2019, ഓഗസ്റ്റ് 4, ഞായറാഴ്‌ച

6.1 അജാമിളോപാഖ്യാനം.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം ദ്ധ്യായം‌ 1
(അജാമിളോപാഖ്യാനം)


പരീക്ഷിത്ത് രാജാവ് ചോദിച്ചു: ഹേ സർവ്വജ്ഞനായ ഗുരോ!, ദുസ്തരമായ ഈ സംസാരത്തിൽനിന്നും നിവർത്തിക്കുവാനുള്ള മാർഗ്ഗം അങ്ങ് മുന്നേതന്നെ വേണ്ടവിധത്തിൽ ഉപദേശിച്ചതാണു. ആ മാർഗ്ഗത്തിലൂടെ വിദ്യയും തപസ്സും യോഗങ്ങളും അനുഷ്ഠിച്ച് ഒടുവിൽ ജീവന്മാർ ബ്രഹ്മദേവനോടൊപ്പം ഭഗവാനിൽ ലയിക്കുന്നു. അല്ലയോ മുനേ!, കൂടാതെ, പ്രകൃത്യാലുള്ള വാസന നശിക്കാത്തവന് വീണ്ടും വീണ്ടും സുഖദുഃഖാനുഭവങ്ങൾക്കായി ശരീരങ്ങൾ സ്വീകരിക്കേണ്ടിവരുന്നു. പ്രസ്തുതശരീരങ്ങൾക്കനുസരിച്ച് വാസനകളും വളരുന്നു. ഈ വാസനകളിലൂടെ ഒരുവൻ പ്രവൃത്തിമാർഗ്ഗത്തെ മറികടക്കുന്നുവെന്നതും അങ്ങ് മുമ്പ് പറഞ്ഞുകഴിഞ്ഞു. അധാർമ്മികവൃത്തിയിലൂടെ ജീവൻ അനുഭവിക്കുന്ന പലേതരം നരകയാതനകളെക്കുറിച്ചും,  സ്വായംഭുവമനുവിന്റെ മന്വന്തരത്തെക്കുറിച്ചും അങ്ങിതിനകം വിവരിച്ചുകഴിഞ്ഞു. അതിനുപുറമെ, ഉത്താനപാദമഹാരാജാവിന്റെ പരമ്പരയെക്കുറിച്ചും, അവരുമായി ബന്ധപ്പെട്ട കഥകളെക്കുറിച്ചും, ദ്വീപുകൾ, ഭൂഖണ്ഡങ്ങൾ, സമുദ്രങ്ങൾ, പർവ്വതങ്ങൾ, വൃക്ഷങ്ങൾ, ഉപവനങ്ങൾ എന്നിവയും, അവയുടെ ലക്ഷണങ്ങളും അളവുകളും കൊണ്ട് ധരാമണ്ഡലത്തിന്റെ അവസ്ഥിതിയെക്കുറിച്ചും, ജ്യോതിർഗ്ഗോളങ്ങളുടേയും അധോലോകങ്ങളുടെ അവസ്ഥിതിയും, അവയെയെല്ലാം ഈശ്വരൻ ഏതുവിധം സൃഷ്ടിച്ചുവോ, അപ്രകാരംതന്നെ അങ്ങ് വിവരിക്കുകയുണ്ടായി. ഹേ മഹാത്മാവേ!, ഈ ലോകത്തിൽ മനുഷ്യൻ എങ്ങനെയാണ് യാതനകൾ നിറഞ്ഞ ഈ നരകത്തെ തരണം ചെയ്യേണ്ടതെന്നുകൂടി പറയാൻ കനിവുണ്ടാകണം.

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ഹേ രാജൻ!, ശരീരംകൊണ്ടും മനസ്സുകൊണ്ടും വാക്കുകൾകൊണ്ടും ചെയ്യപ്പെട്ട പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യാതെ മരിക്കുന്നവൻ തീർച്ചയായും മേൽ വിവരിക്കപ്പെട്ട നരകങ്ങളിൽത്തന്നെ എത്തപ്പെടുന്നു. അതിനെക്കുറിച്ച് ഞാൻ അങ്ങയോട് പറഞ്ഞുകഴിഞ്ഞതാണു. അതുകൊണ്ട്, കഴിവുള്ള വൈദ്യന്മാർ അസുഖത്തെ യഥാസമയം കണ്ടുപിടിച്ച് ചികിത്സ വിധിക്കുന്നതുപോലെ, കാലവിളംബം വരാതെ, ശരീരത്തിന് ശക്തിക്ഷയം സംഭവിക്കുന്നതിനുമുന്നേതന്നെ തങ്ങളാൽ ചെയ്യപ്പെട്ട പാപങ്ങളുടെ പരിഹാരക്രിയകൾ ചെയ്യേണ്ടതാണു.

പരീക്ഷിത്ത് പറഞ്ഞു: അല്ലയോ മഹർഷേ!, ചുറ്റും കണ്ടിട്ടും കേട്ടിട്ടും പാപവൃത്തി ഹാനീകരമാണെന്നറിഞ്ഞിട്ടും പ്രകൃത്യാ അവശനായി മനുഷ്യൻ വീണ്ടും പാപംതന്നെ ചെയ്യുന്നു. അങ്ങനെയെങ്കിൽ പ്രായശ്ചിത്തം എങ്ങനെ സാധ്യമാകാനാണു?. അല്പകാലം പാപവൃത്തിയിൽനിന്ന് വിട്ടുനിൽക്കുകയും, പിന്നീട് വീണ്ടും അതുതന്നെ ആചരിക്കുകയും ചെയ്യുന്നു. അങ്ങനെ നോക്കുമ്പോൾ, ഈ പ്രായശ്ചിത്തമെന്നത് ആനയുടെ കുളി പോലെ വ്യർത്ഥമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നതു.

ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ഹേ രാജാവേ!, അജ്ഞാനിയായവൻ കർമ്മിയായിരിക്കുമ്പോൾ പ്രായശ്ചിത്തകർമ്മങ്ങൾകൊണ്ട് ദുഷ്കൃതനാശം സംഭവിക്കുമെന്ന് കരുതാൻ സാധ്യമല്ല. അതുകൊണ്ട്, പ്രായശ്ചിത്തം ശരിക്കും അദ്ധ്യാത്മവിചാരത്തിലൂടെ മാത്രമേ സംഭവിക്കുന്നുള്ളൂ. പഥ്യവ്യവസ്ഥയിൽ മാത്രം ആഹരം കഴിക്കുന്നയാൾ രോഗങ്ങൾക്ക് വിധേയനാകുന്നില്ലെന്നതുപോലെ, ആത്മനിയന്ത്രണം പാലിക്കുന്നവൻ ആത്മസുഖത്തിന് യോഗ്യനായിത്തീരുന്നു. തപസ്സുകൊണ്ടും ബ്രഹ്മചര്യംകൊണ്ടും ശമം കൊണ്ടും ദമം കൊണ്ടും ത്യാഗം കൊണ്ടും സത്യം കൊണ്ടും ശൌചം കൊണ്ടും യമനിയമാദികൾകൊണ്ടും ധീരന്മാരായ ധർമ്മജ്ഞന്മാർ ശ്രദ്ധയോടുകൂടി ഏത് വലിയ പാപത്തേയും ഓടക്കാടിനെയെന്നതുപോലെ ഇല്ലാതാക്കുന്നു. അനന്യമായ ഭക്തിയോടെ ഭഗവാനിൽ മാത്രം ആശ്രയിച്ചുകൊണ്ട് ചിലർ, സൂര്യൻ മൂടൽമഞ്ഞിനെ ഉരുക്കിക്കളയുന്നതുപോലെ, പാപത്തെ പൂർണ്ണമായും നശിപ്പിക്കുന്നു.

