദത്താൽ രാഗദ്വേഷങ്ങളകന്നവനും, ഇന്ദ്രിയങ്ങളുടെ നാഥനും, സർവ്വവും സർവ്വവ്യാപിയുമായിരിക്കുന്നവനായ അങ്ങേയ്ക്കു് നമസ്ക്കാരം!. മനസ്സിനും വാക്കിനും ഗോചരമാകാതെ, നാമരൂപങ്ങളില്ലാതെ, സച്ചിദാനന്ദരൂപനായി, കാര്യകാരണങ്ങൾക്കു് പരനായി, ഏകനായി വിളങ്ങുന്ന അവൻ ഞങ്ങളെ രക്ഷിക്കട്ടെ!. ഒരേ മണ്ണാൽത്തന്നെ സംജാതമായി, നിലനിന്നു്, അതേ മണ്ണിൽത്തന്നെ ലയിച്ചുചേരുന്ന വിവിധ മൺപാത്രങ്ങളെപ്പോലെ, ഈ പ്രപഞ്ചം യാതൊരുവനിൽന്നിന്നുണ്ടാകുകയും, യാതൊരുവനിൽ നിലനിൽക്കുകയും, അതുപോലെ യാതൊരുവനിൽത്തന്നെ ലയിക്കുക്കയും ചെയ്യുന്നുവോ, ബ്രഹ്മതത്വമായ ആ നിന്തിരുവടിയ്ക്കു് നംസ്ക്കാരം!. ആകാശം പോലെ അകമ്പുറം കൊണ്ടു് നിറഞ്ഞിട്ടും, പ്രാണനാലോ മനസ്സിനാലോ ബുദ്ധിയാലോ ഇന്ദ്രിയങ്ങളാലോ അറിയപ്പെടാതെ നിലകൊള്ളുന്ന ആ പരമാത്മാവിനെ ഞാൻ സ്മരിക്കുന്നു. ചൈത്യന്യം കൂടിച്ചേരുമ്പോൾ, ദേഹം, ഇന്ദ്രിയങ്ങൾ, പ്രാണങ്ങൾ, മനസ്സ്, ബുദ്ധി എന്നിവകൾ പ്രവർത്തിക്കുകയും, എന്നാൽ മറ്റു് സമയങ്ങളിൽ, പഴുപ്പിക്കപ്പെടാത്തെ ലോഹത്തെപ്പോലെ അവ പ്രവർത്തക്ഷമതയില്ലാത്ത വസ്തുവെപ്പോലെയുമിരിക്കുന്നു. ചുട്ടുപഴുക്കാത്ത ലോഹത്തിനു് പൊള്ളിക്കാൻ കഴിയാത്തതുപോലെ, ആ ബ്രഹ്മചൈതന്യം കൂടാതെ യാതൊരവസ്ഥകളിലും അവയ്ക്കു് പ്രവർത്തിക്കുവാൻ സാധ്യമല്ല. മഹാപുരുഷനും മഹാനുഭാവനും മഹാവിഭൂതിപതിയുമായ ഭഗവാനായിക്കൊണ്ടു് നമസ്ക്കാരം!. ഭക്തസമൂഹങ്ങൾ ഹസ്താഞ്ജലി കൂപ്പിയാരാധിക്കുന്ന തൃപ്പദങ്ങളുള്ളവനായ നിന്തിരുവടിയ്ക്കു് നമസ്ക്കാരം!.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, ഇങ്ങനെ, തന്നിൽ ആശ്രിതനായ ചിത്രകേതുവിനു് മന്ത്രോപദേശം നൽകിക്കൊണ്ടു് അംഗിരസ്സിനോടൊപ്പം നാരദമുനി ബ്രഹ്മലോകത്തിലേക്കു് യാത്രയായി. ആ മന്ത്രവിദ്യയെ ജലപാനം മാത്രം ചെയ്തുകൊണ്ടും മനസ്സിനെ നിന്ത്രിച്ചുകൊണ്ടും വിധിപ്രകാരം അദ്ദേഹം