ഹേ രാജൻ!, ഭഗവദ്ധാസന്മാരുടെ സേവനംകൊണ്ടും ഭഗവാനിൽ അർപ്പിതമായ മനസ്സോടുംകൂടിയും ഭക്തന്മാർ വിശുദ്ധരാകുന്നതുപോലെ പാപചാരികൾക്ക് അതിന് കഴിയുന്നില്ല. അതുകൊണ്ട്, ഭക്തിമാർഗ്ഗത്തിലൂടെ ഭയാശങ്കകൾമാറി ക്ഷേമമുണ്ടാകുന്നു. കാരണം, ഭഗവദ്ഭക്തന്മാർ സുശീലരും നിഷ്കാമന്മാരും ഭഗവാനിൽ മാത്രം ആശ്രയം കൊള്ളുന്നവരുമാകുന്നു. ഹേ രാജശ്രേഷ്ഠാ!, പ്രായശ്ചിത്തകർമ്മങ്ങൾ ഭഗവാങ്കൽ സമർപ്പിതമല്ലാതെയാണ് ചെയ്യപ്പെടുന്നതെങ്കിൽ, യാതൊരു നദികൾക്കും മദ്യക്കുടത്തെ ശുദ്ധമാക്കാൻ കഴിയാത്തതുപോലെ, അത് യാതൊരു ഹൃദയത്തേയും പൂർണ്ണമായി ശുദ്ധീകരിക്കുന്നില്ല. ഇവിടെ ഭഗവദ്ഗുണങ്ങളിൽ ആകൃഷ്ടനായി ഒരിക്കലെങ്കിലും അവിടുത്തെ പാദാരവിന്ദങ്ങളിൽ മനസ്സുറക്കപ്പെട്ടിട്ടുള്ള ഭക്തന്മാർ സ്വപ്നത്തിൽ പോലും കയറേന്തിയ യമദൂതന്മാരെ നിശ്ചിതമായും കാണുന്നതല്ല. ഈ വിഷയത്തിൽ ഒരു പുരാവൃത്തത്തെ ഉദാഹരണമായി പറയുന്നുണ്ടു. വിഷ്ണുവിന്റേയും ധർമ്മരാജന്റേയും ദൂതന്മാർ തമ്മിലുള്ള വാദപ്രതിവാദമാകുന്ന ആ കഥയെ അങ്ങ് എന്നിൽനിന്നും കേട്ടറിഞ്ഞാലും.

ഒരിക്കൽ കന്യാകുബ്ജമെന്ന ഒരു നഗരത്തിൽ അജാമിളൻ എന്നുപേരായ ഒരു ബ്രാഹ്മണൻ ഒരു വേശ്യാസ്ത്രീയെ വിവാഹം കഴിച്ചു ജീവിച്ചിരുന്നു. അവളോടുള്ള കൂട്ടുകെട്ടാൽ അയാളുടെ സദാചാരവൃത്തികൾ അപ്പാടെ നിലക്കപ്പെട്ടു. യാത്രക്കാരെ കൊള്ളയടിച്ചും ചൂതുകളിച്ചും കള്ളം പറഞ്ഞും മോഷ്ടിച്ചും നിന്ദ്യമായ ജീവിതരീതിയെ അവലംബിച്ച് അശുദ്ധനായി അജാമിളൻ ജനങ്ങളെ ശല്യപ്പെടുത്തിക്കൊണ്ട് തന്റെ കുടുംബം പുലർത്തിപ്പോന്നു. ആ വേശ്യയിൽ പിറന്ന തന്റെ മക്കളെ ലാളിച്ചുകൊണ്ട്, അല്ലയോ രാജാവേ!, അജാമിളന്റെ ആയുസ്സിന്റെ എൺപ്പത്തിയെട്ടു വർഷക്കാലം കഴിഞ്ഞുപോയി. അദ്ദേഹത്തിന് പത്തു മക്കളുണ്ടായിരുന്നെങ്കിലും ഏറ്റവും ഇളയവനും നാരായണൻ എന്ന് നാമകരണം ചെയ്യപ്പെട്ടവനുമായവൻ ആ ദമ്പതിമാർക്ക് ഏറെ പ്രിയങ്കരനായിരുന്നു. തേനൂറുന്ന അവന്റെ മൊഴിയിലും ചേഷ്ടയിലും മനമലിഞ്ഞ ആ വൃദ്ധൻ അവന്റെ കളിയും ചിരിയും കണ്ട് അത്യന്തം ആനന്ദിച്ചു. ഉണ്ണുമ്പോഴും കുടിക്കുമ്പോഴും തന്റെ പിഞ്ചുപൈതലിനെ ഊട്ടിയും കുടിപ്പിച്ചും ഭോഷനായ ആ മനുഷ്യൻ മരണം അടുത്തെത്തിയതറിഞ്ഞതേയില്ല. അജ്ഞാനിയായ ആ ബ്രാഹ്മണൻ മരണമാസന്നമാകുന്നസമയത്തും നാരായണൻ എന്ന തന്റെ കുഞ്ഞുമകനിൽ ആസക്തനായി കഴിഞ്ഞുപോന്നു.

അങ്ങനെയിരിക്കെ, ഒരുദിവസം, വക്രമായ മുഖത്തോടുകൂടിയവരും മേലോട്ടാഞ്ഞ ശരീരരോമമുള്ളവരും പാശഹസ്തരായവരും അതിഭീകരസ്വരൂപികളുമായ മൂന്നുപേർ തന്നെ കൊണ്ടുപോകാനെത്തിയതറിഞ്ഞ് സർവ്വ ഇന്ദ്രിയങ്ങളും പതറിപ്പോയ അജാമിളൻ ആ സമയം, അങ്ങകലെ കളിയിൽ മുഴുകിയിരുന്ന നാരായണൻ എന്നുപേരുള്ള തന്റെ പുത്രനെ ഉച്ഛത്തിൽ നീട്ടിവിളിച്ചു. അല്ലയോ മഹാരാജാവേ!, മരിക്കാൻ തുടങ്ങുന്ന ആരോ തങ്ങളുടെ സ്വാമിയുടെ നാമമായ നാരായണമന്ത്രം ഉച്ഛരിക്കുന്നതുകേട്ട മാത്രയിൽ വിഷ്ണുപാർഷദന്മാർ അവിടെ പാഞ്ഞെത്തി. വേശ്യാപതിയായ അജാമിളനെ ഹൃദയത്തിൽനിന്നും ആകർഷിച്ചെടുക്കാൻ ശ്രമിച്ച യമകിങ്കരന്മാരെ വിഷ്ണുപാർഷദന്മാർ ബലാത്ക്കാരമായി തടഞ്ഞു. തങ്ങളെ സ്വധർമ്മത്തിൽനിന്നും വിലക്കുന്നവരെ നോക്കി യമകിങ്കരർ ചോദിച്ചു:

യമരാജന്റെ കല്പനയെ വകവയ്ക്കാത്ത നിങ്ങളാരാണു?. ആരുടെ ആൾക്കാരാണ് നിങ്ങൾ? എവിടെനിന്ന് വരുന്നു? ദേവന്മാരാണോ? അതോ ഉപദേവന്മാരോ മഹാസിദ്ധന്മാരാ? എന്തിനുവേണ്ടിയാണ് ഇവനെ കൊണ്ടുപോകുന്നതിൽനിന്നും നിങ്ങൾ ഞങ്ങളെ തടയുന്നതു?. നിങ്ങളെല്ലാവരും താമരയുടെ വിശാലമായ ഇതളുകൾ പോലുള്ള നേത്രങ്ങളോടുകൂടിയവരും മഞ്ഞപ്പട്ടുടയാട ധരിച്ചവരും കിരീടവും കുണ്ഡലങ്ങളുമണിഞ്ഞവരും പരിലസിക്കുന്ന താമരമാലയണിഞ്ഞവരും യൌവ്വനയുക്തരും വില്ലു, തൂണീരം, വാൾ, ഗദ, ശംഖു, ചക്രം, താമഎന്നിവയേന്തിയ മനോഹരങ്ങളായ കൈകളോടുകൂടിയവരുമാണു. നിങ്ങളുടെ തേജസ്സിനാൽ ദിശകളിൽ ഇരുളും വെളിച്ചവുമില്ലാതായിരിക്കുന്നു. ധർമ്മദേവന്റെ ദൂതരായ ഞങ്ങളെ എന്തിനുവേണ്ടിയാണ് നിങ്ങൾ തടയുന്നതു?.