ഏഴുദിവസം ഉരുവിട്ടു. രാജൻ!, ഏഴുദിവസത്തെ ആ ജപയജ്ഞത്തിലൂടെ അദ്ദേഹം വിദ്യാധരാധിപതിസ്ഥാനത്തെ നേടിയെടുത്തു. ഏതാനും ദിവസങ്ങൾകൊണ്ടു് ആ വിദ്യയാൽ മനസ്സുകൊണ്ടു്, ചിത്രകേതുവാകട്ടെ, ദേവന്മാരുടേയും ദേവനായ സങ്കർഷണമൂർത്തിയുടെ പദമലരിണയിൽ ഗമിച്ചു. തുടർന്നു്, താമരവളയം പോലെ വെളുത്തവനും, നീലവസ്ത്രം ചുറ്റിയവനും, മിന്നിത്തിളങ്ങുന്ന കിരീടം, തോൾവള, വള, അരഞ്ഞാണം, കങ്കണം മുതലായവ അണിഞ്ഞവനും, പ്രസന്നവദനത്തോടും അരുണനേത്രത്തോടും കൂടിയവനുമായ ശേഷനെ, സിദ്ധേശ്വരന്മാരാൽ ചുറ്റപ്പെട്ടവനായി ചിത്രകേതു കണ്ടു. ആ ദർശനത്താൽ അദ്ദേഹത്തിന്റെ സകലപാപങ്ങൾക്കും അറുതി വന്നു. അന്തഃകരണങ്ങൾ സ്വച്ഛവും അമലവുമായി. പ്രേമഭാവത്താലുതിർന്ന കണ്ണുനീർ അദ്ദേഹത്തിന്റെ കവിളുകളിലൂടെയൊഴുകി. രോമാഞ്ചമുതിർത്തുകൊണ്ടു്, ഭക്തിയോടെ, മൌനിയായി, ആ തൃപ്പാദങ്ങളിൽ വീണുവണങ്ങി. തെരുതെരെയൊഴുകുന്ന പ്രേമാശ്രുധാരയിൽ അദ്ദേഹം ഭഗവാന്റെ പാദങ്ങളെ നനച്ചുകൊണ്ടിരുന്നു. ഇടറിയ കണ്ഠത്താൽ ഏറെനേരത്തേയ്ക്കു് അദ്ദേഹത്തിനു് ഒരക്ഷരംപോലും ഉരിയാടാൻ സാധിച്ചില്ല. അനന്തരം, മനസ്സിനെ ബുദ്ധികൊണ്ടടക്കി, സകല ഇന്ദ്രിയങ്ങളുടേയും ബാഹ്യവൃത്തികളെ തടഞ്ഞു്, തൊണ്ടയുടെ ഇടറൽ അല്പമൊന്നടങ്ങിയപ്പോൾ, ശാസ്ത്രങ്ങളിൽ വർണ്ണിക്കപ്പെട്ടിട്ടുള്ള ലോകഗുരുവായ ഭഗവാനെ ഇപ്രകാരം സ്തുതിച്ചു.

ചിത്രകേതുവിന്റെ ഭഗവദ്സ്തുതി: ഹേ അജിതനായ ഭഗവാനേ!, സമാധിസ്ഥരും മനസ്സിനെ അടക്കിയവരും മാത്രമാണു് അങ്ങയെ ജയിക്കുന്നതു. അങ്ങയുടെ കാരുണ്യത്താൽമാത്രം അവർക്കതിനു് സാധിക്കുന്നു. കാരണം, നിഷ്കാമന്മാരായി അങ്ങയെ ഭജിക്കുന്നവർക്കു് അങ്ങു് അങ്ങയെത്തന്നെ പ്രദാനം ചെയ്യുന്നു. ഭഗവാനേ!, സൃഷ്ടിസ്ഥിതിലയങ്ങൾ അവിടുത്തെ ലീലകൾ മാത്രമാകുമ്പോൾ, അങ്ങയുടെ അംശത്തിന്റെ അംശങ്ങളാകുന്ന വിശ്വസൃഷ്ടാക്കളാകട്ടെ!, സ്വയം തങ്ങൾ വേറെയെന്നു് തെറ്റിദ്ധരിച്ചുകൊണ്ടു് വെറുതേ മത്സരിക്കുന്നു. സൂക്ഷ്മമായ പരമാണുവിലും, സ്ഥൂലമായ പ്രപഞ്ചത്തിലും ആദിമദ്ധ്യാന്തം വർത്തിക്കുന്നതു് അങ്ങുമാത്രമാണു. സൃഷ്ടിസ്ഥിത്യന്തങ്ങൾക്കു് പരനായി നിൽക്കുന്ന അങ്ങാകട്ടെ, ഇക്കാണുന്ന ദൃശ്യങ്ങളുടെ തുടക്കത്തിലും ഒടുക്കത്തിലും സുസ്ഥിരനായി നിൽക്കുന്നതുപോലെതന്നെ, അവയുടെ അന്തരാളത്തിലും നിലകൊള്ളുന്നു. ഓരോ ലോകങ്ങളും ഭൂമി, ജലം, അഗ്നി, വായു, ആകാശം, മഹത്, അഹങ്കാരം എന്നീ ഏഴു് പദാർത്ഥങ്ങളാൽ നിർമ്മിതമായിരിക്കുന്നു. ഓരോന്നും മുന്നേതിനേക്കാൾ പത്തിരട്ടി വലുതുമാണു. എന്നാൽ അനേകകോടികളായ ഈ ബ്രഹ്മാണ്ഡങ്ങൾ അങ്ങയിൽ ഒരണുവിനെപ്പോലെ ചലിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ അങ്ങു് അനന്തനാകുന്നു. വിഷയേഛുക്കളായ മനുഷ്യർ മൃഗങ്ങളെപ്പോലെയാകുന്നു. ആമൃഗീയതയിൽ അവർ അങ്ങയെ വിസ്മരിച്ചുകൊണ്ടു് അവിടുത്തെ അംശങ്ങൾ മാത്രമായ ദേവതകളെ ഉപാസിക്കുന്നു. ആ ദേവന്മാരുടെ അഭാവത്തിൽ, രാജവംശം നശിച്ച രാജസേവകന്മാരുടെ അവസ്ഥയ്ക്കു് തുല്യം, ആ അനുഗ്രഹസിദ്ധികൾ ഇല്ലാതെയാകുന്നു. ഹേ ഭഗവാനേ!, ജ്ഞാനസ്വരൂപനും നിർഗ്ഗുണനുമായ അങ്ങയിൽ അർപ്പിക്കപ്പെടുന്ന കാമസങ്കല്പങ്ങൾപോലും, വറുത്ത വിത്തുകൾ എന്നതുപോലെ, നിർജ്ജീവമായിപ്പോകുന്നു. ത്രിഗുണങ്ങളുടെ നൂൽക്കെട്ടുകളാലത്രേ ദ്വന്ദ്വങ്ങളുടെ വലകളുണ്ടാകുന്നതു. ഹേ അജിതനായ ഭഗവാനേ!, അങ്ങു് ഭാഗവതധർമ്മമുണ്ടാക്കിയ നിമിഷത്തിൽ അവിടുന്നു് സർവ്വോത്കൃഷ്ടമായി വിജച്ചുകഴിഞ്ഞിരുന്നു. നിഷ്കിഞ്ചനന്മാരും ആത്മാരാമന്മാരുമായിട്ടുള്ള മുനികൾ ആ ഭാഗവതധർമ്മത്താൽ അവിടുത്തെ പാദപൂജയെ ചെയ്യുന്നു. ഇതരധർമ്മങ്ങളിലേതുപോലെ, ഭാഗവതധർമ്മത്തിൽ നീയെന്നും ഞാനെന്നും നിന്റേതെന്നും എന്റേതെന്നുമുള്ള ദ്വൈതഭാവങ്ങളില്ല. ഭേദബുദ്ധിയോടെ രചിക്കപ്പെട്ട ആ ഇതരധർമ്മങ്ങൾ ശുദ്ധിയില്ലാത്തതും ക്ഷയിക്കുന്നതും