ഹേ രാജൻ!, ഇങ്ങനെ യമദൂതന്മാർ ചോദിച്ച സമയത്ത് ഭഗവദ്പാർഷദന്മാർ ചിരിച്ചുകൊണ്ട് ഇടിയൊച്ചയുടെ മുഴക്കത്തിൽ ഇപ്രകാരം പറഞ്ഞു: ഹേ യമധർമ്മദൂതരേ!, നിങ്ങൾ അദ്ദേഹത്തിന്റെ കല്പനകളെ പാലിക്കുന്നവരണെങ്കിൽ, ധർമ്മത്തിന്റെ സ്വരൂപവും ലക്ഷണവും കൂടി ഞങ്ങളോട് പറയുവിൻ. എന്താണ് ദണ്ഡനവിധിയുടെ വിഷയം? മനുഷ്യർക്കിടയിൽ പാപചാരികളായ എല്ലാവരേയും ശിക്ഷിക്കേണ്ടതുണ്ടോ? അതോ അവരിൽ ചിലർ മാത്രമാണോ ശിക്ഷാർഹരായുള്ളതു?

അതുകേട്ട് യമദൂതന്മാർ പറഞ്ഞു: വേദങ്ങളിൽ പറഞ്ഞിട്ടുള്ള സദാചാരത്തെയാണ് ധർമ്മം എന്നു പറയുന്നതു. അപ്രകാരം, അതിന് വിപരീതമാകുന്നതെന്തും അധർമ്മമാണെന്നറിയുക. വേദം എന്നത് ഭഗവാൻ നാരായണനാണെന്നും അത് സ്വയംജാതമാണെന്നുമാണ് ഞങ്ങൾ കേട്ടിരിക്കുന്നതു. സർവ്വകാരണകാരണനായ നാരായൺ തന്റെ ധാമത്തിൽ കുടികൊള്ളുന്നു. അതേസമയംതന്നെ, അവൻ സ്വത്വാദിത്രിഗുണങ്ങൾക്കനുസരിച്ച് ഈ പ്രപഞ്ചത്തെ നിയന്ത്രിച്ചുകൊണ്ടുമിരിക്കുന്നു. അപ്രകാരം, ത്രിഗുണാധിഷ്ഠിതമായി ഓരോ ജീവന്മാരും വ്യത്യസ്ഥങ്ങളായ ഗുണങ്ങൾക്കും ബ്രാഹ്മണാദി നാമരൂപങ്ങൾക്കും വിധേയരായി വ്യക്തമാകുകയും ചെയ്യുന്നു. ഈ ജീവന്മർ നിത്യനിരന്തരം ചെയ്യുന്ന കർമ്മങ്ങൾക്ക് സൂര്യൻ, അഗ്നി, ആകാശം, വായു, സ്വർഗ്ഗം, ചന്ദ്രൻ, സന്ധ്യ, പകൽ, രാത്രി, ദിക്കുകൾ, ജലം, ഭൂമി, കാലം, ധർമ്മദേവൻ, എന്നവർ സാക്ഷിയായി നിലകൊള്ളുന്നു. അവരുടെ സാക്ഷിത്വത്തിൽ ജീവന്മാർ ചെയ്യുന്ന അധർമ്മകൃത്യങ്ങൾ ശിക്ഷയ്ക്ക് വിഷയമാകുന്നു. കർമ്മചാരികളെല്ലാവരും വലുതും ചെറുതുമായ തങ്ങളുടെ സകലകർമ്മങ്ങൾക്കും വിധിക്കപ്പെട്ട ശിക്ഷകളെ ഏറ്റുവാങ്ങേണ്ടിവരുന്നു. ഹേ അനഘന്മാരേ!, കർമ്മികൾക്കെല്ലാം ത്രിഗുണങ്ങളോട് സംബന്ധമുള്ളതുകൊണ്ട് അവരിൽനിന്നും നല്ലതും ചീത്തയുമായ പലതരം കർമ്മങ്ങൾ സംഭവിക്കുന്നു. ശരീരം സ്വീകരിച്ചവർക്ക് കർമ്മം കൂടാതെ അസ്ഥിത്വം സാധ്യമല്ലതാനും. ഈ ജന്മത്തിൽ ചെയ്യപ്പെടുന്ന പുണ്യപാപങ്ങളാകുന്ന സകല കർമ്മങ്ങളുടേയും ഫലം മറുജന്മത്തിൽ അനുഷ്ഠാക്കൾക്ക് അനുഭവിക്കേണ്ടിവരുന്നു. അല്ലയോ ദേവപ്രവരന്മാരേ!, ഈ ജന്മത്തിൽ ശരീരികളിൽ കാണപ്പെടുന്ന നല്ലതും ചീത്തയും അതുപോലെ രണ്ടും കലർന്നതുമായ വിവിധ സ്വഭാവങ്ങൾ മറുജന്മങ്ങളിലും അവരിൽ അനുമാനിക്കപ്പെടാവുന്നതാണു. ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്ന ഈ കാലം കഴിഞ്ഞുപോയാൽ, മുമ്പുണ്ടായിരുന്നതും ഇനി വരാൻപോകുന്നതുമായ കാലങ്ങളെക്കുറിച്ച് നമുക്കനുമാനിക്കാമെന്നതുപോലെ, ഇപ്പോൾ സംഭവിച്ചിരിക്കുന്ന ജന്മം മുമ്പുണ്ടായിരുന്നതും ഇനി വരാൻ പോകുന്നതുമായ ധർമ്മാധർമ്മസമ്മിശ്രജന്മങ്ങളുടെ ജ്ഞാപകങ്ങളായി മനസ്സിലാക്കാവുന്നതാണു. ജന്മാദിരഹിതനായ ഭഗവാൻ പ്രാണികളുടെ ഹൃദയത്തിലിരുന്നുകൊണ്ട് അവയുടെ പൂർവ്വജന്മങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നു. അതുപോലെതന്നെ ഇനിവേണ്ടതെന്തെന്നുള്ളതും അവൻ ചിന്തിച്ചുറയ്ക്കുന്നു.