അധർമ്മം പെരുക്കുന്നതുമാണു. തന്നിലും പരനിലും ശത്രുത്വമുളവാക്കുന്ന ഈ ധർമ്മങ്ങൾകൊണ്ടു് തനിക്കും പരനും എന്തു് പ്രയോജനമാണുണ്ടാകുന്നതു?. ആ ധർമ്മത്തെ അനുശാസിക്കുന്നതുകൊണ്ടു് എന്തു് ഗുണമുണ്ടാകാൻ?. സ്വയത്തിനും പരനും വേദനയുളവാക്കുന്നതുകൊണ്ടു്, ഹേ ഭഗവാനേ!, അങ്ങയുടെ കോപവും, അതുപോലെ അധർമ്മവും അവിടെ സംഭവിക്കുന്നു. അങ്ങയാൽ ഉപദിഷ്ടമായ ഈ ഭാഗവതധർമ്മം ഒരിക്കലും പിഴയ്ക്കുന്നില്ല. ആ ധർമ്മത്തെ ഉപാസിക്കുന്ന വിശിഷ്ടന്മാർക്കു് സകലചരാചരങ്ങളിലും സമഭാവനയുണ്ടാകുന്നു. അങ്ങനെയുള്ള ആര്യന്മാർ അങ്ങയെ ഉപാസിക്കുന്നു. ഭഗവാനേ!, അങ്ങയുടെ ഏതെങ്കിലുമൊരു തിരുനാമം എപ്പോഴെങ്കിലുമൊരിക്കൽ കേൾക്കാനിടവരുന്ന ഒരു പരമചണ്ഡാളനുംകൂടി സംസാരത്തിൽനിന്നും മുക്തനാകുന്നു. ആ നിന്തിരുവടിയുടെ ദർശനത്താൽ മനുഷ്യന്റെ സകല പാപങ്ങളും അറ്റുപോകുന്നുവെന്നുള്ളതിൽ എന്തു് സംശയിക്കാനിരിക്കുന്നു?. അതുകൊണ്ടു്, അങ്ങയുടെ ഈ ദർശനത്താൽ ഞങ്ങൾ ഇപ്പോൾ ഹൃദയമാലിന്യമകന്നവരായിരിക്കുന്നു. അങ്ങയുടെ ഭക്തനായ ദേവർഷിയാൽ പറയപ്പെട്ടതു് എങ്ങനെ മറിച്ചാകാനാണു?. ഹേ അനന്താ!, ഇവിടെ ജനങ്ങളുടെ സകലവൃത്തികളും അങ്ങറിയുകതന്നെ ചെയ്യുന്നു. മിന്നാമിനുങ്ങിന്റെ പ്രകാശവുമായി പരമഗുരുവായ അങ്ങയുടെ സന്നിധിയിൽ ഞങ്ങൾ അങ്ങയെ എന്തു് ബോധ്യപ്പെടുത്തുവാനാണു?. സകലലോകങ്ങളുടേയും സൃഷ്ടിസ്ഥിത്യന്തങ്ങൾക്കു് നിയന്താവായവനും, ദ്വന്ദ്വങ്ങൾക്കടിപ്പെട്ട കുയോഗികൾക്കു് അഗ്രാഹ്യനും പരമഹംസനുമായ അങ്ങേയ്ക്കു് നമസ്ക്കാരം!. കർമ്മനിരതനായ അങ്ങയെ അനുസരിച്ചു് ജഗദ്സൃഷ്ടാക്കൾ പ്രവർത്തിക്കുന്നു. സർവ്വജ്ഞനായ അങ്ങയെ അനുസരിച്ചു് ജ്ഞാനേന്ദ്രിയങ്ങൾ അറിയാൻ തുടങ്ങുന്നു. അങ്ങയുടെ ശിരസ്സിൽ ഈ ഭൂഗോളം ഒരു കടുകുമണിയോളം വലിപ്പമാത്രത്തിൽ ധരിക്കപ്പെട്ടിരിക്കുന്നു. സഹസ്രശീർഷനായ ആ ഭഗവാനയിക്കൊണ്ടു് നമസ്ക്കാരം!.

ശ്രീശുകൻ പറഞ്ഞു: അല്ലയോ കുരൂദ്വഹാ!, വിദ്യാധരന്മാരുടെ നാഥനായ ചിത്രകേതുവിനാൽ ഏവം സ്തുതിക്കപ്പെട്ട ഭഗവാൻ സങ്കർഷണമൂർത്തി അദ്ദേഹത്തിൽ സംപ്രീതിയോടെ ഇങ്ങനെ അരുളിച്ചെയ്തു: ഹേ രാജൻ!, നാരദരാലും അംഗിരസ്സിനാലും എന്നെക്കുറിച്ചു് അറിയാൻ കഴിഞ്ഞതുകൊണ്ടും, ആ മന്ത്രവിദ്യയാൽ എന്റെ ദർശനം നേടുവാൻ കഴിഞ്ഞതുകൊണ്ടും അങ്ങിപ്പോൾ സംസിദ്ധിയടഞ്ഞവനായിരിക്കുന്നു. രാജാവേ!, ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും എന്റെ അംശങ്ങളാണു. ഞാൻ അവയോരോന്നിലും അന്തര്യാമിയായി കുടികൊള്ളുന്നു. ആയതിനാൽ ഞാൻ സകലഭൂതങ്ങളേയും പ്രകാശിപ്പിക്കുന്ന അവയുടെ മൂലകാരണനുമാണു. ശബ്ദബ്രഹ്മമാ‍കുന്ന ഓംകാരവും, ആദികാരണമാകുന്ന പരബ്രഹ്മവും എന്റെ രണ്ടു് ശാശ്വതമായ രൂപങ്ങളാണു. ഈ ഭോഗവസ്തുവായ ദൃശ്യപ്രപഞ്ചം ഭോക്താവായ ജീവചൈതന്യത്തിലും, അതുപോലെ, ഭോക്താവായ ജീവചൈത്യന്യം ഭോഗവസ്തുവായ ദൃശ്യപ്രപഞ്ചത്തിലും പരസ്പരം വ്യാപ്തമായിരിക്കുന്നു. എന്നാൽ, ഇവ രണ്ടും എന്നിൽ കല്പിതമാണെന്നും, അതുപോലെ, എന്നാൽ വ്യാപ്തമായുമിരിക്കുന്നുവെന്നുമറിയുക. എങ്ങനെയെന്നാൽ, ഉറങ്ങിക്കിടക്കുന്നവൻ സ്വപ്നത്തിൽ സ്വയത്തേയും പ്രപഞ്ചത്തിലെ പലതിനേയും കാണുകയും അനുഭവിച്ചറിയുകയും ചെയ്യുന്നു. എന്നാൽ, ഉണർന്നതിനുശേഷം, താൻ വെറുതെ ഒരിടത്തു് കിടക്കുന്നവനായി സ്വയത്തെ കാണുകയും ചെയ്യുന്നു. അപ്രകാരത്തിൽ, ജീവനിൽ സ്ഥിതമായിരിക്കുന്ന ജാഗ്രത്തു്, സ്വപ്നം മുതലായ ബോധപരമായ അവസ്ഥാവിശേഷങ്ങളെന്നതു്, ജീവാത്മാവിനെ സംബന്ധിച്ചുള്ള മായാകാര്യം മാത്രമാണെന്നറിഞ്ഞുകൊണ്ടു്, അവയുടെ യഥാർത്ഥ ദൃക്കെന്നുള്ളതു പരമാത്മാവാണെന്നറിഞ്ഞുകൊള്ളുക. നിദ്രയിൽ മുഴുകിയ ഒരു ജീവനു് തന്റെ സ്വപ്നത്തെയും ഇന്ദ്രീയാധീതമായ സുഖത്തേയും അറിയുവാനുതകുന്ന സർവ്വവ്യാപ്തമായ ആ ആത്മപ്രകാശം ഞാനാണെന്നറിയുക. സ്വപ്നം, ജാഗ്രത്തു് എന്നീ അവസ്ഥകളെ സ്മരിക്കുന്ന ഒരു ജീവന്റെ സ്വപ്നബോധത്തിലും ജാഗ്രത്ബോധത്തിലും യഥാക്രമം ചേർന്നുനിൽക്കുകയും വിട്ടുനിൽക്കുകയും ചെയ്യുന്ന ജ്ഞാനം ആ ബോധങ്ങളിൽനിന്നെല്ലാം അതീതമായ ബ്രഹ്മചൈതന്യമാകുന്നു. അതിനെ ആത്മാവായി അറിയുക. അങ്ങനെയുള്ള എന്റെ ഭാവത്തെ മറക്കുന്ന സമയം, ജീവൻ സ്വയത്തെ എന്നിൽനിന്നും അന്യനായി കണക്കാക്കുന്നു. തന്മൂലം, സംസാരദുഃഖം ഉണ്ടാകുകയും, തത്ഫലമായി ദേഹത്തിൽനിന്നു് ദേഹവും, മരണത്തിൽനിന്നു് മരണവും ഏർപ്പെട്ടവനായി സംസാരത്തിൽ അലയുകയും ചെയ്യുന്നു. ജ്ഞാനവിജ്ഞാനത്തെ അറിയുവാനുതകുന്ന മനുഷ്യജന്മം സിദ്ധിച്ചിട്ടും ആത്മതത്വത്തെ ഗ്രഹിക്കാത്തപക്ഷം ജീവനു് ഒരിടത്തും ശാന്തിയുണ്ടാകാൻ പോകുന്നില്ല. അതുകൊണ്ടു്, പ്രവൃത്തിമാർഗ്ഗത്തിലുള്ള കഷ്ടപ്പാടുകളും തന്മൂലമായുണ്ടാകുന്ന ദുഃഖങ്ങളും, അതുപോലെ നിവൃത്തിമാർഗ്ഗത്തിലൂടെയുണ്ടാകുന്ന സുരക്ഷയും തന്മൂലമുള്ള സുഖങ്ങളും വേർതിരിച്ചോർത്തിട്ടു്, അറിവുള്ളവർ കർമ്മാസക്തിയിൽനിന്നും പിൻ‌വാങ്ങുകതന്നെ ചെയ്യണം. ദമ്പതിമാർ സുഖത്തിനായും ദുഃഖനിവൃത്തിക്കായും പലേവിധം കർമ്മങ്ങളിലേർപ്പെട്ടുകൊണ്ടേയിരിക്കുന്നു. എന്നാൽ, അവയിൽനിന്നെല്ലാം ദുഃഖത്തിന്റെ അനിവൃത്തിയും സുഖത്തിന്റെ അപ്രാപ്തിയുമാണു ഫലമായി ഉണ്ടാകുന്നതു. പ്രവൃത്തിമാർഗ്ഗത്തിലൂടെയുണ്ടാകുന്ന ഈ വിപരീതഫലപ്രാപ്തിയേയും, അതുപോലെ, അവസ്ഥാത്രയങ്ങളിലേതിൽനിന്നും ഭിന്നമായ ജീവന്റെ സൂക്ഷ്മതത്വത്തെയും അറിഞ്ഞതിനുശേഷം, ചുറ്റുമുള്ള വിഷയങ്ങളിൽനിന്നും മുക്തനായി, സ്വന്തം വിവേകത്താൽ ജ്ഞാനവിജ്ഞാനങ്ങൾ നേടി സന്തുഷ്ടനാകുന്ന മനുഷ്യൻ എന്റെ ഭക്തനായി ഭവിക്കുന്നു. യോഗമാർഗ്ഗങ്ങളിലൂടെ നിർമ്മലമാകുന്ന ബുദ്ധികൊണ്ടു് മനുഷ്യൻ സർവ്വപ്രകാരങ്ങളിലും നേടിയെടുക്കേണ്ട സ്വാർത്ഥമെന്നതു്, ജീവാത്മാവും പരമാത്മാവും ഒന്നാണെന്നു് തിരിച്ചറിയുന്ന ജ്ഞാനസാക്ഷാത്ക്കാരമാകുന്നു. ഹേ രാജൻ!, അങ്ങു് എന്റെ ഈ വാക്കുകളെ ശ്രദ്ധയോടുകൂടി ഉള്ളിലിരുത്തി ജ്ഞാനവിജ്ഞാനസമ്പന്നനായി അതിവേഗം സിദ്ധനാകുകതന്നെ ചെയ്യും.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ജഗദ്ഗുരുവും വിശ്വാത്മകനുമായ ഭഗവാൻ സങ്കർഷണമൂത്തി ഇങ്ങനെ ചിത്രകേതുവിനെ പറഞ്ഞുസമാധാനിപ്പിച്ചതിനുശേഷം, അദ്ദേഹം നോക്കിനിൽക്കെ, അവിടെനിന്നും മറഞ്ഞരുളി.

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം പതിനാറാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next






Narada advises Sheshatoshini Mantra to Chitraketu