ഉറങ്ങിക്കിടക്കുന്നവൻ സ്വപ്നത്തിൽ താൻ കാണുന്നതെല്ലാം സത്യമെന്നറിയുന്നതുപോലെ, അജ്ഞനായ ആത്മാവ് പൂർവ്വജന്മസ്മരണ നശിച്ചവനായിട്ട് വർത്തമാന ശരീരത്തെമാത്രം താനെന്നഭിമാനിക്കുന്നു. തന്റെ മുജ്ജന്മങ്ങളേയും ഇനി വരാൻ സാധ്യതയുള്ള ജന്മങ്ങളേയും അവൻ അറിയുന്നില്ല. സംസാരികളായവർ അഞ്ചു കർമ്മേന്ദ്രിയങ്ങൾകൊണ്ട് കർമ്മങ്ങൾ ചെയ്യുകയും, നേത്രാദികളായ അഞ്ചു ജ്ഞാനേന്ദ്രിയങ്ങൾകൊണ്ട് വിഷയങ്ങളെ ഗ്രഹിക്കുകയും, ഇങ്ങനെ പത്തിന്ദ്രിയങ്ങളും അഞ്ചു വിഷങ്ങളും മനസ്സും ചേർന്ന പതിനാറ് ഉപാധികൾക്കുമേൽ പതിനേഴാമനായി സ്വയം ജീവനായിരുന്നുകൊണ്ട് സുഖങ്ങളും ദുഃഖങ്ങളും അവയുടെ മിശ്രമായ അനുഭവങ്ങളും അനുഭവിക്കുന്നു. ഇങ്ങനെ പതിനാറുപാധികളുള്ളതും സത്വാദിഗുണത്രയങ്ങൾക്ക് വിധേയവും അനാദിയുമായ ഇപ്പറഞ്ഞ സൂക്ഷ്മശരീരം ജീവന് സന്തോഷം, സന്താപം, ഭയം മുതലായവയെ പ്രദാനം ചെയ്യുന്ന സംസാരത്തെ വീണ്ടും വീണ്ടും സാധ്യമാക്കിത്തീർക്കുന്നു. തുടർന്ന്, അജ്ഞാനിയായി, മനസ്സുൾപ്പെടെയുള്ള ആറ് ഇന്ദ്രിയങ്ങളെ ജയിക്കാതെ, ദേഹി തന്റെ ഇച്ഛാനുസരണം വിവിധ കർമ്മങ്ങൾ ചെയ്യുന്നു. അങ്ങനെ അജ്ഞാനത്താൽ ആത്മസ്വരൂപത്തെ മറച്ചുവച്ചുകൊണ്ട് കൂടുകെട്ടി അതിൽനിന്നും പുറത്തുവരുവാൻ കഴിയാത്തതുപോലെ ഉഴലുന്നു. ഇവിടെ യാതൊരുത്തർക്കും കർമ്മം കൂടാതെ നിമിഷനേരത്തെപോലും ജീവിതം സാധ്യമല്ല. കാരണം, സ്വതസിദ്ധമായ ഗുണങ്ങളാൽ തന്നിഷ്ടത്തോടെയല്ലാതെതന്നെ ബലാൽക്കാരമായി കർമ്മം ചെയ്യിക്കപ്പെടുന്നു. ജീവന്റെ പൂർവ്വജന്മസംസ്ക്കാരങ്ങളോടുചേർന്ന്, അതിശക്തമായ വാസനകളാൽ, മാതാവിനോ പിതാവിനോ സദൃശമായ രൂപത്തോടുകൂടി സ്ഥൂലവും സൂക്ഷ്മവുമായ ശരീരങ്ങൾ ജീവൻ സ്വീകരിക്കുന്നു. ഇങ്ങനെ പ്രകൃതിയോടുചേർന്ന് ലഭിക്കുന്ന ഈ വൈപരീത്യം ഈശ്വരനോട് ചേരുമ്പോൾ പെട്ടെന്നുതന്നെ ഇല്ലാതാകുന്നതുമാണു.

ഹേ ദേവതകളേ!, ഈ അജാമിളൻ ശ്രുതസമ്പന്നനും, സത്സ്വഭാവിയും, വ്രതനിഷ്ഠയുള്ളവനും, സൌ‌മ്യനും, അടക്കമുള്ളവനും, സത്യസന്ധനും, മന്ത്രജ്ഞനും, ശുചിയും, ഗുരു, അഗ്നി, അതിഥി, വൃദ്ധർ എന്നിവരെ ശുശ്രൂഷിക്കുന്നവനും, അഹങ്കാരരഹിതനും, സർവ്വഭൂതങ്ങളുടെ സുഹൃത്തും, സാധുവും, മിതഭാഷിയും, അസൂയയില്ലാത്തവനുമായിരുന്നു. ഒരിക്കൽ ഇവൻ തന്റെ പിതാവിന്റെ ആജ്ഞയെ അനുസരിച്ചുകൊണ്ട് വനത്തിൽ പോയി പൂജയ്ക്കുള്ള കനികളും പൂക്കളും ചമതയും ദർഭപ്പുല്ലും മറ്റും സംഭരിച്ചുകൊണ്ടു മടങ്ങുകയായിരുന്നു. ആ സമയം, കാട്ടിൽ മൈരേയമെന്ന മദ്യം സേവിച്ച് അതിന്റെ മത്തിറങ്ങി മദോന്മത്തയായും അഴിഞ്ഞുലയുന്ന മുടിക്കുത്തോടുകൂടിയവളുമായ ഒരു ദാസിപ്പെണ്ണിനോടൊപ്പം, അവൾക്ക് ശിങ്കിടിപാടുന്ന നിർല്ലജ്ജനും കാമബാധിതനും ദുർമാർഗ്ഗിയുമായ ഒരു ശൂദ്രനെ കാണാനിടയായി. കാമം വളർത്തുന്ന സുഗന്ധലേപനങ്ങൾ പൂശിയ കൈകൾകൊണ്ട് അവൾ അയാളെ കെട്ടിപ്പുണരുന്നതുകണ്ട നിമിഷത്തിൽ ഇവൻ വിവേകഭ്രഷ്ടനാകുകയും കാമത്തിന്നടിപ്പെട്ടുപോകുകയും ചെയ്തു. അളവറ്റ മനോധൈര്യമുണ്ടായിരുന്നിട്ടും വേദശാസ്ത്രങ്ങളറിഞ്ഞിരുന്നിട്ടും ഇവന് മന്മഥനാൽ ഉലയ്ക്കപ്പെട്ട തന്റെ മനസ്സിനെ അടക്കാൻ കഴിഞ്ഞില്ല. കഷ്ടമെന്നു പറയട്ടെ!, അവൾ മുഖേന മനസ്സ് കൈവിട്ടുപോയ അജാമിളൻ സ്വബോധം നഷ്ടപ്പെടുത്തി അവളെത്തന്നെ ഓർത്തുകൊണ്ട് തന്റെ ധർമ്മത്തിൽനിന്നും വഴിപിഴച്ചുപോയി.

പിതാവിൽനിന്നു ലബ്ദമായ ധനമത്രയും കൊണ്ട് അവളെ മാത്രം സുഖിപ്പിക്കുവായി എന്തെല്ലാം മനോര‌മ്യങ്ങളായ കാമങ്ങൾ സാധിക്കാമോ, അതത്രയും ഇയാൾ അവൾക്കുവേണ്ടി സാധിപ്പിച്ചു. ഉന്നതകുടുംബത്തിൽനിന്നും വിവാഹം ചെയ്ത യൌവ്വനയുക്തയായ തന്റെ ഭാര്യയെ ഒരു ദാസിപ്പെണ്ണിന്റെ പാട്ടിലായ ഈ മഹാപാപി ഉപേക്ഷിക്കുകയും ചെയ്തു. ആ വേശ്യയുടെ കുടുംബത്തെ ഭരിക്കുവാനായി മന്ദബുദ്ധിയായ ഇവൻ നീതിയോടെയും അനീതിയോടെയും പലയിടങ്ങളിൽനിന്നും പല മാർഗ്ഗങ്ങളിലൂടെയും ധാരാളം ധനം സമ്പാദിക്കുവാൻ തുടങ്ങി. ധർമ്മത്തെ മറികടന്ന്, തന്നിഷ്ടമാചരിക്കുന്നവനും സജ്ജനനിന്ദ ചെയ്യുന്നവനും ഇക്കാലമത്രയും പാപം മാത്രം ചെയ്തവനും അശുദ്ധനും അശുദ്ധഭക്ഷണം കഴിക്കുന്നവനും പാപിയും പ്രായശ്ചിത്തം ചെയ്യാത്തവനുമായ ഇവനെ, ഇക്കാരണങ്ങളാൽ ഞങ്ങൾ യമധർമ്മന്റെ പക്കലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണു. അവിടെനിന്നും പീഡിതനായി ഇവൻ വീണ്ടും പാപമുക്തനാകുന്നതുമാണു.

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം ഒന്നാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next




Ajamilopakhyanam

2 അഭിപ്രായങ്ങൾ: